Thursday, 17 December 2020

സംഘബന്ധുക്കളേ... ഇതിലേ... ഇതിലേ...

എത്രയും പ്രിയപ്പെട്ട സംഘസഹോദരങ്ങളേ, നിങ്ങൾക്കെന്റെ ധ്വജമാപ്രാണം.

ജയ് ശ്രീറാം!


വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഇത് എഴുതുന്നത്. സംഗതി, കേരളത്തെ ഗുജറാത്ത് പോലെയും വാരാണസി പോലെയും ആക്കാനാണ് നമ്മുടെ പ്ലാനെങ്കിലും, അത് പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസിൽ ചെയ്ത പോലെ ചാടിത്തുള്ളി നടപ്പാക്കരുത്. കേന്ദ്രത്തിലെ ഒരു ജീ പറഞ്ഞ പോലെ, ഇത്തിരി ജനാധിപത്യം കൂടുതലുള്ള ആൾക്കാരാണ് ഇവിടത്തെ അലവലാതി മലയാളികൾ. മുനിസിപ്പാലിറ്റി ഓഫീസിൽ ശിവജിയങ്ങുന്നിന്റെ പടം തൂക്കിയാൽ, എടുത്തോണ്ട് പോടാ മലരേ എന്ന് ഒരു പേടിയും ഇല്ലാതെ പറയുന്ന കൂട്ടരാണ്. സുരേഷോബിയണ്ണൻ പറഞ്ഞ പോലെ ആയിരം പഞ്ചായത്തും പത്തിരുപത് കോർപറേഷനും ഒക്കെ പിടിച്ചടക്കിയിട്ട് നമ്മൾക്ക് ഇവന്മാരെയൊക്കെ കൂട്ടിയിട്ട് കത്തിക്കുകയോ വയറ്റിലൂടെ ശൂലം കേറ്റുകയോ ഒക്കെ ചെയ്യാമല്ലോ. അതുവരെ എല്ലാവരും ക്ഷമിക്കണം.

ദിതാണ് ഇന്ത്യൻ ഭരണഘടന എന്ന് പറയുന്ന സാധനം!

ആശിച്ചു മോഹിച്ചു വല്ലോടത്തും ഒരു ഭരണം കിട്ടുമ്പോ, ഭരണഘടനാ സ്ഥാപനത്തിന്റെ നെഞ്ചത്ത് തന്നെ മതഭ്രാന്ത് നാട്ടാൻ നമ്മൾക്ക് ഒരു കിരുകിരുപ്പ് ഒക്കെ തോന്നും. പക്ഷേ, ചെയ്യരുത്. കാരണം, ആ അംബേദ്കറും നെഹ്രുവും ഒക്കെക്കൂടി ഉണ്ടാക്കിയ ഭരണഘടന എന്ന സാധനത്തിൽ ഇന്ത്യ മതേതരമാണ് എന്ന് എഴുതി വച്ചിട്ടുണ്ട്. എന്നു വെച്ചാൽ മതമില്ലാത്ത രാജ്യം. അതുകാരണം, ഏതു അണ്ടനും അടകോടനും ഏതു മതത്തിലും വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ, നമ്മുടെ മതമാണ് ചക്കരമതം എന്നെങ്ങാൻ പറഞ്ഞു ചൊറിയാൻ ചെന്നാൽ കോടതിയും പോലീസും പിടിച്ചു ജയിലിലിടും. സംഗതി, ഹിന്ദു മതമാണ് ചക്കരമതം എന്ന് നമ്മൾക്കറിയാം. പക്ഷേ, മോദിജിയും അമിട്ട് ജീയും കൂടി ഭരണഘടനയുടെ സ്ഥാനത്ത് മനുസ്‌മൃതി എടുത്തു വെക്കുന്നതു വരെ നമ്മൾ ഒന്ന് ക്ഷമിച്ചേ പറ്റൂ.
എല്ലാ സംഘബന്ധുക്കളും മനുസ്‌മൃതി വാങ്ങണേ...


അതുവരെ കിരുകിരുപ്പൊക്കെ സഹിച്ച്, ഈ കമ്മികളൊക്കെ ചെയ്യുന്ന പോലെ ജാതിയും മതവും നോക്കാതെ നാട്ടുകാരോട് പെരുമാറണം. അല്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഇവിടത്തെ ബ്ലഡി ജനങ്ങൾ നമ്മളെ എടുത്ത് കുപ്പത്തൊട്ടിയിലിടും. അത് പാടില്ല. വേദനയോടെയാണെങ്കിലും മുസ്ലിങ്ങൾ സഹോദരന്മാരാണെന്നും ഫെമിനിച്ചികൾ സഹോദരിമാർ ആണെന്നും ഒക്കെ കാച്ചിയേക്കണം. എന്നാലേ എന്തെങ്കിലും നടക്കൂ. 

ഭൂരിപക്ഷം കിട്ടിയതിനു ശേഷം മാത്രമേ കാക്കയെ തട്ടി താഴെയിടാവൂ...


അതുകൊണ്ട്, ഈ ചരിത്രസന്ധിയിൽ എനിക്ക് നിങ്ങളോടൊന്നേ പറയാനുള്ളൂ. ഉള്ളിൽ പുളയ്ക്കുന്ന വർഗീയതയുണ്ടെങ്കിലും ഭയങ്കര മതേതരനാണെന്ന തോന്നൽ ഉണ്ടാക്കണം. ജയിച്ച ഉടനേ, ജയ് ശ്രീരാം എന്ന ബാനർ ഒക്കെ തൂക്കിയാൽ കള്ളി പൊളിയും മിത്രമേ! വർഷങ്ങളുടെ ശ്രമഫലമായി കേരളത്തിൽ ഒരു മൃദുഹിന്ദുത്വം വളർത്താൻ നമ്മൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തിൽ നമുക്കഭിമാനിക്കാവുന്നതാണ്. ഒരാളെ പട്ടി കടിച്ചാൽ, മുസ്ലിം വളർത്തിയ പട്ടി, ഹിന്ദു വളർത്തിയ കുട്ടിയെ കടിച്ചു എന്നൊക്കെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് നമ്മുടെ പരിശ്രമം കാരണമാണ്. ഇനിയും കുറച്ചു വർഷങ്ങൾ കൂടി വളരെ നൈസായി വേണം വർഗീയത കളിക്കാൻ. അതുകഴിഞ്ഞാൽ പിന്നെ പഞ്ചായത്തിലും വില്ലേജാപ്പീസിലും മൃഗാശുപത്രിയിലും ഒക്കെ ശിവജിയെയും ശ്രീരാമനെയും പ്രതിഷ്ഠിച്ച്  നമുക്ക് അർമാദിക്കാം!

ഈ സുദിനം അധികം ദൂരെയല്ല...!


ചമ്പൂർണ്ണ ചാച്ചരത, ആരോഗ്യം, വീട് എന്നൊക്കെ തള്ളിയിരുന്നവരെ കൊണ്ട് മതം, മതം, മതം എന്ന് മാത്രം പറയിപ്പിക്കുന്ന കാലം അത്ര വിദൂരമല്ല മിത്രമേ... അന്ന്, കമ്മികളെയും മൂരികളെയും കൊങ്ങികളെയും കാക്കമാരെയും അച്ചായന്മാരെയും ഒക്കെ തമ്മിൽ തല്ലിച്ച് നമുക്ക് രസിക്കണം. അതുവരെ ഒരു മയത്തിൽ മാത്രമേ കാര്യങ്ങൾ നീക്കാവൂ. ആവേശം പാടില്ല. കേരളത്തിൽ ഭൂരിപക്ഷം കിട്ടിയതിനു ശേഷം മാത്രമേ കേന്ദ്രനേതാക്കൾ പറയുന്ന പോലത്തെ ഡയലോഗ് അടിക്കാവൂ.

  • ഭരണഘടനയുടെ ആമുഖത്തിൽ നിന്നും മതേതരം എന്ന വാക്ക് നീക്കം ചെയ്യും: ആനന്ദ് കുമാർ ഹെഗ്‌ഡെ, കേന്ദ്ര മന്ത്രി.
  • ഗാന്ധിജിയുടെ ചിത്രമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം: അനിൽ വിജ്, ഹരിയാനയിലെ മന്ത്രി.
  • ജ്യോതിഷത്തിനു മുന്നിൽ ശാസ്ത്രം ഒരു കുള്ളനാണ്: രമേഷ് പൊഖ്‌റിയാൽ, ഉത്തരാഖണ്ഡ്‌ മുൻ മുഖ്യമന്ത്രി 
  • ശൂദ്രർക്ക് വിവരമില്ലാത്ത കൊണ്ടാണ് ശൂദ്രൻ എന്ന വിളി ഇഷ്ടമില്ലാത്തത്. ബ്രാഹ്മണർക്കും, ക്ഷത്രിയർക്കും ജാതിപ്പേര് വിളിച്ചാൽ ഒരു പ്രശ്നവും ഇല്ലല്ലോ? : ബിജെപി എംപി പ്രഗ്യ താക്കൂർ.

ഇത് കേരളമാണെന്ന് ചിന്തിക്കാതെ, "അടുത്ത ജന്മത്തിലെങ്കിലും ഒരു ബ്രാഹ്മണനായി ജനിച്ചാൽ മതിയായിരുന്നു" എന്ന് സുരേഷ്‌ ഗോപിയണ്ണനെ പോലുള്ളവർ തള്ളുന്നത് കൊണ്ടാണ് നമ്മൾ പച്ച പിടിക്കാത്തത് എന്ന് ഇനിയെങ്കിലും മനസിലാക്കണം. നമ്മൾ ചാണകങ്ങൾ ആണെങ്കിലും, ഭരണം പിടിക്കുന്നത് വരെ മതസൗഹാർദ ബിരിയാണി വിളമ്പണം എന്നാണ്, രാഹുൽ ഈശ്വറിനെ പോലെ, ശ്രീജിത്ത് പണിക്കാരെ പോലെ, ജയശങ്കറിന്റെ പോലെ ഈ കൊച്ചു ഗോവിന്ദനും പറയാനുള്ളത്.



Monday, 14 December 2020

വാക്ക് 2020

 ഈ സഹസ്രാബ്ദം പിറന്നപ്പോൾ മുതൽ എല്ലാവരും കാത്തിരുന്ന ഒരു വർഷമായിരുന്നു 2020. പറക്കും കാറുകൾ മുതൽ അഭൗമമായ  ജീവിതാനുഭവങ്ങൾ വരെ രണ്ടായിരത്തി ഇരുപതിൽ ലഭ്യമാകുമെന്ന് പലരും പതിറ്റാണ്ടുകൾ മുമ്പേ പ്രവചിച്ചതാണ്. പക്ഷേ, കാത്ത് കാത്ത് ഒരു പുണ്യാളനെ കിട്ടീട്ട് ഈ ഗതിയായല്ലോ കർത്താവേ എന്ന് പ്രാഞ്ചിയേട്ടൻ ആത്മഗതം ചെയ്ത പോലെയായി കാര്യങ്ങൾ. കാത്തുകാത്തിരുന്ന് 2020 വന്നപ്പോൾ വിമാനങ്ങൾക്ക് പോലും പറക്കാൻ പറ്റാത്ത അവസ്ഥയായി! ഇക്കൊല്ലം ഏതാണ്ട് പകുതിയായപ്പോ മുതൽ 2020 എന്ന ഈ മാരണം എങ്ങനെയെങ്കിലും തീർന്നു കിട്ടിയാൽ മതി എന്നായി എല്ലാവർക്കും!

ലോകത്ത് വിചിത്രമായ എന്തെങ്കിലും സംഭവിച്ചാൽ പോലും നമ്മൾക്ക് അത്ഭുതം ഇല്ലാതായി മാറി! 2020 അല്ലേ? ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന അവസ്ഥയായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് ഓക്സ്ഫോഡിന്റെ ഈ വർഷത്തെ വേഡ് ഓഫ് ദി ഇയർ! ഒരു വർഷത്തിൽ പ്രത്യേക പ്രാധാന്യം കൈവന്ന വാക്കോ ,അല്ലെങ്കിൽ ആ വർഷത്തിൽ ലോകത്തിന്റെ പൊതുവിലുള്ള അവസ്ഥ സൂചിപ്പിക്കുന്ന ഒരു വാക്കോ ആയിരിക്കും ആ വർഷത്തെ വേഡ് ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കാറ് എന്ന് എന്നെ വായിക്കുന്ന നാലും മൂന്നും ഏഴു പേർക്കും അറിയാമല്ലോ. അങ്ങനെ ഓക്സ്ഫോർഡ് ഈ വർഷം തെരഞ്ഞെടുത്ത വാക്കാണ് "                        ". 

സൂക്ഷിച്ചു നോക്കീട്ട് കാര്യം ഇല്ല ഉണ്യേ! കാരണം, അങ്ങനെ ഒരു വാക്കില്ല. അഭൂതപൂർവമായ സംഭവങ്ങളും സാഹചര്യങ്ങളും കാരണം ഒരു പ്രത്യേക വാക്ക് മാത്രം തെരഞ്ഞെടുക്കാൻ പറ്റാതെ മുട്ടുമടക്കിയിരിക്കുകയാണ് ഓക്സ്ഫോർഡ്. 2020 അല്ലേ? അങ്ങനെയൊക്കെ സംഭവിക്കും! വിശദമായ വായനയ്ക്ക് ഇതാ ഓക്സ്ഫോഡിന്റെ ലിങ്ക് ഓഫ് ദി ലിങ്ക്. മറ്റ് പല സ്ഥാപനങ്ങളും വെബ്സൈറ്റുകളും Pandemic, Lockdown തുടങ്ങിയ വാക്കുകൾ വേഡ് ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തിട്ടുണ്ട്.

പക്ഷേ, ഓക്സ്ഫോഡ് വേ കൊച്ചു ഗോവിന്ദൻ റേ! എനിക്ക് അങ്ങനെ മുട്ടുമടക്കാൻ പറ്റില്ലല്ലോ! അതോണ്ട്, ഞാൻ എന്തായാലും 2020ലെ മലയാളം വാക്ക് അങ്ങ് തെരഞ്ഞെടുത്തു. 

"അനിശ്ചിതാവസ്ഥ " (Uncertainty)

അതാണെന്റെ 2020ലെ വാക്ക്.

2018 ൽ ഞാൻ ആർത്തവം എന്ന വാക്ക് തെരഞ്ഞെടുത്തപ്പോൾ അത് പൊതുവെ കേരളത്തെ മാത്രം ബാധിക്കുന്ന വാക്കായിരുന്നു. 2019 ൽ പൗരത്വം തെരഞ്ഞെടുത്തപ്പോൾ അത് ഇന്ത്യയിലെ മൊത്തത്തിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്തു കൊണ്ടായിരുന്നു.  പക്ഷേ, അനിശ്ചിതാവസ്ഥ എന്നത് ഇക്കൊല്ലം മുഴുവൻ ലോകത്തെ മൊത്തത്തിൽ പ്രതിഫലിപ്പിച്ച വാക്കാണ് എന്ന കാര്യത്തിൽ അശേഷം സംശയമില്ല. 

റേഷൻ കടയിൽ പോയാൽ പോലീസ് പിടിക്കുമോ എന്ന ലോക്കൽ അനിശ്ചിതാവസ്ഥ മുതൽ ലോകം എപ്പോ പഴയ പടിയാവും എന്ന ആഗോള അനിശ്ചിതാവസ്ഥ വരെ അടിമുടി അനിശ്ചിതാവസ്ഥ നിറഞ്ഞ ഒരു വർഷമായിരുന്നു 2020. വ്യോമയാന മേഖല എന്ന് ജീവൻ വയ്ക്കും? ദൂരെയുള്ള പ്രിയപ്പെട്ടവരെ എപ്പോ കാണാനാവും? നഷ്ടപ്പെട്ട തൊഴിലുകൾ എന്ന് തിരിച്ചു കിട്ടും? ഒളിംപിക്‌സും തീയേറ്ററും പൂരവും ഇനിയെന്ന് തുടങ്ങും എന്നു തുടങ്ങി ജീവിതത്തെ ബാധിക്കുന്ന വലുതും ചെറുതുമായ ഒട്ടുമിക്ക കാര്യങ്ങൾക്കും വ്യക്തമായ ഉത്തരമില്ലാത്ത ഒരു കാലഘട്ടം അടുത്തെങ്ങും ലോകം അഭിമുഖീകരിച്ചിട്ടില്ല. എന്തിനേറെ? പിഞ്ഞാണം മുട്ടലും ടോർച്ചടിക്കലും കഴിഞ്ഞ് നമ്മടെ മോഡിജീ കൊറോണയെ തുരത്താൻ അടുത്തത് എന്ത് ടാസ്ക് ആയിരിക്കും പറയുക എന്നറിയാതെ ജനകോടികൾ എത്ര രാത്രികളിൽ ഞെട്ടിയുണർന്നു! അതുകൊണ്ട്, അനിശ്ചിതാവസ്ഥ എന്ന വാക്കിന്റെ തെരഞ്ഞെടുപ്പ് പ്രസക്തമാണെന്ന് ഞാൻ കരുതുന്നു.

"ദുരന്തം", "അതിജീവനം", "മഹാമാരി", "മരണം" തുടങ്ങിയവയാണ് അവസാന റൗണ്ടിൽ എത്തിയ മറ്റു വാക്കുകൾ. ഇവയോരോന്നും 2020 നെ പ്രതിഫലിപ്പിക്കാൻ പറ്റിയ വാക്കുകൾ തന്നെയാണെന്നതിന് സംശയമില്ല. എല്ലാ വാക്കുകൾക്കും ആശംസകൾ! 

ഇതുവായിക്കുന്ന ഓരോരുത്തർക്കും ഓർമിക്കാൻ ഇഷ്ടമില്ലാത്ത നിരവധി കാര്യങ്ങൾ ഈ വർഷം സംഭവിച്ചിട്ടുണ്ടാകാനാണ് സാധ്യത. പലവിധ കാരണങ്ങളാൽ, അങ്ങേയറ്റം അനിശ്‌ചിതാവസ്ഥ നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് ഞാനും കടന്നു പോകുന്നത്. എങ്കിലും നമുക്കോരോരുത്തർക്കും പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും കൈവിടാതിരിക്കാം. മനുഷ്യരാശിയ്ക്ക് വേണ്ടി കോവിഡിനെതിരേ  മുൻനിരയിൽ പോരാടുന്നരെയും കാലിടറി വീണവരെയും ഓർത്തുകൊണ്ട് നമുക്ക് പുതുവർഷത്തെ വരവേൽക്കാം. 

എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു. ഒപ്പം ഒരു പ്രാർത്ഥനയും...

ഗോ കൊറോണ ഗോ! ഗോ കൊറോണ ഗോ!

Monday, 1 June 2020

കൊച്ചൂസ് കൊലക്കറി ഷോ!

മുൻ‌കൂർ ജാമ്യം: മരിച്ചു പോയവരെയോ അവരുടെ കുടുംബാംഗങ്ങളെയോ യാതൊരു വിധത്തിലും അപമാനിക്കാനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെയുള്ള എന്തെങ്കിലും ചൂണ്ടിക്കാട്ടിയാൽ ഉടനടി തിരുത്തുന്നതായിരിക്കും. കൊലപാതകത്തെയോ അത്തരം മനസികാവസ്ഥയെയോ ഞാൻ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. റേറ്റിംഗ് കൂട്ടുക എന്ന ഒറ്റ ലക്‌ഷ്യം മാത്രം മുൻ നിർത്തി, മരണങ്ങളെ മാർക്കറ്റ് ചെയ്യുന്ന  ദൃശ്യമാധ്യമങ്ങളെ ഒന്ന് കളിയാക്കാൻ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ.
*******
സമർപ്പണം: ന്യൂജൻ കൊലപാതകങ്ങളെ വമ്പൻ വിനോദോപാധിയാക്കുന്ന വാർത്താമാധ്യമങ്ങൾക്കും യൂട്യൂബ് ചാനലുകൾക്കും മറ്റ് സോഷ്യൽ മീഡിയകൾക്കും...

*******
കൊച്ചൂസ് കൊലക്കറി ഷോയിലേക്ക് എല്ലാ മാന്യപ്രേക്ഷകർക്കും സ്വാഗതം.,

ലോക്ക്ഡൗൺ പ്രമാണിച്ച് വിവിധതരം വിഭവങ്ങൾ പരീക്ഷിക്കുന്നതിലും റെസിപ്പികൾ പങ്കു വെക്കുന്നതിലും എല്ലാവരും മത്സരമാണല്ലോ. ഡാൽഗോണ കോഫി മുതൽ ചിക്കൻ ഡിങ്കോഡാൾഫി വരെ നൂറായിരം വിഭവങ്ങൾ!!! അപ്പൊ പിന്നെ, ഞാൻ ചിക്കന്റെയോ മട്ടന്റെയോ പുതിയൊരു വിഭവവുമായി വന്നാൽ ഒരാളും മൈൻഡ് ചെയ്യാൻ പോകുന്നില്ല. അതുകൊണ്ട്, വളരെ വ്യത്യസ്തമായ ഒരു ഐറ്റവും ആയിട്ടാണ് ഞാൻ വന്നിരിക്കുന്നത്.
മൂന്ന് വ്യത്യസ്തമായ കൊലപാതകങ്ങളാണ് ഞാൻ നിങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്തുന്നത്. ഓരോ സമയത്തെ മൂഡനുസരിച്ച്, നിങ്ങൾക്ക് ഇത് ഓരോന്നും പരീക്ഷിച്ചു നോക്കാവുന്നതാണ്. സ്വന്തം അമ്മ, അച്ഛൻ, കെട്ടിയോൻ, കെട്ടിയോൾ, മകൻ, മകൾ, ബന്ധുക്കൾ തുടങ്ങി ഒരു പരിചയവും ഇല്ലാത്തവരെ വരെ കൊല്ലാൻ പറ്റുന്ന രസകരമായ ഇനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്റെ ഈ റെസിപ്പികൾ പരീക്ഷിക്കാൻ, കയ്യിൽ കിട്ടുന്ന ഒരാളെയെങ്കിലും നല്ല ക്രിയാത്മകമായി കൊല്ലാൻ ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഇതിൽ പറയുന്ന കൊലപാതക വിഭവങ്ങളിൽ കൂടുതലും നിങ്ങൾക്ക് വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്നതാണ്. അപ്പൊ നമുക്ക് തുടങ്ങാം.

എല്ലാത്തിലേക്കും കൂടി പൊതുവായി ആവശ്യമുള്ള സാധനങ്ങൾ:

1. ക്രൂരമായ മനസ്സ് (നന്നായി മൂത്തത്): ഒരെണ്ണം
2. നിഷ്കളങ്കമായ മുഖഭാവം: ഒന്ന്
3. സഹായികൾ (വിശ്വസിക്കാൻ കൊള്ളാവുന്നത്): രണ്ടോ മൂന്നോ
4. കരച്ചിൽ: ആവശ്യത്തിന്
ബാക്കി ചേരുവകളൊക്കെ വഴിയേ പറയാം.

ഒന്നാമത്തെ വിഭവം: കന്യാസ്ത്രീ കിണറ്റിലിട്ടത് 
കന്യാസ്ത്രീ മഠങ്ങളിലെ കിണറുകളിൽ തയ്യാറാക്കുന്ന പ്രത്യേക വിഭവമാണ് കന്യാസ്ത്രീ കിണറ്റിലിട്ടത്. പൊതുവേ കൃസ്തീയ പുരോഹിതന്മാരാണ് ഇത് തയ്യാറാക്കുന്നത്.

ആവശ്യമായ സാധനങ്ങൾ
1. കന്യാസ്ത്രീ മഠം: ഒന്ന്
2. കന്യാസ്ത്രീ (ഭക്തിയും ആദർശവും ഉള്ളത്): ഒന്ന്
3. കന്യാസ്ത്രീ (ചുറ്റിക്കളിയോട് കൂടിയത്): ഒന്ന്
4. പള്ളീലച്ചൻ: ഒന്നോ രണ്ടോ
5. ആഴമുള്ള കിണർ (വെള്ളത്തോട് കൂടിയത്): ഒന്ന്

ഉണ്ടാക്കുന്ന വിധം: ആദ്യം തന്നെ ചുറ്റിക്കളിയുള്ള കന്യാസ്ത്രീയെ പള്ളീലച്ചനുമായി നന്നായി ഇളക്കി യോജിപ്പിച്ച് കന്യാസ്ത്രീ മഠത്തിലെ ഒരു മുറിയിൽ മാറ്റി വെക്കുക. മുറിയുടെ ജനലോ വാതിലോ ചെറുതായി തുറന്നു വെക്കുന്നത് നന്നായിരിക്കും. ആ സമയത്ത് അതിലേ കടന്നു പോകുന്ന രണ്ടാമത്തെ ചേരുവ, മുറിയിലെ ചുറ്റിക്കളി നന്നായി മൂത്തു വരുന്നത് കണ്ടാൽ ഈ വിഭവം ഉണ്ടാക്കാൻ തുടങ്ങാവുന്നതാണ്. ഇതിന് ആകെ ഒരു ഘട്ടമേ ഉള്ളൂ. രണ്ടാമത്തെ ചേരുവയെ എടുത്ത് കിണറ്റിൽ ഇടുക. അതോടെ നെല്ലിക്ക ഉപ്പിലിട്ടത് സോറി കന്യാസ്ത്രീ കിണറ്റിലിട്ടത് തയ്യാർ. കിണറ്റിലിടുന്നതിനു മുമ്പ് കഴുത്തിൽ കയറു കൊണ്ട് മാരിനേറ്റ് ചെയ്യുകയോ അടിച്ചു പതം വരുത്തുകയോ ചെയ്യാം. അധികാരവും സ്വാധീനവും ഉപയോഗിച്ച് ഈ കൊലയെ നന്നായി അലങ്കരിക്കാവുന്നതാണ്. അവിടെയും ഇവിടെയും തട്ടാത്ത രീതിയിൽ കാലങ്ങളായി മാധ്യമങ്ങൾ ആസ്വദിക്കുന്ന ഒരു വിഭവം ആണ് ഇത്. പോലീസ് എങ്ങനെ അന്വേഷിച്ചാലും റെസിപ്പി കണ്ടു പിടിക്കാൻ പറ്റാത്ത വിഭവം കൂടിയാണ് കന്യാസ്ത്രീ കിണറ്റിലിട്ടത്.

രണ്ടാമത്തെ വിഭവം: ഡബിൾ കോബ്ര മസാല 
ജീവിത പങ്കാളികൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കുന്ന വിഭവമാണ്  കോബ്ര മസാല. സാധാരണയായി രാത്രിയിൽ, ഭർത്താക്കന്മാരാണ് ഈ വിഭവം പരീക്ഷിക്കുന്നതെങ്കിലും ധൈര്യവും താല്പര്യവുമുള്ള ഭാര്യമാർക്കും ഇത് പരീക്ഷിക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങൾ:
  • സ്ത്രീധനം: ധാരാളം
  • ഭാര്യ: ഒന്ന്
  • മൂർഖൻ പാമ്പ് (നല്ല വിഷമുള്ളത്): ഒന്നോ രണ്ടോ 
  • ലൈഫ് ഇൻഷുറൻസ് (ഭാര്യയുടെ പേരിൽ ഉള്ളത്): ഒന്ന്
  • ധൈര്യം: ആവശ്യത്തിന്
ആദ്യമായി, ഭാര്യയ്ക്ക് കിട്ടിയ സ്ത്രീധനം ഒക്കെ ചെറുതായി അടിച്ചുമാറ്റി സ്വന്തം ലോക്കറിലോട്ട് ചേർത്ത് നന്നായി വഴറ്റുക. അതോടൊപ്പം, മികച്ച കവറേജ് ഉറപ്പു തരുന്ന ഒരു പോളിസി ഭാര്യയുടെ പേരിൽ നന്നായി മിക്സ് ചെയ്ത് മാറ്റി വെക്കുക. രാത്രി ഭാര്യ ഉറങ്ങിയതിനു ശേഷം ചാക്കിലുള്ള മൂർഖൻ പാമ്പിനെ പുറത്തെടുത്ത് ക്രൂരതയിൽ മുക്കി ഭാര്യയുടെ കാലിൽ ആഞ്ഞു കൊത്തിക്കുക. വിഷം നന്നായി പിടിച്ചതിനു ശേഷം മൂർഖൻ പാമ്പിനെ തല്ലിക്കൊന്ന് മുറി അലങ്കരിക്കാവുന്നതാണ്. ഇപ്പോൾ നിങ്ങൾക്ക് മുന്നിൽ ഇരിക്കുന്നതാണ് കോബ്ര മസാല! ആദ്യ ശ്രമത്തിൽ കോബ്ര മസാല ശരിയായില്ലെങ്കിൽ ഒരു മാസത്തിനു ശേഷം വീണ്ടും ഈ വിഭവം തയ്യാറാക്കാവുന്നതാണ്. ഡബിൾ കോബ്ര മസാല തയ്യാറാക്കുന്ന ഷെഫിന് ഗവൺമെന്റ് ചെലവിൽ താമസവും ഭക്ഷണവും കിട്ടുന്നതായിരിക്കും.മാധ്യമങ്ങൾക്ക് ഏറെ ഇഷ്ടമുള്ള വിഭവമാണ് ഇത്. കുറേ നാൾ പുതുമ നശിക്കാതെ ഇരിക്കും എന്നതാണ് ഈ റെസിപ്പിയുടെ പ്രത്യേകത. ഇതിലെ ചേരുവകൾ കൂട്ടിക്കുഴച്ച് എക്സ്ക്ലൂസീവ് ഉണ്ടാക്കി നാലുനേരവും കൊറോണയോടൊപ്പം വിളമ്പാം.

മൂന്നാമത്തെ വിഭവം: സയനൈഡ് വൈൻ 
വളരെ കാലം കൊണ്ട് തയ്യാറാക്കുന്നതും ഏതു പ്രായത്തിലുള്ളവർക്കും കൊടുക്കാവുന്നതുമായ ഒരു പാനീയമാണ് സയനൈഡ് വൈൻ. കോഴിക്കോട് ജില്ലയിലെ കൂടത്തായി ഭാഗങ്ങളിൽ ഇത് ഒരു സവിശേഷവിഭവമാണ്. മധ്യവയസ്കരായ അമ്മായിമാർക്ക് പരീക്ഷിക്കാൻ പറ്റിയ വിഭവം ആണിത്.

ആവശ്യമായ സാധനങ്ങൾ
  • വിവിധ പ്രായത്തിലുള്ള ബന്ധുക്കൾ: ആറോ ഏഴോ 
  • ആഭരണം, സ്വത്ത്, അവിഹിതം: ആവശ്യത്തിന് 
  • അത്യാഗ്രഹം: ധാരാളം 
  • പൊട്ടാസ്യം സയനൈഡ്: ഒരു പൊതി 
ഉണ്ടാക്കുന്ന വിധം: ആദ്യമായി, ക്രൂരത നിറഞ്ഞ മനസിലേക്ക് ധാരാളം അത്യാഗ്രഹം ചേർത്ത് നന്നായി യോജിപ്പിക്കുക. എന്നിട്ട് ആ മനസ്സ് അനങ്ങാതെ കുറെ കാലം മൂടിപ്പൊതിഞ്ഞു വെക്കുക. വീഞ്ഞിനു വീര്യം കൂടാനാണ് ഇങ്ങനെ ചെയ്യുന്നത്. ഈ കാലയളവിൽ സഹായി വഴി കുറച്ചു പൊട്ടാസിയം സയനൈഡ് സംഘടിപ്പിക്കേണ്ടതാണ്. സയനൈഡ് എന്തിനാണെന്ന് സഹായി ചോദിച്ചാൽ എലിയെ പിടിക്കാനാണെന്നു പറഞ്ഞാൽ മതി. എലിയെപ്പിടിക്കാൻ മൂർഖൻ പാമ്പും സയനൈഡും ഒക്കെ സപ്ലൈ ചെയ്യുന്നവനാണ് യഥാർത്ഥ സഹായി. അങ്ങനെ മനസ്സ് നന്നായി മൂത്ത് വരുമ്പോൾ, ഒരല്പം സയനൈഡ് എടുത്ത് കുറച്ചു മട്ടൻ സൂപ്പിൽ കലക്കി സ്നേഹത്തിൽ ചാലിച്ച്  അമ്മായിഅമ്മയ്ക്ക് കൊടുക്കുക. അമ്മായിയമ്മയുടെ പടം ചില്ലിട്ട് ഭിത്തിയിൽ തൂക്കിയാൽ സയനൈഡ് വൈൻ റെഡിയായി എന്ന് മനസിലാക്കാം. ഇനി ഇത് മൂന്നാലു കൊല്ലം കൂടുമ്പോൾ ഓരോ തവണ എടുത്ത് അമ്മായിയച്ഛനും ഭർത്താവിനും അമ്മാവനും ബന്ധുവിനും ബന്ധുവിന്റെ മകൾക്കും ഒക്കെ കൊടുക്കാവുന്നതാണ്. ഓരോ മരണങ്ങളിലും കരച്ചിൽ ചേർത്ത് നന്നായി ഇളക്കണം. ഇടയ്ക്ക് ഒരു പുതിയ കല്യാണം ഒക്കെ കഴിച്ച് വൈൻ അലങ്കരിക്കാവുന്നതാണ്. കിട്ടാതെ പോയ സ്വത്തിന്റെയും സുഖത്തിന്റെയും പേരിൽ ശോകമാവാതെ ജയിലിൽ ജോളിയായിരിക്കാൻ സയനൈഡ് വൈനിന്റെ ഓർമ്മകൾ സഹായകരമായിരിക്കും.
*******
ഈ മൂന്നു വിഭവങ്ങളും നിങ്ങൾക്ക് വളരെ ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായെങ്കിൽ എന്റെ ബ്ലോഗ് ഒന്ന് ലൈക് ചെയ്യുക, ഷെയർ ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക. വേറെ ഏതെങ്കിലും വിഭവങ്ങളുടെ റെസിപ്പികൾ ആവശ്യമാണെങ്കിൽ കമന്റിൽ സൂചിപ്പിക്കാൻ മറക്കരുത്. അപ്പൊ പുതിയ വിഭവങ്ങളുമായി വീണ്ടും കാണാം. അതുവരെ എല്ലാവർക്കും നന്ദി നമസ്കാരം.

Thursday, 16 April 2020

കുട്ടിക്ക് എന്നെ ഇഷ്ടായോ?!

ഒരു ടിപ്പിക്കൽ കേരളാ മോഡൽ പെണ്ണ് കാണൽ ആലോചിച്ചാൽ എനിക്ക് ചിരി വരും!
  • ഒരു പരിചയവും ഇല്ലാത്ത ഒരു പെണ്ണിനെ ഒരു ദിവസം കാണാൻ പോവുക.
  • വീട്ടുകാരും ബന്ധുക്കളും ഒക്കെ കൂടി നിൽക്കുന്നതിനിടയിൽ കുട്ടിയെ കാണുക.
  • പറ്റിയാൽ ഒരഞ്ചോ പത്തോ മിനിറ്റു സംസാരിക്കുക.
  • കുറച്ചു നേരം ആലോചിച്ചതിനു ശേഷം, ഇനിയുള്ള ജീവിതം പങ്കിടാൻ ഈ കുട്ടിയെ വേണോ എന്ന് തീരുമാനിക്കുക!!!
ഇതൊക്കെ എന്ത് പ്രഹസനമാണ് സജീ എന്ന് പുച്ഛിക്കാറുള്ള ഞാനാണ് കല്യാണനിശ്ചയത്തിന് നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നത്! അതും ഇതുവരെ കാണാത്ത ഒരു പെണ്ണിനെ!

ഒന്ന് ആലോചിച്ചു നോക്കിയാൽ, എന്റെ ഭാഗത്തും തെറ്റുണ്ട്. കോളേജീപ്പഠിക്കുമ്പോ തന്നെ ഒരു കുട്ടിയെ സെറ്റാക്കിയാൽ മതിയായിരുന്നു. ചെയ്തില്ല. ഇനീപ്പോ, പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലല്ലോ? അതുകൊണ്ടാണ് വീട്ടുകാര് കല്യാണം ആലോചിച്ചു തൊടങ്ങീപ്പോ, അവർക്കിഷ്ടമുള്ള പെൺകുട്ടിയെ കണ്ടുപിടിച്ചോളാൻ സമ്മതം മൂളിയത്. അമ്മേം അച്ഛനും ആരെ കണ്ടെത്തിയാലും, എന്റെ വക പേഴ്സണൽ ഇന്റർവ്യൂ പാസായാൽ മാത്രമല്ലേ കാര്യമുള്ളൂ എന്നായിരുന്നു എന്റെ ചിന്ത. ആ ഇന്റർവ്യൂവിൽ ഡിങ്കോയിസവും ഫെമിനിസവും ചളുവും ഒക്കെ ചേർത്ത് ഒരു കലക്ക് കലക്കണം!


"ഞാൻ ഒരു അവിശ്വാസിയാണ്. എന്താണ് കുട്ടീടെ ദൈവസങ്കല്പം?"
"എന്നിൽ നിന്നും പ്രതീക്ഷിക്കുന്ന പ്രാഥമികമായ ഗുണം എന്താണ്?"
"ഫെമിനിസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?"
എന്നിങ്ങനെ കുറെ കിടിലോൽക്കിടിലം ചോദ്യങ്ങൾ ഞാൻ നേരത്തെ തയ്യാറാക്കി വെച്ചിട്ടുണ്ട്.

പെണ്ണിന് അത്യാവശ്യം വിദ്യാഭ്യാസം വേണമെന്നും നമ്മടെ ഭാഗത്ത് നിന്നും ജാതകം നോക്കരുതെന്നും മാത്രമാണ് എന്റെ കണ്ടീഷൻസ്. പെൺ വീട്ടുകാരോട് ജാതകം നോക്കരുത് എന്ന് പറയുന്നത് ജനാധിപത്യ മര്യാദ അല്ലാത്തതുകൊണ്ടും അങ്ങനെ വാശി പിടിച്ചാൽ കല്യാണം നടക്കാൻ സാധ്യത ഇല്ലാത്തതു കൊണ്ടും അങ്ങനത്തെ ആവേശപ്രകടനങ്ങൾ ഒന്നും ഇല്ലായിരുന്നു. അതിനാൽ, ഒരു വശത്ത് ഗ്രഹനിലയും മറുവശത്തു ചെക്കന് ദുബായിൽ ബ്ലോഗ് ഒക്കെ ഉണ്ട് എന്ന് തള്ളിമറിക്കുന്ന ബയോഡാറ്റയും വെച്ച് അലങ്കരിച്ച ഒരു കുറിപ്പ് ബ്രോക്കർമാർക്കും ബ്യൂറോക്കാർക്കും  വിതരണം ചെയ്ത് എനിക്ക് പെണ്ണന്വേഷണം തുടങ്ങി. സൽസ്വഭാവിയും സുന്ദരനും സർവോപരി കിടിലോസ്‌കി ബ്ലോഗറുമായ കൊച്ചു ഗോവിന്ദന് പെണ്ണന്വേഷിക്കുന്ന കാര്യം കാട്ടുതീപോലെ പടർന്നതൊന്നും വിനയകുനയനായ ഞാൻ ഇവിടെ എഴുതാൻ ആഗ്രഹിക്കുന്നില്ല.

കമ്പനിയിൽ നല്ല തിരക്കുള്ള സമയമാണ്. ലീവൊന്നും എളുപ്പത്തിൽ കിട്ടില്ല. അതുകൊണ്ട്, വീട്ടുകാർക്കിഷ്ടപ്പെട്ടാൽ മാത്രം എന്നെ വിളിച്ചു വരുത്തിയാൽ മതി എന്നതാണ് സ്ട്രാറ്റജി. രണ്ടു മൂന്നു സ്ഥലത്തൊക്കെ അച്ഛനും അമ്മയും പോയി പെണ്ണ് കണ്ടു. അങ്ങനെ ആറ്റുനോറ്റിരുന്ന് ഒടുവിൽ, എനിക്ക് ചേരും എന്ന് തോന്നിയ ഒരു കുട്ടിയെ അമ്മ കണ്ടു പിടിച്ചു. കീർത്തന എന്നാണ് പേര്. അമ്മയ്ക്ക് നേരത്തെ തന്നെ കീർത്തനേടെ അച്ഛനെ പരിചയവും ഉണ്ട്. ഇങ്ങനൊരു പ്രൊപോസൽ വന്നപ്പോ രണ്ട് കൂട്ടർക്കും സന്തോഷം. കഥാനായിക, വെള്ളായണി കാർഷിക സർവകലാശാലയിൽ എം എസ്സിക്ക് പഠിക്കുന്നു. എടക്കുളത്ത് നിന്ന് ആറേഴു കിലോമീറ്റര് ദൂരമേയുള്ളൂ കുട്ടീടെ വീട്ടിലേക്ക്. അങ്ങനെ ഞാനെന്റെ ആദ്യത്തെ പെണ്ണുകാണലിന് തയ്യാറെടുത്തു.

പക്ഷേ അച്ഛനമ്മമാർ ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞു. നേരിൽ കാണുമ്പോൾ ഞങ്ങൾക്ക് പരസ്പരം ഇഷ്ടപ്പെടുമെന്ന്, രണ്ടു വീട്ടുകാരും കൂടി അങ്ങ് തീരുമാനിച്ചു. പിന്നെ, എല്ലാം ശടപടേ ശടപടേന്നായിരുന്നു. എന്റെ ബന്ധുക്കൾ അങ്ങോട്ട് പോകുന്നു. കീർത്തനേടെ ബന്ധുക്കൾ ഇങ്ങോട്ട് വരുന്നു. ബന്ധുക്കൾക്കെല്ലാം പരസ്പരം ഇഷ്ടമാവുന്നു (നോട്ട് ദി പോയന്റ്!). കല്യാണനിശ്ചയത്തിന്റെ തിയതി തീരുമാനിക്കുന്നു. ആകെമൊത്തം ഒരു ജഗപൊക! ഇതെല്ലാം അറിഞ്ഞ് ഞാൻ എന്റെ തിരുമുഖം കണ്ണാടിയിൽ നോക്കി വണ്ടറടിച്ചു നിന്നു. മാൻപേടയെ പോലെ നീളമുള്ള കണ്ണുകൾ ഉണ്ടാവാൻ അമ്മ ചെറുതിലേ നീട്ടി ഉഴിഞ്ഞ് ഉഴിഞ്ഞ് കുഴിഞ്ഞു പോയ കണ്ണുകൾ... കാറ്റടിച്ചാലും  ഉറങ്ങി എഴുന്നേറ്റാലും കുളിച്ചാലും ഇല്ലെങ്കിലും ആരെയും കൂസാതെ സ്വന്തം ഇഷ്ടപ്രകാരം വളഞ്ഞും പിരിഞ്ഞും ഇരിക്കുന്ന തന്റേടിയായ തലമുടി... ഇതൊക്കെ ആ കുട്ടിക്ക് ഇഷ്ടമാവുമോ എന്തോ?! എനിക്ക് ടെൻഷനായി!

എന്തായാലും, വെറും ഏഴു ദിവസത്തെ ലീവിന്, ഞാൻ കൊച്ചിയിൽ വിമാനമിറങ്ങി. ചെന്നെത്തിയ അന്ന് തന്നെ പെണ്ണ് കാണാനും ഇറങ്ങി. കൂട്ടുകാരുടെ കൂടെ പോലും പെണ്ണുകാണാൻ പോയിട്ടില്ല. തുടുതുടുന്നനെ ഒരു ഗൾഫുകാരനെ പ്രതീക്ഷിച്ചിരിക്കുന്ന അവർക്ക് എന്നെ ഇഷ്ടപ്പെടോ? എന്റെ മുപ്പത്തിരണ്ട് പല്ലും കാണിച്ചുള്ള ചിരിയും ചളുവും പെരുമാറ്റവും ഒക്കെ അബ്നോർമലായി തോന്നുമോ എന്നൊക്കെ ആലോചിച്ച് ടെൻഷൻ കൂടിക്കൂടി വന്നു. അതോണ്ട്, കാറിലിരുന്ന് ഞാനൊരു സ്ക്രിപ്റ്റ് തയ്യാറാക്കി. "ഞാൻ ചെറിയ ഗൗരവം ഒക്കെ കാണിച്ച് കാറിൽ നിന്നിറങ്ങുന്നു. വീട്ടുകാരുടെ ചോദ്യങ്ങൾക്ക് വളരെ പ്രസക്തമായ മറുപടികൾ മാത്രം പറയുന്നു. പെണ്ണിനെ കാണേണ്ട സമയമാവുമ്പോൾ ചായയും കൊണ്ട് പെണ്ണ് മുറിയിൽ നിന്നും ഇറങ്ങി വരുന്നു. ആ കുട്ടിയോടും വളരെ പക്വതയോടെ  പെരുമാറുന്നു." അങ്ങനെ മൊത്തത്തിൽ ഒരു പക്വതക്കാരൻ ഇമേജ് വരുത്താമെന്ന് ഫിക്സ് ചെയ്തു.

വീടെത്തി.
കാറിൽ നിന്നിറങ്ങി നോക്കുമ്പോ കീർത്തനയും അച്ഛനും അമ്മയും കൂടി ഞങ്ങളെ സ്വീകരിക്കാൻ ഉമ്മറത്ത് തന്നെ ചിരിച്ചു കൊണ്ട് നിൽക്കുന്നു. ഒരു കരിമ്പച്ച സാരിയൊക്കെ ഉടുത്ത് പെണ്ണുകാണലിന്റെ യാതൊരു ടെൻഷനും ഇല്ലാതെ ചിരിച്ചു കൊണ്ട് നിൽക്കുന്ന കീർത്തന! ബെസ്റ്! തല കുനിച്ച്, ചായയും കൊണ്ട് വരുന്ന പെണ്ണിനോട് പറയാൻ വെച്ചിരുന്ന സമത്വത്തിന്റെ സന്ദേശങ്ങളെല്ലാം എന്റെ ശ്വാസ നിശ്വാസങ്ങളോടൊപ്പം അന്തരീക്ഷത്തിൽ ലയിച്ചു! ഹൃദയം എട്ടരക്കട്ടയിൽ സരിഗമ പാടാൻ തുടങ്ങി.

ചുറ്റും അച്ഛനമ്മമാരൊക്കെ നന്നായി കത്തിവെക്കുകയാണ്. ഞാൻ മാത്രം, എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാതെ കണ്ണും മിഴിച്ച് ബ്ലിങ്കസ്യാ എന്നിരിക്കുന്നു. ശെടാ! എന്റെ സ്വപ്നത്തിലെ പെണ്ണ് കാണൽ ഇങ്ങനെ ഒന്നും അല്ലായിരുന്നു. "അനുക്കുട്ടനും കീർത്തനയും മാറി നിന്ന് എന്തെങ്കിലും ഒക്കെ സംസാരിച്ചോ എന്ന് ഇതിനിടയിൽ രണ്ട് തവണ അറിയിപ്പ് വന്നു. എനിക്കാണെങ്കിൽ എഴുന്നേൽക്കാൻ പോലും ധൈര്യം വരുന്നില്ല. ഞാൻ കീർത്തനയോട് ചോദിക്കാൻ വച്ചിരുന്ന ഘടാഘടിയൻ വിഷയങ്ങൾ ഒക്കെ മറന്നു പോയി! ഒടുവിൽ, എല്ലാവരും നിർബന്ധിച്ച് നിർബന്ധിച്ച് ഞാനും കീർത്തനയും ഒറ്റയ്ക്ക് സംസാരിക്കാൻ മുറ്റത്തേക്കിറങ്ങി.

"ഈ പ്ലാവ് കായ്ക്കാറുണ്ടോ?" അതിരിൽ നിന്നിരുന്ന പ്ലാവിനെ നോക്കി ഞാൻ ചോദിച്ചു!
"പിന്നേ. ഇതിൽ എല്ലാക്കൊല്ലവും കൊറേ കൊറേ ചക്ക ഉണ്ടാവും."
നശിപ്പിച്ച്!!! ഞാനെന്നോട് തന്നെ പറഞ്ഞു. ഫെമിനിസത്തെ പറ്റി ചോദിക്കാതെ പ്ലാവിനെ പറ്റി ചോദിച്ചിരിക്കുന്നു!


ഞാൻ വേഗം തന്നെ അടുത്ത ചോദ്യം എറിഞ്ഞു.
തിരുവനന്തപുരത്തേയ്ക്ക് ഏത് ട്രെയിനിലാ പോവാറ്?
"ചെലപ്പോ വെളുപ്പിന് ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി. അല്ലെങ്കിൽ ബാംഗ്ലൂർ കന്യാകുമാരി ഐലൻഡ്."
ഛെ! ഞാനെന്തൊക്കെയാണ് ഈ ചോദിക്കുന്നത്? ആ കുട്ടി ഏതെങ്കിലും ട്രെയിനിൽ പോട്ടെ. അതിനിവിടെ എന്ത് പ്രസക്തി?

ഞാൻ, മൂന്നാമത്തെ ചോദ്യത്തിലേക്ക് കടന്നു.
ഡാൻസ് പഠിച്ചിട്ടുണ്ടല്ലേ? അതൊരു നല്ല ചോദ്യമായിരുന്നു.
അവിടുന്ന് പിന്നെ, ഞങ്ങൾ ഡാൻസിനെ കുറിച്ചും എഴുത്തിനെ കുറിച്ചും പടംവരയെ കുറിച്ചും ബ്ലോഗിനെ കുറിച്ചുമൊക്കെ സംസാരിച്ചു. ഫൈനൽ ഇയർ പ്രൊജക്റ്റ് മുതൽ ചളു വരെ ഇടയ്ക്ക് കടന്നു വന്നു. ഇടയ്ക്ക് എന്റെ തമാശകൾ കേട്ട് കീർത്തന ചിരിക്കുക പോലും ചെയ്തു! അങ്ങനെ ഈ കുട്ടി കൂടെ കൂട്ടാൻ പറ്റുന്ന ആളാണെന്ന് എനിക്ക് തോന്നി.

"പഴയ കാലമൊന്നുമല്ല. ഞാൻ ഇവിടെ വന്നു കണ്ടത് പോലെ, കീർത്തനയ്ക്ക് അങ്ങോട്ടും വരാം. എന്നെയും എന്റെ വീടും ഒക്കെ കാണാൻ. എന്നിട്ട് തീരുമാനിച്ചാൽ മതി. എനിക്കിഷ്ടപ്പെട്ടു." എന്ന് ഞാൻ പറഞ്ഞു. എല്ലാവരും യാത്ര പറഞ്ഞിറങ്ങി. അങ്ങനെ ആദ്യ പെണ്ണുകാണൽ തന്നെ വിജയകരമായി പൂർത്തിയാക്കി ഏഴാം ദിവസം മോതിരവും കൈമാറി ഞാൻ തിരിച്ചു പറന്നു.