Wednesday 24 December 2014

ഹാപ്പി (അവസാന) ക്രിസ്മസ്!

 ബഹുമാനപ്പെട്ട തൊഗാഡിയ അങ്ങുന്നിന് കൊച്ചു ഗോവിന്ദൻ എഴുതുന്നത്,
ഭാരതത്തിലെ ഹിന്ദു ജനസംഖ്യ നൂറു ശതമാനം ആക്കുമെന്ന പ്രസ്താവന കേട്ടതിന്റെ രോമാഞ്ചം ഇതുവരെ വിട്ടുമാറിയിട്ടില്ല. അതിനു മുമ്പേ ഗുജറാത്തിൽ ഘർ വാപ്സി നടത്തിയപ്പോൾ വീണ്ടും രോമാഞ്ചി. ഇതിനിടക്ക് കേരൾ മേം ഘർ വാപസി നടത്തിയപ്പോൾ പിന്നെയും രോമാഞ്ചി. ഇങ്ങനെ രോമാഞ്ചി രോമാഞ്ചി മോഡിയമ്മാവന്റെ ഭരണം കഴിയുമ്പോഴേക്കും ഞാൻ വല്ല തുള്ളൽ പനിയും പിടിച്ച് തട്ടിപ്പോകുമോ എന്നാണ് ഇപ്പോഴത്തെ പേടി. അതിനു മുമ്പ് എന്നെക്കൊണ്ട് ആവുന്ന പോലെ ചില നുറുങ്ങു വിദ്യകൾ പറഞ്ഞു തന്ന് അങ്ങയെ സഹായിക്കണം എന്ന് തോന്നി.

അങ്ങനെ ഞാൻ കൂലങ്കഷമായി ചിന്തിച്ചപ്പോൾ തലയിൽ ഉദിച്ച പോയന്റുകൾ താഴെ പറയുന്നു. അങ്ങേക്ക് മലയാളം വായിക്കാൻ ബുദ്ധിമുട്ടാണെന്നറിയാം. പക്ഷേ, ഞങ്ങ മലയാളികൾ ഇല്ലാത്ത നാടില്ലല്ലോ! അത് കൊണ്ട് ഒരു മലയാളിയെ കണ്ടു പിടിച്ച് ഇത് വായിപ്പിക്കണം. പക്ഷേ, ഒരു ഹിന്ദു മലയാളിയെ കൊണ്ട് വേണം ഇത് വായിപ്പിക്കാൻ. എന്ന് വെച്ചാൽ യേ പത്ര് ഏക്‌ ഹിന്ദു മലയാളിയെക്കൊണ്ട് പഠ്കെ ആപ്കോ തർജമ കർനാ ചാഹിയേ. സംഝാ? അപ്പോ, കാര്യത്തിലേക്ക് കടക്കാം.

1) എല്ലാ അഹിന്ദുക്കളും ഹിന്ദുക്കളായി മാറിക്കഴിയുമ്പോൾ ക്രിസ്മസ്, ഈസ്റ്റർ, പെരുന്നാൾ, മുഹറം തുടങ്ങിയ പരിപാടികൾ നമ്മൾ നിരോധിക്കുമല്ലോ. പക്ഷേ, അന്നേ ദിവസം തരാറുള്ള അവധികൾ അനുവദിച്ചു തരണേ അമ്മാവാ. മുപ്പത്തിമുക്കോടി ദൈവങ്ങൾ നമ്മടെ കയ്യിൽ സ്റ്റോക്ക്‌ ഒള്ളപ്പോ, അവധിക്ക് കാരണം കണ്ടെത്താൻ പ്രയാസം ഒന്നും ഇല്ലല്ലോ. വല്ല മാടന്റെയും മറുതയുടെയും പിറന്നാളോ വെഡിംഗ് ആനിവേഴ്സറിയോ ആണെന്ന് പറഞ്ഞാൽ മതി.

2) വേളാങ്കണ്ണി പള്ളിയുടെ സ്ഥാനത്ത് ഒരു ശബരിമല കൂടി പണിതാൽ കുറെ തമിഴന്മാരും തെലുങ്കാനന്മാരും സീമാന്ദ്രന്മാരും ഒക്കെ അങ്ങോട്ട്‌ പൊക്കോളും. അത് വഴി ഒറിജിനൽ ശബരിമലയിലെ തിരക്ക് ഒഴിവാക്കുകയും വന നശീകരണം തടയുകയും ചെയ്യാം. എപ്പടി?

3) ഗുരുവായൂരമ്പലത്തിൽ ഇപ്പൊ തന്നെ നിന്ന് തിരിയാൻ സ്ഥലമില്ല. അത് കൊണ്ട് ഇനി ഹിന്ദുക്കളാവുന്നവർക്ക് പ്രവേശനം ആഴ്ചയിൽ രണ്ടു ദിവസമായി ക്രമീകരിക്കണം.

4) നിങ്ങ നോർത്തിന്ത്യൻ ഹിന്ദുക്കൾ മരത്തിൽ കാണുന്നതിനു മുന്നേ മാനത്ത് കണ്ടവരാണ് ഞങ്ങ മലയാളി ഹിന്ദുക്കൾ. ഘർ വാപസി എന്നതിന്റെ മലയാളമായ 'വീട്ടിലേക്കുള്ള വഴി' എന്ന പേരിൽ സിനിമയെടുത്ത് അവാർഡ് വാങ്ങിയ ഞങ്ങളെ ഘർ വാപസിയുടെ ബ്രാൻഡ് അംബാസഡർമാർ ആക്കാൻ ദയവുണ്ടാകണം.

5) കേരളത്തിലെ അച്ചായന്മാരും കാക്കമാരും ഒക്കെ പൂത്ത കാശുകാരായത് കൊണ്ട് പള്ളികളൊക്കെ ഭയങ്കര സെറ്റപ്പാ. അത് കൊണ്ട് അതൊന്നും പൊളിച്ചു കളയണ്ടാ. അവിടെയൊക്കെ, നിലവാരമനുസരിച്ച് നമുക്ക് നമ്മുടെ നേരത്തെ പറഞ്ഞ മുപ്പത്തി സംതിങ്ങ് കോടി ദൈവങ്ങളെ പ്രതിഷ്ഠിച്ചേക്കാം.

6)  പഞ്ചവാദ്യവും തായമ്പകയും കേട്ട് ബോറടിക്കുമ്പോൾ ഒരു ചെയ്ഞ്ചിനു വേണ്ടി ആർത്തുങ്കൽ പള്ളിയമ്പലത്തിൽ  പെരുന്നാളും ബീമാപ്പള്ളിയമ്പലത്തിൽ ഉറൂസും നടത്തി ബാൻഡ് സെറ്റും ഗാനമേളയും കേൾപ്പിച്ചാൽ നന്നായിരിക്കും. ഇവിടെ ഒടുക്കത്തെ മതസൗഹാർദമാണെന്ന് പറഞ്ഞ് ടൂറിസ്റ്റുകളെ പറ്റിക്കുകയും ചെയ്യാം.

7) അഹിന്ദുക്കൾ ഇല്ലാതായിക്കഴിയുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്ന പള്ളീലച്ചന്മാർക്കും മൊല്ലാക്കമാർക്കും അതാത് സ്ഥലത്തെ മേല്ശാന്തിമാരായി നിയമനം കൊടുക്കാം. ഇടക്കിടക്ക് 'ഗ്ലാനിർഭവതി ഭാരതാ...', 'കട്വംളലവണാത്യുഷ്ണ...' തുടങ്ങിയ ശ്ലോകങ്ങൾ ചൊല്ലിയാൽ എവരിബഡി ഹാപ്പി.

8) യൂദാശ്ലീഹയോ തോമാശ്ലീഹയോ മറ്റോ വന്ന് മാമോദീസ മുക്കിയ വകയിൽ നമ്പൂതിരി പാരമ്പര്യം അവകാശപ്പെടുന്ന അച്ചായന്മാർക്ക്‌ തിരികെ നമ്പൂതിരിയാവാൻ പ്രൂഫ്‌ ചോദിക്കണേ അമ്മാവാ. അതില്ലാത്ത പക്ഷം വല്ല നായരോ, പിള്ളയോ ഒക്കെ ആയി ഡീഗ്രേഡ് ചെയ്യാൻ വല്ല കമ്മിറ്റിയും രൂപീകരിച്ചേക്ക്.

9) പ്രവാസി അഹിന്ദുക്കളെ ഇമ്മടെ ഗഡികളാക്കാൻ (ഗഡീന്ന് വെച്ചാ ഹിന്ദു, സംഝാ?) എല്ലാ ഇന്ത്യൻ കോണ്‍സുലേറ്റുകളിലും ഓരോ യാഗശാല തുടങ്ങാൻ മറക്കല്ലേ? ദുഫായിൽ എന്ത് ആവശ്യം ഉണ്ടെങ്കിലും ഈ കൊച്ചു ഗോവിന്ദനെ അറിയിക്കാൻ മടിക്കരുത്.

10) എല്ലാവരും ഹിന്ദുക്കളായ സ്ഥിതിക്ക്സോഷ്യൽ മീഡിയയിൽ മതസൗഹാർദ്ദവും മതവിദ്വേഷവും വിളമ്പി ലൈക്‌ വാങ്ങുന്ന ഫ്രീക്കൻമാരുടെ കാര്യം പോക്കാണല്ലോ മാമാ.  അവരെയെല്ലാം ഈശ്വരോ നീ തന്നെ രക്ഷതു.

അമ്മാവാ, എഴുതി മതിയായില്ല. എങ്കിലും നിർത്തുന്നു. മോഡിയങ്കിളിനോടും സുഷ്മാന്റിയോടും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക. അടുത്ത തവണ ഡൽഹിയിൽ വരുമ്പോൾ നേരിൽ കാണാം.

അങ്ങ് ഇതിന് എന്നോട് നന്ദിയൊന്നും പറയേണ്ടതില്ല. 'കർമണ്യേവാധികാരസ്തേ' എന്നാണല്ലോ അതിന്റെ ഒരു ഇത്. അതുകൊണ്ട്, ഭാരതാംബയെയും ഹൈന്ദവ ധർമത്തെയും പരിപാലിക്കേണ്ടത് എന്റെ കടമയാണ് അമ്മാവാ കടമയാണ്. ഇനി അത്ര നിർബന്ധമാണെങ്കിൽ അടുത്ത എലക്ഷന് നോർത്തിന്ത്യയിൽ എവിടെയെങ്കിലും ഒരു സീറ്റ് തന്നേര്. ഈ ബ്ലഡി മല്ലൂസിന് ചാണ്ടിയങ്കിളിന്റെയും അച്ചു അങ്കിളിന്റെയും ഇടയിൽ കിടന്നു കാലം കഴിക്കാനാണ് വിധി.

സ്നേഹപൂർവ്വം,
കൊച്ചു ഗോവിന്ദൻ.

                                                                                   ***************************

ദേ, ഇതിനെയൊക്കെ അതിന്റെ സ്പിരിറ്റിൽ എടുക്കും എന്ന വിശ്വാസത്തിലാണ് പടച്ചു വിടുന്നത്. ആരെയും വേദനിപ്പിക്കാനോ താഴ്ത്തിക്കാണിക്കാനോ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ വല്ലതും സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ ലേലു അല്ലു... ലേലു അല്ലു... ലേലു അല്ലു... അഴിച്ചു വിട്.

Tuesday 16 December 2014

മൂന്നു കുട്ടിക്കഥകൾ...

ആട്ടിൻ തോലിട്ട സദാചാര ചെന്നായ
ആസക്തി തീർക്കാൻ ഇറങ്ങിയ രാത്രിയിൽ
ആളെ തിരിച്ചറിയാതെ മറ്റു ചെന്നായ്ക്കൾ
ആക്രമിച്ച് അവശനാക്കിക്കളഞ്ഞു
ആ ചെന്നായ ഇന്ന് ചുംബനസമരത്തിന്റെ
ആഗോള നേതാവാണ്‌!!!

**********************

സുന്ദരിയുടെ ചുണ്ടുകൾ നുണയവേ 
മറ്റൊരുത്തന്റെ മുടിയിൽ പിടിച്ച് 
പരിസരം മറന്നു ചുംബിക്കുന്നവളെ അയാൾ കണ്ടു 
അത് അയാളുടെ ഭാര്യയാണെന്നു 
ബോധോദയം ഉണ്ടായ നിമിഷം 
അയാൾ ആർഷഭാരത സംസ്കാരത്തിന്റെ 
ആട്ടിൻ തോലണിഞ്ഞു.

**********************

സ്വർഗീയ ടീവിയിൽ ലൈവ് ടെലികാസ്റ്റ് 
കണ്ടു കൊണ്ടിരിക്കേ നാണുഗുരു 
ദു:ഖിതനായി.
ഗാന്ധിജിയും ബുദ്ധനും ദേവേന്ദ്രനും 
കാരണം കണ്ടെത്താനാവാതെ ദുഖിച്ചു. 
സ്വർഗത്തിൽ ഇരുട്ട് പരന്നു.
ഉടനേ, അഴീക്കോട്‌ മാഷും കൃഷ്ണയ്യരും 
വട്ട മേശയിട്ട് ചർച്ച നടത്തി.
ചർച്ചക്കൊടുവിൽ 
മലയാളം ന്യൂസ്‌ ചാനൽ പാക്കേജ് 
അണ്‍ സബ്സ്ക്രൈബ് ചെയ്തു.
ഗുരു ചിരിച്ചു. 
ഗാന്ധിജിയും ബുദ്ധനും ചിരിച്ചു.
സ്വർഗത്തിൽ പ്രകാശം പരന്നു!

ശുഭം!

Thursday 11 December 2014

സദാചാര സംഹിത

1) പ്രണയത്തിൽ അകപ്പെടുന്നതിനു മുമ്പ് സിനിമയിലെ കഥാപാത്രങ്ങൾ നടക്കുന്നത് പോലെ പിള്ളേരെല്ലാം അടങ്ങി ഒതുങ്ങി ജീവിക്കണം. അഥവാ പ്രണയിച്ചാൽ തന്നെ, പെമ്പിള്ളേർ നന്ദനത്തിലെ ബാലാമണിയെപ്പോലെയും ആമ്പിള്ളേർ 'ഓം ശാന്തി ഓശാന'യിലെ ഗിരീശനെയും പോലെ പെരുമാറണം. അല്ലാതെ, ഫഹദ് ഫാസിലിനെ പോലെ 'തൊട്ടു നോക്കാമോ തൊട്ടാവാടി പെണ്ണേ' എന്നൊക്കെ പാടി നടന്നാൽ തല്ലിയോടിക്കും ഞങ്ങൾ, പറഞ്ഞേക്കാം.

2) രാമരാജ്യമായ അയോധ്യയിലും ഹനുമാന്റെ രാജ്യമായ കിഷ്കിന്ധയിലും പരസ്യ ചുംബനം നിരോധിച്ചിരുന്നതായി രേഖകൾ ഉണ്ട്. രാവണനെ കൊന്ന് ധർമം പുന:സ്ഥാപിച്ച ശേഷം ലങ്കയിലും പരസ്യ ചുംബനം നിരോധിച്ചിട്ടുണ്ട്. അതിനാൽ കേരളത്തിലും പരസ്യ ചുംബനം പാടില്ല.

3) ഒരുപാട് സാമൂഹിക പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ചുംബന സമരം നടത്തുന്നത് ശരിയല്ല. പക്ഷേ, അതേ സാമൂഹിക പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ചുംബന സമരത്തെ എതിർക്കുന്നത് വളരെ ശരിയാണ്.

4) സദാചാര സംഹിത വായിക്കാത്ത ഏതെങ്കിലും ഒരുത്തി സ്വന്തം സഹോദരനെ പരസ്യമായി ചുംബിച്ചാൽ, റേഷൻ കാർഡ് കാണിച്ചു ബന്ധം തെളിയിക്കാൻ സമയം കിട്ടി എന്ന് വരില്ല. ഉടനടി അടി. അതാണ്‌ പോളിസി.

5) ഹോട്ടൽ അടിച്ചു തകർത്തവരെ അറസ്റ്റ് ചെയ്ത സ്ഥിതിക്ക് സമരം അനാവശ്യമാണ്. ഭാവിയിൽ ഞങ്ങൾ പാർക്കുകളും മ്യൂസിയങ്ങളും ഒക്കെ അടിച്ചു തകർക്കുമ്പോൾ ഇനിയും അറസ്റ്റ് വരിക്കാൻ ഞങ്ങൾക്ക് മടിയില്ല. ഇതിലെവിടെയാണ് സമരത്തിന്‌ സ്കോപ്?

6) ചുംബന സമര ദിവസം ആ പരിസരത്ത് എത്തുന്ന ഭാര്യാ ഭർത്താക്കന്മാരെയും സഹോദരീ സഹോദരന്മാരെയും ഞങ്ങൾ ആക്രമിക്കുന്നതാണ്. അതിനു ലോക ഫേസ്ബുക്ക്‌ സദാചാര കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അടി കൊണ്ട് ചത്താൽ ഒരു കമ്മിറ്റിയും ഉത്തരവാദികൾ ആയിരിക്കില്ല.

7) ഉമ്മ വയ്ക്കുന്നത് ഉഭയ സമ്മത പ്രകാരമാണോ എന്നത് ഒരു വിഷയമേയല്ല. സദാചാര കമ്മിറ്റിയുടെ സമ്മത പ്രകാരമാണോ എന്നതാണ് വിഷയം.

8) സംസ്കാരം ഉള്ളവരാകാൻ വേദങ്ങൾ വായിക്കുകയോ, മഹാ വാക്യങ്ങൾ അറിയുകയോ വേണ്ട. ചുംബന സമരത്തെ എതിർക്കുന്നവർ സംസ്കാര സമ്പന്നരാണ് എന്ന് ചുംബന പുരാണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

9) പിഞ്ചു കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവർ ജാമ്യത്തിൽ ഇറങ്ങുമ്പോൾ അവരെ തല്ലിക്കൊല്ലുന്നത് സദാചാരത്തിന് നിരക്കുന്നതല്ല. പ്രതീകാത്മക ചുംബനത്തെ എതിർക്കുന്നതാണ് യഥാർത്ഥ സദാചാരം.



10) ചുംബനക്കാരെ പോലീസ് സഹായിക്കില്ല. മറ്റു പ്രതിഷേധങ്ങൾക്കൊക്കെ ബാരിക്കേഡുകൾ തുറന്നു കൊടുത്തും കല്ലുകൾ സംഭാവന നൽകിയും പോലീസ് സഹായിച്ച കാര്യം നന്ദിയോടെ ഓർക്കണം. ഗോവിന്ദചാമിക്ക് കഞ്ഞി കൊടുക്കണം, സരിതയ്ക്ക് സോപ്പ് വാങ്ങി കൊടുക്കണം. ആദി വാസികളെ തല്ലണം. ഹോ! പാവം പോലീസ്. :(

11) അമ്മയെ ചുംബിക്കാം വയറ്റിൽ ചുമന്ന നന്ദിയോടെ. പക്ഷേ, അമ്മയെയും മകനെയും തിരിച്ചറിയാത്ത ഏതെങ്കിലും സദാചാരി കേറി മേഞ്ഞിട്ട് പോയാൽ അത് അതിന്റെ സ്പിരിറ്റിൽ എടുക്കണം. അന്നേരം സമരം ചെയ്യാൻ അനുവദിക്കുന്നതല്ല.

12) നാലാൾ കാണ്‍കെ സ്നേഹം പ്രകടിപ്പിച്ച് പരിഷ്കാരികൾ ആവരുത്. സ്നേഹം അണ പൊട്ടിയൊഴുകിയാലും സദാചാരക്കാർ ഇല്ലെന്ന് ഉറപ്പു വരുത്തി വീട്ടിൽ കതകടച്ച് ഇരുന്ന് ചുംബിക്കുന്നതാണ് നട്ടെല്ലുള്ള മലയാളിയുടെ രീതി.

13) കാമുകിയുടെ വസ്ത്രം സ്ഥാനം മാറിയാൽ അത് നേരെയിടുന്നവനാണ് യഥാർത്ഥ കാമുകൻ. അല്ലാതെ ചുംബന സമരം നടത്തുന്നവൻ അല്ല. പക്ഷേ, ഏതെങ്കിലും സദാചാരക്കാരൻ ചതിച്ച പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ മറ്റ് സദാചാരക്കാർ കാണുന്നതിൽ തെറ്റില്ല. ആ പെണ്‍കുട്ടിയുടെ ഭാവി സദാചാരക്കാരെ ബാധിക്കുന്ന കാര്യം അല്ല.

14) സ്ത്രീകൾ അവരവർക്ക് യോജിച്ച വസ്ത്രം ധരിക്കരുത്. സദാചാരക്കാരന്  ഇഷ്ടപ്പെടുന്ന വസ്ത്രം വേണം ധരിക്കാൻ.

15) സദാചാരക്കാരനായി അഭിനയിക്കുകയും ചുംബന സമരത്തെ അനുകൂലിക്കുകയും ചെയ്ത മോഹൻലാൽ വെറും ആഭാസനും, ശ്രീമതി ശോഭന ഒരു ഉത്തമ കുടുംബിനിയും ആണ്. ബംഗ്ളൂർ ഡെയ്സ് നേരത്തെ ഇറക്കിയത് കൊണ്ട് അഞ്ജലി മേനോനെ വെറുതെ വിടുന്നു.

16) അടുത്ത മാസം മുതൽ അന്യ സംസ്ഥാന ഫേസ്ബുക്കന്മാരുടെ  നേതൃത്വത്തിൽ സദാചാര സംഘടനകൾ ആരംഭിക്കുന്നതാണ്. ജാംബവാൻ സേന, സേവിയർ സേന, ശരിയത്ത് സേന തുടങ്ങിയ പേരുകൾ പരിഗണനയിൽ ഉണ്ട്. ക്രമേണ ഇത് ലോകം മൊത്തം വ്യാപിപ്പിക്കും.

17) ആർഷ ഭാരത സംസ്കാരം ഉണ്ടായത് കേരളത്തിൽ ആണെന്ന് അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളിൽ പഠിപ്പിക്കും. ചുംബനം എന്നാൽ കാമം ആണെന്ന് എല്ലാ കുട്ടികളെയും ഉദ്ബോധിപ്പിക്കും.

18) ബോംബെ, ബംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ പരസ്യ ചുംബനം നിർത്തലാക്കാൻ ഹനുമാനോട് പ്രാർഥിക്കും.

19) ഭാവി തലമുറയെ സദാചാരം പഠിപ്പിക്കാൻ ഒരു ചാനൽ തുടങ്ങും.
ചാനലിന്റെ പേര്: KISS (കൊച്ചുഗോവിന്ദൻസ് ഇന്റർനാഷണൽ സദാചാര സംഹിത)

20) ഈ സദാചാര സംഹിത എഴുതി തയ്യാറാക്കിയ കൊച്ചു ഗോവിന്ദന്റെ ജന്മദിനം 'സദാചാര ദിന'മായി ആചരിക്കും.

നാട്ടിലെ സദാചാരക്കാരന് തോന്നുന്ന നിയമങ്ങൾ ഇതിൽ എഴുതി ചേർക്കാവുന്നതാണ്.


"സർവേ ഭവന്തു സുഖിനഃ 
സർവേ സന്തു നിരാമയഃ 
സർവേ ഭദ്രാണി പശ്യന്തു 
മാ കശ്ചിത് ദുഃഖഭാഗ്ഭവേത് "

എല്ലാ ആർഷഭാരതീയ സദാചാര സഹോദരങ്ങൾക്കും ഈയുള്ളവന്റെ കൂപ്പു കൈ. 
ആഞ്ജനേയാ.......!!!

Related Post : മൂന്ന് കുട്ടിക്കഥകൾ

Wednesday 3 December 2014

ഐശ്വര്യാ റായും ഞാനും!

  "കൊച്ചു ഗോവിന്ദൻ അല്ലെങ്കിലും മിടുക്കനല്ലേ!"
 "ഞാൻ ദിവസവും സ്കൂളിൽ എത്രയോ പിള്ളേരെ കാണുന്നു. പക്ഷെ ഗോവിന്ദന്റെ പോലെ ഒരു കുട്ടി, ങേ ....ഹേ!"

ഡോ, തനിക്ക് നാണമാവില്ലേ ഇങ്ങനെ സ്വയം പുകഴ്ത്താൻ? സ്വന്തം ബ്ലോഗാണെന്ന് കരുതി ഇങ്ങനെയൊക്കെ തട്ടി വിട്ടാൽ മറ്റുള്ളവർ കയറി വായിക്കുമോടോ?
വാലിഡ്‌ ക്വസ്റ്റ്യൻ. ബട്ട്‌ ഇതൊന്നും ഞാൻ പറഞ്ഞതല്ല മാഷേ. പാപ്പനും മേമയും ഒക്കെ പറയുന്നതല്ലേ?
ഏത് പാപ്പൻ? ഏത് മേമ?
 അനതർ വാലിഡ്‌ ക്വസ്റ്റ്യൻ. പ്ലോട്ട് എക്സ്പ്ളെയ്ൻ ചെയ്യാതിരുന്നതാണ് പ്രശ്നം. ഇന്നാ പിടിച്ചോ എടക്കുളം സിറ്റിയിൽ ഒന്നരയേക്കർ സ്ക്വയർ പ്ലോട്ട്...

 എന്റെ വല്യച്ഛന്റെയും അച്ഛന്റെയും  ബാല്യകാല സുഹൃത്തുക്കളാണ് കരുണാകരൻ വലിയച്ഛനും ചന്ദ്രശേഖരൻ പാപ്പനും. എന്റെ അച്ഛാച്ചൻ, അതായത്, സാക്ഷാൽ മിസ്റ്റർ ഗോവിന്ദൻ അവർകൾ, റെസിഡൻസ് വിസയിൽ പരലോകത്തേക്ക് യാത്രയായ കാലം. 1960s. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ഞങ്ങളുടെ കുടുംബത്തിലേക്ക് ഇല്ലായ്മകൾ പങ്കിടാൻ വന്നിരുന്ന രണ്ടു കുട്ടികൾ. പടിഞ്ഞാറേലെ കണക്കിയമ്മാമയുടെ അഞ്ചു മക്കളിൽ രണ്ടു പേർ. എന്റെ അച്ഛമ്മക്ക് ജനിക്കാതെ പോയ രണ്ടു മക്കൾ.
 മിസ്റ്റർ കരുണാകരൻ ആൻഡ്‌ മിസ്റ്റർ ചന്ദ്രശേഖരൻ.
പീച്ചി ഡാമിലേക്ക് വിനോദയാത്ര പോകാൻ പത്തു പൈസ എന്ന ഭീമമായ എസ്കഷൻ ഫീ ഇല്ലാതെ കരുണാകരൻ വല്യച്ഛൻ മാനം നോക്കി നടക്കുന്ന ആ പഞ്ഞക്കാലം...
അച്ഛനും പാപ്പനും ഒരേ മാവിലെറിഞ്ഞ്, ഒരുമിച്ചു ക്ലാസ്സ്‌ കട്ട്‌ ചെയ്ത്, ഒരുമിച്ചു ചീട്ട് കളിച്ച് നടന്ന ക്ലോസ് ഫ്രണ്ട്സ്. നോ ഹറി നോ വറി. 
കരുണാകരൻ വലിയച്ഛനും  എന്റെ സ്വന്തം വലിയച്ഛനും എഗയ്ൻ ക്ലോസ് ഫ്രണ്ട്സ്. ഇവർ ബുജികൾ ആയതു കൊണ്ട് 'കപ്പയിൽ കാർബോഹൈഡ്രേറ്റിന്റെ അളവ്', 'എടക്കുളത്തെ എങ്ങനെ പൂങ്കാവനമാക്കം' മുതലായ വിഷയങ്ങൾ ചർച്ച ചെയ്ത് നേരം കളഞ്ഞു എന്നാണു ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. എന്റെ വല്യച്ഛൻ ചെറുപ്പത്തിലേ ഒരു രോഗിയാവുകയും അദ്ദേഹത്തിന്റെ ഇരുപത്തിമൂന്നാം വയസ്സിൽ  മരിക്കുകയും ചെയ്തു. കാലം കരുണാകരൻ വല്യച്ഛനെ എഞ്ചിനീയറുടെ വേഷവും പാപ്പനെ അധ്യാപകന്റെ വേഷവും കെട്ടിച്ച് അനന്തപുരിയിൽ സർക്കാർ ഉദ്യോഗസ്ഥരാക്കി. അതേ കാലത്തിന്റെ കൊടുങ്കാറ്റിൽ പെട്ട് അച്ഛൻ അറബിക്കടലിനു മുകളിലൂടെ പറന്നു പറന്നു, ദുബായിലും എത്തി.
കാലം പിന്നെ കുറെ നാൾ കിടന്നുരുണ്ടു. അപ്പൊ ഞാനും എത്തി തിരുവനന്തപുരത്ത്. വിത്തൌട്ട് ഡൌട്ട്, എബവ് സെഡ് രണ്ടു പേരും എന്റെ ലോക്കൽ ഗാർഡിയൻസും ആയി.

അങ്ങനെയിരിക്കേയാണ് അച്ഛൻ ഒരു ഓണക്കാലത്ത് അവധിക്ക് നാട്ടിൽ വന്നത്. പത്രത്തിലും ടി വി യിലും മാത്രം കേട്ട് പരിചയമുള്ള ബാർട്ടണ്‍ഹില്ലിലെ ഘടാഘടിയൻ ഗവ: എഞ്ചിനീയറിംഗ് കോളേജ് നേരിട്ട് കാണാനും പ്രിൻസിയെയും HOD യെയും കണ്ട് മകന്റെ പെർഫോമൻസ് ഗ്രാഫ് ഒന്ന് ഡിസ്കസ്‌ ചെയ്യാനും അച്ഛൻ, അമ്മയെയും അനിയത്തിയെയും കൂട്ടി വണ്ടി കയറി.
അതാ അങ്ങോട്ട്‌ നോക്കൂ ---------------->>>> മലയം ഗവ: ഹൈസ്കൂളിൽ അധ്യാപകനായ പാപ്പനും, മേമയും രണ്ടു മക്കളും (കണ്ണനും മാളുവും) അടങ്ങുന്ന ഒരു കൊച്ചു കുടുംബം. അവിടേക്കാണ് അവരുടെ വരവ്. ഞാനും കരുണാകരൻ വല്യച്ചനും അവരെ പിക്ക് ചെയ്ത് മലയത്ത് എത്തി. ആ കൊച്ചു കുടുംബം ഞങ്ങളെ നിറഞ്ഞ സ്നേഹത്തോടെ സ്വാഗതം ചെയ്തു.

ഇതാണ് പ്ലോട്ട്. എങ്ങനെയുണ്ട്?
ഡോ, നല്ല ഫ്ലോയിൽ പോയിക്കൊണ്ടിരുന്ന കഥയ്ക്ക് സഡൻ ബ്രേക്ക്‌ ഇട്ടു പ്ലോട്ട് എങ്ങനെ ഉണ്ടെന്നു ചോദിക്കുന്ന താൻ എത്ര അരസികനാടോ?
അയാം ദ സോറി! ലെറ്റ്‌ മി കണ്ടിന്യൂ.
വണ്‍ മിനിറ്റ്. സാധാരണ ആംഗലേയം മിക്സ്‌ ചെയ്യാത്ത താൻ, ഇന്നെന്താ ഒരു മാതിരി ആക്കുന്ന തരത്തിൽ ഒരു ഇംഗ്ലീഷ്?
ബിക്കോസ് ഇറ്റ്‌ ഹാസ്‌ ആൻ ഇമ്പോർട്ടന്റ് റോൾ ഇൻ ദിസ്‌ സ്റ്റോറി.
ഈസ്‌ ഇറ്റ്‌? ദെൻ പ്രോസീഡ്.
ഷുവർ. താങ്ക് യൂ.

അസ്തമിക്കുന്ന ചിങ്ങ വെയിൽ മാനത്ത് സിന്ദൂരം ചാലിക്കുന്ന ഒരു സായം സന്ധ്യ. ഒത്തു ചേരലിന്റെ സന്തോഷം നിറഞ്ഞ അന്തരീക്ഷം. പണ്ട് കപ്പ പറിക്കാൻ പോയതിന്റെയും തെങ്ങിൽ കയറി തേങ്ങയിട്ടതിന്റെയും കഥകൾ അയവിറക്കുന്ന പുവർ വെറ്ററൻസ് ഒരു വശത്ത്. അന്നത്തെ സൂപ്പർ ഹിറ്റ്‌ സിനിമ ചോക്ലേറ്റിന്റെ വ്യാജ പ്രിന്റ്‌ കണ്ടു കൊണ്ടിരിക്കുന്ന ജൂനൂസ് മറു വശത്ത്. നേരം കുറേയായി. ഒടുവിൽ എല്ലാവരും അത്താഴം കഴിക്കാൻ ഇരുന്നു. നല്ല ചൂടുള്ള ചപ്പാത്തിയും ചിക്കൻ കറിയും. വിശേഷങ്ങൾ പറഞ്ഞ് പറഞ്ഞ് ഒടുവിൽ എന്റെ ഗുണഗണങ്ങളെ കുറിച്ചായി സംസാരം. അതിന്റെ പ്രസക്തഭാഗങ്ങളാണ് ഞാൻ ഏറ്റവും മുകളിൽ സംപ്രേഷണം ചെയ്തത്.

അങ്ങനെ ഞാൻ മൂന്നാമത്തെ ചപ്പാത്തിയിലേക്ക് രണ്ടാമത്തെ കോഴിക്കാൽ സെർവ് ചെയ്തു കൊണ്ടിരിക്കേ, അങ്ങ് ദൂരെ LMS ഹോസ്റ്റലിൽ, എന്റെ കൂട്ടുകാരൻ ഫോണിൽ വിരലൊന്നമർത്തി. എന്റെ സ്വഭാവ ഗുണത്തിന്റെ ശവപ്പെട്ടിയിൽ അടിക്കാനുള്ള തിളങ്ങുന്ന ആണിയുമായി, ഒരു എസ് എം എസ്, BSNL ടവർ അന്വേഷിച്ച് പറന്നു.
( തുടരും... )

ബാക്കി വായിക്കാൻ പ്ലീസ് ക്ലിക്ക് ഇവിടെ.