Wednesday 14 December 2016

മേരീ പ്യാരീ ദേശ് വാസിയോം...

മേരീ പ്യാരീ ദേശ് വാസിയോം,

നമ്മുടെ നാട്ടിൽ ഈയിടെ നടന്നു കൊണ്ടിരിക്കുന്ന ചില അസാധാരണസംഭവങ്ങളുടെ ഇടയിൽപെട്ട് രാജ്യദ്രോഹി എന്ന് മുദ്ര കുത്തപ്പെടുന്നവരുടെ എണ്ണം നിത്യേന വർധിക്കുകയാണല്ലോ. ഈയവസരത്തിൽ, എല്ലാവരെയും രാജ്യസ്നേഹം പഠിപ്പിക്കാനും, ഭരണകൂടം ആഗ്രഹിക്കുന്ന രീതിയിലുള്ള ഉത്തമപൗരന്മാരെ വളർത്തിയെടുക്കാനുമായി ചില പൊടിക്കൈകൾ നിർദേശിക്കുകയാണ്. ഈ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിച്ചാൽ നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമാകും എന്ന കാര്യത്തിൽ സംശയമില്ല.

 1.പുലർച്ചെ 'ടിർണീം ടിർണീം' എന്ന ബോറൻ അലാറത്തിനു പകരം 'വന്ദേ മാതരം', 'ചക്ദേ  ഇന്ത്യ' മുതലായ  ഗാനങ്ങൾ സെറ്റ് ചെയ്താൽ ദേശസ്നേഹം ഷാംപെയ്ൻ കുപ്പി കുലുക്കി തുറന്ന പോലെ നുരഞ്ഞൊഴുകുന്നതായിരിക്കും. മെസേജ് ടോൺ, 'ഇന്ത്യ എന്റെ രാജ്യമാണ്' എന്ന പ്രതിജ്ഞയാക്കി മാറ്റേണ്ടതും ആകുന്നു. ഇത് യുനെസ്കോയുടെ രാജ്യസ്നേഹ സപ്രിട്ടിക്കറ്റ് നേടിയ ഉത്തേജന പദ്ധതിയാണ്.

2. പാടത്ത് പണിയെടുക്കുന്ന കോടിക്കണക്കിന് ദരിദ്രകർഷകർക്ക് ദേശസ്നേഹം  വളർത്താൻ ആരും ഹർജി കൊടുക്കാത്തതിൽ നമ്മൾ കുണ്ഠിതപ്പെടണം. അത്തരക്കാർക്ക് പാടം, പറമ്പ്, ചന്ത, ബസ് സ്റ്റാൻഡ്, ആരാധനാലയങ്ങൾ മുതലായ സ്ഥലങ്ങളിൽ ദേശീയഗാനം കേൾപ്പിക്കാൻ അവസരമൊരുക്കണം. സിനിമ കാണുന്നവർ മാത്രം അങ്ങനെ വല്യ ദേശസ്നേഹി ആവുന്നത് സമത്വത്തിന് എതിരാണ്. പക്ഷേ, സർക്കാരാപ്പീസിൽ കിടന്നുറങ്ങുന്ന പാവങ്ങളെ ഇത് കേൾപ്പിച്ച്, അവരുടെ ഉറക്കം കളയരുത്.

3. നോട്ട് നിരോധനം വഴിയുള്ള ദുരിതങ്ങൾ സാധാരണക്കാർ നിത്യേന അനുഭവിക്കുകയാണെന്നും ഭൂരിഭാഗം പണവും ബാങ്കിൽ തിരിച്ചെത്തിയതോടെ വലിയ കള്ളപ്പണക്കാർ രക്ഷപ്പെട്ടു എന്നും പറയുന്നവനെ എവിടെ കണ്ടാലും അഹങ്കാരി, വിവരമില്ലാത്തവൻ, രാജ്യദ്രോഹി എന്നീ മുദ്രകളിൽ ഏതെങ്കിലും ഒന്ന് എടുത്ത് കുത്താവുന്നതാണ്. ആ കുത്ത് പേടിച്ച് അവരും എത്രയും പെട്ടന്ന് വായടച്ച് രാജ്യസ്നേഹി ആകും എന്നാണ് രാജ്യസ്നേഹികൾക്ക് വേണ്ടി രാജ്യസ്നേഹികൾ തന്നെ ഉണ്ടാക്കിയ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

4. രാജ്യത്തിൻറെ നന്മയ്ക്ക് വേണ്ടി സാധാരണക്കാർ കുറച്ച് കഷ്ടപ്പാട് സഹിക്കണം എന്ന് പറയുന്ന സിൽമാ നടന്മാർ, ക്രിക്കറ്റ് താരങ്ങൾ, കോർപ്പറേറ്റു തലവന്മാർ എന്നിവരെ വിമർശിക്കാൻ പാടില്ല. കോടിക്കണക്കിന് രൂപ പ്രതിഫലം പറ്റുന്ന അവരുടെ കയ്യിൽ ദരിദ്രനാരായണന്മാരുടെ വേദനയും ദുരിതവും അറിയാനുള്ള ദുരിതോമീറ്റർ എന്ന യന്ത്രമുണ്ട്. അതുവച്ച് അളന്നു നോക്കിയിട്ടാണ് അവർ ബ്ലഡി കൺട്രികളായ സാധാരണക്കാരോട് സഹിക്കാൻ പറയുന്നത്.  അതവരുടെ അഭിപ്രായ സ്വാതന്ത്ര്യവും നമ്മൾ എതിരഭിപ്രായം പറയുന്നത് രാജ്യദ്രോഹവും ആകുന്നു.

5. മണിക്കൂറുകളോളം ക്യൂവിൽ നിന്ന് ആരെങ്കിലും തളർന്നു വീണാൽ അവരെ കവച്ചു വെച്ച് മുന്നേറാൻ പ്രത്യേക പരിശീലനം നേടേണ്ടതാണ്. ഇതിനായി മണിച്ചിത്രത്താഴിൽ, ലാലേട്ടൻ വെള്ളം വെള്ളം എന്ന് പറയുമ്പോൾ, കുതിരവട്ടം പപ്പുച്ചേട്ടൻ നടക്കുന്ന വീഡിയോ കണ്ടാൽ മതി. തളരുന്നതും മൃതിയടയുന്നതുമൊക്കെ രാജ്യത്തിന് വേണ്ടിയാണല്ലോ എന്നോർത്താൽ അവരെ സഹായിച്ചില്ലല്ലോ എന്ന കുറ്റബോധം പമ്പ കടക്കുകയും ദേശസ്നേഹം നിറയുകയും ചെയ്യും.


6. വിവരമുള്ളവർ എന്ത് പറഞ്ഞാലും അതിനെതിരെ ഉടായിപ്പ് ന്യായങ്ങൾ പഠിച്ചു വെക്കേണ്ടത് ഒരു രാജ്യസ്നേഹിയുടെ കടമയാണ്. ഉദാഹരണത്തിന്, ഡിസംബർ 31 ന് ശേഷവും പ്രശ്നങ്ങൾ തീരില്ല എന്ന് പറയുന്നവരോട് എല്ലാ വർഷവും ഡിസംബർ 31 ഉണ്ടല്ലോ എന്ന് പറഞ്ഞിട്ട് സലിം കുമാർ ശൈലിയിൽ 'ഉഹു ഉഹു' എന്ന് ചിരിച്ച് സ്ഥലം കാലിയാക്കുക. പ്രശ്നങ്ങൾ എന്ന് തീരുമെന്ന് ഭാരത് മാതായ്ക്ക് പോലും നിശ്ചയമില്ല. അതുകൊണ്ട് കൂടുതൽ ഡയലോഗ് അടിച്ച് സീൻ ചളമാക്കാതിരിക്കുന്നതാണ് നല്ലത്.

7. രണ്ടായിരത്തിന്റെ നോട്ട് ഇറക്കിയത് കള്ളനോട്ടുകാർക്ക് ഉപകാരമായി എന്ന് വിമർശിച്ചാൽ, ചില്ലറ കിട്ടാതെ ആ കള്ളനോട്ട് ചിതല് പിടിച്ച് നശിക്കും എന്ന് പറയണം. പാകിസ്ഥാനിൽ നിന്നും ആയിരത്തിന്റെ രണ്ടു കണ്ടെയ്‌നർ നോട്ട് ഇറക്കുന്നതിനു പകരം രണ്ടായിരത്തിന്റെ ഒരു കണ്ടെയ്‌നർ ഇറക്കിയാൽ മതി എന്ന് വിമർശിച്ചാൽ, അതുകൊണ്ടാണ് പതിനായിരത്തിന്റെ നോട്ട് ഇറക്കാത്തത് എന്ന് പറയണം. പതിനായിരത്തിന്റെ ഒരു കണ്ടെയ്‌നർ നോട്ടിന് പകരം അവർ രണ്ടായിരത്തിന്റെ അഞ്ച് കണ്ടെയ്‌നർ നോട്ടിറക്കി കഷ്ടപ്പെടും എന്ന് വെച്ച് കാച്ചണം.

8. നോട്ട് പിൻവലിച്ച നടപടിയെ ആരെങ്കിലും legalised blunder എന്നോ organised loot എന്നോ പറഞ്ഞാൽ ഉടനെ "മേരെ പ്യാരീ ദേശ് വാസിയോം..." എന്ന് പറഞ്ഞു പൊട്ടിക്കരയേണ്ടതാകുന്നു. രാജ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും തെളിവാണ് പൊട്ടിക്കരച്ചിൽ എന്ന് എക്കണോമിസ്റ്റുകളും സൈക്കോളജിസ്റ്റുകളും കൂടി കണ്ടെത്തിയിട്ടുണ്ട്.

9. തീയേറ്ററിൽ ജനഗണമന പാടണമെന്ന കോടതി വിധിയെ വിമർശിക്കുന്നവരോട്, 'രാജ്യദ്രോഹികൾ പാകിസ്ഥാനിലേക്ക് പോകണം' എന്ന പഴകിയ ഡയലോഗ് പറഞ്ഞു ചളമാക്കരുത്. പകരം, 'ജനഗണമന പാടി അതിന്റെ അർത്ഥവും പറഞ്ഞിട്ട് പോയാൽ മതി' എന്ന് മുഷ്ടി ചുരുട്ടി സൗമ്യമായി ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ അവരെ പോലീസിനെ കൊണ്ട് പിടിപ്പിക്കുകയോ വേണം.



10. ദേശസ്നേഹം എന്ന് വെച്ചാൽ, ഭരണാധികാരികളുടെ നയങ്ങളെ തൊണ്ട തൊടാതെ വിഴുങ്ങുന്ന വിധേയത്വമാണ് എന്ന ധാരണ പരമാവധി പ്രചരിപ്പിക്കാൻ ശ്രമിക്കണം. നിരന്തരമായ സംവാദങ്ങളിലൂടെ സമൂഹത്തിൽ രൂപപ്പെടുന്ന ധാരണകൾ ദേശസ്നേഹികളായ നമ്മളുടെ അജണ്ടകളെ  തകർത്തു കളയാൻ അനുവദിക്കരുത്. നമ്മൾ പിടിക്കുന്ന കഴുതയ്ക്ക് മൂന്നു കൊമ്പും നമ്മുടെ രാജാവിന്റെ നഗ്നത ഏറ്റവും മികച്ച വസ്ത്രവുമാകുന്നു.

ഇത് വായിച്ചു കഴിഞ്ഞ ഉടനെ എല്ലാവരും എണീറ്റ് അറ്റൻഷനായി നിന്ന് ദേശീയഗാനം ഉറക്കെ ചൊല്ലേണ്ടതാണ്.
ഭാരത് മാതാ കീ ജയ്.

Tuesday 15 November 2016

ഡിങ്കാഷ്ടോത്തര ശതനാമാവലി

ദൈവപുത്രനും ദൈവവും സർവോപരി, സകല ദൈവങ്ങളുടെയും അച്ഛനുമായ ഡിങ്കന് സ്തുതിയായിരിക്കട്ടെ. (Cheese Be Upon Him - CBUH)

സൂർത്തുക്കളെ,
ശക്തരിൽ ശക്തനും എതിരാളിക്കൊരു പോരാളിയും അഖിലാണ്ഡമണ്ഡല കപ്പത്തോട്ടങ്ങളുടെയും അധിപനുമായ ഡിങ്കന്റെ നൂറ്റിയെട്ട് വിശുദ്ധനാമങ്ങൾ ഉൾപ്പെടുത്തി, ഡിങ്കാഷ്ടോത്തര ശതനാമാവലി എഴുതുവാനുള്ള മഹാഭാഗ്യം ഈ കൊച്ചുഗോവിന്ദന്  കൈവന്നിരിക്കുകയാണ്. ഡിങ്കന് സ്തോത്രം! ഡിങ്കലൂയ! ഡിങ്കലൂയ!



ഈ തിരുനാമങ്ങളിൽ ഡിങ്കന്റെ വിവിധ പേരുകൾ, സവിശേഷതകൾ, ഇഷ്ടാനിഷ്ടങ്ങൾ, അവതാരങ്ങൾ, പേഴ്‌സണാലിറ്റി, ആറ്റിട്യൂഡ്, വീരസാഹസങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ, പങ്കിലവാസനും എലിയുഗവരദനുമായ മുത്ത് ഡിങ്കന്റെ നാമങ്ങൾ എത്ര വാഴ്ത്തിയാലും തീരില്ലെന്ന് ഏവർക്കും അറിയാമല്ലോ. അതുകൊണ്ട്, ആർക്കുവേണമെങ്കിലും ഈ നാമാവലിയുടെ കൂടെ പുതിയ പേരുകൾ എഴുതിച്ചേർത്ത് ഡിങ്കന്റെ പ്രീതിക്ക് പാത്രമോ കലമോ ഒക്കെ ആകാവുന്നതാണ്. ദീർഘിപ്പിക്കുന്നില്ല, വലിയ ഒരു തപസ്യയുടെ ഫലം ലോകനന്മയ്ക്കായി ഞാൻ ഇതാ സമർപ്പിക്കുന്നു. അനുഗ്രഹിച്ചാലും!

മൂലമന്ത്രം 

ഡിങ്കായ ഡിങ്കഭദ്രായ ഡിങ്കചന്ദ്രായ വേധസേ |
മിട്ടുനാഥായ നാഥായ പങ്കിലാധിപതേ നമഃ (CBUH) ||

കൊച്ചുഗോവിന്ദകൃതം ശ്രീമദ് ഡിങ്കാഷ്ടോത്തരശതനാമാവലി 
  1. ഡിം ഡിങ്കായ നമഃ 
  2. ഡിം ഡിങ്കദേവായ നമഃ 
  3. ഡിം ദൈവപുത്രായ നമഃ 
  4. ഡിം ദൈവ അച്ഛായ നമഃ 
  5. ഡിം പരിശുദ്ധ ഡിങ്കായ നമഃ 
  6. ഡിം ഡിങ്കാഹു ഡിങ്കായ നമഃ 
  7. ഡിം ഡിങ്കൻ(സ) യ നമഃ 
  8. ഡിം മുത്ത് ഡിങ്കായ നമഃ 
  9. ഡിം മാഷാ ഡിങ്കായ നമഃ 
  10. ഡിം ഹെഡ്മാസ്റ്ററാ ഡിങ്കായ നമഃ 
  11. ഡിം പ്രിൻസിപ്പാളാ ഡിങ്കായ നമഃ 
  12. ഡിം ശ്രീഡിങ്കായ നമഃ
  13. ഡിം ഡിങ്കാത്മനേ നമഃ 
  14. ഡിം ശക്തായ നമഃ 
  15. ഡിം ശക്തരിൽ ശക്തായ നമഃ 
  16. ഡിം എതിരാളിക്കൊരു പോരാളിയായ നമഃ 
  17. ഡിം മിട്ടുമിത്രായ നമഃ 
  18. ഡിം മിട്ടേശായ നമഃ 
  19. ഡിം മിട്ടുരക്ഷകായ നമഃ 
  20. ഡിം മിട്ടുപ്രിയായ നമഃ 
  21. ഡിം മിട്ടുനാഥായ നമഃ 
  22. ഡിം മിട്ടുപൂജിതായ നമഃ 
  23. ഡിം പങ്കില രക്ഷകായ നമഃ 
  24. ഡിം പങ്കിലേന്ദ്രായ നമഃ 
  25. ഡിം പങ്കിലവാസായ നമഃ 
  26. ഡിം കാനനവാസായ നമഃ 
  27. ഡിം എലിയുഗവരദായ നമഃ 
  28. ഡിം പങ്കിലേശായ നമഃ 
  29. ഡിം പങ്കിലാധിപതേ നമഃ 
  30. ഡിം പങ്കില പുംഗവായ നമഃ 
  31. ഡിം മൃഗാധിപായ നമഃ 
  32. ഡിം മൃഗനാഥായ നമഃ 
  33. ഡിം എലിനാഥായ നമഃ 
  34. ഡിം മൂഷികേശായ നമഃ 
  35. ഡിം വിശുദ്ധ തൊരപ്പായ നമഃ 
  36. ഡിം മഹാതൊരപ്പായ നമഃ 
  37. ഡിം ചുണ്ടെലിരൂപായ നമഃ 
  38. ഡിം പെരുച്ചാഴി നാഥായ നമഃ 
  39. ഡിം എലിവിഷഹാരയേ നമഃ 
  40. ഡിം ഭൂഗർഭവാസായ നമഃ 
  41. ഡിം അണ്ടർവേൾഡ് കിങ്ങായ നമഃ 
  42. ഡിം അധോലോകാധിപതയേ നമഃ 
  43. ഡിം കപ്പ പ്രിയായ നമഃ 
  44. ഡിം കെഴങ്ങേശ്വരായ നമഃ 
  45. ഡിം കപ്പത്തോട്ടവാസായ നമഃ 
  46. ഡിം കരണ്ട് തീറ്റ വീരായ നമഃ 
  47. ഡിം തേങ്ങാപ്പൂൾ തത്പരായ നമഃ 
  48. ഡിം ഉണക്കമീൻ കൊതിയായ നമഃ 
  49. ഡിം ചക്ക പ്രിയായ നമഃ 
  50. ഡിം പത്തായവാസിനേ നമഃ 
  51. ഡിം നെല്ല് തീറ്റ പ്രിയായ നമഃ 
  52. ഡിം ജെറിനേ നമഃ 
  53. ഡിം ടോം പീഢകായ നമഃ 
  54. ഡിം മിക്കി മൗസായ നമഃ 
  55. ഡിം ഡിസ്‌നി പൂജിതായ നമഃ 
  56. ഡിം സ്റ്റുവർട്ട് ലിറ്റിലായ നമഃ 
  57. ഡിം പീതാംബരധരായ നമഃ 
  58. ഡിം റെഡ് അണ്ടർവെയർധരായ നമഃ 
  59. ഡിം അല്പവസ്ത്ര പ്രിയായ നമഃ 
  60. ഡിം രക്തവർണ ജെട്ടി പ്രിയായ നമഃ 
  61. ഡിം പാന്റ് വിരുദ്ധായ നമഃ 
  62. ഡിം ടൈറ്റ് ബനിയപ്രിയായ നമഃ 
  63. ഡിം കട്ട മസിലായ നമഃ 
  64. ഡിം രക്തവർണ ഷാൾധരായ നമഃ 
  65. ഡിം ബ്ലാക്ക് ബെൽറ്റ് വീരായ നമഃ 
  66. ഡിം ഷൂധരായ നമഃ 
  67. ഡിം ആനച്ചെവിയായ നമഃ 
  68. ഡിം ദീർഘമൂക്കായ നമഃ 
  69. ഡിം ഉണ്ടക്കണ്ണായ നമഃ 
  70. ഡിം കുഞ്ഞിക്കാലായ നമഃ 
  71. ഡിം നെഞ്ചത്തെ സ്റ്റാറായ നമഃ 
  72. ഡിം സൂപ്പർ സ്റ്റാറായ നമഃ 
  73. ഡിം ജനപ്രിയായ നമഃ 
  74. ഡിം സ്റ്റൈൽ മന്നായ നമഃ 
  75. ഡിം മെഗാസ്റ്റാറായ നമഃ 
  76. ഡിം യൂണിവേഴ്സൽ സ്റ്റാറായ നമഃ 
  77. ഡിം ദി കമ്പ്ലീറ്റ് ഗോഡായ നമഃ 
  78. ഡിം ഡിങ്കഭദ്രായ നമഃ 
  79. ഡിം ഡിങ്കചന്ദ്രായ നമഃ 
  80. ഡിം ഡിങ്കബുധായ നമഃ 
  81. ഡിം ഡിങ്കശുക്രായ നമഃ  
  82. ഡിം ഡിങ്കചൊവ്വായ നമഃ 
  83. ഡിം ഡിങ്കവ്യാഴായ നമഃ 
  84. ഡിം ഡിങ്കശനയെ നമഃ 
  85. ഡിം ഫ്ളയിങ് റാറ്റായ നമഃ 
  86. ഡിം ബാലമംഗളാധിപതയേ നമഃ 
  87. ഡിം കോമിക് പ്രിയായ നമഃ 
  88. ഡിം ട്രോൾ തത്പരായ നമഃ 
  89. ഡിം ന്യൂജൻ ഗോഡായ നമഃ 
  90. ഡിം വിമർശന പ്രിയായ നമഃ 
  91. ഡിം വിമർശന വിധേയായ നമഃ 
  92. ഡിം സഹിഷ്ണുതേശ്വരായ നമഃ 
  93. ഡിം നിരീശ്വരായ നമഃ 
  94. ഡിം ഡിങ്കോയിസ്റ്റ് രക്ഷകായ നമഃ 
  95. ഡിം കാലാനുസൃത മാറ്റപ്രിയായ നമഃ 
  96. ഡിം മൂഷിക സേനാധിപായ നമഃ 
  97. ഡിം റിയലിസ്റ്റിക് വചനപ്രിയായ നമഃ 
  98. ഡിം മതകോപ്രായ വിരുദ്ധായ നമഃ 
  99. ഡിം മധ്യസ്ഥ വിഹീനായ നമഃ 
  100. ഡിം കോമൺസെൻസേശ്വരായ നമഃ 
  101. ഡിം ടെക്നോളജീശായ നമഃ 
  102. ഡിം സോഷ്യൽമീഡിയ പ്രിയായ നമഃ 
  103. ഡിം ജനാധിപത്യ വിധേയായ നമഃ
  104. ഡിം ബേബിനാ രൂപീകൃതായ നമഃ 
  105. ഡിം സോമശേഖരേണ വിരചിതായ നമഃ  
  106. ഡിം ഏലിയനേന പരീക്ഷിതായ നമഃ 
  107. ഡിം അനീതി വിനാശകായ നമഃ 
  108. ഡിം സ്നേഹദൂത നാഥായ നമോ നമഃ 
ഇതി ശ്രീ ഡിങ്കാഷ്ടോത്തര ശതനാമാവലി സമാപ്തം 

ഫലശ്രുതി 


ഈ തിരുനാമങ്ങൾ ഉരുവിട്ടുകൊണ്ട് കപ്പത്തണ്ട് നട്ട് നന്നായി പരിചരിച്ചാൽ
ഏതാനും ആഴ്ചകൾക്കുള്ളിൽ നല്ല മുഴുത്ത കപ്പ വിളവെടുക്കാവുന്നതാണ്.
ഈ നാമങ്ങൾ പാരായണം ചെയ്യുന്ന വിദ്യാർത്ഥികൾ നന്നായി പഠിച്ചാൽ പരീക്ഷയിൽ മികച്ച വിജയം കൈവരുമെന്നതിൽ സംശയമില്ല. ഈ മന്ത്രങ്ങൾ ഉരുവിടുന്ന രോഗികൾ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി കഴിച്ചാൽ രോഗം മാറുന്നതാണ്. അതുപോലെ, ഡിങ്കാഷ്ടോത്തര ശതനാമാവലി വായിച്ച് സ്വന്തം ജോലികൾ ഭംഗിയായി ചെയ്യുന്നവരുടെ ജീവിതം വലിയ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ടു പോകുന്നതുമാണ്.

ജീവിതത്തിലെ എല്ലാ നല്ല വശങ്ങളുടെയും ക്രെഡിറ്റ് ഡിങ്കന്റെ നെഞ്ചത്തോട്ട് അഥവാ നക്ഷത്രാങ്കിതമായ ആ തിരുമാറിലേക്ക് ചാർത്തിക്കൊടുക്കാൻ മറക്കരുത്. അങ്ങനെയുള്ളവർ ചത്ത് പങ്കിലക്കാട്ടിൽ എത്തിക്കഴിയുമ്പോൾ അമ്പത് ശതമാനം ഡിസ്‌കൗണ്ടിൽ കപ്പയും ഉണക്കമീനും ലഭിക്കുമെന്ന കാര്യം ബാലമംഗളം പതിനൊന്നാം അധ്യായം ഏഴാം വാക്യത്തിൽ പറയുന്നുണ്ട്. എത്ര കഷ്ടപ്പെട്ടിട്ടും ജീവിതം കട്ടപ്പൊകയാണെങ്കിൽ അതെല്ലാം ഭഗവാൻ ഡിങ്കന്റെ പരീക്ഷണമായിക്കരുതി പിന്നേം പിന്നേം ഡിങ്കനെ പുകഴ്ത്തിക്കൊണ്ടിരിക്കേണ്ടതാണ്. കാരണം, സുഖിപ്പിക്കലും വാഴ്ത്തലും ഏത് ദൈവത്തിനാണ് ഇഷ്ടമല്ലാത്തത്! എനിഹൗ, പരിശുദ്ധ ഡിങ്കാത്മാവ് എല്ലാ ഭക്തജനങ്ങളെയും അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.
ശുഭം.

Wednesday 19 October 2016

സംശയത്തിരമാലകൾ

പ്രിയപ്പെട്ട ഹിന്ദു ദൈവമേ,

കേരളത്തിലെ തൃശൂർ ജില്ലയിൽ താമസിക്കുന്ന ഒരു ഹിന്ദു യുവാവാണ് ഞാൻ. അടുത്തിടെ പത്രത്തിൽ കണ്ട വാർത്തകൾ എന്നിലുണ്ടാക്കിയ ഭീതിയാണ് ഈ കത്തിന് അടിസ്ഥാനം. കഴിഞ്ഞ വർഷം വടക്കേ ഇന്ത്യയിലെ ഒരു അമ്മാവനെ ബീഫ് കഴിച്ചതിന്റെ പേരിൽ ജനക്കൂട്ടം തല്ലിക്കൊന്ന കാര്യം അങ്ങ് മറന്നു കാണില്ലെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ ദിവസം കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പാളയത്ത് തളി ക്ഷേത്രത്തിനു സമീപം നോൺ വെജിറ്റേറിയൻ ഹോട്ടൽ തുടങ്ങുന്നതിനെതിരേ ഹിന്ദു ഐക്യവേദി നോട്ടീസ് പുറത്തിറക്കിയതും അങ്ങ് അറിഞ്ഞു കാണുമല്ലോ.


ക്ഷേത്രങ്ങളെയും പൂജാദ്രവ്യങ്ങൾ വിൽക്കുന്ന കടകളെയും ടി. ഹോട്ടൽ അശുദ്ധമാക്കും എന്നാണ് അവർ പറയുന്നത്. നിർഭാഗ്യവശാൽ എന്റെ വീടിനടുത്തും യാത്ര ചെയ്യുന്ന വഴിയിലും എല്ലാം നിറയെ ക്ഷേത്രങ്ങൾ ഉണ്ട്. വിഐപി ദൈവങ്ങളായ ശിവൻ, കൃഷ്ണൻ, ദേവി തുടങ്ങിയവർ മുതൽ ലോക്കൽ ദൈവങ്ങൾ ആയ മാടൻ, മറുത, മുത്തപ്പൻ, മുത്തി തുടങ്ങിയവർ വരെ ഇക്കൂട്ടത്തിലുണ്ട്.

ഞാനാണെങ്കിൽ ഭൂരിഭാഗം മലയാളി ഹിന്ദുക്കളെയും പോലെ നോൺ വെജ് കഴിക്കുന്നവനും ജീവിതാവശ്യങ്ങൾ നിറവേറ്റാൻ അമ്പലപരിസരത്തു കൂടി നിത്യേന യാത്ര ചെയ്യുന്നവനുമാണ്. ഇതൊന്നും പോരാതെ നല്ല കുരുമുളക് പൊടി ചേർത്ത് വരട്ടിയെടുത്ത ബീഫ് എന്റെ വീക്നെസ്സും ആണ്. ഇത് എന്റെ സ്വർഗ്ഗലോകത്തേക്ക് ഉള്ള പ്രവേശനം തടസപ്പെടുത്തുമോ? ക്ഷേത്രപരിസരത്തു നോൺവെജ് ഹോട്ടൽ തുടങ്ങിയാലോ നോൺ കഴിച്ചവർ അടുത്ത് കൂടെ പോയാലോ നിങ്ങൾ ദൈവങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? ഭാവിയിൽ ഒരു ബുൾസൈ കഴിക്കാൻ പോലും വിശ്വാസസംരക്ഷകരുടെ ഇണ്ടാസ് വേണ്ടി വരുമോ?

മറ്റ് മതസ്ഥർക്ക് എന്താണ് നോൺ വെജ് പ്രശ്നമല്ലാത്തത്? അവരൊക്കെ ചത്ത് കഴിയുമ്പോൾ അങ്ങയുടെ അടുക്കളയിൽ കിടന്ന് വെന്ത് പൊരിയുമോ? അതോ, അവരെയൊക്കെ അല്ലാഹുവും യേശുവും ഒക്കെ ജാമ്യത്തിൽ ഇറക്കിക്കൊണ്ട് പോകുമോ? ജാമ്യത്തിൽ ഇറക്കാൻ ആളില്ലാത്തവരെ പൊരിക്കാൻ അങ്ങ് ഏത് എണ്ണയാണ് ഉപയോഗിക്കുന്നത്? തീ കത്തിക്കുന്നത് വിറക് വെച്ചിട്ടാണോ അതോ ഗ്യാസ് ആണോ? ഈയിടെയായി ഭയങ്കര സംശയമാണ് സർ! ആത്മാവിനെ വറുക്കാനും പൊരിക്കാനും പറ്റില്ലെന്ന് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറഞ്ഞ സ്ഥിതിക്ക് മേല്പറഞ്ഞ കാര്യങ്ങൾ അങ്ങ് എങ്ങനെയാണ് ചെയ്യാറുള്ളത് എന്നും അറിയാൻ ആഗ്രഹമുണ്ട്.

ഞങ്ങൾ മനുഷ്യരുടെ മുതുമുതുമുത്തച്ഛന്മാരൊക്കെ കാട്ടിൽ അലഞ്ഞു തിരിയുന്ന കാലത്ത് മൃഗങ്ങളെ വേട്ടയാടി അവയുടെ പച്ചയിറച്ചിയാണ് ആഹാരമായി കഴിച്ചിരുന്നത് എന്ന് ചിലർ പറഞ്ഞു നടക്കുന്നുണ്ട്. ഇതൊന്നും പോരാതെ, ശിലായുഗത്തിലെ ആയുധങ്ങൾ പച്ചക്കറി അരിയാൻ ഉണ്ടാക്കിയതല്ലെന്നാണ് മറ്റ് ചിലർ പറയുന്നത്. അതുകൊണ്ട് നോൺ വെജ് കഴിക്കുന്നത് മനുഷ്യരുടെ സഹജപ്രകൃതിയാണത്രെ. ആണോ ദൈവമേ?


അതുപോലെ, അനുഗ്രഹം കൊടുപ്പിന്റെ അംഗീകൃത ഡീലറായ ഒരു സാമിയുടെ അടുത്ത് പോയി തിക്കിലും തിരക്കിലും പെട്ട് മരിച്ച കുറെ വടക്കേ ഇന്ത്യൻ ഹിന്ദു സഹോദരങ്ങളുടെ ആത്മാക്കൾ അവിടെ എത്തിക്കാണും എന്ന് കരുതുന്നു. അങ്ങനെ മരിച്ചാൽ പ്രത്യേക ഓഫർ വല്ലതും ഉണ്ടോ? അതോ എല്ലാവരെയും പോലെ കേസ് ഡയറി പരിശോധിച്ച് തന്നെയാണോ അവർക്കും അഡ്മിഷൻ കൊടുക്കുന്നത്? അതോ തിക്കും തിരക്കും ഇല്ലാതെ ജീവിക്കാൻ അവരെ വല്ല ആമയോ ഒച്ചോ ഒക്കെ ആക്കി മാറ്റി ഭൂമിയിലേക്ക് വീണ്ടും പറഞ്ഞു വിടുമോ? അങ്ങയുടെ പദ്ധതികൾ അപാരം തന്നെ! ഡിങ്ക ഡിങ്ക! സോറി! ദൈവമേ കാത്തു രക്ഷിക്കണേ!


ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് നിർത്തട്ടെ. ഈ ഭൂമിയിൽ ധാരാളം മതങ്ങളും ജീവിതരീതികളും ഒക്കെയുണ്ടെങ്കിലും നമ്മുടെ മതവും ജീവിതരീതിയുമാണ് സത്യവും ശ്രേഷ്ഠവും എന്ന് എല്ലാ മതമുതലാളിമാരും പറഞ്ഞു കേട്ടിട്ടുണ്ട്. സത്യത്തിൽ ഇതിൽ ഏത് മതമാണ് ശരിക്കും ശ്രേഷ്ഠം? നമ്മുടേത് തന്നെ ആയിരിക്കും അല്ലേ? നാട്ടിലെ പല മതപ്രഭാഷണങ്ങളിലും ഇക്കാര്യം പറയാറുണ്ടങ്കിലും നിർഭാഗ്യവശാൽ അത് പഠിപ്പിക്കുന്ന ദിവസം എനിക്ക് ക്‌ളാസിൽ പോകാൻ സാധിക്കാറില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ സംസാരസാഗരം എന്നിലുണ്ടാക്കുന്ന സംശയത്തിരമാലകൾക്ക് ഒരു പരിഹാരം ഉണ്ടാവാൻ കനിയണേ ദൈവമേ! പിന്നേം ഒരു കാര്യം കൂടി. ഒരു മതത്തിലും വിശ്വസിക്കാതെ ഒരു നല്ല മനുഷ്യനായി ജീവിച്ചു മരിച്ച ആളുടെ കേസ് ഏത് ദൈവത്തിന്റെ കോടതിയിലാണ് പരിഗണിക്കാറുള്ളത്?!

Monday 12 September 2016

രക്തം രക്തത്തെ തിരിച്ചറിഞ്ഞു!

ഓണം വാമനന്റെ ഹാപ്പി ബർത്ത്ഡേ ആണെന്നാണ് ചിലർ പറയുന്നത്. വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലി തന്റെ രാജ്യം സന്ദർശിക്കാൻ വരുന്ന ദിവസമാണ് ഓണം എന്ന് മറ്റ് ചിലർ. ഓണം ഒരു കാർഷികോത്സവം ആണെന്ന് വേറെ ചിലർ. കഥകളിൽ വിശ്വസിക്കുന്നവർക്ക് ഇതിൽ ഏത് വേണമെങ്കിലും വിശ്വസിക്കാം. സത്യത്തിൽ എന്താണ് ഓണത്തിന്റെ ചരിത്രം? ഞാൻ പറഞ്ഞു തരാം.

ലോങ്ങ് ലോങ്ങ് എഗോ... എന്ന് വെച്ചാൽ വളരെ പണ്ട്...
കേരളം ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു മിസ്റ്റർ. മഹാബലി. ജനസമ്മതിയിൽ അച്ചുമാമനേക്കാൾ കേമനായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയെ ഉമ്മച്ചൻ എന്ന് വിളിക്കുന്ന പോലെ മഹാബലിയെ നാട്ടുകാരെല്ലാം മാവേലി എന്നാണ് വിളിച്ചിരുന്നത്.

അന്ന് ചിങ്ങമാസത്തിലെ തിരുവോണം ആയിരുന്നു. മാവേലി, പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞു ഒരു ഹോമം നടത്താൻ വട്ടം കൂട്ടുമ്പോൾ ആണ് ഒരു കൊച്ചു പയ്യൻ ഭിക്ഷ ചോദിച്ചു വന്നത്. അടിപൊളി! മാവേലിക്ക് സന്തോഷമായി.  സോഷ്യൽ മീഡിയ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് പ്രശസ്തി കിട്ടാനുള്ള ഒരു എളുപ്പ വഴിയായിരുന്നു ദാനശീലം. 'ഇന്ന് ഞാൻ പൊളിക്കും!' അദ്ദേഹം മനസ്സിൽ പറഞ്ഞു. 'ഇനി കുറച്ചു നാളത്തേക്ക് പ്രശസ്തിക്കുള്ള വകുപ്പായി!'

"മുനികുമാരാ! അങ്ങേക്ക് പ്രണാമം. അങ്ങയുടെ ആഗമനത്താൽ ഈ രാജ്യം ധന്യമായിരിക്കുന്നു" എന്ന ടിപ്പിക്കൽ സീരിയൽ ഡയലോഗ് അന്ന് നമ്മുടെ രാജാവിന് അറിയില്ലായിരുന്നു! അതുകൊണ്ട്, അദ്ദേഹം ചോദിച്ചു "നമസ്കാരം ഇണ്ട് ട്ടാ. ഇനിക്ക് അങ്ങട് മനസിലായില്യാ. നിന്നെ ഈ ഭാഗത്തൊന്നും മുമ്പ് കണ്ടട്ടില്യാല്ലാ?"

"ഞാൻ വാമനൻ.കെ. ഇവടെ വന്ന് ചോദിച്ചാൽ എന്തും കിട്ടും എന്ന് കേട്ടു." താൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്നും മഹാബലിക്ക് പണി കൊടുക്കാൻ വന്നതാണെന്നും ആ പയ്യൻ പറഞ്ഞില്ല. പകരം ഇങ്ങനെ പറഞ്ഞു. "കൊറച്ചു നാളായിട്ട് പൊറത്തായിരുന്നു. ഇവടെ ഇന്ന് കാലത്ത് ലാൻഡ് ചെയ്‌തുള്ളൂ. അച്ഛന്റെ പേര് ദേവലോകമനയ്ക്കൽ കശ്യപൻ നമ്പൂതിരി. അമ്മ അദിതി അന്തർജ്ജനം.

"പൊറത്ത്‌ ന്ന് പറയുമ്പോ... ഗൾഫാ യൂറോപ്പാ?" അടുത്ത് നിന്നിരുന്ന ശുക്രാചാര്യർ ഇടപെട്ടു.
"അതുക്കും മേലെ" എന്ന് പറയാൻ തോന്നിയെങ്കിലും ഡൌട്ട് തോന്നാതിരിക്കാൻ വാമനൻ പറഞ്ഞു "ഗൾഫിലാ. ദുബായിൽ. ദെയ്‌റ സിറ്റി സെന്ററിന്റെ അടുത്ത്."

"ചെക്കൻ ഗൾഫാ ട്ടാ. പൂത്ത കാശ് ഇണ്ടാവും കൈയില്." ശുക്രാചാര്യർ മാവേലിയുടെ ചെവിയിൽ പിറുപിറുത്തു. "ഇവനെ സഹായിക്കേണ്ട കാര്യം ഒന്നും ഇല്യ. വെറുതെ ഓരോന്ന് എടുത്ത് കൊടുത്ത് കുടുമ്മം വെളുപ്പിക്കരുത്."

പക്ഷേ, പയ്യനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ മാവേലി തീരുമാനിച്ചു കഴിഞ്ഞിരുന്നു. "നീയിപ്പോ എന്തിനാ വന്നേ?" മാവേലി ചോദിച്ചു "കമോണ്ട്രാ വാമനാ. എന്തുട്ട് വേണെങ്കിലും ചോദിച്ചോട്ടാ. നോ പ്രോബ്സ് ലിറ്റിൽ മാൻ!"

"എനിക്ക് മൂന്നടി മണ്ണ് വേണം" വാമനൻ ആവശ്യപ്പെട്ടു. "അത് മാത്രം മതി".

മാവേലി ചിരിച്ചു. "ദൂരെ ദൂരെയുള്ള ആ മലകളിലെ ഏലത്തോട്ടങ്ങൾ മുതൽ റബർ എസ്റ്റേറ്റ്, നെൽവയലുകൾ, തെങ്ങിൻ തോപ്പുകൾ, ക്വാറികൾ, തുടങ്ങി ഈ അറബിക്കടൽ വരെയുള്ള വിശാലമായ സ്ഥലം മുഴുവൻ എന്റെ സ്വന്തമാണ്. എവിടുന്നു വേണമെങ്കിലും അളന്നെടുത്തോ."

വാമനൻ ചുറ്റും ശ്രദ്ധയോടെ വീക്ഷിച്ചു. കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങൾ. വിളവെടുത്ത കൃഷിസ്ഥലങ്ങൾ. പണികഴിഞ്ഞു വന്ന്, രണ്ട് പെഗ്ഗടിച്ച് മാവേലിയെ കുറ്റം പറയുന്ന ആണുങ്ങൾ. അയലത്തെ വീട്ടിൽ പോയിരുന്നു മാവേലിയുടെ അടുക്കള രഹസ്യങ്ങൾ പങ്കിടുന്ന പെണ്ണുങ്ങൾ... ആവേശഭരിതനായ  വാമനൻ പെട്ടന്ന് കോംപ്ലാൻ ബോയേക്കാൾ വേഗത്തിൽ വളരാൻ തുടങ്ങി. വളർന്ന് വളർന്ന് ആകാശത്തോളം ഉയരത്തിൽ എത്തി. എന്നിട്ട് വലത് കാൽ ഉയർത്തി ആദ്യ ചുവടിൽ ഭൂമി മുഴുവൻ അളന്നു. രണ്ടാമത്തെ ചുവടിൽ ആകാശവും അളന്നു... മാവേലിക്ക് പണി കിട്ടാൻ പോകുന്നു എന്നറിഞ്ഞ ദേവന്മാർ പുഷ്പവൃഷ്ടി നടത്താൻ, പൂക്കൾ നിറച്ച കവറുകളുമായി വാമനന്റെ തലക്ക് മുകളിൽ റെഡിയായി നിന്നു. മാവേലിക്ക് പണി കിട്ടിയതോർത്ത് ശുക്രാചാര്യർ ഡെസ്പായി. വാമനൻ ചോദിച്ചു. "മിസ്റ്റർ മാവേലി, എനിക്ക് മൂന്നാമത്തെ ചുവട് വെക്കാൻ സ്ഥലമെവിടെ?".

മാവേലി പറഞ്ഞു "അതൊക്കെ നമുക്ക് ശരിയാക്കാം. അതിനു മുമ്പ് ഒരു കാര്യം. എന്റെ കേരളം ഒഴിച്ച് മറ്റു സ്ഥലങ്ങൾ അളക്കാൻ തന്നോടാര് പറഞ്ഞു? കർണാടകവും തമിഴ്നാടും തനിക്ക് തരാൻ അതൊന്നും എന്റപ്പൻ സമ്പാദിച്ച മൊതലല്ല. വ്യോമാതിർത്തിയും അങ്ങനെ തന്നെ. അണ്ടർസ്റ്റാൻഡ്?" വാമനൻ ഞെട്ടി. ശെടാ! ഇത് വല്യ ഇതായിപ്പോയല്ലോ! എന്നാലും മൂന്നാമത്തെ ചുവട് ബാക്കിയാണ്. അതുകൊണ്ട് മാവേലി പറഞ്ഞ കാര്യങ്ങൾ സമ്മതിച്ചു കൊടുക്കാം.

"ഓഹ്! അയാം സോറി മിസ്റ്റർ മാവേലി. എനിക്ക് താങ്കളുടെ കേരളവും ആകാശവും മാത്രം മതി. ബട്ട്, മൂന്നാമത്തെ ചുവട്?"
ലോകം മുഴുവൻ ആ മറുപടിക്കായി കാതോർത്തു. മൂന്നാമത്തെ ചുവട്?!

"എടോ വാമനാ. ഞാൻ ഈ മലയാളികൾടെ ഇടയിൽ കിടന്നു രാജ്യം ഭരിക്കാൻ തുടങ്ങിയിട്ട് കൊല്ലം കുറച്ചായി. ആ എന്നോട് മുട്ടാൻ വരുമ്പോ ദേവന്മാരുടെ ബുദ്ധിയൊന്നും പോരാ. നല്ല അസ്സൽ മലയാളി ബുദ്ധി തന്നെ വേണം. താൻ ഇടത്തേ കാൽ കുത്തി നിൽക്കുന്നതേ, ഇതുവരെ അളക്കാത്ത എന്റെ മണ്ണിലാ. താൻ ഒരു കാര്യം ചെയ്യ്. വലത്തേ കാൽ വെച്ച് അതും കൂടി അളന്ന് എടുത്തിട്ട് ഈ മലയാളികളെയും ഭരിച്ച് ഇവടെ തന്നെ കൂടിക്കോ. ഞാൻ പോണ്!"

അങ്ങനെ പറഞ്ഞു കൊണ്ട് മഹാബലി തമ്പുരാൻ കേരളത്തിൽ നിന്നും യാത്രയായി. അപ്രതീക്ഷിതമായി മലയാളികൾ ഒക്കെ വാമനന്റെ തലയിലുമായി. എത്ര നന്നായി ഭരിച്ചിട്ടും നാട്ടുകാരും പത്രക്കാരും കൂടി വാമനനെ വിമർശിച്ച് വിമർശിച്ച് ഒരു വഴിയ്ക്കാക്കി. പോരാത്തതിന് തൊട്ടതിനും പിടിച്ചതിനും എല്ലാം സമരവും. മലയാളികളെ കൊണ്ട് പൊറുതി മുട്ടിയ വാമനൻ ഒടുവിൽ ഒരു വലിയ പ്രളയം സൃഷ്ടിച്ച് കേരളത്തെ കടലിനടിയിലാക്കിയ ശേഷം സ്ഥലം വിട്ടു.

കഥയുടെ ബാക്കി ഇങ്ങനെയാണ്:-

പരശുരാമൻ മഴുവെറിഞ്ഞു കേരളം വീണ്ടെടുത്തു.
മലയാളികളുടെ ഇടയിൽ നിന്നും ബുദ്ധിപൂർവം രക്ഷപ്പെട്ട മഹാബലി, തമിഴ്നാട്, ഒറീസ, ആന്ധ്രാപ്രദേശ് വഴി ബംഗാളിൽ എത്തി ഒരു കല്യാണം ഒക്കെ കഴിച്ച് അവിടെ തന്നെ കൂടി.
മാവേലിയുടെ പിൻതലമുറക്കാരായ ബംഗാളികൾ കേരളത്തിലേക്ക് ഒഴുകിയെത്തി. അഥവാ, രക്തം രക്തത്തെ തിരിച്ചറിഞ്ഞു!
ഗൾഫുകാർ പൂത്ത കാശുകാർ ആണെന്ന് ശുക്രാചാര്യരെ പോലെ നാട്ടുകാർ എല്ലാവരും കരുതി തുടങ്ങി.
വാമനനും മാവേലിയും ബുദ്ധിപൂർവം രക്ഷപ്പെട്ടെങ്കിലും, വളച്ചൊടിച്ച കഥകൾ വിശ്വസിച്ച് മലയാളികൾ ഇപ്പോഴും ഓണം ആഘോഷിക്കുന്നു.

ആഘോഷങ്ങൾ തുടരട്ടെ. എല്ലാ മലയാളികൾക്കും ഓണാശംസകൾ.


Friday 1 July 2016

പിണ്ണാക്കും ദൈവങ്ങളും തമ്മിൽ...

വൃന്ദാവനത്തിലൂടെ രാധയോടൊപ്പം പാട്ടും കളിയുമായി നടക്കുന്നതിനിടയിലാണ് ആ ഒച്ച കേട്ടത്. "ണേം... ണേം ... ണേം..." ചുറ്റും വല്ലാത്ത മുഴക്കം.  വല്ല രാക്ഷസന്മാരും ആണോ എന്നാലോചിച്ച്  കൃഷ്ണൻ ഒരു നിമിഷം ശ്രദ്ധാലുവായി. പിന്നെയും ചില ശബ്ദങ്ങൾ അടുത്ത് വരുന്നു. എവിടെ നിന്നോ, മുഖത്തേക്ക് പ്രകാശം പതിക്കുന്നുണ്ട്. ചൂട് കൂടി വരുന്നു. തനിക്ക് എന്താണ് സംഭവിക്കുന്നത്? രാധയേയും പിടിച്ച് കൃഷ്ണൻ കാളിന്ദിയുടെ കരയിലൂടെ ഓടി. കാൽ വഴുതിയതും വെള്ളത്തിലേക്ക് വീണതും രാധ കൈവിട്ടു പോയതും എല്ലാം പെട്ടന്നായിരുന്നു...
രാധേ... ധേ... ധേ... ഗുരുവായൂരപ്പൻ ഞെട്ടിയുണർന്നു!

നിർമാല്യം കഴിഞ്ഞ് മേൽശാന്തി വാകച്ചാർത്ത് തുടങ്ങിയിരിക്കുന്നു. നട തുറന്നതിന്റെ ശബ്ദ കോലാഹലമായിരുന്നു ഇത്ര നേരം കേട്ടത്. മനോഹരമായ ഒരു സ്വപ്നം പകുതിയിൽ അവസാനിച്ചതിന്റെ നിരാശയോടെ അദ്ദേഹം വേഗം സിസ്റ്റം ഓണ്‍ ചെയ്തു. പരാതിയും പരിവേദനവും നന്ദിയും പ്രകടിപ്പിക്കാൻ വരിയിൽ നിൽക്കുന്ന ആയിരങ്ങളെ നോക്കി ഗുരുവായൂരപ്പൻ കർമനിരതനായി. റിക്വസ്റ്റുകൾ ഇടതടവില്ലാതെ വന്നുകൊണ്ടേയിരുന്നു.


"ഗുരുവായൂരപ്പാ, എന്റെ മോൻ പത്താം ക്ലാസ് പാസാകണേ!" എന്ന മോഡലിൽ  ഉള്ള അപേക്ഷയൊക്കെ ഈയിടെ റിജക്റ്റ് ചെയ്യുകയാണ് പതിവ്. തന്നെ മൈൻഡ് ചെയ്യാതെ തലതെറിച്ചു നടക്കുന്ന പിള്ളേരെ തോൽപ്പിക്കാൻ നോക്കിയിട്ട് പോലും ആ അബ്ദുറബ്ബ് സമ്മതിക്കുന്നില്ല. അപ്പഴാണ് പാസാകാൻ ഒരു റിക്വസ്റ്റ്! പുതിയ മന്ത്രി വന്ന സ്ഥിതിക്ക് ഇനി ചെലപ്പോ ആഗ്രഹങ്ങൾ ഒക്കെ നടക്കുമായിരിക്കും! സിസ്റ്റം ഓൺ ആയപ്പോഴേക്കും ആവശ്യങ്ങളുടെയും സഹായ അഭ്യർത്ഥനകളുടെയും പ്രവാഹമായിരുന്നു. കല്യാണം, പാലുകാച്ചൽ, പാലുകാച്ചൽ, കല്യാണം, കടം, രോഗം, പരീക്ഷ, ജോലി, ഐശ്വര്യം, സമാധാനം, ഐഫോണ്‍, ഇലക്ഷൻ റിസൾട്ട്, ലൈക്‌, കമന്റ് തുടങ്ങി വൈവിധ്യമാർന്ന ആവശ്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് ഗുരുവായൂരപ്പൻ സിസ്റ്റത്തിൽ സേവ് ചെയ്തു. എന്തിനേറെ, ആത്മസാക്ഷാത്കാരം, മോക്ഷം തുടങ്ങിയ ഘടാഘടിയൻ റിക്വസ്റ്റുകൾ വരെ ധാരാളമായി കിട്ടി.

ഓരോന്നിനും നേരെ ആവശ്യക്കാരന്റെ പേര്, അഡ്രെസ്സ്, ഭണ്ടാരത്തിൽ നിക്ഷേപിച്ച തുക, വഴിപാടുകളുടെ എണ്ണം, വലിപ്പം ഒക്കെ രേഖപ്പെടുത്തി. അതുപോലെ, തുലാഭാരം നടത്തുമ്പോൾ തട്ടുകൾ ലെവലാണോ എന്നും ഇടക്കിടക്ക് ചെക്ക്‌ ചെയ്തു. ഉഷഃപൂജക്ക് നടയടച്ചപ്പോഴേക്കും ഗുരുവായൂരപ്പന്റെ തല പെരുത്തു. അമ്പലത്തിലെ ഡ്യൂട്ടി മാത്രമാണെങ്കിൽ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. ഇതിപ്പോ അങ്ങനെയാണോ? അട്ടപ്പാടി മുതൽ അമേരിക്ക വരെയുള്ള സ്ഥലങ്ങളിൽ നിന്നും വിളിയോട് വിളിയല്ലേ. നേരമില്ലാത്ത നേരത്ത് വിളിച്ചവരുടെ അടുത്ത് ഒന്ന് ഓടിയെത്തിയാലോ? പലപ്പോഴും ഒരു കാര്യവും ഉണ്ടാവില്ല. പലരും വെറുതെ ഇരിക്കുമ്പോ ഇങ്ങനെ വിളിച്ചു കൊണ്ടേയിരിക്കും ഗുരുവായൂരപ്പാ ഗുരുവായൂരപ്പാന്ന്. സ്വയം കൂട്ടിയാൽ കൂടാത്ത എന്തെങ്കിലും കാര്യം സാധിക്കാൻ അപ്രോച്ച് ചെയ്യേണ്ട ഒരു സംഭവമാണ് ദൈവം എന്ന് ഇവരൊക്കെ ഇനി എന്ന് പഠിക്കുമോ ആവോ?!

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഗുരുവായൂരപ്പനോട് സിമ്പതി തോന്നേണ്ട കാര്യം ഒന്നും ഇല്ല കേട്ടോ. അതിന്റെ കാരണം അറിയണമെങ്കിൽ മറ്റ് ചിലരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കണം.

ലോകത്ത് ഏറ്റവും കൂടുതൽ ജോലി ഭാരം ഉള്ളത് ശ്രീ.യേശുവിനാണ്. കാരണം, ലോകത്ത് ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള ബ്ലോഗ്ഗർ, സോറി, ദൈവം അദ്ദേഹമാണ്. മാത്രമല്ല, ഇക്കണ്ട ക്രിസ്ത്യാനികൾക്കെല്ലാം ആകപ്പാടെ ആശ്രയിക്കാൻ അദ്ദേഹം മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ പിതാവും പരിശുദ്ധാത്മാവും ഒന്നും ഈ വക അൽകുൽത്ത് കാര്യങ്ങളിൽ ഇടപെടാറില്ല. ഒക്കെ യേശുവിന്റെ ഷോൾഡറിൽ  ആണ്. എന്തൊക്കെ ശ്രദ്ധിക്കണം പാവത്തിന്. "കർത്താവേ, അമ്മായി അമ്മക്ക് എന്റെ ഫിഷ്‌ മോളി ഇഷ്ടമാകണേ" എന്ന മരുമകളുടെ പ്രാർത്ഥന മുതൽ "ആറ്റം ബോംബ്‌ നന്നായി പൊട്ടണേ" എന്ന അമേരിക്കൻ പ്രസിടന്റിന്റെ പ്രാർത്ഥന വരെ കേൾക്കണം. പുണ്യാളന്മാരുടെയും പുണ്യാളത്തിമാരുടെയും റെക്കമന്റേഷനും കൊണ്ട് വരുന്നവർക്ക് പ്രത്യേക പരിഗണന കൊടുക്കണം. അതും പോരാഞ്ഞിട്ട്, കൂടുതൽ മെഴുകുതിരി കത്തിക്കുന്നവർക്ക് കൂടുതൽ റിസൾട്ട് കൊടുക്കണം, ധ്യാനത്തിന് പോകുന്നവർക്ക് രോഗശാന്തി കൊടുക്കണം, കാര്യം സാധിച്ചിട്ട് നേർച്ച തരാത്തവർക്ക് നല്ല മുട്ടൻ പണി കൊടുക്കണം അങ്ങനെയങ്ങനെ നൂറായിരം കാര്യങ്ങൾ.

ഇതിനൊക്കെ പുറമേ വേണം ലോകത്തുള്ള എല്ലാ കുരിശിലും പോയി തൂങ്ങിക്കിടന്ന് സാന്നിധ്യം അറിയിക്കാൻ. കാരണം, വിശ്വാസികളായ പാവം കുഞ്ഞാടുകളെ പേടിപ്പിക്കാൻ ഓരോരോ അലവലാതി പ്രേതങ്ങൾ എപ്പഴാ കേറി വരാന്നു പറയാൻ പറ്റില്ലല്ലോ. ഓണ്‍ ദ സ്പോട്ടിൽ കുരിശ് പൊക്കി കാണിക്കുമ്പോ പ്രേതം ഓടിപ്പോയില്ലെങ്കിൽ അതിന്റെ നാണക്കേട്‌  യേശുവിനാണ്. "രണ്ടായിരത്തി ചില്വാനം കൊല്ലം മുമ്പ് വരെ എന്ത് സുഖമായിരുന്നു" എന്ന് പുള്ളി ഇടയ്ക്കിടെ ആത്മഗതം ചെയ്യാറുണ്ടത്രേ, പാവം!

ഏതാണ്ട് ഇതേ പ്രശ്നങ്ങൾ തന്നെയാണ് ശ്രീ. അള്ളാഹുവിനും. ഫോളോവേഴ്സിന്റെ എണ്ണം അൽപം കുറവാണ് എന്ന് മാത്രം. ബാക്കിയൊക്കെ ഓൾമോസ്റ്റ്‌ സെയിം. യേശുവിന് ആഴ്ചയിൽ ഒരിക്കൽ പള്ളിയിൽ പോകുന്നവരുടെ ഡാറ്റാ എന്ട്രിയാണ് പ്രധാന പ്രശ്നമെങ്കിൽ, അള്ളാഹുവിന് ദിവസവും അഞ്ച് നേരം നിസ്കരിക്കുന്നവരുടെ ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യണം എന്നതാണ് ഒരു ചെറിയ വ്യത്യാസം. ബട്ട്‌, കേരളം വളരുന്തോറും അദ്ദേഹത്തിന് ജോലി ഭാരം കൂടി വരികയാണ് കേട്ടോ. നിലവിളക്ക് കത്തിക്കുന്നവരുടെ  ലിസ്റ്റ്, സൂര്യനമസ്കാരം ചെയ്യുന്നവരുടെ ലിസ്റ്റ്, കുറി തൊടുന്നവരുടെ ലിസ്റ്റ് തുടങ്ങിയവ ഉണ്ടാക്കി ഓവർടൈം ഡ്യൂട്ടി ചെയ്താണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇതൊക്കെ ചെയ്യുന്നവരെ നരകത്തിൽ ഇട്ട് പൊരിച്ചില്ലെങ്കിൽ അതിന്റെ നാണക്കേട്‌ സോഷ്യൽ മീഡിയയിൽ മതം വിളമ്പുന്നവർക്കാണ്.

നിലവിളക്ക് കത്തിച്ച ശ്രീ. എ.പി.ജെ അബ്ദുൾ കലാമിന്റെ അക്കോമഡേഷൻ സ്വർഗത്തിൽ വേണോ നരകത്തിൽ വേണോ എന്നാലോചിച്ച് എത്ര രാത്രികളിൽ തല പെരുത്തിരിക്കുന്നു. സിറിയയിലും ഇറാഖിലും ഒക്കെ സ്ഥിതി ഇതിനേക്കാൾ കോമ്പ്ലിക്കേറ്റ് ആണ്. ആത്മാർഥതയോടെയുള്ള ദൈവവിളി കേട്ട് ചെന്ന് നോക്കുമ്പോ കാണാം, കൊല്ലുന്നവനും ചാവുന്നവനും കൂടി ദൈവത്തെ വിളിക്കുന്നത്?! ക്യാ കരേഗാ? ഈ പൊല്ലാപ്പുകൾക്കിടയിൽ  കൂട്ടുകാരനായ യേശുവിനെ പോലെ കല്ലിലും മരത്തിലും ഒന്നും പോയി ചോരയൊലിപ്പിച്ച് നില്ക്കേണ്ട എന്ന ഒരു അഡ്വാന്റേജ് മാത്രമാണ് ഒരു ആശ്വാസം. എങ്കിലും ഹിന്ദു ദൈവങ്ങളെ കാണുമ്പോൾ അസൂയ തോന്നിപ്പോകും!

സെക്രട്ടേറിയറ്റിൽ  സർക്കാർ ജോലി കിട്ടിയ പോലെ ജീവിതം ആസ്വദിക്കുന്ന ഹിന്ദു ദൈവങ്ങൾ ആണ് ഏറ്റവും ഭാഗ്യം ചെയ്ത ദൈവങ്ങൾ! ലക്സിന്റെ പരസ്യത്തിൽ കാണുന്ന പോലെ, ദിവസവും പാലും വെള്ളത്തിൽ കുളി. മലബാർ ഗോൾഡിന്റെ പരസ്യത്തിലെ പോലെ പളപളാ മിന്നുന്ന ആഭരണങ്ങൾ. നെയ്യ്, പഴം, അവില്, മലര്, പായസം തുടങ്ങി വിഭവ സമൃദ്ധമായ ഭക്ഷണം. എണ്ണത്തിൽ വളരെ കുറവുള്ള ഹിന്ദുക്കളുടെ പ്രോബ്ലംസ് സോൾവ്‌ ചെയ്യാൻ മുപ്പത്തി മുക്കോടി ദൈവങ്ങളും! അതാണ്‌ നേരത്തെ പറഞ്ഞത് സിമ്പതി തോന്നേണ്ട കാര്യം ഇല്ലാന്ന്.

ഏതെങ്കിലും ഭക്തൻ "എന്റെ ഗുരുവായൂരപ്പാ" എന്ന് വിളിച്ചാൽ ഗുരുവായൂരപ്പൻ മാത്രം അറ്റൻഡ് ചെയ്‌താൽ മതി. ബാക്കിയുള്ളവരൊക്കെ ഫ്രീ. അല്ലെങ്കിലും ഗുരുവായൂരപ്പാ എന്ന് വിളിക്കുമ്പോൾ ശ്രീപദ്മനാഭൻ തല കടത്തുന്നത് ശരിയാണോ? ഓരോ ഫയലും അതാത് ഡിപ്പാർട്ട്മെന്റ് വേണം അറ്റൻഡ് ചെയ്യാൻ. സർക്കാർ കാര്യം മുറ പോലെ എന്നാണല്ലോ?

പിന്നെയും ഉണ്ട് ഗുണങ്ങൾ. മക്കയിലും വത്തിക്കാനിലും ലക്ഷങ്ങൾ തടിച്ചു കൂടുന്ന അവസരത്തിൽ പ്രാർഥനയുടെ തള്ളിക്കയറ്റം കൊണ്ട് ശ്രീ. യേശുവിന്റെയും ശ്രീ. അല്ലാഹുവിന്റെയും ഒക്കെ സിസ്റ്റം ഹാങ്ങ്‌ ആവാൻ സാധ്യതയുണ്ട്. പക്ഷേ, ഗുരുവായൂരോ ശബരിമലയിലോ തിരുപ്പതിയിലോ ഒന്നും സിസ്റ്റം ഹാങ്ങ്‌ ആവുന്ന പ്രശ്നമേയില്ല. എന്താ കാരണം? അച്ചായന്മാരും കാക്കമാരും ഒക്കെ നിരന്ന് നിന്ന് പ്രാർത്ഥിക്കുമ്പോൾ ബുദ്ധിമാന്മാരായ ഹിന്ദുക്കൾ ക്യൂവിൽ നിന്നാണ് പ്രാർത്ഥിക്കുന്നത്. അപ്പൊ ഓരോരുത്തരുടെയും പ്രാർത്ഥന ശ്രദ്ധയോടെ അറ്റൻഡ് ചെയ്യാനും പറ്റും സിസ്റ്റം ഹാങ്ങ്‌ ആവുകയും ഇല്ല! പിന്നെ, ഹിന്ദുക്കൾ തോന്നുമ്പോ അമ്പലത്തിൽ പോവും എന്നല്ലാതെ ദിവസവും ആഴ്ചയിലും ഒക്കെ പോയി ബുദ്ധിമുട്ടിക്കുകയൊന്നും ഇല്ല. ചുരുക്കി പറഞ്ഞാ, ഭക്തന്മാർ ഹാപ്പി ദൈവങ്ങൾ ഡബിൾ ഹാപ്പി!

പറയാനാണെങ്കിൽ അങ്ങനെയങ്ങനെ കുറേ കാര്യങ്ങൾ ഉണ്ട്. ഇക്കണ്ട വിശുദ്ധ പുസ്തകങ്ങൾ മുഴുവൻ വിചാരിച്ചിട്ടും ദൈവങ്ങളുടെ കാര്യം വിവരിച്ചു തീർക്കാൻ പറ്റുന്നില്ല. അപ്പൊ പിന്നെ ഈ 'കൊച്ചു' ഗോവിന്ദൻ എങ്ങനെ പറഞ്ഞു തീർക്കാനാണ്? അതുകൊണ്ട് ഡിങ്കനെ പോലുള്ള ന്യൂജെൻ ദൈവങ്ങളുടെ പ്രോപ്പർട്ടീസ് വിവരിക്കാൻ മുതിരുന്നില്ല. "പ്രപഞ്ചസൃഷ്ടിക്ക് മുമ്പ് ഡിങ്കൻ ആ ചുവന്ന ജെട്ടി തുന്നുകയായിരുന്നു" (വിശുദ്ധ ബാലമംഗളം 22:55) എന്നു മാത്രം തത്കാലം മനസിലാക്കുക.

ചുരുക്കി പറഞ്ഞാൽ നാനാവിധത്തിലുള്ള ദൈവങ്ങളുടെ ഒരു സൂപ്പർ മാർക്കറ്റ്‌ തന്നെയാണ് നമ്മുടെ ഈ ഭൂമി. ഓരോ ദൈവങ്ങളെയും പ്രീതിപ്പെടുത്താൻ ഉള്ള രീതികളും വെവ്വേറെ. ചത്തതിനു ശേഷം ദൈവങ്ങൾ ആത്മാക്കളെ കൈകാര്യം ചെയ്യുന്നത് പോലും പല തരത്തിലാണ്. എന്നാ പിന്നെ, ഏറ്റവും ചുരുങ്ങിയ ചെലവിൽ മികച്ച ഓഫർ തരുന്ന ദൈവത്തെ അങ്ങ് തെരഞ്ഞെടുത്താ പോരെ? ങേ ഹേ! ജനിച്ച മതത്തിൽ തുടരാനും അതിനെ ന്യായീകരിച്ച് കാലം കഴിച്ചു കൂട്ടാനുമാണ് കുട്ടിക്കാലം മുതൽക്കേ സമൂഹം നമ്മളെ പഠിപ്പിച്ചു വെച്ചിരിക്കുന്നത്. അതായത്, സൂപ്പർ മാർക്കറ്റിൽ കയറുന്നതൊക്കെ കൊള്ളാം. വാങ്ങേണ്ട സാധനം എന്താണെന്ന് നീ ജനിക്കുന്നതിനു മുന്നേ ഞങ്ങൾ തീരുമാനിച്ചു വെച്ചിട്ടുണ്ടെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്ന അവസ്ഥ! എന്നാപ്പിന്നെ, കടയിൽ കയറാതിരുന്നാൽ പോരേ? അതും സമ്മതിക്കില്ല! ഇനീപ്പോ ഈ വ്യവസ്ഥിതിയൊക്കെ മാറ്റാൻ ശ്രമിച്ച് വെറുതെ കലിപ്പാകുന്നതിലും നല്ലത് ഇങ്ങനെയങ്ങു പോകുന്നതല്ലേ ല്ലേ ല്ലേ?!


തല്കാലം ഇവിടെ നിർത്തുന്നു. ഇത്രയും സമയം ചെലവഴിച്ചത് ദൈവങ്ങൾക്ക് വേണ്ടിയാണല്ലോ എന്ന് ആലോചിക്കുമ്പോ ഒരു ആശ്വാസം. ഹിന്ദു ദൈവങ്ങളെ സെക്രട്ടേറിയറ്റിലെ അഴിമതിക്കാരോട് ഉപമിച്ചു എന്ന് വ്യാഖാനിച്ച്‌ ഏതെങ്കിലും ഹിന്ദുവും, മറ്റ് ദൈവങ്ങളെ അവഹേളിച്ചു എന്ന് പറഞ്ഞ് മറ്റ് മതക്കാരും ദൈവങ്ങളെ മൊത്തത്തിൽ അപമാനിച്ചു എന്ന് പറഞ്ഞ് ദൈവങ്ങളും പണി തന്നില്ലെങ്കിൽ വീണ്ടും കാണാം. അതുവരെ എല്ലാവരെയും അതാത് ഡിപ്പാർട്ട്മെന്റിലെ ദൈവങ്ങൾ കാത്ത് രക്ഷിക്കട്ടെ.

എന്നാലും ഒരു സംശയം ഇപ്പോഴും ബാക്കിയാണ്. ഈ തേങ്ങയിൽ വെള്ളം നിറയ്ക്കുന്നതും ഈന്തപ്പഴത്തിൽ കുരു നിറയ്ക്കുന്നതും കൊപ്രയെ പിണ്ണാക്ക് ആക്കി മാറ്റുന്നതും ഇതിൽ ഏത് ദൈവമാണോ ആവോ?!

Wednesday 1 June 2016

ബോംബുണ്ടോ ബ്രോ ഒരു ചായയെടുക്കാൻ?

ഇത്, തീവ്രവാദത്തിന്റെ ചോര മണക്കുന്ന കഥയാണ്. ലോലമനസ്കർ ദയവായി മാറി നിൽക്കുക. ഈ കഥയിലെ സംഭാഷണങ്ങൾ എല്ലാം അറബിയിലാണെങ്കിലും, എനിക്കും നിങ്ങൾക്കും അറബി അറിയാത്തത് കൊണ്ട് മലയാളത്തിൽ തർജമിക്കുന്നു.

************

അൽ കിലാവിയും ആത്മസുഹൃത്ത് മിസാവനീയും ബസ്സ്റ്റോപ്പിൽ എത്തുമ്പോൾ സിറിയയിലെ വിശാലമായ മരുഭൂമിയിൽ ഇരുൾ പരക്കാൻ തുടങ്ങുകയായിരുന്നു. "സുഹൃത്തേ, ബസ് വരാൻ ഇനിയും സമയമുണ്ട്. അതിനു മുമ്പ്, ഓരോ ചായ കുടിച്ചാലോ?" ബസ്  സ്റ്റോപ്പിന് അടുത്തുള്ള കണാരേട്ടന്റെ ചായക്കടയിലേക്ക് നടക്കുമ്പോൾ മിസാവനി ചോദിച്ചു. "എന്നാപ്പിന്നെ ഓരോ പരിപ്പ് വടയും കൂടി ആയിക്കോട്ടെ". അൽ കിലാവി പ്രതിവചിച്ചു.

സിറിയയിലെ ഐഎസ് തീവ്രവാദ സംഘടനയിലെ രണ്ടു ചുണക്കുട്ടികളാണ് കിലുവും മിസുവും. ചോര കണ്ട് അറപ്പ് മാറിയവർ. പക്ഷേ, അമേരിക്കയുടെ ആക്രമണത്തിൽ ഐഎസിന്റെ ട്രഷറി തകർന്നപ്പോൾ സംഘടന പ്രതിസന്ധിയിലായി. അതോടെ ജീവനക്കാരുടെ ശമ്പളം കമ്പനി പകുതിയാക്കി വെട്ടിക്കുറച്ചു. അങ്ങനെയാണ് കിലുവും മിസുവും വേറെ തീവ്രവാദ സംഘടനയിൽ ജോലി അന്വേഷിച്ചു തുടങ്ങിയത്.

 കണാരേട്ടനോട്‌ രണ്ട് ചായ ഓഡർ ചെയ്യുന്നതിനിടയിൽ അൽ കിലാവി സംഭാഷണം തുടർന്നു. "ചോരേടേം ബോംബിന്റേം എടെക്കെടന്ന് ജോലി ചെയ്യാൻ ഇപ്പോകിട്ടുന്ന ശമ്പളം തന്നെ കുറവാ. അതിന്റെടേല് ഒള്ള ശമ്പളം പകുത്യാക്കാന്നു പറഞ്ഞാലോ?"
"പിന്നല്ല." മിസാവനിയും ഏറ്റു പിടിച്ചു. "സ്വന്തം ആവശ്യത്തിനു തന്നെ പണം തികയുന്നില്ല. അതിന്റെ കൂടെ നാലഞ്ച് അടിമപ്പെണ്ണുങ്ങളെയും കൂടി എങ്ങനെ നോക്കാനാ?"

"എന്താ കിലൂ, ജോലി മാറുന്നതിന്റെ ടെൻഷൻ വല്ലതും ഉണ്ടോ?" കണാരേട്ടൻ ചായയും കൊണ്ട് വന്നു.
"ഏയ്‌. ടെൻഷൻ ഒന്നും ഇല്ല. അൽഖ്വയിദയിൽ ജോലി ചെയ്യുക എന്നത് ഏത് തീവ്രവാദിയുടെയും സ്വപ്നം അല്ലേ കണാരേട്ടാ."
ലോകം ഭയക്കുന്ന ഭീകരവാദിയെ കിലു എന്ന് വിളിക്കാൻ സ്വാതന്ത്ര്യമുള്ള ചുരുക്കം ചിലരിൽ ഒരാളാണ് കണാരേട്ടൻ. ഇന്ത്യയുടെ തെക്ക് ഭാഗത്ത് എവിടെയോ ആണ് വീട്. വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽ എത്തിയ ആളാണ്‌. യുദ്ധം കാരണം സിറിയക്കാരൊക്കെ യൂറോപ്പിലേക്ക് പോയപ്പോ, ബിസിനസ്സിന്റെ സ്കോപ് മനസ്സിലാക്കി മൂപ്പർ സിറിയൻ മരുഭൂമിയിലെ ഐഎസ് തീവ്രവാദ കേന്ദ്രത്തിനടുത്ത് ഒരു ചായക്കട തുടങ്ങി. അവിടത്തെ ചായയും പരിപ്പ് വടയും തീവ്രവാദികളുടെ ഇടയിൽ പെട്ടന്ന് തന്നെ ഹിറ്റായി. ഇപ്പൊ, നിന്ന് തിരിയാൻ സമയമില്ല. ഇത് കൂടാതെ, യെമനിലും അഫ്ഗാനിലും ഇറാക്കിലും കണാരേട്ടന് കടകളുണ്ട്. അവിടുത്തെ തീവ്രവാദികളുമായി അങ്ങേർക്ക് അടുത്ത ബന്ധമാണ്. അങ്ങനെയാണ് അഫ്ഗാനിലെ അൽ ഖ്വയിദയിൽ കിലുവിനും മിസുവിനും കണാരേട്ടൻ ജോലി ശരിയാക്കിയത്. ഇതുപോലെ പലരും കണാരേട്ടന്റെ കാരുണ്യത്തിൽ രക്ഷപ്പെട്ടിട്ടുണ്ട്. വെറുതെയല്ല കേട്ടോ. ഓരോ റിക്രൂട്ട്മെന്റിനും അയ്യായിരം ഡോളർ ഫീസ്‌ കൊടുക്കണം. എന്നാലും അവരുടെ ഒക്കെ രഹസ്യ സന്ദേശങ്ങളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ വായിച്ച് കിലുവും മിസുവും അസൂയപ്പെട്ടിട്ടുണ്ട്. ദിവസേന ഇഷ്ടം പോലെ മനുഷ്യരെ കൊല്ലാൻ പറ്റുമത്രേ! കഴുത്തറുത്ത് കൊല്ലുമ്പോൾ ചീറ്റുന്ന പച്ചച്ചോരയുടെ ഗന്ധം അവർക്ക് വളരെ ഇഷ്ടമാണ്. അതുപോലെ പച്ചക്ക് ചുട്ടു കൊല്ലുമ്പോൾ ഉണ്ടാകുന്ന കരിഞ്ഞ മാംസത്തിന്റെ ഗന്ധവും...

"എവടെപ്പോയാലും പണി ചെയ്യാനൊള്ള മനസ്സ് ഇണ്ടായാ മതി. ആത്മവിശ്വാസാ ഏറ്റോം വലുത്." മുകളിലേക്ക് നോക്കി ഒന്ന് പ്രാർത്ഥിച്ച ശേഷം അങ്ങേര് തുടർന്നു. "പത്തറന്നൂറ് കൊല്ലം മുന്ന് ജോസപ്പേട്ടൻ അമേരിക്കക്ക് പോയപ്പോ എന്തുട്ടാ ഇണ്ടായേ കയ്യില്? ആത്മവിശ്വാസം മാത്രം. എന്നിട്ടെന്താ? കൊളംബസ് ചേട്ടൻ അമേരിക്കേല് ചെന്ന് എറങ്ങീപ്പൊ ചായ കൊടുത്ത് സ്വീകരിക്കാൻ ഭാഗ്യം ണ്ടായീലേ? അത് മനസ്സില് വെച്ചോ."
ചരിത്രം ഒന്നും അറിയില്ലെങ്കിലും കണാരേട്ടൻ പറഞ്ഞത് രണ്ടു പേരും ശ്രദ്ധയോടെ കേട്ടു. ദൂരെ നിന്നും പൊടിപറത്തി ബസ് വരുന്നത് കണ്ടപ്പോ അൽ കിലാവിയും മിസാഉലും എഴുന്നേറ്റു. കണാരേട്ടനും പുറത്തേക്ക് ഇറങ്ങി വന്നു. "ഡാ ബാബ്വേ, എന്തൊക്കിണ്ട് വിശേഷം?" ബാബു ആ ബസിന്റെ ഡ്രൈവർ ആണ്. ബാബൂന്റെ അനിയൻ ബിനോയ്‌ കണ്ടക്ടറും. രണ്ടു പേരും കണാരേട്ടന്റെ നാട്ടുകാർ തന്നെ. "എന്തുട്ട് വിശേഷം കണാരേട്ടാ? ഇപ്പൊ തന്നെ വീട്ടിലിക്ക് വിളിച്ച് വെച്ചൊള്ളൂ. നാട്ടില് ജീവിക്കാൻ പറ്റാത്ത അവസ്ഥ്യാ." രണ്ടു യൂഎസ് യുദ്ധവിമാനങ്ങൾ ദൂരേക്കൂടി പറന്നു പോയി. "എവടെ നോക്കിയാലും അഴിമതീം പീഢനോം വെലക്കയറ്റോം തന്നെ."
കണാരേട്ടന്റെ നാടിനെ കുറിച്ചോർത്ത് അൽ കിലാവിക്ക് സങ്കടം തോന്നി. "നിങ്ങടെ നാട് നന്നാവാൻ ഞാൻ പ്രാർഥിക്കാം".

"അതൊന്നും നന്നാവാൻ പോണില്ല" കണാരേട്ടൻ ആത്മഗതിച്ചു.
"ഞാൻ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ? ബാബു യെമൻ അതിർത്തി വരെ കൊണ്ട് വിടും. അവിടെ നമ്മടെ ചായക്കടയിൽ താമസിച്ച് നാളെ വൈകീട്ട് അഫ്ഗാൻ ഫ്ലൈറ്റിൽ പുറപ്പെടണം. കള്ള പാസ്പോർട്ടും വിസയും ഒക്കെ എന്റെ മോൻ സുമേഷ് റെഡിയാക്കിയിട്ടുണ്ട്. ആയുധങ്ങൾ ഒക്കെ പുതിയ സ്ഥലത്ത് ജോയിൻ ചെയ്യുമ്പോ കിട്ടും."
"കണാരേട്ടാ, കുറച്ചു ദിവസത്തേക്ക് എന്റെ ബോസ് ഇത് അറിയരുത്. യെമനിൽ പോയി രണ്ടു ബോംബ്‌ പൊട്ടിച്ചിട്ട് വരാം എന്ന് പറഞ്ഞാണ് ഇറങ്ങിയത്. കമ്പനി മാറിയതറിഞ്ഞാൽ ചെലപ്പോ ഇഷ്ടപ്പെടില്ല."
"അതൊക്കെ ഞാൻ വേണ്ട പോലെ ചെയ്തോളാം മക്കളേ. ഞാൻ എത്ര തവണ ഈ ഇടപാട് നടത്തിയിരിക്കുന്നു. എത്തിയ വിവരത്തിന് എനിക്കും ഇവിടെയുള്ള അടുത്ത കൂട്ടുകാർക്കും സന്ദേശം അയക്കണം."

യെമനിൽ പൊട്ടിക്കാനുള്ള ബോംബും തോക്കും ഒക്കെ അവർ കണാരേട്ടന് കൈമാറി. വഴിയിൽ അമേരിക്കൻ സേന വണ്ടി പരിശോധിച്ചാൽ തന്നെ ചമ്മിപ്പോകും. കാരണം കിലുവും മിസുവും ഇപ്പോൾ കാഴ്ചയിൽ സിറിയൻ അഭയാർഥികളാണ്. കണാരേട്ടനെ ആലിംഗനം ചെയ്ത് ഇരുവരും ബസിൽ കയറി. ബസ് പൊടി പറത്തി ദൂരെ ദൂരെ അപ്രത്യക്ഷമായി. രണ്ടു പേരെ സഹായിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കണാരേട്ടൻ ഡോളറിനെ ഇന്ത്യൻ രൂപയിലേക്ക് മാറ്റാൻ മനസ്സിൽ കണക്ക് കൂട്ടി 5000 x 2 x 66.83 = ...

*********************

നേരം പുലർന്നു. യെമൻ അതിർത്തിയിൽ വണ്ടി എത്തിയപ്പോൾ ബാബു രണ്ടു പേരെയും ഉണർത്തി. "ദാ, ആ ഗ്യാപ്പിലൂടെ നൂണ്ട് കടന്നോളൂ. ഈ ഭാഗത്ത് ചെക്കിങ്ങ് ഒന്നും ഇല്ല. ഒരു മുന്നൂറു മീറ്റർ നേരെ നടന്നാൽ 'കണാരൻസ് ടീഷോപ്' എന്ന ബോർഡ് കാണാം. അവിടെ ചെന്നിട്ട് "ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ" എന്ന് ചോദിക്കണം. അപ്പൊ അവർ "തീപ്പെട്ടിയുണ്ടോ സഖാവേ ഒരു ബീഡിയെടുക്കാൻ" എന്ന് പറയും. അപ്പൊ നിങ്ങൾ പറയണം "രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ" എന്ന്. അതാണ്‌ നമ്മുടെ കോഡ് ഭാഷ. 
ബാബുവിന് നന്ദി പറഞ്ഞ് കിലുവും മിസുവും ഇറങ്ങി നടന്നു. ചായക്കടയിൽ ആകെ രണ്ടോ മൂന്നോ പേരെ ഉണ്ടായിരുന്നുള്ളൂ. അവർ കടക്കാരനോട് ചോദിച്ചു. "കണാരേട്ടന്റെ മോൻ സുമേഷ് ആണോ?"
"അതെ"
"ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ"
"തീപ്പെട്ടിയുണ്ടോ സഖാവേ ഒരു ബീഡിയെടുക്കാൻ"
"രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ".
സുമേഷ് ചിരിച്ചു. "വരൂ. അകത്തേക്ക് ഇരിക്കാം".
അകത്ത് അവരെ കാത്ത് റഷ്യൻ പട്ടാളക്കാർ ഇരിക്കുന്ന കാര്യം ആ തീവ്രവാദികൾക്ക് അറിയുമായിരുന്നില്ല.

*********************

കഥയുടെ ബാക്കി പല ലോകഭാഷകളിലാണ്. എനിക്കും നിങ്ങൾക്കും അതൊന്നും അറിയാത്തത് കൊണ്ട് മലയാളത്തിൽ തർജമിക്കുന്നു.

"ഹലോ."
"ഹലോ മിസ്റ്റർ കണാരൻ. ഇത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആണ്."
"നമസ്കാരം സർ. എന്തൊക്കെയുണ്ട് വിശേഷം."
"നല്ല വിശേഷം മി. കണാരൻ. ഞാൻ താങ്കൾക്ക് നന്ദി പറയാൻ ആണ് വിളിച്ചത്. കിലുവും മിസുവും ഉൾപ്പടെ മുപ്പതാമത്തെ തീവ്രവാദിയെ ആണ് താങ്കൾ പിടിച്ചിരിക്കുന്നത്. അതും ഒരു നിരപരാധിയെ പോലും മുറിവേൽപ്പിക്കാതെ. താങ്കൾ ആളൊരു കിടിലൻ തന്നെ!"
"നന്ദി സർ. പിടിച്ചവൻമാരുടെ പേരിൽ കൂട്ടുകാർക്ക് നല്ല സന്ദേശങ്ങൾ അയക്കാൻ ടീമിനോട് പറയണം. ഒബാമ ലൈനിൽ ഉണ്ട്. ഞാൻ വിളിക്കാം സർ."

"ഹലോ."
"ഒബാമയാണ് കണാരാ. നമ്മളെയൊക്കെ മറന്നോ?!"
"എന്താ ബ്രോ അങ്ങനെ പറയുന്നത്? ഇവിടെ കുറച്ച് തിരക്കായിരുന്നു."
"ഞാൻ തമാശിച്ചതാടോ. അഫ്ഗാനിൽ നിന്ന് താങ്കൾ പിടിച്ചു തന്ന നാൽപ്പത്തേഴു ഭീകരവാദികൾക്ക് പകരം തനിക്ക് എന്താടോ വേണ്ടത്?"
"ഒന്നും വേണ്ടടോ. സിറിയയിലെ ചായക്കടക്ക് താഴെയുള്ള രഹസ്യ ഹൈവേയുടെ അറ്റകുറ്റപ്പണി ഒന്നു നടത്തി തരണം. പിന്നെ കടയുള്ള ഭാഗത്ത് ബോംബൊന്നും ഇട്ടേക്കല്ലേ!"
"ഹഹ. തന്റെയൊരു കാര്യം! ഒക്കെ ഞാൻ ഏറ്റു."
"ഒരു കോൾ വരുന്നുണ്ട് ഡ്യൂഡ്. ഞാൻ വിളിക്കാം."


"കെ. നരേയ്ൻ സ്പീകിംഗ് മോഡിജി"
"എല്ലാം ഓക്കെ അല്ലേ ബേഠാ"
"എവരിതിംഗ് ആൾറൈറ്റ് സർ."
"ഗുഡ്. ഞാൻ അഞ്ചാമതും യൂറോപ്പിലേക്ക് പോകുന്നു. ഒരു മാസം കഴിഞ്ഞിട്ടേ വരൂ. അതുവരെ ടേക്ക് കെയർ ബേഠാ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മെർകലിനെയൊ കാമറൂണിനെയോ വിളിച്ചാൽ മതി. ഞാൻ ആ ഭാഗത്ത് എവിടെയെങ്കിലും ഉണ്ടാകും."
"ജീ സാബ്. ജയ് ഹിന്ദ്‌."
"ജയ് ഹിന്ദ്‌." 

Wednesday 4 May 2016

സീസണൽ ബോധോദയങ്ങൾ

ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ അവതരിപ്പിച്ച പ്രശസ്തമായ ആശയമാണ് സീസണൽ ഭക്തി. ശബരിമലക്ക് പോയി വന്ന് മാല അഴിച്ചു വെച്ചാൽ പിന്നെ യാതൊരു മടിയുമില്ലാതെ ഭൗതിക സുഖങ്ങളിലേക്കുള്ള മടക്കം. മാല ഇടുമ്പോൾ പ്യുവർ വെജ്. അല്ലാത്തപ്പോൾ കടിച്ചു പറിക്കാൻ ഇറച്ചിയോ മീനോ നിർബന്ധം. മാല ഇടുമ്പോൾ ദിവസവും ക്ഷേത്ര ദർശനം. അല്ലെങ്കിൽ വല്ലപ്പോഴും അമ്പലത്തിന്റെ ഭാഗത്ത് കൂടെ പോയാലായി. മാല ഇടുമ്പോഴും ഇടാത്തപ്പോഴും ജീവിതക്രമങ്ങളിൽ ഉണ്ടാകുന്ന വൈരുദ്ധ്യങ്ങളുടെ ലിസ്റ്റ് നിറയ്ക്കാൻ അധികമൊന്നും ബുദ്ധിമുട്ടേണ്ടി വരില്ല.  ഇങ്ങനെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നത് ഭഗവാനെ പറ്റിക്കലല്ലേ എന്ന ക്രൂരമായ ചോദ്യം ദിപ്പുറത്ത്. അതല്ലാതെ എക്കാലവും സ്വാമിയായി കഴിയുന്നത് പ്രാക്ടിക്കലാണോ എന്ന സിമ്പിൾ വാദം ദപ്പുറത്ത്. ക്യാ കരൂം?



നമ്മൾ സ്വയം പറ്റിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ് ലളിതമായ ഉത്തരം. ഇതിൽ നിന്നും ദൈവങ്ങളെ മാത്രം മാറ്റി നിർത്തേണ്ട കാര്യമില്ല. സീസണൽ ബോധോദയങ്ങളുടെ വക്താക്കളായി മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത് എന്നാണ് പറഞ്ഞു വരുന്നത്. ചില ഉദാഹരണങ്ങളിലേക്ക് വരാം.

2011 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് പാർവതി പുത്തനാറിന്റെ കൈവഴിയായ കനാലിലേക്ക് സ്കൂൾ വാൻ മറിഞ്ഞ് പിഞ്ചു കുഞ്ഞുങ്ങൾ മരിച്ച കാര്യം കേരളമൊട്ടാകെ വലിയ വാർത്തയായിരുന്നു. റോഡിനു സമാന്തരമായി, ഭിത്തിയോ കാൽവരികളോ ഇല്ലാത്ത കനാലും വാനിന്റെ അമിത വേഗതയുമാണ് അപകടത്തിന് കാരണമായത്. അന്ന് രാഷ്ട്രീയക്കാരും നമ്മളും ഒഴുക്കിയ മുതലക്കണ്ണീർ ബാഷ്പമായി മുകളിലെത്തി മഴയായി പല തവണ പെയ്തിറങ്ങി. മറ്റൊരു കാലവർഷം അടുത്തെത്തി നിൽക്കെ, സുരക്ഷയില്ലാത്ത ജലാശയങ്ങൾക്കരികിലൂടെ വേഗ നിയന്ത്രണം ഒന്നുമില്ലാതെ, കുതിച്ചു പായാൻ തയ്യാറായി നിൽക്കുന്ന വാനുകൾ കണ്ടെത്താൻ ആർക്കും പ്രയാസമുണ്ടാകില്ല. എവിടെപ്പോയി അന്ന് നുരഞ്ഞു പൊന്തിയ ആത്മരോഷം? ആ ദുരന്തസീസൺ കഴിഞ്ഞപ്പോൾ അതങ്ങ് പോയി. അത്ര തന്നെ.

2015 ഓഗസ്റ്റിൽ വൈപ്പിനിൽ നിന്നും കൊച്ചിയിലേക്ക് വന്ന പാസഞ്ചർ ബോട്ടിൽ മറ്റൊരു ബോട്ട് ഇടിച്ച് ഏതാനും ആളുകൾ മരിച്ചു. അന്നും നമ്മൾ പതിവ് പോലെ നടുക്കം രേഖപ്പെടുത്തുകയും ഇനി ഇതാവർത്തിക്കാൻ പാടില്ലെന്ന് അലമുറയിടുകയും ചെയ്തു. പിന്നെ, അടുത്ത അപകട സീസണിൽ വീണ്ടും പുറത്തെടുക്കാൻ വേണ്ടി നമ്മൾ ആ അലമുറയെ നാലാക്കി മടക്കി പോക്കറ്റിലിട്ടു. സ്രാങ്കുമാരുടെ ജാഗ്രതയും അനുഭവവും കൈമുതലാക്കി കൊച്ചിക്കായലിൽ ഇന്നും തേരാപാരാ ബോട്ടുകൾ ഒഴുകുന്നു. അല്ലാതെ അപകടത്തിൽ നിന്നും നാം പഠിച്ച് നടപ്പിലാക്കിയത് വട്ടപ്പൂജ്യം.

2012 ഓഗസ്റ്റിൽ കണ്ണൂരിലെ ചാലയിൽ LPG കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞ് വൻ തീപിടുത്തവും മരണങ്ങളും ഉണ്ടായി. പതിവ് പോലെ ഞെട്ടലിൽ അൽപം ദുഃഖം ചേർത്ത് നമ്മൾ മുഖപുസ്തകത്തിൽ വിളമ്പി. മേമ്പൊടിയായി ചില നിർദേശങ്ങളും വിതറി. അന്നത്തെ അപകട സാഹചര്യങ്ങളിൽ നിന്ന് നമ്മുടെ പാതകളോ ലോറികളോ എത്ര മാത്രം പരിഷ്കരിക്കപ്പെട്ടു? അത് അന്വേഷിക്കേണ്ടത് നമ്മുടെ ഡിപാർട്ട്‌മെന്റ് അല്ല. അത്ര തന്നെ.

ഉദാഹരണങ്ങൾക്ക് പഞ്ഞമില്ലാത്ത വിധം നമ്മുടെ നാട്ടിൽ വെടിക്കെട്ട് അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. പുറ്റിങ്ങൽ ക്ഷേത്രത്തിലെ അപകടത്തിന് ശേഷം ഈ രംഗത്തെ സുരക്ഷയെ കുറിച്ച് ഒട്ടേറെ മികച്ച ലേഖനങ്ങളും ചർച്ചകളും നടക്കുകയും ചെയ്തു. പക്ഷേ, അപകടങ്ങളുടെ ഒരു ശൃംഖല തന്നെ മുന്നിലുണ്ടായിട്ടും നമ്മുടെ നാട്ടിലെ ദേവാലയങ്ങൾ എന്ത് പഠിച്ചു എന്നൊരു ചോദ്യമുണ്ട്. വെടിക്കെട്ട് നടക്കുന്ന എത്ര ക്ഷേത്രങ്ങളിൽ ഫയർ എഞ്ചിൻ പോയിട്ട് ഒരു കുഞ്ഞു ഫയർ എക്സ്റ്റിന്ഗ്വിഷർ എങ്കിലും ഉണ്ട്? ഒരു ഫസ്റ്റ് എയ്ഡ് ബോക്സ്‌? എന്തിനേറെ? ദേവാലയങ്ങളിലെ ഉത്സവ കമ്മിറ്റി മീറ്റിങ്ങുകളിൽ, അപകടമുണ്ടായാൽ കൈക്കൊള്ളേണ്ട പ്രവർത്തനങ്ങളെ കുറിച്ച് (Contingency Planning) ചർച്ച നടന്നതായി എത്ര പേർക്കറിയാം?



പ്രകൃതിക്ഷോഭങ്ങൾ പോലെ,  തടയാൻ കഴിയാത്ത നിരവധി അപകട സാധ്യതകൾ ഉള്ളപ്പോൾ, തടയാൻ കഴിയുന്ന അപകടങ്ങൾ പരമാവധി കുറയ്ക്കുവാൻ നമ്മൾ ബോധപൂർവം ശ്രമിക്കുക തന്നെ വേണം. വർഷം തോറും ഫണ്ട് ലാപ്സാക്കി കളയുന്ന നിരവധി സ്വയംഭരണ സ്ഥാപനങ്ങൾ ഉള്ള നാടാണ് നമ്മുടെത്. ഓരോ പഞ്ചായത്തിലും അപകടം സംഭവിക്കാൻ ഇടയുള്ള സ്ഥലങ്ങളെ പറ്റിയോ സംഭവങ്ങളെ പറ്റിയോ ചർച്ച നടത്തുകയും അതൊഴിവാക്കാൻ ഉള്ള മുന്നൊരുക്കങ്ങളെ കുറിച്ച് ഒരു മാർഗരേഖ തയ്യാറാക്കുകയും ചെയ്യുന്നത് പലർക്കും ഒരു ആഡംബരമായി തോന്നാം. പക്ഷേ, നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ ജീവിതം ചെലവഴിക്കുന്ന സ്ഥലത്ത് സുരക്ഷയൊരുക്കുന്നതിനെ കുറിച്ച് തീർച്ചയായും ചിന്തിക്കേണ്ടതുണ്ട്. അത് ചെയ്യാതിരിക്കുന്നതാണ് ആഡംബരം. ഭാഗ്യം തുണയ്ക്കും എന്ന ആഡംബരവിശ്വാസം.

കാട്ടിലും റോട്ടിലും കടലിലും മലയിലും ഉണ്ടാകുന്ന ദുരന്തങ്ങൾ കേൾക്കുമ്പോൾ അത് ഒഴിവാക്കണം എന്ന ബോധോദയം ഓരോരുത്തരിലും ഉണ്ടാകുന്നുണ്ട്. ഇപ്പോഴത്തെ വരൾച്ചയുടെ കാഠിന്യമാണു് ബോധപ്പട്ടികയിൽ അവസാനത്തേത്. പക്ഷേ നിർഭാഗ്യവശാൽ അത്തരം ബോധങ്ങളുടെ ആയുസ്സ് കുറവാണെന്ന് മാത്രം. ഉറുമ്പ് ചത്താൽ തവള ചാവുന്നത് വരെയും തവള ചത്താൽ പാമ്പ്‌ ചാവുന്നത് വരെയും മാത്രം വാർത്തകൾ നിലനില്ക്കുന്ന നാട്ടിൽ സീസണൽ ബോധോദയങ്ങൾ ഒരു തെറ്റല്ല. പക്ഷേ, നമ്മുടെ സുരക്ഷ നമ്മുടെ നിയന്ത്രണത്തിൽ ഉള്ളതല്ല എന്ന് തിരിച്ചറിയുകയും അത് ഉറപ്പു വരുത്തേണ്ടവർ അത് ചെയ്യുന്നില്ല എന്ന് മനസിലാക്കുകയും ചെയ്തിട്ടും ഒരു സമൂഹം ഉറക്കം നടിക്കുന്നത് ആപൽക്കരമാണ്. സാമൂഹിക മാറ്റങ്ങൾക്ക് വേണ്ടി ഇറങ്ങിത്തിരിച്ച് അത് നേടിയെടുക്കുന്നത് വരെ നിലകൊണ്ട നിരവധി പേരെ വിസ്മരിച്ചു കൊണ്ടല്ല ഇത് പറയുന്നത്. ആവശ്യങ്ങൾക്ക് വേണ്ടി ജാഗ്രതയോടെ നിലകൊണ്ടിരുന്ന ഒരു സമൂഹത്തിൽ നിന്നും ഇപ്പോൾ നമ്മൾ എത്തിനിൽക്കുന്ന അകലം വല്ലപ്പോഴും ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും എന്ന് മാത്രം.

Thursday 31 March 2016

ലോകം ഇങ്ങനാണ് ബ്രോ...

"കൂടെയുണ്ടായിരുന്ന നിരവധി പേർ പട്ടിണി കിടന്നു മരിച്ചു. ബാക്കിയുള്ളവർ ഭക്ഷണം കഴിച്ചിട്ട് ആഴ്ചകളായി. എവിടുന്ന് കിട്ടാനാണ്‌? ഈ പ്രേതഭൂമിയിലേക്ക് എവിടുന്ന് ഭക്ഷണമെത്താനാണ്? ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ ട്രക്കുകൾക്ക് അതിർത്തി കടക്കണമെങ്കിൽ പോലും ഗവണ്മെന്റിന്റെയും പ്രതിപക്ഷത്തിന്റെയും തീവ്രവാദികളുടെയും അനുവാദം വേണം. വന്നാൽ തന്നെ ഇവിടെ ശേഷിക്കുന്ന ജനതയുടെ പത്ത് ശതമാനത്തിന് ആശ്വാസം പകരാൻ പോലും അതിനാവില്ല." അയാളുടെ എല്ലുകൾ മെലിഞ്ഞ ശരീരത്തിൽ എഴുന്നു നിന്നു. കണ്ണുകൾ കുഴിഞ്ഞും മുഖം വിളർത്തും കാണപ്പെട്ടു. "ബോംബ്‌ വീണ് കരിയാത്ത ചില മരങ്ങൾ ബാക്കിയുണ്ട്. അതിന്റെ ഇല പറിച്ചെടുത്ത് വെള്ളത്തിലിട്ട് ഞങ്ങൾ തിളപ്പിച്ച്‌ കുടിക്കും. ചിലപ്പോൾ, വെന്തളിഞ്ഞ ഇലകളും കഴിക്കും."
 യുദ്ധത്തിനും പട്ടിണിക്കും കെടുത്താൻ പറ്റാത്ത പ്രതീക്ഷയുടെ തിരിനാളം അയാളുടെ കണ്ണിൽ അപ്പോഴും അവശേഷിച്ചു. "എന്നെങ്കിലും എല്ലാം ശരിയാകും."
"വിവരങ്ങൾ പങ്കു വെച്ചതിന് വളരെ നന്ദി."
സിറിയയിലെ മദായ ഗ്രാമത്തിൽ നിന്നും ബി.ബി.സി ക്ക് വേണ്ടി ജാനെറ്റ് ഡോസ്‌.

******************

"ഇവിടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മാതൃരാജ്യം ഇല്ല. അവരോട് രാജ്യത്തിന്റെ പേര് ചോദിച്ചാൽ ദബാബ് എന്നാണ് പറയുക. വീടും വിലാസവും നഷ്ടപ്പെട്ട് അലയുന്ന ഇവിടുത്തെ ഓരോ മനുഷ്യ ജീവിക്കും ഈ ലോകത്ത് ജീവിക്കാൻ നിങ്ങളുടെ അത്ര തന്നെ അവകാശമുണ്ട്." അയാൾ തുടർന്നു. "പക്ഷേ, ലോകം ഞങ്ങളെ വിളിക്കുന്നത് അഭയാർഥികൾ എന്നാണ്. അടിസ്ഥാനസൗകര്യങ്ങളോ പൗരാവകാശങ്ങളോ ഇല്ലാതെ ഇവിടെ ജീവിതം തള്ളിനീക്കുന്ന ഓരോ മനുഷ്യന്റെയും പരമപ്രധാനമായ ആവശ്യം അതിജീവനം മാത്രമാണ്. ജീവിതത്തിന് നിറവും സുഗന്ധവും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും വളരെ പെട്ടന്ന് ഈ അവസ്ഥയിൽ എത്തിച്ചേരുന്നവരുടെ വികാരം മനസിലാക്കാൻ ചാനലുകാരുടെ ഒരു ഉപകരണത്തിനും സാധ്യമല്ല."
യുദ്ധത്തിനും പട്ടിണിക്കും കെടുത്താൻ പറ്റാത്ത പ്രതീക്ഷയുടെ തിരിനാളം അയാളുടെ കണ്ണിൽ അപ്പോഴും അവശേഷിച്ചു. "എന്നെങ്കിലും എല്ലാം ശരിയാകും."
"വിവരങ്ങൾ പങ്കു വെച്ചതിന് വളരെ നന്ദി."
മൂന്നര ലക്ഷത്തോളം അഭയാർഥികൾ അധിവസിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പ്‌ ആയ, കെനിയയിലെ ദദാബിൽ നിന്നും പ്രാറ്റ് വിൻസർ, പ്രസ്‌ ടീവി.

******************

"രക്തം മരവിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ശ്വാസം എടുക്കാൻ പോലും പറ്റാതെ ഞാൻ വിഷമിച്ചു. കൂടെയുള്ളവർ, അഭയാർഥികൾക്ക് വേണ്ടിയൊരുക്കിയ റെയിൽവേ സ്റ്റേഷനിലെ ക്ലിനിക്കിൽ എത്തിച്ച് ഓക്സിജൻ നല്കിയത് കൊണ്ട് രക്ഷപ്പെട്ടു. അധികം വൈകാതെ അടുത്ത രോഗി എത്തിയപ്പോൾ എനിക്ക്, പുറത്തെ മരവിക്കുന്ന തണുപ്പിലേക്ക് തിരിച്ചിറങ്ങേണ്ടി വന്നു. സത്യത്തിൽ ഞാൻ ഭാഗ്യവാനാണ്. താപനില പൂജ്യത്തിന് താഴെ പോവുന്ന ഈ മഞ്ഞുകാലത്ത് ഒരു ചെറിയ ബോട്ടിൽ കര തേടിയലയുന്ന എത്രയോ അഭയാർഥികളുണ്ട്. ഹൈപോ തെർമിയ മൂലം ഗ്രീസിലെ തെരുവുകളിൽ മരിക്കുന്ന എത്രയോ ജനങ്ങളുണ്ട്‌?"
യുദ്ധത്തിനും പട്ടിണിക്കും കെടുത്താൻ പറ്റാത്ത പ്രതീക്ഷയുടെ തിരിനാളം അയാളുടെ കണ്ണിൽ അപ്പോഴും അവശേഷിച്ചു. "എന്നെങ്കിലും എല്ലാം ശരിയാകും."
"വിവരങ്ങൾ പങ്കു വെച്ചതിന് വളരെ നന്ദി."
ആയിരക്കണക്കിന് അഭയാർഥികൾ  തീരമണയുന്ന ഗ്രീസിലെ കോസ് ദ്വീപിൽ നിന്നും യാനി ബെക്രകിസ്, റോയിറ്റേഴ്സ്.

******************

"വലത്തേ കാൽ ഒടിഞ്ഞു തൂങ്ങി. ഇടത്തേ കാലിൽ ലോഹക്കഷ്ണങ്ങൾ തുളച്ചു കയറി. വേദന കാരണം കണ്ണിൽ ഇരുട്ട് നിറഞ്ഞു. അധികം വൈകാതെ രക്ഷാപ്രവർത്തകർ എന്നെ കണ്ടെത്തിയത് കൊണ്ട് മാത്രം രക്തം വാർന്ന്, ഞാൻ മരിച്ചില്ല." വേദന കാരണം അയാളൊന്നു ഞരങ്ങി. പിന്നെ തുടർന്നു. "ഡോക്ടറുടെ പക്കൽ അവശേഷിച്ചിരുന്നത് ഏതാനും ശസ്ത്രക്രിയാ ഉപകരണങ്ങളും കുറച്ചു പഞ്ഞി കഷണങ്ങളും തുണികളും മാത്രമായിരുന്നു. മറ്റു മാർഗങ്ങൾ ഇല്ലാത്തത് കൊണ്ട് എന്റെ പച്ച മാംസത്തിലേക്ക് ഒടിഞ്ഞു തൂങ്ങിയ അസ്ഥികൾ തിരികെ കയറ്റുന്നത് എനിക്ക് പൂർണ ബോധത്തോടെ കണ്ടു നിൽക്കേണ്ടി വന്നു. മയക്കാനോ മരവിപ്പിക്കാനോ ഇവിടെ മരുന്നില്ല. പക്ഷേ, തക്ക സമയത്ത് ചികിത്സ കിട്ടാതെ അണുബാധയേറ്റും രക്തം വാർന്നും മരിച്ചവരെ കുറിച്ചോർക്കുമ്പോൾ ഞാൻ ഭാഗ്യവാനാണ്. വലിയ വലിയ രാജ്യങ്ങളിൽ കലാപത്തിലോ അക്രമത്തിലോ ഒരാൾ മരിക്കുന്നത് പോലും വലിയ സാമൂഹിക പ്രശ്നമാണെന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. ഇവിടെ മരിക്കുന്ന ഓരോരുത്തരും സ്ഥിതിവിവരക്കണക്കുകൾ തിരുത്താൻ മാത്രമേ ഉപകരിക്കുന്നുള്ളൂ..."
യുദ്ധത്തിനും പട്ടിണിക്കും കെടുത്താൻ പറ്റാത്ത പ്രതീക്ഷയുടെ തിരിനാളം അയാളുടെ കണ്ണിൽ അപ്പോഴും അവശേഷിച്ചു. "എന്നെങ്കിലും എല്ലാം ശരിയാകും."
"വിവരങ്ങൾ പങ്കു വെച്ചതിന് വളരെ നന്ദി."
ലിബിയയിലെ മുർസൂകിൽ നിന്നും ഫാത്തിമ ഷാകിർ, അൽ ജസീറ.

******************

"ജോലി സ്ഥലത്തെ ബോസിന്റെ ശകാരം നിങ്ങളെ അലട്ടുകയാണോ? 
ജാതകദോഷം കാരണം വിവാഹം മുടങ്ങി നിരാശനായ ആളാണോ നിങ്ങൾ? 
ലിംഗത്തിന്റെ വലുപ്പക്കുറവു നിങ്ങളെ തീരാദുരിതത്തിൽ ആഴ്ത്തിയോ?
കാറ് വാങ്ങാനുള്ള സാമ്പത്തിക തടസ്സം നിങ്ങളുടെ സമാധാനം കെടുത്തുകയാണോ?
സഹപ്രവർത്തകന് കിട്ടിയ പ്രമോഷൻ താങ്കളെ അസ്വസ്ഥനാക്കിയോ?
ഇതൊന്നുമല്ലാതെ കൂടോത്രം, ഒടിവിദ്യ, കുതികാൽ വെട്ട്, മൂലക്കുരു, സ്തനസൗന്ദര്യക്കുറവ്, സ്തനസൗന്ദര്യക്കൂടുതൽ തുടങ്ങി നൂറു കണക്കിന് ജീവിതപ്രശ്നങ്ങളിൽ ഏതെങ്കിലും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത...
പ്രശസ്തരായ ജ്യോതിഷ/ ആഭിചാര/ വാസ്തു/ ഫെങ്ങ്ഷുയി/ താന്ത്രിക/ മാന്ത്രിക വിദഗ്ധരുടെ സഹായത്തോടെ ലൈംഗിക ഉത്തേജനം, മദ്യപാനം, പെണ്ണുപിടി, കൈവിഷം, രോമവളർച്ച തുടങ്ങി സാമ്പത്തികം, മാനസികം, രാഷ്ട്രീയം, ആരോഗ്യം വരെയുള്ള എല്ലാ ജീവിത പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം.
വലംപിരി ശംഖ്, വശ്യവരാഹി, മാന്ത്രിക ഏലസ്സ്, നാഗമാണിക്യം തുടങ്ങിയ പോപ്പുലർ മാന്ത്രിക ഐറ്റങ്ങൾ മുതൽ നൂറ്റൊന്നു ദിവസം പങ്കിലക്കാട്ടിൽ പൂജിച്ച  'ഡിങ്ക' ജട്ടികൾ വരെ ഒരു കുടക്കീഴിൽ അണിനിരത്തുന്നു. നേരിൽ ബന്ധപ്പെടാൻ താല്പര്യം ഇല്ലാത്തവർക്ക് ഫോണിലൂടെയും ബന്ധപ്പെടാവുന്നതാണ്. കൺസൾട്ടേഷൻ ഫീസ്‌ കേവലം 4999/- രൂപ മാത്രം."

ഇന്ത്യയിലെ കേരളത്തിൽ നിന്നും ലോകനന്മക്ക് വേണ്ടി മാധ്യമഡാഷുകൾ...

Tuesday 12 January 2016

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടേ?

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടേ എന്ന് സുപ്രീം കോടതി ചോദിച്ചിരിക്കുന്നു. ഇനി കുറച്ച് ദിവസത്തേക്ക് മലയാളികൾക്ക് തല പുകയ്ക്കാനുള്ള വകുപ്പായി! കോടതിയുടെ ചോദ്യം ന്യായമാണ്. സ്ത്രീകളെ വിലക്കുന്നത് ലിംഗവിവേചനവും മൗലികാവകാശ ലംഘനവും ആണ്. വിശ്വാസികളുടെ ഭാഗത്തും ന്യായമുണ്ട്. ശബരിമല ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയും വളരെ പഴക്കമുള്ള ആചാരവും ആണ് സ്ത്രീകൾക്കുള്ള വിലക്ക്. പെട്ടന്ന് ഒരു ദിവസം ഇങ്ങനെയൊരു ചോദ്യം ഉയരുമ്പോൾ എതിർപ്പ് ഉണ്ടാവുന്നത് സ്വാഭാവികം. ആചാരങ്ങളിലേക്ക് കടക്കും മുമ്പ് ഒരു ചോദ്യം ചോദിക്കാം. എങ്ങനെയാണ് നിങ്ങൾ ഒരു ഹിന്ദു ആവുന്നത്? ക്രിസ്ത്യാനിയോ മുസ്ലീമോ ആവുന്നത്? അരയിൽ ചരട് കെട്ടുന്നത് കൊണ്ടോ, മാമോദീസ മുക്കുന്നത് കൊണ്ടോ, സുന്നത്ത് ചെയ്യുന്നത് കൊണ്ടോ ആണോ? എനിക്ക് തോന്നുന്നത് മറ്റൊന്നാണ്.

SSLC പരീക്ഷ എഴുതാൻ പോകുമ്പോൾ നാട്ടുകാരും വീട്ടുകാരും പറയും, "മോനെ, ഇതാണ് ജീവിതത്തിലെ ഏറ്റവും പ്രധാന വഴിത്തിരിവ്!". എൻട്രൻസ് പരീക്ഷക്ക് പോകുമ്പോഴും ഇതുതന്നെ പറയും. പിന്നെ, ജോലിക്കുള്ള ഇന്റർവ്യൂവിന് പോകുമ്പോഴും വിവാഹം കഴിക്കുമ്പോഴും പറയും, "മോനെ, ഇതാണ് ജീവിതത്തിലെ ഏറ്റവും പ്രധാന വഴിത്തിരിവ്!". ഇതെല്ലാം, ഒരു വ്യക്തി എന്ന നിലയിൽ നമുക്ക് ഇടപെടാവുന്നതും ഗതി നിയന്ത്രിക്കാവുന്നതുമായ കാര്യങ്ങളാണ്. എന്നാൽ, ഇതിനേക്കാൾ എത്രയോ മുമ്പ്, നമ്മൾ പിറവിയെടുക്കുന്ന നിമിഷത്തിൽ, നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവ് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഒരുപക്ഷേ അതിനും മുമ്പ്, അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞുജീവന്റെ തുടിപ്പ് തിരിച്ചറിയുന്ന നിമിഷം!!!

ആ നിമിഷത്തിൽ നമ്മളറിയാതെ, നമ്മുടെ സമ്മതമില്ലാതെ സമൂഹം നമുക്ക് മേൽ ചില ലേബലുകൾ പതിക്കുന്നുണ്ട്. ബോധം ഉറയ്ക്കുന്നതിനു മുമ്പ്, ഇനി പറിച്ചു മാറ്റാൻ ആവാത്ത വിധം ആ ലേബലുകൾ നമ്മുടെ ഭാഗമായിത്തീരുന്നു. എന്ന് വച്ചാൽ ഒരു ഹൈന്ദവ കുടുംബത്തിൽ ജനിക്കുന്ന കുട്ടി ഹിന്ദു ആയിത്തീരുന്നു. കൃസ്തീയ കുടുംബത്തിൽ ജനിച്ചാൽ ആ കുട്ടി ക്രിസ്ത്യാനിയും മുസ്ലീം കുടുംബത്തിൽ ജനിച്ചാൽ മുസ്ലീമും ആയി മാറുന്നു. അതായത്, ഭാവിയിൽ ആഘോഷങ്ങൾക്ക് പാൽപ്പായസം കഴിക്കണോ പത്തിരി കഴിക്കണോ എന്ന് നമ്മുടെ ജനനത്തിനും മുമ്പേ തീരുമാനിക്കപ്പെടുന്നു. യക്ഷിയെ പേടിക്കണോ സാത്താനെ പേടിക്കണോ, പോത്തിനെ ഒഴിവാക്കണോ പോർക്കിനെ ഒഴിവാക്കണോ എന്ന് തുടങ്ങി ഒരുപാടൊരുപാട് വേർതിരിവുകളിലേക്ക് ആണ് നാം ജനിച്ചു വീഴുന്നത്. പ്രവാചകനും യേശുദേവനും അയ്യപ്പസ്വാമിയും നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കുന്നത് ഇവരുടെ ഗുണദോഷങ്ങളുടെ പട്ടിക പഠിച്ച് ഏറ്റവും മികച്ചയാളെ തെരഞ്ഞെടുക്കുന്നത് കൊണ്ടല്ല. ഭ്രൂണമായിരിക്കുമ്പോൾ മുതൽ കേട്ട് തുടങ്ങുന്ന കുർബാനയും ബാങ്കുവിളിയും കീർത്തനങ്ങളും, ഭാവിയിലെ നമ്മുടെ വിശ്വാസപ്രമാണങ്ങളെ നിർണയിച്ചു കഴിഞ്ഞിരിക്കും...! അങ്ങനെ നമ്മൾ പോലുമറിയാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്ന സംഗതിയാണ് മതം.

ഇനി ആചാരങ്ങളുടെ കാര്യം. ഗുരുവായൂർ ക്ഷേത്രത്തിൽ മറക്കുട ചൂടി, അന്തർജനങ്ങൾ വന്നിരുന്നതിൽ നിന്നും ലെഗ്ഗിൻസും ചുരിദാറിന്റെ ടോപ്പും ധരിച്ച് 'ന്യൂജൻ ഗാൾസ്' ഗുരുവായൂരപ്പനെ കാണാനെത്തുന്ന കാലത്തിലേക്ക് ഏതാനും പതിറ്റാണ്ടുകളുടെ ദൂരമേ വേണ്ടി വന്നുള്ളൂ. അങ്ങിനെയെങ്കിൽ വിവിധ മതങ്ങളിലെ വിവിധങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും നൂറ്റാണ്ടുകളിലൂടെയും സഹസ്രാബ്ദങ്ങളിലൂടെയും എത്രയേറെ മാറ്റത്തിന് വിധേയമായിരിക്കും? ഒരുപാട് സംസ്കാരങ്ങളുടെയും അധിനിവേശങ്ങളുടെയും വളർച്ചക്കും തളർച്ചക്കും സാക്ഷിയായ ഇക്കാലത്തിനിടക്ക് ഗീതയും ഖുറാനും ബൈബിളും എത്രയോ കൈകളിലൂടെ പരിഷ്കരിക്കപ്പെട്ടിട്ടുണ്ടാകും? സ്വന്തം മതം എക്കാലവും സ്ഥായിയും സത്യവുമാണെന്ന് അതാത് വിശ്വാസികൾ പറഞ്ഞേക്കാം. അതവരുടെ വിശ്വാസവും അവകാശവുമാണ്. പക്ഷേ, മാറ്റം പ്രകൃതി നിയമമാണ്.

1500 കൊല്ലം മുമ്പ് ശബരിമലയിൽ സ്ത്രീകൾ പൂജ ചെയ്തില്ല എന്നതിന് തെളിവുണ്ടോ എന്ന് കോടതി ചോദിക്കുമ്പോൾ, മേൽപറഞ്ഞ  സാഹചര്യങ്ങൾ മുൻ നിർത്തിയാണ്  ശബരിമലയെ കുറിച്ചുള്ള പരാമർശം ശ്രദ്ധിക്കേണ്ടത്.


യുവറോണർ,
മതവിശ്വാസങ്ങളും ആചാരങ്ങളും യുക്തി കൊണ്ടോ നിയമം കൊണ്ടോ സാധൂകരിക്കാവുന്നതല്ല. അത് പല കാലഘട്ടങ്ങളിലൂടെയും ജീവിത രീതികളിലൂടെയും രൂപപ്പെട്ടു വരുന്നതാണ്. ശബരിമലയുടെ കാര്യത്തിൽ, നാൽപ്പത്തിയൊന്നു ദിവസത്തെ വ്രതവും ആർത്തവവും അനുബന്ധ ഗുലുമാലുകളും എല്ലാം ഇങ്ങനെ രൂപപ്പെട്ടവ തന്നെ. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലവും അങ്ങോട്ടേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും ഐതിഹ്യങ്ങളും ഒക്കെ നിബന്ധനകൾക്ക് കാരണമായിട്ടുണ്ട്. അതിന് മാറ്റം വേണമെങ്കിൽ ക്രമേണ അത് സംഭവിക്കുക തന്നെ ചെയ്യും. കാരണം, മാറ്റത്തെ ഉൾക്കൊള്ളുന്ന മതങ്ങൾ മാത്രമേ കാലത്തെ അതിജീവിക്കുകയുള്ളൂ. സ്ഥാപകനോ പെരുമാറ്റസംഹിതയോ ഇല്ലാതെ ഇക്കാലമത്രയും സചേതനമായി നിലകൊള്ളുന്ന ഹിന്ദുമതം തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. വിവിധ മതങ്ങളിൽ പണ്ടത്തെ ആചാരങ്ങൾ അല്ല ഇപ്പോൾ. ഇപ്പോഴത്തെ ആചാരങ്ങൾ ആയിരിക്കില്ല ഇനിയൊരു നൂറു കൊല്ലം കഴിഞ്ഞ്. അതുകൊണ്ട്, 1500 വർഷം മുമ്പ് പൂജ ചെയ്തോ ഇല്ലയോ എന്നതല്ല ഇപ്പോൾ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കണോ എന്നതിനുള്ള മാനദണ്ഡം. ആചാരങ്ങളിലെ മാറ്റം വിശ്വാസി സമൂഹം തീരുമാനിക്കുന്നതാണ് നല്ലത്. വിശ്വാസികൾ ഇക്കാര്യത്തിൽ രണ്ടു തട്ടിൽ ആണെന്നത് ശരിതന്നെ. പക്ഷേ, ജനനത്തിനും മുമ്പേ ജനങ്ങളിൽ അടിയുറച്ചു പോയ വിശ്വാസങ്ങളെ, ബാഹ്യമായ ഇടപെടൽ കൊണ്ട്, ഒരു സുപ്രഭാതത്തിൽ പറിച്ചെറിയുക പ്രയാസവും സാഹസവുമാണ്. വ്യാഖ്യാനങ്ങളുടെ മൂടുപടം അണിയിച്ച് എല്ലാ മതങ്ങളിലും കാലങ്ങളായി നിലനിൽക്കുന്ന ലിംഗവിവേചനം മാറ്റിയെടുക്കാൻ കോടതി ഇടപെടൽ മതിയാവുമെന്നു തോന്നുന്നില്ല.