Showing posts with label Review. Show all posts
Showing posts with label Review. Show all posts

Saturday, 13 June 2015

ജുറാസ്സിക് വേൾഡ് 3D

 സാധാരണക്കാർ, സിനിമ കണ്ടാൽ മാത്രം മതിയെന്നും റിവ്യൂ എഴുതുന്ന കാര്യം, തലയിൽ കിഡ്നിയുള്ള പുലികൾ നോക്കിക്കോളും എന്നും സുഹാസിനി ആന്റി പറഞ്ഞിട്ട് അധിക നാളായില്ല. എന്ന് വച്ച് നമ്മൾക്ക് വെറുതെ ഇരിക്കാൻ പറ്റുമോ? തലയിൽ വല്ല കുന്തവും ഉണ്ടായിട്ടാണോ നമ്മൾ കഥ, കവിത, ലേഖനം തുടങ്ങിയ ലേബലുകൾ ഒട്ടിച്ച് ഓരോ ഐറ്റംസ് പടച്ചു വിടുന്നത്?! ഒരു വിശ്വാസത്തിന്റെ പുറത്ത് അടിച്ചു വിടുന്നു. വഴി തെറ്റിയെത്തുന്ന ചില പാവങ്ങൾ അതൊക്കെ വായിച്ച് കണ്ണും തള്ളി ഡെസ്പടിച്ച് സ്കൂട്ടാവുന്നു. അത്ര തന്നെ. അപ്പൊപ്പിന്നെ റിവ്യൂവിനെ മാത്രം ഒഴിവാക്കിയാൽ അതിന് സങ്കടമാവില്ലേ? സുഹാസിനി ആന്റി എന്തൊക്കെ പറഞ്ഞാലും റിവ്യൂവിനെ സങ്കടപ്പെടുത്താൻ എനിക്കാവില്ല. ഈ കൊച്ചു ഗോവിന്ദന്റേത് ഒരു കൊച്ചു മനസ്സാണ് അമ്മായീ, കൊച്ചു മനസ്സാണ്. കഥയും കവിതയും അനുഭവങ്ങളും  നിരൂപണങ്ങളും ഒക്കെ നിറഞ്ഞ ഒരു സമത്വസുന്ദരമായ ഒരു ബ്ലോഗ്‌ ആണ് ഈ കേഡിയുടെ സ്വപ്നം. അതുകൊണ്ട് ഇത്തവണ ഞാൻ അവതരിപ്പിക്കുന്ന ഐറ്റത്തിന്റെ പേരാണ്... കേഡീസ് റിവ്യൂ ഓഫ് ജുറാസ്സിക് വേൾഡ് 3D!!! (പ്രത്യേക ഓഫർ : കഥ മുഴുവൻ പറഞ്ഞ് രസം കളയുന്നതല്ല. അത് കൊണ്ട് ധൈര്യമായി വായിക്കാം!)

 22 വർഷങ്ങൾക്ക് മുമ്പ് സ്റ്റീവൻ സ്പീൽബെർഗ് ലോകത്തിന് സമാനിച്ച ഒരു ദൃശ്യവിസ്മയമായിരുന്നു ജുറാസിക് പാർക്ക് എന്ന സയൻസ് ഫിക്ഷൻ സിനിമ. അന്ന് സുരക്ഷാ കവചം ഭേദിച്ച് 'ടൈറാനോസോറസ് റെക്സ്‌' എന്ന ഭീമാകാരനായ ദിനോസർ ജുറാസിക് പാർക്ക്‌ എന്ന തീം പാർക്കിൽ നടത്തിയ വിളയാട്ടം ഇന്നും നമ്മളാരും മറന്നിട്ടില്ല. അതിനെ പിന്തുടർന്ന് പിന്നീട് രണ്ട് സിനിമകൾ കൂടി പുറത്തിറങ്ങി. ജുറാസിക്‌ പാർക്ക്‌ സീരീസിലെ നാലാമത്തെ സിനിമയാണ്, യൂണിവേഴ്സൽ പിക്ചേഴ്സിന്റെ ബാനറിൽ കോളിൻ ട്രെവറോ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം ലോകമാകെ റിലീസ് ചെയ്ത ജുറാസിക് വേൾഡ്. ഒറ്റ വരിയിൽ പറഞ്ഞാൽ മനുഷ്യന്റെ നിയന്ത്രണത്തിൽ നിന്ന് രക്ഷപ്പെടുന്ന ഒരു ഭയങ്കര ദിനോസറും അതിനെ വരുതിയിൽ ആക്കാൻ ഉള്ള ശ്രമങ്ങളും ആണ് ഈ സിനിമ. അതിൽ പതിവ് പോലെ കുറച്ച് പ്രണയവും സെന്റിമെൻസും പണക്കൊതിയും സസ്പെന്സും ഒക്കെ ചേർത്തിരിക്കുന്നു. പക്ഷേ, അത് 3D യിൽ, കയ്യൊതുക്കത്തോടെ ചെയ്തിരിക്കുന്നു എന്നത് കൊണ്ടാണ് ഈ സിനിമ മികച്ച താവുന്നത്.

സീരീസിലെ നാലാമത്തെ സിനിമയാണെങ്കിലും ആദ്യസിനിമയുടെ തുടർച്ചയായിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. അന്ന് അടച്ചു പൂട്ടിയ 'ഐല നുബ്ലാർ' എന്ന ദ്വീപ്‌ സ്വപ്നസദൃശമായ രീതിയിൽ നവീകരിച്ച് സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. പാർക്കിന്റെ ഓപറേഷൻസ് മാനേജർ ആയ ക്ലെയറിനെ (ബ്രിസ് ഹോവാർഡ്) കാണാനും പാർക്കിലെ കാഴ്ചകൾ ആസ്വദിക്കാനുമായി ക്ലെയറിന്റെ അനന്തരവന്മാരായ സാക് മിച്ചലും ഗ്രേ മിച്ചലും യാത്ര തിരിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. ദ്വീപിലേക്കുള്ള യാത്രയും അവിടുത്തെ ആകർഷണങ്ങളും ഒക്കെ നമുക്ക് മുന്നിൽ ത്രിമാന ദൃശ്യങ്ങളായി  ഇതൾ വിരിയുന്നതും ഇവരിലൂടെ തന്നെയാണ്. അന്നേ ദിവസം ഔദ്യോഗിക കാര്യങ്ങളാൽ തിരക്കിലായിപ്പോയ ക്ലെയർ, കുട്ടികളുടെ മേല്നോട്ടം സഹപ്രവർത്തകയായ സാറയെ ഏൽപ്പിക്കുന്നു. കുഞ്ഞു ദിനോസറകളുടെ പുറത്ത് സവാരി ചെയ്യുന്ന കുട്ടികളും വെള്ളത്തിൽ താമസിക്കുന്ന മോസസോറസ് എന്ന വമ്പൻ ദിനോസറിന്റെ ഇരപിടിത്തവും പാർക്കിലൂടെ മെട്രോ റെയിലിലുള്ള യാത്രയും ഗൈറോസ്ഫിയർ എന്ന ഗോളാകൃതിയിലുള്ള വാഹനവും ഒക്കെ പുതിയ കാഴ്ചകളാണ് നമുക്ക് സമ്മാനിക്കുന്നത്. അതുപോലെ കഥാനായകനായ ഓവെൻ ഗ്രാഡി (ക്രിസ് പ്രാറ്റ്), വെലോസിറാപ്റ്റർ എന്ന ചെറിയ ദിനോസറുകളെ പരിശീലിപ്പിക്കുന്നതും അബദ്ധത്തിൽ അവയുടെ കൂട്ടിലേക്ക് വീണ ഒരു ജോലിക്കാരനെ രക്ഷപ്പെടുത്തുന്നതും തുടക്കത്തിലെ രസകരമായ കാഴ്ചകളാണ്. കുട്ടികളോടൊപ്പം നിൽക്കാത്തതിൽ നായികക്ക് കുറ്റബോധം തോന്നുന്ന രംഗവും ഉണ്ട്.


ഇതിനിടെ, കോർപ്പറേറ്റുകളുടെ താത്പര്യത്തിന് വഴങ്ങി, ജനിതക മാറ്റം വരുത്തിയ, ബുദ്ധിയും കരുത്തുമേറിയ 'ഇൻഡോമിനസ് റെക്സ്‌' എന്ന ദിനോസർ അണിയറയിൽ ഉള്ള കാര്യം ക്ലെയർ സംസാരത്തിനിടെ വെളിപ്പെടുത്തുമ്പോൾ ആണ് പ്രധാന കഥാപാത്രത്തിന്റെ സൂചന ആദ്യമായി നമ്മൾക്ക് കിട്ടുന്നത്. പിന്നീട് ജുറാസിക് വേൾഡിന്റെ CEO ആയ സൈമണ്‍ മസ്രണിയുടെ (ഇർഫാൻ ഖാൻ) കൂടെ ക്ലെയർ, ഇന്ഡോമിനസ് റെക്സിന്റെ വാസസ്ഥലം സന്ദർശിക്കുകയും സൈമണ്‍ന്റെ  ആവശ്യപ്രകാരം ആ നിർമിതിയുടെ ബലം ഉറപ്പ് വരുത്താൻ ഓവെൻ ഗ്രാഡിയെ വിളിച്ചു വരുത്തുകയും ചെയ്യുന്നു. (ഓവന്റെ നഷ്ട പ്രണയിനി കൂടിയാണ് ക്ലയർ!). ശരീരതാപനില തിരിച്ചറിഞ്ഞ് ഉറവിടം വ്യക്തമാക്കുന്ന സംവിധാനത്തിലൂടെ ദിനോസറിനെ തിരയുന്ന ജീവനക്കാർ ആ കൃത്രിമ വനത്തിനുള്ളിൽ ദിനോസർ ഇല്ലെന്ന് മനസ്സിലാക്കുന്നു. ഇവിടെ നിന്നാണ് നമ്മൾ കാത്തിരുന്ന കഥ തുടങ്ങുന്നത്!

ആ കൂറ്റൻ ചുറ്റുമതിലിൽ മുകളറ്റം വരെ വലിയ നഖക്ഷതങ്ങൾ കാണുന്നതോടെ ദിനോസർ രക്ഷപ്പെട്ടതായി ക്ലയറും ഓവനും ഊഹിക്കുന്നു. ഈ വിവരം പറയാൻ ക്ലയർ ജുറാസിക് വേൾഡിന്റെ കണ്ട്രോൾ സെന്ററിലേക്ക് ഫോണ്‍ വിളിക്കുന്ന സമയത്ത് രണ്ട് ജീവനക്കാരും ഓവനും കൂടി മതിലിലെ പാടുകൾ നിരീക്ഷിക്കാൻ സെക്യൂരിറ്റി ഗേറ്റ് തുറന്ന് അകത്തേക്ക് കയറുന്നു. എന്നാൽ ദിനോസറിന്റെ ശരീരത്തിൽ ഘടിപ്പിച്ച ഇലക്ട്രോണിക് ചിപ്പിന്റെ സ്ഥാനം വച്ച്, ദിനോസർ അവിടെത്തന്നെയുണ്ടെന്ന വിവരമാണ് നായികക്ക് മറുപടിയായി കിട്ടിയത്. അതായത് നായകനും ദിനോസറും ഒരേ സമയം ഒരു കൂട്ടിൽ! അപ്പോൾ ആ കാട് മൊത്തം ഉലച്ചു കൊണ്ട് ദിനോസർ രംഗപ്രവേശം ചെയ്യുന്ന ദൃശ്യം ശരിക്കും ത്രസിപ്പിക്കും കേട്ടോ. ഓവനും മറ്റുള്ളവരും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും സെക്യൂരിറ്റി ഗേറ്റ് അടയുന്നതിന് മുമ്പ് അത് തകർത്തെറിഞ്ഞു കൊണ്ട് ഇൻഡോമിനസ് റെക്സ്‌ പുറത്തെത്തുകയും ചെയ്യുന്നതോടെ മനുഷ്യനും മൃഗവും തമ്മിലുള്ള അതിജീവനത്തിന്റെ പുതിയ യുദ്ധം തുടങ്ങുകയായി...


ഒരു ദ്വീപ്‌, ഇരുപതിനായിരത്തിൽ ഏറെ സഞ്ചാരികൾ, നൂറു കണക്കിന് കോടി ഡോളറിന്റെ നിക്ഷേപം, നിരവധി കോർപ്പറേറ്റ് താൽപ്പര്യങ്ങൾ, തന്നിഷ്ടക്കാരനായ സേഫ്ടി ഓഫീസർ, അപകടകാരികളായ മറ്റ് ദിനോസർ വർഗങ്ങൾ, കാട്ടിലകപ്പെട്ട രണ്ട് കുട്ടികൾ, അവരെ തേടി കാട്ടിലേക്ക് തിരിക്കുന്ന നായികാനായകന്മാർ, പരിശീലിപ്പിച്ചെങ്കിലും ഇണങ്ങാത്ത നാല് വെലോസിറാപ്ടറുകൾ, രക്തദാഹിയായ ഒരു കൂറ്റൻ ദിനോസർ... പിന്നീടങ്ങോട്ട് ശ്വാസം പിടിച്ചു മാത്രം കാണാൻ കഴിയുന്ന ദൃശ്യങ്ങളാണ് സിനിമയിൽ ഉള്ളത്. അതിനിടെ നൊസ്റ്റാൽജിയ ഉണർത്തി പഴയ ജുറാസിക് പാർക്കിലെ കെട്ടിടങ്ങളും അവശിഷ്ടങ്ങളും കടന്നു വരുന്നുമുണ്ട്. ശരീരതാപനില ചുറ്റുപാടുകൾക്കൊപ്പം ക്രമീകരിക്കാനും ശരീരത്തിലെ ഇലക്ട്രോണിക് ചിപ്പ് ചീന്തിയെറിയാനും തക്ക ബുദ്ധിയുള്ള ജീവിയാണ് 'ഇൻഡോമിനസ് റെക്സ്‌' എന്ന് കഥ പുരോഗമിക്കുമ്പോൾ നമ്മൾ മനസ്സിലാക്കുന്നു. വെലോസിറാപ്ടറുകളെയും കൂട്ടി നായകൻ ദിനോസർ വേട്ടക്ക് പോകുന്നതും അതിന്റെ അനന്തര ഫലവും ഒക്കെ സിനിമയുടെ ഹൈലൈറ്റ് ആണ്. അതിജീവനത്തിന്റെയും ആക്രമണത്തിന്റെയും കുറെ നിമിഷങ്ങൾക്കൊടുവിൽ മികച്ച ഒരു ക്ലൈമാക്സോടെ ചിത്രം അവസാനിക്കുന്നു.

ജുറാസിക് പാർക്കിലെ പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കി 3D ഉൾപ്പെടുത്തി സിനിമക്ക് പുതുമ സമ്മാനിക്കാൻ ഉള്ള ശ്രമം വിജയിച്ചു എന്ന് വേണം പറയാൻ. നായകനായ ക്രിസ് പ്രാറ്റ് നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്നു. മറ്റുള്ളവർ തരക്കേടില്ലാതെ തങ്ങളുടെ വേഷം കൈകാര്യം ചെയ്തു എന്നേ പറയാനുള്ളൂ. ദിനോസറിന്റെ പ്രത്യേകതകൾ ഉൾപ്പടെ, തിരക്കഥയിലെ അശാസ്ത്രീയത ഇതിനകം പലയിടത്തും ചൂണ്ടിക്കാണിക്കപ്പെട്ടുവെങ്കിലും ഇതൊരു സൈ-ഫൈ മൂവിയാണ്, ഡോക്യുമെന്ററി അല്ല എന്ന മറുപടിയിലൂടെ സംവിധായകൻ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു! പിന്നെ, ആദ്യം പറഞ്ഞ ആന്റിയെ പേടിച്ച്, ശബ്ദ മിശ്രണം, രംഗസജ്ജീകരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മിണ്ടുന്നില്ല :)

ജുറാസിക് പാർക്കിനോട് തോന്നിയ ആ ഒരു ഇഷ്ടം ജുറാസിക് വേൾഡിനോട്‌ തോന്നില്ല എന്നത് സത്യമാണ്. ഫസ്റ്റ് ഇമ്പ്രഷൻ ഈസ്‌ ദ ബെസ്റ്റ് ഇമ്പ്രഷൻ എന്നാണല്ലോ! എങ്കിലും ജുറാസിക് വേൾഡ് നിങ്ങളെ പിടിച്ചിരുത്തും എന്നതിൽ സംശയമില്ല.

P.S : ജുറാസ്സിക് വേൾഡിനെ കുറിച്ച്  മുരളി ചേട്ടൻ (ബിലാത്തിപ്പട്ടണം / മുരളീ മുകുന്ദൻ ) എഴുതിയ ഒന്നാന്തരം റിവ്യൂ ഇവിടെ വായിക്കാം.

You may also like: 
                               ചതിക്കല്ലേ മൊതലാളീ...!
                               ആൽബട്രോസിനെ കൊന്നിട്ടുണ്ടോ?
                               ബാർട്ടണ്‍കുന്നിലെ വിസ്മയം 

Wednesday, 3 June 2015

ആൽബട്രോസിനെ കൊന്നിട്ടുണ്ടോ?!

ഡങ്കഡക്കേ  ഡങ്കഡക്കേ...  പെപ്പരപ്പേപ്പേ...
ഡങ്കഡക്കേ  ഡങ്കഡക്കേ...  പെപ്പരപ്പേ പെപ്പരപ്പേ...

കൊട്ടും കുരവയും പീപ്പിയും ഒക്കെയായി ഒരു പരിസ്ഥിതി ദിനം കൂടി കടന്നു വരുന്നതിന്റെ ആരവം കേൾക്കുന്നില്ലേ? ആഹാ, പരിസ്ഥിതി ദിനം എത്തുമ്പോൾ മരം നടാനും മനുഷ്യന്റെ പ്രവൃത്തികളെ അപലപിക്കാനും എല്ലാവർക്കും എന്തൊരാവേശം... ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ!

മാതൃദിനത്തിന്റെ അന്ന് അമ്മയ്ക്ക് ഇത് പോലത്തെ ഒരു ചായക്കപ്പ് സമ്മാനിച്ച്, മുഖപുസ്തകത്തിൽ തേനും പാലും ഒഴുക്കുന്ന വങ്കന്മാരെ പോലെ, പരിസ്ഥിതി ദിനത്തിന്റെ സമയത്ത് ഇത് പോലെ ഒരു പോസ്റ്റിട്ട് വങ്കനാവാൻ വന്നതാണ് ഞാനും! കമ്പ്യൂട്ടർ ഉപയോഗിക്കാനും ഇന്റർനെറ്റിലൂടെ ഈ ബ്ലോഗ്‌ വായിക്കാനും അറിയാവുന്ന നിങ്ങൾക്ക് പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് അറിയാതിരിക്കാനും തരമില്ലല്ലോ? എന്നിട്ടും ഒരു ചെറിയ കുറിപ്പിലൂടെ ഇതേ പ്രശ്നം ചൂണ്ടിക്കാണിക്കുന്ന എന്നെ വങ്കൻ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?

എന്തായാലും വന്ന സ്ഥിതിക്ക് വളരെ എളുപ്പത്തിൽ ഉത്തരം പറയാവുന്ന ചില ചോദ്യങ്ങൾ ചോദിക്കട്ടെ?  
  1. നിങ്ങൾ ഒരു സ്രാവിനെ ജീവനോടെ വരിഞ്ഞു മുറുക്കിയിട്ടുണ്ടോ?
  2. നിങ്ങൾ ഒരു ഒട്ടകത്തിനെ പട്ടിണിക്കിട്ട്  കൊന്നിട്ടുണ്ടോ?
  3. ഒരു ആൽബട്രോസ്സിനെ കൊല്ലാക്കൊല ചെയ്തിട്ടുണ്ടോ?
  4. ഒരു കടലാമയെ നരകിപ്പിച്ചിട്ടുണ്ടോ?
പരീക്ഷക്ക്, ഉത്തരം അറിയാത്ത ചില ചോദ്യങ്ങൾ ടീച്ചർമാർ നിങ്ങളോട് ചോദിച്ചിട്ടുണ്ട് എന്നല്ലാതെ, ഇമ്മാതിരി ബീഭത്സമായ ചോദ്യങ്ങൾ ആരും ചോദിച്ചിരിക്കാൻ ഇടയില്ല അല്ലേ. എന്നോട് ക്ഷമി. ഇങ്ങനെ ചെയ്യാൻ പോയിട്ട്, ഇങ്ങനെ ചിന്തിക്കാൻ പോലും ആർക്കും കഴിയില്ല എന്ന് എനിക്കറിഞ്ഞു കൂടേ?! ആരെങ്കിലും കൊന്ന് കറി വെച്ച് തന്നാൽ വല്ലപ്പോഴും കുറച്ച് ചിക്കനോ മട്ടനോ കഴിക്കും എന്നതൊഴിച്ച് മറ്റെല്ലാ ജീവികളെയും സ്വസ്ഥമായി ജീവിക്കാൻ അനുവദിച്ചവരാണ് നാം. അപ്പൊ പിന്നെ, കേട്ടിട്ട് പോലും ഇല്ലാത്ത ഒരു ആൽബട്രോസ്സിനെ കൊല്ലാക്കൊല ചെയ്യേണ്ട ആവശ്യം നമുക്കെന്താണ്?

"അവനവനാത്മസുഖത്തിനാചരിക്കുന്നവ-
യപരന്നു സുഖത്തിനായ് വരേണം"

എന്ന, നാണുഗുരുവിന്റെ ഉദ്ബോധനം കേട്ട് വളർന്നവരാണ് നമ്മൾ. മര്യാദക്ക് ജോലി ചെയ്ത് കുടുംബം പോറ്റാൻ പോലും നേരം തികയാത്ത ഇക്കാലത്ത് മരുഭൂമിയിലെ കപ്പലായ ഒട്ടകത്തിനെയും കപ്പലിന്റെ അടിയിലൂടെ നീന്തിപ്പോകുന്ന സ്രാവിനെയും അങ്ങോട്ട്‌ ചെന്ന് ഉപദ്രവിക്കേണ്ട കാര്യം എന്താണ്? അവിടെയാണ് നമുക്ക് തെറ്റിയത്.

ഉപദ്രവിക്കാൻ നമ്മൾ അങ്ങോട്ട്‌ ചെല്ലണം എന്നൊന്നും ഇല്ല. നമ്മുടെ വിവേകരഹിതമായ പ്രവൃത്തികൾ മാത്രം മതി. രണ്ട് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് മനുഷ്യരുടെ പാപങ്ങൾ മുഴുവൻ ഏറ്റുവാങ്ങി യേശുദേവൻ കുരിശുമരണം വരിച്ച പോലെ ഇന്നും മനുഷ്യരുടെ പാപങ്ങൾക്ക് പകരമായി നൂറായിരം ജീവികൾ മരിച്ചു കൊണ്ടിരിക്കുന്നു. എന്റെയും നിങ്ങളുടെയും പാപഫലങ്ങൾ അനുഭവിക്കുന്ന അത്തരം മിണ്ടാപ്രാണികളെ കുറിച്ചാണ് ഈ പരിസ്ഥിതി ദിനത്തിൽ എനിക്ക് പറയാനുള്ളത്. ഈ പോസ്റ്റ്‌ ആ പാവങ്ങൾക്ക് ഡെഡിക്കേറ്റ് ചെയ്ത് ഞാൻ കൃതാർത്ഥനാവട്ടെ!

ഗൂഗിളമ്മച്ചി കാണിച്ചു തന്ന നൂറു കണക്കിന് ചിത്രങ്ങളിൽ നിന്ന് ഏതാനും ചിത്രങ്ങൾ ഇതാ. അസുഖകരമായ കാഴ്ചകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിന് ആദ്യമേ ക്ഷമാപണം.





















പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ സഹജീവികളെ ബാധിക്കുന്നതിന്റെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണിത്. അശ്രദ്ധമായി വലിച്ചെറിയുന്ന ഒരു പ്ലാസ്റ്റിക് കവർ മുതൽ മറ്റനേകം സിന്തറ്റിക് വസ്തുക്കൾ, അനേകായിരം നിരപരാധികളും നിസ്സഹായരുമായ മിണ്ടാപ്രാണികളുടെ ജീവിതം നരകതുല്യമാക്കുന്നുണ്ട്. ഈ ചിത്രങ്ങൾ വിളിച്ചു പറയുന്നതിനേക്കാൾ കൂടുതലൊന്നും എനിക്ക് ഇവിടെ എഴുതാനില്ല. മനുഷ്യന്റെ അത്യാഗ്രഹത്തെ കുറിച്ച് അപലപിക്കാനോ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവൽക്കരിക്കാനോ ഞാൻ ശ്രമിക്കുന്നുമില്ല. ഒന്ന് മാത്രം ഓർത്താൽ നന്ന്. 

ബേപ്പൂർ സുൽത്താൻ കണ്ട 'ഭൂമിയുടെ അവകാശികൾ' എന്ന സ്വപ്നം വായനയിൽ മാത്രമേ സുഖം നൽകുന്നുള്ളൂ. യാഥാർത്ഥ്യം എത്രയോ അകലെയാണ്. നമ്മൾ അനുഭവിക്കുന്ന ഓരോ സുഖസൗകര്യങ്ങൾക്കും പിന്നിൽ നമ്മളെ ബാധിക്കാതെ, നമ്മൾ അറിയാതെ തിരസ്കൃതമാവുന്ന ചില കാഴ്ചകളുണ്ട്‌. ആരും കേൾക്കാതെ പോകുന്ന നിലവിളികളുണ്ട്. നെഗറ്റിവിസം എന്ന് പറഞ്ഞ് ഒഴിവാക്കുന്നവയും ഉണ്ട്. നമ്മൾ അറിയുന്നില്ല എന്നത് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാവുകയല്ല, മറിച്ച് നാൾക്കുനാൾ വർധിക്കുകയാണ്. ബീഫ് വാങ്ങാൻ പോകുമ്പോൾ, ഇറച്ചി പൊതിയാനുള്ള പ്ലാസ്റ്റിക് കവർ, പോത്തിന്റെ വയറ്റിൽ നിന്നും ഫ്രീയായി കിട്ടുന്ന കാലം അധികം ദൂരെയല്ലെന്ന് ചുരുക്കം.

ആഗോളതാപനം എന്നും വനനശീകരണം എന്നുമൊക്കെയുള്ള ക്ലീഷേ പരിപാടികൾ മാത്രമല്ല നമ്മൾ ഈ ഭൂമിയോട് ചെയ്യുന്ന ക്രൂരത. ഒരു മരം നടുന്നതിലോ മഴവെള്ളം സംഭരിക്കുന്നതിലോ ഒതുങ്ങുന്നതല്ല നമ്മുടെ കടമയും. മനഃപൂർവമോ നേരിട്ടോ അല്ലെങ്കിൽ കൂടി നമ്മുടെ സഹജീവികളെ ദ്രോഹിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും നമുക്കെങ്ങനെ മാറി നിൽക്കാനാകും? വലിഞ്ഞു മുറുകുന്ന പ്ലാസ്റ്റിക് ചരടും കഴുത്തിൽ ചുറ്റി ഒരു പാവം സീലോ പെൻഗ്വിനോ മരണവേദനയോടെ ജീവിക്കുന്നുണ്ടെങ്കിൽ ആരാണ് അതിനുത്തരം പറയേണ്ടത്? അതിരപ്പിള്ളിയിലും ശബരിമലയിലും പ്ലാസ്റ്റിക് തിന്ന് വയറു പൊട്ടി മരിക്കുന്ന നാൽക്കാലികളുടെ ജീവന് മറുപടി പറയേണ്ടത് ആരാണ്?

പ്ലാസ്റ്റിക് വർജിക്കുക എന്നത് സമീപഭാവിയിൽ സംഭവ്യമല്ല എന്നറിയാം. എങ്കിലും, ഷോപ്പിംഗ്‌ കഴിഞ്ഞ് കൈ നിറയെ പ്ലാസ്റ്റിക് ക്യാരി ബാഗുകളുമായി പുറത്തിറങ്ങുമ്പോൾ മുഖത്ത് വിരിയുന്ന സംതൃപ്തിയുടെ ആ ചിരിയുണ്ടല്ലോ? ഭൂമിയിലെ അനേകം ജീവിവർഗങ്ങളുടെ വാസം അസാധ്യമാക്കുന്ന സാധനങ്ങളാണ് നാം സ്വന്തമാക്കിയത് എന്നോർത്ത്,  ആ ചിരി അർത്ഥശൂന്യമാണെന്ന ചിന്തയുണ്ടായാൽ നന്ന്.
ആ തിരിച്ചറിവും അതിൽ നിന്നുണ്ടാകുന്ന വിനയവും മാത്രം മതി ഈ ലോകത്ത് ഒരു ചെറിയ മാറ്റമെങ്കിലും വരുത്താൻ.
************

നിർജീവമായ കണ്ണുകളിൽ ആ പാവം പക്ഷി അവശേഷിപ്പിച്ചു പോയ ചോദ്യം എന്തായിരിക്കും?




Tuesday, 12 May 2015

ചതിക്കല്ലേ മൊതലാളീ...!

ഈയിടെ ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഒരു ബില്ലിന്റെ ചിത്രം കണ്ടു. അത് കണ്ടപ്പോൾ എന്റെ ധാർമികരോഷം ഉയർന്നു പൊങ്ങി ഒരു വരവങ്ങു വന്നു. മൈ ഗോഡ്! ഉടനെ തന്നെ മലബാർ ഗോൾഡിനെ തെറി വിളിച്ച് ഒരു പോസ്റ്റങ്ങ് പോസ്റ്റിയാലോ എന്ന് കരുതിയതാണ്. പിന്നെ ആലോചിച്ചപ്പോ തോന്നി വേണ്ടാന്ന്. വായിക്കുന്നവരുടെ കൂടി പ്രഷറ് കൂടും എന്നല്ലാതെ എന്ത് പ്രയോജനം? എന്നാപ്പിന്നെ ഇതിനെ കുറിച്ച് ഒന്നന്വേഷിച്ചിട്ട് കുറച്ച് ആധികാരികതയോടെ എഴുതാം എന്ന് കരുതി.

ഭാരതീയർക്ക് പൊതുവെയും, മലയാളിക്ക് പ്രത്യേകിച്ചും സ്വർണത്തോടുള്ള ഭ്രമം പ്രശസ്തമാണല്ലോ. കേവലം നിക്ഷേപം എന്ന നിലക്ക് അല്ല, സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും ജീവിതത്തിന്റെ തന്നെയും ഭാഗം എന്ന രീതിയിലാണ് നമ്മൾ സ്വർണം വാങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് ഒരു തരി പൊന്ന് സ്വന്തമാക്കണമെന്നു ഏത് ഇല്ലായ്മകൾക്കിടയിലും സാധാരണക്കാരൻ ആഗ്രഹിക്കുന്നതും. എങ്കിലും നമ്മൾ ഇനിയും വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത ഒരു മേഖലയാണ് സ്വർണത്തിന്റെ ക്രയവിക്രയങ്ങൾ എന്ന് തോന്നുന്നു.
പലപ്പോഴും ആഭരണത്തിന്റെ വില യഥാർത്ഥ വിലയേക്കാൾ വളരെ കൂടുതൽ ആണെന്ന് അറിഞ്ഞിട്ടും, സെയിൽസ് മാന്റെ വിശദീകരണത്തിനു മുന്നിൽ കീഴടങ്ങേണ്ടി വരുന്നത്, അടിസ്ഥാനപരമായ അറിവുകളുടെ അഭാവം മൂലമാണ്. അതുകൊണ്ട് അത്യാവശ്യമായി സാക്ഷരത നേടേണ്ട ഒരു മേഖല കൂടിയാണിത്.

***************

നേരത്തെ പറഞ്ഞ ബില്ലിന്റെ ചിത്രം ചുവടെ കൊടുക്കുന്നു.



2.24 ഗ്രാം ഭാരമുള്ള ഒരു മോതിരത്തിന് വില 420 റിയാൽ.
സ്വർണ വില 139*2.24=311.36 റിയാൽ.
ബാക്കി എന്തൊക്കെയോ 108.64 റിയാൽ.
അതെന്താണെന്ന് ബില്ലിൽ ഒരിടത്തും രേഖപ്പെടുത്തിയിട്ടും ഇല്ല.  കാൽപ്പവന്റെ ഒരു മോതിരം സ്വന്തമാക്കാൻ ഒരു പാവം പ്രവാസി, സ്വർണ വിലയുടെ 35% അധിക തുക നല്കേണ്ടി വന്നു.

***************

എവിടെയാണ് നമ്മൾക്ക് തെറ്റ് പറ്റുന്നത്?

അതന്വേഷിച്ച് അധികമൊന്നും അലയേണ്ട കാര്യമില്ല. 'നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളെ വിഡ്ഢിയാക്കാൻ ആർക്കും കഴിയില്ല' എന്നു കേട്ടിട്ടില്ലേ? അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. നമ്മൾ സ്ഥിരമായി പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ, നമ്മുടെ സമ്മതത്തോടെ ആണെന്ന് മാത്രം. എന്ന് വച്ചാൽ, നമ്മുടെ അറിവില്ലായ്മ വിദഗ്ധമായി അവർ മുതലെടുക്കുന്നു. അതുകൊണ്ട്, ഗൂഗിളമ്മച്ചിയുടെ സഹായത്തോടെ ശേഖരിച്ച, സ്വർണാഭരണമേഖലയിലെ ചില അടിസ്ഥാനവിവരങ്ങൾ ഇവിടെ പങ്കുവെക്കട്ടെ.

പണിക്കൂലി: ഒരുപക്ഷേ സ്വർണവിപണിയിലെ ഏറ്റവും പ്രശസ്തമായ വാക്കായിരിക്കും പണിക്കൂലി. പക്ഷേ, നമ്മൾ ഏറ്റവും അധികം കബളിപ്പിക്കപ്പെടുന്ന ഒരു മേഖല കൂടിയാണ് ഇത്.
  • സ്വർണക്കട്ടിയെ ആഭരണം ആക്കി മാറ്റാൻ വേണ്ടി വരുന്ന ചെലവ് ആണ് പണിക്കൂലി. 
  • ഇത് നിശ്ചയിക്കാൻ പ്രത്യേകിച്ച് മാനദണ്ഡം ഒന്നും ഇല്ല. ആളും തരവും നോക്കി ഒരു കൂലിയങ്ങ് പറയും. അത്ര തന്നെ.
  • 5% മുതൽ 13% വരെയാണ് ആഭരണങ്ങളുടെ ഏകദേശ പണിക്കൂലി. 
  • സങ്കീർണമായ ചില ഡിസൈനുകൾക്ക് പണിക്കൂലി കൂടും. എങ്കിലും സാധാരണ ആഭരണങ്ങൾക്ക്‌ പതിമൂന്ന് ശതമാനത്തിനു മുകളിലുള്ള പണിക്കൂലി ആവശ്യപ്പെട്ടാൽ കബളിപ്പിക്കപ്പെടുന്നു എന്നുറപ്പ്.
  • ചില ജ്വല്ലറികൾ ആഭരണത്തിൽ തൂക്കവും പണിക്കൂലിയും ഒക്കെ രേഖപ്പെടുത്തിയ പ്രൈസ് ടാഗ് ചേർക്കാറുണ്ട്. പണിക്കൂലി കൂട്ടി ചോദിക്കുന്നില്ല എന്ന് ഉറപ്പു വരുത്താൻ ആണത്രേ ഇത്. പക്ഷേ, പ്രൈസ് ടാഗിൽ ഉള്ള പണിക്കൂലി ഓൾറെഡി (മലയാളം എന്തരാണോ എന്തോ!) കൂടുതലല്ലെന്നു എന്ത് ഉറപ്പ്?
അതുകൊണ്ട്, സെയിൽസ്മാനോട് പണിക്കൂലി ചോദിച്ചു മനസ്സിലാക്കേണ്ടതും, വാങ്ങുന്ന ആഭരണം അത്രയും പണിക്കൂലി അർഹിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതും നമ്മുടെ ബാധ്യതയാണ്.

പണിക്കുറവ് : ഇതൊക്കെ നമ്മളെത്ര കേട്ടിരിക്കുന്നു അല്ലേ?!
  • ആഭരണം ഉണ്ടാക്കുന്നതിനിടയിൽ നഷ്ടപ്പെട്ടു പോകുന്നു എന്ന് പറയപ്പെടുന്ന സ്വർണത്തിന്റെ പൈസയും ഉപഭോക്താവിൽ നിന്ന് ഈടാക്കുന്നു. അതായത്, സ്വർണം ഉരുക്കുമ്പോഴും മുറിക്കുമ്പോഴും ഒക്കെ നഷ്ടമാകുന്ന സ്വർണത്തരികളുടെ വില. ഇതാണ് പണിക്കുറവ്. 
  • ഇതിനും പ്രത്യേകിച്ച് മാനദണ്ഡം ഒന്നും ഇല്ല. 3% മുതൽ 20% വരെ പണിക്കുറവ് ഈടാക്കുന്നവരുണ്ട്. 
  • തട്ടാൻ നഷ്ടപ്പെടുത്തുന്ന സ്വർണത്തിന് വില കൊടുക്കേണ്ടത് നമ്മളല്ലെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഓരോ തരി സ്വർണവും വീണ്ടെടുക്കാൻ തട്ടാന് കഴിയും എന്നതാണ് സത്യം. അല്ലാതെ ഇരുപത് ശതമാനം സ്വർണം പണിസ്ഥലത്ത് നഷ്ടപ്പെടുത്താൻ തട്ടാനെന്താ വട്ടുണ്ടോ?!
  • അതുകൊണ്ടാണ് ഇപ്പോൾ പല ജ്വല്ലറികളും പണിക്കുറവു ഈടാക്കാത്തത്. ഇത്രേം കാലം കൊടുത്ത പണിക്കുറവ് ഓർത്ത് കരഞ്ഞിട്ട് നോ ഫൽ!
കാരറ്റ് (Karat ) : സ്വർണത്തിന്റെ ശുദ്ധത അളക്കുന്ന ഏകകമാണ് കാരറ്റ്.
  • 99.9 ശതമാനം ശുദ്ധമായ സ്വർണത്തെ (തങ്കം)  24 കാരറ്റ് എന്ന് പറയുന്നു.
  • 916 അഥവാ 22 കാരറ്റ്: ആഭരണങ്ങൾ നിർമിക്കാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് 22 കാരറ്റ് സ്വർണം ആണ്. പരിശുദ്ധമായ സ്വർണം വളരെ മൃദുവായതിനാൽ ആഭരണങ്ങൾ നിർമിക്കാൻ എളുപ്പമല്ല. അതിനാൽ, വെള്ളി, ചെമ്പ്, കാഡ്മിയം, സിങ്ക് തുടങ്ങിയവ ലോഹങ്ങൾ, ചെറിയ അളവിൽ ചേർത്ത് സ്വർണത്തെ ഉറപ്പുള്ള ഒരു ലോഹസങ്കരം ആക്കി മാറ്റുന്നു. അതായത്, ആയിരം ഗ്രാമിൽ  916 ഗ്രാം ശുദ്ധ സ്വർണവും ബാക്കി, അന്യ ലോഹങ്ങളും ആയിരിക്കും. 
  • 21 കാരറ്റ്: 87.5% പരിശുദ്ധ സ്വർണം, ബാക്കി മറ്റു ലോഹങ്ങൾ.
  • 18 കാരറ്റ്: 75% പരിശുദ്ധ സ്വർണം, ബാക്കി മറ്റു ലോഹങ്ങൾ എന്നിങ്ങനെ.
BIS Hallmark : ഭാരത സർക്കാർ 1987ൽ സ്ഥാപിച്ച ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ആണ് പൊന്നും വെള്ളിയും മായമില്ലാത്തതാണെന്ന് സാക്ഷ്യപ്പെടുത്താൻ ഉള്ള ഇന്ത്യയിലെ ഏക സ്ഥാപനം. BISൽ നിന്ന് ലൈസെൻസ് കരസ്ഥമാക്കിയാൽ, ജ്വല്ലറികൾക്ക് അംഗീകൃത ഹാൾമാർക്കിംഗ് സെന്ററുകളിലൂടെ  ആഭരണങ്ങളിൽ BIS മുദ്ര പതിപ്പിക്കാം. ഇത് കൂടാതെ, ഓരോ ഹാൾമാർക്കിംഗ് സെന്ററിനും സ്വന്തം മുദ്രയും ഉണ്ടായിരിക്കും. ഹാൾമാർക്ക്‌ മുദ്ര പതിച്ചത് കൊണ്ട് മാത്രം അത് 22 കാരറ്റ് ആവണം എന്നില്ല കേട്ടോ. എത്ര കാരറ്റ് ആണെങ്കിലും അതാത് പരിശുദ്ധി ഉറപ്പു വരുത്തി മുദ്ര പതിപ്പിക്കാം. ഉദാഹരണത്തിന് 22 കാരറ്റ് സ്വർണത്തിൽ 916 എന്ന് എഴുതി താഴെ കാണിച്ച അടയാളം രേഖപ്പെടുത്തുന്നു. 18 കാരറ്റ് ആണെങ്കിൽ 750 എന്ന് എഴുതി അടയാളം രേഖപ്പെടുത്തുന്നു.



ഹാൾമാർക്കിംഗ് ചാർജ്: നേരത്തെ പറഞ്ഞ 'Assaying and Hallmarking Center' ൽ മുദ്ര പതിപ്പിക്കാൻ ഈടാക്കുന്ന തുകയാണ് ഇത്.
  • ഒരു ആഭരണത്തിനു കേവലം 18 മുതൽ 25 രൂപ വരെ മാത്രമാണ് ഹാൾമാർക്ക്‌ മുദ്ര പതിപ്പിക്കാനുള്ള ചാർജ്. 
  • ഒരു ഗ്രാമിനല്ല, ഒരു ആഭരണത്തിനാണ് ഈ ചാർജ്. ഇതിനേക്കാൾ ഏറെ അവർ പണിക്കൂലിയിൽ നിന്ന് ഈടാക്കുന്നുണ്ട്. അതുകൊണ്ട് ഈ ചാർജ് പ്രത്യേകം കൊടുക്കേണ്ട ആവശ്യമില്ല.
അഥവാ ചോദിച്ചാൽ പണം കൊടുത്തേക്കുക. പക്ഷേ, ഇതിൽ കൂടുതലാണ് ചോദിക്കുന്നതെങ്കിൽ, ബില്ലിൽ അത് പ്രത്യേകം രേഖപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് പണം നൽകുക.
പരാതികളുടെ എണ്ണം കൂടിയാൽ മൊതലാളീടെ ലൈസൻസ് വരെ കീറിപ്പോകും. നമ്മൾക്ക് ആരുടേയും ലൈസൻസ് കീറിക്കാൻ ആഗ്രഹമില്ല അല്ലേ?! മൊതലാളീടെ പിള്ളേരും കഞ്ഞി കുടിച്ചു പൊക്കോട്ടെ. പക്ഷെ, നമ്മളെ കബളിപ്പിക്കാൻ അനുവദിക്കരുത്.

തിരിച്ചറിയപ്പെടാത്ത ചാർജുകൾ : കല്ല്‌ പതിപ്പിച്ച ആഭരണങ്ങൾക്ക് സ്വർണത്തിന്റെയും കല്ലിന്റെയും വില വെവ്വേറെയാണ് നിശ്ചയിക്കാറ്. പക്ഷേ, അതിൽ കാണിച്ചിരിക്കുന്നത് കല്ലിന്റെ യഥാർത്ഥ തൂക്കവും മൂല്യവും ആണെന്നതിന് ഒരു ഉറപ്പും ഇല്ല. കല്ലിന്റെ ഭാരം കുറച്ചു കാണിച്ച് സ്വർണത്തിന്റെ ഭാരം കൂട്ടിയാൽ മൊതലാളീടെ പിള്ളേർക്ക് കഞ്ഞിക്ക് പകരം വല്ല പിസ്സയോ ബർഗറോ കഴിക്കാനുള്ള വകുപ്പ് ആകും. കോരന്റെ കുമ്പിളിൽ അവശേഷിക്കുന്ന കഞ്ഞി പോലും സ്വാഹ! മാത്രമല്ല, വിൽക്കുന്ന സമയത്ത് കല്ലിന് നയാപൈസ പോലും കിട്ടില്ല. അതുകൊണ്ട് കല്ല്‌ പതിപ്പിച്ച ആഭരണങ്ങൾ ഒഴിവാക്കിയാൽ കൂടുതൽ അമളി പിണയാതെ നോക്കാം.
ആഭരണത്തിൽ നിന്ന് കല്ല്‌ ഇളകി വീഴുന്ന കാലത്ത് അതിന്റെ തൂക്കം സത്യമാണോ എന്ന് ഏതെങ്കിലും മഹിളാമണി അന്വേഷിച്ചതായി അറിവുണ്ടോ?!

സ്ഥാപനം : പാരമ്പര്യവും പ്രശസ്തിയും ഉള്ള ജ്വല്ലറികളിൽ നിന്ന് ആഭരണം വാങ്ങിയാൽ സ്വർണത്തിന്റെ പരിശുദ്ധിയെങ്കിലും ഉറപ്പ് വരുത്താം. കാരണം, സ്വർണത്തിൽ കാണിക്കുന്ന കൃത്രിമത്വം അവരുടെ ബ്രാന്ഡിനെ ബാധിക്കും എന്നതിനാൽ ഗുണമേന്മയുണ്ടായിരിക്കും. മാത്രമല്ല, ചില ജ്വല്ലറികളിൽ ഗുണമേന്മ പരിശോധിക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരിക്കും. ഇവിടങ്ങളിലെ പണിക്കൂലിയുടെ കാര്യം അറിയാൻ മുകളിലത്തെ ബിൽ ഒന്നു കൂടി നോക്കി ഞെട്ടുക!

ആവശ്യകത : ആഭരണങ്ങൾ വാങ്ങുമ്പോൾ അവ ഉപയോഗിക്കുന്ന സാഹചര്യവും പരിഗണിക്കുക. പണക്കാരല്ലാത്തവർക്ക് ലളിതമായ ഡിസൈനിൽ ഉള്ള ആഭരണങ്ങൾ വാങ്ങി പണിക്കൂലി ലാഭിക്കാവുന്നതാണ്. പണക്കാർക്കൊക്കെ എന്തും ആവാലോ!
  • നിക്ഷേപം എന്ന രീതിയിലാണ് സ്വർണം വാങ്ങുന്നതെങ്കിൽ സ്വർണക്കട്ടികളായോ നാണയങ്ങൾ ആയോ മാത്രം വാങ്ങി സൂക്ഷിക്കുക. കാരണം, നേരത്തേ പറഞ്ഞ പണിക്കൂലി, കുറവ് തുടങ്ങിയ ചാർജുകൾ ഒഴിവാക്കാം. 
  • ഗോൾഡ്‌ ETF കളിൽ നിക്ഷേപിച്ചാൽ കയ്യിൽ സ്വർണം സൂക്ഷിക്കുന്നതിന്റെ റിസ്കും ഒഴിവാക്കാം.
സ്വർണം വിൽക്കുമ്പോൾ: വാങ്ങിയ ബിൽ സൂക്ഷിച്ചു വെക്കുക. അതേ കടയിലാണ് സ്വർണം മാറ്റി വാങ്ങുന്നതെങ്കിൽ ബില്ലിൽ രേഖപ്പെടുത്തിയ അതേ തൂക്കത്തിനുള്ള മൂല്യം ലഭിക്കും. മറ്റൊരു വ്യാപാരിയുടെ പക്കൽ നിന്ന് വാങ്ങിയ സ്വർണം ആണെങ്കിൽ മാറ്റ് നോക്കിയിട്ടേ മൂല്യം നിശ്ചയിക്കുകയുള്ളൂ. കാരണം, എപ്പോഴും  ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി ആവണമെന്നില്ല. 22 കാരറ്റ് ആണെന്ന് പറഞ്ഞു വാങ്ങിയ പലതും 20 ഓ 21 ഓ ഒക്കെയേ കാണൂ. അതെങ്ങനെയായാലും സ്വർണത്തിന്റെ പരിശുദ്ധിയനുസരിച്ച് അന്നേ ദിവസത്തെ വിപണി വില കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ആഭരണം ഉരുക്കാനും മറ്റുമുള്ള ചാർജ് (പണിക്കുറവ്) കഴിച്ചിട്ട് ബാക്കിയേ നമ്മൾക്ക് തരാറുള്ളൂ. ഇതും അറിവില്ലായ്മയുടെ ഒരു മുതലെടുപ്പാണ്. കാരണം, വാങ്ങുമ്പോൾ എന്ന പോലെ വിൽക്കുമ്പോഴും പണിക്കുറവ് കൊടുക്കാൻ നമ്മൾ  ബാധ്യസ്ഥരല്ല. ബില്ലിൽ ചാർജുകൾ പ്രത്യേകം പ്രത്യേകം രേഖപ്പെടുത്താൻ സെയിൽസ്മാനോട്‌ ആവശ്യപ്പെട്ടു നോക്കൂ. അവർ സമ്മതിക്കാത്തത് കാണാം. കാരണം പണിക്കുറവ് വാങ്ങാൻ നിയമപരമായി വകുപ്പില്ല എന്നത് തന്നെ.

വായിലെ നാക്ക്!ഇതാണ് നമുക്ക് ഏറ്റവും അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട സാധനം! ഏത് ഉയർന്ന വിലയും ന്യായീകരിക്കാനും ഉപഭോക്താവിനെ വിശ്വസിപ്പിക്കാനും ഉള്ള സകല അടവുകളും ജ്വല്ലറിയിലെ സ്റ്റാഫിനു അറിയാം. അതിൽ വീഴാതിരിക്കാൻ ബോധപൂർവമായ ശ്രമം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടായേ പറ്റൂ. നമ്മൾക്ക് അത്യാവശ്യം വിവരം ഉണ്ടെന്ന് കണ്ടാൽ ജ്വല്ലറിക്കാരുടെ ഭാഗത്ത് നിന്ന് വിട്ടു വീഴ്ചയുണ്ടാകും എന്ന് തീർച്ച.
  • "ഭാര്യക്ക് ഒരു പ്രണയദിന സമ്മാനം വാങ്ങുമ്പോൾ വില നോക്കുന്നത് ശരിയാണോ സാറേ" എന്ന സെയിൽസ്മാന്റെ ചോദ്യം ഒരു തന്ത്രം ആണ്. വൈകാരിക സന്ദർഭങ്ങളെ മുതലെടുക്കാൻ ഉള്ള ശ്രമം. അതിൽ വീഴാതിരിക്കുക. പകരം, "എന്റെ ഭാര്യയെ അത്ര ഇഷ്ടമാണെങ്കിൽ ആ പൈസ അളിയനങ്ങ് കൊടുത്തേക്ക്" എന്ന് ഒറ്റ കാച്ചങ്ങ് കാച്ചുക. എന്തെങ്കിലും ഒക്കെ നടക്കാതിരിക്കില്ല! 
  • വിലപേശൽ ഒരു കുറച്ചിലായി കാണാതിരിക്കുക. അനർഹമായ ലാഭം ഉണ്ടാക്കുന്നതിൽ നിന്നും ജ്വല്ലറിക്കാരെ തടയുന്നതിൽ നാണിക്കാൻ ഒന്നുമില്ല. നൂറു രൂപയുടെ പേരിൽ മീൻകാരനോട് തർക്കിക്കുന്ന നമ്മളിൽ എത്ര പേർ ആയിരക്കണക്കിന് രൂപയുടെ സ്വർണത്തിന്റെ പേരിൽ സെയിൽസ്മാനോട് തർക്കിച്ചിട്ടുണ്ട്‌?
  •  നമ്മളെ പറ്റിക്കില്ല എന്ന് വിശ്വസിക്കാൻ അവർ നമ്മുടെ അമ്മായിയുടെ മക്കളൊന്നും അല്ലല്ലോ?! അല്ല, ആണോ?!
***************

ഇനി, ഒരു ആഭരണം യഥാർത്ഥ മൂല്യം ഉള്ളതാണ് എന്നതിന് എന്താണ് തെളിവ്?
താഴെ പറയുന്ന അഞ്ച് അടയാളങ്ങൾ ആഭരണത്തിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുക.



1) BIS ഹാൾമാർക്ക്‌ മുദ്ര.
2) പരിശുദ്ധി: 916, 875 എന്നിങ്ങനെ
3) ഹാൾമാർക്കിംഗ് സെന്ററിന്റെ മുദ്ര
4) ആഭരണം നിർമിച്ച വർഷം (2000 ന് A, 2001 ന് B എന്നിങ്ങനെ)
5) ജ്വല്ലറിയുടെ അടയാളം.
ഒരു BIS മുദ്രയുള്ള ഒരു ആഭരണം കിട്ടിയാൽ അത് ഏത് ജ്വല്ലറിയിൽ നിർമിച്ചതാണെന്നും, ഏത് വർഷം നിർമിച്ചതാണെന്നും, ഏത് ഹാൾ മാർകിംഗ് സെന്ററിൽ ആണ് അത് പരിശോധിച്ചത് എന്നും, അതിന്റെ പരിശുദ്ധി എത്രയെന്നും ഒക്കെ അറിയാൻ സാധിക്കും.

സന്തോഷിക്കാൻ വരട്ടെ. ഹാൾമാർക്ക്‌ മുദ്രയുള്ള ആഭരണങ്ങൾ പോലും പരിശുദ്ധി ഉറപ്പു തരുന്നില്ല  എന്ന ഞെട്ടിക്കുന്ന വാർത്ത  'ദി ഹിന്ദു' ദിനപ്പത്രം ഒരിക്കൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹാൾമാർക്കിംഗ് സെന്റെറുകളും ജ്വല്ലറികളും ഒത്തുകളിച്ച് ഗുണമേന്മ കുറഞ്ഞ ആഭരണത്തിൽ പോലും 916 ന്റെ മുദ്ര പതിപ്പിക്കുന്ന ഏർപ്പാട് നടക്കുന്നുണ്ട് എന്ന്. അതായത്, ജ്വല്ലറി മൊതലാളി ഒരു ഷോറൂം തുറക്കും. മൊതലാളീടെ അളിയൻ ഒരു ഹാൾമാർക്കിംഗ് സെന്ററിന്റെ ലൈസൻസും ഒപ്പിക്കും. എന്നിട്ട് രണ്ടു പേരും കൂടി പാവപ്പെട്ട നമ്മളെ #@ $%@#. അപ്പൊ പിന്നെ, ഒരു എഴുത്തും കുത്തും ഇല്ലാത്ത 'ആഫരണത്തിന്റെ' കാര്യം പറയാനുണ്ടോ? സാരല്ല്യ. നല്ലതായിരിക്കും എന്ന് വിശ്വസിക്കുക തന്നെ. വിശ്വാസം. അതല്ലേ എല്ലാം?!

***************

ചുരുക്കി പറഞ്ഞാൽ,
  • BIS ഹാൾമാർക്ക്‌ മുദ്രയുള്ള ആഭരണം മാത്രം വാങ്ങുക.
  • പണിക്കൂലി ആദ്യമേ ചോദിച്ച്‌ മനസ്സിലാക്കുക. വില പേശുക. കൂടുതൽ ആണെന്ന് തോന്നിയാൽ വാങ്ങാതിരിക്കുക. നാട്ടിൽ ജ്വല്ലറികൾക്ക് ഒരു പഞ്ഞവും ഇല്ല.
  • സ്വർണവിലയും പണിക്കൂലിയും നികുതിയും മാത്രം നൽകുക. 
  • രസീത് സൂക്ഷിച്ചു വെക്കുക.
  • കണക്ക് കൂട്ടാനോ വില പേശാനോ പ്രയാസം ഉള്ള ആളാണെങ്കിൽ അറിയാവുന്നവരെ കൂടെ കൂട്ടുക.
  • ഇതിനൊക്കെ പുറമേ അവസാന ബില്ലിൽ വീണ്ടും ഡിസ്കൗണ്ട് ആവശ്യപ്പെടാവുന്നതാണ്. കരയുന്ന കുഞ്ഞിനേ പാലുള്ളൂ. ദത് പോലെ, ചോദിക്കുന്ന കസ്റ്റമർക്കേ ഡിസ്കൌണ്ട് ഉള്ളൂ.
***************

ആലുക്കാസിന്റെ ജോയേട്ടാ, അറ്റ്ലസ് രാമചന്ദ്രൻ അങ്കിളേ, മറഡോണയുടെ സ്വന്തം ബോബിക്കുട്ടാ, കല്യാണരാമൻ സാറേ, പിന്നെ എനിക്ക് പേരറിയാത്ത ഭീമ, ജോസ്കോ, ആലപ്പാട്ട്, ദമാസ്, മലബാർ ഗോൾഡ്‌ തുടങ്ങി നൂറു കണക്കിന് ജ്വല്ലറി മൊതലാളിമാരേ... ഒരു കാര്യം പറയട്ടേ.
"നിങ്ങൾ കള്ളക്കടത്ത് വഴിയോ നികുതി വെട്ടിച്ചോ സ്വർണം കൊണ്ട് വരുന്നത് ഞങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നം അല്ല. അതിന്റെ ലാഭം കൊണ്ട് നിങ്ങൾ പുട്ടടിക്കുന്നതിനും വിരോധം ഇല്ല. ഞങ്ങൾക്ക് ആകെ വേണ്ടത് അർഹിക്കുന്ന മൂല്യം മാത്രം ഈടാക്കി മികച്ച സ്വർണം ലഭ്യമാക്കുക എന്നതാണ്. നുള്ളിപ്പെറുക്കി ഉണ്ടാക്കുന്ന കാശ് നിങ്ങൾക്ക് കൊണ്ടു തരുന്നത്, സ്വർണത്തോട് ആർത്തി മൂത്തിട്ടല്ല. ഐശ്വര്യാറായിയെയും ലാലേട്ടനെയും കണ്ട് കണ്ണ് മഞ്ഞളിച്ചിട്ടും അല്ല. ഇവരെയൊക്കെ ഞങ്ങൾ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. നമ്മുടെ സമൂഹത്തിൽ സ്വർണം ഒരു അവിഭാജ്യഘടകമായി മാറിയത് കൊണ്ടാണ് ഓരോ അവസരത്തിലും ഞങ്ങൾ സ്വർണം വാങ്ങാൻ നിർബന്ധിതരാവുന്നത്. ദയവായി അത് മുതലെടുക്കാതിരിക്കുക. ഒരു സംശയം ചോദിച്ചോട്ടെ?
  • "പൊന്നിൽ തീർത്ത ബന്ധം എന്ന് വെച്ചാൽ വളരെ അധികം പണം കൊടുത്ത് സൃഷ്ടിക്കുന്ന ബന്ധം എന്നാണോ അർത്ഥം?" 
  • "ഞങ്ങളുടെ പണം ഞങ്ങളുടെ മുന്നിൽ വെച്ച് നിങ്ങൾ തൂക്കിയെടുത്ത് കൊണ്ട് പോകുന്നതിനെയാണോ എപ്പോഴും ഒരു പണത്തൂക്കം മുന്നിൽ എന്ന് പറയുന്നത്?!"
Previous Post : ആത്മഹത്യാ കുറിപ്പ് 


Wednesday, 14 January 2015

ജയിക്കണോ തോല്ക്കണോ?


പെഷവാറിലെ സൈനിക സ്കൂൾ വീണ്ടും തുറന്നിരിക്കുന്നു. ചോരപ്പാടുകൾ പതിഞ്ഞ ചുവരുകളും, വെടിയുണ്ടകൾ തുളഞ്ഞ പഠനോപകരണങ്ങളും നവീകരിച്ച്, ഭീകരതയെ ഭയക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് അധ്യാപകരും വിദ്യാർഥികളും തിരിച്ചെത്തിയിരിക്കുന്നു. ലോകത്തെ നടുക്കുന്ന ഓരോ ഭീകരാക്രമണത്തിനു ശേഷവും ലോകം പഴയ നിലയിലേക്ക് അതിവേഗം തിരിച്ചു വരാറുണ്ട്. മുംബയിൽ ആയാലും ലണ്ടനിൽ ആയാലും അമേരിക്കയിൽ ആയാലും. പക്ഷേ, ഈ തിരിച്ചു വരവ് അതിനേക്കാൾ ഒക്കെ മഹത്തരവും ശ്രദ്ധേയവും ആണ്. കാരണം സ്വന്തം കൂട്ടുകാർ വെടിയേറ്റ്‌ ചോര ചിന്തി പിടഞ്ഞു വീഴുന്ന കാഴ്ചകൾ കണ്ട കൊച്ചു കുട്ടികളാണ് അതേ സ്കൂളിലേക്ക് വീണ്ടും എത്തിയിരിക്കുന്നത്. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നടക്കാൻ...


സ്വന്തം മക്കളെ പോലെ കരുതിയ വിദ്യാർഥികളുടെ ചോരയൊഴുകിയ ക്ലാസിലേക്ക് വീണ്ടും കടന്നു വരുന്ന അധ്യാപകർ...

മുപ്പത് സഹപാഠികളെ നഷ്ടപ്പെട്ടിട്ടും, വെടിയുണ്ടകൾ തറഞ്ഞ ഇരുകാലുകളുമായി അക്ഷരവെട്ടം തേടി  സ്കൂളിൽ എത്തിയ ഷാഹ് രുക്...

 തന്റെ കൂട്ടുകാരെ കൊന്നു തള്ളിയ ഭീകരരെ തോൽപ്പിക്കാൻ ഒരു സൈനികൻ ആവുമെന്ന് പ്രതിഞ്ഞ ചെയ്ത് മുഹമ്മദ്‌ സയിദ്...

പേടിച്ചരണ്ട മകനെ, ഭീകരതയ്ക്ക് എതിരെ പോരാടാൻ ധൈര്യം പകർന്ന്,  സ്കൂളിൽ തിരിച്ചെത്തിച്ച മൊഹമ്മദ്‌ സഹൂർ...

തന്റെ കുടുംബത്തോടൊപ്പം സ്കൂളിൽ എത്തി, കുട്ടികൾക്കും രക്ഷിതാക്കൾക്കും ധൈര്യം പകർന്ന പാക്കിസ്ഥാൻ സൈനിക മേധാവി റഹീൽ ഷരീഫ്...

മക്കളെ  സ്കൂളിൽ എത്തിച്ച് തിരിച്ചിറങ്ങുമ്പോൾ കണ്ണീരടക്കാൻ പാടുപെടുന്ന അമ്മമാർ...


പാക്കിസ്താന്റെ മാനവിക മുഖം വെളിപ്പെടുത്തിയ കാഴ്ചകളായിരുന്നു എങ്ങും.

കറാച്ചിയിലെ ഒരു വീട്ടമ്മ ഇന്സ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു. "അന്തരീക്ഷം നിശ്ചലമായത് പോലെ തോന്നുന്നു. കുഞ്ഞുങ്ങളെ സ്കൂളിൽ അയച്ച് ലക്ഷക്കണക്കിന്‌ അമ്മമാർ പ്രാർഥിച്ചു കൊണ്ടിരിക്കുന്നതിനാലാവാം..."

അമ്മമാരുടെ പ്രാർഥനയിൽ ഞാനും പങ്കു ചേരുന്നു. ശരീരത്തിനും മനസ്സിനും ഏറ്റ മുറിവുകൾ ഉണങ്ങാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. മതത്തിനും രാഷ്ട്രീയത്തിനും മുകളിൽ സ്നേഹവും മനുഷ്യത്വവും നിറയുന്ന ഒരു ഭാവിയിലേക്ക് നമുക്ക് ഒരുമിച്ച് യാത്ര തുടരാം. നൈമിഷികമായ ഭീതി പരത്താൻ മാത്രമേ ഭീകരർക്ക്‌ കഴിയൂ. മനുഷ്യന്റെ അപാരമായ ഇച്ഛാശക്തിയെ തോൽപ്പിക്കാൻ ഒരിക്കലും അവർക്ക് കഴിയില്ല. നിങ്ങൾ കാണിച്ച ധൈര്യവും ആത്മവിശ്വാസവും തന്നെ അതിനുള്ള തെളിവ്.

ഭീകരവാദത്തെ കുറിച്ചോ ലോകസമാധാനത്തെ കുറിച്ചോ ഉപന്യസിക്കാൻ ഞാൻ ആളല്ല. കുഞ്ഞുണ്ണി മാഷിന്റെ വരികൾ ഓർമ വരുന്നു.

"വലിയൊരു ലോകം മുഴുവൻ നന്നാവാൻ
ചെറിയൊരു സൂത്രം ചെവിയിലോതാം ഞാൻ
സ്വയം നന്നാവുക."

ആക്രമണത്തിൽ മരിച്ച സഹോദരന്റെ കബറിൽ പ്രാർഥിച്ച് , വെടിയുണ്ടയേറ്റ് തകർന്ന ഇടം കയ്യിൽ ബാൻഡേജ് ചുറ്റി, സഹപാഠികളെ  കൂട്ടക്കൊല നടത്തിയ സ്കൂളിലേക്ക് യാത്രയാവുന്ന അഹമദ് നവാസ്... നിസാരമായ പ്രശ്നങ്ങളിൽ പോലും മനസ്സ് തകരുന്ന ഒരു സമൂഹത്തിനു നേരെ നീ അദൃശ്യമായ ഒരു ഓർമ്മപ്പെടുത്തൽ നടത്തുന്നുണ്ട്. ജയിക്കണോ തോല്ക്കണോ എന്ന് തീരുമാനിക്കുന്നത് മറ്റാരുമല്ല. നമ്മൾ തന്നെയാണ്...


ലോകാ: സമസ്താ: സുഖിനോ ഭവന്തു.

Wednesday, 24 December 2014

ഹാപ്പി (അവസാന) ക്രിസ്മസ്!

 ബഹുമാനപ്പെട്ട തൊഗാഡിയ അങ്ങുന്നിന് കൊച്ചു ഗോവിന്ദൻ എഴുതുന്നത്,
ഭാരതത്തിലെ ഹിന്ദു ജനസംഖ്യ നൂറു ശതമാനം ആക്കുമെന്ന പ്രസ്താവന കേട്ടതിന്റെ രോമാഞ്ചം ഇതുവരെ വിട്ടുമാറിയിട്ടില്ല. അതിനു മുമ്പേ ഗുജറാത്തിൽ ഘർ വാപ്സി നടത്തിയപ്പോൾ വീണ്ടും രോമാഞ്ചി. ഇതിനിടക്ക് കേരൾ മേം ഘർ വാപസി നടത്തിയപ്പോൾ പിന്നെയും രോമാഞ്ചി. ഇങ്ങനെ രോമാഞ്ചി രോമാഞ്ചി മോഡിയമ്മാവന്റെ ഭരണം കഴിയുമ്പോഴേക്കും ഞാൻ വല്ല തുള്ളൽ പനിയും പിടിച്ച് തട്ടിപ്പോകുമോ എന്നാണ് ഇപ്പോഴത്തെ പേടി. അതിനു മുമ്പ് എന്നെക്കൊണ്ട് ആവുന്ന പോലെ ചില നുറുങ്ങു വിദ്യകൾ പറഞ്ഞു തന്ന് അങ്ങയെ സഹായിക്കണം എന്ന് തോന്നി.

അങ്ങനെ ഞാൻ കൂലങ്കഷമായി ചിന്തിച്ചപ്പോൾ തലയിൽ ഉദിച്ച പോയന്റുകൾ താഴെ പറയുന്നു. അങ്ങേക്ക് മലയാളം വായിക്കാൻ ബുദ്ധിമുട്ടാണെന്നറിയാം. പക്ഷേ, ഞങ്ങ മലയാളികൾ ഇല്ലാത്ത നാടില്ലല്ലോ! അത് കൊണ്ട് ഒരു മലയാളിയെ കണ്ടു പിടിച്ച് ഇത് വായിപ്പിക്കണം. പക്ഷേ, ഒരു ഹിന്ദു മലയാളിയെ കൊണ്ട് വേണം ഇത് വായിപ്പിക്കാൻ. എന്ന് വെച്ചാൽ യേ പത്ര് ഏക്‌ ഹിന്ദു മലയാളിയെക്കൊണ്ട് പഠ്കെ ആപ്കോ തർജമ കർനാ ചാഹിയേ. സംഝാ? അപ്പോ, കാര്യത്തിലേക്ക് കടക്കാം.

1) എല്ലാ അഹിന്ദുക്കളും ഹിന്ദുക്കളായി മാറിക്കഴിയുമ്പോൾ ക്രിസ്മസ്, ഈസ്റ്റർ, പെരുന്നാൾ, മുഹറം തുടങ്ങിയ പരിപാടികൾ നമ്മൾ നിരോധിക്കുമല്ലോ. പക്ഷേ, അന്നേ ദിവസം തരാറുള്ള അവധികൾ അനുവദിച്ചു തരണേ അമ്മാവാ. മുപ്പത്തിമുക്കോടി ദൈവങ്ങൾ നമ്മടെ കയ്യിൽ സ്റ്റോക്ക്‌ ഒള്ളപ്പോ, അവധിക്ക് കാരണം കണ്ടെത്താൻ പ്രയാസം ഒന്നും ഇല്ലല്ലോ. വല്ല മാടന്റെയും മറുതയുടെയും പിറന്നാളോ വെഡിംഗ് ആനിവേഴ്സറിയോ ആണെന്ന് പറഞ്ഞാൽ മതി.

2) വേളാങ്കണ്ണി പള്ളിയുടെ സ്ഥാനത്ത് ഒരു ശബരിമല കൂടി പണിതാൽ കുറെ തമിഴന്മാരും തെലുങ്കാനന്മാരും സീമാന്ദ്രന്മാരും ഒക്കെ അങ്ങോട്ട്‌ പൊക്കോളും. അത് വഴി ഒറിജിനൽ ശബരിമലയിലെ തിരക്ക് ഒഴിവാക്കുകയും വന നശീകരണം തടയുകയും ചെയ്യാം. എപ്പടി?

3) ഗുരുവായൂരമ്പലത്തിൽ ഇപ്പൊ തന്നെ നിന്ന് തിരിയാൻ സ്ഥലമില്ല. അത് കൊണ്ട് ഇനി ഹിന്ദുക്കളാവുന്നവർക്ക് പ്രവേശനം ആഴ്ചയിൽ രണ്ടു ദിവസമായി ക്രമീകരിക്കണം.

4) നിങ്ങ നോർത്തിന്ത്യൻ ഹിന്ദുക്കൾ മരത്തിൽ കാണുന്നതിനു മുന്നേ മാനത്ത് കണ്ടവരാണ് ഞങ്ങ മലയാളി ഹിന്ദുക്കൾ. ഘർ വാപസി എന്നതിന്റെ മലയാളമായ 'വീട്ടിലേക്കുള്ള വഴി' എന്ന പേരിൽ സിനിമയെടുത്ത് അവാർഡ് വാങ്ങിയ ഞങ്ങളെ ഘർ വാപസിയുടെ ബ്രാൻഡ് അംബാസഡർമാർ ആക്കാൻ ദയവുണ്ടാകണം.

5) കേരളത്തിലെ അച്ചായന്മാരും കാക്കമാരും ഒക്കെ പൂത്ത കാശുകാരായത് കൊണ്ട് പള്ളികളൊക്കെ ഭയങ്കര സെറ്റപ്പാ. അത് കൊണ്ട് അതൊന്നും പൊളിച്ചു കളയണ്ടാ. അവിടെയൊക്കെ, നിലവാരമനുസരിച്ച് നമുക്ക് നമ്മുടെ നേരത്തെ പറഞ്ഞ മുപ്പത്തി സംതിങ്ങ് കോടി ദൈവങ്ങളെ പ്രതിഷ്ഠിച്ചേക്കാം.

6)  പഞ്ചവാദ്യവും തായമ്പകയും കേട്ട് ബോറടിക്കുമ്പോൾ ഒരു ചെയ്ഞ്ചിനു വേണ്ടി ആർത്തുങ്കൽ പള്ളിയമ്പലത്തിൽ  പെരുന്നാളും ബീമാപ്പള്ളിയമ്പലത്തിൽ ഉറൂസും നടത്തി ബാൻഡ് സെറ്റും ഗാനമേളയും കേൾപ്പിച്ചാൽ നന്നായിരിക്കും. ഇവിടെ ഒടുക്കത്തെ മതസൗഹാർദമാണെന്ന് പറഞ്ഞ് ടൂറിസ്റ്റുകളെ പറ്റിക്കുകയും ചെയ്യാം.

7) അഹിന്ദുക്കൾ ഇല്ലാതായിക്കഴിയുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്ന പള്ളീലച്ചന്മാർക്കും മൊല്ലാക്കമാർക്കും അതാത് സ്ഥലത്തെ മേല്ശാന്തിമാരായി നിയമനം കൊടുക്കാം. ഇടക്കിടക്ക് 'ഗ്ലാനിർഭവതി ഭാരതാ...', 'കട്വംളലവണാത്യുഷ്ണ...' തുടങ്ങിയ ശ്ലോകങ്ങൾ ചൊല്ലിയാൽ എവരിബഡി ഹാപ്പി.

8) യൂദാശ്ലീഹയോ തോമാശ്ലീഹയോ മറ്റോ വന്ന് മാമോദീസ മുക്കിയ വകയിൽ നമ്പൂതിരി പാരമ്പര്യം അവകാശപ്പെടുന്ന അച്ചായന്മാർക്ക്‌ തിരികെ നമ്പൂതിരിയാവാൻ പ്രൂഫ്‌ ചോദിക്കണേ അമ്മാവാ. അതില്ലാത്ത പക്ഷം വല്ല നായരോ, പിള്ളയോ ഒക്കെ ആയി ഡീഗ്രേഡ് ചെയ്യാൻ വല്ല കമ്മിറ്റിയും രൂപീകരിച്ചേക്ക്.

9) പ്രവാസി അഹിന്ദുക്കളെ ഇമ്മടെ ഗഡികളാക്കാൻ (ഗഡീന്ന് വെച്ചാ ഹിന്ദു, സംഝാ?) എല്ലാ ഇന്ത്യൻ കോണ്‍സുലേറ്റുകളിലും ഓരോ യാഗശാല തുടങ്ങാൻ മറക്കല്ലേ? ദുഫായിൽ എന്ത് ആവശ്യം ഉണ്ടെങ്കിലും ഈ കൊച്ചു ഗോവിന്ദനെ അറിയിക്കാൻ മടിക്കരുത്.

10) എല്ലാവരും ഹിന്ദുക്കളായ സ്ഥിതിക്ക്സോഷ്യൽ മീഡിയയിൽ മതസൗഹാർദ്ദവും മതവിദ്വേഷവും വിളമ്പി ലൈക്‌ വാങ്ങുന്ന ഫ്രീക്കൻമാരുടെ കാര്യം പോക്കാണല്ലോ മാമാ.  അവരെയെല്ലാം ഈശ്വരോ നീ തന്നെ രക്ഷതു.

അമ്മാവാ, എഴുതി മതിയായില്ല. എങ്കിലും നിർത്തുന്നു. മോഡിയങ്കിളിനോടും സുഷ്മാന്റിയോടും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക. അടുത്ത തവണ ഡൽഹിയിൽ വരുമ്പോൾ നേരിൽ കാണാം.

അങ്ങ് ഇതിന് എന്നോട് നന്ദിയൊന്നും പറയേണ്ടതില്ല. 'കർമണ്യേവാധികാരസ്തേ' എന്നാണല്ലോ അതിന്റെ ഒരു ഇത്. അതുകൊണ്ട്, ഭാരതാംബയെയും ഹൈന്ദവ ധർമത്തെയും പരിപാലിക്കേണ്ടത് എന്റെ കടമയാണ് അമ്മാവാ കടമയാണ്. ഇനി അത്ര നിർബന്ധമാണെങ്കിൽ അടുത്ത എലക്ഷന് നോർത്തിന്ത്യയിൽ എവിടെയെങ്കിലും ഒരു സീറ്റ് തന്നേര്. ഈ ബ്ലഡി മല്ലൂസിന് ചാണ്ടിയങ്കിളിന്റെയും അച്ചു അങ്കിളിന്റെയും ഇടയിൽ കിടന്നു കാലം കഴിക്കാനാണ് വിധി.

സ്നേഹപൂർവ്വം,
കൊച്ചു ഗോവിന്ദൻ.

                                                                                   ***************************

ദേ, ഇതിനെയൊക്കെ അതിന്റെ സ്പിരിറ്റിൽ എടുക്കും എന്ന വിശ്വാസത്തിലാണ് പടച്ചു വിടുന്നത്. ആരെയും വേദനിപ്പിക്കാനോ താഴ്ത്തിക്കാണിക്കാനോ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ വല്ലതും സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ ലേലു അല്ലു... ലേലു അല്ലു... ലേലു അല്ലു... അഴിച്ചു വിട്.

Tuesday, 16 December 2014

മൂന്നു കുട്ടിക്കഥകൾ...

ആട്ടിൻ തോലിട്ട സദാചാര ചെന്നായ
ആസക്തി തീർക്കാൻ ഇറങ്ങിയ രാത്രിയിൽ
ആളെ തിരിച്ചറിയാതെ മറ്റു ചെന്നായ്ക്കൾ
ആക്രമിച്ച് അവശനാക്കിക്കളഞ്ഞു
ആ ചെന്നായ ഇന്ന് ചുംബനസമരത്തിന്റെ
ആഗോള നേതാവാണ്‌!!!

**********************

സുന്ദരിയുടെ ചുണ്ടുകൾ നുണയവേ 
മറ്റൊരുത്തന്റെ മുടിയിൽ പിടിച്ച് 
പരിസരം മറന്നു ചുംബിക്കുന്നവളെ അയാൾ കണ്ടു 
അത് അയാളുടെ ഭാര്യയാണെന്നു 
ബോധോദയം ഉണ്ടായ നിമിഷം 
അയാൾ ആർഷഭാരത സംസ്കാരത്തിന്റെ 
ആട്ടിൻ തോലണിഞ്ഞു.

**********************

സ്വർഗീയ ടീവിയിൽ ലൈവ് ടെലികാസ്റ്റ് 
കണ്ടു കൊണ്ടിരിക്കേ നാണുഗുരു 
ദു:ഖിതനായി.
ഗാന്ധിജിയും ബുദ്ധനും ദേവേന്ദ്രനും 
കാരണം കണ്ടെത്താനാവാതെ ദുഖിച്ചു. 
സ്വർഗത്തിൽ ഇരുട്ട് പരന്നു.
ഉടനേ, അഴീക്കോട്‌ മാഷും കൃഷ്ണയ്യരും 
വട്ട മേശയിട്ട് ചർച്ച നടത്തി.
ചർച്ചക്കൊടുവിൽ 
മലയാളം ന്യൂസ്‌ ചാനൽ പാക്കേജ് 
അണ്‍ സബ്സ്ക്രൈബ് ചെയ്തു.
ഗുരു ചിരിച്ചു. 
ഗാന്ധിജിയും ബുദ്ധനും ചിരിച്ചു.
സ്വർഗത്തിൽ പ്രകാശം പരന്നു!

ശുഭം!

Thursday, 11 December 2014

സദാചാര സംഹിത

1) പ്രണയത്തിൽ അകപ്പെടുന്നതിനു മുമ്പ് സിനിമയിലെ കഥാപാത്രങ്ങൾ നടക്കുന്നത് പോലെ പിള്ളേരെല്ലാം അടങ്ങി ഒതുങ്ങി ജീവിക്കണം. അഥവാ പ്രണയിച്ചാൽ തന്നെ, പെമ്പിള്ളേർ നന്ദനത്തിലെ ബാലാമണിയെപ്പോലെയും ആമ്പിള്ളേർ 'ഓം ശാന്തി ഓശാന'യിലെ ഗിരീശനെയും പോലെ പെരുമാറണം. അല്ലാതെ, ഫഹദ് ഫാസിലിനെ പോലെ 'തൊട്ടു നോക്കാമോ തൊട്ടാവാടി പെണ്ണേ' എന്നൊക്കെ പാടി നടന്നാൽ തല്ലിയോടിക്കും ഞങ്ങൾ, പറഞ്ഞേക്കാം.

2) രാമരാജ്യമായ അയോധ്യയിലും ഹനുമാന്റെ രാജ്യമായ കിഷ്കിന്ധയിലും പരസ്യ ചുംബനം നിരോധിച്ചിരുന്നതായി രേഖകൾ ഉണ്ട്. രാവണനെ കൊന്ന് ധർമം പുന:സ്ഥാപിച്ച ശേഷം ലങ്കയിലും പരസ്യ ചുംബനം നിരോധിച്ചിട്ടുണ്ട്. അതിനാൽ കേരളത്തിലും പരസ്യ ചുംബനം പാടില്ല.

3) ഒരുപാട് സാമൂഹിക പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ചുംബന സമരം നടത്തുന്നത് ശരിയല്ല. പക്ഷേ, അതേ സാമൂഹിക പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ചുംബന സമരത്തെ എതിർക്കുന്നത് വളരെ ശരിയാണ്.

4) സദാചാര സംഹിത വായിക്കാത്ത ഏതെങ്കിലും ഒരുത്തി സ്വന്തം സഹോദരനെ പരസ്യമായി ചുംബിച്ചാൽ, റേഷൻ കാർഡ് കാണിച്ചു ബന്ധം തെളിയിക്കാൻ സമയം കിട്ടി എന്ന് വരില്ല. ഉടനടി അടി. അതാണ്‌ പോളിസി.

5) ഹോട്ടൽ അടിച്ചു തകർത്തവരെ അറസ്റ്റ് ചെയ്ത സ്ഥിതിക്ക് സമരം അനാവശ്യമാണ്. ഭാവിയിൽ ഞങ്ങൾ പാർക്കുകളും മ്യൂസിയങ്ങളും ഒക്കെ അടിച്ചു തകർക്കുമ്പോൾ ഇനിയും അറസ്റ്റ് വരിക്കാൻ ഞങ്ങൾക്ക് മടിയില്ല. ഇതിലെവിടെയാണ് സമരത്തിന്‌ സ്കോപ്?

6) ചുംബന സമര ദിവസം ആ പരിസരത്ത് എത്തുന്ന ഭാര്യാ ഭർത്താക്കന്മാരെയും സഹോദരീ സഹോദരന്മാരെയും ഞങ്ങൾ ആക്രമിക്കുന്നതാണ്. അതിനു ലോക ഫേസ്ബുക്ക്‌ സദാചാര കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അടി കൊണ്ട് ചത്താൽ ഒരു കമ്മിറ്റിയും ഉത്തരവാദികൾ ആയിരിക്കില്ല.

7) ഉമ്മ വയ്ക്കുന്നത് ഉഭയ സമ്മത പ്രകാരമാണോ എന്നത് ഒരു വിഷയമേയല്ല. സദാചാര കമ്മിറ്റിയുടെ സമ്മത പ്രകാരമാണോ എന്നതാണ് വിഷയം.

8) സംസ്കാരം ഉള്ളവരാകാൻ വേദങ്ങൾ വായിക്കുകയോ, മഹാ വാക്യങ്ങൾ അറിയുകയോ വേണ്ട. ചുംബന സമരത്തെ എതിർക്കുന്നവർ സംസ്കാര സമ്പന്നരാണ് എന്ന് ചുംബന പുരാണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

9) പിഞ്ചു കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവർ ജാമ്യത്തിൽ ഇറങ്ങുമ്പോൾ അവരെ തല്ലിക്കൊല്ലുന്നത് സദാചാരത്തിന് നിരക്കുന്നതല്ല. പ്രതീകാത്മക ചുംബനത്തെ എതിർക്കുന്നതാണ് യഥാർത്ഥ സദാചാരം.



10) ചുംബനക്കാരെ പോലീസ് സഹായിക്കില്ല. മറ്റു പ്രതിഷേധങ്ങൾക്കൊക്കെ ബാരിക്കേഡുകൾ തുറന്നു കൊടുത്തും കല്ലുകൾ സംഭാവന നൽകിയും പോലീസ് സഹായിച്ച കാര്യം നന്ദിയോടെ ഓർക്കണം. ഗോവിന്ദചാമിക്ക് കഞ്ഞി കൊടുക്കണം, സരിതയ്ക്ക് സോപ്പ് വാങ്ങി കൊടുക്കണം. ആദി വാസികളെ തല്ലണം. ഹോ! പാവം പോലീസ്. :(

11) അമ്മയെ ചുംബിക്കാം വയറ്റിൽ ചുമന്ന നന്ദിയോടെ. പക്ഷേ, അമ്മയെയും മകനെയും തിരിച്ചറിയാത്ത ഏതെങ്കിലും സദാചാരി കേറി മേഞ്ഞിട്ട് പോയാൽ അത് അതിന്റെ സ്പിരിറ്റിൽ എടുക്കണം. അന്നേരം സമരം ചെയ്യാൻ അനുവദിക്കുന്നതല്ല.

12) നാലാൾ കാണ്‍കെ സ്നേഹം പ്രകടിപ്പിച്ച് പരിഷ്കാരികൾ ആവരുത്. സ്നേഹം അണ പൊട്ടിയൊഴുകിയാലും സദാചാരക്കാർ ഇല്ലെന്ന് ഉറപ്പു വരുത്തി വീട്ടിൽ കതകടച്ച് ഇരുന്ന് ചുംബിക്കുന്നതാണ് നട്ടെല്ലുള്ള മലയാളിയുടെ രീതി.

13) കാമുകിയുടെ വസ്ത്രം സ്ഥാനം മാറിയാൽ അത് നേരെയിടുന്നവനാണ് യഥാർത്ഥ കാമുകൻ. അല്ലാതെ ചുംബന സമരം നടത്തുന്നവൻ അല്ല. പക്ഷേ, ഏതെങ്കിലും സദാചാരക്കാരൻ ചതിച്ച പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ മറ്റ് സദാചാരക്കാർ കാണുന്നതിൽ തെറ്റില്ല. ആ പെണ്‍കുട്ടിയുടെ ഭാവി സദാചാരക്കാരെ ബാധിക്കുന്ന കാര്യം അല്ല.

14) സ്ത്രീകൾ അവരവർക്ക് യോജിച്ച വസ്ത്രം ധരിക്കരുത്. സദാചാരക്കാരന്  ഇഷ്ടപ്പെടുന്ന വസ്ത്രം വേണം ധരിക്കാൻ.

15) സദാചാരക്കാരനായി അഭിനയിക്കുകയും ചുംബന സമരത്തെ അനുകൂലിക്കുകയും ചെയ്ത മോഹൻലാൽ വെറും ആഭാസനും, ശ്രീമതി ശോഭന ഒരു ഉത്തമ കുടുംബിനിയും ആണ്. ബംഗ്ളൂർ ഡെയ്സ് നേരത്തെ ഇറക്കിയത് കൊണ്ട് അഞ്ജലി മേനോനെ വെറുതെ വിടുന്നു.

16) അടുത്ത മാസം മുതൽ അന്യ സംസ്ഥാന ഫേസ്ബുക്കന്മാരുടെ  നേതൃത്വത്തിൽ സദാചാര സംഘടനകൾ ആരംഭിക്കുന്നതാണ്. ജാംബവാൻ സേന, സേവിയർ സേന, ശരിയത്ത് സേന തുടങ്ങിയ പേരുകൾ പരിഗണനയിൽ ഉണ്ട്. ക്രമേണ ഇത് ലോകം മൊത്തം വ്യാപിപ്പിക്കും.

17) ആർഷ ഭാരത സംസ്കാരം ഉണ്ടായത് കേരളത്തിൽ ആണെന്ന് അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളിൽ പഠിപ്പിക്കും. ചുംബനം എന്നാൽ കാമം ആണെന്ന് എല്ലാ കുട്ടികളെയും ഉദ്ബോധിപ്പിക്കും.

18) ബോംബെ, ബംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ പരസ്യ ചുംബനം നിർത്തലാക്കാൻ ഹനുമാനോട് പ്രാർഥിക്കും.

19) ഭാവി തലമുറയെ സദാചാരം പഠിപ്പിക്കാൻ ഒരു ചാനൽ തുടങ്ങും.
ചാനലിന്റെ പേര്: KISS (കൊച്ചുഗോവിന്ദൻസ് ഇന്റർനാഷണൽ സദാചാര സംഹിത)

20) ഈ സദാചാര സംഹിത എഴുതി തയ്യാറാക്കിയ കൊച്ചു ഗോവിന്ദന്റെ ജന്മദിനം 'സദാചാര ദിന'മായി ആചരിക്കും.

നാട്ടിലെ സദാചാരക്കാരന് തോന്നുന്ന നിയമങ്ങൾ ഇതിൽ എഴുതി ചേർക്കാവുന്നതാണ്.


"സർവേ ഭവന്തു സുഖിനഃ 
സർവേ സന്തു നിരാമയഃ 
സർവേ ഭദ്രാണി പശ്യന്തു 
മാ കശ്ചിത് ദുഃഖഭാഗ്ഭവേത് "

എല്ലാ ആർഷഭാരതീയ സദാചാര സഹോദരങ്ങൾക്കും ഈയുള്ളവന്റെ കൂപ്പു കൈ. 
ആഞ്ജനേയാ.......!!!

Related Post : മൂന്ന് കുട്ടിക്കഥകൾ

Sunday, 2 November 2014

മരണമെത്തുന്ന നേരത്ത്...

"അളിയാ, മറ്റേ പുലി അയാളെ കൊല്ലുന്ന വീഡിയോ കണ്ടോ?" അത്താഴം കഴിക്കുന്നതിനിടയിൽ സഹമുറിയന്റെ അന്വേഷണം. ഡൽഹിയിലെ മൃഗശാലയിൽ വെള്ളക്കടുവ ഒരാളെ കടിച്ചു കൊന്നതിനെക്കുറിച്ചാണ് ചോദ്യം. "വാർത്ത വായിച്ചു. വീഡിയോ പ്ലേ ചെയ്തില്ല" ഞാൻ പറഞ്ഞു. പക്ഷേ, അന്ന് കൂടുതലും ഞാൻ ചിന്തിച്ചത് അതിനെ കുറിച്ചായിരുന്നു. അരവിന്ദ് അഡിഗയുടെ 'The White Tiger' നെ കുറിച്ചും മഹാഭാരതത്തിലെ യക്ഷ പ്രശ്നത്തെ കുറിച്ചും. പക്ഷേ, അതും ഇതും മറ്റേതും തമ്മിൽ ക്യാ കണക്ഷൻ? 

 മഹാഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭാഗങ്ങളിൽ ഒന്നാണ് യക്ഷപ്രശ്നം. ആ കഥ കേൾക്കാത്തവർക്കായി ഒന്ന് ചുരുക്കി പറയാം.

"സ്റ്റോപ്പ്‌ സ്റ്റോപ്പ്‌. ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു പറഞ്ഞു തീർന്നതല്ലേയുള്ളൂ. അപ്പോഴേക്കും വേണോ അടുത്ത പുരാണം? താൻ ഒരു പഴഞ്ചൻ ആണെന്ന് വായനക്കാർ തെറ്റിദ്ധരിക്കും മിസ്റ്റർ."

"നോ മാൻ. ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു ഒരു കോമഡി സ്കിറ്റ് ആയിരുന്നു. ഇത് പക്ഷേ, ധാർമികതയും അറിവും തത്വചിന്തയും ഒക്കെ ഒത്തു ചേർന്ന ഒരു പുണ്യ പുരാണ നാടകമാണ് ഹേ! മാത്രമല്ല പുട്ടിനു പീര പോലെ, നോവലും കവിതയും ഒക്കെ കുത്തിത്തിരുകിയിട്ടുമുണ്ട്."

"തനിക്ക് അത്ര വിശ്വാസമാണെങ്കിൽ നാടകം തുടരട്ടെ..."

ഈശ്വരോ രക്ഷതു!

വനവാസ കാലത്ത് ഒരിക്കൽ യുധിഷ്ഠിരന്റെ ദാഹമകറ്റാൻ നകുലൻ വെള്ളം അന്വേഷിച്ച് പോയി. കുറച്ചകലെ അദ്ദേഹം മനോഹരമായ ഒരു പൊയ്ക കണ്ടെത്തുകയും ചെയ്തു. പക്ഷേ, വെള്ളം എടുക്കുന്നതിൽ നിന്നും ഒരു കൊക്ക് അവനെ തടഞ്ഞു. തന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ വെള്ളം എടുത്തു കുടിച്ചാൽ പിന്നെ ജീവനോടെ കാണില്ല എന്നൊരു ഭീഷണിയും. ഒരു കൊക്കിന്റെ ഭീഷണി, അതും പഞ്ചപാണ്ഡവന്മാരിൽ ഒരാളായ നകുലനോട്! നകുലൻ അത് അവഗണിച്ച് വെള്ളം കുടിക്കുകയും അവിടെ തന്നെ മരിച്ചു വീഴുകയും ചെയ്തു. നകുലനെ അന്വേഷിച്ചു വന്ന സഹദേവനും പിന്നെ വന്ന അർജുനനും ഭീമനും ഇത് തന്നെ സംഭവിച്ചു. ഒടുവിൽ യുധിഷ്ഠിരനും എത്തി കുളക്കരയിൽ. വെള്ളം കൊണ്ട് വരാൻ പോയ അനുജന്മാർ വെള്ളമടിച്ചു വടിയായി കിടക്കുന്നു! നമ്മുടെ യുധി ചുറ്റും നോക്കി. അതാ ഒരു കൊക്ക്. കൂടെ, നേരത്തേ പറഞ്ഞ അതേ ഭീഷണിയും. യുധി പറഞ്ഞു, "എന്റെ അനുജന്മാരെ കൊല്ലാൻ മാത്രം ശക്തിയുള്ള അങ്ങ് കേവലം ഒരു കൊക്കല്ല എന്ന് മനസ്സിലായി. ദയവായി, സത്യം വെളിപ്പെടുത്തണം". താൻ ഒരു യക്ഷനാണ് എന്ന് കൊക്ക് മറുപടി കൊടുത്തു. യുധിഷ്ഠിരൻ ഉത്തരങ്ങൾ പറയാൻ തയ്യാറായി. പിന്നീടു യക്ഷൻ ചോദിച്ച ചോദ്യങ്ങളും യുധിഷ്ഠിരൻ നല്കിയ മറുപടികളും ആണ് 'യക്ഷപ്രശ്നം' എന്നറിയപ്പെടുന്നത്. ശാസ്ത്രവും തത്വചിന്തയും യുക്തിയും ഇടകലർന്ന യുധിഷ്ഠിരന്റെ മറുപടികൾ സഹസ്രാബ്ദങ്ങൾക്കിപ്പുറവും പ്രസക്തമായി നിലകൊള്ളുന്നു എന്നതാണ് യക്ഷപ്രശ്നത്തെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഉദാഹരണത്തിന്, പുല്ലിനേക്കാൾ അധികം ഉള്ളത് എന്ത്? ആകാശത്തേക്കാൾ ഉയരം ആർക്ക്? രോഗിയുടെ സുഹൃത്ത് ആര്?  അങ്ങനെയങ്ങനെ നിരവധി ചോദ്യങ്ങൾ. യുധിഷ്ഠിരന്റെ സുചിന്തിതമായ ഉത്തരങ്ങൾ... ആരണ്യ പർവത്തിലാണ് ഈ ഭാഗം ഉൾപ്പെടുന്നത്.കഴിയുമെങ്കിൽ കണ്ടെത്തി വായിക്കാൻ ശ്രമിക്കൂ. യക്ഷപ്രശ്നത്തിൽ  എനിക്കേറ്റവും ഇഷ്ടപ്പെട്ട ചോദ്യത്തിനെ അന്ന് മുഴുവൻ ഞാൻ കേഡിക്കണ്ണുകളിലൂടെ നോക്കുകയായിരുന്നു.

ക: ആശ്ചര്യ:?                       ആശ്ചര്യം എന്താണ്?                         What is Wonder ?

ഒന്നോർത്തു നോക്കിയാൽ എന്തോരം ആശ്ചര്യങ്ങളാ നമുക്ക് ചുറ്റും.
പിരമിഡ് മുതൽ ബുർജ് ഖലീഫ വരെ.
മഞ്ഞു തുള്ളി മുതൽ നയാഗ്ര വെള്ളച്ചാട്ടം വരെ.
ജോർജ് ക്ലൂണി മൂന്നാമതും പെണ്ണ് കെട്ടിയത് മുതൽ ഐശ്വര്യാ റായിയുടെ പ്രസവം വരെ... നമ്മുടെയൊക്കെ കാര്യം, കഷ്ടം തന്നെ മൊതലാളീ, കഷ്ടം തന്നെ!

യുധിഷ്ഠിരന്റെ ആശ്ചര്യം ഇതായിരുന്നു.

 അഹന്യഹനി ഭൂതാനി ഗച്ഛന്തീഹ യമാലയം|
ശേഷാ: സ്ഥാവരമിച്ഛന്തി കിമാശ്ചര്യമത: പരം||

 കാലം കൈ കൂപ്പി നിൽക്കുന്ന, ധർമപുത്രന്റെ മറുപടി:
"ദിവസേന ജീവജാലങ്ങൾ യമലോകത്തേക്ക് യാത്രയാവുന്നു. ശേഷിക്കുന്നവർ മരണമില്ലാത്തവരായിരിക്കാൻ  ആഗ്രഹിക്കുന്നു. ഇതിൽപരം ആശ്ചര്യം എന്താണ്?"

ശരിയല്ലേ, ഇതിൽപരം ആശ്ചര്യം എന്താണ്? വർഷങ്ങൾ, നൂറ്റാണ്ടുകൾ എത്രയോ പെയ്തൊഴിഞ്ഞു. കാലമെത്രയോ പുരോഗമിച്ചു. പക്ഷേ, മരണമെന്ന മഹാസത്യം തലയുയർത്തി നിൽക്കുമ്പോഴും, മരിക്കാതിരുന്നെങ്കിൽ എന്ന് ഒരു വട്ടമെങ്കിലും ആഗ്രഹിക്കാത്തവർ ആരുണ്ട്? യുധിഷ്ഠിരന്റെ മറുപടികളിൽ സന്തുഷ്ടനായ യക്ഷൻ, വെള്ളം കുടിക്കാനുള്ള അനുവാദത്തോടൊപ്പം ഒരു സഹോദരനെ ജീവിപ്പിക്കാനുള്ള ഓഫറും കൊടുത്തു. ആരായാലും കണ്‍ഫ്യുഷൻ ആയിപ്പോകും. ഭീമനെ വേണോ അതോ അർജുനനെ മതിയോ എന്ന കണ്‍ഫ്യുഷൻ. അതവിടെ നിൽക്കട്ടെ!

അരവിന്ദ് അഡിഗയുടെ 'The White Tiger' വായിച്ചപ്പോഴാണ് ഞാൻ വെള്ളക്കടുവയെ കുറിച്ച് ആദ്യമായി ചിന്തിക്കുന്നത്.
ഇന്ത്യ സന്ദർശിക്കാൻ വരുന്ന ചൈനീസ് പ്രധാനമന്ത്രിക്ക് കഥാനായകൻ എഴുതുന്ന കത്തിന്റെ രൂപത്തിലാണ് ആ നോവലിന്റെ അവതരണം. പൊറോട്ട കീറുന്നത് പോലെയാണ് ആ നോവൽ ഇന്ത്യയുടെ പ്രതിച്ഛായയെ കീറി മുറിക്കുന്നത്! ഓരോ പേജിലും വിമർശനം. ഘോരമായ വിമർശനം. എന്നിട്ടെന്താ? ആ വർഷത്തെ(2008) ബുക്കർ സമ്മാനം നല്കി സായ്പ്പന്മാർ അഡിഗയെ ആദരിച്ചു! മറ്റൊന്ന് കൂടി ചേർത്ത് വായിക്കണം. ഇന്ത്യയുടെ ചേരി മുഖം അനാവരണം ചെയ്ത 'സ്ലം ഡോഗ് മില്യണയർ' ആ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങൾ വാരിക്കൂട്ടുക കൂടി ചെയ്തു. ഇന്ത്യയെ കുറ്റം പറഞ്ഞാൽ സായ്പ്പന്മാർക്ക് സന്തോഷം ആവും എന്ന് ചുരുക്കം! പക്ഷേ, ചായപ്പീടികയിലോ കവലയിലോ നിന്ന് കുറ്റം പറഞ്ഞാൽ പോരാ. ലോകത്തിനു മുമ്പിൽ ചെന്ന് നിന്ന് കാര്യകാരണസഹിതം ഉറക്കെ വിളിച്ചു പറഞ്ഞു നാറ്റിക്കണം. അവാർഡ്‌ എപ്പോ കിട്ടി എന്ന് ചോദിച്ചാൽ മതി. 
അപ്പൊ, പറഞ്ഞു വന്നത്... വൈറ്റ് ടൈഗർ.
ആ നോവലിലെ, കേന്ദ്ര കഥാപാത്രം ബൽറാം, സ്വയം ഒരു വെള്ളക്കടുവ എന്നാണ് വിശേഷിപ്പിക്കുന്നത്. അയാളുടെ വ്യക്തിത്വം ഒരു വെള്ളക്കടുവയുടേത് പോലെ വ്യത്യസ്തമാണ് എന്ന് അയാൾ കരുതുന്നു. ജീനിലെ മാറ്റം മൂലം, ഓറഞ്ച് നിറം നൽകുന്ന പദാർത്ഥം ശരീരത്തിൽ ഇല്ലാതെ വരുമ്പോഴാണ് ഒരു വെള്ളക്കടുവ ജനിക്കുന്നത്. ആയിരക്കണക്കിന് കടുവകളിൽ ഒന്ന് മാത്രം അങ്ങനെ വെള്ളക്കടുവയായിത്തീരുന്നു. കടുവകൾ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ഒരു വെള്ളക്കടുവയായിരിക്കുക എന്നത് എത്ര അപൂർവതയാണ്, അല്ലെ?  


അങ്ങനെ അപൂർവങ്ങളിൽ അപൂർവമായ ഒരു കടുവയുടെ കടിയേറ്റ് മരിക്കുക എന്ന് വെച്ചാൽ! മരിക്കാതിരിക്കുക എന്നാ ആഗ്രഹത്തോളം തന്നെ ആശ്ചര്യജനകമാണ് ചില മരണങ്ങളും. അന്ന് മുഴുവൻ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു! ഒരു വെള്ളക്കടുവയുടെ കടിയേറ്റുള്ള മരണം ഒരാളുടെയും വന്യമായ സങ്കൽപ്പങ്ങളിൽ പോലും ഉണ്ടാകാനിടയില്ല. ഉവ്വോ? എന്നിട്ടും ആ പാവം മനുഷ്യൻ, സഹജീവികളുടെ ക്യാമറകൾക്ക് വിരുന്നൊരുക്കി ഒരു വെള്ളക്കടുവയ്ക്ക് കഴുത്ത് നീട്ടി... ഞാൻ എങ്ങനെ ചിന്തിക്കാതിരിക്കും? അല്ല, പറഞ്ഞിട്ട് കാര്യമില്ല. പണിയൊന്നും ചെയ്യാതെ ഓഫീസിൽ കുത്തിയിരുന്നാൽ ഇതല്ല ഇതിനപ്പുറവും തോന്നും!

അതുകൊണ്ട് നമുക്കൊരു യൂ ടേണ്‍ എടുത്ത് യക്ഷന്റെ അടുത്തേക്ക് മടങ്ങാം. യുധി പറഞ്ഞു: "അങ്ങ് നകുലനെ ജീവിപ്പിച്ചാലും". 
"ബട്ട്‌ വൈ?" നമ്മളെ പോലെ യക്ഷനും ചോദിച്ചു. ഭീമനെയും അർജുനനെയും വേണ്ടെന്നു വെക്കാൻ എന്താണ് കാരണം? 
"പാണ്ഡുവിന് കുന്തിയിൽ പിറന്ന മകനായി ഞാൻ ജീവിച്ചിരിപ്പുണ്ട്. മാദ്രിയിൽ പിറന്ന നകുലനാണ് ഇനി ജീവിക്കേണ്ടത്. അല്ലാതെ കഴിവിന്റെയും കരുത്തിന്റെയും അളവ് വെച്ച് അനുജനെ തിരഞ്ഞെടുക്കുന്നത് ധർമമല്ല". (പഞ്ചപാണ്ഡവൻമാരിൽ ആദ്യത്തെ മൂന്നു പേർ കുന്തിയുടെ മക്കളാണ്. നകുല സഹദേവന്മാർ മാദ്രിയുടെയും. പാണ്ഡു മരിച്ചപ്പോൾ മാദ്രി ചിതയിൽ ചാടി മരിച്ചു. പിന്നെ കുന്തിയാണ് എല്ലാവരേയും വളർത്തിയത്.)
ഹാ! നാലനുജന്മാർ മരിച്ചു കിടക്കുമ്പോഴും സമചിത്തത വെടിയാതെ, സംശയലേശമന്യേ യുധിഷ്ഠിരന്റെ മറുപടി. എത്ര മഹത്തായ ചിന്ത! 
ഇത്ര മനോഹരവും മഹത്തരവുമായ കാഴ്ചപ്പാടുകൾ ലോകത്തിനു നൽകിയ ഋഷീശ്വരന്മാർക്ക് പ്രണാമം. വെറുതെയാണോ മാക്സ് മുള്ളറും റുഡോൾഫ് റോത്തും ഒക്കെ അടങ്ങാത്ത ആവേശത്തോടെ ഭാരതത്തിലേക്ക് എത്തിയത്? ഷേക്ക്‌സ്പിയറും ഷെല്ലിയും ജനിച്ച സ്ഥലങ്ങളിൽ മനുഷ്യവാസം ആരംഭിക്കുന്നതിനു മുന്നേ, മനുഷ്യസങ്കൽപ്പങ്ങളുടെ പരിധി അളന്നവരായിരുന്നു നമ്മുടെ പൂർവികർ. പക്ഷേ, പിന്നീടുള്ള വഴികളിൽ എവിടെയോ വച്ച് നാം നമ്മളെ മറന്നു. ഈ മറവിയാണ് ഭാരതം ഇന്ന് നേരിടുന്ന മൂല്യച്യുതിയുടെ ഒരു കാരണം. പറഞ്ഞു പറഞ്ഞു കാട് കയറിയപ്പോഴാണ് കണ്ടത്, ദാ കാട്ടിൽ നിൽക്കുന്നു യുധിഷ്ഠിരനും യമനും! "നിന്റെ അറിവിലും ധർമബോധത്തിലും ഞാൻ സന്തുഷ്ടനായിരിക്കുന്നു" യമൻ പറഞ്ഞു.
കൊച്ചു ഗോവിന്ദന് തെറ്റിപ്പോയി, യമനല്ല, യക്ഷനാണ് പറഞ്ഞത് എന്ന് തെറ്റിദ്ധരിച്ചവർക്ക് തെറ്റി! പറഞ്ഞത് യമൻ തന്നെ. യുധിഷ്ഠിരന്റെ പിതാശ്രീ! അപ്പൊ, യക്ഷനോ? യുധിഷ്ഠിരനെ പരീക്ഷിക്കാൻ കൊക്കിന്റെ/യക്ഷന്റെ വേഷം ധരിച്ചെത്തിയ സാക്ഷാൽ കാലനായിരുന്നു അത്. മകന്റെ അറിവിലും ധർമബോധത്തിലും അദ്ദേഹം സന്തുഷ്ടനായി. മരിച്ചു കിടന്ന നാലുപേരെയും ജീവിപ്പിച്ച് അനുഗ്രഹിച്ച് അദ്ദേഹം യാത്രയായി. 

കഥ കലാശ് ഹോ ഗയാ.

അതൊക്കെ ശരി. പക്ഷേ, ഈ ലേഖനത്തിന്റെ ഉള്ളടക്കവും ടൈറ്റിലും തമ്മിൽ വലിയ ബന്ധം ഒന്നും ഇല്ലല്ലോ മോനെ? 
ഓ, അത് ശരിയാണല്ലോ. ഇപ്പ ശരിയാക്കി തരാം!

"മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ 
ഇത്തിരി നേരം ഇരിക്കണേ.
കനലുകൾ കോരി മരവിച്ച വിരലുകൾ 
ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ..."
പക്ഷേ, ഒരു വെള്ളക്കടുവ കടിക്കുമ്പോൾ, ഹാർട്ട് അറ്റാക്ക്‌ വന്ന് പിടയുമ്പോൾ, വണ്ടി ഇടിക്കുമ്പോൾ, സുനാമി വരുമ്പോൾ... ആരാണ് പ്രിയതമയെ തലോടുന്നത്? അവളുടെ ഗന്ധം കലർന്ന ശ്വാസകണിക അവസാനമായി ഉള്ളിലേക്കെടുക്കുന്നത്? 
തൊട്ടടുത്തുള്ളപ്പോൾ ഒന്നു പുഞ്ചിരിക്കുക പോലും ചെയ്യാതെ, മരിക്കാൻ കിടക്കുമ്പോൾ സെന്റിമെന്റലാവുന്ന, നമ്മുടെ ആ സൈക്കോളജി! ആശ്ചര്യം തന്നെ!





Wednesday, 1 October 2014

ബാറുകളേ... നിങ്ങൾക്ക് വിട!

അങ്ങനെ, നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ബാറുകൾ അടച്ചു പൂട്ടുകയാണ്. യേശുദാസിന്റെ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം പോലും മലയാളിയുടെ ജീവിതത്തിൽ ഇല്ല എന്ന് പറയുന്നത് പോലെയായിരുന്നു ബാറുകളുടെ കാര്യവും. പത്ര വാർത്തകളുടെ രൂപത്തിൽ, മന്ത്രി പുങ്കന്മാരുടെ പ്രസ്താവനകളുടെ രൂപത്തിൽ, മിനിമം, ബാറിൽ നിന്നിറങ്ങിയ ഒരു സഹയാത്രികന്റെ രൂപത്തിലെങ്കിലും അവ നമ്മുടെ ജീവിതത്തിൽ ദിവസവും ഇടപെട്ടു. കാര്യം, ഞാൻ മദ്യപിക്കില്ലെങ്കിലും, ഐസ് ക്യൂബ്സ്  ഇട്ട ക്രിസ്റ്റൽ ഗ്ലാസ്സിലേക്ക്‌ രണ്ടു പെഗ്ഗ് ഷിവാസ് ഒഴിച്ച് അടിച്ച്, കൂട്ടുകാരുടെ കൂടെയിരുന്ന് വിശേഷങ്ങൾ പങ്കു വെക്കുന്നതിന്റെ ആ ഒരു സുഖം എനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ!!!
പക്ഷേ, മദ്യപാനം മൂലം തകരുന്ന കുടുംബങ്ങളിലെ വീട്ടമ്മമാർക്ക്, അതായത് നമ്മിൽ പലരുടെയും അമ്മമാർക്ക് താത്കാലികമായെങ്കിലും ആശ്വാസം നൽകുന്ന തീരുമാനം എന്ന നിലയിലാണ് ഞാൻ ഈ നീക്കത്തെ കാണുന്നത്.

മദ്യനിരോധനം എന്ന ആവശ്യം സമൂഹത്തിന്റെ പല കോണുകളിൽ നിന്നും കേട്ട് തുടങ്ങിയിട്ട് കാലമെത്രയോ ആയി. ഒടുവിൽ, പൂട്ടിയ നാനൂറ്റി ചില്വാനം ബാറുകൾ തുറക്കല്ലേ, തുറക്കല്ലേ എന്നു മാത്രമാണ് സുഗതകുമാരി ടീച്ചർ പോലും സുധീരൻ മാഷിനോട് ആവശ്യപ്പെട്ടത്. പക്ഷേ, ടീച്ചറെ അത്ഭുതപ്പെടുത്തിക്കൊണ്ട്, സുധീരനെയും ചെന്നിത്തലയെയും നിഷ്പ്രഭരാക്കിക്കൊണ്ട്, വെള്ളാപ്പള്ളിയെയും വെള്ളമടിക്കാരെയും കരയിച്ചു കൊണ്ട് ശ്രീ. ഉമ്മൻ ചാണ്ടി തുറുപ്പ് ഗുലാൻ ഇറക്കി പ്രഖ്യാപിച്ചു. "തുറന്നു വച്ചിരിക്കുന്ന മുന്നൂറ്റി ചില്വാനം ബാറുകൾ കൂടി പൂട്ടും. ബെവ്കോ ഔട്ട്‌ലെറ്റുകൾ ഘട്ടം ഘട്ടമായി പൂട്ടും. പത്തു വർഷത്തിനപ്പുറം, പഞ്ചനക്ഷത്ര ബാറുകൾ മാത്രമുള്ള കേരളം!" സെക്രട്ടേറിയറ്റിന് രണ്ടു ദിവസം അവധി കൊടുത്ത്, LDF ന്റെ ഉപരോധസമരം അവസാനിപ്പിച്ച ബുദ്ധിയെ, കടത്തി വെട്ടുന്ന ഒടുക്കത്തെ ബുദ്ധി! പിറ്റേന്നത്തെ മാതൃഭൂമിയിൽ സുഗതകുമാരി ടീച്ചർ ആദ്യം നന്ദി രേഖപ്പെടുത്തിയത് ഉമ്മൻ ചാണ്ടിക്കായിരുന്നു. സ്വാഭാവികമായും, കയ്യൊതുക്കത്തോടെയും ദീർഘ വീക്ഷണത്തോടെയും ചെയ്യേണ്ട ഈ നടപടി വിമർശനങ്ങളും നേരിട്ടു. പ്രത്യേകിച്ച് രണ്ട് ചോദ്യങ്ങൾ.
1) ബാറുകൾ പൂട്ടലാണോ മദ്യ നിരോധനത്തിനുള്ള മാർഗം? അതും ബെവ്കോ ഔട്ട്‌ലെറ്റുകൾ തുറന്നു വച്ചുകൊണ്ട്.
2) ബാറുകളെ ആശ്രയിച്ചു ഉപജീവനം നയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ എന്ത് ചെയ്യും? ബാറിലെ സപ്ലയർ മുതൽ ബാറിനു മുന്നിലെ കപ്പലണ്ടി കച്ചവടക്കാരാൻ വരെ?
മൂന്നാമത്, എന്റെ സ്വന്തം ചോദ്യം. ഈ കുടിയന്മാരുടെയൊക്കെ ഫാവി എന്താകും?

മദ്യനിരോധനത്തിന്റെ കാര്യത്തിൽ, അലക്ക് ഒഴിഞ്ഞിട്ട് കാശിക്ക് പോകാൻ നേരമില്ലാത്ത പോലെയായിരുന്നു, മാറി മാറി വന്ന സർക്കാരുകൾ. പ്രതിശീർഷ ഉപയോഗത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ നമ്പർ വണ്‍ സംസ്ഥാനം. വർഷാവർഷം കൂടുന്ന മദ്യവില്പന. 2012-'13 വർഷത്തിൽ 8100 കോടി രൂപ. 2013-'14 ൽ 8500 കോടി രൂപ. ഏറ്റവും കൂടുതൽ മദ്യ ഉപഭാഗം 21നും 40നും മദ്ധ്യേ പ്രായമുള്ള പുരുഷന്മാർക്കിടയിൽ. ഇവരെയൊക്കെ ബോധവൽക്കരിച്ച്, വരുമാന നഷ്ടത്തിന് ബദൽ മാർഗം കണ്ടെത്തി, പഴുതടച്ചുള്ള ഒരു മദ്യനിരോധനം, ഗണപതിക്കല്യാണം പോലെ നീളുകയേ ചെയ്യുമായിരുന്നുള്ളൂ. ഇതിപ്പോ, പെട്ടന്ന് ഒരു സുപ്രഭാതത്തിൽ, നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണുനീരിനും ജീവിതത്തിനും ഭരണകൂടം അറിഞ്ഞോ അറിയാതെയോ ശ്രദ്ധ കൊടുത്തിരിക്കുന്നു. അതുകൊണ്ട് തന്നെ, ഇതിനു പിന്നിലെ രാഷ്ട്രീയ അജണ്ടകൾ എന്ത് തന്നെ ആയിരുന്നാലും, ഈയടുത്ത കാലത്ത് സർക്കാർ സ്വീകരിച്ച ഏറ്റവും ധീരവും അഭിനന്ദനാർഹവുമായ നടപടിയാണ് ബാറുകൾ അടച്ചു പൂട്ടാനുള്ള തീരുമാനം.

മദ്യം വിഷമാണെന്നും ആ വിഷത്തിന്റെ പേര് എന്താണെന്നും വരെ എല്ലാവർക്കും അറിയാം. പക്ഷേ, ആ വിഷം കേരളത്തിൽ, ഇന്നത്തെ നിലയിൽ, ദേശ-മത-രാഷ്ട്രീയ-പ്രായ ഭേദമന്യേ വേരോടിത്തുടങ്ങിയിട്ട് ഏതാനും പതിറ്റാണ്ടുകളേ ആവുന്നുള്ളൂ. "ജീവിത പ്രശ്നങ്ങൾ ഓർത്തപ്പോ രണ്ടെണ്ണം വിട്ടതാ അളിയാ", "ജോലി ചെയ്ത് തളർന്നപ്പോ ഒന്ന് മിനുങ്ങിയതാ മോനെ" എന്ന മറുപടിയിൽ ഒതുങ്ങുന്നതല്ല ഇന്നത്തെ നമ്മുടെ മദ്യാസക്തിയുടെ വലുപ്പം. എല്ലാ നാടുകളിലും മദ്യം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പക്ഷെ, കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്ത്, ആയിരക്കണക്കിന് കോടി രൂപയുടെ ബിസിനസ് ആയി മദ്യവ്യവസായം മാറിയത്, നാം നേരിട്ട സാംസ്കാരിക അധ:പതനം കൊണ്ട് മാത്രമാണ്. അല്ലാതെ, എല്ലാ വർഷവും എണ്ണായിരം കോടിക്ക് കുടിച്ചു തീർക്കാൻ മാത്രം ജീവിതപ്രശ്നങ്ങളോ, ജോലിഭാരമോ നമ്മുടെ നാട്ടിൽ ഇല്ല. യു.പി യും ബീഹാറും പോലുള്ള സംസ്ഥാനങ്ങൾ നേരിടുന്ന ജന്മിത്തം, നിരക്ഷരത, കൂട്ടബലാത്സംഗങ്ങൾ, മാവോവാദം ഒക്കെ വച്ച് നോക്കുമ്പോൾ കേരളം അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്.

അമ്മയുടെ ശവമടക്കും, മകളുടെ പ്രസവവും, ഹർത്താലും ഭക്തിയും ആചാരങ്ങളും മഴയും വെയിലും എല്ലാമെല്ലാം മദ്യപിക്കാനുള്ള കാരണങ്ങളാക്കി മാറ്റിയ ദൈവത്തിന്റെ സ്വന്തം നാട്!  സാക്ഷരതയിലും ആത്മഹത്യാനിരക്കിലും ഒരുമിച്ച് ഒന്നാം സ്ഥാനം കയ്യടക്കുന്ന വിചിത്രമായ നാട്! മദ്യപാനം മൂലമുള്ള വാഹനാപകടങ്ങളും അക്രമങ്ങളും കൂടി വരുന്ന നാട്. ഒന്നോർത്തു നോക്കിയാൽ നിങ്ങൾക്ക് ചുറ്റും കാണാം മദ്യപിച്ചു കരൾ നശിച്ചു മരിച്ചവരെ, മദ്യപാനത്തിന്റെ പേരിൽ വിവാഹമോചനം തേടുന്നവരെ, മനോരോഗികളെ, കൈ വിറയ്ക്കുന്നവരെ, വീട്ടിലെ സമാധാനം നശിപ്പിക്കുന്നവരെ, കടക്കെണിയിൽ പെട്ടവരെ, വിഷാദരോഗികളെ, ആരോഗ്യം നശിച്ച യുവാക്കളെ... മദ്യനിരോധനം നമ്മുടെ അമ്മമാർ ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് തെറ്റ്? സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഉള്ള കുടിയന്മാർ, ഇവരിൽ ചിലരുടെ ഭർത്താക്കന്മാരോ സഹോദരന്മാരോ മക്കളോ ആണ്. അതിലൂടെ അപമാനിക്കപ്പെടുന്നത് വീട്ടിലിരിക്കുന്ന പാവം സ്ത്രീകൾ കൂടിയാണ്. മദ്യനിരോധനം നമ്മുടെ അമ്മമാർ ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് തെറ്റ്? ഗവണ്മെന്റ് മദ്യം നിരോധിച്ചാൽ, ഇന്നലെ വരെ കുടിച്ചിരുന്ന എല്ലാ ആണുങ്ങളും ഇന്ന് മുതൽ കുടി നിർത്തി മാന്യരായി വീട്ടിലെത്തും എന്ന പ്രതീക്ഷ മാത്രമാണ് തെറ്റ്!

ബാറുകൾ പൂട്ടാനുള്ള തീരുമാനം പുച്ഛത്തോടെയാണ് ഒരു വലിയ 'കുടിയ' വിഭാഗം വരവേറ്റത്. ഡിമാന്റ് ഉള്ള കാലത്തോളം സപ്ലൈ ഉണ്ടാകും എന്ന അടിസ്ഥാന പ്രമാണത്തിലുള്ള വിശ്വാസം. നാടനും വ്യാജനും വാറ്റും ഡ്യൂട്ടി ഫ്രീയും വച്ച് അഡ്ജസ്റ്റ് ചെയ്തോളാം എന്ന ആത്മവിശ്വാസം. ആര് വിചാരിച്ചാലും ഞങ്ങളെ തോല്പ്പിക്കാൻ ആവില്ല എന്ന വാശി. ആരോട്? സമൂഹത്തോടോ? കുടുംബത്തോടോ? ഹും! അല്ല, അവരെ പറഞ്ഞിട്ടും കാര്യമില്ല. തലേ ദിവസം വരെ ഫുള്ളടിച്ചു നടന്നവരോട് ഇന്ന് മുതൽ ഫ്രൂട്ടി കുടിച്ചാ മതി എന്ന് പറയുന്നത് ന്യായമാണോ? നെവെർ.
പക്ഷേ, ഒരുപാട് പ്രതീക്ഷകളുമായി വളരുന്ന ഒരു പുതിയ തലമുറയെ പ്രലോഭിപ്പിക്കരുത്. നിർബന്ധിക്കരുത്. മദ്യപാനത്തിലേക്ക് വലിച്ചിഴക്കരുത്. ആവശ്യമുള്ളവർ അത് അന്വേഷിച്ച് കണ്ടെത്തിക്കൊള്ളും.

മദ്യത്തിനു മനുഷ്യചരിത്രത്തോളം, അല്ലെങ്കിൽ ദൈവങ്ങളുടെ 'ചരിത്ര'ത്തോളം തന്നെ പഴക്കമുണ്ട്.പക്ഷേ, മദ്യനിരോധനത്തിന്റെ ചരിത്രം വളരെ ശോചനീയമാണ് (അതങ്ങനെയേ വരൂ. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത കുടിയന്മാരുടെ ശാപം!!!). പരാജയത്തിന്റെ കഥകളാണ് കൂടുതൽ. അതുകൊണ്ട് തന്നെ കേരളത്തിന്റെ ഈ പുതിയ നീക്കം വലിയ വാർത്താപ്രാധാന്യം നേടുകയും ചെയ്തു. ഇനിയത്തെ കാഴ്ചകൾ എന്തരാവുമൊ യെന്തോ? "നൂറ്റിക്കണക്കിന് സായ്പന്മാരുടെ തലകൾ അരിഞ്ഞു വീഴ്ത്തിയ എന്റെ ഖഡ്ഗമേ.... നിന്നോട് വിട!" എന്ന ജഗതി ശ്രീകുമാറിന്റെ ഡയലോഗ് ആണ് ഓർമ വരുന്നത്. "ആയിരമായിരം ദു:ഖങ്ങൾ, സ്വപ്‌നങ്ങൾ, ചർച്ചകൾ, കദനങ്ങൾ, സന്തോഷങ്ങൾ, ആഘോഷങ്ങൾ പങ്കിട്ട പ്രിയപ്പെട്ട ബാറുകളേ... നിങ്ങൾക്ക് വിട! വിട! വിട!" ബാറുകൾക്ക് മുന്നിൽ ഇഴഞ്ഞു നടന്ന പാമ്പുകളേ... നിങ്ങൾക്കും വിട! പുതിയ മാളങ്ങൾ കണ്ടെത്താൻ പ്രാർത്ഥന. ആശംസ. ശുഭം!

കുറിപ്പ്:
1) ഷിവാസ് എന്ന് എഴുതിയത് ഒരു ഗുമ്മിനു വേണ്ടി മാത്രമാണ്. ആ സ്ഥലത്ത് കല്യാണി ബിയർ മുതൽ മുകളിലോട്ട് എല്ലാം ഉൾപ്പെടും!
2) വിമർശന കൂരമ്പുകളെ എനിക്ക് പേടിയില്ല. വന്ദേ മാതരം!