Wednesday 27 August 2014

ഓർമപ്പുഴയിലെ ഓളങ്ങൾ...

 ചിലപ്പോൾ നാം പോലുമറിയാതെ ചുണ്ടിൽ  ഒരു നനുത്ത പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഓർമ്മകൾ കടന്നു വരും. എത്ര ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും കുറച്ചു നേരം നാം ആ നല്ല ഓർമകളിൽ ജീവിക്കും. ഓർമ്മകൾ ബാല്യത്തെ കുറിച്ചാണെങ്കിൽ കണ്ണിൽ ഒരു നഷ്ടബോധത്തിന്റെ നോവ്‌ കൂടി മിന്നിമറയും. എന്റെ മനസ്സിന്റെ തിരശീലയിൽ ബാല്യത്തിന്റെ വർണവളപ്പൊട്ടുകൾ കൊണ്ട് കോറിയിട്ട ചില കുഞ്ഞു ചിത്രങ്ങൾ... സംഗതിയോ, വൃത്തമോ, താളമോ ഇല്ലാത്ത, കുട്ടിക്കാലത്തിന്റെ, നിഷ്കളങ്കതയുടെ, സന്തോഷത്തിന്റെ ആ നല്ല നാളുകളുടെ ചില നോവോർമകൾ... ഓർമപ്പുഴയിലെ ഓളങ്ങൾ...

എത്താറുണ്ടെന്റെ ഹൃദയത്തിലൊരു കുഞ്ഞു-
പന്തായുരുണ്ടൊരുപാടോർമകൾ...
മറവിതൻ പച്ചപ്പട്ട ബാറ്റിനാ-
ലടിച്ചതിർത്തി കടത്താൻ ശ്രമിക്കവേ,
ഹൃദയത്തെ ക്ലീൻ ബൌൾഡാക്കു-
മൊരു നൂറു നോവോർമകൾ.

ജീവിതത്തോണിയും തുഴ-
ഞ്ഞൊരു കരയെത്തേടിയലയുമ്പോൾ,
പിന്നിലുപേക്ഷിച്ചിട്ടുമെന്നെ-
പ്പിരിയാതെ പിന്തുടരുമോർമകൾ...

മനസ്സിലൊരു ചുടുചോരച്ചാൽ  കീറി-
യൊഴുകാൻ കരുത്തുമായ്,
 ജീവിതച്ചില്ലലമാരയിലെയനുഭവശേഖരത്തിലു-
ണ്ടേറെയധ്യായങ്ങൾ പക്ഷേ,
 ഈരിഴത്തോർത്തിൽ കുരുക്കിയ മീനെപ്പോൽ
പിടയുന്നതെല്ലാമെൻ ബാല്യകാലത്തിന്റെ നന്മകൾ...


കാറ്റിലിറയത്തൊരു   നേർത്ത
ചാറ്റൽ മഴതൻ കുളിരു പടരവേ
ഓർമതൻ ഓടാമ്പൽ തുറന്നോടി പോകയാ-
ണൊരു കൊച്ചുകുട്ടിയെ പോലെൻ മനം.
ഈറൻ കാറ്റിലൊരിളം തിണ്ണയിൽ
കവിൾ  ചേർത്തപോൽ കണ്ണടച്ചു ഞാൻ...

 കണ്‍കോണിലിന്നും തിളക്കം തീർക്കുന്നതൊരു-
വിഷുപ്പുലരിയിലമ്മ നല്കിയ നാണയത്തുട്ടുകൾ...
കനവായ് തോന്നിയതൊരു പൂനിലാവിൽ
പാടത്തെ നെല്ലോലകൾ തീർക്കും അലകൾ...

 ഉള്ളിലുറങ്ങുമാ കുഞ്ഞുപൈതലിൻ
നൈർമല്യമൊരുമാത്ര വീണ്ടും നിറയ്ക്കുവാൻ
കലപിലകൂട്ടിക്കവിടിക-
ളൊരു നൂറു വർണഗോലികൾപ്പിന്നെ-
യത്തിയും കൊത്തങ്കല്ലുമൊരുപാട്
തീപ്പെട്ടിപ്പടങ്ങളുമെൻ വർണപ്പമ്പരവും...


 ഒരു മഴത്തുള്ളി പേറും കുളിരും പ്രതീക്ഷയും,
തൊടിയിലെപ്പൈക്കിടാവിൻ കരച്ചിലും,
നനവാർന്ന പുതുമണ്ണിൻ ഗന്ധവു-
മൊരു മയിൽപ്പീലിതൻ നിറമാർന്ന തുണ്ടും
തെളിനീരോർമ പേറും സ്ഫടിക-
പ്പാത്രത്തിൽ നിറയവേ,
ഓർമപ്പുഴയിലോളങ്ങൾ തീർക്കുവാൻ
ഇനിയുമെത്രയോ ബാല്യത്തുടിപ്പുകൾ...

ടയറുരുട്ടി നടന്ന വഴിയിലെ
പേരറിയാത്ത വേലിപ്പഴങ്ങളും
ഊയലാടിയ നാട്ടുമാങ്കൊമ്പും
ഏറുപന്തിന്റെ നോവുന്ന വീറും
നീന്തിത്തുടിച്ച പെരുമഴക്കാലവും
പൊങ്ങുചങ്ങാടവും കുട്ടിയും കോലും
കള്ളനും പോലീസുമെൻ കളിത്തോഴരും
കണ്ണുപൊത്തിക്കളിക്കുന്നു ചുറ്റും...

മകരമഞ്ഞിന്റെ കുളിരോലുമോർമകൾ
മനസ്സിലെപ്പോഴുമോഴുകിയെത്തീടവേ,
ഈറൻ കാറ്റിലൊരിളം തിണ്ണയിൽ
കവിൾ  ചേർത്തപോൽ കണ്ണടച്ചു ഞാൻ...

ഈ മരുഭൂവിലെ പുകയുന്ന കാറ്റിൽ 
വർത്തമാനത്തിന്റെ നേരിലേക്കുണരുവാൻ...

Monday 25 August 2014

കൊച്ചുഗോവിന്ദചരിതം


ഹരിശ്രീ ഗണപതയേ നമ: | അവിഘ്നമസ്തു |
ഇതൊരു കേഡിയുടെ കഥയാണ്. നാലാളെ തല്ലി പോലീസ് സ്റ്റേഷനിൽ കയറി സമ്പാദിച്ച ഇരട്ടപ്പേരല്ല. ജനിച്ചപ്പോൾ മുതൽ കേഡി ആയിത്തീർന്ന ഒരാളുടെ കഥ. ഒരു അഞ്ചടി നാലേ കാലിഞ്ച് പൊക്കം. ഒരു പത്ത് അമ്പത്തെട്ടു കിലോ തൂക്കം. മാൻപേടയെ പോലെ നീളമുള്ള കണ്ണുകൾ ഉണ്ടാവാൻ അമ്മ നീട്ടി ഉഴിഞ്ഞ് ഉഴിഞ്ഞ് കുഴിഞ്ഞു പോയ കണ്ണുകൾ.  പിന്നെ കാറ്റടിച്ചാലും  ഉറങ്ങി എഴുന്നേറ്റാലും കുളിച്ചാലും ഇല്ലെങ്കിലും ആരെയും കൂസാതെ സ്വന്തം ഇഷ്ടപ്രകാരം വളഞ്ഞും പിരിഞ്ഞും ഇരിക്കുന്ന തന്റേടിയായ തലമുടി. കണ്ടോ, മുടി പോലും കേഡിയെ പോലെയാണ് പെരുമാറ്റം. പറഞ്ഞു പറഞ്ഞു വന്നപ്പോൾ ദാ  കിടക്കുന്നു ഉമ്മറത്ത് കാലും നീട്ടി ഒരാൾ .
"ആരാ?"
"ചോദ്യം"
"ആര്?"
"ഡോ, അത് തന്നെയാ പച്ച മലയാളത്തിൽ പറഞ്ഞത്. ചോദ്യമാണെടാ ചോദ്യം!
ആരാണീ കേഡി?          Who is KD?          केडी कौन है?"
ശ്ശെടാ! ഇത് നല്ല ചോദ്യം! അത് ഞാൻ ആകുന്നു. That is ഞാൻ! केडी ഞാൻ है हूं ഹോ!
മുടി ചൂടിയും ചൂടാതെയും മന്നന്മാരും മന്നത്തികളും വാഴുന്ന  ഈ ബൂലോഗത്ത്, എന്റെ ആദ്യ പോസ്റ്റിൽ തന്നെ നാട്ടുകാരെയോ വീട്ടുകാരെയോ പ്രതിഷ്ഠിക്കാൻ ഞാൻ അത്ര വിശാലമനസ്കനോ പോങ്ങനോ ഒന്നും അല്ല ഹേ! നിങ്ങൾ അന്വേഷിച്ചു നടക്കുന്ന കേഡി ഇതെഴുതുന്ന ഞാൻ തന്നെയാണ്. സാക്ഷാൽ കൂനാക്കംപുള്ളി ഗോവിന്ദന്റെ കൊച്ചു മകനും കൂനാക്കംപുള്ളി ധർമന്റെ മകനും ആയ ഞാൻ!
"സ്ഥലം?"
"ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് എടക്കുളം എന്ന (കു)ഗ്രാമം!"
"ശരി. എന്താ ഉദ്ദേശം?"
"നിങ്ങളൊക്കെ എന്റെ പിതാശ്രീയെയും പിതാമഹനെയും വിളിക്കുന്നതിനു മുൻപ് കൊച്ചുഗോവിന്ദചരിതം പറയണം എന്നാണു ഉദ്ദേശം."
പറഞ്ഞിട്ട് വേഗം പൊക്കോണം എന്നും പറഞ്ഞു ചോദ്യം കാലും വലിച്ചെടുത്തു പോയി. എന്നാ പിന്നെ നമുക്ക് അകത്തേക്ക് കടക്കാം, എന്താ?

ജനിച്ചു തൊണ്ണൂറു ദിവസം ഒരു പേര് പോലും ഇല്ലാതെ കണ്ണും മിഴിച്ചു മലര്ന്നു കിടന്ന എന്റെ ചെവിയിലേക്ക് തളിര് വെറ്റില ചേർത്ത് പിടിച്ച് അച്ഛൻ വിളിച്ചു..." ഗോവിന്ദൻ, ഗോവിന്ദൻ, ഗോവിന്ദൻ". ന്യായം. തികച്ചും ന്യായം. മുത്തച്ഛന്റെ പേര് വിളിച്ച് ചടങ്ങ് നടത്തുന്നത് നാട്ടു നടപ്പാണ്. ഞാൻ ഒന്നും മിണ്ടാൻ പോയില്ല. ചുമ്മാ കിടന്നു പല്ലില്ലാത്ത മോണ  കാട്ടി നന്നായി ഒന്ന് ചിരിച്ചു. എന്റെ കുഴിഞ്ഞ കണ്ണുകൾ തിളങ്ങി. അതോടെ വീട്ടുകാരും നാട്ടുകാരും ഒന്നു തീരുമാനിച്ചു. ഇവന് ഇനി ടിപ്പിക്കൽ വിളിപ്പേരുകളായ കണ്ണൻ, കോപ്പൻ, ഉണ്ണി, കുഞ്ഞൻ, കുട്ടൻ മുതലാദി പേരുകളൊന്നും നഹി ചാഹിയേ! അവിടെയായിരുന്നു ടേണിംഗ് പോയിന്റ്‌! തെക്കേ വീട്ടിലെ സാഹിൽ കൊച്ചു ഭാസ്കരൻ  ആയില്ല. പടിഞ്ഞാറേലെ ശ്രീഹരി കൊച്ചു കുമാരൻ ആയില്ല. വടക്കേലെ വിവിൻ കൊച്ചു മാണി ആയില്ല. പക്ഷെ ഞാൻ ആയി! എന്ത്? എന്റെ നിഷ്കളങ്കമായ ചിരി കണ്ട് എല്ലാവരും ഉച്ചൈസ്തരം ഉദ്ഘോഷിച്ചു. എന്ന് വച്ചാൽ ആ ഉച്ച നേരത്ത് വിളിച്ചു കൂവി. " ഇനി മുതൽ ഇവൻ  കൊച്ചു ഗോവിന്ദൻ ആണ്. നമ്മുടെ സ്വന്തം കൊച്ചോവി!"



"What?!               എന്ത്?!                  क्या?!"
കുഛ് നഹീ! വ്യാകരണം ആണ് മാഷേ, വ്യാകരണം!
കൊച്ചു ഗോവിന്ദൻ ലോപിച്ച് കൊച്ചു ഗോവി ആയി. പിന്നെ അതും ലോപി ലോപി കൊച്ചോവി ആയി. ദാറ്റ്സ് ഓൾ! എന്ത് നല്ല കുഗ്രാമീണത്തനിമയുള്ള പേര്! കേട്ടവർ കേട്ടവർ കോൾമയിർ (അത് തന്നെ!) കൊണ്ടു! അവസാനം ഞാൻ വ്യാകരണം ഒക്കെ പഠിച്ച് A+ ഉം വാങ്ങി വന്നപ്പോഴേക്കും പേരിന്റെ കാര്യം ഗുദാ ഹവ! എടക്കുളത്ത് വന്ന് എന്റെ യഥാർത്ഥ പേരിൽ വീട് ചോദിച്ചാൽ എറണാകുളം ചൂണ്ടിക്കാണിക്കുന്ന അവസ്ഥയിലായി എന്റെ BIS Hallmark 916 പേര്! പക്ഷെ സന്ധിയും സമാസവും പ്രയാസവും സമാസമം വരാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നൊള്ളൂ!

എന്റെ അച്ഛമ്മ മാത്രം മരിക്കുന്നത് വരെ എന്നെ കൊച്ചേ  എന്നോ കൊച്ചു ഗോവിന്ദൻ എന്നോ മാത്രം വിളിച്ചു. പ്രിയതമന്റെ പേര് ലോപിപ്പിച്ചു കുളമാക്കാൻ തോന്നിയിട്ടുണ്ടാവില്ല പാവത്തിന്... മൂത്ത അമ്മായി എന്നെ കൊച്ചോവിന്നൻ എന്ന് വിളിച്ചു. ഓക്കേ, അഡ്ജസ്റ്റബിൾ! അമ്മായിയുടെ മകൾ അതായത് എന്റെ മുറപ്പെണ്ണ്, കൊച്ചു ഗോവി പരിഷ്കരിച്ച് കൊച്ചു ഗോപി എന്നാക്കി. പിന്നെ ഗോപി എന്ന് മാത്രം ആക്കി. ഗോവിന്ദന്റെ  കാര്യം ഗോപി!
രണ്ടാമത്തെ അമ്മായിയും മക്കളും എന്നെ വെറുതെ വിട്ടു. കൊച്ചു ഗോവിന്ദാ... എന്ന് നീട്ടി വിളിച്ചു. മൂന്നാമത്തെ അമ്മായിക്ക് ഞാൻ കുഞ്ഞുണ്ണിയും നാലാമത്തെ അമ്മായിക്ക് ഞാൻ കൊച്ചുണ്ണിയും ആയി. അങ്ങനെ പേര് വിളിയുടെ അന്ന് പായസവും കുടിച്ചു മടങ്ങിപ്പോയ കുഞ്ഞനും ഉണ്ണിയും ഒക്കെ ഫാൻസി ഡ്രെസ്സും ഇട്ടു മടങ്ങിയെത്തി!

അമ്മായിമാരുടെ വീടുകളിൽ അവധിക്കാലത്ത്‌ പാർക്കാൻ  ചെല്ലുമ്പോൾ അവരുടെ അയൽക്കാർക്ക് എന്നെ കൊച്ചോവിയെന്നും കുഞ്ഞുണ്ണിയെന്നും ഒക്കെ പരിചയപ്പെടുത്തി. പിന്നെ അവിടങ്ങളിലെ വ്യാകരണ മഞ്ജരിയുടെ സഹായത്തോടെ അന്നാട്ടുകാർ എന്നെ കൊച്ചാവയെന്നും കുഞ്ഞാവയെന്നും ഒക്കെ വിളിക്കാൻ തുടങ്ങി. പേര് വിളിയുടെ അന്നത്തെ പോലെ ഞാൻ പിന്നേം പല്ലിളിച്ചു ചിരിച്ചു. പിന്നെ വളർന്നു വളർന്നു എടക്കുളത്ത് സ്ഥലം പോര എന്ന് തോന്നിയപ്പോ വിധി എന്നെ ജനശതാബ്ദിയിൽ കയറ്റി  തിരോന്തോരത്ത് എത്തിച്ചു. നാല് വർഷം കഴിഞ്ഞ് ജെറ്റ് എയർവയ്സിൽ കയറ്റി ഷാർജയിലേക്ക് വിട്ടു. കഴിഞ്ഞ വെക്കേഷന് നാട്ടിൽ പോയപ്പോൾ ഇളയ അമ്മായിയുടെ വീടിനടുത്തുള്ള ഒരു വല്യമ്മയെ കണ്ടു. ഒക്കത്ത് ഒരു കുട്ടിയേയും എടുത്ത് നടന്നു വരികയാണ് കക്ഷി. എന്നെ കണ്ടപ്പോൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു, "ഇതെന്റെ മോൾടെ  മോളാ. മോന്റെ വിളിപ്പേര് തന്നെയാ ഇവൾക്കും". ഞാൻ കോൾ________ കൊണ്ടു. എന്നിട്ട് ചോദിച്ചു, " എന്താ വാവേടെ പേര്?"
"കുഞ്ഞാറ്റ!"
എന്റെ ഗോവിന്ദനപ്പൂപ്പാ!!! കൊച്ചു ഗോവിന്ദൻ എന്ന സ്റ്റൈലൻ പേരിനെ കുഞ്ഞാറ്റയാക്കിത്തീർത്ത വാമൊഴി വഴക്കത്തിന്റെ ശക്തിയെ ഞാൻ നമിച്ചു പോയി!
കൊച്ചുഗോവിന്ദചരിതം സമ്പൂർണ്ണം!
നിങ്ങളുടെ കൊച്ചു കൊച്ചു പ്രോത്സാഹനങ്ങളും വിമർശനങ്ങളും നിർദേശങ്ങളും എനിക്ക് ഏറെ വിലപ്പെട്ടതാണ്‌... തരില്ലേ?