Monday 27 July 2015

യാക്കൂബ് മേമൻ ഉയർത്തുന്ന ചോദ്യങ്ങൾ

യാക്കൂബ്‌ മേമനെ തൂക്കിലേറ്റരുത് എന്ന സീപ്പീയെമ്മിന്റെ പ്രസ്താവന സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സീപ്പീയെമ്മിന് പിന്നാലെ നിരവധി പ്രമുഖർ ഇപ്പോൾ ഇതേ ആവശ്യവുമായി രംഗത്ത് വന്നു കൊണ്ടിരിക്കുന്നു. മ്മടെ മസിലളിയൻ സൽമാൻ ഖാൻ മുതൽ മുൻ സുപ്രീം കോടതി ജഡ്ജി ശ്രീ. മാർക്കണ്ടേയ കട്ജു വരെ. അതും, വിധി നടപ്പാക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ.

റ്റ് പാർട്ടികൾക്ക് നിരവധി രക്തസാക്ഷികളെ സമ്മാനിക്കുകയും സ്വയം കുറേ രക്തസാക്ഷികളെ സമ്പാദിക്കുകയും ചെയ്ത സീപ്പിയെമ്മിന്റെ എതിർപ്പ് എനിക്ക് വളരെ കൗതുകകരമായിട്ടാണ് തോന്നിയത്. എന്നാൽ, സീപ്പിയെം എക്കാലവും വധശിക്ഷയെ എതിർത്ത് പോന്നിട്ടുണ്ടെന്നും അത് തുടരുക മാത്രമാണ് ഇവിടെയും ചെയ്തതെന്നും എന്റെ സുഹൃത്തും വഴികാട്ടിയും ഇടതുപക്ഷ ബുജിയും ആയ ബിനിലേട്ടൻ പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്. ഒരു പരിഷ്കൃത സമൂത്തിന് വധശിക്ഷ ചേർന്നതല്ലെന്നും, അത് പ്രാകൃതമായ ശിക്ഷാരീതിയാണെന്നും രാഷ്ട്രീയ കൊലപാതകങ്ങൾ മറ്റൊരു തലത്തിൽ ചർച്ച ചെയ്യപ്പെടേണ്ട സംഗതി ആണെന്നും ആണ് ബിനിലേട്ടന്റെ അഭിപ്രായം. ആയിക്കോട്ടെ. പാർട്ടിയായി അവരുടെ പാടായി.

സിലളിയനും കട്ജു അങ്കിളും ആവശ്യപ്പെടുന്നത് മറ്റൊരു ന്യായത്തിന്റെ പുറത്താണ്. പ്രധാന പ്രതികൾ പുറത്ത് കറങ്ങി നടക്കുമ്പോൾ, നിയമത്തെ അഭിമുഖീകരിക്കാൻ തയ്യാറായ യാക്കൂബ് മേമനെ വധിക്കരുത് എന്നാണ് ആവശ്യം. ടൈഗർ മേമനെ ആണ് വധിക്കേണ്ടതത്രേ! ന്യായങ്ങൾ പലതരമാണെങ്കിലും വധശിക്ഷക്കെതിരെ മണിശങ്കർ അയ്യർ, നസ്രുദീൻ ഷാ, തുഷാർ ഗാന്ധി എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ള നിരവധി പ്രമുഖർ അണിനിരക്കുന്നു. വധശിക്ഷ പുനഃ പരിശോധിക്കണം എന്ന് പറഞ്ഞ് സുപ്രീം കോടതിയിൽ ഈ അവസാന നിമിഷവും ഹർജികൾ ഫയൽ ചെയ്യപ്പെടുന്നു. അതായത്, വർഷങ്ങൾ നീണ്ട നടപടികളിലൂടെ ഇന്ത്യയുടെ പരമോന്നത കോടതി വിധിക്കുകയും രാഷ്ട്രപതി ശരി വെക്കുകയും ചെയ്ത ഒരു ശിക്ഷാ നടപടി വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. എന്തെങ്കിലും പ്രശ്നം തോന്നുന്നുണ്ടോ?

രുന്നൂറ്റി അമ്പതിൽ പരം ജനങ്ങൾ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ഒരു രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ വെല്ലു വിളിക്കുകയും ചെയ്ത ഭീകരാക്രമണത്തിലെ ഒരു പ്രതിക്ക്, അർഹിക്കുന്ന ശിക്ഷ എന്തെന്ന് തീരുമാനിക്കാൻ രണ്ടു പതിറ്റാണ്ടിനിപ്പുറവും നമുക്ക് കഴിയുന്നില്ലെങ്കിൽ നമ്മുടെ നീതിനിർവഹണ വ്യവസ്ഥയിൽ എവിടെയോ ഗുരുതരമായ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് വേണം മനസ്സിലാക്കാൻ. സർവസമ്മതമായ ഒരു വിധി സാധ്യമല്ല എന്നിരിക്കിലും, പതിറ്റാണ്ടുകൾ ഇഴഞ്ഞു നീളുന്ന നിയമനടപടികൾ അന്തിമവിധിന്യായത്തിന് മങ്ങലേൽപ്പിക്കുന്നു എന്നത് മറ്റൊരു കാര്യം.

രു നീതിനിർവഹണ സമ്പ്രദായത്തിൽ പരമാവധി ശിക്ഷ വധശിക്ഷ വേണോ എന്ന ചോദ്യം ഈ സാഹചര്യത്തിൽ പ്രസക്തമാകുന്നു.
ഇക്കാര്യത്തിൽ ലോകരാജ്യങ്ങളുടെ നയം പരിശോധിക്കാം. വായ കൊണ്ട് കടുക് വറുക്കുന്നതിനേക്കാൾ നല്ലത് വസ്തുതകൾ നിരത്തുന്നതാണല്ലോ. അതുകൊണ്ട്, ചിത്രങ്ങൾ സംസാരിക്കട്ടെ (കട: വിക്കിപ്പീഡിയ).
ചുവപ്പ് നിറം: ഇപ്പോഴും വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങൾ.
പച്ച നിറം: ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം (ഉദാ: യുദ്ധസമയത്തെ കുറ്റങ്ങൾ) വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങൾ.
തവിട്ട് നിറം: വധശിക്ഷ നിരോധിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ പത്ത് വർഷമായി നടപ്പിലാക്കാത്ത രാജ്യങ്ങൾ. (നിരോധനത്തിന്റെ പാതയിൽ)
പീകോക്ക് നിറം: വധശിക്ഷ നിരോധിച്ച രാജ്യങ്ങൾ.

ചൈനയിലും ഇറാനിലും 2007 മുതൽ 2012 വരെ, ആയിരത്തിൽ ഏറെ പേരെ തൂക്കിലേറ്റിയിട്ടുണ്ട്‌. അമേരിക്കയിൽ 200ൽ അധികവും. 127 കോടി ജനങ്ങളുള്ള ഇന്ത്യയിൽ വധശിക്ഷാ വിധികൾക്ക് സംഭവിക്കുന്നതെന്താണ് എന്ന് നോക്കാം. ഇന്ത്യയിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ തൂക്കികൊന്നത് വെറും രണ്ട് പേരെയാണ്! അജ്മൽ കസബും അഫ്സൽ ഗുരുവും. ആയിരത്തിലേറെ വധശിക്ഷാ വിധികൾ തീർപ്പ്‌ കാത്ത് കിടക്കുന്നു. ആ വിധികൾ ഇനി എത്ര പതിറ്റാണ്ട് അതേ കിടപ്പ് കിടക്കേണ്ടി വരുമെന്ന് ദൈവത്തിനറിയാം!

രാളുടെ ജീവനെടുത്തത് കൊണ്ട് അയാൾ ചെയ്ത കുറ്റങ്ങളുടെ വ്യാപ്തി കുറയുകയോ, സംഭവിച്ച നഷ്ടങ്ങൾക്ക് പരിഹാരം ആകുകയോ ചെയ്യുന്നില്ല. അതേസമയം, അയാൾക്ക് ഒരു നല്ല മനുഷ്യൻ ആയിത്തീരാൻ ഉള്ള അവസരം നിഷേധിക്കുകയും ചെയ്യുന്നു എന്നൊക്കെയാണ് വധശിക്ഷക്കെതിരെയുള്ള കാരണങ്ങളായി പറയുന്നത്. നിരപരാധികളായ സഹജീവികളെ കൊല്ലുകയും കൊല്ലാൻ കൂട്ട് നിൽക്കുകയും അവരുടെ കുടുംബങ്ങളെയും സമൂഹത്തേയും ദുഃഖത്തിലാഴ്ത്തുകയും ചെയ്യുന്നവരെ ജീവിക്കാൻ അനുവദിച്ചു കൂടാ എന്ന വാദം മറുവശത്ത്. കുറ്റവാളികൾക്ക് മാനസികപരിവർത്തനം വരുത്താൻ ഉതകുന്ന തരത്തിൽ രാജ്യത്തെ ജയിലുകളുടെ പ്രവർത്തനങ്ങൾ വികസിച്ചിട്ടുണ്ടോ എന്ന ചോദ്യവും പ്രധാനമാണ്. അനുകൂലിച്ചും എതിർത്തും ഉള്ള വാദങ്ങൾ കേട്ട് തഴമ്പിച്ചതാണെങ്കിലും നമ്മൾ തുടങ്ങിയ വിഷയം അവിടെ തന്നെ നിൽക്കുന്നു.

യാക്കൂബ് മേമന് കഴുമരം വേണോ?

സ്വന്തം രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ദാവൂദ് ഇബ്രാഹിം ഉൾപ്പടെയുള്ള അധോലോക ഭീകരരെ സഹായിക്കുകയും പാകിസ്താനിൽ ആയുധ പരിശീലനം നേടാൻ 15 യുവാക്കൾക്ക് സാമ്പത്തിക സഹായം നൽകുകയും സ്ഫോടന പരമ്പരയുടെ തലേന്ന് കുടുംബത്തോടെ ദുബായിലേക്ക് രക്ഷപ്പെടുകയും ചെയ്ത ഒരു പൗരന് എന്ത് ശിക്ഷയാണ് നൽകേണ്ടത്? ടൈഗർ മേമനും മറ്റുള്ളവരും യാക്കൂബിനെക്കാൾ കൊടും കുറ്റവാളികൾ ആണെന്നത് യാക്കൂബ് ചെയ്ത കുറ്റത്തിന്റെ കാഠിന്യം കുറക്കുകയില്ല. ജയിലിൽ ഇരുന്ന് ബിരുദങ്ങൾ സമ്പാദിച്ചതും മറ്റ് തടവുകാരെ പഠിക്കാൻ സഹായിച്ചതും ഇരുന്നൂറ്റി അമ്പതിൽപരം ഇന്ത്യക്കാരുടെ ജീവന് പകരം നിൽക്കുകയും ഇല്ല.

പിന്നെ, വിധിയിലെ കാലതാമസം. ഒരു സാദാ വില്ലേജ് ഓഫീസറുടെ കൈക്കൂലി കേസിൽ പോലും അന്തിമ വിധി വരാൻ വർഷങ്ങൾ എടുക്കുന്ന ഇന്ത്യയിൽ, ഇത്രയും സങ്കീർണമായ ഒരു പാതകത്തിന് രണ്ട് പതിറ്റാണ്ട് കൂടുതലാവുന്നതെങ്ങനെ? ടാഡാ കോടതി വിധിയുടെ മുകളിൽ മേമന് വേണ്ടി കൊടുത്ത അപ്പീലും റിവ്യൂ പെറ്റീഷനും റിട്ട് ഹർജിയും ദയാ ഹർജിയും ഒക്കെയാണ് വിധി ഇത്രയും നീട്ടിയത്. ഇതെല്ലാം വീണ്ടും വീണ്ടും പരിഗണിച്ചത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വലുപ്പമാണ് കാണിക്കുന്നത്. ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ പുതിയ ഹർജിയിൽ ആ വിഷയവും കോടതി പരിഗണിച്ചിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ശ്രീ.മേമൻ, താങ്കൾ അർഹിക്കുന്ന നീതി താങ്കൾക്ക് ലഭിച്ചിരിക്കും. കാരണം, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന മഹത്തായ ഉദ്ദേശം മുറുകെ പുണരുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ.

ന്ത്യയിലെ വധശിക്ഷയെ കുറിച്ചുള്ള വിശദമായ ലേഖനത്തിന് ഇവിടെ ക്ലിക്കുക. 
ലോകത്തെ മൊത്തം വധശിക്ഷാ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്കുക. 


Thursday 23 July 2015

മാഫ് കീജിയേ ഭായ് ജാൻ...

ഒരു കഥയെഴുതണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. സഹപാഠി കഴിഞ്ഞ ദിവസം പങ്കുവച്ച ജീവിതാനുഭവങ്ങൾ മനസ്സിലിട്ട് കൂട്ടിയും കിഴിച്ചും നോക്കി. കൊള്ളാം. ജനപ്രിയ വിഷയങ്ങളായ ദാരിദ്ര്യവും നൊമ്പരവും ഒക്കെയുണ്ട്. എഴുത്തുകാരൻ പേന കയ്യിലെടുത്തു. പശ്ചാത്തലമായി മുംബൈ നഗരം തെരഞ്ഞെടുത്തു. ഒരുവേള ചിന്താമഗ്നനായ ശേഷം അയാൾ എഴുതിത്തുടങ്ങി...

കറുത്തിരുണ്ട മുംബൈയുടെ ആകാശം മീറ്റിംഗ് റൂമിൽ ഇരിക്കുമ്പോൾ തന്നെ ഞാൻ കണ്ടിരുന്നു. മീറ്റിംഗ് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ സമയം വൈകുന്നേരം അഞ്ചര. അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ മഹാനഗരം നനഞ്ഞു കിടക്കുന്നു. ദുബായിലേക്ക് ഉള്ള മടക്ക ഫ്ലൈറ്റ് രാത്രി പതിനൊന്ന് മണിക്കാണ്. സമയം പോക്കാൻ എന്നത്തേയും പോലെ ഇന്ത്യയുടെ കവാടം - "ഗേറ്റ് വേ ഓഫ് ഇന്ത്യ"യാണ് ആദ്യം മനസ്സിലെത്തിയത്. ലാപ്ടോപ്പ്  റിസപ്ഷനിൽ ഏൽപ്പിച്ച്, കൊളാബയിൽ നിന്നും ഞാൻ വടക്കോട്ട് നടന്നു. ഗേറ്റ് വേയിലേക്കുള്ള പ്രശസ്തമായ നടപ്പാതയിൽ, അനുഭവങ്ങളുടെ തീക്കാറ്റുമായി ഒരാൾ കാത്തിരിക്കുന്ന കാര്യം അപ്പോൾ എനിക്ക് അറിയുമായിരുന്നില്ല...

മുംബൈയുടെ സാംസ്കാരിക വൈവിധ്യം എന്നെ ഓരോ വരവിലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ ഏത് ദേശക്കാരനോ മതക്കാരനോ സ്വഭാവക്കാരനോ ആവട്ടെ. മുംബൈ നിങ്ങളെ ഹൃദയം തുറന്ന് സ്വീകരിക്കുന്നു. നിങ്ങളറിയാതെ അത് നിങ്ങളുടെ ഹൃദയം കവരുന്നു. അങ്ങനെയല്ലാതെ നൂറു കണക്കിന് ചേരികൾക്കും അംബരചുംബികൾക്കും ഒരുപോലെ അവിടെ നിലനിൽക്കാനാവുന്നതെങ്ങനെ? വഴിവാണിഭക്കാരും തെരുവ് സർക്കസ്സുകാരും കമിതാക്കളും വേശ്യകളും വിദേശികളും ഭിക്ഷാടകരും എല്ലാം ചേർന്ന് നടപ്പാതയിൽ അന്നും പതിവ് പോലെ തിരക്കായിരുന്നു. മഴ മാറി തെളിച്ചം കൈവന്ന ആകാശത്ത് ഒരു മഴവില്ല്! നവിമുംബൈയുടെ മീതെ ഉയർത്തിയ മനോഹരമായ കമാനം പോലെ അത് തെളിമയോടെ നിൽക്കുന്നു. അതും നോക്കി നടക്കുന്നതിനിടയിലാണ് ഞാൻ അയാളുമായി കൂട്ടിയിടിച്ചത്. "സോറി" ഞാൻ പറഞ്ഞു. "ഇറ്റ്സ് ഓക്കേ" എന്ന് മറുപടി പറഞ്ഞ് നടക്കാൻ തുടങ്ങിയ അയാളെ ഞാൻ വിളിച്ചു "ഡാ, ഹരിനാരായണാ!" അത്ഭുതവും സംശയവും നിറഞ്ഞ കണ്ണുകളോടെ അവൻ തിരിഞ്ഞ് എന്നെ നോക്കി, നീണ്ട പതിനേഴ്‌ വർഷങ്ങൾക്ക് ശേഷം!

"തന്റെ ബുൾഗാനും റെയ്ബാനും കണ്ടപ്പോ, സത്യത്തിൽ എനിക്ക് ആളെ മനസ്സിലായില്ല. ഇവിടെ എന്താ പരിപാടി?" ഹരി ചോദിച്ചു.
"ജോലി ദുബായിലാ. ഇവിടെ വിവാന്റയിൽ ഒരു ബിസിനസ് മീറ്റിംഗ് ഉണ്ടായിരുന്നു." താജ്മഹൽ പാലസിൽ അറബിക്കടലിനെ അഭിമുഖീകരിക്കുന്ന ഒരു ജാലകത്തിനരികെ ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞു. ചായ കുടിക്കാൻ എന്നെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിക്കുന്ന ആദ്യത്തെ കൂട്ടുകാരനാണ് ഹരിയെന്ന് ഞാൻ ഓർത്തു. കൂട്ടുകാർ നല്ല നിലയിൽ എത്തുന്നത് മനസ്സിന് എന്നും സന്തോഷമാണ്. പഴയ കാര്യങ്ങൾ വീണ്ടും മനസ്സിലെത്തി. "സ്കൂൾ ജീവിതത്തിലെ സന്തോഷങ്ങൾ നഷ്ടപ്പെടുത്തിയ ഒരു വിഡ്ഢിയാണ് നീയെന്ന് ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട്". ഹരിയോട് അത് പറയാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. കാരണം, കളിചിരികളിൽ പങ്കു ചേരാതെ പുസ്തകത്തിൽ മുഖം പൂഴ്ത്തിയിരുന്നിരുന്ന ഒരു മുഷിപ്പനായിരുന്നു ഹരി.

എഴുത്ത് നിർത്തി അയാൾ ഒരുവട്ടം വായിച്ചു. മുഖവുരയും അവതരണവും ഒക്കെ ഓടിച്ചു നോക്കി സ്വയം സംതൃപ്തനായി. ഇനി കഥ അതിന്റെ ആത്മാവിലേക്ക് കടക്കുകയാണ്. തന്റെ ലോകവിജ്ഞാനവും രചനാപാടവവും വിളമ്പാനുള്ള സമയമായി. അയാൾ വീണ്ടും പേന കയ്യിലെടുത്തു.

"അടൂരിന്റെയോ മൊഹ്സെൻ മക്മൽബഫിന്റെയോ നായകനാണ് ഞാൻ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്". അവൻ മറുപടി പറഞ്ഞു. ഒന്നും മനസ്സിലായില്ലെങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാനറിഞ്ഞിരുന്ന ഏറ്റവും വലിയ ജാതിഭ്രാന്തനായിരുന്നു അവൻ. ഹരിനാരായണൻ നമ്പൂതിരി. മറ്റെല്ലാവരും ചോറ്റുപാത്രങ്ങളിൽ കയ്യിട്ടുവാരി പങ്കു വെക്കലിന്റെ സന്തോഷം അനുഭവിക്കുമ്പോൾ പാത്രം അടച്ചു പിടിച്ച് ഒറ്റക്ക് ഭക്ഷണം കഴിച്ചിരുന്ന വങ്കൻ. ഇല്ലത്തേക്ക് ഒരു തവണ പോലും ഞങ്ങളെ ക്ഷണിക്കുകയോ ഉണ്ണിയപ്പവും പായസവും തരികയോ ചെയ്യാത്ത പിശുക്കൻ. "നീയെന്നു തൊട്ടാ മറ്റുള്ളവരുടെ ഒപ്പമിരുന്ന് ആഹാരം കഴിക്കാൻ തുടങ്ങിയത്?" അവന്റെ അയിത്തബോധത്തെ മുറിവേൽപ്പിക്കാൻ ഞാൻ ചോദിച്ചു? "ഇങ്ങോട്ട് വണ്ടി കയറിയത് മുതൽ". ഞാൻ അവന്റെ നിർവികാരമായ കണ്ണുകളിലേക്ക് നോക്കി. "ഹരീ, സ്കൂളിൽ പഠിക്കുമ്പോ എനിക്ക് ഒട്ടും പിടിതരാത്ത കഥാപാത്രമായിരുന്നു നീ. ദാ, ഇപ്പോഴും എനിക്ക് നീ പറയുന്നത് ഒന്നും മനസിലാകുന്നില്ല. നീയെന്താ ഇങ്ങനെ? എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ..." ഞാൻ അർദ്ധോക്തിയിൽ നിർത്തി.  അവൻ പറഞ്ഞു തുടങ്ങുമ്പോൾ നഗരം സന്ധ്യയെ വരവേൽക്കുകയായിരുന്നു.

"നമുക്ക് പറയാനുള്ളത് കേൾക്കാൻ ഒരാൾ ഉണ്ടാവുക എന്നത് ഒരു അനുഗ്രഹമാണെടോ... ഞാൻ ഔപചാരികത കാണിക്കുന്നതല്ല കേട്ടോ" ഒരു കവിൾ ചായ കുടിച്ച ശേഷം അവൻ തുടർന്നു. "ഒരു മുരടൻ എന്നതിലുപരി എന്നെ ആർക്കും അറിയുമായിരുന്നില്ല. അതാണ്‌ എനിക്കും വേണ്ടിയിരുന്നത്." അറബിക്കടലിനു മീതെ ചക്രവാളം ചുവപ്പണിഞ്ഞു. ഗേറ്റ് വേയിലെ തിരക്ക് കൂടി വരുന്നത് ഞാൻ താജിലിരുന്ന് കണ്ടു. "നമ്പൂതിരി എന്ന വാൽ എനിക്കൊരു കവചമായിരുന്നു. ഒരു സ്കൂൾ കുട്ടിയുടെ അഭിമാനബോധത്തെ സംരക്ഷിക്കാൻ ഞാൻ കണ്ടെത്തിയ മികച്ച കവചം". പ്രധാനപ്പെട്ടതെന്തോ പറയാനുള്ള ഹരിയുടെ മുഖഭാവം കണ്ട് ഞാൻ ശ്രദ്ധാലുവായി.

"തന്റെ സെന്റിമെന്റ്സ് മോഹിച്ചല്ല ഞാൻ ഇത് പറയുന്നത്" അവൻ തുടർന്നു. "സ്കൂളിൽ സ്ഥിരമായി എന്റെ ഉച്ചഭക്ഷണം ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന ഉപ്പില്ലാത്ത വെള്ളനിവേദ്യമായിരുന്നു എന്ന കാര്യം, എന്റെ ജാതി ഭ്രാന്തിനെ പുച്ഛിച്ച എത്ര പേർക്ക് അറിയാമായിരുന്നു? കുഴഞ്ഞിരിക്കുന്ന നിവേദ്യ ചോറിൽ ഉപ്പും മഞ്ഞളും ചേർത്ത് മക്കളെ സ്കൂളിൽ അയക്കുന്ന അമ്മമാരെയും താൻ കണ്ടിരിക്കാൻ ഇടയില്ല. ഉവ്വോ?" ഞാൻ നിശബ്ദനായി ഇല്ലെന്ന് തലയാട്ടി. "അച്ഛന് വയ്യാത്ത ദിവസങ്ങളിൽ ഞാൻ തന്നെ പൂജ കഴിച്ച് നടയടച്ച് വൈകിയെത്തി തല്ലു കൊണ്ടിരുന്നത് മാത്രം നല്ല ഓർമ കാണും അല്ലേ? വിശക്കുന്നവന് ഭക്ഷണത്തേക്കാൾ വലുതല്ലടോ തല്ല്"

മസാല ചായ ഒന്ന് മൊത്തിയ ശേഷം അവൻ തുടർന്നു. "ഭഗവാനെ മാത്രം സേവിച്ച് ഉപജീവനം കഴിച്ചിരുന്ന അച്ഛന്റെ വരുമാനം അമ്മയെ ചികിത്സിക്കാൻ പോലും തികയുമായിരുന്നില്ല. ഓ, പറയാൻ മറന്നു. എന്റെ അമ്മ ഒരു മാനസിക രോഗിയായിരുന്നു. നാട്ടുഭാഷയിൽ പറഞ്ഞാൽ... ഭ്രാന്ത്". അവൻ കൃത്രിമമായി ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. അവന്റെ വാക്കുകൾ എന്റെ വികലമായ അറിവുകൾക്ക് മേൽ പൊള്ളലായി പടരുകയായിരുന്നു.

"അവാർഡ് പടം പോലെ തോന്നണുണ്ടോ കേഡിക്ക്?" അവൻ ആദ്യമായി എന്നെ പേര് വിളിച്ചു. "ഓപ്പോൾടെ വേളിക്ക് പണയം വെച്ച, പൊളിഞ്ഞു വീഴാറായ ഇല്ലത്തേക്കാ താനൊക്കെ വിരുന്ന് വരാൻ മോഹിച്ചത്. പേരിൽ മാത്രം വലിപ്പമുള്ള ഒരു ദരിദ്രവാസിയാണെടോ ഞാൻ."

"ഇപ്പൊ പ്രശ്നങ്ങൾ ഒക്കെ മാറി നീ ഒരു നല്ല നിലയിൽ എത്തിയല്ലോ!" ഞാൻ രംഗം പോസിറ്റീവ് ആക്കാൻ ശ്രമിച്ചു. "ഇല്ലം ജപ്തിയാവുന്നതിന് മുമ്പ് അച്ഛനും അമ്മയും പോയി. സ്ഥിരമായി പൂജിച്ച ദൈവങ്ങൾ അച്ഛനോട് നന്ദി കാട്ടിയതാവാം". ആദ്യമായി അവന്റെ തൊണ്ടയിടറി, ശബ്ദം ചിലമ്പിച്ചു. "നമ്പൂതിരിയെ കൊണ്ട് കൂലിപ്പണി ചെയ്യിക്കാൻ നാട്ടുകാർക്ക് മടി. അളിയന്റെ വീട്ടുകാരുടെ മുഖം കറുത്തപ്പോ ഓപ്പോളോട്‌ പറഞ്ഞ് ഒരു ദിവസം വണ്ടി കയറിയതാ ഇങ്ങോട്ട്. ഇത് പതിമൂന്നാമത്തെ വർഷം. വല്ലപ്പോഴും നാട്ടിൽ പോയി ഓപ്പോളെ ഒന്ന് കണ്ട് മടങ്ങും. അത്ര തന്നെ".

പറയാൻ ഉള്ളതൊക്കെ പറഞ്ഞു കഴിഞ്ഞു. കഥ അവസാനിപ്പിക്കണം. അതിന് മുമ്പ് ഹരിക്ക് ഒരു തൊഴിൽ കണ്ടെത്തണം. ഹരിയെ തനിക്ക് വേണമെങ്കിൽ ഒരു ബിസിനസ്സുകാരൻ ആക്കാം. അല്ലെങ്കിൽ ഒരു അധോലോക നേതാവ്. ഹരിയുടെ ജീവിതം നിശ്ചയിക്കുന്നത് തന്റെ തൂലികയാണെന്ന് ഓർത്തപ്പോൾ അയാൾക്ക് അഭിമാനം തോന്നി. അയാൾ അവസാന ഖണ്ഡികയിലേക്ക് കടന്നു...

സമയം എഴ് കഴിഞ്ഞിരിക്കുന്നു. ഹോട്ടലിൽ പോയി സാധനങ്ങൾ എടുത്ത് എയർ പോർട്ടിൽ എത്തണം. ഞങ്ങൾ താജിൽ നിന്നും ഇറങ്ങി. മഹാനഗരം ഞങ്ങൾക്ക് ചുറ്റും ഇരമ്പിക്കൊണ്ടേയിരുന്നു. "ഇവിടെ എന്താ പരിപാടി?" അവൻ ആദ്യമായി എന്നോട് ചോദിച്ച ചോദ്യം അവസാനമായി ഞാൻ അവനോട് ചോദിച്ചു. "ഒമ്പതാം ക്ലാസിൽ ബഷീറിന്റെ 'ഒരു മനുഷ്യൻ' വായിച്ചതോർമയുണ്ടോ?" പോക്കറ്റിൽ നിന്നും എന്റെ പേഴ്സ് എടുത്ത് എനിക്ക് നേരെ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു. "ഇതാണ് ഇപ്പോഴത്തെ ഹരിനാരായണൻ നമ്പൂതിരി. മാഫ് കീജിയേ ഭായ് ജാൻ...".

പൂർത്തിയാക്കിയതിന്റെ സംതൃപ്തിയോടെ എഴുത്തുകാരൻ കഥ ഒരാവർത്തി വായിച്ചു. തരക്കേടില്ല. എങ്കിലും എന്തോ ഒരു കുറവുള്ളത് പോലെ തോന്നി. പിന്നെയും രണ്ട് മൂന്ന് തവണ വായിച്ചപ്പോഴാണ് അയാൾക്ക് തിരിച്ചറിവ് കൈ വന്നത്.

അപ്രതീക്ഷിതമായ കൂട്ടിമുട്ടലിലൂടെയുള്ള കണ്ടുമുട്ടൽ - ക്ലീഷേ.
ചായക്ക് ചുറ്റുമിരുന്നുള്ള സ്മരണ പുതുക്കൽ  - അത് താജ് ആയാലും തട്ടുകട ആയാലും ക്ലീഷേ.
ദാരിദ്ര്യം, രോഗം, ജപ്തി, നാട് വിടൽ - വായിച്ചു മടുത്ത പക്കാ ക്ലീഷേ.

തന്നെ വായിക്കാനെത്തുന്നവർക്ക് താൻ എന്താണ് പകരം നൽകുന്നതെന്ന് അയാൾ ഒരുവേള ചിന്തിച്ചു. എന്നിട്ട്, എവിടുന്നോ കൈവന്ന ഒരു തിരിച്ചറിവിൽ കഥ ചുരുട്ടി മുറിയുടെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു... അവിടെ കിടന്നുറങ്ങിയിരുന്ന അയാളുടെ പൂച്ച ഞെട്ടിയുണർന്ന് മ്യാവൂ എന്ന് കരഞ്ഞു. എന്നിട്ട് വീണ്ടും തല താഴ്ത്തി മയങ്ങാൻ തുടങ്ങി...

Wednesday 1 July 2015

എന്റെ പ്രണയം എന്ത് പിഴച്ചു???

 ബൂലോഗത്തെ കവിതകൾ വായിച്ചാൽ കവികൾക്ക് എഴുതാൻ ഈ ലോകത്ത് രണ്ടേ രണ്ട് വിഷയങ്ങളേ ഉള്ളൂ എന്ന് തോന്നും. ഒന്നുകിൽ ഒടുക്കത്തെ നൊസ്റ്റാൾജിയ. അല്ലെങ്കിൽ പ്രണയം. നൊസ്റ്റാൾജിയക്ക് ഞാനും ഒരു തവണ പിന്തുണ പ്രഖ്യാപിച്ചതാണ്. അതുകൊണ്ട് ഇപ്രാവശ്യം പ്രണയത്തിന്റെ പരിപ്പെടുക്കാം എന്ന് തീരുമാനിച്ചു.

ദുഃഖത്തിന്റെ മൂടുപടം അണിയിച്ച് ഓരോരുത്തർ പടച്ചു വിടുന്ന ഇമ്മാതിരി ഐറ്റങ്ങൾക്ക് എത്രയാ കമന്റ്?! കവിത ഒരു വരി പോലും മനസ്സിലായില്ലെങ്കിലും ടിപ്പിക്കൽ കമന്റുകളായ ആശംസകൾ, അഭിനന്ദനങ്ങൾ, ഭാവുകങ്ങൾ, അതിമനോഹരം, ലളിതം, നന്നായിരിക്കുന്നു, ഇഷ്ടായി തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നെടുത്ത് കാച്ചിയാൽ ബ്ലോഗറും ഹാപ്പി, ബ്ലോഗറെ പറ്റിച്ചതോർത്ത് നമ്മളും ഹാപ്പി!

പക്ഷേ, എന്റെ ഈ കവിത ഉത്തര/ ദക്ഷിണ ആധുനിക ടൈപ്പ് ഒന്നും അല്ല കേട്ടോ. ഉദാത്തമായ ക്ലീഷേകൾ കോറിയിടാനും അശേഷം താല്പര്യമില്ല. അനുവാചകന്റെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലാൻ ബിംബങ്ങൾ ആവശ്യമില്ലെന്നും, പകരം വല്ല തേനോ അമൃതാഞ്ചനോ കുറിഞ്ഞിപ്പൂച്ചയോ മതിയെന്നും എനിക്ക് തിരിച്ചറിവ് കൈവന്നിരിക്കുന്നു. ഇതാ അതിനുള്ള തെളിവ്.

സമർപ്പണം
ഉത്തരാധുനിക കവിതകൾ വായിച്ച് അന്തം വിട്ടിരിക്കുന്ന പാവങ്ങൾക്ക്...
പൊള്ളലേറ്റ് മൃതിയടഞ്ഞ മൂവാണ്ടൻ മാവിന്...
പിന്നെ, നിന്നെ കെട്ടാൻ പോകുന്ന ചെക്കനും!

എന്റെ പ്രണയം എന്ത് പിഴച്ചു???


ഇന്നലെയൊരു കത്ത് കിട്ടി,
എന്നെ ചാറ്റിംഗ് പഠിപ്പിച്ചവളുടെ കത്ത്.
കടം വാങ്ങാൻ പഠിപ്പിച്ചവളുടെ ക്ഷണക്കത്ത്.
ഉറക്കമൊഴിക്കാൻ പഠിപ്പിച്ചവളുടെ വിവാഹ ക്ഷണക്കത്ത്!

ഇന്ന് രാവിലെ ഉണർന്നു നോക്കുമ്പോൾ
കരിഞ്ഞുണങ്ങി നിൽക്കുന്നു...
കന്നി കായ്ച്ച മൂവാണ്ടൻ മാവ്!

പഴിചാരുന്നുണ്ട്...
അച്ഛൻ ആഗോളതാപനത്തെയും
അമ്മ അയൽക്കാരെയും.

വക്ക് പൊട്ടിയ പാത്രവും തേടി
അനിയത്തി നടക്കുന്നു...
തേരാപാരാ.
കുറിഞ്ഞി പൂച്ചക്ക്
പാലൊഴിച്ച് കൊടുക്കുന്നത്
അതിലാണത്രേ!

മാതൃഭൂമിയും പിടിച്ച്
ഞാൻ മാത്രം
നാണമില്ലാത്ത മാണിയേയും
മാനമില്ലാത്ത ചാണ്ടിയേയും
ചായയോടൊപ്പം നുണഞ്ഞു.
ഭയങ്കര കയ്പ്!

സത്യത്തിൽ എന്താ സംഭവിച്ചത്?
ആരോടും പറയില്ലെങ്കിൽ പറയാം.

നഷ്ട പ്രണയത്തിന്റെ ഭാരവും ചുമന്ന്
എത്രയാണ് ഞാനലഞ്ഞത്?
നിങ്ങൾക്കറിയില്ല.
ആത്മാവിന്റെ വേദന
അമൃതാഞ്ജൻ പുരട്ടിയാൽ മാറുമോ?



ഏകാന്തതയുടെ മരുഭൂവിലൂടെ
നിരാശയുടെ തീക്കാറ്റുമേറ്റ്
നിദ്രാവിഹീനമായ രാവിൽ,
എത്രയാണ് ഞാൻ പുളഞ്ഞത്?
അഗ്മാർക്ക് മുദ്രയുള്ള ചെറുതേൻ
അന്തരാളത്തിന്റെ പൊള്ളൽ മാറ്റുമോ?

ഇല്ല തന്നെ.

അതുകൊണ്ടാണ്
അതുകൊണ്ട് മാത്രമാണ്
ഞാനാ കടുംകൈ ചെയ്തത്!

ഇന്നലെ രാത്രി,
ഏഷ്യാനെറ്റിൽ ചന്ദനമഴ തോർന്നതിനു ശേഷം
നഷ്ടസ്വപ്നങ്ങളുടെ നെടുവീർപ്പുകൾ ഉതിരുന്ന
മോഹങ്ങളുടെ കാലിച്ചാക്കിൽ
അർത്ഥഭേദം വന്ന പ്രണയലേഖനങ്ങളും,
വക്ക് പൊട്ടിയ സമ്മാനങ്ങളും നിറച്ച്
മുറ്റത്തെ മൂവാണ്ടൻ മാവിന് വളമാക്കിയത്
ഞാനാണ്!!!

രാവിലെ ഉണർന്നു നോക്കുമ്പോൾ
കരിഞ്ഞുണങ്ങി നിൽക്കുന്നു.
നഷ്ടപ്രണയത്തിന്റെ പങ്കേറ്റു വാങ്ങിയ
മൂവാണ്ടൻ മാവ്
പൊള്ളലേറ്റ് മൃതിയടഞ്ഞ മാവേ, മാപ്പ്.

പാബ്ലോ നെരൂദയെ കടം കൊള്ളട്ടെ...
സമൂഹം,
മാഗി നൂഡിൽസിനോട് ചെയ്തതെന്തോ
അതാണ്‌,
നീയെന്നോടും ചെയ്തത്.

എന്റെ മനപ്പായസത്തിൽ മണ്ണ് വാരിയിട്ട്, 
നിന്റെ കല്യാണപ്പായസം
കുടിക്കാൻ ക്ഷണിച്ച വഞ്ചകീ,
നീ നന്നായി വരും.

**********************

അറിയിപ്പ്: 
കലാപ പരിപാടികൾ അവസാനിച്ചിരിക്കുന്നു.

എനിക്ക് സമ്മാനിക്കാൻ പൂമാല, പൊന്നാട, റീത്ത്, ചൂരൽ, ചങ്ങല, ഇലക്ട്രിക്‌ കസേര തുടങ്ങിയവ കൊണ്ടുവന്നിട്ടുള്ളവർ താഴെയുള്ള കമന്റ് പെട്ടിയിൽ നിക്ഷേപിക്കാൻ അപേക്ഷ. രാത്രി, പവർകട്ടിന്റെ നേരത്ത് ഞാൻ വന്ന് പെറുക്കിയെടുക്കുന്നതായിരിക്കും.

ഫോർ ദ ടൈം ബീയിംഗ്, ലവ് ഓഫ് എ സാഡ് വല്ലരി ക്ലൈംബിംഗ് ഓണ്‍ ദി ഹണി മാംഗോ ട്രീ ഫോർ ഗ്രേറ്റ്‌ ക്രിയേഷൻ ആൻഡ്‌ ഡൊണേഷൻ ഓഫ് സാറ്റിസ്ഫാക്ഷൻ ഓഫ് ഗുഡ് ബൈ. ദ എൻഡ്.

മനസ്സിലാകാത്തവർക്ക്:
പ്രണയമാകുന്ന തേൻമാവിലേക്ക് ഒരു ശോകവല്ലരിയായി പടർന്നു കയറാൻ, ഉദാത്തമായ ഒരു സൃഷ്ടി സംഭാവന ചെയ്തു എന്ന ചാരിതാർത്ഥ്യത്തോടെ തൽക്കാലം ഞാൻ വിട കൊള്ളട്ടെ... ശുഭം!

Related Posts :
                         തൊഗാഡിയ അങ്ങുന്നിന് ഒരു കത്ത്.

                         എന്റെ കോളേജിന്റെ കഥ - നൊസ്റ്റാൽജിയ