Saturday 29 December 2018

വാക്ക് 2018

അക്ഷരലോകത്ത് പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങൾക്കും 'വേഡ് ഓഫ് ദി ഇയർ' (Word of the year) എന്ന പേരിൽ ഒരു വാക്ക് തെരഞ്ഞെടുക്കുന്ന പതിവുണ്ട്. ആ വർഷം ഏറ്റവും ചർച്ച ചെയ്യപ്പെട്ടതോ ആ വർഷത്തിന്റെ മൊത്തത്തിലുള്ള സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതോ ആയിരിക്കും വേഡ് ഓഫ് ദി ഇയർ. ആയിരക്കണക്കിന് വാക്കുകളുള്ള ഒരു നിഘണ്ടുവിൽ നിന്ന് ഒരു വാക്കിനെ തെരഞ്ഞെടുക്കുന്നത് രസകരമായ സംഗതിയായത് കൊണ്ട് ഞാൻ അത് ശ്രദ്ധിക്കാറുണ്ട്. 2015 ലെ വാക്കായി ഓക്സ്ഫോർഡ് തെരഞ്ഞെടുത്തത് ഒരു വാക്ക് പോലും അല്ലായിരുന്നു! നമ്മൾ വാട്സാപ്പിലും ഫേസ്ബുക്കിലും ഒക്കെ പുട്ടിന് പീര പോലെ ചേർക്കുന്ന, സന്തോഷക്കണ്ണീർ പൊഴിക്കുന്ന ഇമോജിയാണ് 2015 ലെ വാക്കായി ഓക്സ്ഫോഡ് തെരഞ്ഞെടുത്തത്. ആശയവിനിമയത്തിൽ നമ്മൾ ഇമോജികളെ എത്ര മാത്രം ആശ്രയിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു അത്. കൂടുതൽ വായിക്കാനുള്ള ലിങ്ക് ഓഫ് ദി ലിങ്ക് ഇവിടെ. സെൽഫി ഭ്രമം മൂത്ത് തുടങ്ങിയ കാലത്തെ വേഡ് ഓഫ് ദി ഇയർ ആയിരുന്നു സെൽഫി (2013). ഇപ്രാവശ്യത്തെ Oxford വേഡ് ഓഫ് ദി ഇയർ TOXIC ആണ്. അതിനു പിന്നിലെ കാരണങ്ങൾ ദാ ദിവിടെ.

മലയാളത്തിൽ ഇങ്ങനത്തെ കലാപരിപാടികൾ ഒന്നും ഇല്ലെങ്കിലും ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ മലയാളവാക്ക് ഏതാണെന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും എന്ന് തോന്നുന്നു. മലയാളം വാക്ക് തെരഞ്ഞെടുക്കാൻ ഓക്സ്ഫോർഡിനെ പോലെ നമുക്കൊരു സ്ഥാപനം ഇല്ലാതെ പോയി. പക്ഷേ നമ്മൾ വിട്ടുകൊടുക്കാൻ പാടുണ്ടോ?! അതുകൊണ്ട് ഞാൻ സ്വന്തം നിലയ്ക്ക് ഒരു മലയാളം വാക്കിനെ വേർഡ് ഓഫ് ദി ഇയർ പ്രഖ്യാപിക്കുകയാണ്. 'ആർത്തവം' ആണ് എന്റെ വേഡ് ഓഫ് ദി ഇയർ.



ഞാൻ വലിയ പുരോഗമനക്കാരനാണെന്നു എനിക്ക് സ്വയം തോന്നാറുണ്ടെങ്കിലും(!) ആർത്തവം എന്ന വാക്ക് ഞാൻ കാര്യമായി ഉപയോഗിച്ചിട്ടില്ലായിരുന്നു. വീട്ടിലോ ചുറ്റുപാടുമോ ഉള്ള മഹിളാമണികളോട് പിരീഡ്‌സിനെ കുറിച്ചോ സാനിറ്ററി നാപ്കിനെ കുറിച്ചോ സംസാരിച്ചത് എന്റെ ഓർമയിലെങ്ങുമില്ല. എന്നാൽ അതെല്ലാം പൊളിച്ചടുക്കിയ ഒരു വർഷമായിരുന്നു 2018.

പാഡ് മാൻ എന്ന അക്ഷയ് കുമാർ  ചിത്രത്തിലൂടെ 2018 ന്റെ തുടക്കത്തിൽ തന്നെ ആർത്തവം ഇന്ത്യയൊട്ടുക്ക് ചർച്ചാ വിഷയമായിരുന്നു. ബോളിവുഡ് താരങ്ങൾ മുതൽ സാധാരണക്കാർ വരെ സാനിറ്ററി നാപ്കിൻ പിടിച്ചു കൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്ത് പിന്തുണയറിയിച്ചു. പിന്നീട് പ്രളയം വന്നപ്പോൾ ആർത്തവം വീണ്ടും ചർച്ചാ വിഷയമായി. വെറും കയ്യോടെ വീട് വിട്ടിറങ്ങി ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ടി വന്ന പെണ്ണുങ്ങൾക്ക് ആർത്തവം ബുദ്ധിമുട്ടേറിയ സമയമാണെന്നും ആവശ്യത്തിന് സാനിറ്ററി നാപ്‌കിൻസ് ലഭ്യമാക്കേണ്ടത് അത്യാവശ്യമാണെന്നും സമൂഹത്തിന് തിരിച്ചറിവുണ്ടായി. ഫ്രീക്കന്മാരുൾപ്പടെ നിരവധി ആളുകൾ സാഹചര്യം മനസിലാക്കി സംഗതി സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങി. എന്നാൽ ഇതിനേക്കാളൊക്കെ ശക്തമായി ആർത്തവം ചർച്ചയായത് യുവതികളുടെ ശബരിമല പ്രവേശനം സാധ്യമായതോടെയാണ്.

ആർത്തവത്തെ കുറിച്ച് മിണ്ടാൻ മടിച്ചിരുന്ന ഞാൻ പോലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും നേരിലും ഫോണിലുമായി എത്രയോ സ്ത്രീകളുമായി സംസാരിച്ചു. തർക്കിച്ചു. അപ്പോഴാണ് എനിക്ക് മനസിലായത് ആർത്തവം എന്നത് ഞാൻ കരുതിയത് പോലെ ഒളിപ്പിച്ചു വയ്‌ക്കേണ്ട സംഗതിയൊന്നുമില്ലെന്ന്. 2018ൽ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ചാനലുകളിലും മുൻവർഷങ്ങളിലേതിനേക്കാൾ ഒരു നൂറു മടങ്ങെങ്കിലും ആർത്തവം എന്ന വാക്ക് ഉപയോഗിച്ചു കാണും. എത്രയോ ലേഖനങ്ങളും ചർച്ചകളും ഈ വിഷയത്തിൽ പിറന്നു. അതുകൊണ്ട് 2018 ലെ വാക്ക് ഓഫ് ദി വർഷം ആയി ഞാൻ ആർത്തവം തെരഞ്ഞെടുക്കുന്നു.

ഇതോടൊപ്പം എന്റെ സുഹൃത്തുക്കളെ #vaakk2018 എന്ന ചലഞ്ചിലേക്ക് ഞാൻ ക്ഷണിക്കുകയാണ്. അപ്പോൾ പറയൂ, ഏതായിരുന്നു നിങ്ങളുടെ വാക്ക് ഓഫ് ദി വർഷം 2018?! എന്തായിരുന്നു അതിനുള്ള കാരണങ്ങൾ?

വാക്ക് 2019 കാണാൻ ദിവിടെ ക്ലിക്കുക.

2 comments:

  1. സോമനടി - കോപ്പി റൈറ്റ് ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയം.

    Ref:https://www.youtube.com/watch?v=KhFcnnFRYhI&t=928s

    ReplyDelete
  2. അശുദ്ധിയില്ലാത്ത ആർത്തവത്തെ
    ആർത്തുല്ലസിച്ച് ആഘോഷിച്ച ഒരു കൊല്ലം
    തന്നെയായിരുന്നു മലയാളത്തിൽ 2018 ൽ നാം
    നിത്യോപയോഗത്തിൽ ഒട്ടും വിന്യസിക്കാതിരുന്ന
    വാക്ക് എന്നത് സത്യം ...!
    സ്ഥിരം ഇത്തരം വാക്കുതേടൽ നടത്തിയാൽ
    കൊച്ചുവിനെ മലയാളത്തിന്റെ ഓക്സ്ഫോർഡ് കുട്ടപ്പനായി
    ഭാവിയിൽ വാഴ്ത്തപ്പെടും ...!

    ReplyDelete