Saturday 29 December 2018

വാക്ക് 2018

അക്ഷരലോകത്ത് പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങൾക്കും 'വേഡ് ഓഫ് ദി ഇയർ' (Word of the year) എന്ന പേരിൽ ഒരു വാക്ക് തെരഞ്ഞെടുക്കുന്ന പതിവുണ്ട്. ആ വർഷം ഏറ്റവും ചർച്ച ചെയ്യപ്പെട്ടതോ ആ വർഷത്തിന്റെ മൊത്തത്തിലുള്ള സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതോ ആയിരിക്കും വേഡ് ഓഫ് ദി ഇയർ. ആയിരക്കണക്കിന് വാക്കുകളുള്ള ഒരു നിഘണ്ടുവിൽ നിന്ന് ഒരു വാക്കിനെ തെരഞ്ഞെടുക്കുന്നത് രസകരമായ സംഗതിയായത് കൊണ്ട് ഞാൻ അത് ശ്രദ്ധിക്കാറുണ്ട്. 2015 ലെ വാക്കായി ഓക്സ്ഫോർഡ് തെരഞ്ഞെടുത്തത് ഒരു വാക്ക് പോലും അല്ലായിരുന്നു! നമ്മൾ വാട്സാപ്പിലും ഫേസ്ബുക്കിലും ഒക്കെ പുട്ടിന് പീര പോലെ ചേർക്കുന്ന, സന്തോഷക്കണ്ണീർ പൊഴിക്കുന്ന ഇമോജിയാണ് 2015 ലെ വാക്കായി ഓക്സ്ഫോഡ് തെരഞ്ഞെടുത്തത്. ആശയവിനിമയത്തിൽ നമ്മൾ ഇമോജികളെ എത്ര മാത്രം ആശ്രയിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു അത്. കൂടുതൽ വായിക്കാനുള്ള ലിങ്ക് ഓഫ് ദി ലിങ്ക് ഇവിടെ. സെൽഫി ഭ്രമം മൂത്ത് തുടങ്ങിയ കാലത്തെ വേഡ് ഓഫ് ദി ഇയർ ആയിരുന്നു സെൽഫി (2013). ഇപ്രാവശ്യത്തെ Oxford വേഡ് ഓഫ് ദി ഇയർ TOXIC ആണ്. അതിനു പിന്നിലെ കാരണങ്ങൾ ദാ ദിവിടെ.

മലയാളത്തിൽ ഇങ്ങനത്തെ കലാപരിപാടികൾ ഒന്നും ഇല്ലെങ്കിലും ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ മലയാളവാക്ക് ഏതാണെന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും എന്ന് തോന്നുന്നു. മലയാളം വാക്ക് തെരഞ്ഞെടുക്കാൻ ഓക്സ്ഫോർഡിനെ പോലെ നമുക്കൊരു സ്ഥാപനം ഇല്ലാതെ പോയി. പക്ഷേ നമ്മൾ വിട്ടുകൊടുക്കാൻ പാടുണ്ടോ?! അതുകൊണ്ട് ഞാൻ സ്വന്തം നിലയ്ക്ക് ഒരു മലയാളം വാക്കിനെ വേർഡ് ഓഫ് ദി ഇയർ പ്രഖ്യാപിക്കുകയാണ്. 'ആർത്തവം' ആണ് എന്റെ വേഡ് ഓഫ് ദി ഇയർ.



ഞാൻ വലിയ പുരോഗമനക്കാരനാണെന്നു എനിക്ക് സ്വയം തോന്നാറുണ്ടെങ്കിലും(!) ആർത്തവം എന്ന വാക്ക് ഞാൻ കാര്യമായി ഉപയോഗിച്ചിട്ടില്ലായിരുന്നു. വീട്ടിലോ ചുറ്റുപാടുമോ ഉള്ള മഹിളാമണികളോട് പിരീഡ്‌സിനെ കുറിച്ചോ സാനിറ്ററി നാപ്കിനെ കുറിച്ചോ സംസാരിച്ചത് എന്റെ ഓർമയിലെങ്ങുമില്ല. എന്നാൽ അതെല്ലാം പൊളിച്ചടുക്കിയ ഒരു വർഷമായിരുന്നു 2018.

പാഡ് മാൻ എന്ന അക്ഷയ് കുമാർ  ചിത്രത്തിലൂടെ 2018 ന്റെ തുടക്കത്തിൽ തന്നെ ആർത്തവം ഇന്ത്യയൊട്ടുക്ക് ചർച്ചാ വിഷയമായിരുന്നു. ബോളിവുഡ് താരങ്ങൾ മുതൽ സാധാരണക്കാർ വരെ സാനിറ്ററി നാപ്കിൻ പിടിച്ചു കൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്ത് പിന്തുണയറിയിച്ചു. പിന്നീട് പ്രളയം വന്നപ്പോൾ ആർത്തവം വീണ്ടും ചർച്ചാ വിഷയമായി. വെറും കയ്യോടെ വീട് വിട്ടിറങ്ങി ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ടി വന്ന പെണ്ണുങ്ങൾക്ക് ആർത്തവം ബുദ്ധിമുട്ടേറിയ സമയമാണെന്നും ആവശ്യത്തിന് സാനിറ്ററി നാപ്‌കിൻസ് ലഭ്യമാക്കേണ്ടത് അത്യാവശ്യമാണെന്നും സമൂഹത്തിന് തിരിച്ചറിവുണ്ടായി. ഫ്രീക്കന്മാരുൾപ്പടെ നിരവധി ആളുകൾ സാഹചര്യം മനസിലാക്കി സംഗതി സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങി. എന്നാൽ ഇതിനേക്കാളൊക്കെ ശക്തമായി ആർത്തവം ചർച്ചയായത് യുവതികളുടെ ശബരിമല പ്രവേശനം സാധ്യമായതോടെയാണ്.

ആർത്തവത്തെ കുറിച്ച് മിണ്ടാൻ മടിച്ചിരുന്ന ഞാൻ പോലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും നേരിലും ഫോണിലുമായി എത്രയോ സ്ത്രീകളുമായി സംസാരിച്ചു. തർക്കിച്ചു. അപ്പോഴാണ് എനിക്ക് മനസിലായത് ആർത്തവം എന്നത് ഞാൻ കരുതിയത് പോലെ ഒളിപ്പിച്ചു വയ്‌ക്കേണ്ട സംഗതിയൊന്നുമില്ലെന്ന്. 2018ൽ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ചാനലുകളിലും മുൻവർഷങ്ങളിലേതിനേക്കാൾ ഒരു നൂറു മടങ്ങെങ്കിലും ആർത്തവം എന്ന വാക്ക് ഉപയോഗിച്ചു കാണും. എത്രയോ ലേഖനങ്ങളും ചർച്ചകളും ഈ വിഷയത്തിൽ പിറന്നു. അതുകൊണ്ട് 2018 ലെ വാക്ക് ഓഫ് ദി വർഷം ആയി ഞാൻ ആർത്തവം തെരഞ്ഞെടുക്കുന്നു.

ഇതോടൊപ്പം എന്റെ സുഹൃത്തുക്കളെ #vaakk2018 എന്ന ചലഞ്ചിലേക്ക് ഞാൻ ക്ഷണിക്കുകയാണ്. അപ്പോൾ പറയൂ, ഏതായിരുന്നു നിങ്ങളുടെ വാക്ക് ഓഫ് ദി വർഷം 2018?! എന്തായിരുന്നു അതിനുള്ള കാരണങ്ങൾ?

വാക്ക് 2019 കാണാൻ ദിവിടെ ക്ലിക്കുക.

Friday 5 October 2018

വിശ്വാസം, അതാണോ എല്ലാം?

എത്രയും പ്രിയപ്പെട്ട ഹൈന്ദവ കുലസ്ത്രീ അമ്മമാരേ, പെങ്ങമ്മാരേ...

അധികം വളച്ചുകെട്ടൽ ഒന്നും ഇല്ലാതെ, വിഷയത്തിലേക്ക് വരാം. നിങ്ങൾ എങ്ങനെയാണ് ഒരു ഹിന്ദു ആയത് എന്ന് ചിന്തിച്ചിട്ടുണ്ടോ? എല്ലാവരും ഹിന്ദു ആയിട്ടാണ് ജനിക്കുന്നത്, ഹിന്ദുമതം ഒരു ജീവിതരീതിയാണ് എന്നൊക്കെയുള്ള വാട്സാപ്പ് ഫോർവേഡ് മെസേജുകൾ കയ്യിലിരിക്കട്ടെ. നിങ്ങൾ ഒരു ഹിന്ദു ആയിത്തീർന്നത് നിങ്ങളുടെ അച്ഛനമ്മമാർ ഹിന്ദുക്കൾ ആയതിനാലാണ്. അല്ലാതെ, ബോധം ഉറച്ചതിനു ശേഷം നിഷ്പക്ഷമായി മതങ്ങളെ വിലയിരുത്തി തെരെഞ്ഞെടുപ്പ് നടത്തിയവർ ആരും കാണില്ല. ഭ്രൂണമായിരുന്നപ്പോൾ മുതൽ കേട്ട് തുടങ്ങിയ നാമജപങ്ങളും പുരാണങ്ങളും ആചാരാനുഷ്ടാനങ്ങളും ഒക്കെ നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ബോധം ഉറയ്ക്കുമ്പോൾ നമ്മൾ ചെയ്യുന്നത് നമ്മുടെ വിശ്വാസപ്രമാണങ്ങളെ ന്യായീകരിക്കുന്ന തെളിവുകൾ മതത്തിൽ കണ്ടെത്തുക എന്നത് മാത്രമാണ്.



ശബരിമലയിലെ സ്ത്രീപ്രവേശനം അശാസ്ത്രീയമാണെന്ന് കാണിക്കാൻ നിഷ പിള്ള എന്ന കാർഡിയോളോജിസ്റ് ശാസ്ത്രത്തെ ബലാൽസംഗം ചെയ്തത് ഒരു ഉദാഹരണമാണ്. ക്ഷേത്രങ്ങൾ ഒരു മാഗ്നെറ്റിക് ഫീൽഡിൽ ആണ് സ്ഥിതി ചെയ്യുന്നത് എന്നും അവിടെ തന്നെ ഏറ്റവും മാഗ്നറ്റിക് പവർ ഉള്ള സ്ഥലത്താണ് പ്രതിഷ്ഠ നടത്തുക എന്നും സ്ത്രീകൾ ആർത്തവസമയത്ത് അവിടെ പോയാൽ കാക്രികൂക്രി പിടിക്കുമെന്നും ഒക്കെ നമ്മുടെ ഡോക്ടർ ഒരു വീഡിയോയിൽ തള്ളിമറിക്കുന്നുണ്ട്. ഭൂമി എന്ന ഗ്രഹത്തിന് മൊത്തത്തിലുള്ള കാന്തികതയല്ലാതെ ഇരിങ്ങാലക്കുടയ്ക്ക് സ്വന്തമായി ഒരു കാന്തികതയും തിരോന്തോരത്തിനു വേറൊരു കാന്തികതയും ഒന്നും ഡിങ്കൻ അനുവദിച്ചു നൽകിയിട്ടില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ഒരു പത്താം ക്‌ളാസുകാരന്റെ കയ്യിൽ ഒരു വടക്കുനോക്കിയന്ത്രം കൊടുത്താൽ കണ്ടുപിടിക്കാവുന്ന കാര്യമേയുള്ളൂ. നിർഭാഗ്യവശാൽ വായ കൊണ്ട് കടുകുവറുക്കുമെന്നല്ലാതെ ഇന്നോളം ഒരു വിശ്വാസിയും അമ്പലത്തിനു ചുറ്റുമുള്ള കാന്തികത കണ്ടുപിടിച്ചിട്ടില്ല. എത്ര വലിയ വിഡ്ഢിത്തമാണെങ്കിലും, ഒരു സുപ്രഭാതത്തിൽ ഒരു സുപ്രീം കോടതി വന്ന് മാറ്റാൻ പറഞ്ഞാൽ മാറുന്നതല്ല നമ്മുടെ വിശ്വാസങ്ങൾ. അതിന് പരിണാമപരമായ ചില കാരണങ്ങളുണ്ട്.

വലിയ തലച്ചോറാണല്ലോ മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്ന് ഭീകരനാക്കുന്നത്! എന്നാൽ ആ വലിയ തലച്ചോറ് നമുക്കൊരു ബാധ്യത കൂടിയാണ്. ശരീരഭാരത്തിന്റെ നാല് ശതമാനത്തിൽ താഴെ മാത്രമാണെങ്കിലും ശരീരത്തിനാവശ്യമായ ഊർജത്തിന്റെ ഇരുപത് ശതമാനവും ഉപയോഗിക്കുന്നത് തലച്ചോറാണ്. ആദിമമനുഷ്യരെ സംബന്ധിച്ച് ഭക്ഷണം ഒരു വെല്ലുവിളി ആയിരുന്നു. വല്ല കാട്ടുകിഴങ്ങുകളോ മറ്റ് ജീവികൾ ഉപേക്ഷിച്ചു പോയ എല്ലിൻകഷണത്തിനുള്ളിലെ മജ്ജയോ ഒക്കെയായിരുന്നു അവരുടെ ഭക്ഷണം. ഇന്ന് എന്തെങ്കിലും കിട്ടിയാൽ അടുത്ത ഭക്ഷണം എപ്പോൾ കിട്ടുമെന്ന് പറയാൻ പറ്റാത്ത അവസ്ഥ. അപ്പോൾ, ഉള്ള ഊർജം സംരക്ഷിക്കേണ്ടത് ജീവൻ നിലനിർത്താൻ അത്യാവശ്യമായിത്തീർന്നു. അതിനുള്ള പല ഉപാധികളിൽ ഒന്നായിരുന്നു വിശ്വാസവും.

ഉദാഹരണത്തിന്, ഒരു ചോദ്യവും ഉത്തരവും നോക്കാം. മഴ പെയ്യുന്നത് എന്തുകൊണ്ട്? ഇന്നത്തെ പോലെ ഗൂഗിളൊന്നും ഇല്ലാത്ത കാലമല്ലേ? മഴയുടെ ശാസ്ത്രീയമായ വശം അന്വേഷിക്കാൻ പോയാൽ  ഒരുപാട് അധ്വാനിക്കേണ്ടി വരും. ഊർജം നഷ്ടപ്പെട്ട് നമ്മൾ ക്ഷീണിതരാകും. ആ സമയത്ത് വല്ല പുലിയോ സിങ്കമോ അതിലേ വന്നാൽ ഓടി രക്ഷപ്പെടാൻ പോലും പറ്റില്ല. പകരം, അത് മുകളിലിരുന്ന് ഒരു ആകാശമാമൻ വെള്ളം കോരി ഒഴിക്കുന്നതാണ് എന്ന് വിശ്വസിച്ചാലോ? ആ തലവേദന കഴിഞ്ഞു. നമ്മൾ ഉഷാറായി അടുത്ത പരിപാടി നോക്കും. ഭക്ഷണത്തിന് ഒരു ഗ്യാരന്റിയും ഇല്ലാത്ത അക്കാലത്ത് തലപുകച്ചു ഊർജം ചെലവാക്കുന്ന ഒരു മനുഷ്യന് വിശ്വാസിയായ ഒരു മനുഷ്യനേക്കാൾ അതിജീവനസാധ്യത കുറവായിരുന്നു. സ്വാഭാവികമായും, വലിയ വലിയ കാര്യങ്ങളിലൊന്നും തലയിടാതെ, വിശ്വാസം അതല്ലേ എല്ലാം എന്ന് കരുതിയ മനുഷ്യരുടെ തലമുറയാണ് നിലനിന്നത്. എന്നു വച്ചാൽ, പരിണാമത്തിന്റെ ഒരു ഉല്പന്നമാണ് വിശ്വാസവും! കഴിഞ്ഞ ഏതാനും ആയിരം വർഷങ്ങളിൽ മനുഷ്യൻ അവിശ്വസനീയമായ രീതിയിൽ പുരോഗതി നേടിയെങ്കിലും ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് ഉരുത്തിരിഞ്ഞ അതേ പ്രാചീനമസ്‌തിഷ്‌കം തന്നെയാണ് നമുക്ക് ഇപ്പോഴും ഉള്ളത്. അതുകൊണ്ടാണ് നമ്മൾ പലതും മുൻപിൻ നോക്കാതെ വിശ്വസിക്കുന്നതും വിശ്വാസത്തിന് ക്ഷതമേൽക്കുമ്പോൾ അസ്വസ്ഥരാകുന്നതും. വിശ്വാസം ചോദ്യം ചെയ്യപ്പെട്ടാൽ നമ്മുടെ ജീവന് നേരെ വരുന്ന ഭീഷണി  ആയിട്ടാണ് മസ്തിഷ്‌കം അതിനെ വിലയിരുത്തുക. അതു തടയാൻ എന്ത് വില കൊടുക്കാനും നമ്മൾ തയ്യാറാകും.

ഉദാഹരണത്തിന്, ദൈവത്തിന് കാലിത്തീറ്റ നേദിക്കുന്ന കുടുംബത്തിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ നിങ്ങളും മരണം വരെ അത് തന്നെ ചെയ്യും. അത് മാറ്റി കപ്പലണ്ടിപ്പിണ്ണാക്ക് ആക്കാൻ ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ എതിർക്കും. എന്റെ നെഞ്ചത്ത് ചവിട്ടിയിട്ടേ നീ കപ്പലണ്ടിപ്പിണ്ണാക്ക് നേദിക്കൂ എന്നൊക്കെ പറഞ്ഞു കളയും. അത് നിങ്ങളുടെ കാലിത്തീറ്റ ശരിയായതു കൊണ്ടല്ല. അതാണ് ശരിയെന്ന് നിങ്ങൾ വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ്. (ഉണക്കമീനും കപ്പയുമാണ് യഥാർത്ഥ നിവേദ്യം എന്നത് വേറെ കാര്യം!) 

മതത്തിനു പുറത്തും ഒരു ലോകം ഉണ്ടല്ലോ. ഇനി നമുക്ക് അങ്ങോട്ടേക്ക് ഒന്ന് പോകാം. ഭൂമിയിലെ ഏറ്റവും പഴക്കമുള്ള മതങ്ങൾക്ക് പോലും ഒരു അയ്യായിരം വർഷത്തിനപ്പുറം പഴക്കം കാണില്ല. എന്നാൽ ആധുനികമനുഷ്യൻ ഇവിടെ ജീവിച്ചു തുടങ്ങിയിട്ട് ഏകദേശം രണ്ട് ലക്ഷം വർഷങ്ങളായി. അന്നത്തെ ഏതാനും മനുഷ്യരിൽ നിന്നാണ് ഇന്ന് ഈ കാണുന്ന മനുഷ്യരെല്ലാം ഉണ്ടായത്. രാജ്യങ്ങളും സംസ്കാരങ്ങളും ആചാരങ്ങളും ഭാഷകളും ഒക്കെ അതിനു ശേഷം മാത്രം ഉണ്ടായതാണ്. സൈക്യാട്രിയിൽ ഇതിനെ 'വസുധൈവ കുടുംബകം' എന്നും 'ലോകമേ തറവാട്' എന്നുമൊക്കെ പറയും.  അപ്പോൾ അടിസ്ഥാനപരമായി നമ്മളെല്ലാം മനുഷ്യരാണ്. അതിനു ശേഷമേ മറ്റെന്തിനും പ്രസക്തിയുള്ളൂ.

ഒരാൾ ആണോ പെണ്ണോ ഒക്കെ ആകുന്നത് എങ്ങനെയാണ്? മാതാപിതാക്കളുടെ  സെക്സ് ക്രോമോസോമുകളുടെ രണ്ട് കോമ്പിനേഷനുകളാണ് ആണിനേയും പെണ്ണിനേയും ഒക്കെ തീരുമാനിക്കുന്നത്. രണ്ട് എക്സ് ക്രോമോസോമുകളാണ് ചേരുന്നതെങ്കിൽ കുട്ടി പെണ്ണാകുന്നു. ഒരു എക്‌സും ഒരു വൈയും ആണെങ്കിൽ കുട്ടി ആണാകുന്നു. ഇക്കാര്യത്തിൽ, ജനിക്കുന്ന കുട്ടിയ്ക്ക് ഒരു പങ്കും ഇല്ല. അതുപോലെ തന്നെയാണ് ആ കുട്ടിയുടെ ജാതി, മതം, നിറം, ഉയരം എല്ലാം. സ്വന്തം നിയന്ത്രണത്തിൽ അല്ലാത്ത കാരണങ്ങൾ കൊണ്ട് സംഭവിക്കുന്ന കാര്യങ്ങൾക്ക് വിവേചനം അനുഭവിക്കേണ്ടി വരുന്നത് വളരെ വേദനിപ്പിക്കുന്ന കാര്യമാണ്. കറുത്ത നിറക്കാരനായ കുട്ടി വംശീയമായ അധിക്ഷേപം നേരിടേണ്ടി വരുന്നത് ഒരു നിലയ്ക്കും ന്യായീകരിക്കാവുന്നതല്ല എന്ന് ഒരുമാതിരി എല്ലാവർക്കും അറിയാം. ഇതേ ചിന്താഗതി തന്നെയാണ് ഒരാളെ കുള്ളൻ എന്നോ, പാണ്ടൻ എന്നോ, പൊട്ടൻ എന്നോ പുലയൻ എന്നോ ഒക്കെ വിളിച്ചു കളിയാക്കുമ്പോൾ നമ്മുടെ മനസ്സിൽ ഉണ്ടാകേണ്ടത്. എന്നാൽ അതിൽ ഏറ്റവും പ്രാധാന്യമുള്ളതും ഏറ്റവും അവഗണിക്കപ്പെടുന്നതുമായ കാര്യമാണ് ലിംഗവിവേചനം.

ഒരു ആരാധനാലയത്തിൽ സ്ത്രീകളുടെ ജൈവപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ പ്രവേശനം നിഷേധിക്കപ്പെടുന്നു എന്ന് വരുമ്പോൾ കോടതിയുടെ ആദ്യപരിഗണന പോകുന്നതും പോകേണ്ടതും  മനുഷ്യത്വം എന്ന കാര്യത്തിനാണ്. ഒരു പുരുഷന് കിട്ടുന്ന അവകാശങ്ങൾ ഒരു സ്ത്രീയാണെന്ന കാരണം കൊണ്ട് മാത്രം അവൾക്ക് നിഷേധിക്കപ്പെട്ടു കൂടാ. വളരെ ലളിതമായ യുക്തിയാണത്. മനുഷ്യത്വത്തെ മുൻനിർത്തി ആചാരങ്ങൾ പരിഷ്കരിക്കപ്പെടുമ്പോഴാണ് മതങ്ങൾ നവീകരിക്കപ്പെടുന്നത്. അല്ലായിരുന്നെങ്കിൽ ഇന്നും മൃഗബലിയും നരബലിയും കഴിച്ച് വിശപ്പ് മാറ്റുന്ന പ്രാകൃതദൈവങ്ങളായി നമ്മുടെ വി ഐ പി ദൈവങ്ങൾ തുടർന്നേനെ.

ഇനി പവിത്രതയുടെ വശം പരിശോധിക്കാം. ഒരു ഉല്പന്നത്തിന്റെ ഗുണമേന്മ, മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച്, അത് സാക്ഷ്യപ്പെടുത്തുന്ന സ്ഥാപനങ്ങൾ ലോകമെങ്ങും ഉണ്ട്. അതിൽ ചിലതാണ് ISO, ISI, BIS തുടങ്ങിയവ. ISI മാർക്ക് ഉള്ള ഹെൽമെറ്റ്, BIS ഹാൾമാർക് മുദ്രയുള്ള സ്വർണം, പത്തരമാറ്റ് വിശ്വാസം എന്നൊക്കെ കേട്ടിട്ടില്ലേ? അതിൽ ആദ്യം പറഞ്ഞ രണ്ടെണ്ണം നമുക്ക് വ്യക്തമായി പരിശോധിക്കാനും സാക്ഷ്യപ്പെടുത്താനും പറ്റുന്നതാണ്. എന്നാൽ പവിത്രത അളക്കുന്ന പവിത്രോമീറ്ററോ സ്ത്രീയുടെ അശുദ്ധി അളക്കുന്ന അശുദ്ധോഗേയ്ജൊ ഒന്നും ശാസ്ത്രം ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. മോസ്‌ക്  ഹിന്ദുവിനെ സംബന്ധിച്ച് ഒരു കെട്ടിടം മാത്രമാണ്. എന്നാൽ മുസ്ലിംകൾക്ക് അത് പവിത്രമാണ്. ക്ഷേത്രത്തിന്റെ കാര്യത്തിൽ തിരിച്ചും. എല്ലാ ദൈവങ്ങളും ഒന്നാണെന്ന് പറയുന്ന സനാതനമത ഡിപ്ലോമസി അനുസരിച്ച് ക്രിസ്ത്യൻ യുവതികൾക്ക് 'ആ ദിവസങ്ങളിൽ' പള്ളിയിൽ പോകാമെങ്കിൽ അതെ യുക്തി എന്ത് കൊണ്ട് ക്ഷേത്രകാര്യത്തിൽ പ്രയോഗിക്കുന്നില്ല. ഉത്തരം സിംപിളാണ്. നമ്മൾ ജനിക്കുന്നതിനു മുമ്പേ നടന്നു വന്നിരുന്ന കാര്യങ്ങളാണ് അതൊക്കെ. തിരുത്താൻ ശ്രമിക്കുന്നതിലും എളുപ്പം പിന്തുടരുന്നതാണ്. പവിത്രതയും അശുദ്ധിയും ഒക്കെ അതിനെ ന്യായീകരിക്കാൻ ഉപയോഗിക്കുന്നു എന്ന് മാത്രം. പ്രളയകാലത്ത് കക്കൂസ് മാലിന്യങ്ങളും അറവു മാലിന്യങ്ങളും നിറഞ്ഞ വെള്ളത്തിൽ ദിവസങ്ങളോളം ദൈവങ്ങൾക്ക് മുങ്ങിക്കിടക്കാമെങ്കിൽ ഭക്തിയോടെയും വൃത്തിയോടെയും വരുന്നവരെ വേർതിരിവില്ലാതെ സ്വീകരിക്കാൻ ദൈവങ്ങൾക്ക് സന്തോഷമേ കാണൂ.

ഇതെല്ലാം എളുപ്പത്തിൽ ഉൾക്കൊള്ളാൻ വിശ്വാസികൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടാണല്ലോ ആചാരങ്ങൾ സംരക്ഷിക്കാൻ അവർ തെരുവിലിറങ്ങുന്നത്. അവരോട് ഒരപേക്ഷയേ ഉള്ളൂ. ദയവായി നിങ്ങളുടെ കുഞ്ഞു മക്കളെ വീട്ടിലിരുത്തിയിട്ട് സമരത്തിന് പോകുക. ആർത്തവമുള്ള സ്ത്രീ അശുദ്ധയാണെന്നും അകറ്റി നിർത്തപ്പെടേണ്ടവളാണെന്നും ഉള്ള ധാരണകൾ അവരിൽ കുത്തിനിറയ്ക്കാതിരിക്കുക. അവിടെ വിവേചനം ഉണ്ടല്ലോ, അതുകൊണ്ട് ഇവിടെയും വിവേചനം ആവാം എന്ന് പഠിപ്പിക്കാതിരിക്കുക. എല്ലാ ശാരീരിക വ്യത്യസ്ഥതകൾക്കും അപ്പുറം സ്ത്രീയും പുരുഷനും തുല്യരാണെന്ന ചിന്തയോടെ അവരെ വളരാൻ അനുവദിക്കുക. അവരിൽ ശാസ്ത്രീയ മനോവൃത്തിയും അന്വേഷണത്വരയും വളർത്താൻ ശ്രമിക്കുക. സമത്വസുന്ദരമായ ഒരു ലോകത്തേക്കുള്ള യാത്രയിലേക്ക് കുട്ടികളെയെങ്കിലും തയ്യാറാക്കുക. അല്ലെങ്കിൽ, ലോകം ശരികളിൽ നിന്ന് മികച്ച ശരികളിലേക്ക് മുന്നേറുമ്പോൾ മറ്റൊരു വിവേചനം തുടരാൻ നാളെ നിങ്ങളുടെ മക്കൾ തെരുവിലായിരിക്കും. നന്ദി.

Wednesday 22 August 2018

ജ്യോതിഷമഹാനാടകം!

മലയാളമനോരമയിൽ കാണിപ്പയ്യൂരിന്റെ ന്യായീകരണം വന്നതറിഞ്ഞില്ലേ? ജ്യോതിഷം ശാസ്ത്രമാണ്. അതിനു തെറ്റുപറ്റില്ല. മനുഷ്യസഹജമായ തെറ്റാണ് സംഭവിച്ചത് എന്നാണ് ന്യായീകരണത്തിന്റെ ചുരുക്കം. കേൾക്കുമ്പോൾ എല്ലാവർക്കും വളരെ നിഷ്കളങ്കമായി തോന്നും. എന്നാൽ ഫലപ്രവചനം എന്ന ഒന്നാംതരം കാപട്യത്തെ വളരെ തന്ത്രപരമായി ശാസ്ത്രത്തിന്റെ മൂടുപടം അണിയിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.


നടുവിൽ ഭൂമിയെ സങ്കൽപ്പിച്ച്, അതിനു ചുറ്റും പന്ത്രണ്ട് നക്ഷത്രരാശികളിലായി ആ സമയത്തെ ഗ്രഹങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തുന്നതിനെയാണ് ഗ്രഹനില എന്ന് പറയുന്നത്. ഇതിൽ വലിയ അശാസ്ത്രീയത ഒന്നും ഇല്ല. എന്നാൽ ഇതെങ്ങനെയാണ് രേഖപ്പെടുത്തുന്നത് എന്ന് വിവരിക്കുന്നത് പറയുന്നവനും കേൾക്കുന്നവനും വളരെയേറെ സമയവും ക്ഷമയും ആവശ്യപ്പെടുന്ന സംഗതിയാണ്. ഇപ്പറഞ്ഞത് ശാസ്ത്രീയമായ ഏതൊരു കാര്യത്തിനും ബാധകമാണ്. അതുതന്നെയാണ് എല്ലാ കപടശാസ്ത്രക്കാരും മുതലെടുക്കുന്നതും. തനിക്ക് തോന്നുന്നത് പലമാർഗങ്ങളിലൂടെ തള്ളിമറിക്കുക. കേൾക്കുന്ന കുറെ എണ്ണം അത് വിശ്വസിക്കും. അത് തെറ്റാണെന്ന് തിരിച്ചറിയുന്ന ഏതെങ്കിലും ഒരു പാവം, ആ തള്ളിനെ പൊളിച്ചടുക്കാൻ, വളരെ കഷ്ടപ്പെട്ട് (തള്ളുന്ന പോലെ എളുപ്പമല്ല, അത് പൊളിക്കുന്നത്.) ഒരു നെടുനീളൻ ലേഖനമോ വീഡിയോയോ തയ്യാറാക്കും  പക്ഷേ, അശാസ്ത്രീയതയ്ക്ക് കിട്ടുന്ന സ്വീകാര്യതയുടെ പത്തിലൊന്നു പോലും അതിന് കിട്ടില്ല. ഉദാഹരണത്തിന്, ചട്ടുകതലയൻ താപാമ്പ് ഒരു ഭീകരനാണെന്ന് പ്രചരിപ്പിക്കാൻ വളരെ എളുപ്പമാണ്. ജീവന്റെ കാര്യം ആയതുകൊണ്ട് ജനങ്ങൾ വേഗത്തിൽ വിശ്വസിക്കും. എന്നാൽ അതൊരു സാധുവാണെന്ന് തെളിയിക്കാൻ നല്ല സമയവും അധ്വാനവും വേണം. നമ്മൾ അധ്വാനിച്ചു വരുമ്പോഴേക്കും ചട്ടുകതലയന്റെ കാര്യം കട്ടപൊകയായിട്ടുണ്ടാകും. അതുപോലെയാണ് ജ്യോതിഷവും.

പണ്ട്, കാലഗണനയ്ക്കും മതചടങ്ങുകൾക്കും കൃഷിയിറക്കാനും ഒക്കെ ഉപയോഗപ്പെടുത്തിയിരുന്ന ഒന്നായിരുന്നു ഗ്രഹനില. അത് ഒരു പരിധിവരെ ശാസ്ത്രീയവും ആയിരുന്നു. ഫലപ്രവചനം എന്ന ഭൂലോക ഉഡായിപ്പിനെ ഇതിലേക്ക് ചേർക്കുമ്പോഴാണ് ജ്യോതിഷം തികച്ചും അശാസ്ത്രീയം ആകുന്നത്. പക്ഷേ, സ്വന്തം ഭാവി മുൻകൂട്ടി അറിയാൻ കഴിയുന്നത് നല്ല രസമുള്ള സംഗതിയായത് കൊണ്ടും, ഇതിനു പിന്നിലെ കള്ളത്തരങ്ങൾ മനസിലാക്കുന്നത് മെനക്കേടായതുകൊണ്ടും ജ്യോതിഷം എന്ന കപടശാസ്ത്രം ഇന്നും സുഖമായി മുന്നോട്ടു പോകുന്നു.

ഇനി ശാസ്ത്രീയമായ കാലാവസ്ഥാപ്രവചനം നോക്കാം. അനക്കമില്ലാത്ത മുറിയിലിരുന്ന് ഒരാൾ വലിക്കുന്ന സിഗരറ്റിന്റെ പുക, കുറച്ചു മുകളിലേക്ക് ഉയർന്ന ശേഷം തരംഗരൂപത്തിൽ ചുറ്റിലും വ്യാപിക്കും. പക്ഷേ, ലോകത്തുള്ള സകല സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിച്ച് വിശകലനം ചെയ്താലും അടുത്ത പുക ഏത് ആകൃതിയിലാണ് വ്യാപിക്കുകയെന്ന് കൃത്യമായി പറയാനാവില്ല. അത്രയും സങ്കീർണമാണത്. അപ്പോൾ പിന്നെ, നിരന്തരം അന്തരീക്ഷത്തിൽ മാറിമറിയുന്ന കാറ്റും, ഈർപ്പവും, മർദ്ദവും താപവും ഒക്കെ നോക്കി കാലാവസ്ഥ പ്രവചിക്കുന്ന ശാസ്ത്രജ്ഞർ നേരിടുന്ന വെല്ലുവിളി ഊഹിക്കാവുന്നതല്ലേയുള്ളു. എന്നിട്ടും ഏറെക്കുറെ കൃത്യമായി കാലാവസ്ഥ പ്രവചിക്കുന്നതിലേക്ക് ശാസ്ത്രം വളർന്നിട്ടുണ്ട്. അതെങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദീകരിക്കുന്ന, സാമാന്യയുക്തിക്ക് നിരക്കുന്ന അറിവുകൾ  ഏതൊരു സാധാരണക്കാരനും പ്രാപ്യമാണ്. ഇത്രയും സങ്കീർണമായ ഒരു മേഖലയാണ് നമ്മുടെ ആശാൻ ഒരു ചതുരം നോക്കി പ്രവചിക്കുന്നത്!

ഒരു ഉദാഹരണം കൂടി പറഞ്ഞുകൊണ്ട് നിർത്താം. സൂര്യനെ ഒരു ഫുട്‍ബോൾ ആയി സങ്കല്പിച്ചാൽ ആ ഫുട്ബാളിൽ നിന്നും 26 മീറ്റർ ദൂരെയിരിക്കുന്ന ഒരു പയറുമണി പോലെയാണ് ഭൂമി. ആ ഫുട്ബാളിൽ നിന്ന് ഒരു നെല്ലിക്കയേക്കാൾ ചെറുതായ ശനിയിലേക്ക് 250 മീറ്റർ ദൂരം വരും. ഭൂമിയെന്ന പയറുമണിക്ക്  മുകളിലാണ് മഹാസമുദ്രങ്ങളും കൊടുമുടികളും ബാക്ടീരിയ മുതൽ ആനമയിലൊട്ടകം വരെയുള്ള സകലമാന ജീവികളും വസിക്കുന്നത്. അതിനെല്ലാം ഇടയിൽ ജീവിക്കുന്ന സൂക്ഷ്മജീവികളെപോലെയുള്ള  മനുഷ്യരെ പ്രത്യേകം പ്രത്യേകം സ്വാധീനിക്കാൻ ഇരുന്നൂറ്റിച്ചില്വാനം മീറ്റർ അകലെയിരിക്കുന്ന ഒരു നെല്ലിക്കയ്ക്ക് കഴിയും എന്നാണ് ജ്യോതിഷികൾ പറഞ്ഞു വയ്ക്കുന്നത്! ഒന്നോർത്തു നോക്കൂ. ഒരു നെല്ലിക്ക ഇരുന്നൂറ്റമ്പത് മീറ്റർ ദൂരെയുള്ള പയറുമണിയിൽ ജീവിക്കുന്ന ഓരോ ബാക്റ്റീരിയയെയും ജനനസമയത്തിന്റെ അടിസ്ഥാനത്തിൽ വെവ്വേറെ സ്വാധീനിക്കുമെന്ന്! എത്രയോ അപഹാസ്യമാണത്?!
എന്നിട്ട് അതും വിശ്വസിച്ച് ആ നെല്ലിക്കയെ പുകഴ്ത്തി സീരിയൽ പിടിക്കുന്ന ബാക്ടീരിയയെ എന്താണ് പറയേണ്ടത്?!

ഇനി ഗുരുത്വ)കർഷണം.  70 കിലോഗ്രാം ഭാരമുള്ള ഒരാളുടെ മേൽ ചൊവ്വാഗ്രഹം ചെലുത്തുന്ന സ്വാധീനം 0.00000048 ന്യൂട്ടൻ ആണ്. അതായത് പൂജ്യം തന്നെ! അതിനു നിങ്ങളുടെ ജനനസമയവുമായോ സ്ഥലവുമായോ ഒരു ബന്ധവും ഇല്ല. അമേരിക്കയിൽ ജീവിക്കുന്ന ഡിസൂസ ഫെർണാണ്ടസും ഇരിങ്ങാലക്കുടയിൽ താമസിക്കുന്ന കൊച്ചു ഗോവിന്ദനും ഒക്കെ ചൊവ്വയെ സംബന്ധിച്ച് ഒരു പോലെയാണ്. ബുധനായാലും വ്യാഴം ആയാലും അതുപോലെത്തന്നെ! ഇനി അങ്ങനെയല്ല, കൊച്ചുഗോവിന്ദനെ വ്യാഴം നോട്ടമിട്ടിട്ടുണ്ട് എന്നാണെങ്കിൽ അത് ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കണം. അപ്പൊ പറഞ്ഞു വന്നത് ദിതാണ്. കാലാവസ്ഥാപ്രവചനം മൂന് അല്ലെങ്കിൽ വേണ്ട 3G യത് കാണിപ്പയ്യൂരിന്റെ കുഴപ്പം കൊണ്ടല്ല. ജ്യോതിഷഫലപ്രവചനത്തിന് കാമ്പില്ലാത്തത് കൊണ്ട് തന്നെയാണ്.

നേരത്തെ പറഞ്ഞ കാലാവസ്ഥയേക്കാൾ എത്രയോ സങ്കീർണമാണ് നമ്മുടെയൊക്കെ ജീവിതം! സാധാരണ സമയങ്ങളിൽ കലഹിച്ചും വെള്ളപ്പൊക്കം വരുമ്പോൾ സ്നേഹിച്ചും ഒക്കെ ഒരു അഡ്ജസ്റ്മെന്റിലാണ് നമ്മളൊക്കെ ജീവിക്കുന്നത്. അടുത്ത നിമിഷം അതെങ്ങനെയായിത്തീരുമെന്ന് ഭഗവാൻ പരിശുദ്ധമുത്തുഡിങ്കനു മാത്രമേ അറിയൂ.

ആ ജീവിത മഹാത്ഭുതത്തെ പോലും പ്രവചിച്ച് മലമറിക്കുമെന്ന് പറയുന്ന ജ്യോതിഷികളെയും അവരെ വിശ്വസിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന വിശ്വാസികളെയും എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? അത് ഡിങ്കൻ(സ) യ്ക്ക് പോലും അറിയുമെന്ന് തോന്നുന്നില്ല!


Friday 2 March 2018

മുലയൂട്ടലിന്റെ ആൾക്കൂട്ടവിചാരണയിലേക്ക് എന്റെ പങ്ക്!

ജിലു ജോസഫിന്റെ മുലയാണല്ലോ ഇപ്പൊ കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം. അപ്പൊ, നിങ്ങളെ പോലെ തന്നെ ഒരു പ്രബുദ്ധമലയാളിയായ ഞാനും അക്കാര്യത്തിൽ ഒരു അഭിപ്രായം പറയണമല്ലോ. എന്നാപ്പിന്നെ പറഞ്ഞേക്കാം.


എല്ലാവരെയും പോലെ, ദിവസേന നൂറുകണക്കിന് ആളുകളെ ഞാനും കാണാറുണ്ട്. അതിൽ സ്വാഭാവികമായും മുലയൂട്ടുന്ന അമ്മമാരും ഉണ്ടാവും. എന്നാൽ അപൂർവ്വമായല്ലാതെ പൊതുസ്ഥലത്തു മുലയൂട്ടുന്ന അമ്മമാരെ ഞാൻ കണ്ടിട്ടില്ല. അതിന്റെ കാരണം, ചുറ്റും ജനങ്ങൾ നിൽക്കുമ്പോൾ മുലയൂട്ടാനുള്ള മടി തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. അഥവാ മുലയൂട്ടിയാൽ തന്നെ, ആരും ഒന്നും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും അത്.


പാർലമെന്റിലും പൊതുസ്ഥലങ്ങളിലും മറ്റും മുലയൂട്ടുന്ന വനിതകളുടെ ചിത്രങ്ങൾ വലിയ കാര്യമായി പത്രങ്ങളിൽ മുമ്പും അച്ചടിച്ചു വന്നിട്ടുണ്ട്. എന്ന് വച്ചാൽ, അത് അത്ര സാധാരണമായ സംഗതിയല്ല എന്ന് ചുരുക്കം. പിറന്നു വീണ കുഞ്ഞിന് കുറേനാളത്തേക്ക് ലഭിക്കേണ്ട ഏക ആഹാരമായ മുലപ്പാൽ, മറ്റാരും കാണാതെ ചമ്മലോടെ കൊടുക്കേണ്ടി വരുന്നതും കുഞ്ഞിന് അങ്ങനെ കഴിക്കേണ്ടി വരുന്നതും ഏതൊരു പുരോഗമന സമൂഹത്തിനും ചേരുന്ന കാര്യമല്ല. അതായത്, കുഞ്ഞു വിശന്നു കരയുമ്പോൾ അതിന് മുല കൊടുക്കാൻ സാഹചര്യത്തെ ഭയപ്പെടേണ്ടതില്ലാത്ത ഒരു ലോകമാണ് എന്റെ സ്വപ്നത്തിലെ കിനാശ്ശേരി. ഒരാൾ പൊതുസ്ഥലത്തു വച്ച് ചായ കുടിക്കുന്നത് പോലെ, തികച്ചും സ്വാഭാവികമായി അനുഭവപ്പെടുന്ന ഒരു കാര്യമായി മുലയൂട്ടൽ മാറുമ്പോഴാണ് ആ സമൂഹം ഇക്കാര്യത്തിൽ പുരോഗതി പ്രാപിച്ചു എന്ന് പറയാനൊക്കൂ. (ശോഭേ! ഞാനൊരു സ്വപ്നജീവിയാണ്!)



ഫിലോസഫി കഴിഞ്ഞു. ഇനി പ്രാക്ടിക്കൽ.

ജിലു ജോസഫ് അമ്മയല്ല എന്നതാണ് ഒന്നാമത്തെ പ്രശ്നം. അപ്പൊ, മുലയൂട്ടുന്ന ചിത്രത്തിലൂടെ അവർ ആ കുഞ്ഞിനേയും സമൂഹത്തെയും വഞ്ചിച്ചു എന്നതാണ് പ്രധാന പ്രശ്നം.
നമ്മൾ സമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്ന കാര്യം, എളുപ്പത്തിലും ശക്തമായും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു മാർഗമാണ് പരസ്യങ്ങൾ. ആ പരസ്യത്തിൽ കാണിക്കുന്നത് അക്ഷരാർത്ഥത്തിൽ ശരിയായാലേ സമൂഹം അംഗീകരിക്കൂ എന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്? അങ്ങനെ നോക്കിയാൽ, കല്യാൺ ജ്വല്ലേഴ്സിന്റെ പരസ്യത്തിൽ അമിതാഭ് ബച്ചന് പകരം മഞ്ചൂന്റെ സ്വന്തം  അച്ഛൻ തന്നെ അഭിനയിക്കണം. ചർമം കണ്ടാൽ പ്രായം തോന്നാത്ത സന്തൂർ അമ്മയുടെ യഥാർത്ഥ കുഞ്ഞു വേണം ഡാൻസ് കഴിയുമ്പോൾ മമ്മീ എന്ന് ഉറക്കെ വിളിച്ചു കൂവേണ്ടത്. അങ്ങനെയൊന്നും സംഭവിക്കാത്ത സ്ഥിതിക്ക്, പരസ്യമോഡലായ ജിലുവിനും മാപ്പ് കൊടുക്കാവുന്നതേ ഉള്ളൂ. പൊതുസ്ഥലത്തെ മുലയൂട്ടൽ എന്ന ആശയം വായനക്കാരിൽ എത്തിക്കാൻ ജിലു ജോസഫ് എന്ന മോഡൽ, ഒരു മുഖചിത്രത്തിന് പോസ് ചെയ്തു. അത് അവരുടെ തൊഴിലാണ്.അത്രയേയുള്ളൂ.  ഇനി അവർ അമ്മയായിരുന്നെങ്കിലോ? മാതൃത്വത്തെ വിറ്റു കാശാക്കി എന്ന ഡയലോഗും കേൾക്കേണ്ടി വന്നേനെ. നത്തിങ് മോർ.


മറ്റൊന്ന്, കൊച്ചിന്റെ മനുഷ്യാവകാശത്തെ കുറിച്ചാണ്. ആ കുഞ്ഞ്, ഈ പരസ്യത്തിന് വേണ്ടി ഏതെങ്കിലും വിധത്തിൽ വേദനിപ്പിക്കപ്പെട്ടു എന്ന് തെളിഞ്ഞാൽ തീർച്ചയായും നടപടിയെടുക്കപ്പെടുക തന്നെ വേണം. പക്ഷേ, പരസ്യ ചിത്രീകരണ സമയത്ത്, ആ കുഞ്ഞിന്റെ യഥാർത്ഥ അമ്മ അവിടെ ഉണ്ടായിരിക്കാനാണ് സാധ്യത. വിശപ്പ് മാറി പ്രസന്ന ഭാവത്തിൽ ഇരിക്കുന്ന ഒരു കുഞ്ഞിനെ മുലപ്പാലില്ലാത്ത മുല കൊടുത്തു എന്നത് അത്ര ആനക്കാര്യമായി എനിക്ക് തോന്നുന്നില്ല. അതൊരു തെറ്റാണെങ്കിൽ, ഷാമ്പൂവിന്റെ പരസ്യത്തിൽ അഭിനയിച്ച കുട്ടി, പനങ്കുല പോലെയുള്ള യഥാർത്ഥ മുടിയുമായി നടക്കണം. ബൂസ്റ്റിന്റെ പരസ്യത്തിൽ അഭിനയിച്ച കുട്ടി ഷൂട്ടിങ് കഴിയുമ്പോഴേക്കും ഒറ്റയടിക്ക് അസാധ്യ ബുദ്ധിമാനും, പൊക്കക്കാരനും കരുത്തനും ആയി മാറണം. സത്യത്തിൽ അങ്ങനെയൊക്കെയാണോ? യാതൊരു ഉളുപ്പുമില്ലാതെ, സുന്നത്തിനെയും കുത്തിയോട്ടത്തിനെയും ന്യായീകരിക്കുന്ന ഒരു സമൂഹം ബാലാവകാശത്തിന്റെ പേരിൽ അലമുറയിടുന്നത് കാണുമ്പോ, എനിക്ക് നാൺ വരുന്നു. എഴുത്തിനിരുത്തുമ്പോ അലറിക്കരയുന്ന കുഞ്ഞിന്റെ ഫോട്ടോ വലിയ സാംസ്കാരിക ചിഹ്നമായി ഫ്രണ്ട് പേജിൽ വരുന്നതിനെ ആഘോഷിക്കുന്നവരാണ്, ഇവിടെ കണ്ണീരൊഴുക്കുന്നത്. ആ കുഞ്ഞിന് പ്രകടിപ്പിക്കാവുന്ന ഒരേയൊരു പ്രതിഷേധ മാർഗമാണ് ആ അലറിക്കരച്ചിൽ എന്ന് നിങ്ങൾ ഓർത്തിട്ടുണ്ടോ? കുരിശും ചുമപ്പിച്ചു മലകയറ്റപ്പെടുന്ന കുഞ്ഞിൽ മഹത്വം ദർശിക്കുന്നവർ ഈ പരസ്യത്തോട് ദേഷ്യം കാണിക്കുമ്പോ എനിക്ക് പിന്നേം നാൺ വരുന്നു. അഞ്ചോ പത്തോ വയസുള്ള ഒരു കുഞ്ഞ്, അച്ഛനമ്മമാരോട് അങ്ങോട്ട് ചെന്ന്, തനിക്ക് ഇങ്ങനത്തെ ഹൊറിബിൾ നേർച്ചയുണ്ടെന്നു പറയില്ലെന്നാണ് എന്റെ എളിയ വിശ്വാസം. അങ്ങനെ കൺമുമ്പിൽ നിരവധി തെളിവുകളോടെ നടമാടുന്ന ,പറഞ്ഞാൽ തീരാത്ത എന്ത് മാത്രം ബാലപീഡനങ്ങൾ! ബാലാവകാശലംഘനങ്ങൾ!


മൂന്നാമത്തേ തെറ്റ്, മുല മുഴുവനായി കാണിച്ചു എന്നതാണ്.
മുലയൂട്ടുമ്പോൾ, മുലയുടെ എത്ര ഭാഗം പുറത്തേക്ക് കാണിക്കണം, എത്ര മറയ്ക്കണം എന്നതിനെ കുറിച്ച് ഭരണഘടന അനുശാസിക്കുന്നുണ്ടോ? അമ്മയുടെയും കുഞ്ഞിന്റെയും സൗകര്യം അനുസരിച്ച് മുലയൂട്ടുന്നതിൽ ആർക്കും വിരോധം തോന്നേണ്ട കാര്യമില്ല. ഇവിടെയും അതല്ലേ സംഭവിച്ചുള്ളൂ. അല്ലാതെ, താൻ മുലയൂട്ടുന്ന പോലെ കേരളത്തിലെ എല്ലാ മഹിളാരത്‌നങ്ങളും മുലയൂട്ടണമെന്ന് ജിലുവോ മാതൃഭൂമിയോ ആഹ്വാനം ചെയ്തിട്ടൊന്നുമില്ലല്ലോ. ഇതിലും അനാവൃതമായ മുലയൂട്ടലുകൾ ഇതിലും മികച്ച മാധ്യമങ്ങളിൽ വരികയും അഭിനന്ദനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം കൂടി ഓർമിക്കുക. കപടസദാചാരബോധത്തിൽ തളച്ചിടപ്പെട്ട ഒരു സമൂഹത്തിനു മുന്നിൽ ഇങ്ങനെയൊരു മുഖചിത്രം അവതരിപ്പിക്കാൻ ധൈര്യം കാണിച്ച മോഡലിനും പിന്നണി പ്രവർത്തകർക്കും അഭിമാനിക്കാം.


അടുത്ത പ്രശ്നം. ഗൃഹലക്ഷ്മി ആണുങ്ങളെ മുഴുവൻ അപമാനിച്ചത്രേ!
ആ ലേഖനം വായിക്കാത്ത സ്ഥിതിക്ക് ഉള്ളടക്കം എനിക്ക് അറിയില്ല. എന്നാൽ, തലവാചകം വായിക്കുമ്പോൾ തോന്നുന്നത് പറയാം. തുറിച്ചു നോട്ടങ്ങൾ മുമ്പ് നേരിട്ടത് കൊണ്ടോ, തുറിച്ചൊ ഒളിച്ചോ തന്റെ മുലകളെ ആണുങ്ങൾ നോക്കും എന്ന ഭയമോ ചമ്മലോ ഉള്ളത് കൊണ്ടോ തന്നെയാണ് പൊതുസ്ഥലത്തെ മുലയൂട്ടലുകൾ കുറയുന്നത്. അങ്ങനെ നോക്കുന്നത് ശരിയല്ലെന്ന് ജീവിതം കൊണ്ടോ, സംസ്കാരം കൊണ്ടോ, പ്രായം കൊണ്ടോ തിരിച്ചറിയുമ്പോൾ അല്ലാതെ ആ ആൺനോട്ടങ്ങൾ അവസാനിക്കുകയും ഇല്ല. അതുകൊണ്ട് കേരളത്തിലെ ഭൂരിഭാഗം ആണുങ്ങളും മുലയൂട്ടുന്ന സ്ത്രീയെ അമ്മയെ പോലെ കാണുന്നു എന്ന നിലവിളിയ്ക്ക് അഥവാ സപ്രിട്ടിക്കറ്റിനു, ആധികാരികതയേക്കാൾ കൂടുതൽ വൈകാരികതയാണുള്ളത്. നമുക്ക് ഒരു പരിചയവും ഇല്ലാത്ത സുന്ദരിയായ ഒരു സ്ത്രീ, നമ്മുടെ ചുറ്റുവട്ടത്തിരുന്ന് പരസ്യമായി മുലയൂട്ടിയാൽ അറിയാം ആ നിലവിളിയിലെ ആത്മാർത്ഥത!

മാത്രമല്ല, ഒരു പെൺകുട്ടി പീഢിപ്പിക്കപ്പെടുമ്പോഴോ ആൾക്കൂട്ട ആക്രമണങ്ങൾ ഉണ്ടാകുമ്പോഴോ 'സഹോദരീ, മാപ്പ്‍' എന്ന വാചകം എടുത്തലക്കുന്ന ആചാരം നമ്മിൽ പലരും ചെയ്യാറില്ല? നമ്മൾ ഭൂരിഭാഗവും അങ്ങനെ ആയതുകൊണ്ടാണോ മാപ്പ് ചോദിക്കുന്നത്? അല്ല, നമ്മളിലൊരുവൻ ചെയ്ത തെറ്റിന്, ആ വിഭാഗത്തിന്റെ പ്രതിനിധി എന്ന നിലയിൽ നമ്മൾ ക്ഷമ ചോദിക്കുന്നു എന്ന് മാത്രം. പക്ഷേ ഇവിടെ, വിഷയത്തിന്റെ കാമ്പിലേക്ക് കടക്കാതെ, ജിലു സുന്ദരിയാണ്, അമ്മയല്ല, കുഞ്ഞിനെ പറ്റിച്ചു, കാശിനു വേണ്ടി കാമം വിളമ്പുന്നു എന്ന് തുടങ്ങിയ എന്ത് മാത്രം ആക്രോശങ്ങൾ. തല വാചകത്തിലേത്, ഒരു ആജ്ഞയാണോ അപേക്ഷയാണോ എന്ന് ഒരു പുനർവിചിന്തനത്തിനു നല്ല സ്കോപ്പ് ഉണ്ട്.


പിന്നെ, മാർക്കറ്റിങ് തന്ത്രം.
ഗൃഹലക്ഷ്മി ഒരു ബുദ്ധിജീവി മാസികയൊന്നും അല്ല എന്നാണ് എന്റെ അറിവ്. വീട്ടുപണിയൊക്കെ കഴിഞ്ഞ് നേരം കിട്ടിയാൽ കേരളത്തിലെ മധ്യവർഗ വീട്ടമ്മമാർക്ക് വായിക്കാനുള്ള ഒരു നേരംകൊല്ലി മാഗസിൻ ആയിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ. അതിന്റെ കവറിൽ, തുടുത്ത മോഡലുകൾ വരുന്നത് ആദ്യം ഒന്നും അല്ലല്ലോ? അപ്പൊ ഒരു സുന്ദരിയെ 'കുലസ്ത്രീ' മോഡൽ മാതാവാക്കിയതിൽ എന്താണ് തെറ്റ്. അത്തരം മോഡലുകളെ പോലെയാവാൻ ഉള്ളുകൊണ്ട് ആഗ്രഹിക്കുന്നവരാണ് ഗൃഹലക്ഷ്മിയുടെ ടാർഗെറ് ഓഡിയൻസ്. അപ്പോൾ, ജിലു അല്ലെങ്കിൽ മറ്റൊരു സുന്ദരി സ്വാഭാവികമായും കവറിൽ വന്നിരിക്കും. എന്റെ ശരീരം എന്റെ സ്വാതന്ത്ര്യമാണ്. നിങ്ങൾ തുറിച്ചു നോക്കിയാലും എനിക്ക് ഒരു ചുക്കുമില്ല എന്ന് തന്റേടത്തോടെ പറയുന്ന ഒരു സ്ത്രീയെ അവതരിപ്പിച്ചെങ്കിൽ കൂടുതൽ മികച്ചതായേനെ എന്ന് മാത്രം.

അപ്പോൾ, പറഞ്ഞു വന്നത്, ഗൃഹലക്ഷ്മിയോ ജിലുവോ ഒരു മഹാപരാധം ചെയ്തതായി എനിക്ക് തോന്നുന്നില്ല. പൊതുസ്ഥലത്തു സ്വസ്ഥമായി മുലയൂട്ടുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടാൻ കഴിഞ്ഞത് നല്ല കാര്യമാണ്. അതിനു പറ്റിയ സാഹചര്യം ഒരുക്കുന്നതിലേക്ക് സമൂഹം എത്തിച്ചേരട്ടെ എന്ന് ആഗ്രഹിക്കുന്നു.

ഗൃഹലക്ഷ്മിയുടെ കവറിൽ ഇന്നയിന്ന തെറ്റുകളും നിയമപ്രശ്നങ്ങളും ഉണ്ട് എന്ന് പറഞ്ഞു തരുന്നവർക്ക് മുൻ‌കൂർ നന്ദി. സദാചാരവും സംസ്കാരവും താങ്ങിപ്പിടിച്ചു വരുന്നവരോട്, OMKV.