Thursday 17 December 2020

സംഘബന്ധുക്കളേ... ഇതിലേ... ഇതിലേ...

എത്രയും പ്രിയപ്പെട്ട സംഘസഹോദരങ്ങളേ, നിങ്ങൾക്കെന്റെ ധ്വജമാപ്രാണം.

ജയ് ശ്രീറാം!


വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഇത് എഴുതുന്നത്. സംഗതി, കേരളത്തെ ഗുജറാത്ത് പോലെയും വാരാണസി പോലെയും ആക്കാനാണ് നമ്മുടെ പ്ലാനെങ്കിലും, അത് പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസിൽ ചെയ്ത പോലെ ചാടിത്തുള്ളി നടപ്പാക്കരുത്. കേന്ദ്രത്തിലെ ഒരു ജീ പറഞ്ഞ പോലെ, ഇത്തിരി ജനാധിപത്യം കൂടുതലുള്ള ആൾക്കാരാണ് ഇവിടത്തെ അലവലാതി മലയാളികൾ. മുനിസിപ്പാലിറ്റി ഓഫീസിൽ ശിവജിയങ്ങുന്നിന്റെ പടം തൂക്കിയാൽ, എടുത്തോണ്ട് പോടാ മലരേ എന്ന് ഒരു പേടിയും ഇല്ലാതെ പറയുന്ന കൂട്ടരാണ്. സുരേഷോബിയണ്ണൻ പറഞ്ഞ പോലെ ആയിരം പഞ്ചായത്തും പത്തിരുപത് കോർപറേഷനും ഒക്കെ പിടിച്ചടക്കിയിട്ട് നമ്മൾക്ക് ഇവന്മാരെയൊക്കെ കൂട്ടിയിട്ട് കത്തിക്കുകയോ വയറ്റിലൂടെ ശൂലം കേറ്റുകയോ ഒക്കെ ചെയ്യാമല്ലോ. അതുവരെ എല്ലാവരും ക്ഷമിക്കണം.

ദിതാണ് ഇന്ത്യൻ ഭരണഘടന എന്ന് പറയുന്ന സാധനം!

ആശിച്ചു മോഹിച്ചു വല്ലോടത്തും ഒരു ഭരണം കിട്ടുമ്പോ, ഭരണഘടനാ സ്ഥാപനത്തിന്റെ നെഞ്ചത്ത് തന്നെ മതഭ്രാന്ത് നാട്ടാൻ നമ്മൾക്ക് ഒരു കിരുകിരുപ്പ് ഒക്കെ തോന്നും. പക്ഷേ, ചെയ്യരുത്. കാരണം, ആ അംബേദ്കറും നെഹ്രുവും ഒക്കെക്കൂടി ഉണ്ടാക്കിയ ഭരണഘടന എന്ന സാധനത്തിൽ ഇന്ത്യ മതേതരമാണ് എന്ന് എഴുതി വച്ചിട്ടുണ്ട്. എന്നു വെച്ചാൽ മതമില്ലാത്ത രാജ്യം. അതുകാരണം, ഏതു അണ്ടനും അടകോടനും ഏതു മതത്തിലും വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ, നമ്മുടെ മതമാണ് ചക്കരമതം എന്നെങ്ങാൻ പറഞ്ഞു ചൊറിയാൻ ചെന്നാൽ കോടതിയും പോലീസും പിടിച്ചു ജയിലിലിടും. സംഗതി, ഹിന്ദു മതമാണ് ചക്കരമതം എന്ന് നമ്മൾക്കറിയാം. പക്ഷേ, മോദിജിയും അമിട്ട് ജീയും കൂടി ഭരണഘടനയുടെ സ്ഥാനത്ത് മനുസ്‌മൃതി എടുത്തു വെക്കുന്നതു വരെ നമ്മൾ ഒന്ന് ക്ഷമിച്ചേ പറ്റൂ.
എല്ലാ സംഘബന്ധുക്കളും മനുസ്‌മൃതി വാങ്ങണേ...


അതുവരെ കിരുകിരുപ്പൊക്കെ സഹിച്ച്, ഈ കമ്മികളൊക്കെ ചെയ്യുന്ന പോലെ ജാതിയും മതവും നോക്കാതെ നാട്ടുകാരോട് പെരുമാറണം. അല്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഇവിടത്തെ ബ്ലഡി ജനങ്ങൾ നമ്മളെ എടുത്ത് കുപ്പത്തൊട്ടിയിലിടും. അത് പാടില്ല. വേദനയോടെയാണെങ്കിലും മുസ്ലിങ്ങൾ സഹോദരന്മാരാണെന്നും ഫെമിനിച്ചികൾ സഹോദരിമാർ ആണെന്നും ഒക്കെ കാച്ചിയേക്കണം. എന്നാലേ എന്തെങ്കിലും നടക്കൂ. 

ഭൂരിപക്ഷം കിട്ടിയതിനു ശേഷം മാത്രമേ കാക്കയെ തട്ടി താഴെയിടാവൂ...


അതുകൊണ്ട്, ഈ ചരിത്രസന്ധിയിൽ എനിക്ക് നിങ്ങളോടൊന്നേ പറയാനുള്ളൂ. ഉള്ളിൽ പുളയ്ക്കുന്ന വർഗീയതയുണ്ടെങ്കിലും ഭയങ്കര മതേതരനാണെന്ന തോന്നൽ ഉണ്ടാക്കണം. ജയിച്ച ഉടനേ, ജയ് ശ്രീരാം എന്ന ബാനർ ഒക്കെ തൂക്കിയാൽ കള്ളി പൊളിയും മിത്രമേ! വർഷങ്ങളുടെ ശ്രമഫലമായി കേരളത്തിൽ ഒരു മൃദുഹിന്ദുത്വം വളർത്താൻ നമ്മൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തിൽ നമുക്കഭിമാനിക്കാവുന്നതാണ്. ഒരാളെ പട്ടി കടിച്ചാൽ, മുസ്ലിം വളർത്തിയ പട്ടി, ഹിന്ദു വളർത്തിയ കുട്ടിയെ കടിച്ചു എന്നൊക്കെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് നമ്മുടെ പരിശ്രമം കാരണമാണ്. ഇനിയും കുറച്ചു വർഷങ്ങൾ കൂടി വളരെ നൈസായി വേണം വർഗീയത കളിക്കാൻ. അതുകഴിഞ്ഞാൽ പിന്നെ പഞ്ചായത്തിലും വില്ലേജാപ്പീസിലും മൃഗാശുപത്രിയിലും ഒക്കെ ശിവജിയെയും ശ്രീരാമനെയും പ്രതിഷ്ഠിച്ച്  നമുക്ക് അർമാദിക്കാം!

ഈ സുദിനം അധികം ദൂരെയല്ല...!


ചമ്പൂർണ്ണ ചാച്ചരത, ആരോഗ്യം, വീട് എന്നൊക്കെ തള്ളിയിരുന്നവരെ കൊണ്ട് മതം, മതം, മതം എന്ന് മാത്രം പറയിപ്പിക്കുന്ന കാലം അത്ര വിദൂരമല്ല മിത്രമേ... അന്ന്, കമ്മികളെയും മൂരികളെയും കൊങ്ങികളെയും കാക്കമാരെയും അച്ചായന്മാരെയും ഒക്കെ തമ്മിൽ തല്ലിച്ച് നമുക്ക് രസിക്കണം. അതുവരെ ഒരു മയത്തിൽ മാത്രമേ കാര്യങ്ങൾ നീക്കാവൂ. ആവേശം പാടില്ല. കേരളത്തിൽ ഭൂരിപക്ഷം കിട്ടിയതിനു ശേഷം മാത്രമേ കേന്ദ്രനേതാക്കൾ പറയുന്ന പോലത്തെ ഡയലോഗ് അടിക്കാവൂ.

  • ഭരണഘടനയുടെ ആമുഖത്തിൽ നിന്നും മതേതരം എന്ന വാക്ക് നീക്കം ചെയ്യും: ആനന്ദ് കുമാർ ഹെഗ്‌ഡെ, കേന്ദ്ര മന്ത്രി.
  • ഗാന്ധിജിയുടെ ചിത്രമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം: അനിൽ വിജ്, ഹരിയാനയിലെ മന്ത്രി.
  • ജ്യോതിഷത്തിനു മുന്നിൽ ശാസ്ത്രം ഒരു കുള്ളനാണ്: രമേഷ് പൊഖ്‌റിയാൽ, ഉത്തരാഖണ്ഡ്‌ മുൻ മുഖ്യമന്ത്രി 
  • ശൂദ്രർക്ക് വിവരമില്ലാത്ത കൊണ്ടാണ് ശൂദ്രൻ എന്ന വിളി ഇഷ്ടമില്ലാത്തത്. ബ്രാഹ്മണർക്കും, ക്ഷത്രിയർക്കും ജാതിപ്പേര് വിളിച്ചാൽ ഒരു പ്രശ്നവും ഇല്ലല്ലോ? : ബിജെപി എംപി പ്രഗ്യ താക്കൂർ.

ഇത് കേരളമാണെന്ന് ചിന്തിക്കാതെ, "അടുത്ത ജന്മത്തിലെങ്കിലും ഒരു ബ്രാഹ്മണനായി ജനിച്ചാൽ മതിയായിരുന്നു" എന്ന് സുരേഷ്‌ ഗോപിയണ്ണനെ പോലുള്ളവർ തള്ളുന്നത് കൊണ്ടാണ് നമ്മൾ പച്ച പിടിക്കാത്തത് എന്ന് ഇനിയെങ്കിലും മനസിലാക്കണം. നമ്മൾ ചാണകങ്ങൾ ആണെങ്കിലും, ഭരണം പിടിക്കുന്നത് വരെ മതസൗഹാർദ ബിരിയാണി വിളമ്പണം എന്നാണ്, രാഹുൽ ഈശ്വറിനെ പോലെ, ശ്രീജിത്ത് പണിക്കാരെ പോലെ, ജയശങ്കറിന്റെ പോലെ ഈ കൊച്ചു ഗോവിന്ദനും പറയാനുള്ളത്.



Monday 14 December 2020

വാക്ക് 2020

 ഈ സഹസ്രാബ്ദം പിറന്നപ്പോൾ മുതൽ എല്ലാവരും കാത്തിരുന്ന ഒരു വർഷമായിരുന്നു 2020. പറക്കും കാറുകൾ മുതൽ അഭൗമമായ  ജീവിതാനുഭവങ്ങൾ വരെ രണ്ടായിരത്തി ഇരുപതിൽ ലഭ്യമാകുമെന്ന് പലരും പതിറ്റാണ്ടുകൾ മുമ്പേ പ്രവചിച്ചതാണ്. പക്ഷേ, കാത്ത് കാത്ത് ഒരു പുണ്യാളനെ കിട്ടീട്ട് ഈ ഗതിയായല്ലോ കർത്താവേ എന്ന് പ്രാഞ്ചിയേട്ടൻ ആത്മഗതം ചെയ്ത പോലെയായി കാര്യങ്ങൾ. കാത്തുകാത്തിരുന്ന് 2020 വന്നപ്പോൾ വിമാനങ്ങൾക്ക് പോലും പറക്കാൻ പറ്റാത്ത അവസ്ഥയായി! ഇക്കൊല്ലം ഏതാണ്ട് പകുതിയായപ്പോ മുതൽ 2020 എന്ന ഈ മാരണം എങ്ങനെയെങ്കിലും തീർന്നു കിട്ടിയാൽ മതി എന്നായി എല്ലാവർക്കും!

ലോകത്ത് വിചിത്രമായ എന്തെങ്കിലും സംഭവിച്ചാൽ പോലും നമ്മൾക്ക് അത്ഭുതം ഇല്ലാതായി മാറി! 2020 അല്ലേ? ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന അവസ്ഥയായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് ഓക്സ്ഫോഡിന്റെ ഈ വർഷത്തെ വേഡ് ഓഫ് ദി ഇയർ! ഒരു വർഷത്തിൽ പ്രത്യേക പ്രാധാന്യം കൈവന്ന വാക്കോ ,അല്ലെങ്കിൽ ആ വർഷത്തിൽ ലോകത്തിന്റെ പൊതുവിലുള്ള അവസ്ഥ സൂചിപ്പിക്കുന്ന ഒരു വാക്കോ ആയിരിക്കും ആ വർഷത്തെ വേഡ് ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കാറ് എന്ന് എന്നെ വായിക്കുന്ന നാലും മൂന്നും ഏഴു പേർക്കും അറിയാമല്ലോ. അങ്ങനെ ഓക്സ്ഫോർഡ് ഈ വർഷം തെരഞ്ഞെടുത്ത വാക്കാണ് "                        ". 

സൂക്ഷിച്ചു നോക്കീട്ട് കാര്യം ഇല്ല ഉണ്യേ! കാരണം, അങ്ങനെ ഒരു വാക്കില്ല. അഭൂതപൂർവമായ സംഭവങ്ങളും സാഹചര്യങ്ങളും കാരണം ഒരു പ്രത്യേക വാക്ക് മാത്രം തെരഞ്ഞെടുക്കാൻ പറ്റാതെ മുട്ടുമടക്കിയിരിക്കുകയാണ് ഓക്സ്ഫോർഡ്. 2020 അല്ലേ? അങ്ങനെയൊക്കെ സംഭവിക്കും! വിശദമായ വായനയ്ക്ക് ഇതാ ഓക്സ്ഫോഡിന്റെ ലിങ്ക് ഓഫ് ദി ലിങ്ക്. മറ്റ് പല സ്ഥാപനങ്ങളും വെബ്സൈറ്റുകളും Pandemic, Lockdown തുടങ്ങിയ വാക്കുകൾ വേഡ് ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തിട്ടുണ്ട്.

പക്ഷേ, ഓക്സ്ഫോഡ് വേ കൊച്ചു ഗോവിന്ദൻ റേ! എനിക്ക് അങ്ങനെ മുട്ടുമടക്കാൻ പറ്റില്ലല്ലോ! അതോണ്ട്, ഞാൻ എന്തായാലും 2020ലെ മലയാളം വാക്ക് അങ്ങ് തെരഞ്ഞെടുത്തു. 

"അനിശ്ചിതാവസ്ഥ " (Uncertainty)

അതാണെന്റെ 2020ലെ വാക്ക്.

2018 ൽ ഞാൻ ആർത്തവം എന്ന വാക്ക് തെരഞ്ഞെടുത്തപ്പോൾ അത് പൊതുവെ കേരളത്തെ മാത്രം ബാധിക്കുന്ന വാക്കായിരുന്നു. 2019 ൽ പൗരത്വം തെരഞ്ഞെടുത്തപ്പോൾ അത് ഇന്ത്യയിലെ മൊത്തത്തിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്തു കൊണ്ടായിരുന്നു.  പക്ഷേ, അനിശ്ചിതാവസ്ഥ എന്നത് ഇക്കൊല്ലം മുഴുവൻ ലോകത്തെ മൊത്തത്തിൽ പ്രതിഫലിപ്പിച്ച വാക്കാണ് എന്ന കാര്യത്തിൽ അശേഷം സംശയമില്ല. 

റേഷൻ കടയിൽ പോയാൽ പോലീസ് പിടിക്കുമോ എന്ന ലോക്കൽ അനിശ്ചിതാവസ്ഥ മുതൽ ലോകം എപ്പോ പഴയ പടിയാവും എന്ന ആഗോള അനിശ്ചിതാവസ്ഥ വരെ അടിമുടി അനിശ്ചിതാവസ്ഥ നിറഞ്ഞ ഒരു വർഷമായിരുന്നു 2020. വ്യോമയാന മേഖല എന്ന് ജീവൻ വയ്ക്കും? ദൂരെയുള്ള പ്രിയപ്പെട്ടവരെ എപ്പോ കാണാനാവും? നഷ്ടപ്പെട്ട തൊഴിലുകൾ എന്ന് തിരിച്ചു കിട്ടും? ഒളിംപിക്‌സും തീയേറ്ററും പൂരവും ഇനിയെന്ന് തുടങ്ങും എന്നു തുടങ്ങി ജീവിതത്തെ ബാധിക്കുന്ന വലുതും ചെറുതുമായ ഒട്ടുമിക്ക കാര്യങ്ങൾക്കും വ്യക്തമായ ഉത്തരമില്ലാത്ത ഒരു കാലഘട്ടം അടുത്തെങ്ങും ലോകം അഭിമുഖീകരിച്ചിട്ടില്ല. എന്തിനേറെ? പിഞ്ഞാണം മുട്ടലും ടോർച്ചടിക്കലും കഴിഞ്ഞ് നമ്മടെ മോഡിജീ കൊറോണയെ തുരത്താൻ അടുത്തത് എന്ത് ടാസ്ക് ആയിരിക്കും പറയുക എന്നറിയാതെ ജനകോടികൾ എത്ര രാത്രികളിൽ ഞെട്ടിയുണർന്നു! അതുകൊണ്ട്, അനിശ്ചിതാവസ്ഥ എന്ന വാക്കിന്റെ തെരഞ്ഞെടുപ്പ് പ്രസക്തമാണെന്ന് ഞാൻ കരുതുന്നു.

"ദുരന്തം", "അതിജീവനം", "മഹാമാരി", "മരണം" തുടങ്ങിയവയാണ് അവസാന റൗണ്ടിൽ എത്തിയ മറ്റു വാക്കുകൾ. ഇവയോരോന്നും 2020 നെ പ്രതിഫലിപ്പിക്കാൻ പറ്റിയ വാക്കുകൾ തന്നെയാണെന്നതിന് സംശയമില്ല. എല്ലാ വാക്കുകൾക്കും ആശംസകൾ! 

ഇതുവായിക്കുന്ന ഓരോരുത്തർക്കും ഓർമിക്കാൻ ഇഷ്ടമില്ലാത്ത നിരവധി കാര്യങ്ങൾ ഈ വർഷം സംഭവിച്ചിട്ടുണ്ടാകാനാണ് സാധ്യത. പലവിധ കാരണങ്ങളാൽ, അങ്ങേയറ്റം അനിശ്‌ചിതാവസ്ഥ നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് ഞാനും കടന്നു പോകുന്നത്. എങ്കിലും നമുക്കോരോരുത്തർക്കും പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും കൈവിടാതിരിക്കാം. മനുഷ്യരാശിയ്ക്ക് വേണ്ടി കോവിഡിനെതിരേ  മുൻനിരയിൽ പോരാടുന്നരെയും കാലിടറി വീണവരെയും ഓർത്തുകൊണ്ട് നമുക്ക് പുതുവർഷത്തെ വരവേൽക്കാം. 

എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു. ഒപ്പം ഒരു പ്രാർത്ഥനയും...

ഗോ കൊറോണ ഗോ! ഗോ കൊറോണ ഗോ!

Monday 1 June 2020

കൊച്ചൂസ് കൊലക്കറി ഷോ!

മുൻ‌കൂർ ജാമ്യം: മരിച്ചു പോയവരെയോ അവരുടെ കുടുംബാംഗങ്ങളെയോ യാതൊരു വിധത്തിലും അപമാനിക്കാനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെയുള്ള എന്തെങ്കിലും ചൂണ്ടിക്കാട്ടിയാൽ ഉടനടി തിരുത്തുന്നതായിരിക്കും. കൊലപാതകത്തെയോ അത്തരം മനസികാവസ്ഥയെയോ ഞാൻ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. റേറ്റിംഗ് കൂട്ടുക എന്ന ഒറ്റ ലക്‌ഷ്യം മാത്രം മുൻ നിർത്തി, മരണങ്ങളെ മാർക്കറ്റ് ചെയ്യുന്ന  ദൃശ്യമാധ്യമങ്ങളെ ഒന്ന് കളിയാക്കാൻ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ.
*******
സമർപ്പണം: ന്യൂജൻ കൊലപാതകങ്ങളെ വമ്പൻ വിനോദോപാധിയാക്കുന്ന വാർത്താമാധ്യമങ്ങൾക്കും യൂട്യൂബ് ചാനലുകൾക്കും മറ്റ് സോഷ്യൽ മീഡിയകൾക്കും...

*******
കൊച്ചൂസ് കൊലക്കറി ഷോയിലേക്ക് എല്ലാ മാന്യപ്രേക്ഷകർക്കും സ്വാഗതം.,

ലോക്ക്ഡൗൺ പ്രമാണിച്ച് വിവിധതരം വിഭവങ്ങൾ പരീക്ഷിക്കുന്നതിലും റെസിപ്പികൾ പങ്കു വെക്കുന്നതിലും എല്ലാവരും മത്സരമാണല്ലോ. ഡാൽഗോണ കോഫി മുതൽ ചിക്കൻ ഡിങ്കോഡാൾഫി വരെ നൂറായിരം വിഭവങ്ങൾ!!! അപ്പൊ പിന്നെ, ഞാൻ ചിക്കന്റെയോ മട്ടന്റെയോ പുതിയൊരു വിഭവവുമായി വന്നാൽ ഒരാളും മൈൻഡ് ചെയ്യാൻ പോകുന്നില്ല. അതുകൊണ്ട്, വളരെ വ്യത്യസ്തമായ ഒരു ഐറ്റവും ആയിട്ടാണ് ഞാൻ വന്നിരിക്കുന്നത്.
മൂന്ന് വ്യത്യസ്തമായ കൊലപാതകങ്ങളാണ് ഞാൻ നിങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്തുന്നത്. ഓരോ സമയത്തെ മൂഡനുസരിച്ച്, നിങ്ങൾക്ക് ഇത് ഓരോന്നും പരീക്ഷിച്ചു നോക്കാവുന്നതാണ്. സ്വന്തം അമ്മ, അച്ഛൻ, കെട്ടിയോൻ, കെട്ടിയോൾ, മകൻ, മകൾ, ബന്ധുക്കൾ തുടങ്ങി ഒരു പരിചയവും ഇല്ലാത്തവരെ വരെ കൊല്ലാൻ പറ്റുന്ന രസകരമായ ഇനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്റെ ഈ റെസിപ്പികൾ പരീക്ഷിക്കാൻ, കയ്യിൽ കിട്ടുന്ന ഒരാളെയെങ്കിലും നല്ല ക്രിയാത്മകമായി കൊല്ലാൻ ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഇതിൽ പറയുന്ന കൊലപാതക വിഭവങ്ങളിൽ കൂടുതലും നിങ്ങൾക്ക് വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്നതാണ്. അപ്പൊ നമുക്ക് തുടങ്ങാം.

എല്ലാത്തിലേക്കും കൂടി പൊതുവായി ആവശ്യമുള്ള സാധനങ്ങൾ:

1. ക്രൂരമായ മനസ്സ് (നന്നായി മൂത്തത്): ഒരെണ്ണം
2. നിഷ്കളങ്കമായ മുഖഭാവം: ഒന്ന്
3. സഹായികൾ (വിശ്വസിക്കാൻ കൊള്ളാവുന്നത്): രണ്ടോ മൂന്നോ
4. കരച്ചിൽ: ആവശ്യത്തിന്
ബാക്കി ചേരുവകളൊക്കെ വഴിയേ പറയാം.

ഒന്നാമത്തെ വിഭവം: കന്യാസ്ത്രീ കിണറ്റിലിട്ടത് 
കന്യാസ്ത്രീ മഠങ്ങളിലെ കിണറുകളിൽ തയ്യാറാക്കുന്ന പ്രത്യേക വിഭവമാണ് കന്യാസ്ത്രീ കിണറ്റിലിട്ടത്. പൊതുവേ കൃസ്തീയ പുരോഹിതന്മാരാണ് ഇത് തയ്യാറാക്കുന്നത്.

ആവശ്യമായ സാധനങ്ങൾ
1. കന്യാസ്ത്രീ മഠം: ഒന്ന്
2. കന്യാസ്ത്രീ (ഭക്തിയും ആദർശവും ഉള്ളത്): ഒന്ന്
3. കന്യാസ്ത്രീ (ചുറ്റിക്കളിയോട് കൂടിയത്): ഒന്ന്
4. പള്ളീലച്ചൻ: ഒന്നോ രണ്ടോ
5. ആഴമുള്ള കിണർ (വെള്ളത്തോട് കൂടിയത്): ഒന്ന്

ഉണ്ടാക്കുന്ന വിധം: ആദ്യം തന്നെ ചുറ്റിക്കളിയുള്ള കന്യാസ്ത്രീയെ പള്ളീലച്ചനുമായി നന്നായി ഇളക്കി യോജിപ്പിച്ച് കന്യാസ്ത്രീ മഠത്തിലെ ഒരു മുറിയിൽ മാറ്റി വെക്കുക. മുറിയുടെ ജനലോ വാതിലോ ചെറുതായി തുറന്നു വെക്കുന്നത് നന്നായിരിക്കും. ആ സമയത്ത് അതിലേ കടന്നു പോകുന്ന രണ്ടാമത്തെ ചേരുവ, മുറിയിലെ ചുറ്റിക്കളി നന്നായി മൂത്തു വരുന്നത് കണ്ടാൽ ഈ വിഭവം ഉണ്ടാക്കാൻ തുടങ്ങാവുന്നതാണ്. ഇതിന് ആകെ ഒരു ഘട്ടമേ ഉള്ളൂ. രണ്ടാമത്തെ ചേരുവയെ എടുത്ത് കിണറ്റിൽ ഇടുക. അതോടെ നെല്ലിക്ക ഉപ്പിലിട്ടത് സോറി കന്യാസ്ത്രീ കിണറ്റിലിട്ടത് തയ്യാർ. കിണറ്റിലിടുന്നതിനു മുമ്പ് കഴുത്തിൽ കയറു കൊണ്ട് മാരിനേറ്റ് ചെയ്യുകയോ അടിച്ചു പതം വരുത്തുകയോ ചെയ്യാം. അധികാരവും സ്വാധീനവും ഉപയോഗിച്ച് ഈ കൊലയെ നന്നായി അലങ്കരിക്കാവുന്നതാണ്. അവിടെയും ഇവിടെയും തട്ടാത്ത രീതിയിൽ കാലങ്ങളായി മാധ്യമങ്ങൾ ആസ്വദിക്കുന്ന ഒരു വിഭവം ആണ് ഇത്. പോലീസ് എങ്ങനെ അന്വേഷിച്ചാലും റെസിപ്പി കണ്ടു പിടിക്കാൻ പറ്റാത്ത വിഭവം കൂടിയാണ് കന്യാസ്ത്രീ കിണറ്റിലിട്ടത്.

രണ്ടാമത്തെ വിഭവം: ഡബിൾ കോബ്ര മസാല 
ജീവിത പങ്കാളികൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കുന്ന വിഭവമാണ്  കോബ്ര മസാല. സാധാരണയായി രാത്രിയിൽ, ഭർത്താക്കന്മാരാണ് ഈ വിഭവം പരീക്ഷിക്കുന്നതെങ്കിലും ധൈര്യവും താല്പര്യവുമുള്ള ഭാര്യമാർക്കും ഇത് പരീക്ഷിക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങൾ:
  • സ്ത്രീധനം: ധാരാളം
  • ഭാര്യ: ഒന്ന്
  • മൂർഖൻ പാമ്പ് (നല്ല വിഷമുള്ളത്): ഒന്നോ രണ്ടോ 
  • ലൈഫ് ഇൻഷുറൻസ് (ഭാര്യയുടെ പേരിൽ ഉള്ളത്): ഒന്ന്
  • ധൈര്യം: ആവശ്യത്തിന്
ആദ്യമായി, ഭാര്യയ്ക്ക് കിട്ടിയ സ്ത്രീധനം ഒക്കെ ചെറുതായി അടിച്ചുമാറ്റി സ്വന്തം ലോക്കറിലോട്ട് ചേർത്ത് നന്നായി വഴറ്റുക. അതോടൊപ്പം, മികച്ച കവറേജ് ഉറപ്പു തരുന്ന ഒരു പോളിസി ഭാര്യയുടെ പേരിൽ നന്നായി മിക്സ് ചെയ്ത് മാറ്റി വെക്കുക. രാത്രി ഭാര്യ ഉറങ്ങിയതിനു ശേഷം ചാക്കിലുള്ള മൂർഖൻ പാമ്പിനെ പുറത്തെടുത്ത് ക്രൂരതയിൽ മുക്കി ഭാര്യയുടെ കാലിൽ ആഞ്ഞു കൊത്തിക്കുക. വിഷം നന്നായി പിടിച്ചതിനു ശേഷം മൂർഖൻ പാമ്പിനെ തല്ലിക്കൊന്ന് മുറി അലങ്കരിക്കാവുന്നതാണ്. ഇപ്പോൾ നിങ്ങൾക്ക് മുന്നിൽ ഇരിക്കുന്നതാണ് കോബ്ര മസാല! ആദ്യ ശ്രമത്തിൽ കോബ്ര മസാല ശരിയായില്ലെങ്കിൽ ഒരു മാസത്തിനു ശേഷം വീണ്ടും ഈ വിഭവം തയ്യാറാക്കാവുന്നതാണ്. ഡബിൾ കോബ്ര മസാല തയ്യാറാക്കുന്ന ഷെഫിന് ഗവൺമെന്റ് ചെലവിൽ താമസവും ഭക്ഷണവും കിട്ടുന്നതായിരിക്കും.മാധ്യമങ്ങൾക്ക് ഏറെ ഇഷ്ടമുള്ള വിഭവമാണ് ഇത്. കുറേ നാൾ പുതുമ നശിക്കാതെ ഇരിക്കും എന്നതാണ് ഈ റെസിപ്പിയുടെ പ്രത്യേകത. ഇതിലെ ചേരുവകൾ കൂട്ടിക്കുഴച്ച് എക്സ്ക്ലൂസീവ് ഉണ്ടാക്കി നാലുനേരവും കൊറോണയോടൊപ്പം വിളമ്പാം.

മൂന്നാമത്തെ വിഭവം: സയനൈഡ് വൈൻ 
വളരെ കാലം കൊണ്ട് തയ്യാറാക്കുന്നതും ഏതു പ്രായത്തിലുള്ളവർക്കും കൊടുക്കാവുന്നതുമായ ഒരു പാനീയമാണ് സയനൈഡ് വൈൻ. കോഴിക്കോട് ജില്ലയിലെ കൂടത്തായി ഭാഗങ്ങളിൽ ഇത് ഒരു സവിശേഷവിഭവമാണ്. മധ്യവയസ്കരായ അമ്മായിമാർക്ക് പരീക്ഷിക്കാൻ പറ്റിയ വിഭവം ആണിത്.

ആവശ്യമായ സാധനങ്ങൾ
  • വിവിധ പ്രായത്തിലുള്ള ബന്ധുക്കൾ: ആറോ ഏഴോ 
  • ആഭരണം, സ്വത്ത്, അവിഹിതം: ആവശ്യത്തിന് 
  • അത്യാഗ്രഹം: ധാരാളം 
  • പൊട്ടാസ്യം സയനൈഡ്: ഒരു പൊതി 
ഉണ്ടാക്കുന്ന വിധം: ആദ്യമായി, ക്രൂരത നിറഞ്ഞ മനസിലേക്ക് ധാരാളം അത്യാഗ്രഹം ചേർത്ത് നന്നായി യോജിപ്പിക്കുക. എന്നിട്ട് ആ മനസ്സ് അനങ്ങാതെ കുറെ കാലം മൂടിപ്പൊതിഞ്ഞു വെക്കുക. വീഞ്ഞിനു വീര്യം കൂടാനാണ് ഇങ്ങനെ ചെയ്യുന്നത്. ഈ കാലയളവിൽ സഹായി വഴി കുറച്ചു പൊട്ടാസിയം സയനൈഡ് സംഘടിപ്പിക്കേണ്ടതാണ്. സയനൈഡ് എന്തിനാണെന്ന് സഹായി ചോദിച്ചാൽ എലിയെ പിടിക്കാനാണെന്നു പറഞ്ഞാൽ മതി. എലിയെപ്പിടിക്കാൻ മൂർഖൻ പാമ്പും സയനൈഡും ഒക്കെ സപ്ലൈ ചെയ്യുന്നവനാണ് യഥാർത്ഥ സഹായി. അങ്ങനെ മനസ്സ് നന്നായി മൂത്ത് വരുമ്പോൾ, ഒരല്പം സയനൈഡ് എടുത്ത് കുറച്ചു മട്ടൻ സൂപ്പിൽ കലക്കി സ്നേഹത്തിൽ ചാലിച്ച്  അമ്മായിഅമ്മയ്ക്ക് കൊടുക്കുക. അമ്മായിയമ്മയുടെ പടം ചില്ലിട്ട് ഭിത്തിയിൽ തൂക്കിയാൽ സയനൈഡ് വൈൻ റെഡിയായി എന്ന് മനസിലാക്കാം. ഇനി ഇത് മൂന്നാലു കൊല്ലം കൂടുമ്പോൾ ഓരോ തവണ എടുത്ത് അമ്മായിയച്ഛനും ഭർത്താവിനും അമ്മാവനും ബന്ധുവിനും ബന്ധുവിന്റെ മകൾക്കും ഒക്കെ കൊടുക്കാവുന്നതാണ്. ഓരോ മരണങ്ങളിലും കരച്ചിൽ ചേർത്ത് നന്നായി ഇളക്കണം. ഇടയ്ക്ക് ഒരു പുതിയ കല്യാണം ഒക്കെ കഴിച്ച് വൈൻ അലങ്കരിക്കാവുന്നതാണ്. കിട്ടാതെ പോയ സ്വത്തിന്റെയും സുഖത്തിന്റെയും പേരിൽ ശോകമാവാതെ ജയിലിൽ ജോളിയായിരിക്കാൻ സയനൈഡ് വൈനിന്റെ ഓർമ്മകൾ സഹായകരമായിരിക്കും.
*******
ഈ മൂന്നു വിഭവങ്ങളും നിങ്ങൾക്ക് വളരെ ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായെങ്കിൽ എന്റെ ബ്ലോഗ് ഒന്ന് ലൈക് ചെയ്യുക, ഷെയർ ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക. വേറെ ഏതെങ്കിലും വിഭവങ്ങളുടെ റെസിപ്പികൾ ആവശ്യമാണെങ്കിൽ കമന്റിൽ സൂചിപ്പിക്കാൻ മറക്കരുത്. അപ്പൊ പുതിയ വിഭവങ്ങളുമായി വീണ്ടും കാണാം. അതുവരെ എല്ലാവർക്കും നന്ദി നമസ്കാരം.

Thursday 16 April 2020

കുട്ടിക്ക് എന്നെ ഇഷ്ടായോ?!

ഒരു ടിപ്പിക്കൽ കേരളാ മോഡൽ പെണ്ണ് കാണൽ ആലോചിച്ചാൽ എനിക്ക് ചിരി വരും!
  • ഒരു പരിചയവും ഇല്ലാത്ത ഒരു പെണ്ണിനെ ഒരു ദിവസം കാണാൻ പോവുക.
  • വീട്ടുകാരും ബന്ധുക്കളും ഒക്കെ കൂടി നിൽക്കുന്നതിനിടയിൽ കുട്ടിയെ കാണുക.
  • പറ്റിയാൽ ഒരഞ്ചോ പത്തോ മിനിറ്റു സംസാരിക്കുക.
  • കുറച്ചു നേരം ആലോചിച്ചതിനു ശേഷം, ഇനിയുള്ള ജീവിതം പങ്കിടാൻ ഈ കുട്ടിയെ വേണോ എന്ന് തീരുമാനിക്കുക!!!
ഇതൊക്കെ എന്ത് പ്രഹസനമാണ് സജീ എന്ന് പുച്ഛിക്കാറുള്ള ഞാനാണ് കല്യാണനിശ്ചയത്തിന് നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നത്! അതും ഇതുവരെ കാണാത്ത ഒരു പെണ്ണിനെ!

ഒന്ന് ആലോചിച്ചു നോക്കിയാൽ, എന്റെ ഭാഗത്തും തെറ്റുണ്ട്. കോളേജീപ്പഠിക്കുമ്പോ തന്നെ ഒരു കുട്ടിയെ സെറ്റാക്കിയാൽ മതിയായിരുന്നു. ചെയ്തില്ല. ഇനീപ്പോ, പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലല്ലോ? അതുകൊണ്ടാണ് വീട്ടുകാര് കല്യാണം ആലോചിച്ചു തൊടങ്ങീപ്പോ, അവർക്കിഷ്ടമുള്ള പെൺകുട്ടിയെ കണ്ടുപിടിച്ചോളാൻ സമ്മതം മൂളിയത്. അമ്മേം അച്ഛനും ആരെ കണ്ടെത്തിയാലും, എന്റെ വക പേഴ്സണൽ ഇന്റർവ്യൂ പാസായാൽ മാത്രമല്ലേ കാര്യമുള്ളൂ എന്നായിരുന്നു എന്റെ ചിന്ത. ആ ഇന്റർവ്യൂവിൽ ഡിങ്കോയിസവും ഫെമിനിസവും ചളുവും ഒക്കെ ചേർത്ത് ഒരു കലക്ക് കലക്കണം!


"ഞാൻ ഒരു അവിശ്വാസിയാണ്. എന്താണ് കുട്ടീടെ ദൈവസങ്കല്പം?"
"എന്നിൽ നിന്നും പ്രതീക്ഷിക്കുന്ന പ്രാഥമികമായ ഗുണം എന്താണ്?"
"ഫെമിനിസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?"
എന്നിങ്ങനെ കുറെ കിടിലോൽക്കിടിലം ചോദ്യങ്ങൾ ഞാൻ നേരത്തെ തയ്യാറാക്കി വെച്ചിട്ടുണ്ട്.

പെണ്ണിന് അത്യാവശ്യം വിദ്യാഭ്യാസം വേണമെന്നും നമ്മടെ ഭാഗത്ത് നിന്നും ജാതകം നോക്കരുതെന്നും മാത്രമാണ് എന്റെ കണ്ടീഷൻസ്. പെൺ വീട്ടുകാരോട് ജാതകം നോക്കരുത് എന്ന് പറയുന്നത് ജനാധിപത്യ മര്യാദ അല്ലാത്തതുകൊണ്ടും അങ്ങനെ വാശി പിടിച്ചാൽ കല്യാണം നടക്കാൻ സാധ്യത ഇല്ലാത്തതു കൊണ്ടും അങ്ങനത്തെ ആവേശപ്രകടനങ്ങൾ ഒന്നും ഇല്ലായിരുന്നു. അതിനാൽ, ഒരു വശത്ത് ഗ്രഹനിലയും മറുവശത്തു ചെക്കന് ദുബായിൽ ബ്ലോഗ് ഒക്കെ ഉണ്ട് എന്ന് തള്ളിമറിക്കുന്ന ബയോഡാറ്റയും വെച്ച് അലങ്കരിച്ച ഒരു കുറിപ്പ് ബ്രോക്കർമാർക്കും ബ്യൂറോക്കാർക്കും  വിതരണം ചെയ്ത് എനിക്ക് പെണ്ണന്വേഷണം തുടങ്ങി. സൽസ്വഭാവിയും സുന്ദരനും സർവോപരി കിടിലോസ്‌കി ബ്ലോഗറുമായ കൊച്ചു ഗോവിന്ദന് പെണ്ണന്വേഷിക്കുന്ന കാര്യം കാട്ടുതീപോലെ പടർന്നതൊന്നും വിനയകുനയനായ ഞാൻ ഇവിടെ എഴുതാൻ ആഗ്രഹിക്കുന്നില്ല.

കമ്പനിയിൽ നല്ല തിരക്കുള്ള സമയമാണ്. ലീവൊന്നും എളുപ്പത്തിൽ കിട്ടില്ല. അതുകൊണ്ട്, വീട്ടുകാർക്കിഷ്ടപ്പെട്ടാൽ മാത്രം എന്നെ വിളിച്ചു വരുത്തിയാൽ മതി എന്നതാണ് സ്ട്രാറ്റജി. രണ്ടു മൂന്നു സ്ഥലത്തൊക്കെ അച്ഛനും അമ്മയും പോയി പെണ്ണ് കണ്ടു. അങ്ങനെ ആറ്റുനോറ്റിരുന്ന് ഒടുവിൽ, എനിക്ക് ചേരും എന്ന് തോന്നിയ ഒരു കുട്ടിയെ അമ്മ കണ്ടു പിടിച്ചു. കീർത്തന എന്നാണ് പേര്. അമ്മയ്ക്ക് നേരത്തെ തന്നെ കീർത്തനേടെ അച്ഛനെ പരിചയവും ഉണ്ട്. ഇങ്ങനൊരു പ്രൊപോസൽ വന്നപ്പോ രണ്ട് കൂട്ടർക്കും സന്തോഷം. കഥാനായിക, വെള്ളായണി കാർഷിക സർവകലാശാലയിൽ എം എസ്സിക്ക് പഠിക്കുന്നു. എടക്കുളത്ത് നിന്ന് ആറേഴു കിലോമീറ്റര് ദൂരമേയുള്ളൂ കുട്ടീടെ വീട്ടിലേക്ക്. അങ്ങനെ ഞാനെന്റെ ആദ്യത്തെ പെണ്ണുകാണലിന് തയ്യാറെടുത്തു.

പക്ഷേ അച്ഛനമ്മമാർ ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞു. നേരിൽ കാണുമ്പോൾ ഞങ്ങൾക്ക് പരസ്പരം ഇഷ്ടപ്പെടുമെന്ന്, രണ്ടു വീട്ടുകാരും കൂടി അങ്ങ് തീരുമാനിച്ചു. പിന്നെ, എല്ലാം ശടപടേ ശടപടേന്നായിരുന്നു. എന്റെ ബന്ധുക്കൾ അങ്ങോട്ട് പോകുന്നു. കീർത്തനേടെ ബന്ധുക്കൾ ഇങ്ങോട്ട് വരുന്നു. ബന്ധുക്കൾക്കെല്ലാം പരസ്പരം ഇഷ്ടമാവുന്നു (നോട്ട് ദി പോയന്റ്!). കല്യാണനിശ്ചയത്തിന്റെ തിയതി തീരുമാനിക്കുന്നു. ആകെമൊത്തം ഒരു ജഗപൊക! ഇതെല്ലാം അറിഞ്ഞ് ഞാൻ എന്റെ തിരുമുഖം കണ്ണാടിയിൽ നോക്കി വണ്ടറടിച്ചു നിന്നു. മാൻപേടയെ പോലെ നീളമുള്ള കണ്ണുകൾ ഉണ്ടാവാൻ അമ്മ ചെറുതിലേ നീട്ടി ഉഴിഞ്ഞ് ഉഴിഞ്ഞ് കുഴിഞ്ഞു പോയ കണ്ണുകൾ... കാറ്റടിച്ചാലും  ഉറങ്ങി എഴുന്നേറ്റാലും കുളിച്ചാലും ഇല്ലെങ്കിലും ആരെയും കൂസാതെ സ്വന്തം ഇഷ്ടപ്രകാരം വളഞ്ഞും പിരിഞ്ഞും ഇരിക്കുന്ന തന്റേടിയായ തലമുടി... ഇതൊക്കെ ആ കുട്ടിക്ക് ഇഷ്ടമാവുമോ എന്തോ?! എനിക്ക് ടെൻഷനായി!

എന്തായാലും, വെറും ഏഴു ദിവസത്തെ ലീവിന്, ഞാൻ കൊച്ചിയിൽ വിമാനമിറങ്ങി. ചെന്നെത്തിയ അന്ന് തന്നെ പെണ്ണ് കാണാനും ഇറങ്ങി. കൂട്ടുകാരുടെ കൂടെ പോലും പെണ്ണുകാണാൻ പോയിട്ടില്ല. തുടുതുടുന്നനെ ഒരു ഗൾഫുകാരനെ പ്രതീക്ഷിച്ചിരിക്കുന്ന അവർക്ക് എന്നെ ഇഷ്ടപ്പെടോ? എന്റെ മുപ്പത്തിരണ്ട് പല്ലും കാണിച്ചുള്ള ചിരിയും ചളുവും പെരുമാറ്റവും ഒക്കെ അബ്നോർമലായി തോന്നുമോ എന്നൊക്കെ ആലോചിച്ച് ടെൻഷൻ കൂടിക്കൂടി വന്നു. അതോണ്ട്, കാറിലിരുന്ന് ഞാനൊരു സ്ക്രിപ്റ്റ് തയ്യാറാക്കി. "ഞാൻ ചെറിയ ഗൗരവം ഒക്കെ കാണിച്ച് കാറിൽ നിന്നിറങ്ങുന്നു. വീട്ടുകാരുടെ ചോദ്യങ്ങൾക്ക് വളരെ പ്രസക്തമായ മറുപടികൾ മാത്രം പറയുന്നു. പെണ്ണിനെ കാണേണ്ട സമയമാവുമ്പോൾ ചായയും കൊണ്ട് പെണ്ണ് മുറിയിൽ നിന്നും ഇറങ്ങി വരുന്നു. ആ കുട്ടിയോടും വളരെ പക്വതയോടെ  പെരുമാറുന്നു." അങ്ങനെ മൊത്തത്തിൽ ഒരു പക്വതക്കാരൻ ഇമേജ് വരുത്താമെന്ന് ഫിക്സ് ചെയ്തു.

വീടെത്തി.
കാറിൽ നിന്നിറങ്ങി നോക്കുമ്പോ കീർത്തനയും അച്ഛനും അമ്മയും കൂടി ഞങ്ങളെ സ്വീകരിക്കാൻ ഉമ്മറത്ത് തന്നെ ചിരിച്ചു കൊണ്ട് നിൽക്കുന്നു. ഒരു കരിമ്പച്ച സാരിയൊക്കെ ഉടുത്ത് പെണ്ണുകാണലിന്റെ യാതൊരു ടെൻഷനും ഇല്ലാതെ ചിരിച്ചു കൊണ്ട് നിൽക്കുന്ന കീർത്തന! ബെസ്റ്! തല കുനിച്ച്, ചായയും കൊണ്ട് വരുന്ന പെണ്ണിനോട് പറയാൻ വെച്ചിരുന്ന സമത്വത്തിന്റെ സന്ദേശങ്ങളെല്ലാം എന്റെ ശ്വാസ നിശ്വാസങ്ങളോടൊപ്പം അന്തരീക്ഷത്തിൽ ലയിച്ചു! ഹൃദയം എട്ടരക്കട്ടയിൽ സരിഗമ പാടാൻ തുടങ്ങി.

ചുറ്റും അച്ഛനമ്മമാരൊക്കെ നന്നായി കത്തിവെക്കുകയാണ്. ഞാൻ മാത്രം, എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാതെ കണ്ണും മിഴിച്ച് ബ്ലിങ്കസ്യാ എന്നിരിക്കുന്നു. ശെടാ! എന്റെ സ്വപ്നത്തിലെ പെണ്ണ് കാണൽ ഇങ്ങനെ ഒന്നും അല്ലായിരുന്നു. "അനുക്കുട്ടനും കീർത്തനയും മാറി നിന്ന് എന്തെങ്കിലും ഒക്കെ സംസാരിച്ചോ എന്ന് ഇതിനിടയിൽ രണ്ട് തവണ അറിയിപ്പ് വന്നു. എനിക്കാണെങ്കിൽ എഴുന്നേൽക്കാൻ പോലും ധൈര്യം വരുന്നില്ല. ഞാൻ കീർത്തനയോട് ചോദിക്കാൻ വച്ചിരുന്ന ഘടാഘടിയൻ വിഷയങ്ങൾ ഒക്കെ മറന്നു പോയി! ഒടുവിൽ, എല്ലാവരും നിർബന്ധിച്ച് നിർബന്ധിച്ച് ഞാനും കീർത്തനയും ഒറ്റയ്ക്ക് സംസാരിക്കാൻ മുറ്റത്തേക്കിറങ്ങി.

"ഈ പ്ലാവ് കായ്ക്കാറുണ്ടോ?" അതിരിൽ നിന്നിരുന്ന പ്ലാവിനെ നോക്കി ഞാൻ ചോദിച്ചു!
"പിന്നേ. ഇതിൽ എല്ലാക്കൊല്ലവും കൊറേ കൊറേ ചക്ക ഉണ്ടാവും."
നശിപ്പിച്ച്!!! ഞാനെന്നോട് തന്നെ പറഞ്ഞു. ഫെമിനിസത്തെ പറ്റി ചോദിക്കാതെ പ്ലാവിനെ പറ്റി ചോദിച്ചിരിക്കുന്നു!


ഞാൻ വേഗം തന്നെ അടുത്ത ചോദ്യം എറിഞ്ഞു.
തിരുവനന്തപുരത്തേയ്ക്ക് ഏത് ട്രെയിനിലാ പോവാറ്?
"ചെലപ്പോ വെളുപ്പിന് ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി. അല്ലെങ്കിൽ ബാംഗ്ലൂർ കന്യാകുമാരി ഐലൻഡ്."
ഛെ! ഞാനെന്തൊക്കെയാണ് ഈ ചോദിക്കുന്നത്? ആ കുട്ടി ഏതെങ്കിലും ട്രെയിനിൽ പോട്ടെ. അതിനിവിടെ എന്ത് പ്രസക്തി?

ഞാൻ, മൂന്നാമത്തെ ചോദ്യത്തിലേക്ക് കടന്നു.
ഡാൻസ് പഠിച്ചിട്ടുണ്ടല്ലേ? അതൊരു നല്ല ചോദ്യമായിരുന്നു.
അവിടുന്ന് പിന്നെ, ഞങ്ങൾ ഡാൻസിനെ കുറിച്ചും എഴുത്തിനെ കുറിച്ചും പടംവരയെ കുറിച്ചും ബ്ലോഗിനെ കുറിച്ചുമൊക്കെ സംസാരിച്ചു. ഫൈനൽ ഇയർ പ്രൊജക്റ്റ് മുതൽ ചളു വരെ ഇടയ്ക്ക് കടന്നു വന്നു. ഇടയ്ക്ക് എന്റെ തമാശകൾ കേട്ട് കീർത്തന ചിരിക്കുക പോലും ചെയ്തു! അങ്ങനെ ഈ കുട്ടി കൂടെ കൂട്ടാൻ പറ്റുന്ന ആളാണെന്ന് എനിക്ക് തോന്നി.

"പഴയ കാലമൊന്നുമല്ല. ഞാൻ ഇവിടെ വന്നു കണ്ടത് പോലെ, കീർത്തനയ്ക്ക് അങ്ങോട്ടും വരാം. എന്നെയും എന്റെ വീടും ഒക്കെ കാണാൻ. എന്നിട്ട് തീരുമാനിച്ചാൽ മതി. എനിക്കിഷ്ടപ്പെട്ടു." എന്ന് ഞാൻ പറഞ്ഞു. എല്ലാവരും യാത്ര പറഞ്ഞിറങ്ങി. അങ്ങനെ ആദ്യ പെണ്ണുകാണൽ തന്നെ വിജയകരമായി പൂർത്തിയാക്കി ഏഴാം ദിവസം മോതിരവും കൈമാറി ഞാൻ തിരിച്ചു പറന്നു.

Tuesday 10 March 2020

ഉപമേഷു സമസ്തേഷു സഞ്ചാരിണീ ജയതേ!

വിശാലമനസ്കന്റെ 'കൊടകരപുരാണം' നാടൻ ഉപമകളുടെ ഒരു സൂപ്പർ മാർക്കറ്റാണ്. സേവ്യറേട്ടന്റെ വാൾ എന്ന പോസ്റ്റിലെ ഉപമ നോക്കാം.

"കാക്കമുട്ട സേവ്യറേട്ടന്‍ ഒരു സ്ഥിരം മദ്യപാനിയല്ല.

വല്ലപ്പോഴും. അതായത് കൊല്ലത്തില്‍ ഏറിയാ അഞ്ചോ ആറോ തവണ. അതും കാശ് ചിലവൊന്നുമില്ലാതെ കിട്ടിയാല്‍ മാത്രം. അങ്ങിനെ കിട്ടുമ്പോള്‍; ഇന്നത്‌, ഇത്ര, ഇന്ന സമയത്ത്‌ എന്നൊന്നുമില്ല. കൊമ്പില്‍ കളറടിച്ച പൊള്ളാച്ചി മാടുകള്‍ റോഡ് സൈഡിലെ തോട്ടീന്ന് വെള്ളം കുടിക്കണ പോലെയൊരു കുടിയാണ്‌." 


ആഹാ! ഇമ്മാതിരി അസാധ്യ അലക്കലക്കുന്നതു കൊണ്ടാണ് 'ഉപമാ വിശാലസ്യ' എന്ന് നമ്മൾ അഭിനന്ദിക്കുന്നത്! സേവ്യറേട്ടന്റെ കള്ളുകുടിയുടെ സ്റ്റൈലും തീവ്രതയും ഇതിനേക്കാൾ കുറഞ്ഞ വാക്കുകളിൽ എങ്ങനെയാണ് വിവരിക്കുക? ഉപമിക്കാനുള്ള കഴിവിന്റെ കാര്യത്തിൽ വിശാലമനസ്കനെ കഴിഞ്ഞിട്ടേ ബൂലോഗത്ത് വേറെ ആരും ഉള്ളൂ. ഉപമാ കാളിദാസസ്യ എന്ന പ്രശസ്തമായ പ്രയോഗത്തിന്റെ ബൂലോഗവൽക്കരണമാണ് ഉപമാ വിശാലസ്യ എന്നത്. ഉപമ എന്ന് കേട്ടാൽ ഉടനെ ഞാൻ രാജലക്ഷ്മി ടീച്ചറെ ഓർക്കും

അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോൾ രാജലക്ഷ്മി ടീച്ചർ ഒരു ദിവസം ക്‌ളാസിൽ കയറി വന്ന് മുന്നറിയിപ്പൊന്നും കൂടാതെ ഒരു പാട്ട് പാടി. 

"എന്തു ഭംഗി നിന്നെക്കാണാൻ എന്റെയോമലാളേ 
മകരസൂര്യനോമനിക്കും മഞ്ഞുതുള്ളി പോലെ..." 
ആദ്യമൊന്ന് അമ്പരന്നെങ്കിലും അടുത്തവരി ഞങ്ങടെ വക ഒരു കോറസായിരുന്നു...
"മുത്തുമാല ചാർത്തി നിൽക്കും മുല്ലവള്ളി പോലെ...!" ആ റെസ്പോൺസ് കണ്ട് ടീച്ചർ  പൊട്ടിച്ചിരിച്ചു, അതുകണ്ട് ഞങ്ങളും!

"മഞ്ഞുതുള്ളി പോലെ... മുല്ലവള്ളി പോലെ... ഒരു കാര്യത്തെ മറ്റെന്തെങ്കിലും പോലെ എന്ന് പറയുന്നതിനെയാണ് ഉപമ എന്ന് പറയുന്നത്. ഉപമയുടെ കാര്യത്തിൽ മഹാകവി കാളിദാസനെ വെല്ലാൻ മറ്റൊരു കവിയില്ല" ടീച്ചർ പറഞ്ഞു തന്നു. 

ആ പാട്ടും പൊട്ടിച്ചിരികളും ഇല്ലായിരുന്നെങ്കിൽ, മറ്റേതൊരു വ്യാകരണനിയമവും പോലെ ഉപമയും മറവിയിലായേനെ. പക്ഷേ, ടീച്ചർ ആളൊരു പുലിയാണ്! അല്ലെങ്കിൽ ഇത്രേം വർഷം കഴിഞ്ഞിട്ടും ഇനി പറയാൻ പോകുന്ന കാര്യങ്ങളൊക്കെ ഞാൻ ഓർത്തു വെച്ചത് എങ്ങനെയാണ്? അങ്ങനെ അന്ന് ഞാൻ ഉപമയേയും കാളിദാസനെയും  പരിചയപ്പെട്ടു. പിന്നീട് പലതവണ കാളിദാസന്റെ ഉപമകൾ വായിച്ച് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. അതിലേറ്റവും പ്രശസ്തമായ ഉപമയാണ് രഘുവംശം എന്ന മഹാകാവ്യത്തിലെ  ഇന്ദുമതീ സ്വയംവരം. 

സഞ്ചാരിണീ ദീപശിഖേവ രാത്രൗ 
യം യം വ്യതീയായ പതിംവരാ സാ 
നരേന്ദ്രമാർഗാട്ട ഇവ പ്രപേദേ 
വിവർണഭാവം സ സ ഭൂമിപാല|

നിരന്നിരിക്കുന്ന രാജാക്കന്മാരിൽ നിന്ന് വരനെ തിരഞ്ഞെടുക്കാൻ വരുന്ന ഇന്ദുമതിയെ, സഞ്ചരിക്കുന്ന ഒരു ദീപശിഖ പോലെയെന്നാണ് കാളിദാസൻ വിശേഷിപ്പിക്കുന്നത്. ഇന്ദുമതി കടന്നുപോകുമ്പോൾ രാജാക്കന്മാരുടെ മുഖം മങ്ങുന്നു. ഒരു ദീപശിഖയും പിടിച്ച് രാജവീഥിയിലൂടെ നടക്കുമ്പോൾ, പിന്നിടുന്ന കെട്ടിടങ്ങൾ ഇരുളിലാഴുന്ന പോലെ...! ആഹാ, എന്താ ഒരു ഇത്! ഈ ഉപമയെത്തുടർന്ന് മഹാകവി കാളിദാസൻ, ദീപശിഖാ കാളിദാസൻ എന്നും അറിയപ്പെടുന്നു.

പ്രാചീന ഭാരതീയ കവികളിൽ അഗ്രഗണ്യനായിരുന്നു കാളിദാസൻ. പുള്ളീടെ ഗുളുഗുഗ്ഗുളുഗുഗ്ഗുളു എന്ന സമസ്യയെ കുറിച്ച് ഞാൻ മുമ്പ് എഴുതിയത് ചിലരെങ്കിലും വായിച്ചിട്ടുണ്ടാവും. ഒരിക്കൽ, പ്രഗത്ഭരായ കവികളുടെ എണ്ണമെടുത്തപ്പോൾ കാളിദാസനെ ഒന്നാമതായി കണക്കാക്കി ചെറുവിരൽ മടക്കി. കാളിദാസന് തൊട്ടു താഴെ രണ്ടാം സ്ഥാനം നേടാൻ ഒരു കവിയ്ക്കും യോഗ്യതയില്ലായിരുന്നു. മോതിരവിരലിൽ എണ്ണാൻ പേരില്ലാത്തത് കൊണ്ട് നാമമില്ലാത്തവൾ എന്ന അർത്ഥത്തിൽ മോതിരവിരൽ 'അനാമിക' ആയിത്തീർന്നു എന്ന് പറയപ്പെടുന്നു. രണ്ടാം സ്ഥാനക്കാരൻ ഇല്ലാത്തതുകൊണ്ട് മോതിരവിരൽ മടക്കാൻ ആയില്ലെന്നും, അതുകൊണ്ട്, നമിക്കാത്തവൾ എന്ന അർത്ഥത്തിൽ അനാമിക എന്ന് മോതിരവിരലിനു പേര് ലഭിച്ചു എന്നും ഒരു കഥയുണ്ട്. 

അപ്പൊ, ഉപമാ കാളിദാസസ്യ എന്നതിൽ സംശയമില്ല. എന്നാൽ ആ പ്രയോഗം വന്നതെവിടെ നിന്നാണെന്നറിയാമോ?

ഉപമാ കാളിദാസസ്യ 
ഭാരവേരർത്ഥഗൗരവം 
ദണ്‍ഡിനഃ പദലാളിത്യം 
മാഘേ സന്തി ത്രയോഗുണാഃ

എന്നാണു ആ ശ്ലോകത്തിന്റെ മുഴുവൻ ഭാഗം.

ഉപമിക്കാനുള്ള കഴിവിന്റെ കാര്യത്തിൽ കാളിദാസൻ അഗ്രഗണ്യനായിരുന്ന പോലെ, ഉള്ളടക്കത്തിന്റെ പ്രാധാന്യത്തിൽ കിരാതാർജ്ജുനീയം എന്ന മഹാകാവ്യത്തിന്റെ രചയിതാവായ ഭാരവിയ്ക്കാണ് ഒന്നാം സ്ഥാനം.  കാവ്യാദർശം, ദശകുമാരചരിതം തുടങ്ങിയ കൃതികൾ രചിച്ച ദണ്ഡി എന്ന കവിയാണ് വാഗ്‌വിലാസത്തിൽ ഒന്നാമൻ. ഈ മൂന്നു ഗുണങ്ങളും മാഘനിൽ ഒന്നിക്കുന്നു! ഈ മൂന്നു ഗുണങ്ങളും ബാണഭട്ടനിൽ ഒന്നിക്കുന്നു എന്ന അർത്ഥത്തിൽ ബാണഭട്ടേരിദം ത്രയം എന്ന് മാറ്റിയ അവസാനവരിയും കണ്ടിട്ടുണ്ട്. പക്ഷേ, അനാമികയുടെ ഗതി തന്നെ ഈ ശ്ലോകത്തിനും വന്നു. ആദ്യ വരിയിലെ കാളിദാസനെ മാത്രം നമ്മളോർക്കുന്നു.

ഇതുപോലെ, അവസാനവരി മാത്രം ലോകപ്രശസ്തമായ ഒരു ശ്ലോകമുണ്ട്.
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!
നമ്മടെ സ്വന്തം കൂടപ്പിറപ്പിനെ പോലെ പരിചയമുള്ള ശ്ലോകമാണെങ്കിലും  ഇതിന്റെ മറ്റു വരികൾ ചോദിച്ചാൽ മിക്കവരും കൈമലർത്തും! ദിതാണ് ആ മുഴുവൻ ശ്ലോകം.

സ്വസ്തി പ്രജാഭ്യാം പരിപാലയന്താം 
ന്യായേന മാർഗേണ മഹീം മഹീശ 
ഗോബ്രാഹ്മണേഭ്യഃ സുഖമസ്തു നിത്യം 
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!

പ്രജകളേയും ഭൂമിയേയും ന്യായമായ മാർഗങ്ങളിലൂടെ പരിപാലിക്കുന്ന രാജാവിന് സുഖമായിരിക്കട്ടേ. ഗോക്കൾക്കും ബ്രഹ്മണർക്കും സുഖമായിരിക്കട്ടേ. സമസ്ത ലോകത്തിനും സുഖമായിരിക്കട്ടേ എന്നർത്ഥം.

അവസാന വരി മാത്രം കേട്ടാൽ അതീവ ഹൃദ്യമാണെങ്കിലും മുഴുവൻ ശ്ലോകവും എടുത്തു നോക്കിയാൽ ചാതുർവർണ്യത്തിന്റെ ചുവയുള്ള ഒരു ശ്ലോകമാണ് ഇത്. രാജാവിനും നാൽക്കാലികൾക്കും ബ്രാഹ്മണർക്കും സുഖം നേർന്നതിനു ശേഷം മാത്രമാണ് ബാക്കി ലോകത്തിനു സ്വസ്തി നേരുന്നുള്ളൂ. അതൊക്കെ എന്തുതന്നെ  ആയാലും "ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!" എന്ന ദർശനം ലോകോത്തരം തന്നെയാണ്. 

അങ്ങനെ, ഒറ്റവരി മാത്രം പ്രസിദ്ധമായ എത്രയോ ശ്ലോകങ്ങൾ! കാട്ടിലെ ഒറ്റയാന്മാരെ പോലെ അവർ കൂട്ടമൊക്കെ വിട്ട് സ്വയം ഒരു മേൽവിലാസം ഒക്കെ ഉണ്ടാക്കി വിലസി നടക്കുന്നു. ഇന്ത്യയുടെ വിവിധ  സേനാവിഭാഗങ്ങൾക്കും ഔദ്യോഗിക സ്ഥാപനങ്ങൾക്കും ഒക്കെ ഇതുപോലെ ഒറ്റവരിയുള്ള മുദ്രാവാക്യങ്ങൾ ഉണ്ട്. മിക്കവയും സംസ്കൃതത്തിലുള്ളതും വേദേതിഹാസങ്ങളിൽ നിന്ന് കടം കൊണ്ടവയുമാണ്. ഉദാഹരണത്തിന് ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യമായ "നഭസ്പൃശം ദീപ്തം" എന്നത് ഭഗവദ്ഗീതയിലെ  "നഭസ്പൃശം ദീപ്തമനേകവർണം..." എന്ന ശ്ലോകത്തിൽ നിന്നെടുത്തതാണ്. ആകാശം മുട്ടെ ജ്വലിക്കുന്നത് എന്നർത്ഥം. ഇന്ത്യൻ നേവി, എൽ ഐ സി, കേരളാപോലീസ് തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ള സ്ഥാപനങ്ങളുടെയും ആപ്തവാക്യങ്ങൾ ഒക്കെ ഇതുപോലെ, ഏതെങ്കിലും ഒരു ശ്ലോകത്തിന്റെ ഭാഗമാണ്. അതൊക്കെ കണ്ടുപിടിക്കുന്നതും വായിക്കുന്നതും നല്ല രസമുള്ള സംഗതിയാണ്. 

എന്നാൽ, ഒരു ശ്ലോകത്തിന്റെ ഭാഗമാണ് എന്നുപോലും ആരും ചിന്തിക്കാത്ത ഒരു വരിയുണ്ട്. ഒരുപക്ഷേ, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വരി. യഥാർത്ഥ ഒറ്റയാൻ വരി!

സത്യമേവ ജയതേ!

അതിന്റെ മുഴുവൻ ശ്ലോകം ഇങ്ങനെയാണ്. 
സത്യമേവ ജയതി നാനൃതം, സത്യേന പന്ഥാ...
അല്ലെങ്കി വേണ്ട. മുഴോനും പറഞ്ഞാൽ ഒരു ത്രില്ലില്ല! അപ്പൊ ശരി. നന്ദി നമസ്കാരം! 

Wednesday 29 January 2020

എന്നെ ഇങ്ങനെ അപമാനിക്കല്ലേ ബേബി മോളേ!

എന്റെ ഭാര്യേടെ വീടിന്റെ തൊട്ടടുത്തുള്ള ക്ഷേത്രമാണ് ആനയ്ക്കൽ ധന്വന്തരീ ക്ഷേത്രം. അവിടത്തെ പത്താമുദയ മഹോത്സവമായിരുന്നു... അല്ലെങ്കി വേണ്ട. കുറച്ച് ഫ്ലാഷ് ബാക്ക് ആവാം ആദ്യം.

തൊണ്ണൂറുകളുടെ പകുതി. ഞങ്ങടെ വീടിന്റെ ചുറ്റുവട്ടത്ത്,  സുശീല വല്യമ്മേടെ വീട്ടിൽ മാത്രേ അന്ന് ടീവീം ഫോണും ഒക്കെ ഉണ്ടായിരുന്നുള്ളു. ഞായറാഴ്ചയിലെ സിനിമയും വെള്ളിയാഴ്ചയിലെ ചിത്രഗീതവും ഒക്കെ കാണാൻ ആ ഭാഗത്തെ കുട്ടികളും മുതിർന്നവരും ഒക്കെ ഒന്നിച്ചു കൂടും. നല്ല രംഗങ്ങളോ ക്ളൈമാക്‌സോ ഒക്കെ വരുമ്പോഴായിരിക്കും കറന്റ് പോവുക. അയ്യോ എന്ന് നിരാശയോടെ എല്ലാവരും കൂടി ഒരു വിളിയാണ്. പിന്നെ കറന്റ് വരുന്നത് വരെ പിള്ളേരെല്ലാം മുറ്റത്തിറങ്ങി എന്തെങ്കിലും ഒക്കെ കളിക്കും. മുതിർന്നവർ, ആസ് യൂഷ്വൽ വല്ല പരദൂഷണവും പറഞ്ഞു നേരം കളയും. ആ ഒരു ആംബിയൻസ് ഒന്നും ഇന്ന് എത്ര വലിയ എൽ ഇ ഡി ടീവിയിൽ കണ്ടാലും കിട്ടില്ല. അങ്ങനെയിരിക്കേ ആണ് ഒരു ദിവസം അത് സംഭവിച്ചത്.  സൂര്യഗ്രഹണം !!!

ഗ്രഹണം പ്രമാണിച്ച് അന്ന് ആ സമയത്ത്, ദൂരദർശനിൽ പ്രത്യേകം സിനിമയൊക്കെ ഉണ്ടായിരുന്നു! "കൊച്ചോയിന്നാ, സിനിമേടെ എടേല് കറന്റ് പോയാലും മുറ്റത്തൊന്നും എറങ്ങാൻ നിക്കണ്ടാട്ടാ" ന്ന് അമ്മാമ്മ, എന്ന് വച്ചാൽ സാക്ഷാൽ ഗോവിന്ദന്റെ മിസ്സിസ്, പറഞ്ഞത് ഇപ്പോഴും നല്ല ഓർമയുണ്ട്. ഗ്രഹണസമയത്ത് രശ്മികൾക്ക് വിഷാംശം ഉണ്ടാവും ത്രെ! സിനിമ തല്ലിപ്പൊളിയായത് കൊണ്ട്, ഞാൻ കാണൽ പകുതിക്ക് നിർത്തി. വാതിൽ തുറന്ന് പതുക്കെ നോക്കി. പൊതുവെ ഒരു മങ്ങിയ വെളിച്ചമാണ്. നിറയെ മരങ്ങൾ ഉള്ളത് കൊണ്ട് വെയിലടിക്കുന്നൊന്നുമില്ല. ഞാൻ രണ്ടും കൽപ്പിച്ചു പുറത്തിറങ്ങി. തണലത്ത് കൂടെ നടന്ന്, വീട്ടിലേക്കുള്ള വഴിയിൽ എവിടെയെങ്കിലും വെയിലടിക്കുന്നുണ്ടോ എന്ന് നോക്കി. ഭൂരിഭാഗം സ്ഥലത്തും തണലാണെങ്കിലും കുറച്ചിട വെയിലുണ്ട്! ഞാൻ നടന്നു. വെയിലുള്ള ഭാഗം എത്താറായപ്പോൾ, ചെരിപ്പ് ഊരി കയ്യിൽ പിടിച്ച് നൂറേ നൂറിൽ ഒരോട്ടം അങ്ങ് വെച്ച് കൊടുത്തു. സംഗതി, കുറച്ചു വെയിലേ കൊണ്ടുള്ളൂ എങ്കിലും വിഷം ബാധിച്ച് ഞാൻ തട്ടിപ്പോവോന്ന് കുറെ നാളത്തേക്ക് എനിക്ക് പേടിയായിരുന്നു! രശ്മിക്ക് നല്ല ഉന്നം ഇല്ലാത്തത് കൊണ്ട് ഞാൻ ചത്തില്ല!

അവിടുന്നൊക്കെ ലോകം എത്രയോ മാറി. ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്ത് വിജയിപ്പിച്ച ഒരു വലയ സൂര്യഗ്രഹണത്തിനാണ്  2019 ഡിസംബർ 26 ന്റെ പ്രഭാതം സാക്ഷ്യം വഹിച്ചത്. ഗ്രഹണത്തിന്റെ ശാസ്ത്രീയത തിരിച്ചറിയാനും പുരാണകഥയെ കഥയായി കാണാനും ഒക്കെ ജനങ്ങൾക്ക് കഴിഞ്ഞു. ഏതാനും വർഷം മുമ്പ് വരെ, ഗ്രഹണസമയത്ത് വാതിലുമടച്ച്, ഭക്ഷണമൊന്നും കഴിക്കാതെ പേടിച്ച് കഴിഞ്ഞിരുന്ന ഒരു കൂട്ടം ജനങ്ങൾ വസ്തുതകൾ തിരിച്ചറിഞ്ഞ് ശാസ്ത്രത്തെ പുണരുന്നത് സന്തോഷമുള്ള കാര്യമാണ്. ഗ്രഹണം കാണാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ മിക്കയിടത്തും നടന്നു എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇതൊന്നും തിരിച്ചറിയാതെ ബലമായി വാതിലടച്ച് നമ്മൾ അകത്തിരുത്തിയ ചില സാധുക്കൾ നമുക്ക് ചുറ്റും ഇപ്പോഴുമുണ്ട്. അവരെ മോചിപ്പിക്കാനാണ് ഈ കുറിപ്പ്. ദൈവങ്ങളെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
സൂര്യനെ വിഴുങ്ങാൻ വരുന്ന രാഹൂന്റെ 
ഒരു ബാല്യകാല ചിത്രം.

എല്ലാ പ്രാവശ്യത്തെയും പോലെ ഇത്തവണയും ക്ഷേത്രങ്ങൾ എല്ലാം ഗ്രഹണസമയത്ത് അടഞ്ഞു കിടന്നു.  ഒരടിപൊളി ആകാശവിസ്മയം അരങ്ങേറുമ്പോൾ നമ്മളെന്തിനാണ് ദൈവങ്ങളെ പൂട്ടിയിടുന്നത്? സാധാരണനിലയിൽ ജ്യോതിഷികൾ ഒരു ചതുരം ഒക്കെ വരച്ച് ശി, ഗു, ച, മ എന്നൊക്കെ എഴുതി എന്തൊക്കെയോ നിഗൂഢതകൾ ഒക്കെ സമന്വയിപ്പിച്ച് ഭഗവാൻ കോപിച്ചിരിക്കുകയാണെന്നോ നാടിന് ദോഷം ആണെന്നോ പറഞ്ഞാൽ വിശ്വാസികൾക്ക് മറുത്തു പറയാൻ എളുപ്പമല്ല. കാരണം, ജ്യോത്സ്യത്തെ എതിർക്കണമെങ്കിൽ നമ്മൾ ഗ്രഹനിലയും  ലഗ്നവും ഭാവവും ഒക്കെ പഠിക്കേണ്ടി വരും. സ്വന്തം പ്രശ്‍നം എന്താണെന്ന് കണ്ടുപിടിക്കാനുള്ള  മടി കാരണം പ്രശ്നക്കാരനെ കാണുന്നവർ പ്രശ്നക്കാരനെ പ്രശ്നത്തിലാക്കാൻ ജ്യോതിഷം പഠിക്കുമെന്നു കരുതുക വയ്യല്ലോ?! പക്ഷേ, ഗ്രഹണത്തിന്റെ കാര്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഒരുവിധപ്പെട്ടവർക്കൊക്കെ അറിയാം. ഒരു സാധാരണവിശ്വാസിക്ക് മനസിലാകാത്ത എന്ത് യുക്തിയാണ് ദൈവങ്ങളെ പൂട്ടിയിടുന്നതിൽ പറയാനുള്ളത്? ചന്ദ്രന്റെ മറ കാരണം പകൽസമയത്ത് കുറച്ച് നേരത്തേക്ക് കുറച്ചു വെളിച്ചം കുറഞ്ഞാൽ ക്ഷേത്രങ്ങൾക്ക് എന്താണ് സംഭവിക്കുക?

ഗ്രഹണ സമയത്ത്, ദേവചൈതന്യം കുറയുമെന്നും നെഗറ്റീവ് എനർജി വ്യാപിക്കും എന്നുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ഗ്രഹണം ആസ്വദിക്കുന്ന ഒരു കുഞ്ഞിന്റെ മുഖത്ത് ഒരാൾക്ക് നെഗറ്റീവ് എനർജി കണ്ടെത്താൻ കഴിയുമോ? ആ കുഞ്ഞിന് സംഭവിക്കാത്ത എന്ത് ചൈതന്യക്ഷയമാണ് ലോകസംരക്ഷകരായ ദൈവങ്ങൾക്ക് സംഭവിക്കുക?

പിന്നെയുള്ളത് ആചാര ലംഘനമാണ്. ഇത്രേം കാലം കൊണ്ടുനടന്ന ഒരു സംഗതി പെട്ടെന്ന് നമ്മളായിട്ട് നിർത്തിയാൽ ശരിയാവുമോ എന്ന് തോന്നാം. നമ്മൾ ആചാരം നിർത്തിയാലും ഇല്ലെങ്കിലും നാളെ നമ്മുടെ ദൈവങ്ങളൊക്കെ ഗ്രഹണം കാണുക തന്നെ ചെയ്യും എന്നേ പറയാനുള്ളൂ. കാരണം, ഇനിയൊരു ഗ്രഹണം വരുമ്പോഴേക്കും, ഇപ്പൊ പായസവും കുടിച്ച് ഗ്രഹണം ആസ്വദിച്ച തലമുറയായിരിക്കും അമ്പലക്കമ്മിറ്റി അംഗങ്ങൾ! നടയടക്കേണ്ടതില്ലെന്ന് ഒരു അഭിപ്രായം വീണു കിട്ടിയാൽ, ചൂടേറിയ ചർച്ചകൾക്ക് അത് വഴിയൊരുക്കുകയും ചിലയിടത്തെങ്കിലും ദൈവങ്ങൾ ഗ്രഹണം കാണുകയും ചെയ്യും.

അടുത്ത അഞ്ചോ പത്തോ വർഷത്തിൽ ഇതൊക്കെ സംഭവിക്കും എന്നൊന്നും അല്ല. പക്ഷേ, എന്നെങ്കിലും എല്ലാം മാറി വരും. കാരണം, മാറ്റമില്ലാത്തതായി മാറ്റം മാത്രമേയുള്ളൂ. അന്ന്, ഗ്രഹണം പേടിച്ച് ദൈവങ്ങളെ മുറിക്കകത്തിരുത്തിയ പഴയ തലമുറയെ, അതായത് നമ്മളെ ഓർത്ത് അവർ ചിരിക്കും. അവരുടെ പരിഹാസച്ചിരിയിൽ ഉൾപ്പെടാൻ ഇഷ്ടമില്ലാത്തവർക്ക് വേണ്ടിയാണ് ഇതെഴുതിയത്.

ഫ്ളാഷ്ബാക്കും ഫിലാസഫിയും ഒക്കെ കഴിഞ്ഞു. പറഞ്ഞു തുടങ്ങിയത്, ആനയ്ക്കൽ ധന്വന്തരീ ക്ഷേത്രത്തിനെ കുറിച്ചാണ്. അവിടത്തെ പത്താമുദയ മഹോത്സവമായിരുന്നു ഡിസംബർ 26നു. അന്ന് ഗ്രഹണം പ്രമാണിച്ച്, പകലത്തെ ഉത്സവം ചുരുക്കുകയും ഉച്ചയ്ക്കുള്ള അന്നദാനം ഒഴിവാക്കുകയും ചെയ്തു. കൊല്ലത്തിലൊരിക്കൽ നല്ല കളർഫുള്ളായി നടക്കേണ്ട ഉത്സവം ഭക്തശിരോമണികൾ വെട്ടിച്ചുരുക്കിയതിൽ ധന്വന്തരിക്ക് എന്തായാലും പരിഭവം കാണും.

ബൈ ദി വേ, ആരാ ഈ ധന്വന്തരീന്നാ വിചാരം? ദേവന്മാരുടെ ജരാനരകളകറ്റാൻ, കയ്യിൽ അമൃതകുംഭവും പിടിച്ച് പാലാഴിയിൽ നിന്നും ഉയർന്നു വന്ന ദേവൻ! ആയുർവേദത്തിന്റെ ദേവൻ! "ആ രാഹൂനെ പേടിയാണെന്ന് പറഞ്ഞ്, എന്നെ ഇങ്ങനെ അപമാനിക്കല്ലേ മക്കളേ!" എന്ന്  ധന്വന്തരി അഭ്യർത്ഥിക്കുന്നത്  നിങ്ങളാരും കേൾക്കുന്നില്ലേ?

 ചെലപ്പോ കേൾക്കില്ല. മറ്റൊരമ്പലത്തിലിരുന്ന്, "ആ രാഹൂനേ ചക്രായുധം വെച്ച് അരിഞ്ഞു വീഴ്ത്തിയ നിന്റെ മഹാവിഷ്ണുവാടാ പറയുന്നേ, എന്നെ തുറന്നു വിടടാ" എന്ന സാക്ഷാൽ മഹാവിഷ്ണൂന്റെ രോദനത്തിൽ ധന്വന്തരീടെ ഒച്ച മുങ്ങിപ്പോയതാവാം.

Sunday 5 January 2020

നിങ്ങൾക്കും ആകാം ജോക്കീശ്വരൻ!!!

 ധ്വജമാപ്രാണം സംഘബന്ധുക്കളേ!

നമ്മൾ സംഘികൾ സമ്മതിച്ചു കൊടുക്കാറില്ലെങ്കിലും ഇന്ത്യൻ സമ്പദ്  വ്യവസ്ഥയുടെ അണ്ടം കീറിയിരിക്കുകയാണ് എന്നത് ഒരു നഗ്നസത്യമാണല്ലോ. നോട്ട് നിരോധിച്ചും നെഹ്‌റുവിനെ കുറ്റം പറഞ്ഞും കോർപറേറ്റുകൾക്ക് നികുതിയിളവുകൾ കൊടുത്തും ഇവിടുത്തെ പാവങ്ങളെ സഹായിക്കാൻ മോദിജിയും നിർമ്മലാജിയും പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ജിഡിപി കുറയുന്ന പോലെ കഷ്ടപ്പാടുകൾ കുറയുന്നില്ല എന്നത് വളരെ കഷ്ടമാണ്. ഈ അവസരത്തിൽ നമ്മെപ്പോലുള്ള സംഘസഹോദരന്മാർ സടകുടഞ്ഞെഴുന്നേൽക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. നോട്ട് ക്ഷാമം പരിഹരിക്കാൻ കൊടുങ്ങല്ലൂരിലെ നമ്മുടെ സംഘബന്ധു നോട്ടടിച്ച് വിതരണം ചെയ്തത് ഈ അവസരത്തിൽ ഞാൻ നന്ദിയോടെ ഓർക്കുകയാണ്. കൊടുങ്ങല്ലൂര് നിന്നും ഇരിങ്ങാലക്കുടയിലേക്ക് അധികം ദൂരമില്ല എന്നത് വളരെ അഭിമാനാർഹമായ സംഗതി കൂടിയാണ്.

അങ്ങനെയിരിക്കേ, ജട്ടി വാങ്ങാൻ ആളില്ലാത്തത് കൊണ്ട് 'ജോക്കി' എന്ന ഷെഡ്ഢി കമ്പനിയുടെ കച്ചോടത്തിൽ നഷ്ടം വന്ന കദനകഥ വായിച്ച് എനിക്ക് ഉറക്കം നഷ്ടപ്പെട്ടു. ലോ വേസ്റ്റ് പാന്റും ധരിച്ച് ഷെഡ്ഢി കാണിച്ചു ചെത്തി നടന്നിരുന്ന യൂത്തന്മാരെല്ലാം പണിയില്ലാത്തത് മൂലം തുള വീണ ഷെഡ്ഢിയുമിട്ട് മുണ്ട് മുറുക്കിയുടുത്തു നടക്കുകയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ഈ മാനക്കേടിൽ നിന്നും സർക്കാരിനെ കരകയറ്റാൻ എന്നെക്കൊണ്ടാവുന്നത് പോലെ ഞാൻ ശ്രമിക്കുകയാണ്. ഭാരതത്തെ മൊത്തം കരകയറ്റിയില്ലെങ്കിലും ഒരു ഷഡ്ഢിക്കമ്പനിയെ എങ്കിലും കരകയറ്റേണ്ടത് ആത്മാർത്ഥതയുള്ള ഒരു സംഘി എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ്. അങ്ങനെയാണ് ഞാൻ സ്വന്തം നിലയിൽ ഒരു മത്സരം നടത്താൻ തീരുമാനിച്ചത്.

നിങ്ങൾക്കും ആകാം ജോക്കീശ്വരൻ 

മത്സരത്തിൽ വിജയിക്കുന്നവർക്ക് ജോക്കിയുടെ വിലയേറിയ ജെട്ടികൾ സമ്മാനമായി ലഭിക്കുന്നതാണ്. അതും കാണിച്ച് നാലുചാൽ റോട്ടീക്കൂടെ നടന്നാൽ പ്രതിപക്ഷ തെണ്ടികളുടെ വായടയുന്നതാണ് എന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. സംഘസഹോദരിമാരും ഈ യജ്ഞത്തിൽ പങ്കെടുത്ത് പരമാവധി പ്രോത്സാഹനം തരേണ്ടതാണ്. ബ്രസീലിലെ റിയോ കാർണിവൽ പോലെ, വിലയേറിയ ജെട്ടികൾ ധരിച്ച് നടന്നു നീങ്ങുന്ന സംഘബന്ധുക്കളെ കാണാൻ വിദേശ ടൂറിസ്റ്റുകൾ ഒഴുകി വരുന്ന ഒരു ഭാരതത്തെ ഓർക്കുമ്പോൾ എനിക്ക് കോൾമയിര് കോരുന്നു! അപ്പൊ നമുക്ക് മത്സരത്തിലേക്ക് കടക്കാം. സംഘിസഹോദരന്മാർക്ക് ഒന്നാമതെത്താൻ വേണ്ടി ചോദ്യങ്ങളിൽ ചാണകം കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന സന്തോഷവാർത്ത ആദ്യമേ പങ്കുവെക്കുന്നു. വിജയീ ഭവഃ


നൂറു രൂപ വിലയുള്ള ബ്രീഫ് ജെട്ടി സ്വന്തമാക്കാനുള്ള ഒന്നാമത്തെ ചോദ്യം.

1. ഗോമാതാവിന്റെ ചാണകത്തിൽ അടങ്ങിയിരിക്കുന്നത് എന്തെല്ലാം?
a. സ്വർണം
b. പ്ലൂട്ടോണിയം
c. ഓക്സിജൻ
d. അണ്ഡകടാഹം 

നൂറ്റമ്പത് രൂപ വിലയുള്ള ബ്രീഫ് ജെട്ടിക്കുള്ള രണ്ടാമത്തെ ചോദ്യം.

2 . നമ്മൾ സംഘബന്ധുക്കൾ സ്വപ്നം കാണുന്ന ഇന്ത്യ എങ്ങനത്തെയാണ്?
a. ജിഹാദികൾ ഇല്ലാത്ത ഇന്ത്യ
b. കമ്മികൾ ഇല്ലാത്ത ഇന്ത്യ
c. ഭരണഘടന ഇല്ലാത്ത ഇന്ത്യ
d. ചാണകം നിറഞ്ഞ ഇന്ത്യ

ഇരുന്നൂറ്റി പത്തൊമ്പത് രൂപ വിലയുള്ള ബോക്‌സർ ജെട്ടിക്കുള്ള മൂന്നാമത്തെ ചോദ്യം ഇതാ

3. സംഘബന്ധുക്കളുടെ കണ്ടുപിടുത്തങ്ങൾക്ക് വാട്സാപ്പിൽ സപ്രിടിക്കറ്റ് കൊടുക്കുന്നത് ആരാണ്?
a. യുനെസ്കോ
b. നാസ
c. പാശ്ചാത്യർ
d. കേശവൻ മാമൻ


ജോക്കി നല്ല ബലമുള്ള ജെട്ടിയാണ് എന്നതിന്റെ തെളിവായി പരീക്ഷണ ശാലയിൽ നടത്തിയ ടെസ്റ്റിന്റെ ചിത്രം ശ്രദ്ധിക്കുക.

അടുത്തതായി, 500 രൂപ വിലയുള്ള ഒരു ബോക്‌സർ ജെട്ടിയും ഒരു ബിക്കിനി ജെട്ടിയും ഒരുമിച്ചു സ്വന്തമാക്കാനുള്ള നാലാമത്തെ ചോദ്യത്തിലേക്ക് കടക്കാം.

4. ഭാരതത്തിന്റെ പേരും സാമ്പത്തിക സ്ഥിതിയും ഇന്നത്തെ നിലയിൽ എത്തിച്ചതിനു നമ്മൾ നന്ദി പറയേണ്ടത് ആരോട്?
a. മോദിജി
b. അമിട്ട് ഷാജി
c. യോഗി ആദിത്യനാഥ് ജി
d. നിർമലാജി

ഇനി 800 രൂപ വിലമതിക്കുന്ന ഒരു ബോക്‌സർ ജെട്ടിയും ഒരു ബിക്കിനി ജെട്ടിയും ഒരു സ്പോർട്സ് ബ്രായും ഒരുമിച്ചു സ്വന്തമാക്കാനുള്ള അഞ്ചാമത്തെ ചോദ്യം

5. നിങ്ങളുടെ വീട്ടിൽ വളർത്തുന്ന ആട്ടിൻകുട്ടിക്ക് ഇടാൻ പറ്റിയ ഏറ്റവും നല്ല പേര് ഏതാണ്?
a. കമ്മിണി 
b. കൊങ്ങിണി 
c. സംഘിണി 
d. കിങ്ങിണി

അഞ്ച് ചോദ്യത്തിനും ശരിയുത്തരം പറഞ്ഞ സ്ഥിതിക്ക് നിങ്ങളുടെ ഓട്ടവീണ ജെട്ടി എക്സ്ചേഞ്ച് ഓഫറിലൂടെ സൗജന്യമായി മാറ്റിയെടുക്കാനുള്ള കൂപ്പൺ ഇതാ.


അടുത്തത് പൊതുവിജ്ഞാനം പരീക്ഷിക്കുന്ന ഒരു ചോദ്യമാണ്. ഉത്തരം അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. സമ്മാനം 1000 രൂപ വിലവരുന്ന കാക്കി ജട്ടികൾ!

6. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയതിലൂടെ കേരളത്തിൽ ബിജെപി നേടിയ ലോക്‌സഭാ സീറ്റുകളുടെ എണ്ണം എത്ര?
a. കോഴിമുട്ട
b. ആനമൊട്ട
c. ഒട്ടകമുട്ട
d. വെറും മുട്ട

അടുത്ത ചോദ്യത്തിന് ശരിയുത്തരം നൽകിയാൽ നിങ്ങൾക്ക് കിട്ടാൻ പോകുന്നത് 1500 രൂപയുടെ വിവിധ നിറത്തിലും സൈസിലും ഉള്ള നാല് ഡിസൈനർ ഷെഡ്ഢികളാണ്. ശ്രദ്ധിച്ച് ഉത്തരം പറയണം. ചോദ്യം ഇതാ.

7. ചാണകം എന്ന് കേൾക്കുമ്പോൾ ഓർമ വരുന്നത് ആരെയാണ്?
a. സംഘി 
b. ഓപ്ഷൻ എ 
c. ഓപ്ഷൻ ബി 
d. ഇവയെല്ലാം

ജോക്കിയുടെ ഓൺലൈൻ സൈറ്റിൽ നിന്നും ഷെഡ്ഢി വാങ്ങാൻ 2000 രൂപയുടെ ഗിഫ്ട് വൗച്ചർ സമ്മാനമായി നേടാനുള്ള ചോദ്യം ഇതാ.

8. തലയിൽ ഏറ്റവും അധികം ചാണകം നിറഞ്ഞ സംഘിക്ക് കിട്ടുന്ന ബഹുമതി ഏതാണ്?
a. ചാണക സംഘി
b. ബിജെപി സംസ്ഥാന അധ്യക്ഷൻ
c. ബിജെപി ദേശീയ അധ്യക്ഷൻ
d. മിസോറാം ഗവർണർ 

അടുത്ത ചോദ്യത്തിലേക്ക് കടക്കാം. നേടാനുള്ളത് 2500 രൂപ വിലമതിക്കുന്ന മൂന്ന് വെസ്റ്റും മൂന്ന് ബോക്സറും രണ്ട് ഫുൾ സെറ്റ് ബിക്കിനിയും ആണ്.

9. ആരോഗ്യപരിപാലന രംഗത്ത് ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ്?
a. ഉത്തർ പ്രദേശ്
b. ഗുജറാത്ത്
c. കേരളം
d. അറിഞ്ഞാലും ഞാൻ പറയൂല്ലടാ പട്ടീ!!!

മത്സരം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. 3000 രൂപ വിലയുള്ള ജോക്കി സ്റ്റിക്കർ പതിച്ച കാക്കി കളസവും കാവി ഷെഡ്ഢിയും അടങ്ങിയ ഫാമിലി പാക് ആണ് സമ്മാനം. സുവർണ ചോദ്യം ഇതാ.

10. നമ്മുടെ ചാനൽ സിങ്കം ശ്രീ. ബി. ഗോപാലകൃഷ്ണൻ താഴെ പറയുന്നവയിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
a. സുന്ദർ പിച്ചായ്
b. സത്യ നദെല്ല
c. എലോൺ മസ്‌ക്
d. ഒട്ടകം

അങ്ങനെ നമ്മൾ അവസാന ചോദ്യത്തിലേക്ക് കടക്കുകയാണ്. ഇതിന് ഉത്തരം പറഞ്ഞാൽ നിങ്ങൾക്ക് കിട്ടുന്നത് ഒരു കൊട്ട ചാണകം, ദണ്ഡ, കുറുവടി, വെള്ള ഷർട്ട്, കാക്കി കളസം, കാവി ജെട്ടി, നാസ അംഗീകരിച്ച യുനെസ്കോ സർട്ടിപ്രിക്കറ്റ് എന്നിവയടങ്ങിയ ഫാമിലി പാക് ആണ്. ആശംസകൾ!

11. ഷെഡ്ഢിയുടെ വള്ളിയിൽ ഷേവ് ശബരിമല എന്നെഴുതി തലയിൽ ചുറ്റിയ സംഘസഹോദരൻ ആരാണ്?
a. കണ്ഠരര് മഹേശ്വര്
b. എരുമേലി വാവര്
c. രാഹുൽ ഈശ്വര്
d. സാക്ഷാൽ ഈശ്വര്

എത്രയും പ്രിയപ്പെട്ട സംഘസഹോദരീസഹോദരന്മാരെ,
നിങ്ങളെല്ലാം പലപല സൈസിലുള്ള ജെട്ടികളും ബ്രായും കളസവും ഒക്കെയണിഞ്ഞു നടന്നു നീങ്ങുന്ന, ചാണകമണം നിറഞ്ഞ വികസിത ഭാരതമാണെന്റെ സ്വപ്നം. ആ സ്വപ്നത്തിലേക്ക് ഇനിയധികം ദൂരമില്ലെന്നു ഇവിടുത്തെ കമ്മി ജിഹാദി കുരിശു കൃഷിക്കാരെ ഓർമിപ്പിച്ചുകൊണ്ട് നിർത്തുന്നു.

ജയ് ഭവാനി. ജയ് ശിവാജി.