Wednesday 1 June 2016

ബോംബുണ്ടോ ബ്രോ ഒരു ചായയെടുക്കാൻ?

ഇത്, തീവ്രവാദത്തിന്റെ ചോര മണക്കുന്ന കഥയാണ്. ലോലമനസ്കർ ദയവായി മാറി നിൽക്കുക. ഈ കഥയിലെ സംഭാഷണങ്ങൾ എല്ലാം അറബിയിലാണെങ്കിലും, എനിക്കും നിങ്ങൾക്കും അറബി അറിയാത്തത് കൊണ്ട് മലയാളത്തിൽ തർജമിക്കുന്നു.

************

അൽ കിലാവിയും ആത്മസുഹൃത്ത് മിസാവനീയും ബസ്സ്റ്റോപ്പിൽ എത്തുമ്പോൾ സിറിയയിലെ വിശാലമായ മരുഭൂമിയിൽ ഇരുൾ പരക്കാൻ തുടങ്ങുകയായിരുന്നു. "സുഹൃത്തേ, ബസ് വരാൻ ഇനിയും സമയമുണ്ട്. അതിനു മുമ്പ്, ഓരോ ചായ കുടിച്ചാലോ?" ബസ്  സ്റ്റോപ്പിന് അടുത്തുള്ള കണാരേട്ടന്റെ ചായക്കടയിലേക്ക് നടക്കുമ്പോൾ മിസാവനി ചോദിച്ചു. "എന്നാപ്പിന്നെ ഓരോ പരിപ്പ് വടയും കൂടി ആയിക്കോട്ടെ". അൽ കിലാവി പ്രതിവചിച്ചു.

സിറിയയിലെ ഐഎസ് തീവ്രവാദ സംഘടനയിലെ രണ്ടു ചുണക്കുട്ടികളാണ് കിലുവും മിസുവും. ചോര കണ്ട് അറപ്പ് മാറിയവർ. പക്ഷേ, അമേരിക്കയുടെ ആക്രമണത്തിൽ ഐഎസിന്റെ ട്രഷറി തകർന്നപ്പോൾ സംഘടന പ്രതിസന്ധിയിലായി. അതോടെ ജീവനക്കാരുടെ ശമ്പളം കമ്പനി പകുതിയാക്കി വെട്ടിക്കുറച്ചു. അങ്ങനെയാണ് കിലുവും മിസുവും വേറെ തീവ്രവാദ സംഘടനയിൽ ജോലി അന്വേഷിച്ചു തുടങ്ങിയത്.

 കണാരേട്ടനോട്‌ രണ്ട് ചായ ഓഡർ ചെയ്യുന്നതിനിടയിൽ അൽ കിലാവി സംഭാഷണം തുടർന്നു. "ചോരേടേം ബോംബിന്റേം എടെക്കെടന്ന് ജോലി ചെയ്യാൻ ഇപ്പോകിട്ടുന്ന ശമ്പളം തന്നെ കുറവാ. അതിന്റെടേല് ഒള്ള ശമ്പളം പകുത്യാക്കാന്നു പറഞ്ഞാലോ?"
"പിന്നല്ല." മിസാവനിയും ഏറ്റു പിടിച്ചു. "സ്വന്തം ആവശ്യത്തിനു തന്നെ പണം തികയുന്നില്ല. അതിന്റെ കൂടെ നാലഞ്ച് അടിമപ്പെണ്ണുങ്ങളെയും കൂടി എങ്ങനെ നോക്കാനാ?"

"എന്താ കിലൂ, ജോലി മാറുന്നതിന്റെ ടെൻഷൻ വല്ലതും ഉണ്ടോ?" കണാരേട്ടൻ ചായയും കൊണ്ട് വന്നു.
"ഏയ്‌. ടെൻഷൻ ഒന്നും ഇല്ല. അൽഖ്വയിദയിൽ ജോലി ചെയ്യുക എന്നത് ഏത് തീവ്രവാദിയുടെയും സ്വപ്നം അല്ലേ കണാരേട്ടാ."
ലോകം ഭയക്കുന്ന ഭീകരവാദിയെ കിലു എന്ന് വിളിക്കാൻ സ്വാതന്ത്ര്യമുള്ള ചുരുക്കം ചിലരിൽ ഒരാളാണ് കണാരേട്ടൻ. ഇന്ത്യയുടെ തെക്ക് ഭാഗത്ത് എവിടെയോ ആണ് വീട്. വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽ എത്തിയ ആളാണ്‌. യുദ്ധം കാരണം സിറിയക്കാരൊക്കെ യൂറോപ്പിലേക്ക് പോയപ്പോ, ബിസിനസ്സിന്റെ സ്കോപ് മനസ്സിലാക്കി മൂപ്പർ സിറിയൻ മരുഭൂമിയിലെ ഐഎസ് തീവ്രവാദ കേന്ദ്രത്തിനടുത്ത് ഒരു ചായക്കട തുടങ്ങി. അവിടത്തെ ചായയും പരിപ്പ് വടയും തീവ്രവാദികളുടെ ഇടയിൽ പെട്ടന്ന് തന്നെ ഹിറ്റായി. ഇപ്പൊ, നിന്ന് തിരിയാൻ സമയമില്ല. ഇത് കൂടാതെ, യെമനിലും അഫ്ഗാനിലും ഇറാക്കിലും കണാരേട്ടന് കടകളുണ്ട്. അവിടുത്തെ തീവ്രവാദികളുമായി അങ്ങേർക്ക് അടുത്ത ബന്ധമാണ്. അങ്ങനെയാണ് അഫ്ഗാനിലെ അൽ ഖ്വയിദയിൽ കിലുവിനും മിസുവിനും കണാരേട്ടൻ ജോലി ശരിയാക്കിയത്. ഇതുപോലെ പലരും കണാരേട്ടന്റെ കാരുണ്യത്തിൽ രക്ഷപ്പെട്ടിട്ടുണ്ട്. വെറുതെയല്ല കേട്ടോ. ഓരോ റിക്രൂട്ട്മെന്റിനും അയ്യായിരം ഡോളർ ഫീസ്‌ കൊടുക്കണം. എന്നാലും അവരുടെ ഒക്കെ രഹസ്യ സന്ദേശങ്ങളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ വായിച്ച് കിലുവും മിസുവും അസൂയപ്പെട്ടിട്ടുണ്ട്. ദിവസേന ഇഷ്ടം പോലെ മനുഷ്യരെ കൊല്ലാൻ പറ്റുമത്രേ! കഴുത്തറുത്ത് കൊല്ലുമ്പോൾ ചീറ്റുന്ന പച്ചച്ചോരയുടെ ഗന്ധം അവർക്ക് വളരെ ഇഷ്ടമാണ്. അതുപോലെ പച്ചക്ക് ചുട്ടു കൊല്ലുമ്പോൾ ഉണ്ടാകുന്ന കരിഞ്ഞ മാംസത്തിന്റെ ഗന്ധവും...

"എവടെപ്പോയാലും പണി ചെയ്യാനൊള്ള മനസ്സ് ഇണ്ടായാ മതി. ആത്മവിശ്വാസാ ഏറ്റോം വലുത്." മുകളിലേക്ക് നോക്കി ഒന്ന് പ്രാർത്ഥിച്ച ശേഷം അങ്ങേര് തുടർന്നു. "പത്തറന്നൂറ് കൊല്ലം മുന്ന് ജോസപ്പേട്ടൻ അമേരിക്കക്ക് പോയപ്പോ എന്തുട്ടാ ഇണ്ടായേ കയ്യില്? ആത്മവിശ്വാസം മാത്രം. എന്നിട്ടെന്താ? കൊളംബസ് ചേട്ടൻ അമേരിക്കേല് ചെന്ന് എറങ്ങീപ്പൊ ചായ കൊടുത്ത് സ്വീകരിക്കാൻ ഭാഗ്യം ണ്ടായീലേ? അത് മനസ്സില് വെച്ചോ."
ചരിത്രം ഒന്നും അറിയില്ലെങ്കിലും കണാരേട്ടൻ പറഞ്ഞത് രണ്ടു പേരും ശ്രദ്ധയോടെ കേട്ടു. ദൂരെ നിന്നും പൊടിപറത്തി ബസ് വരുന്നത് കണ്ടപ്പോ അൽ കിലാവിയും മിസാഉലും എഴുന്നേറ്റു. കണാരേട്ടനും പുറത്തേക്ക് ഇറങ്ങി വന്നു. "ഡാ ബാബ്വേ, എന്തൊക്കിണ്ട് വിശേഷം?" ബാബു ആ ബസിന്റെ ഡ്രൈവർ ആണ്. ബാബൂന്റെ അനിയൻ ബിനോയ്‌ കണ്ടക്ടറും. രണ്ടു പേരും കണാരേട്ടന്റെ നാട്ടുകാർ തന്നെ. "എന്തുട്ട് വിശേഷം കണാരേട്ടാ? ഇപ്പൊ തന്നെ വീട്ടിലിക്ക് വിളിച്ച് വെച്ചൊള്ളൂ. നാട്ടില് ജീവിക്കാൻ പറ്റാത്ത അവസ്ഥ്യാ." രണ്ടു യൂഎസ് യുദ്ധവിമാനങ്ങൾ ദൂരേക്കൂടി പറന്നു പോയി. "എവടെ നോക്കിയാലും അഴിമതീം പീഢനോം വെലക്കയറ്റോം തന്നെ."
കണാരേട്ടന്റെ നാടിനെ കുറിച്ചോർത്ത് അൽ കിലാവിക്ക് സങ്കടം തോന്നി. "നിങ്ങടെ നാട് നന്നാവാൻ ഞാൻ പ്രാർഥിക്കാം".

"അതൊന്നും നന്നാവാൻ പോണില്ല" കണാരേട്ടൻ ആത്മഗതിച്ചു.
"ഞാൻ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ? ബാബു യെമൻ അതിർത്തി വരെ കൊണ്ട് വിടും. അവിടെ നമ്മടെ ചായക്കടയിൽ താമസിച്ച് നാളെ വൈകീട്ട് അഫ്ഗാൻ ഫ്ലൈറ്റിൽ പുറപ്പെടണം. കള്ള പാസ്പോർട്ടും വിസയും ഒക്കെ എന്റെ മോൻ സുമേഷ് റെഡിയാക്കിയിട്ടുണ്ട്. ആയുധങ്ങൾ ഒക്കെ പുതിയ സ്ഥലത്ത് ജോയിൻ ചെയ്യുമ്പോ കിട്ടും."
"കണാരേട്ടാ, കുറച്ചു ദിവസത്തേക്ക് എന്റെ ബോസ് ഇത് അറിയരുത്. യെമനിൽ പോയി രണ്ടു ബോംബ്‌ പൊട്ടിച്ചിട്ട് വരാം എന്ന് പറഞ്ഞാണ് ഇറങ്ങിയത്. കമ്പനി മാറിയതറിഞ്ഞാൽ ചെലപ്പോ ഇഷ്ടപ്പെടില്ല."
"അതൊക്കെ ഞാൻ വേണ്ട പോലെ ചെയ്തോളാം മക്കളേ. ഞാൻ എത്ര തവണ ഈ ഇടപാട് നടത്തിയിരിക്കുന്നു. എത്തിയ വിവരത്തിന് എനിക്കും ഇവിടെയുള്ള അടുത്ത കൂട്ടുകാർക്കും സന്ദേശം അയക്കണം."

യെമനിൽ പൊട്ടിക്കാനുള്ള ബോംബും തോക്കും ഒക്കെ അവർ കണാരേട്ടന് കൈമാറി. വഴിയിൽ അമേരിക്കൻ സേന വണ്ടി പരിശോധിച്ചാൽ തന്നെ ചമ്മിപ്പോകും. കാരണം കിലുവും മിസുവും ഇപ്പോൾ കാഴ്ചയിൽ സിറിയൻ അഭയാർഥികളാണ്. കണാരേട്ടനെ ആലിംഗനം ചെയ്ത് ഇരുവരും ബസിൽ കയറി. ബസ് പൊടി പറത്തി ദൂരെ ദൂരെ അപ്രത്യക്ഷമായി. രണ്ടു പേരെ സഹായിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കണാരേട്ടൻ ഡോളറിനെ ഇന്ത്യൻ രൂപയിലേക്ക് മാറ്റാൻ മനസ്സിൽ കണക്ക് കൂട്ടി 5000 x 2 x 66.83 = ...

*********************

നേരം പുലർന്നു. യെമൻ അതിർത്തിയിൽ വണ്ടി എത്തിയപ്പോൾ ബാബു രണ്ടു പേരെയും ഉണർത്തി. "ദാ, ആ ഗ്യാപ്പിലൂടെ നൂണ്ട് കടന്നോളൂ. ഈ ഭാഗത്ത് ചെക്കിങ്ങ് ഒന്നും ഇല്ല. ഒരു മുന്നൂറു മീറ്റർ നേരെ നടന്നാൽ 'കണാരൻസ് ടീഷോപ്' എന്ന ബോർഡ് കാണാം. അവിടെ ചെന്നിട്ട് "ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ" എന്ന് ചോദിക്കണം. അപ്പൊ അവർ "തീപ്പെട്ടിയുണ്ടോ സഖാവേ ഒരു ബീഡിയെടുക്കാൻ" എന്ന് പറയും. അപ്പൊ നിങ്ങൾ പറയണം "രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ" എന്ന്. അതാണ്‌ നമ്മുടെ കോഡ് ഭാഷ. 
ബാബുവിന് നന്ദി പറഞ്ഞ് കിലുവും മിസുവും ഇറങ്ങി നടന്നു. ചായക്കടയിൽ ആകെ രണ്ടോ മൂന്നോ പേരെ ഉണ്ടായിരുന്നുള്ളൂ. അവർ കടക്കാരനോട് ചോദിച്ചു. "കണാരേട്ടന്റെ മോൻ സുമേഷ് ആണോ?"
"അതെ"
"ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ"
"തീപ്പെട്ടിയുണ്ടോ സഖാവേ ഒരു ബീഡിയെടുക്കാൻ"
"രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ".
സുമേഷ് ചിരിച്ചു. "വരൂ. അകത്തേക്ക് ഇരിക്കാം".
അകത്ത് അവരെ കാത്ത് റഷ്യൻ പട്ടാളക്കാർ ഇരിക്കുന്ന കാര്യം ആ തീവ്രവാദികൾക്ക് അറിയുമായിരുന്നില്ല.

*********************

കഥയുടെ ബാക്കി പല ലോകഭാഷകളിലാണ്. എനിക്കും നിങ്ങൾക്കും അതൊന്നും അറിയാത്തത് കൊണ്ട് മലയാളത്തിൽ തർജമിക്കുന്നു.

"ഹലോ."
"ഹലോ മിസ്റ്റർ കണാരൻ. ഇത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആണ്."
"നമസ്കാരം സർ. എന്തൊക്കെയുണ്ട് വിശേഷം."
"നല്ല വിശേഷം മി. കണാരൻ. ഞാൻ താങ്കൾക്ക് നന്ദി പറയാൻ ആണ് വിളിച്ചത്. കിലുവും മിസുവും ഉൾപ്പടെ മുപ്പതാമത്തെ തീവ്രവാദിയെ ആണ് താങ്കൾ പിടിച്ചിരിക്കുന്നത്. അതും ഒരു നിരപരാധിയെ പോലും മുറിവേൽപ്പിക്കാതെ. താങ്കൾ ആളൊരു കിടിലൻ തന്നെ!"
"നന്ദി സർ. പിടിച്ചവൻമാരുടെ പേരിൽ കൂട്ടുകാർക്ക് നല്ല സന്ദേശങ്ങൾ അയക്കാൻ ടീമിനോട് പറയണം. ഒബാമ ലൈനിൽ ഉണ്ട്. ഞാൻ വിളിക്കാം സർ."

"ഹലോ."
"ഒബാമയാണ് കണാരാ. നമ്മളെയൊക്കെ മറന്നോ?!"
"എന്താ ബ്രോ അങ്ങനെ പറയുന്നത്? ഇവിടെ കുറച്ച് തിരക്കായിരുന്നു."
"ഞാൻ തമാശിച്ചതാടോ. അഫ്ഗാനിൽ നിന്ന് താങ്കൾ പിടിച്ചു തന്ന നാൽപ്പത്തേഴു ഭീകരവാദികൾക്ക് പകരം തനിക്ക് എന്താടോ വേണ്ടത്?"
"ഒന്നും വേണ്ടടോ. സിറിയയിലെ ചായക്കടക്ക് താഴെയുള്ള രഹസ്യ ഹൈവേയുടെ അറ്റകുറ്റപ്പണി ഒന്നു നടത്തി തരണം. പിന്നെ കടയുള്ള ഭാഗത്ത് ബോംബൊന്നും ഇട്ടേക്കല്ലേ!"
"ഹഹ. തന്റെയൊരു കാര്യം! ഒക്കെ ഞാൻ ഏറ്റു."
"ഒരു കോൾ വരുന്നുണ്ട് ഡ്യൂഡ്. ഞാൻ വിളിക്കാം."


"കെ. നരേയ്ൻ സ്പീകിംഗ് മോഡിജി"
"എല്ലാം ഓക്കെ അല്ലേ ബേഠാ"
"എവരിതിംഗ് ആൾറൈറ്റ് സർ."
"ഗുഡ്. ഞാൻ അഞ്ചാമതും യൂറോപ്പിലേക്ക് പോകുന്നു. ഒരു മാസം കഴിഞ്ഞിട്ടേ വരൂ. അതുവരെ ടേക്ക് കെയർ ബേഠാ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മെർകലിനെയൊ കാമറൂണിനെയോ വിളിച്ചാൽ മതി. ഞാൻ ആ ഭാഗത്ത് എവിടെയെങ്കിലും ഉണ്ടാകും."
"ജീ സാബ്. ജയ് ഹിന്ദ്‌."
"ജയ് ഹിന്ദ്‌."