Wednesday 24 December 2014

ഹാപ്പി (അവസാന) ക്രിസ്മസ്!

 ബഹുമാനപ്പെട്ട തൊഗാഡിയ അങ്ങുന്നിന് കൊച്ചു ഗോവിന്ദൻ എഴുതുന്നത്,
ഭാരതത്തിലെ ഹിന്ദു ജനസംഖ്യ നൂറു ശതമാനം ആക്കുമെന്ന പ്രസ്താവന കേട്ടതിന്റെ രോമാഞ്ചം ഇതുവരെ വിട്ടുമാറിയിട്ടില്ല. അതിനു മുമ്പേ ഗുജറാത്തിൽ ഘർ വാപ്സി നടത്തിയപ്പോൾ വീണ്ടും രോമാഞ്ചി. ഇതിനിടക്ക് കേരൾ മേം ഘർ വാപസി നടത്തിയപ്പോൾ പിന്നെയും രോമാഞ്ചി. ഇങ്ങനെ രോമാഞ്ചി രോമാഞ്ചി മോഡിയമ്മാവന്റെ ഭരണം കഴിയുമ്പോഴേക്കും ഞാൻ വല്ല തുള്ളൽ പനിയും പിടിച്ച് തട്ടിപ്പോകുമോ എന്നാണ് ഇപ്പോഴത്തെ പേടി. അതിനു മുമ്പ് എന്നെക്കൊണ്ട് ആവുന്ന പോലെ ചില നുറുങ്ങു വിദ്യകൾ പറഞ്ഞു തന്ന് അങ്ങയെ സഹായിക്കണം എന്ന് തോന്നി.

അങ്ങനെ ഞാൻ കൂലങ്കഷമായി ചിന്തിച്ചപ്പോൾ തലയിൽ ഉദിച്ച പോയന്റുകൾ താഴെ പറയുന്നു. അങ്ങേക്ക് മലയാളം വായിക്കാൻ ബുദ്ധിമുട്ടാണെന്നറിയാം. പക്ഷേ, ഞങ്ങ മലയാളികൾ ഇല്ലാത്ത നാടില്ലല്ലോ! അത് കൊണ്ട് ഒരു മലയാളിയെ കണ്ടു പിടിച്ച് ഇത് വായിപ്പിക്കണം. പക്ഷേ, ഒരു ഹിന്ദു മലയാളിയെ കൊണ്ട് വേണം ഇത് വായിപ്പിക്കാൻ. എന്ന് വെച്ചാൽ യേ പത്ര് ഏക്‌ ഹിന്ദു മലയാളിയെക്കൊണ്ട് പഠ്കെ ആപ്കോ തർജമ കർനാ ചാഹിയേ. സംഝാ? അപ്പോ, കാര്യത്തിലേക്ക് കടക്കാം.

1) എല്ലാ അഹിന്ദുക്കളും ഹിന്ദുക്കളായി മാറിക്കഴിയുമ്പോൾ ക്രിസ്മസ്, ഈസ്റ്റർ, പെരുന്നാൾ, മുഹറം തുടങ്ങിയ പരിപാടികൾ നമ്മൾ നിരോധിക്കുമല്ലോ. പക്ഷേ, അന്നേ ദിവസം തരാറുള്ള അവധികൾ അനുവദിച്ചു തരണേ അമ്മാവാ. മുപ്പത്തിമുക്കോടി ദൈവങ്ങൾ നമ്മടെ കയ്യിൽ സ്റ്റോക്ക്‌ ഒള്ളപ്പോ, അവധിക്ക് കാരണം കണ്ടെത്താൻ പ്രയാസം ഒന്നും ഇല്ലല്ലോ. വല്ല മാടന്റെയും മറുതയുടെയും പിറന്നാളോ വെഡിംഗ് ആനിവേഴ്സറിയോ ആണെന്ന് പറഞ്ഞാൽ മതി.

2) വേളാങ്കണ്ണി പള്ളിയുടെ സ്ഥാനത്ത് ഒരു ശബരിമല കൂടി പണിതാൽ കുറെ തമിഴന്മാരും തെലുങ്കാനന്മാരും സീമാന്ദ്രന്മാരും ഒക്കെ അങ്ങോട്ട്‌ പൊക്കോളും. അത് വഴി ഒറിജിനൽ ശബരിമലയിലെ തിരക്ക് ഒഴിവാക്കുകയും വന നശീകരണം തടയുകയും ചെയ്യാം. എപ്പടി?

3) ഗുരുവായൂരമ്പലത്തിൽ ഇപ്പൊ തന്നെ നിന്ന് തിരിയാൻ സ്ഥലമില്ല. അത് കൊണ്ട് ഇനി ഹിന്ദുക്കളാവുന്നവർക്ക് പ്രവേശനം ആഴ്ചയിൽ രണ്ടു ദിവസമായി ക്രമീകരിക്കണം.

4) നിങ്ങ നോർത്തിന്ത്യൻ ഹിന്ദുക്കൾ മരത്തിൽ കാണുന്നതിനു മുന്നേ മാനത്ത് കണ്ടവരാണ് ഞങ്ങ മലയാളി ഹിന്ദുക്കൾ. ഘർ വാപസി എന്നതിന്റെ മലയാളമായ 'വീട്ടിലേക്കുള്ള വഴി' എന്ന പേരിൽ സിനിമയെടുത്ത് അവാർഡ് വാങ്ങിയ ഞങ്ങളെ ഘർ വാപസിയുടെ ബ്രാൻഡ് അംബാസഡർമാർ ആക്കാൻ ദയവുണ്ടാകണം.

5) കേരളത്തിലെ അച്ചായന്മാരും കാക്കമാരും ഒക്കെ പൂത്ത കാശുകാരായത് കൊണ്ട് പള്ളികളൊക്കെ ഭയങ്കര സെറ്റപ്പാ. അത് കൊണ്ട് അതൊന്നും പൊളിച്ചു കളയണ്ടാ. അവിടെയൊക്കെ, നിലവാരമനുസരിച്ച് നമുക്ക് നമ്മുടെ നേരത്തെ പറഞ്ഞ മുപ്പത്തി സംതിങ്ങ് കോടി ദൈവങ്ങളെ പ്രതിഷ്ഠിച്ചേക്കാം.

6)  പഞ്ചവാദ്യവും തായമ്പകയും കേട്ട് ബോറടിക്കുമ്പോൾ ഒരു ചെയ്ഞ്ചിനു വേണ്ടി ആർത്തുങ്കൽ പള്ളിയമ്പലത്തിൽ  പെരുന്നാളും ബീമാപ്പള്ളിയമ്പലത്തിൽ ഉറൂസും നടത്തി ബാൻഡ് സെറ്റും ഗാനമേളയും കേൾപ്പിച്ചാൽ നന്നായിരിക്കും. ഇവിടെ ഒടുക്കത്തെ മതസൗഹാർദമാണെന്ന് പറഞ്ഞ് ടൂറിസ്റ്റുകളെ പറ്റിക്കുകയും ചെയ്യാം.

7) അഹിന്ദുക്കൾ ഇല്ലാതായിക്കഴിയുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്ന പള്ളീലച്ചന്മാർക്കും മൊല്ലാക്കമാർക്കും അതാത് സ്ഥലത്തെ മേല്ശാന്തിമാരായി നിയമനം കൊടുക്കാം. ഇടക്കിടക്ക് 'ഗ്ലാനിർഭവതി ഭാരതാ...', 'കട്വംളലവണാത്യുഷ്ണ...' തുടങ്ങിയ ശ്ലോകങ്ങൾ ചൊല്ലിയാൽ എവരിബഡി ഹാപ്പി.

8) യൂദാശ്ലീഹയോ തോമാശ്ലീഹയോ മറ്റോ വന്ന് മാമോദീസ മുക്കിയ വകയിൽ നമ്പൂതിരി പാരമ്പര്യം അവകാശപ്പെടുന്ന അച്ചായന്മാർക്ക്‌ തിരികെ നമ്പൂതിരിയാവാൻ പ്രൂഫ്‌ ചോദിക്കണേ അമ്മാവാ. അതില്ലാത്ത പക്ഷം വല്ല നായരോ, പിള്ളയോ ഒക്കെ ആയി ഡീഗ്രേഡ് ചെയ്യാൻ വല്ല കമ്മിറ്റിയും രൂപീകരിച്ചേക്ക്.

9) പ്രവാസി അഹിന്ദുക്കളെ ഇമ്മടെ ഗഡികളാക്കാൻ (ഗഡീന്ന് വെച്ചാ ഹിന്ദു, സംഝാ?) എല്ലാ ഇന്ത്യൻ കോണ്‍സുലേറ്റുകളിലും ഓരോ യാഗശാല തുടങ്ങാൻ മറക്കല്ലേ? ദുഫായിൽ എന്ത് ആവശ്യം ഉണ്ടെങ്കിലും ഈ കൊച്ചു ഗോവിന്ദനെ അറിയിക്കാൻ മടിക്കരുത്.

10) എല്ലാവരും ഹിന്ദുക്കളായ സ്ഥിതിക്ക്സോഷ്യൽ മീഡിയയിൽ മതസൗഹാർദ്ദവും മതവിദ്വേഷവും വിളമ്പി ലൈക്‌ വാങ്ങുന്ന ഫ്രീക്കൻമാരുടെ കാര്യം പോക്കാണല്ലോ മാമാ.  അവരെയെല്ലാം ഈശ്വരോ നീ തന്നെ രക്ഷതു.

അമ്മാവാ, എഴുതി മതിയായില്ല. എങ്കിലും നിർത്തുന്നു. മോഡിയങ്കിളിനോടും സുഷ്മാന്റിയോടും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക. അടുത്ത തവണ ഡൽഹിയിൽ വരുമ്പോൾ നേരിൽ കാണാം.

അങ്ങ് ഇതിന് എന്നോട് നന്ദിയൊന്നും പറയേണ്ടതില്ല. 'കർമണ്യേവാധികാരസ്തേ' എന്നാണല്ലോ അതിന്റെ ഒരു ഇത്. അതുകൊണ്ട്, ഭാരതാംബയെയും ഹൈന്ദവ ധർമത്തെയും പരിപാലിക്കേണ്ടത് എന്റെ കടമയാണ് അമ്മാവാ കടമയാണ്. ഇനി അത്ര നിർബന്ധമാണെങ്കിൽ അടുത്ത എലക്ഷന് നോർത്തിന്ത്യയിൽ എവിടെയെങ്കിലും ഒരു സീറ്റ് തന്നേര്. ഈ ബ്ലഡി മല്ലൂസിന് ചാണ്ടിയങ്കിളിന്റെയും അച്ചു അങ്കിളിന്റെയും ഇടയിൽ കിടന്നു കാലം കഴിക്കാനാണ് വിധി.

സ്നേഹപൂർവ്വം,
കൊച്ചു ഗോവിന്ദൻ.

                                                                                   ***************************

ദേ, ഇതിനെയൊക്കെ അതിന്റെ സ്പിരിറ്റിൽ എടുക്കും എന്ന വിശ്വാസത്തിലാണ് പടച്ചു വിടുന്നത്. ആരെയും വേദനിപ്പിക്കാനോ താഴ്ത്തിക്കാണിക്കാനോ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ വല്ലതും സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ ലേലു അല്ലു... ലേലു അല്ലു... ലേലു അല്ലു... അഴിച്ചു വിട്.

Tuesday 16 December 2014

മൂന്നു കുട്ടിക്കഥകൾ...

ആട്ടിൻ തോലിട്ട സദാചാര ചെന്നായ
ആസക്തി തീർക്കാൻ ഇറങ്ങിയ രാത്രിയിൽ
ആളെ തിരിച്ചറിയാതെ മറ്റു ചെന്നായ്ക്കൾ
ആക്രമിച്ച് അവശനാക്കിക്കളഞ്ഞു
ആ ചെന്നായ ഇന്ന് ചുംബനസമരത്തിന്റെ
ആഗോള നേതാവാണ്‌!!!

**********************

സുന്ദരിയുടെ ചുണ്ടുകൾ നുണയവേ 
മറ്റൊരുത്തന്റെ മുടിയിൽ പിടിച്ച് 
പരിസരം മറന്നു ചുംബിക്കുന്നവളെ അയാൾ കണ്ടു 
അത് അയാളുടെ ഭാര്യയാണെന്നു 
ബോധോദയം ഉണ്ടായ നിമിഷം 
അയാൾ ആർഷഭാരത സംസ്കാരത്തിന്റെ 
ആട്ടിൻ തോലണിഞ്ഞു.

**********************

സ്വർഗീയ ടീവിയിൽ ലൈവ് ടെലികാസ്റ്റ് 
കണ്ടു കൊണ്ടിരിക്കേ നാണുഗുരു 
ദു:ഖിതനായി.
ഗാന്ധിജിയും ബുദ്ധനും ദേവേന്ദ്രനും 
കാരണം കണ്ടെത്താനാവാതെ ദുഖിച്ചു. 
സ്വർഗത്തിൽ ഇരുട്ട് പരന്നു.
ഉടനേ, അഴീക്കോട്‌ മാഷും കൃഷ്ണയ്യരും 
വട്ട മേശയിട്ട് ചർച്ച നടത്തി.
ചർച്ചക്കൊടുവിൽ 
മലയാളം ന്യൂസ്‌ ചാനൽ പാക്കേജ് 
അണ്‍ സബ്സ്ക്രൈബ് ചെയ്തു.
ഗുരു ചിരിച്ചു. 
ഗാന്ധിജിയും ബുദ്ധനും ചിരിച്ചു.
സ്വർഗത്തിൽ പ്രകാശം പരന്നു!

ശുഭം!

Thursday 11 December 2014

സദാചാര സംഹിത

1) പ്രണയത്തിൽ അകപ്പെടുന്നതിനു മുമ്പ് സിനിമയിലെ കഥാപാത്രങ്ങൾ നടക്കുന്നത് പോലെ പിള്ളേരെല്ലാം അടങ്ങി ഒതുങ്ങി ജീവിക്കണം. അഥവാ പ്രണയിച്ചാൽ തന്നെ, പെമ്പിള്ളേർ നന്ദനത്തിലെ ബാലാമണിയെപ്പോലെയും ആമ്പിള്ളേർ 'ഓം ശാന്തി ഓശാന'യിലെ ഗിരീശനെയും പോലെ പെരുമാറണം. അല്ലാതെ, ഫഹദ് ഫാസിലിനെ പോലെ 'തൊട്ടു നോക്കാമോ തൊട്ടാവാടി പെണ്ണേ' എന്നൊക്കെ പാടി നടന്നാൽ തല്ലിയോടിക്കും ഞങ്ങൾ, പറഞ്ഞേക്കാം.

2) രാമരാജ്യമായ അയോധ്യയിലും ഹനുമാന്റെ രാജ്യമായ കിഷ്കിന്ധയിലും പരസ്യ ചുംബനം നിരോധിച്ചിരുന്നതായി രേഖകൾ ഉണ്ട്. രാവണനെ കൊന്ന് ധർമം പുന:സ്ഥാപിച്ച ശേഷം ലങ്കയിലും പരസ്യ ചുംബനം നിരോധിച്ചിട്ടുണ്ട്. അതിനാൽ കേരളത്തിലും പരസ്യ ചുംബനം പാടില്ല.

3) ഒരുപാട് സാമൂഹിക പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ചുംബന സമരം നടത്തുന്നത് ശരിയല്ല. പക്ഷേ, അതേ സാമൂഹിക പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ചുംബന സമരത്തെ എതിർക്കുന്നത് വളരെ ശരിയാണ്.

4) സദാചാര സംഹിത വായിക്കാത്ത ഏതെങ്കിലും ഒരുത്തി സ്വന്തം സഹോദരനെ പരസ്യമായി ചുംബിച്ചാൽ, റേഷൻ കാർഡ് കാണിച്ചു ബന്ധം തെളിയിക്കാൻ സമയം കിട്ടി എന്ന് വരില്ല. ഉടനടി അടി. അതാണ്‌ പോളിസി.

5) ഹോട്ടൽ അടിച്ചു തകർത്തവരെ അറസ്റ്റ് ചെയ്ത സ്ഥിതിക്ക് സമരം അനാവശ്യമാണ്. ഭാവിയിൽ ഞങ്ങൾ പാർക്കുകളും മ്യൂസിയങ്ങളും ഒക്കെ അടിച്ചു തകർക്കുമ്പോൾ ഇനിയും അറസ്റ്റ് വരിക്കാൻ ഞങ്ങൾക്ക് മടിയില്ല. ഇതിലെവിടെയാണ് സമരത്തിന്‌ സ്കോപ്?

6) ചുംബന സമര ദിവസം ആ പരിസരത്ത് എത്തുന്ന ഭാര്യാ ഭർത്താക്കന്മാരെയും സഹോദരീ സഹോദരന്മാരെയും ഞങ്ങൾ ആക്രമിക്കുന്നതാണ്. അതിനു ലോക ഫേസ്ബുക്ക്‌ സദാചാര കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അടി കൊണ്ട് ചത്താൽ ഒരു കമ്മിറ്റിയും ഉത്തരവാദികൾ ആയിരിക്കില്ല.

7) ഉമ്മ വയ്ക്കുന്നത് ഉഭയ സമ്മത പ്രകാരമാണോ എന്നത് ഒരു വിഷയമേയല്ല. സദാചാര കമ്മിറ്റിയുടെ സമ്മത പ്രകാരമാണോ എന്നതാണ് വിഷയം.

8) സംസ്കാരം ഉള്ളവരാകാൻ വേദങ്ങൾ വായിക്കുകയോ, മഹാ വാക്യങ്ങൾ അറിയുകയോ വേണ്ട. ചുംബന സമരത്തെ എതിർക്കുന്നവർ സംസ്കാര സമ്പന്നരാണ് എന്ന് ചുംബന പുരാണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

9) പിഞ്ചു കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവർ ജാമ്യത്തിൽ ഇറങ്ങുമ്പോൾ അവരെ തല്ലിക്കൊല്ലുന്നത് സദാചാരത്തിന് നിരക്കുന്നതല്ല. പ്രതീകാത്മക ചുംബനത്തെ എതിർക്കുന്നതാണ് യഥാർത്ഥ സദാചാരം.



10) ചുംബനക്കാരെ പോലീസ് സഹായിക്കില്ല. മറ്റു പ്രതിഷേധങ്ങൾക്കൊക്കെ ബാരിക്കേഡുകൾ തുറന്നു കൊടുത്തും കല്ലുകൾ സംഭാവന നൽകിയും പോലീസ് സഹായിച്ച കാര്യം നന്ദിയോടെ ഓർക്കണം. ഗോവിന്ദചാമിക്ക് കഞ്ഞി കൊടുക്കണം, സരിതയ്ക്ക് സോപ്പ് വാങ്ങി കൊടുക്കണം. ആദി വാസികളെ തല്ലണം. ഹോ! പാവം പോലീസ്. :(

11) അമ്മയെ ചുംബിക്കാം വയറ്റിൽ ചുമന്ന നന്ദിയോടെ. പക്ഷേ, അമ്മയെയും മകനെയും തിരിച്ചറിയാത്ത ഏതെങ്കിലും സദാചാരി കേറി മേഞ്ഞിട്ട് പോയാൽ അത് അതിന്റെ സ്പിരിറ്റിൽ എടുക്കണം. അന്നേരം സമരം ചെയ്യാൻ അനുവദിക്കുന്നതല്ല.

12) നാലാൾ കാണ്‍കെ സ്നേഹം പ്രകടിപ്പിച്ച് പരിഷ്കാരികൾ ആവരുത്. സ്നേഹം അണ പൊട്ടിയൊഴുകിയാലും സദാചാരക്കാർ ഇല്ലെന്ന് ഉറപ്പു വരുത്തി വീട്ടിൽ കതകടച്ച് ഇരുന്ന് ചുംബിക്കുന്നതാണ് നട്ടെല്ലുള്ള മലയാളിയുടെ രീതി.

13) കാമുകിയുടെ വസ്ത്രം സ്ഥാനം മാറിയാൽ അത് നേരെയിടുന്നവനാണ് യഥാർത്ഥ കാമുകൻ. അല്ലാതെ ചുംബന സമരം നടത്തുന്നവൻ അല്ല. പക്ഷേ, ഏതെങ്കിലും സദാചാരക്കാരൻ ചതിച്ച പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ മറ്റ് സദാചാരക്കാർ കാണുന്നതിൽ തെറ്റില്ല. ആ പെണ്‍കുട്ടിയുടെ ഭാവി സദാചാരക്കാരെ ബാധിക്കുന്ന കാര്യം അല്ല.

14) സ്ത്രീകൾ അവരവർക്ക് യോജിച്ച വസ്ത്രം ധരിക്കരുത്. സദാചാരക്കാരന്  ഇഷ്ടപ്പെടുന്ന വസ്ത്രം വേണം ധരിക്കാൻ.

15) സദാചാരക്കാരനായി അഭിനയിക്കുകയും ചുംബന സമരത്തെ അനുകൂലിക്കുകയും ചെയ്ത മോഹൻലാൽ വെറും ആഭാസനും, ശ്രീമതി ശോഭന ഒരു ഉത്തമ കുടുംബിനിയും ആണ്. ബംഗ്ളൂർ ഡെയ്സ് നേരത്തെ ഇറക്കിയത് കൊണ്ട് അഞ്ജലി മേനോനെ വെറുതെ വിടുന്നു.

16) അടുത്ത മാസം മുതൽ അന്യ സംസ്ഥാന ഫേസ്ബുക്കന്മാരുടെ  നേതൃത്വത്തിൽ സദാചാര സംഘടനകൾ ആരംഭിക്കുന്നതാണ്. ജാംബവാൻ സേന, സേവിയർ സേന, ശരിയത്ത് സേന തുടങ്ങിയ പേരുകൾ പരിഗണനയിൽ ഉണ്ട്. ക്രമേണ ഇത് ലോകം മൊത്തം വ്യാപിപ്പിക്കും.

17) ആർഷ ഭാരത സംസ്കാരം ഉണ്ടായത് കേരളത്തിൽ ആണെന്ന് അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളിൽ പഠിപ്പിക്കും. ചുംബനം എന്നാൽ കാമം ആണെന്ന് എല്ലാ കുട്ടികളെയും ഉദ്ബോധിപ്പിക്കും.

18) ബോംബെ, ബംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ പരസ്യ ചുംബനം നിർത്തലാക്കാൻ ഹനുമാനോട് പ്രാർഥിക്കും.

19) ഭാവി തലമുറയെ സദാചാരം പഠിപ്പിക്കാൻ ഒരു ചാനൽ തുടങ്ങും.
ചാനലിന്റെ പേര്: KISS (കൊച്ചുഗോവിന്ദൻസ് ഇന്റർനാഷണൽ സദാചാര സംഹിത)

20) ഈ സദാചാര സംഹിത എഴുതി തയ്യാറാക്കിയ കൊച്ചു ഗോവിന്ദന്റെ ജന്മദിനം 'സദാചാര ദിന'മായി ആചരിക്കും.

നാട്ടിലെ സദാചാരക്കാരന് തോന്നുന്ന നിയമങ്ങൾ ഇതിൽ എഴുതി ചേർക്കാവുന്നതാണ്.


"സർവേ ഭവന്തു സുഖിനഃ 
സർവേ സന്തു നിരാമയഃ 
സർവേ ഭദ്രാണി പശ്യന്തു 
മാ കശ്ചിത് ദുഃഖഭാഗ്ഭവേത് "

എല്ലാ ആർഷഭാരതീയ സദാചാര സഹോദരങ്ങൾക്കും ഈയുള്ളവന്റെ കൂപ്പു കൈ. 
ആഞ്ജനേയാ.......!!!

Related Post : മൂന്ന് കുട്ടിക്കഥകൾ

Wednesday 3 December 2014

ഐശ്വര്യാ റായും ഞാനും!

  "കൊച്ചു ഗോവിന്ദൻ അല്ലെങ്കിലും മിടുക്കനല്ലേ!"
 "ഞാൻ ദിവസവും സ്കൂളിൽ എത്രയോ പിള്ളേരെ കാണുന്നു. പക്ഷെ ഗോവിന്ദന്റെ പോലെ ഒരു കുട്ടി, ങേ ....ഹേ!"

ഡോ, തനിക്ക് നാണമാവില്ലേ ഇങ്ങനെ സ്വയം പുകഴ്ത്താൻ? സ്വന്തം ബ്ലോഗാണെന്ന് കരുതി ഇങ്ങനെയൊക്കെ തട്ടി വിട്ടാൽ മറ്റുള്ളവർ കയറി വായിക്കുമോടോ?
വാലിഡ്‌ ക്വസ്റ്റ്യൻ. ബട്ട്‌ ഇതൊന്നും ഞാൻ പറഞ്ഞതല്ല മാഷേ. പാപ്പനും മേമയും ഒക്കെ പറയുന്നതല്ലേ?
ഏത് പാപ്പൻ? ഏത് മേമ?
 അനതർ വാലിഡ്‌ ക്വസ്റ്റ്യൻ. പ്ലോട്ട് എക്സ്പ്ളെയ്ൻ ചെയ്യാതിരുന്നതാണ് പ്രശ്നം. ഇന്നാ പിടിച്ചോ എടക്കുളം സിറ്റിയിൽ ഒന്നരയേക്കർ സ്ക്വയർ പ്ലോട്ട്...

 എന്റെ വല്യച്ഛന്റെയും അച്ഛന്റെയും  ബാല്യകാല സുഹൃത്തുക്കളാണ് കരുണാകരൻ വലിയച്ഛനും ചന്ദ്രശേഖരൻ പാപ്പനും. എന്റെ അച്ഛാച്ചൻ, അതായത്, സാക്ഷാൽ മിസ്റ്റർ ഗോവിന്ദൻ അവർകൾ, റെസിഡൻസ് വിസയിൽ പരലോകത്തേക്ക് യാത്രയായ കാലം. 1960s. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ഞങ്ങളുടെ കുടുംബത്തിലേക്ക് ഇല്ലായ്മകൾ പങ്കിടാൻ വന്നിരുന്ന രണ്ടു കുട്ടികൾ. പടിഞ്ഞാറേലെ കണക്കിയമ്മാമയുടെ അഞ്ചു മക്കളിൽ രണ്ടു പേർ. എന്റെ അച്ഛമ്മക്ക് ജനിക്കാതെ പോയ രണ്ടു മക്കൾ.
 മിസ്റ്റർ കരുണാകരൻ ആൻഡ്‌ മിസ്റ്റർ ചന്ദ്രശേഖരൻ.
പീച്ചി ഡാമിലേക്ക് വിനോദയാത്ര പോകാൻ പത്തു പൈസ എന്ന ഭീമമായ എസ്കഷൻ ഫീ ഇല്ലാതെ കരുണാകരൻ വല്യച്ഛൻ മാനം നോക്കി നടക്കുന്ന ആ പഞ്ഞക്കാലം...
അച്ഛനും പാപ്പനും ഒരേ മാവിലെറിഞ്ഞ്, ഒരുമിച്ചു ക്ലാസ്സ്‌ കട്ട്‌ ചെയ്ത്, ഒരുമിച്ചു ചീട്ട് കളിച്ച് നടന്ന ക്ലോസ് ഫ്രണ്ട്സ്. നോ ഹറി നോ വറി. 
കരുണാകരൻ വലിയച്ഛനും  എന്റെ സ്വന്തം വലിയച്ഛനും എഗയ്ൻ ക്ലോസ് ഫ്രണ്ട്സ്. ഇവർ ബുജികൾ ആയതു കൊണ്ട് 'കപ്പയിൽ കാർബോഹൈഡ്രേറ്റിന്റെ അളവ്', 'എടക്കുളത്തെ എങ്ങനെ പൂങ്കാവനമാക്കം' മുതലായ വിഷയങ്ങൾ ചർച്ച ചെയ്ത് നേരം കളഞ്ഞു എന്നാണു ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. എന്റെ വല്യച്ഛൻ ചെറുപ്പത്തിലേ ഒരു രോഗിയാവുകയും അദ്ദേഹത്തിന്റെ ഇരുപത്തിമൂന്നാം വയസ്സിൽ  മരിക്കുകയും ചെയ്തു. കാലം കരുണാകരൻ വല്യച്ഛനെ എഞ്ചിനീയറുടെ വേഷവും പാപ്പനെ അധ്യാപകന്റെ വേഷവും കെട്ടിച്ച് അനന്തപുരിയിൽ സർക്കാർ ഉദ്യോഗസ്ഥരാക്കി. അതേ കാലത്തിന്റെ കൊടുങ്കാറ്റിൽ പെട്ട് അച്ഛൻ അറബിക്കടലിനു മുകളിലൂടെ പറന്നു പറന്നു, ദുബായിലും എത്തി.
കാലം പിന്നെ കുറെ നാൾ കിടന്നുരുണ്ടു. അപ്പൊ ഞാനും എത്തി തിരുവനന്തപുരത്ത്. വിത്തൌട്ട് ഡൌട്ട്, എബവ് സെഡ് രണ്ടു പേരും എന്റെ ലോക്കൽ ഗാർഡിയൻസും ആയി.

അങ്ങനെയിരിക്കേയാണ് അച്ഛൻ ഒരു ഓണക്കാലത്ത് അവധിക്ക് നാട്ടിൽ വന്നത്. പത്രത്തിലും ടി വി യിലും മാത്രം കേട്ട് പരിചയമുള്ള ബാർട്ടണ്‍ഹില്ലിലെ ഘടാഘടിയൻ ഗവ: എഞ്ചിനീയറിംഗ് കോളേജ് നേരിട്ട് കാണാനും പ്രിൻസിയെയും HOD യെയും കണ്ട് മകന്റെ പെർഫോമൻസ് ഗ്രാഫ് ഒന്ന് ഡിസ്കസ്‌ ചെയ്യാനും അച്ഛൻ, അമ്മയെയും അനിയത്തിയെയും കൂട്ടി വണ്ടി കയറി.
അതാ അങ്ങോട്ട്‌ നോക്കൂ ---------------->>>> മലയം ഗവ: ഹൈസ്കൂളിൽ അധ്യാപകനായ പാപ്പനും, മേമയും രണ്ടു മക്കളും (കണ്ണനും മാളുവും) അടങ്ങുന്ന ഒരു കൊച്ചു കുടുംബം. അവിടേക്കാണ് അവരുടെ വരവ്. ഞാനും കരുണാകരൻ വല്യച്ചനും അവരെ പിക്ക് ചെയ്ത് മലയത്ത് എത്തി. ആ കൊച്ചു കുടുംബം ഞങ്ങളെ നിറഞ്ഞ സ്നേഹത്തോടെ സ്വാഗതം ചെയ്തു.

ഇതാണ് പ്ലോട്ട്. എങ്ങനെയുണ്ട്?
ഡോ, നല്ല ഫ്ലോയിൽ പോയിക്കൊണ്ടിരുന്ന കഥയ്ക്ക് സഡൻ ബ്രേക്ക്‌ ഇട്ടു പ്ലോട്ട് എങ്ങനെ ഉണ്ടെന്നു ചോദിക്കുന്ന താൻ എത്ര അരസികനാടോ?
അയാം ദ സോറി! ലെറ്റ്‌ മി കണ്ടിന്യൂ.
വണ്‍ മിനിറ്റ്. സാധാരണ ആംഗലേയം മിക്സ്‌ ചെയ്യാത്ത താൻ, ഇന്നെന്താ ഒരു മാതിരി ആക്കുന്ന തരത്തിൽ ഒരു ഇംഗ്ലീഷ്?
ബിക്കോസ് ഇറ്റ്‌ ഹാസ്‌ ആൻ ഇമ്പോർട്ടന്റ് റോൾ ഇൻ ദിസ്‌ സ്റ്റോറി.
ഈസ്‌ ഇറ്റ്‌? ദെൻ പ്രോസീഡ്.
ഷുവർ. താങ്ക് യൂ.

അസ്തമിക്കുന്ന ചിങ്ങ വെയിൽ മാനത്ത് സിന്ദൂരം ചാലിക്കുന്ന ഒരു സായം സന്ധ്യ. ഒത്തു ചേരലിന്റെ സന്തോഷം നിറഞ്ഞ അന്തരീക്ഷം. പണ്ട് കപ്പ പറിക്കാൻ പോയതിന്റെയും തെങ്ങിൽ കയറി തേങ്ങയിട്ടതിന്റെയും കഥകൾ അയവിറക്കുന്ന പുവർ വെറ്ററൻസ് ഒരു വശത്ത്. അന്നത്തെ സൂപ്പർ ഹിറ്റ്‌ സിനിമ ചോക്ലേറ്റിന്റെ വ്യാജ പ്രിന്റ്‌ കണ്ടു കൊണ്ടിരിക്കുന്ന ജൂനൂസ് മറു വശത്ത്. നേരം കുറേയായി. ഒടുവിൽ എല്ലാവരും അത്താഴം കഴിക്കാൻ ഇരുന്നു. നല്ല ചൂടുള്ള ചപ്പാത്തിയും ചിക്കൻ കറിയും. വിശേഷങ്ങൾ പറഞ്ഞ് പറഞ്ഞ് ഒടുവിൽ എന്റെ ഗുണഗണങ്ങളെ കുറിച്ചായി സംസാരം. അതിന്റെ പ്രസക്തഭാഗങ്ങളാണ് ഞാൻ ഏറ്റവും മുകളിൽ സംപ്രേഷണം ചെയ്തത്.

അങ്ങനെ ഞാൻ മൂന്നാമത്തെ ചപ്പാത്തിയിലേക്ക് രണ്ടാമത്തെ കോഴിക്കാൽ സെർവ് ചെയ്തു കൊണ്ടിരിക്കേ, അങ്ങ് ദൂരെ LMS ഹോസ്റ്റലിൽ, എന്റെ കൂട്ടുകാരൻ ഫോണിൽ വിരലൊന്നമർത്തി. എന്റെ സ്വഭാവ ഗുണത്തിന്റെ ശവപ്പെട്ടിയിൽ അടിക്കാനുള്ള തിളങ്ങുന്ന ആണിയുമായി, ഒരു എസ് എം എസ്, BSNL ടവർ അന്വേഷിച്ച് പറന്നു.
( തുടരും... )

ബാക്കി വായിക്കാൻ പ്ലീസ് ക്ലിക്ക് ഇവിടെ.

Sunday 16 November 2014

"വാസ്സപ്പ് ഗുരുവായൂരപ്പൻ?!!!"

എന്നാലും എന്റെ ഗുരുവായൂരപ്പാ! അതൊരു ഒന്നൊന്നര കണിയായിരുന്നു കേട്ടോ!!! എന്നാലും എന്റെ സരിത ചേച്ചീ... അതൊരു ഒടുക്കത്തെ ഉത്തേജനം ആയിപ്പോയി!!!!!
                                                                                   **********************
സഹമുറിയന്മാർ എല്ലാവരും വിഷുവിന് സ്ഥലത്തുണ്ടാകാറാണ് പതിവ്. പക്ഷെ, ഇത്തവണ പലരും പല സ്ഥലത്തായിപ്പോയി. ഞാനും മധു ചേട്ടനും മാത്രം, വിഷുത്തലേന്നു മുഖത്തോടു മുഖം നോക്കിയിരുന്നു. ക്യാ കരേംഗേ?

"മിസ്റ്റർ ഗോവിന്ദൻ, ഓരോന്നിനും അതിന്റേതായ സമയം ഉണ്ടെന്ന ആപ്തവാക്യം താൻ കേട്ടിട്ടില്ലേ? ഏപ്രിലിൽ പറഞ്ഞാലേ വിഷുവിനു മാർക്കറ്റ്‌ ഉള്ളൂ. അണ്ടർസ്റ്റാന്റ്?"
"തോക്കിൽ കേറി വെടി വെക്കല്ലേ ചേട്ടാ. ഇത് ഒരു വിഷുക്കഥയല്ല. ഇത് ഒരു സ്മാർട്ട്‌ ഫോണിന്റെ കഥയാണ്. പിന്നെ ഗുരുവായൂരപ്പന്റെയും (നാണത്തോടെ) സരിതാ നായരുടെയും!"
"ഡോ, എന്നാപ്പിന്നെ (ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചു കൊണ്ട്)എന്റെ ബീപ്പി കൂട്ടാതെ വേഗം പറ"
"ചേട്ടാ, അത് ചേട്ടൻ വിചാരി..."
"വാചകം അടിക്കാതെ കാര്യം പറയടോ."
"ഇന്നാ പിടിച്ചോ..."

ആഘോഷങ്ങൾ എല്ലാം ഒത്തുചേരലിന്റെ സന്തോഷം നിറഞ്ഞതായിരിക്കണം. കാത്തിരിക്കാൻ ആരുമില്ലാതെ എന്ത് ഓണം? എന്ത് വിഷു? പക്ഷേ മറുവശത്ത്,പൊൻകണിയും കൈനീട്ടവും പടക്കം പൊട്ടിക്കലും സദ്യയും ഒക്കെ പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഒടുവിൽ തീരുമാനിച്ചു, രണ്ടു പേരല്ലേയുള്ളൂ, അതുകൊണ്ട് സദ്യ ഒഴിവാക്കാം. പടക്കം പൊട്ടിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയേ വേണ്ട. കൈനീട്ടം തരുന്നത് അവരവരുടെ ഇഷ്ടം. ബാക്കിയുള്ളത് കണിയാണ്. വിഷുക്കണി. ഏഴു തിരിയിട്ട നിലവിളക്കിന്റെ സ്വർണ്ണശോഭയിൽ, ഭഗവാന്റെ പുഞ്ചിരിക്കുന്ന തിരുമുഖം ദർശിക്കുന്ന ആ നിമിഷം! ഹാ! അത് വർണിച്ചു കുളമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് മാത്രമോ? ഓട്ടുരുളിയിൽ നിറഞ്ഞിരിക്കുന്ന കണിക്കൊന്ന പൂക്കൾ, കണിവെള്ളരി, രാമായണം, പച്ചരി, കസവുമുണ്ട്, വിവിധയിനം പഴങ്ങൾ അങ്ങനെയങ്ങനെ, സൗഭാഗ്യങ്ങളുടെ ആ മനോഹരമായ മേളനം! വർഷത്തിലൊരിക്കൽ വന്നണയുന്ന ആ നിമിഷം നാളെയാണ്, നാളെയാണ്, നാളെയാണ്! കണിയൊരുക്കണോ? ആകെ മൊത്തം ടൂ പീപ്പിൾ. എന്ത് ചെയ്യണം? യെസ് ഓർ നോ? കണ്‍ഫ്യൂഷൻ! നാളെ നേരം പുലരുമ്പോൾ ഉള്ള കണിയാണ് ഇനിയൊരു വർഷത്തെ ധന്യമാക്കേണ്ടത്. അതെങ്ങാൻ വേണ്ടാന്നു വെച്ചാൽ പിന്നെ ഒരു കൊല്ലം, അതോർത്ത് പശ്ചാത്തപിക്കേണ്ടി വരും.
അതുകൊണ്ട് തീരുമാനിച്ചു. എ ബിഗ്‌ യെസ്! ദ ഷോ മസ്റ്റ്‌ ഗോ ഓണ്‍! പിന്നല്ല!

അങ്ങനെ ഞാനും മധു ചേട്ടനും കൂടി മനാമയിലേക്ക് പുറപ്പെട്ടു.അവിടെ ചെന്നപ്പോഴേക്കും കണിക്കൊന്നയൊക്കെ വേറെ ആമ്പിള്ളേർ കൊണ്ട് പോയിരുന്നു. പോനാൽ പോകട്ടും പോടാ! ദാറ്റ്സ് ഓൾ. രണ്ടു പേർക്ക് കാണാൻ രണ്ട് ആപ്പിൾ തന്നെ ധാരാളം. എന്നിട്ടും ഞങ്ങൾ ഓറഞ്ചും മുന്തിരിയും പഴവും ഒരു കൊച്ചു വിളക്കും എണ്ണയും തിരിയും ചന്ദനത്തിരിയും ഒക്കെ വാങ്ങി ആർഭാടമാക്കി. പിന്നല്ല. കേഡിയോടാണോടാ നിന്റെ കളി?! അപ്പോഴുണ്ട് ഒരു സുന്ദരി മലയാളി പെണ്‍കൊടി എന്നെ തന്നെ നോക്കുന്നു. എന്തായിരിക്കും കാരണം?

എന്ത് കുന്തമെങ്കിലും ആവട്ടെ. വല്ലപ്പോഴും കിട്ടുന്ന ഒരു ചാൻസ് ആണ്. സ്വതവേ തുറന്നിരിക്കുന്ന വായ ഒന്ന് കൂടി തുറന്ന്, ഞാൻ നല്ല ഒന്നാന്തരം ഒരു ചിരി പാസാക്കി. അന്ന് പല്ല് തേച്ചതിന്റെ ഒരു പ്രത്യേക ആത്മവിശ്വാസവും ഉണ്ടെന്നു കൂട്ടിക്കോ! പക്ഷേ, ആ ചിരി അധികം നീണ്ടില്ല. ആ കുട്ടി അടുത്ത് നിന്ന ഒരാളെ വിളിച്ച് എന്നെ ചൂണ്ടി കാണിച്ചു. ചെവിയിലെന്തോ പറയുകയും ചെയ്തു. അയാൾ എന്റെ അരികിലേക്ക് നടന്നു തുടങ്ങിയപ്പോഴേ എനിക്ക് രണ്ടു കാര്യങ്ങൾ മനസ്സിലായി. അത് അവളുടെ ഭർത്താവാണെന്നും എന്റെ കാര്യം കട്ടപ്പൊകയാണെന്നും! "ജീവിതമാണ്. നാറ്റിക്കരുത്!" എന്ന പാലാരിവട്ടം ശശിയുടെ ഡയലോഗ് ഞാൻ ഉരുവിട്ട് പഠിച്ചു. അയാൾ ചോദിച്ചു, "തിരി തീർന്നു ചേട്ടാ. ഒരെണ്ണം തന്നാൽ ഉപകാരമായിരിക്കും."
ങേ! ചേട്ടാന്നോ? എന്നെയോ?  ഓഹോ! അപ്പൊ അതാണ്‌ കാര്യം. നാളെ പുലർച്ചെ വിളക്ക് തെളിയിക്കാൻ തിരിനൂൽ ഇല്ല. അവസാനത്തെ പാക്കെറ്റ് ആണ് എന്റെ കയ്യിൽ ഇരിക്കുന്നത്. പാത്തുമ്മായുടെ ആടിൽ ചാമ്പങ്ങാ നോക്കിയ പെമ്പിള്ളേർ തന്നെയാണ് നോക്കിയതെന്ന് തെറ്റിദ്ധരിച്ച ബഷീറിനെ പോലെ, തിരി നോക്കിയ സുന്ദരി എന്നെയാണ് നോക്കിയതെന്ന് ഞാനും  തെറ്റിദ്ധരിച്ചു. ഒടുവിൽ ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം സമ്മാനിച്ച പഴയ കാമുകനെ മനസ്സിൽ ധ്യാനിച്ച്‌, ഒരു തിരി ചോദിച്ച ആ കപ്പിൾസിനു  ഒരു കെട്ടു തിരിയും ഒരു സുന്ദരമായ വിഷുവും നേർന്നു ഞങ്ങൾ മടങ്ങി.

വിഷുപ്പുലരി. "കേഡീ , കണ്ണ് തുറക്കാതെ എഴുന്നേറ്റോളൂ." മധു ചേട്ടൻ വിളിച്ചുണർത്തി. ഞാൻ കണ്ണടച്ച് എഴുന്നേറ്റു. വിഷുക്കണിക്ക് മുന്നില് ഇരുന്നു. എന്നിട്ട് ആ വർഷത്തെ സമ്പദ് സമൃദ്ധമാക്കാനുള്ള കാഴ്ചകളിലേക്ക് മിഴി തുറന്നു. ഒരു കുഞ്ഞുവിളക്കിന്റെ സ്വർണ്ണവെളിച്ചത്തിൽ ഞാൻ കണ്ടു. അതാ മധു ചേട്ടന്റെ 15.6 ഇഞ്ച്‌ HP ലാപ്ടോപ്പ്! എന്റെ 13.1 ഇഞ്ച്‌ തോഷിബ ലാപ്ടോപ്പ്! വേറാർ യൂ കൃഷ്ണാ??? നമ്മുടെ കഥാ നായകൻ എങ്കെ? ഞാൻ കണ്ണ് തിരുമ്മി വീണ്ടും നോക്കി.
ആഹ് കണ്ടു. കക്ഷി കമ്പ്യൂട്ടറിനകത്ത് ഇരുന്നു ചിരിക്കുന്നു. ഒന്നിൽ സാക്ഷാൽ ഗുരുവായൂരപ്പൻ. മറ്റേതിൽ ഒരു പശുക്കുട്ടിയെ കെട്ടിപ്പിടിച്ചു നില്ക്കുന്ന ഗോപാലകൃഷ്ണൻ. പിന്നെ, തലേന്ന് വാങ്ങിയ ഫ്രൂട്ട്സ് ആൻഡ്‌ വെജിറ്റബിൾസ്, മധു ചേട്ടന്റെ സ്വർണമാല, ഒരു കൂമ്പാരം നാണയങ്ങൾ, പല രാജ്യങ്ങളുടെ കറൻസികൾ അങ്ങനെയങ്ങനെ ഭക്തിയും ടെക്നോളജിയും ഐശ്വര്യവും ഒക്കെ മിക്സ്‌ ചെയ്ത നല്ല ഒന്നാന്തരം കണി.

"ബട്ട്‌, മിസ്റ്റർ ഗോവിന്ദൻ, ഇതൊന്നും വലിയ പുതുമയുള്ള സംഭവം അല്ല കേട്ടോ. കേരളം വിട്ടാൽ ഒരു മാതിരി ടീംസ് ഒക്കെ ഇങ്ങനെ തന്നെയാ ചെയ്യുന്നത്. ഒള്ളത് കൊണ്ട് ഓണം പോലെ എന്നല്ലേ പ്രമാണം. മാത്രമല്ല, (കണ്ണിൽ നിരാശ) നേരത്തെ പറഞ്ഞ കക്ഷികളെയൊന്നും കണ്ടതുമില്ല."
"ചേട്ടാ, പ്ലീസ് നോ ആക്രാന്ത്. ഞാനൊന്ന് തുടർന്നോട്ടെ"

കേവലം നാല് എം.ബി ഇന്റേണൽ മെമ്മറിയും രണ്ട് ജീബി എക്സ്റ്റേണൽ മെമ്മറിയും ഫ്ലാഷ് ഇല്ലാത്ത രണ്ട് മെഗാ പിക്സെൽ ക്യാമറയും ഉള്ള ഒരു നോക്കിയ ഫോണ്‍ ആണ് 2010 മുതൽ എന്റെ സന്തതസഹചാരി. നോ വൈഫൈ, നോ ത്രീജി. നോ വാട്സാപ്പ്, നോ കുന്തം, നോ കുടച്ചക്രം. എന്നിട്ടും ഇതുവരെ എനിക്കൊരു സ്മാർട്ട്‌ ഫോണ്‍ വേണം എന്ന് തോന്നിയില്ല.
"ഇതൊരു രോഗം ആണോ ചേട്ടാ?"
"എനിക്കറിയാവുന്ന ഒരു രോഗം തനിക്ക് ഉണ്ട്. ഇതിനെ ഇംഗ്ലീഷിൽ 'കട്ടിംഗ് കൈ നോ തേക്കൽ ദ സാൾട്ട്' എന്നും  മലയാളത്തിൽ അറുത്ത കൈക്ക് ഉപ്പു തേക്കാത്ത പിശുക്കൻ എന്നും പറയും. പക്ഷേ, മൂവായിരം രൂപയ്ക്ക് വരെ സ്മാർട്ട്‌ ഫോണ്‍ കിട്ടുന്ന ഇക്കാലത്ത് തന്റെ രോഗം, അതാണെന്ന് തോന്നുന്നില്ല."
"എന്താണെങ്കിലും തുറന്നു പറഞ്ഞോളൂ ചേട്ടാ"
"ഡോ, താൻ ആദ്യം സരിതയുടെ കാര്യം പറ. എന്നിട്ട് ആലോചിക്കാം ബാക്കി.

ഒരു ദിവസം ഓഫീസിൽ ചെല്ലുമ്പോൾ ചൈനക്കാരൻ മൊതലാളി മൊബൈലും പിടിച്ച് എന്റെ അടുത്തേക്ക്  ഓടി വരുന്നു. എന്നിട്ട് ഒരു ചോദ്യം. "ഷിയങ്ങ് ജിങ്ങ് ഹ്വാ സരിതാ നായർ കിഷീ ഷുവാ ചും ചും!!!"
"!!!!!!!!!!!"
"മിസ്റ്റർ കേഡി, ഈസ്‌ സരിതാ നായർ ഫ്രം യുവർ പ്ലെയ്സ്?"
കഥയൊന്നും അറിയാത്ത ഞാൻ പറഞ്ഞു. "യെസ്. യെസ്. ഷീ ഈസ്‌ എ പബ്ലിക്‌ ഫിഗർ ഇൻ കേരള. വെരി ബോൾഡ് ആൻഡ്‌ വെരി ഓപ്പണ്‍!"
അങ്ങേര് എന്റെ തോളിൽ തട്ടി, "ലക്കി ഫെല്ലോ". 
"!!!!!!!!!!!"
വർക്ക്‌ ഷോപ്പിൽ ചെന്നപ്പോ ബംഗാളികളൊക്കെ ഓടി വരുന്നു. "ക്യാ ആപ്കോ സരിതാ നായർ കോ മാലൂം ഹേ?" 
"ഹാ ഭായ് ലോക്. മേരാ ഗാവ് വാലാ ഹേ!"
ബംഗാളികളുടെ കണ്ണിൽ അസൂയ. ഇങ്ങനെ ഒരു സംഭവം നടന്ന കാര്യം പോലും ഞാൻ അറിഞ്ഞില്ല എന്നത് അവർക്ക് അറിയില്ലല്ലോ!
മലയാളികളുടെ കാര്യം പിന്നെ പറയണോ? അന്ന്, മിസ്റ്റർ.അണ്ടനും അടകോടനും വരെ വീഡിയോ ഷെയർ ചെയ്തു ക്ഷീണിച്ചുറങ്ങിയ ആ രാത്രിയിൽ, ഞാൻ മാത്രം മറ്റേ സാധനം പോയ അണ്ണാന്റെ പോലെ ഉറക്കം വരാതെ കിടന്നു. ഉറങ്ങിയപ്പോൾ സ്മാർട്ട്‌ ഫോണ്‍ ഇല്ലാത്ത എന്നെ ആഗോള സ്മാർട്ട്‌ ലോകം കല്ലെറിഞ്ഞ് കൊല്ലുന്നത് സ്വപ്നം കണ്ട് ഞാൻ ഞെട്ടിയുണർന്നു. മനസ്സ് മുഴുവൻ മീരാ ജാസ്മിന്റെ ഡയലോഗ് ആയിരുന്നു. "കയ്യിലൊരു സ്മാർട്ട്‌ ഫോണ്‍ ഇല്ലാതെ എത്ര ഓണം ഉണ്ടട്ട് എന്താ കാര്യം?!!!" സാഗർ കോട്ടപ്പുറം പറഞ്ഞത് പോലെ, പിന്നീട് ഞാൻ സൂര്യോദയങ്ങൾ കണ്ടില്ല. പുൽമേടുകളിൽ മേയുന്ന ആട്ടിൻപറ്റങ്ങളെയോ മരുഭൂമിയിൽ അലയുന്ന ഒട്ടകങ്ങളെയോ കണ്ടില്ല. വഴിയരികിൽ തലയുയർത്തി നിൽക്കുന്ന ബുർജ് ഖലീഫയേയോ ജുമൈറ ബീച്ചിൽ സണ്‍ ബാത്ത് ചെയ്യുന്ന സുന്ദരിമാരേയോ കണ്ടില്ല!!!


ഒരേ ഒരു ചിന്ത.... ഒരു സ്മാർട്ട്‌ ഫോണ്‍ വാങ്ങണം! ഇതുവരെ സ്മാർട്ട്‌ ഫോണ്‍
ഇല്ലാതിരുന്നതിന്റെ ക്ഷീണം തീർക്കാൻ ഒരു മികച്ച ഫോണ്‍... ഒടുവിൽ എന്റെ സമയവും വന്നു. കഴിഞ്ഞയാഴ്ച ഞാനും വാങ്ങി ഒരു സ്മാർട്ട്‌ഫോണ്‍. ഒരു ചെറിയ ഐഫോണ്‍6, 64 ജീബി!!! പൊക്കം 5.44 ഇഞ്ച്‌, വണ്ണം 2.64 ഇഞ്ച്‌, കനം 0.27 ഇഞ്ച്‌.  നിറം സ്പേസ് ഗ്രേ. വളവും ചുളിവും ഒന്നും ഇല്ലാത്ത ഒരു ചുള്ളൻ!

"തനിക്ക് പൊങ്ങച്ചം വിളമ്പാൻ ആണോ ഈ ബ്ലോഗും തുറന്നു വച്ച് ഇരിക്കുന്നത്?"
"ചേട്ടാ അത് പിന്നെ... ഞാൻ..."
 "ഡോ, ഐ ഫോണ്‍ 6 ഇറങ്ങിയതിനു ശേഷം ഇതിനകം പത്തു മില്യണിൽ ഏറെ  ഐഫോണുകൾ വിറ്റഴിഞ്ഞു. അതിലൊരെണ്ണം താനും വാങ്ങി. അത്രയല്ലേയുള്ളൂ?"
"ചേട്ടാ, അങ്ങനെ പുച്ഛിക്കരുത്. ഈ 2014 നവംബർ വരെ ഒരു സ്മാർട്ട്‌ ഫോണ്‍ പോലും ഉപയോഗിക്കാതെ നേരെ ഐ ഫോണിലേക്ക് ചാടിയ എത്ര പേർ കാണും ഈ പത്തു മില്യണിൽ? 
നോ തേക്കൽ ദ സാൾട്ട് രോഗമുള്ള എത്ര പേർ കാണും ഈ പത്തു മില്യണിൽ?
ഫോണ്‍ കയ്യിൽ കിട്ടിയിട്ടും ഉപയോഗിക്കാൻ അറിയാത്ത എത്ര പേർ കാണും ഈ പത്തു മില്യണിൽ!!!?"
"ഡോ, താനെന്താ ആളെ കളിയാക്കുവാ? ഇതിലെവിടാടോ സരിതാ നായർ?"
"ഈ സരിതയാരാ ചേട്ടന്റെ അമ്മായീടെ മോളോ? ആരെങ്കിലും എവിടെയെങ്കിലും സരി... എന്ന് പറഞ്ഞു തുടങ്ങിയാൽ ചാടി വീണോളും. ഞാൻ ആദ്യമേ പറയാൻ വന്നതാ, ചേട്ടൻ വിചാരിക്കുന്ന പോലെ ഒന്നും ഇല്ലെന്ന്. അതിന് എന്നെ പറയാൻ സമ്മതിക്കേണ്ടേ? പിന്നെ, എന്തൊക്കെ പറഞ്ഞാലും എനിക്ക് മോട്ടിവേഷൻ തന്നത് അവരല്ലേ?"
"തേങ്ങാക്കൊല!"

വാൽക്കഷ്ണം:
ഐഫോണ്‍ ആനയാണ് കുതിരയാണ് എന്നൊക്കെ പറഞ്ഞ് എന്നെ പ്രലോഭിപ്പിച്ച നിഖിലിന് പ്രത്യേകം നന്ദി.
"രണ്ടു ലാപ്ടോപ് ഒരുമിച്ചു കണി കണ്ടപ്പോ എന്റെ ഗുരുവായൂരപ്പാ, ഇത് ഞാൻ ഒട്ടും നിരീച്ചില്യ ട്ടോ!
ബൈ ദ വേ, വാസ്സപ്പ് ഗുരുവായൂരപ്പൻ?!!!"

Sunday 2 November 2014

മരണമെത്തുന്ന നേരത്ത്...

"അളിയാ, മറ്റേ പുലി അയാളെ കൊല്ലുന്ന വീഡിയോ കണ്ടോ?" അത്താഴം കഴിക്കുന്നതിനിടയിൽ സഹമുറിയന്റെ അന്വേഷണം. ഡൽഹിയിലെ മൃഗശാലയിൽ വെള്ളക്കടുവ ഒരാളെ കടിച്ചു കൊന്നതിനെക്കുറിച്ചാണ് ചോദ്യം. "വാർത്ത വായിച്ചു. വീഡിയോ പ്ലേ ചെയ്തില്ല" ഞാൻ പറഞ്ഞു. പക്ഷേ, അന്ന് കൂടുതലും ഞാൻ ചിന്തിച്ചത് അതിനെ കുറിച്ചായിരുന്നു. അരവിന്ദ് അഡിഗയുടെ 'The White Tiger' നെ കുറിച്ചും മഹാഭാരതത്തിലെ യക്ഷ പ്രശ്നത്തെ കുറിച്ചും. പക്ഷേ, അതും ഇതും മറ്റേതും തമ്മിൽ ക്യാ കണക്ഷൻ? 

 മഹാഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭാഗങ്ങളിൽ ഒന്നാണ് യക്ഷപ്രശ്നം. ആ കഥ കേൾക്കാത്തവർക്കായി ഒന്ന് ചുരുക്കി പറയാം.

"സ്റ്റോപ്പ്‌ സ്റ്റോപ്പ്‌. ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു പറഞ്ഞു തീർന്നതല്ലേയുള്ളൂ. അപ്പോഴേക്കും വേണോ അടുത്ത പുരാണം? താൻ ഒരു പഴഞ്ചൻ ആണെന്ന് വായനക്കാർ തെറ്റിദ്ധരിക്കും മിസ്റ്റർ."

"നോ മാൻ. ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു ഒരു കോമഡി സ്കിറ്റ് ആയിരുന്നു. ഇത് പക്ഷേ, ധാർമികതയും അറിവും തത്വചിന്തയും ഒക്കെ ഒത്തു ചേർന്ന ഒരു പുണ്യ പുരാണ നാടകമാണ് ഹേ! മാത്രമല്ല പുട്ടിനു പീര പോലെ, നോവലും കവിതയും ഒക്കെ കുത്തിത്തിരുകിയിട്ടുമുണ്ട്."

"തനിക്ക് അത്ര വിശ്വാസമാണെങ്കിൽ നാടകം തുടരട്ടെ..."

ഈശ്വരോ രക്ഷതു!

വനവാസ കാലത്ത് ഒരിക്കൽ യുധിഷ്ഠിരന്റെ ദാഹമകറ്റാൻ നകുലൻ വെള്ളം അന്വേഷിച്ച് പോയി. കുറച്ചകലെ അദ്ദേഹം മനോഹരമായ ഒരു പൊയ്ക കണ്ടെത്തുകയും ചെയ്തു. പക്ഷേ, വെള്ളം എടുക്കുന്നതിൽ നിന്നും ഒരു കൊക്ക് അവനെ തടഞ്ഞു. തന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ വെള്ളം എടുത്തു കുടിച്ചാൽ പിന്നെ ജീവനോടെ കാണില്ല എന്നൊരു ഭീഷണിയും. ഒരു കൊക്കിന്റെ ഭീഷണി, അതും പഞ്ചപാണ്ഡവന്മാരിൽ ഒരാളായ നകുലനോട്! നകുലൻ അത് അവഗണിച്ച് വെള്ളം കുടിക്കുകയും അവിടെ തന്നെ മരിച്ചു വീഴുകയും ചെയ്തു. നകുലനെ അന്വേഷിച്ചു വന്ന സഹദേവനും പിന്നെ വന്ന അർജുനനും ഭീമനും ഇത് തന്നെ സംഭവിച്ചു. ഒടുവിൽ യുധിഷ്ഠിരനും എത്തി കുളക്കരയിൽ. വെള്ളം കൊണ്ട് വരാൻ പോയ അനുജന്മാർ വെള്ളമടിച്ചു വടിയായി കിടക്കുന്നു! നമ്മുടെ യുധി ചുറ്റും നോക്കി. അതാ ഒരു കൊക്ക്. കൂടെ, നേരത്തേ പറഞ്ഞ അതേ ഭീഷണിയും. യുധി പറഞ്ഞു, "എന്റെ അനുജന്മാരെ കൊല്ലാൻ മാത്രം ശക്തിയുള്ള അങ്ങ് കേവലം ഒരു കൊക്കല്ല എന്ന് മനസ്സിലായി. ദയവായി, സത്യം വെളിപ്പെടുത്തണം". താൻ ഒരു യക്ഷനാണ് എന്ന് കൊക്ക് മറുപടി കൊടുത്തു. യുധിഷ്ഠിരൻ ഉത്തരങ്ങൾ പറയാൻ തയ്യാറായി. പിന്നീടു യക്ഷൻ ചോദിച്ച ചോദ്യങ്ങളും യുധിഷ്ഠിരൻ നല്കിയ മറുപടികളും ആണ് 'യക്ഷപ്രശ്നം' എന്നറിയപ്പെടുന്നത്. ശാസ്ത്രവും തത്വചിന്തയും യുക്തിയും ഇടകലർന്ന യുധിഷ്ഠിരന്റെ മറുപടികൾ സഹസ്രാബ്ദങ്ങൾക്കിപ്പുറവും പ്രസക്തമായി നിലകൊള്ളുന്നു എന്നതാണ് യക്ഷപ്രശ്നത്തെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഉദാഹരണത്തിന്, പുല്ലിനേക്കാൾ അധികം ഉള്ളത് എന്ത്? ആകാശത്തേക്കാൾ ഉയരം ആർക്ക്? രോഗിയുടെ സുഹൃത്ത് ആര്?  അങ്ങനെയങ്ങനെ നിരവധി ചോദ്യങ്ങൾ. യുധിഷ്ഠിരന്റെ സുചിന്തിതമായ ഉത്തരങ്ങൾ... ആരണ്യ പർവത്തിലാണ് ഈ ഭാഗം ഉൾപ്പെടുന്നത്.കഴിയുമെങ്കിൽ കണ്ടെത്തി വായിക്കാൻ ശ്രമിക്കൂ. യക്ഷപ്രശ്നത്തിൽ  എനിക്കേറ്റവും ഇഷ്ടപ്പെട്ട ചോദ്യത്തിനെ അന്ന് മുഴുവൻ ഞാൻ കേഡിക്കണ്ണുകളിലൂടെ നോക്കുകയായിരുന്നു.

ക: ആശ്ചര്യ:?                       ആശ്ചര്യം എന്താണ്?                         What is Wonder ?

ഒന്നോർത്തു നോക്കിയാൽ എന്തോരം ആശ്ചര്യങ്ങളാ നമുക്ക് ചുറ്റും.
പിരമിഡ് മുതൽ ബുർജ് ഖലീഫ വരെ.
മഞ്ഞു തുള്ളി മുതൽ നയാഗ്ര വെള്ളച്ചാട്ടം വരെ.
ജോർജ് ക്ലൂണി മൂന്നാമതും പെണ്ണ് കെട്ടിയത് മുതൽ ഐശ്വര്യാ റായിയുടെ പ്രസവം വരെ... നമ്മുടെയൊക്കെ കാര്യം, കഷ്ടം തന്നെ മൊതലാളീ, കഷ്ടം തന്നെ!

യുധിഷ്ഠിരന്റെ ആശ്ചര്യം ഇതായിരുന്നു.

 അഹന്യഹനി ഭൂതാനി ഗച്ഛന്തീഹ യമാലയം|
ശേഷാ: സ്ഥാവരമിച്ഛന്തി കിമാശ്ചര്യമത: പരം||

 കാലം കൈ കൂപ്പി നിൽക്കുന്ന, ധർമപുത്രന്റെ മറുപടി:
"ദിവസേന ജീവജാലങ്ങൾ യമലോകത്തേക്ക് യാത്രയാവുന്നു. ശേഷിക്കുന്നവർ മരണമില്ലാത്തവരായിരിക്കാൻ  ആഗ്രഹിക്കുന്നു. ഇതിൽപരം ആശ്ചര്യം എന്താണ്?"

ശരിയല്ലേ, ഇതിൽപരം ആശ്ചര്യം എന്താണ്? വർഷങ്ങൾ, നൂറ്റാണ്ടുകൾ എത്രയോ പെയ്തൊഴിഞ്ഞു. കാലമെത്രയോ പുരോഗമിച്ചു. പക്ഷേ, മരണമെന്ന മഹാസത്യം തലയുയർത്തി നിൽക്കുമ്പോഴും, മരിക്കാതിരുന്നെങ്കിൽ എന്ന് ഒരു വട്ടമെങ്കിലും ആഗ്രഹിക്കാത്തവർ ആരുണ്ട്? യുധിഷ്ഠിരന്റെ മറുപടികളിൽ സന്തുഷ്ടനായ യക്ഷൻ, വെള്ളം കുടിക്കാനുള്ള അനുവാദത്തോടൊപ്പം ഒരു സഹോദരനെ ജീവിപ്പിക്കാനുള്ള ഓഫറും കൊടുത്തു. ആരായാലും കണ്‍ഫ്യുഷൻ ആയിപ്പോകും. ഭീമനെ വേണോ അതോ അർജുനനെ മതിയോ എന്ന കണ്‍ഫ്യുഷൻ. അതവിടെ നിൽക്കട്ടെ!

അരവിന്ദ് അഡിഗയുടെ 'The White Tiger' വായിച്ചപ്പോഴാണ് ഞാൻ വെള്ളക്കടുവയെ കുറിച്ച് ആദ്യമായി ചിന്തിക്കുന്നത്.
ഇന്ത്യ സന്ദർശിക്കാൻ വരുന്ന ചൈനീസ് പ്രധാനമന്ത്രിക്ക് കഥാനായകൻ എഴുതുന്ന കത്തിന്റെ രൂപത്തിലാണ് ആ നോവലിന്റെ അവതരണം. പൊറോട്ട കീറുന്നത് പോലെയാണ് ആ നോവൽ ഇന്ത്യയുടെ പ്രതിച്ഛായയെ കീറി മുറിക്കുന്നത്! ഓരോ പേജിലും വിമർശനം. ഘോരമായ വിമർശനം. എന്നിട്ടെന്താ? ആ വർഷത്തെ(2008) ബുക്കർ സമ്മാനം നല്കി സായ്പ്പന്മാർ അഡിഗയെ ആദരിച്ചു! മറ്റൊന്ന് കൂടി ചേർത്ത് വായിക്കണം. ഇന്ത്യയുടെ ചേരി മുഖം അനാവരണം ചെയ്ത 'സ്ലം ഡോഗ് മില്യണയർ' ആ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങൾ വാരിക്കൂട്ടുക കൂടി ചെയ്തു. ഇന്ത്യയെ കുറ്റം പറഞ്ഞാൽ സായ്പ്പന്മാർക്ക് സന്തോഷം ആവും എന്ന് ചുരുക്കം! പക്ഷേ, ചായപ്പീടികയിലോ കവലയിലോ നിന്ന് കുറ്റം പറഞ്ഞാൽ പോരാ. ലോകത്തിനു മുമ്പിൽ ചെന്ന് നിന്ന് കാര്യകാരണസഹിതം ഉറക്കെ വിളിച്ചു പറഞ്ഞു നാറ്റിക്കണം. അവാർഡ്‌ എപ്പോ കിട്ടി എന്ന് ചോദിച്ചാൽ മതി. 
അപ്പൊ, പറഞ്ഞു വന്നത്... വൈറ്റ് ടൈഗർ.
ആ നോവലിലെ, കേന്ദ്ര കഥാപാത്രം ബൽറാം, സ്വയം ഒരു വെള്ളക്കടുവ എന്നാണ് വിശേഷിപ്പിക്കുന്നത്. അയാളുടെ വ്യക്തിത്വം ഒരു വെള്ളക്കടുവയുടേത് പോലെ വ്യത്യസ്തമാണ് എന്ന് അയാൾ കരുതുന്നു. ജീനിലെ മാറ്റം മൂലം, ഓറഞ്ച് നിറം നൽകുന്ന പദാർത്ഥം ശരീരത്തിൽ ഇല്ലാതെ വരുമ്പോഴാണ് ഒരു വെള്ളക്കടുവ ജനിക്കുന്നത്. ആയിരക്കണക്കിന് കടുവകളിൽ ഒന്ന് മാത്രം അങ്ങനെ വെള്ളക്കടുവയായിത്തീരുന്നു. കടുവകൾ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ഒരു വെള്ളക്കടുവയായിരിക്കുക എന്നത് എത്ര അപൂർവതയാണ്, അല്ലെ?  


അങ്ങനെ അപൂർവങ്ങളിൽ അപൂർവമായ ഒരു കടുവയുടെ കടിയേറ്റ് മരിക്കുക എന്ന് വെച്ചാൽ! മരിക്കാതിരിക്കുക എന്നാ ആഗ്രഹത്തോളം തന്നെ ആശ്ചര്യജനകമാണ് ചില മരണങ്ങളും. അന്ന് മുഴുവൻ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു! ഒരു വെള്ളക്കടുവയുടെ കടിയേറ്റുള്ള മരണം ഒരാളുടെയും വന്യമായ സങ്കൽപ്പങ്ങളിൽ പോലും ഉണ്ടാകാനിടയില്ല. ഉവ്വോ? എന്നിട്ടും ആ പാവം മനുഷ്യൻ, സഹജീവികളുടെ ക്യാമറകൾക്ക് വിരുന്നൊരുക്കി ഒരു വെള്ളക്കടുവയ്ക്ക് കഴുത്ത് നീട്ടി... ഞാൻ എങ്ങനെ ചിന്തിക്കാതിരിക്കും? അല്ല, പറഞ്ഞിട്ട് കാര്യമില്ല. പണിയൊന്നും ചെയ്യാതെ ഓഫീസിൽ കുത്തിയിരുന്നാൽ ഇതല്ല ഇതിനപ്പുറവും തോന്നും!

അതുകൊണ്ട് നമുക്കൊരു യൂ ടേണ്‍ എടുത്ത് യക്ഷന്റെ അടുത്തേക്ക് മടങ്ങാം. യുധി പറഞ്ഞു: "അങ്ങ് നകുലനെ ജീവിപ്പിച്ചാലും". 
"ബട്ട്‌ വൈ?" നമ്മളെ പോലെ യക്ഷനും ചോദിച്ചു. ഭീമനെയും അർജുനനെയും വേണ്ടെന്നു വെക്കാൻ എന്താണ് കാരണം? 
"പാണ്ഡുവിന് കുന്തിയിൽ പിറന്ന മകനായി ഞാൻ ജീവിച്ചിരിപ്പുണ്ട്. മാദ്രിയിൽ പിറന്ന നകുലനാണ് ഇനി ജീവിക്കേണ്ടത്. അല്ലാതെ കഴിവിന്റെയും കരുത്തിന്റെയും അളവ് വെച്ച് അനുജനെ തിരഞ്ഞെടുക്കുന്നത് ധർമമല്ല". (പഞ്ചപാണ്ഡവൻമാരിൽ ആദ്യത്തെ മൂന്നു പേർ കുന്തിയുടെ മക്കളാണ്. നകുല സഹദേവന്മാർ മാദ്രിയുടെയും. പാണ്ഡു മരിച്ചപ്പോൾ മാദ്രി ചിതയിൽ ചാടി മരിച്ചു. പിന്നെ കുന്തിയാണ് എല്ലാവരേയും വളർത്തിയത്.)
ഹാ! നാലനുജന്മാർ മരിച്ചു കിടക്കുമ്പോഴും സമചിത്തത വെടിയാതെ, സംശയലേശമന്യേ യുധിഷ്ഠിരന്റെ മറുപടി. എത്ര മഹത്തായ ചിന്ത! 
ഇത്ര മനോഹരവും മഹത്തരവുമായ കാഴ്ചപ്പാടുകൾ ലോകത്തിനു നൽകിയ ഋഷീശ്വരന്മാർക്ക് പ്രണാമം. വെറുതെയാണോ മാക്സ് മുള്ളറും റുഡോൾഫ് റോത്തും ഒക്കെ അടങ്ങാത്ത ആവേശത്തോടെ ഭാരതത്തിലേക്ക് എത്തിയത്? ഷേക്ക്‌സ്പിയറും ഷെല്ലിയും ജനിച്ച സ്ഥലങ്ങളിൽ മനുഷ്യവാസം ആരംഭിക്കുന്നതിനു മുന്നേ, മനുഷ്യസങ്കൽപ്പങ്ങളുടെ പരിധി അളന്നവരായിരുന്നു നമ്മുടെ പൂർവികർ. പക്ഷേ, പിന്നീടുള്ള വഴികളിൽ എവിടെയോ വച്ച് നാം നമ്മളെ മറന്നു. ഈ മറവിയാണ് ഭാരതം ഇന്ന് നേരിടുന്ന മൂല്യച്യുതിയുടെ ഒരു കാരണം. പറഞ്ഞു പറഞ്ഞു കാട് കയറിയപ്പോഴാണ് കണ്ടത്, ദാ കാട്ടിൽ നിൽക്കുന്നു യുധിഷ്ഠിരനും യമനും! "നിന്റെ അറിവിലും ധർമബോധത്തിലും ഞാൻ സന്തുഷ്ടനായിരിക്കുന്നു" യമൻ പറഞ്ഞു.
കൊച്ചു ഗോവിന്ദന് തെറ്റിപ്പോയി, യമനല്ല, യക്ഷനാണ് പറഞ്ഞത് എന്ന് തെറ്റിദ്ധരിച്ചവർക്ക് തെറ്റി! പറഞ്ഞത് യമൻ തന്നെ. യുധിഷ്ഠിരന്റെ പിതാശ്രീ! അപ്പൊ, യക്ഷനോ? യുധിഷ്ഠിരനെ പരീക്ഷിക്കാൻ കൊക്കിന്റെ/യക്ഷന്റെ വേഷം ധരിച്ചെത്തിയ സാക്ഷാൽ കാലനായിരുന്നു അത്. മകന്റെ അറിവിലും ധർമബോധത്തിലും അദ്ദേഹം സന്തുഷ്ടനായി. മരിച്ചു കിടന്ന നാലുപേരെയും ജീവിപ്പിച്ച് അനുഗ്രഹിച്ച് അദ്ദേഹം യാത്രയായി. 

കഥ കലാശ് ഹോ ഗയാ.

അതൊക്കെ ശരി. പക്ഷേ, ഈ ലേഖനത്തിന്റെ ഉള്ളടക്കവും ടൈറ്റിലും തമ്മിൽ വലിയ ബന്ധം ഒന്നും ഇല്ലല്ലോ മോനെ? 
ഓ, അത് ശരിയാണല്ലോ. ഇപ്പ ശരിയാക്കി തരാം!

"മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ 
ഇത്തിരി നേരം ഇരിക്കണേ.
കനലുകൾ കോരി മരവിച്ച വിരലുകൾ 
ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ..."
പക്ഷേ, ഒരു വെള്ളക്കടുവ കടിക്കുമ്പോൾ, ഹാർട്ട് അറ്റാക്ക്‌ വന്ന് പിടയുമ്പോൾ, വണ്ടി ഇടിക്കുമ്പോൾ, സുനാമി വരുമ്പോൾ... ആരാണ് പ്രിയതമയെ തലോടുന്നത്? അവളുടെ ഗന്ധം കലർന്ന ശ്വാസകണിക അവസാനമായി ഉള്ളിലേക്കെടുക്കുന്നത്? 
തൊട്ടടുത്തുള്ളപ്പോൾ ഒന്നു പുഞ്ചിരിക്കുക പോലും ചെയ്യാതെ, മരിക്കാൻ കിടക്കുമ്പോൾ സെന്റിമെന്റലാവുന്ന, നമ്മുടെ ആ സൈക്കോളജി! ആശ്ചര്യം തന്നെ!





Thursday 9 October 2014

ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!

"ഉണ്ണ്യമ്മേ... ഉണ്ണ്യമ്മേ... കുടുമ്പിയെ ഞാൻ പിടിച്ചു!
 ഉണ്ണ്യമ്മേ... കുടുമ്പിയെ ഞാൻ പിടിച്ചു..."
 കുമ്പിടിയെ കയ്യോടെ പൊക്കിയ വിവരം പറയാൻ ഓടിയടുത്ത കേശവൻ നായർ ഞെട്ടി. പകച്ചു! ശുഭ്രവസ്ത്ര ധാരിയായി ദാ ഇരിക്കുന്നു കുമ്പിടി വീടിന്റെ ഉമ്മറത്ത്. "എന്താ കേശവാ?" കുമ്പിടി ചോദിച്ചു. കേശവൻ നായർ അറിയാതെ കൈ കൂപ്പി പോയി. അടുത്ത് വന്ന കേശവനെ നോക്കി കുമ്പിടി ജപിച്ചു.

"ജംബൂ ഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപി കമ്പിത ശാഖാഭ്യാത് 
 ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!"



സാഹചര്യത്തിന് യോജിച്ച ഭീകര മന്ത്രം! കേശവൻ നായർ ബോധം കെട്ട് വീണു. രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ കുമ്പിടി കിതച്ചു. ആഹ്!
എന്തായിരുന്നു നമ്മുടെ കുമ്പിടി ജപിച്ച ഭീകര മന്ത്രം?
അതൊരു കഥയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു കഥ. അക്കഥയാണ് ഇക്കുറി.

ഭോജരാജാവിന്റെ കൊട്ടാരം. സദസ്സ് ഡെസ്പ്പടിച്ചിരിക്കുകയാണ്. തലേ ദിവസത്തെ ഹോംവർക്ക്‌ ആരും ചെയ്തിട്ടില്ല! എങ്ങനെ ചെയ്യും. അമ്മാതിരി ചോദ്യം അല്ലേ കൊടുത്തു വിട്ടത്. 'ക ഖ ഗ ഘ' എന്ന് അവസാനിക്കുന്ന ഒരു ശ്ലോകം തയ്യാറാക്കണം. ഇംഗ്ലീഷ് പരീക്ഷയിൽ തോറ്റ ടിന്റുമോൻ പറഞ്ഞത് പോലെ, പലരും പറഞ്ഞു "അണ്‍പോസ്സിബിൾ!". 

"ചെമ്പനീർ പൂക്കുന്നതായ് നിനക്കായ് " എന്ന വരി ആയിരുന്നെങ്കിൽ, പണ്ട് ഞാൻ എഴുതിയ കവിത മതിയായിരുന്നു.

"ഒരു സൈക്കിളിൽ പാട്ടും മൂളി വഴിവക്കിലേ
മാഞ്ചോട്ടിൽ ഞാൻ വന്നതോർമ്മയില്ലേ
അന്ന് ലവ് ലെറ്ററിൽ ഞാനെഴുതീ എന്റെ
ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്"

അതും അല്ലെങ്കിൽ അതിന്റെ അനുകരണമായ,

"ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
ഒരുവേള നിൻ നേർക്ക് നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞു എന്റെ
ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്"

എന്നോ എഴുതാമായിരുന്നു. (ഇത് പിന്നീട് ചലച്ചിത്ര ഗാനമായി എന്നോ, ഹിറ്റായി എന്നോ ഒക്കെ കേട്ടു!)

പക്ഷേ, ക ഖ ഗ ഘ എന്ന് പറയുമ്പോൾ??? നോ വേ! അപ്പോഴാണ്‌ നമ്മുടെ കാളിദാസൻ ക്ലാസ്സിലേക്ക്, അതായത് സദസ്സിലേക്ക് കടന്നു വന്നത്. "ഗുഡ് മോണിംഗ് രാജാവേ"
"മോണിംഗ്. മോണിംഗ്.  മണി പതിനൊന്നായി. എന്താ ലേറ്റ് ആയത്?"
"പത്തേകാലിന്റെ കുതിരവണ്ടി മിസ്സായി മൈ ലോർഡ്‌. പിന്നെ പത്തേ ഇരുപതിന്റെ കാളവണ്ടിയിലാ വന്നത്."
"ഹോം വർക്ക്‌ ചെയ്തിട്ടുണ്ടോ?"
 "ഞാൻ ഇന്നലെ ലീവ് ആയിരുന്നു യുവർ എക്സലൻസി"
"നോ എക്സ്ക്യൂസസ്. ഉത്തരം പറഞ്ഞിട്ട് ഇരുന്നാൽ മതി."
"ആയിക്കോട്ടെ! പക്ഷേ, ചോദ്യം എന്താണാവോ?"
"സമസ്യാ പൂരണം ആണ്. ക ഖ ഗ ഘ"
ഓഹോ. അപ്പോൾ അതാണ്‌ സംഗതി. സമസ്യാപൂരണം എന്ന് വച്ചാൽ, ചോദ്യകർത്താവ്‌ഒരു വരി തരും. ഒരു ശ്ലോകത്തിന്റെ അവസാന വരി. അതിനനുസരിച്ചുള്ള ആദ്യ മൂന്ന് വരികൾ തയ്യാറാക്കൽ ആണ് സമസ്യാപൂരണം. പക്ഷേ, ഒരു പ്രശ്നമുണ്ട്. പ്രൊജക്റ്റ്‌ പ്രസന്റേഷന്റെ സമയത്ത് H O D ചോദിക്കുന്ന പോലെ, ചോദ്യത്തിന് ഒരു ലോജിക്കും ഉണ്ടാവില്ല. പക്ഷെ ഉത്തരത്തിനു നല്ല ലോജിക് വേണം. അതാണതിന്റെ ബൂട്ടി! കാളിദാസന്റെ മനസ്സിന്റെ താളിയോലയിൽ നാലക്ഷരങ്ങൾ മിന്നി. ക ഖ ഗ ഘ.
ഓണ്‍ ദി സ്പോട്ടിൽ അദ്ദേഹം മറുപടി കൊടുത്തു.

"കാ ത്വം ബാലേ? കാഞ്ചന മാലാ 
കസ്യാ പുത്രീ? കനക ലതായാ 
കിം തേ ഹസ്തേ? താളീ പത്രം.
കാ വാ രേഖാ? ക ഖ ഗ ഘ!"

മലയാളം ഇങ്ങനെ:      
നീ ആരാണ് കുട്ടീ? കാഞ്ചന മാല.
ആരുടെ മകൾ? കനകലതയുടെ 
കയ്യിലെന്താ? താളിയോല.
എന്താ എഴുത്ത്? ക ഖ ഗ ഘ.

പെർഫെക്റ്റ്‌! ഉത്തരത്തിൽ നിന്നും ചോദ്യം ഉണ്ടാക്കിയ പോലെ ചേർന്നിരിക്കുന്ന വരികൾ! കാളിദാസന് മാത്രം പറ്റുന്നത്. സദസ്സ് എഴുന്നേറ്റു നിന്ന് കയ്യടിച്ചു. രാജാവ് 100 ഗോൾഡ്‌ കോയിൻ ഗിഫ്റ്റ് കൊടുത്തു. പിന്നെ രാജ്യകാര്യങ്ങളെ കുറിച്ച് ചർച്ച നടന്നു. ഈ സമയത്തൊക്കെ കുറേക്കൂടി സങ്കീർണ്ണമായ ഒരു സമസ്യ ആലോചിക്കുകയായിരുന്നു മിസ്റ്റർ. ഭോജൻ. ഒടുവിൽ രണ്ടു കിടിലോൽക്കിടിലൻ സമസ്യകൾ നമ്മുടെ ബഷീർ സ്റ്റൈലിൽ രാജാവ് കണ്ടെത്തി.
1) ടഡണ്ട ടണ്ടണ്ട ടഡണ്ട ടണ്ട!
2)  ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!
രണ്ടും ഹോം വർക്ക്‌ ആയി കൊടുത്തു വിട്ടു. സഭ പിരിയുമ്പോൾ, കാളിദാസൻ മെനഞ്ഞെടുക്കുന്ന ഭാവന എന്തായിരിക്കും എന്ന് മാത്രമായിരുന്നു രാജാവിന്റെ സംശയം...

പിറ്റേന്ന് പത്തേകാലിന്റെ വണ്ടിക്ക് തന്നെ എല്ലാവരും ഹാജരായി. രാജാവ്‌  ചോദിച്ചു " വല്ലതും നടന്നോ?". ടീച്ചർ ക്ലാസ്സിനോട് ചോദ്യം ചോദിക്കുമ്പോൾ കുട്ടികൾ എല്ലാം പഠിപ്പിസ്റ്റിനെ നോക്കുന്നത് പോലെ, സഹകവികൾ എല്ലാം കാളിദാസനെ നോക്കി. കാളിദാസൻ പറഞ്ഞു " ഒന്നും നടന്നില്ല മഹാരാജൻ. ചിലതൊക്കെ വീണു". കാളിദാസൻ സമസ്യ പൂരിപ്പിച്ചുവെന്നു രാജാവിന് മനസിലായി. "വീണതെന്താണെന്ന് കേൾക്കട്ടെ" രാജാവ്‌ ആവശ്യപ്പെട്ടു.

 "ജംബൂ ഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപി കമ്പിത ശാഖാഭ്യാത് 
 ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!"

കുസൃതിയും ലോജിക്കും നിറഞ്ഞ ഒരു കുട്ടിക്കവിത!

കുരങ്ങൻ കുലുക്കുന്ന ചില്ലയിൽ നിന്ന് 
പഴുത്ത ഞാവൽ പഴങ്ങൾ 
 ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു എന്ന് 
നിർമലമായ വെള്ളത്തിലേക്ക് വീഴുന്നു.

ലളിതം. സുന്ദരം! അഞ്ചാം ക്ലാസിലെ സംസ്കൃത പാഠപുസ്തകത്തിന് നന്ദി പറഞ്ഞ് കുമ്പിടി ബാക്കിയുള്ള ചിക്കെൻ ഫ്രൈ അകത്താക്കാൻ പുറത്തേക്ക് യാത്രയായി.
പിൻകുറിപ്പ്: കഥ കഴിഞ്ഞു. ഇനിയും എന്താണാവോ നോക്കുന്നത്? ഓഹോ! രണ്ടാമത്തെ ഹോം വർക്കിന്റെ ഉത്തരം, അല്ലെ? അത് പിന്നെ പറയാം.
ടഡണ്ട ടണ്ടണ്ട ടഡണ്ട ടണ്ട!

Wednesday 1 October 2014

ബാറുകളേ... നിങ്ങൾക്ക് വിട!

അങ്ങനെ, നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ബാറുകൾ അടച്ചു പൂട്ടുകയാണ്. യേശുദാസിന്റെ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം പോലും മലയാളിയുടെ ജീവിതത്തിൽ ഇല്ല എന്ന് പറയുന്നത് പോലെയായിരുന്നു ബാറുകളുടെ കാര്യവും. പത്ര വാർത്തകളുടെ രൂപത്തിൽ, മന്ത്രി പുങ്കന്മാരുടെ പ്രസ്താവനകളുടെ രൂപത്തിൽ, മിനിമം, ബാറിൽ നിന്നിറങ്ങിയ ഒരു സഹയാത്രികന്റെ രൂപത്തിലെങ്കിലും അവ നമ്മുടെ ജീവിതത്തിൽ ദിവസവും ഇടപെട്ടു. കാര്യം, ഞാൻ മദ്യപിക്കില്ലെങ്കിലും, ഐസ് ക്യൂബ്സ്  ഇട്ട ക്രിസ്റ്റൽ ഗ്ലാസ്സിലേക്ക്‌ രണ്ടു പെഗ്ഗ് ഷിവാസ് ഒഴിച്ച് അടിച്ച്, കൂട്ടുകാരുടെ കൂടെയിരുന്ന് വിശേഷങ്ങൾ പങ്കു വെക്കുന്നതിന്റെ ആ ഒരു സുഖം എനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ!!!
പക്ഷേ, മദ്യപാനം മൂലം തകരുന്ന കുടുംബങ്ങളിലെ വീട്ടമ്മമാർക്ക്, അതായത് നമ്മിൽ പലരുടെയും അമ്മമാർക്ക് താത്കാലികമായെങ്കിലും ആശ്വാസം നൽകുന്ന തീരുമാനം എന്ന നിലയിലാണ് ഞാൻ ഈ നീക്കത്തെ കാണുന്നത്.

മദ്യനിരോധനം എന്ന ആവശ്യം സമൂഹത്തിന്റെ പല കോണുകളിൽ നിന്നും കേട്ട് തുടങ്ങിയിട്ട് കാലമെത്രയോ ആയി. ഒടുവിൽ, പൂട്ടിയ നാനൂറ്റി ചില്വാനം ബാറുകൾ തുറക്കല്ലേ, തുറക്കല്ലേ എന്നു മാത്രമാണ് സുഗതകുമാരി ടീച്ചർ പോലും സുധീരൻ മാഷിനോട് ആവശ്യപ്പെട്ടത്. പക്ഷേ, ടീച്ചറെ അത്ഭുതപ്പെടുത്തിക്കൊണ്ട്, സുധീരനെയും ചെന്നിത്തലയെയും നിഷ്പ്രഭരാക്കിക്കൊണ്ട്, വെള്ളാപ്പള്ളിയെയും വെള്ളമടിക്കാരെയും കരയിച്ചു കൊണ്ട് ശ്രീ. ഉമ്മൻ ചാണ്ടി തുറുപ്പ് ഗുലാൻ ഇറക്കി പ്രഖ്യാപിച്ചു. "തുറന്നു വച്ചിരിക്കുന്ന മുന്നൂറ്റി ചില്വാനം ബാറുകൾ കൂടി പൂട്ടും. ബെവ്കോ ഔട്ട്‌ലെറ്റുകൾ ഘട്ടം ഘട്ടമായി പൂട്ടും. പത്തു വർഷത്തിനപ്പുറം, പഞ്ചനക്ഷത്ര ബാറുകൾ മാത്രമുള്ള കേരളം!" സെക്രട്ടേറിയറ്റിന് രണ്ടു ദിവസം അവധി കൊടുത്ത്, LDF ന്റെ ഉപരോധസമരം അവസാനിപ്പിച്ച ബുദ്ധിയെ, കടത്തി വെട്ടുന്ന ഒടുക്കത്തെ ബുദ്ധി! പിറ്റേന്നത്തെ മാതൃഭൂമിയിൽ സുഗതകുമാരി ടീച്ചർ ആദ്യം നന്ദി രേഖപ്പെടുത്തിയത് ഉമ്മൻ ചാണ്ടിക്കായിരുന്നു. സ്വാഭാവികമായും, കയ്യൊതുക്കത്തോടെയും ദീർഘ വീക്ഷണത്തോടെയും ചെയ്യേണ്ട ഈ നടപടി വിമർശനങ്ങളും നേരിട്ടു. പ്രത്യേകിച്ച് രണ്ട് ചോദ്യങ്ങൾ.
1) ബാറുകൾ പൂട്ടലാണോ മദ്യ നിരോധനത്തിനുള്ള മാർഗം? അതും ബെവ്കോ ഔട്ട്‌ലെറ്റുകൾ തുറന്നു വച്ചുകൊണ്ട്.
2) ബാറുകളെ ആശ്രയിച്ചു ഉപജീവനം നയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ എന്ത് ചെയ്യും? ബാറിലെ സപ്ലയർ മുതൽ ബാറിനു മുന്നിലെ കപ്പലണ്ടി കച്ചവടക്കാരാൻ വരെ?
മൂന്നാമത്, എന്റെ സ്വന്തം ചോദ്യം. ഈ കുടിയന്മാരുടെയൊക്കെ ഫാവി എന്താകും?

മദ്യനിരോധനത്തിന്റെ കാര്യത്തിൽ, അലക്ക് ഒഴിഞ്ഞിട്ട് കാശിക്ക് പോകാൻ നേരമില്ലാത്ത പോലെയായിരുന്നു, മാറി മാറി വന്ന സർക്കാരുകൾ. പ്രതിശീർഷ ഉപയോഗത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ നമ്പർ വണ്‍ സംസ്ഥാനം. വർഷാവർഷം കൂടുന്ന മദ്യവില്പന. 2012-'13 വർഷത്തിൽ 8100 കോടി രൂപ. 2013-'14 ൽ 8500 കോടി രൂപ. ഏറ്റവും കൂടുതൽ മദ്യ ഉപഭാഗം 21നും 40നും മദ്ധ്യേ പ്രായമുള്ള പുരുഷന്മാർക്കിടയിൽ. ഇവരെയൊക്കെ ബോധവൽക്കരിച്ച്, വരുമാന നഷ്ടത്തിന് ബദൽ മാർഗം കണ്ടെത്തി, പഴുതടച്ചുള്ള ഒരു മദ്യനിരോധനം, ഗണപതിക്കല്യാണം പോലെ നീളുകയേ ചെയ്യുമായിരുന്നുള്ളൂ. ഇതിപ്പോ, പെട്ടന്ന് ഒരു സുപ്രഭാതത്തിൽ, നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണുനീരിനും ജീവിതത്തിനും ഭരണകൂടം അറിഞ്ഞോ അറിയാതെയോ ശ്രദ്ധ കൊടുത്തിരിക്കുന്നു. അതുകൊണ്ട് തന്നെ, ഇതിനു പിന്നിലെ രാഷ്ട്രീയ അജണ്ടകൾ എന്ത് തന്നെ ആയിരുന്നാലും, ഈയടുത്ത കാലത്ത് സർക്കാർ സ്വീകരിച്ച ഏറ്റവും ധീരവും അഭിനന്ദനാർഹവുമായ നടപടിയാണ് ബാറുകൾ അടച്ചു പൂട്ടാനുള്ള തീരുമാനം.

മദ്യം വിഷമാണെന്നും ആ വിഷത്തിന്റെ പേര് എന്താണെന്നും വരെ എല്ലാവർക്കും അറിയാം. പക്ഷേ, ആ വിഷം കേരളത്തിൽ, ഇന്നത്തെ നിലയിൽ, ദേശ-മത-രാഷ്ട്രീയ-പ്രായ ഭേദമന്യേ വേരോടിത്തുടങ്ങിയിട്ട് ഏതാനും പതിറ്റാണ്ടുകളേ ആവുന്നുള്ളൂ. "ജീവിത പ്രശ്നങ്ങൾ ഓർത്തപ്പോ രണ്ടെണ്ണം വിട്ടതാ അളിയാ", "ജോലി ചെയ്ത് തളർന്നപ്പോ ഒന്ന് മിനുങ്ങിയതാ മോനെ" എന്ന മറുപടിയിൽ ഒതുങ്ങുന്നതല്ല ഇന്നത്തെ നമ്മുടെ മദ്യാസക്തിയുടെ വലുപ്പം. എല്ലാ നാടുകളിലും മദ്യം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പക്ഷെ, കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്ത്, ആയിരക്കണക്കിന് കോടി രൂപയുടെ ബിസിനസ് ആയി മദ്യവ്യവസായം മാറിയത്, നാം നേരിട്ട സാംസ്കാരിക അധ:പതനം കൊണ്ട് മാത്രമാണ്. അല്ലാതെ, എല്ലാ വർഷവും എണ്ണായിരം കോടിക്ക് കുടിച്ചു തീർക്കാൻ മാത്രം ജീവിതപ്രശ്നങ്ങളോ, ജോലിഭാരമോ നമ്മുടെ നാട്ടിൽ ഇല്ല. യു.പി യും ബീഹാറും പോലുള്ള സംസ്ഥാനങ്ങൾ നേരിടുന്ന ജന്മിത്തം, നിരക്ഷരത, കൂട്ടബലാത്സംഗങ്ങൾ, മാവോവാദം ഒക്കെ വച്ച് നോക്കുമ്പോൾ കേരളം അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്.

അമ്മയുടെ ശവമടക്കും, മകളുടെ പ്രസവവും, ഹർത്താലും ഭക്തിയും ആചാരങ്ങളും മഴയും വെയിലും എല്ലാമെല്ലാം മദ്യപിക്കാനുള്ള കാരണങ്ങളാക്കി മാറ്റിയ ദൈവത്തിന്റെ സ്വന്തം നാട്!  സാക്ഷരതയിലും ആത്മഹത്യാനിരക്കിലും ഒരുമിച്ച് ഒന്നാം സ്ഥാനം കയ്യടക്കുന്ന വിചിത്രമായ നാട്! മദ്യപാനം മൂലമുള്ള വാഹനാപകടങ്ങളും അക്രമങ്ങളും കൂടി വരുന്ന നാട്. ഒന്നോർത്തു നോക്കിയാൽ നിങ്ങൾക്ക് ചുറ്റും കാണാം മദ്യപിച്ചു കരൾ നശിച്ചു മരിച്ചവരെ, മദ്യപാനത്തിന്റെ പേരിൽ വിവാഹമോചനം തേടുന്നവരെ, മനോരോഗികളെ, കൈ വിറയ്ക്കുന്നവരെ, വീട്ടിലെ സമാധാനം നശിപ്പിക്കുന്നവരെ, കടക്കെണിയിൽ പെട്ടവരെ, വിഷാദരോഗികളെ, ആരോഗ്യം നശിച്ച യുവാക്കളെ... മദ്യനിരോധനം നമ്മുടെ അമ്മമാർ ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് തെറ്റ്? സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഉള്ള കുടിയന്മാർ, ഇവരിൽ ചിലരുടെ ഭർത്താക്കന്മാരോ സഹോദരന്മാരോ മക്കളോ ആണ്. അതിലൂടെ അപമാനിക്കപ്പെടുന്നത് വീട്ടിലിരിക്കുന്ന പാവം സ്ത്രീകൾ കൂടിയാണ്. മദ്യനിരോധനം നമ്മുടെ അമ്മമാർ ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് തെറ്റ്? ഗവണ്മെന്റ് മദ്യം നിരോധിച്ചാൽ, ഇന്നലെ വരെ കുടിച്ചിരുന്ന എല്ലാ ആണുങ്ങളും ഇന്ന് മുതൽ കുടി നിർത്തി മാന്യരായി വീട്ടിലെത്തും എന്ന പ്രതീക്ഷ മാത്രമാണ് തെറ്റ്!

ബാറുകൾ പൂട്ടാനുള്ള തീരുമാനം പുച്ഛത്തോടെയാണ് ഒരു വലിയ 'കുടിയ' വിഭാഗം വരവേറ്റത്. ഡിമാന്റ് ഉള്ള കാലത്തോളം സപ്ലൈ ഉണ്ടാകും എന്ന അടിസ്ഥാന പ്രമാണത്തിലുള്ള വിശ്വാസം. നാടനും വ്യാജനും വാറ്റും ഡ്യൂട്ടി ഫ്രീയും വച്ച് അഡ്ജസ്റ്റ് ചെയ്തോളാം എന്ന ആത്മവിശ്വാസം. ആര് വിചാരിച്ചാലും ഞങ്ങളെ തോല്പ്പിക്കാൻ ആവില്ല എന്ന വാശി. ആരോട്? സമൂഹത്തോടോ? കുടുംബത്തോടോ? ഹും! അല്ല, അവരെ പറഞ്ഞിട്ടും കാര്യമില്ല. തലേ ദിവസം വരെ ഫുള്ളടിച്ചു നടന്നവരോട് ഇന്ന് മുതൽ ഫ്രൂട്ടി കുടിച്ചാ മതി എന്ന് പറയുന്നത് ന്യായമാണോ? നെവെർ.
പക്ഷേ, ഒരുപാട് പ്രതീക്ഷകളുമായി വളരുന്ന ഒരു പുതിയ തലമുറയെ പ്രലോഭിപ്പിക്കരുത്. നിർബന്ധിക്കരുത്. മദ്യപാനത്തിലേക്ക് വലിച്ചിഴക്കരുത്. ആവശ്യമുള്ളവർ അത് അന്വേഷിച്ച് കണ്ടെത്തിക്കൊള്ളും.

മദ്യത്തിനു മനുഷ്യചരിത്രത്തോളം, അല്ലെങ്കിൽ ദൈവങ്ങളുടെ 'ചരിത്ര'ത്തോളം തന്നെ പഴക്കമുണ്ട്.പക്ഷേ, മദ്യനിരോധനത്തിന്റെ ചരിത്രം വളരെ ശോചനീയമാണ് (അതങ്ങനെയേ വരൂ. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത കുടിയന്മാരുടെ ശാപം!!!). പരാജയത്തിന്റെ കഥകളാണ് കൂടുതൽ. അതുകൊണ്ട് തന്നെ കേരളത്തിന്റെ ഈ പുതിയ നീക്കം വലിയ വാർത്താപ്രാധാന്യം നേടുകയും ചെയ്തു. ഇനിയത്തെ കാഴ്ചകൾ എന്തരാവുമൊ യെന്തോ? "നൂറ്റിക്കണക്കിന് സായ്പന്മാരുടെ തലകൾ അരിഞ്ഞു വീഴ്ത്തിയ എന്റെ ഖഡ്ഗമേ.... നിന്നോട് വിട!" എന്ന ജഗതി ശ്രീകുമാറിന്റെ ഡയലോഗ് ആണ് ഓർമ വരുന്നത്. "ആയിരമായിരം ദു:ഖങ്ങൾ, സ്വപ്‌നങ്ങൾ, ചർച്ചകൾ, കദനങ്ങൾ, സന്തോഷങ്ങൾ, ആഘോഷങ്ങൾ പങ്കിട്ട പ്രിയപ്പെട്ട ബാറുകളേ... നിങ്ങൾക്ക് വിട! വിട! വിട!" ബാറുകൾക്ക് മുന്നിൽ ഇഴഞ്ഞു നടന്ന പാമ്പുകളേ... നിങ്ങൾക്കും വിട! പുതിയ മാളങ്ങൾ കണ്ടെത്താൻ പ്രാർത്ഥന. ആശംസ. ശുഭം!

കുറിപ്പ്:
1) ഷിവാസ് എന്ന് എഴുതിയത് ഒരു ഗുമ്മിനു വേണ്ടി മാത്രമാണ്. ആ സ്ഥലത്ത് കല്യാണി ബിയർ മുതൽ മുകളിലോട്ട് എല്ലാം ഉൾപ്പെടും!
2) വിമർശന കൂരമ്പുകളെ എനിക്ക് പേടിയില്ല. വന്ദേ മാതരം!

Monday 15 September 2014

ബാർട്ടണ്‍കുന്നിലെ വിസ്മയം!

കേഡി പ്രകാരമുള്ള മുന്നറിയിപ്പ്: ഈ കഥയ്ക്ക് എന്റെ ഏതെങ്കിലും കൂട്ടുകാരന്റെ ജീവിതവുമായി വല്ല ബന്ധവും തോന്നുകയാണെങ്കിൽ അത് തികച്ചും സത്യമാവാനേ തരമുള്ളൂ!

ആറേഴു വർഷം മുമ്പാണ്. കൃത്യമായി പറഞ്ഞാൽ 2007 ഓഗസ്റ്റ്‌ മാസത്തിലെ മഴ മാറി നിന്ന ഒരു പുലരി. ഓട്ടോ പി എം ജി ജങ്ങ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു...
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കയറിതാണ് ആ മുത്തച്ഛനും കൊച്ചു മകനും. മലബാറിൽ നിന്നും ശ്രീ പദ്മനാഭന്റെ നാട്ടിൽ എഞ്ചിനീയറിംഗ് പഠിക്കാൻ വന്ന കുട്ടിയും, രക്ഷിതാവായി കൂടെ വന്ന മുത്തച്ഛനും. കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും രണ്ടാമത്തെ അല്ലോട്മെന്റിൽ ഹയർ ഓപ്ഷൻ കിട്ടി വന്നതാണ് അവർ. ഡ്രൈവറോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് വിടാൻ പറഞ്ഞു. തിരുവനന്തപുരം സിറ്റിയോട് ചേർന്ന് തന്നെയാണ് കോളേജ് എന്ന് അന്വേഷിച്ച് അറിഞ്ഞിരുന്നു. ഒരർത്ഥത്തിൽ സിറ്റിയുടെ ഉള്ളിൽ തന്നെ. പക്ഷെ നമ്മുടെ ഡ്രൈവർ അര മണിക്കൂറിൽ ഏറെയായി ഓട്ടം തുടങ്ങിയിട്ട്. സെക്രട്ടേറിയറ്റ് കണ്ടു, കേരള സർവകലാശാലയുടെ ആസ്ഥാനം കണ്ടു. പാളയം രക്തസാക്ഷി മണ്ഡപം കണ്ടു. മുസ്ലിം പള്ളിയും ക്രിസ്ത്യൻ പള്ളിയും കണ്ടു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം കണ്ടു, കേരള നിയമസഭ  കണ്ടു. പക്ഷേ കാണേണ്ടത് മാത്രം കണ്ടില്ല! പി.എം.ജി വഴി, പട്ടം, കേശവദാസപുരം അവിടുന്ന് ലെഫ്റ്റ് എടുത്ത് നേരെ ഉള്ളൂർ, അവിടുന്ന് റൈറ്റ് എടുത്ത് ശ്രീകാര്യം കടന്നു ചാവടിമുക്കിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കുറച്ചു ദൂരം ഓടി വണ്ടി നിന്നു.
"ഇതാണ് കോളേജ്". ഡ്രൈവർ പറഞ്ഞു. യാത്രക്കാർ ഇറങ്ങി. വിടർന്ന കണ്ണുകളോടെ നോക്കി. അതാ തലയെടുപ്പോടെ നില്ക്കുന്നു ഗവ. എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൻഹിൽ. കാറ്റാടി മരങ്ങൾ തണൽ വിരിക്കുന്ന വിശാലമായ ക്യാമ്പസ്‌. നീണ്ടു പരന്നു കിടക്കുന്ന കെട്ടിടങ്ങൾ. കണ്ണുകളിൽ സ്വപ്നം നിറച്ച് ഊർജ്ജസ്വലരായി നടന്നു നീങ്ങുന്ന നൂറു കണക്കിന് കുട്ടികൾ. നാളത്തെ നാടിനെ പണിതുയർത്തേണ്ടവർ.
പ്രഭാതസൂര്യന്റെ പൊൻകിരണങ്ങൾ ആ മുത്തച്ഛന്റെ പ്രതീക്ഷകളിൽ സ്വർണം കോരിയൊഴിച്ചു. തനിക്ക് കൈ വന്ന സൗഭാഗ്യം ഓർത്ത് ആ കൊച്ചുമകൻ അഭിമാനത്തോടെ തലയുയർത്തി. അപ്പോഴാണ്‌ ആ ബോർഡ് കണ്ടത്. "കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം"! അവൻ ഓട്ടോ ഡ്രൈവറോട് ചോദിച്ചു, "ഇത് തന്നെയല്ലേ, ബാർട്ടണ്‍ഹിൽ?"
"എന്തര് ഹില്ലാണാ പുല്ലാണാ എന്തോ? എഞ്ചിനീരിം കാളേജ് ഇത് തന്നേടേ!"  കൊക്കെത്ര കുളം കണ്ടതാ എന്ന ഭാവത്തിൽ ആ കൊക്ക് മറുപടി കൊടുത്തു.
എങ്കിലും ഒന്നുറപ്പിക്കാൻ അവൻ സെക്യൂരിറ്റിയുടെ അടുത്തേക്ക് നടന്നു. "ചേട്ടാ, ഈ ബാർട്ടണ്‍ഹിൽ?" കിണറ്റിൽ വീണ പൂച്ചയെ നോക്കുന്ന പോലെ സെക്യൂരിറ്റി ദയയോടെ ഒന്ന് നോക്കി. "വന്ന വഴി നേരെ തിരിച്ചു പോവുക. പി എം ജി യിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേരെ. ലോ കോളേജ് കഴിഞ്ഞു കുറച്ചു കൂടി പോയാൽ എത്തി." തിരിച്ചു പോകുമ്പോൾ ഓട്ടോക്കാരന്റെ മുഖം മ്ലാനമായിരുന്നു. താനറിയാത്ത ഏത് കോളേജ് ആണ് തിരുവനന്തപുരത്ത്?
ഓട്ടോ പി എം ജി. ജങ്ങ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു...

നേരത്തെ കണ്ട കോളേജിന്റെ സ്വപ്നങ്ങളിൽ ലയിച്ച് അവൻ ഇരുന്നു. കുട്ടിയുടെ സ്വപ്നങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം ഓർത്ത് കേരള നിയമസഭയ്ക്ക് തൊട്ടടുത്തുള്ള കോവിലിലെ ഹനുമാൻ ചിരിച്ചു! ഇടതു വശത്ത് വിജിലെൻസ് ഓഫീസറുടെ കാര്യാലയവും, വലത് വശത്ത് വികാസ് ഭവൻ ബസ്‌ ഡിപ്പോയും കടന്ന് വണ്ടി നീങ്ങി. റോട്ടിലെ തിരക്ക് കുറഞ്ഞു വന്നു. ഇപ്പോൾ  പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് നിലകൊള്ളുന്ന സ്ഥലം അന്ന് വെറും കാടായിരുന്നു. ലോ കോളേജ് കഴിഞ്ഞതോടെ റോഡ്‌ വിജനമായി. ഇരുവശത്തും ഓടിട്ടതും ഓലമേഞ്ഞതുമായ കുറച്ച് വീടുകൾ. വഴി തെറ്റിയോ എന്ന് മൂവരും സംശയിച്ചു. കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ കണ്ടു, ഇടത് വശത്തായി കുറച്ചു ദൂരെ ഒരു ബോർഡ്‌. "ഗവ. എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടണ്‍ഹിൽ". ഗേറ്റിനു മുന്നിൽ ഓട്ടോ നിന്നു. 'തള്ളേ! ഇതെന്തെര് കാളേജ്?' എന്ന് ഓട്ടോക്കാരൻ ആത്മഗതം ചെയ്തു.

പായൽ പറ്റി നിറം മങ്ങിയ ഒരു മതിൽ. നരച്ച പെയിന്റുമായി തുറന്നു കിടക്കുന്ന ഗേറ്റ്. കുറച്ചകലെ ഓടുമേഞ്ഞ ഒരു കെട്ടിടം. അതിനു മുന്നിൽ നിർത്തിയിട്ടിരിക്കുന്ന ഏതാനും ബൈക്കുകളും കാറുകളും. വലതു വശത്തുള്ള ബസ്‌ ഷെഡിനു സമീപം മയങ്ങുന്ന മൂന്ന് പട്ടികൾ. ഗേറ്റിനു അരികിലായി ഒരു മഞ്ചാടി മരം. 'ഓട്ടോക്കാരന് വഴി തെറ്റിയതാവണേ എന്റെ ഗുരുവായൂരപ്പാ' എന്ന പ്രാർഥനയോടെ കുട്ടി മുകളിലേക്ക് ഒന്ന് കൂടി നോക്കി. പക്ഷേ, അന്ന് ഗുരുവായൂരപ്പന് ജലദോഷമായിരുന്നു! മഞ്ഞ പ്രതലത്തിൽ എഴുതിയ കറുത്ത അക്ഷരങ്ങൾ, ഗോഡ് ഫാതറിലെ അഞ്ഞൂറാനെ പോലെ ഉറക്കെ വിളിച്ചു പറഞ്ഞു. കേറി വാടാ മക്കളേ... കേറി വാ! ഇത് തന്നെയാണ് 'GOVT. ENGINEERING COLLEGE BARTONHILL, TVPM.'
കുറച്ചു മുമ്പ് കണ്ട കാറ്റാടി മരങ്ങൾ യാഥാർത്ഥ്യത്തിന്റെ കൊടുങ്കാറ്റിൽ കടപുഴകി വീഴുന്നത് ആ കുട്ടി തിരിച്ചറിഞ്ഞു.അവർ ഉള്ളിലേക്ക് കടന്നു. ആ ഓടുപാകിയ കെട്ടിടം ആയിരുന്നു കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്‌. പ്രിനസിപാളും മറ്റു ഓഫീസ് ജീവനക്കാരും ലെക്ച്ചർമാരും ഇരിക്കുന്ന ഭരണസിരാകേന്ദ്രം! ആറടി നീളവും ആറടി വീതിയും ഉള്ള മുറികളിൽ (അത്ര തന്നെ ഉണ്ടോ ആവോ?!) ഇരിക്കുന്ന വകുപ്പ് തലവന്മാർ (HOD) .തകർന്ന സ്വപ്നങ്ങളുമായി കുട്ടിയും മുത്തച്ഛനും സെന്റിമെന്റലായി. പക്ഷേ, അഡ്മിഷന്റെ സമയത്ത് പ്രിന്സിയും മറ്റ് ഉദ്യോഗസ്ഥരും വളരെ പ്രതീക്ഷാ നിർഭരമായാണ് സംസാരിച്ചത്. അടിസ്ഥാന സൗകര്യങ്ങളിൽ ഉള്ള പരിമിതികൾ മറികടക്കുന്നത് അവിടുത്തെ വിദ്യാർഥികളുടെ കഴിവും പ്രയത്നവും കൊണ്ടാണെന്ന് പ്രിന്സി ഓർമിപ്പിച്ചു. പക്ഷേ, നമ്മുടെ കഥാനായകൻ,മോഹങ്ങളുടെ ചുടുകാട്ടിൽ ആത്മവിദ്യാലയമേ പാടി അലഞ്ഞു നടക്കുന്ന മൂഡിലായിരുന്നു. ഒരു വട്ടം കൂടി ഓർമ്മകൾ മേയുന്ന തിരുമുറ്റത്ത്എത്തിയത് പോലെയാണ് മുത്തച്ഛന് തോന്നിയത്. താൻ പഠിച്ചു വളർന്ന വിദ്യാലയത്തിന്റെ അതേ അന്തരീക്ഷം. ഓട് മേഞ്ഞ കെട്ടിടങ്ങൾ. നീണ്ട വരാന്തകൾ. മതിലിലെ ചുവരെഴുത്തുകൾ...
ബാർട്ടണ്‍ കുന്നിന്റെ പല തട്ടുകളിലായി ഓടിട്ട ക്ലാസ് മുറികൾ ചിതറിക്കിടന്നു. തലേന്ന് പെയ്ത മഴയിൽ വഴി നിറയെ ചെളി. ഇതുമായി താരതമ്യം ചെയ്യാൻ പറ്റിയ അവശനിലയിലുള്ള കോളേജുകൾ ഓർമകളുടെ താളുകളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നോർത്ത് കുട്ടി വീണ്ടും സെന്റിയായി.
അഡ്മിഷൻ കഴിഞ്ഞു. ഓട്ടോ കിട്ടാതെ അവർ പി. എം.ജി യിലേക്ക് നടന്നു. അപ്പോഴാണ്‌ മുത്തച്ഛന്റെ ആശ്വാസ ഡയലോഗുകൾ വരുന്നത്.

"മോനെ, ഓടുകൾക്ക് താഴെ പാകിയിരിക്കുന്ന പലകകൾ ശ്രദ്ധിച്ചോ? നല്ല തേക്കിന്റെ തടിയാ! ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത് വെറും തെങ്ങിന്റെ തടിയായിരുന്നു. മാത്രമല്ല ഓടായത് കൊണ്ട് മീനത്തിലും മേടത്തിലും ചൂടും കുറവായിരിക്കും. പിന്നെ, നാട്ടിലേക്ക് വരാൻ വളരെ എളുപ്പമല്ലേ?. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ ദാ അവിടെയല്ലേ." മുത്തച്ഛൻ മൂന്ന് കിലോമീറ്റർ ദൂരേക്ക് വിരൽ ചൂണ്ടി. അതിനാണല്ലോ മലബാറിൽ നിന്ന് ഇവിടെ വരെ വന്നത് എന്നോർത്ത് കുട്ടി നിശ്വസിച്ചു. "ഇനിയും ഒരു അല്ലോട്മെന്റ്റ് ബാക്കിയുണ്ടല്ലോ". മുത്തച്ഛൻ അവസാന അടവെടുത്തു. ഒടുവിൽ, കുട്ടിയെ ഹോസ്റ്റലിൽ ആക്കി മുത്തച്ഛൻ തിരിച്ച് യാത്രയായി. പക്ഷേ, കഷ്ടപ്പെട്ട് പഠിച്ചിട്ട്, തന്റെ കൊച്ചു മകൻ ഒടുവിൽ എത്തിപ്പെട്ടത് ഇവിടെയാണല്ലോ എന്നോർത്ത് ആ വൃദ്ധൻ വിഷമിച്ചു.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അടുത്ത അല്ലോട്മെന്റ്റ് വന്നു! നമ്മുടെ കഥാനായകന് കൊല്ലത്തെ T.K.M എഞ്ചിനീയറിംഗ് കോളേജിലേക്ക് പ്രൊമോഷൻ. കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക്! അവൻ മുത്തച്ഛനെ വിളിച്ചു. മുത്തച്ഛൻ പറഞ്ഞു "മോനെ, നിന്നെ എങ്ങനെ വിഷമിപ്പിക്കും എന്നോർത്ത് പറയാതിരുന്നതാ. ബാർട്ടണ്‍ഹിൽ ഒക്കെ ഒരു കോളേജ് ആണോ? പ്രിന്സിപലിന്റെ ആവേശം കണ്ടാൽ തോന്നും അത് വല്ല പാർലമെന്റും ആണെന്ന്. എന്തായിരുന്നു പുകഴ്ത്തൽ. ഇഷ്ടം പോലെ റാങ്ക്. പ്ലേസ്മെന്റ്. എന്റെ മോൻ അല്ലെങ്കിലും ഭാഗ്യവാനാ. നാലുവർഷം ആ കൂരയ്ക്കുള്ളിൽ കഴിയാൻ ഇട വന്നില്ലല്ലോ. ഒരു വണ്ടി പാർക്ക്‌ ചെയ്യാൻ സ്ഥലം ഉണ്ടോ അവിടെ? ഒരു നല്ല വാഷ്‌ റൂം ഉണ്ടോ? ഒരു പേന വാങ്ങാൻ സ്റ്റോർ ഉണ്ടോ? എന്റെ പ്രാർത്ഥന ദൈവം കേട്ടു."
ഇത്തവണ ഹനുമാന്റെ കൂടെ ശ്രീപദ്മനാഭനും ചിരിച്ചു!

അടുത്ത ദിവസം കുട്ടി ഞെട്ടി! മുത്തച്ഛൻ ഞെട്ടിട്ടി!
ബഹുമാനപ്പെട്ട സംസ്ഥാനസർക്കാർ ആ അല്ലോട്മെന്റ്റ് റദ്ദ് ചെയ്തു! ആത്മവിദ്യാലയമേ...! പുതിയ അല്ലോട്മെന്റിൽ നമ്മുടെ ശങ്കരൻ വീണ്ടും തെങ്ങിൽ തന്നെ! മുത്തച്ഛനോ? മൗനം വിദ്വാനു ഭൂഷണം!

***********                          ***********                          ***********                         **********
ഇന്ന് തിരുവനന്തപുരം നഗരത്തിലെ ഏറ്റവും തലയെടുപ്പുള്ള കെട്ടിടങ്ങളിൽ ഒന്നായി ബാർട്ടണ്‍ കുന്നിലെ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് നില
കൊള്ളുന്നു. രണ്ട് എലവേറ്റർ ഉൾപടെയുള്ള ആധുനിക സൗകര്യങ്ങളുമായി, ഏഴു നിലകളിൽ, അറിവിന്റെ വിശാലമായ ലോകം. പിന്നെ ഹോസ്റ്റൽ, ലാബുകൾ മുതലായ അനുബന്ധ കെട്ടിടങ്ങൾ വേറെയും.  2011ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം.എ.ബേബിയാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. (അന്ന് അദ്ദേഹം മുറിച്ച റിബണ്‍ എന്റെ വീട്ടിൽ ഭദ്രമായി ഇരിപ്പുണ്ട്!) ആ ബ്രാൻഡ്‌ ന്യൂ ബിൽഡിങ്ങിൽ കയറി താമസിക്കാൻ എനിക്കും എന്റെ സഹക്ലാസനായ നമ്മുടെ കഥാനായകനും ഭാഗ്യം ഉണ്ടായി. അന്നത്തെ ഞങ്ങളുടെ ആദ്യ ക്ലാസിന്റെ ഉദ്ഘാടനം ഇവിടെ കാണാം.
***********                          ***********                          ***********                 **********
അൽപം ചരിത്രം:
നഗരത്തിനുള്ളിൽ തന്നെ ഒരു എഞ്ചിനീയറിംഗ് കോളേജ് വേണം എന്ന തീരുമാനത്തിലാണ് കോളേജ് ഇവിടെ സ്ഥാപിതമായത്. നഗരത്തിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ. സ്വാഭാവികമായും സ്ഥലലഭ്യത ഒരു പ്രശ്നമായിരുന്നു. ഒടുവിൽ ബാർട്ടണ്‍ഹില്ലിലെ അടച്ചു പൂട്ടിയിരുന്ന ഗേൾസ് ഹൈസ്കൂൾ, കോളേജ് സ്ഥാപിക്കാൻ തിരഞ്ഞെടുത്തു. കേവലം ഏഴ് ഏക്കറിൽ താഴെ സ്ഥലത്ത് കോളേജ് പ്രവർത്തനം തുടങ്ങി. തുടക്കം മുതലേ, കേരളത്തിന്റെ നാനാ ഭാഗത്ത്‌ നിന്നും മിടുക്കരായ വിദ്യാർഥികളെ ആകർഷിക്കാൻ കോളെജിനു കഴിഞ്ഞു. കോളേജിന്റെ ഇല്ലായ്മകൾ പങ്കിടാൻ എത്തിയ കുട്ടികളെ മഞ്ചാടി മണികളും മഞ്ഞപ്പൂക്കളും പൊഴിച്ച് കോളേജ് വരവേറ്റു. കോളേജിന്റെ വലുപ്പക്കുറവ് ഒരിക്കലും സ്വപ്നങ്ങളുടെ വലിപ്പം കുറച്ചില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ കേരള സർവ കലാശാലയ്ക്ക് കീഴിലെ ഏറ്റവും മികച്ച കോളേജുകളിൽ ഒന്നായി ബാർട്ടണ്‍ഹിൽ മാറി.

 ഇന്ന്, ബാലാരിഷ്ടതകൾ പിന്നിട്ട് കോളേജ് കൗമാരത്തിലേക്ക് കടന്നിരിക്കുന്നു. എല്ലാ ഓട്ടോക്കാരും ആ കൗമാരക്കാരിയെ തിരിച്ചറിയുന്നു. മുത്തച്ഛനെയും, പഴയ ബാച്ചുകാരെയും ഓർമകളുടെ തിരുമുറ്റത്ത് എത്തിച്ച ആ ഓടിട്ട ക്ലാസ് മുറികൾ, കളിചിരികൾ നിലച്ച് ഏകാന്തമായി നിലകൊള്ളുന്നു. ഒരു കാര്യം കൂടി... പണി അറിയാവുന്ന ആരെങ്കിലും കേറി വിക്കിപീഡിയയിലെ ഈ പേജ് ഒന്ന് എഡിറ്റിയാൽ നന്നായിരിക്കും. എസ്പെഷലി ചിത്രങ്ങൾ.

അപ്പോ, നമ്മുടെ കഥാനായകൻ? അവൻ നല്ല നിലയിൽ പഠിച്ചു പാസ്സായി, നാവികനായി ലോകം ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അളിയാ, നേരം കിട്ടുമെങ്കിൽ മുത്തച്ഛനെ ഒന്ന് കൂടി കൊണ്ട് വാ. അദ്ദേഹവും ഒന്ന് ചിരിക്കട്ടെ...

Friday 5 September 2014

രണ്ടു മിനുട്ടിൽ കവിത തയ്യാറാക്കുന്നതെങ്ങനെ?!

 നാം കണ്മുന്നിലുള്ളത് മാത്രം കാണുന്നു. എന്നാൽ നമ്മുടെ അധ്യാപകർ കാണുന്നത് നാളത്തെ നമ്മളെ തന്നെയാണ്. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എല്ലാ തെറ്റുകളും പൊറുക്കുക. അനുഗ്രഹിക്കുക. ജീവിതവഴികളിൽ അക്ഷരവെളിച്ചം പകർന്ന ഗുരുക്കൻമാർക്ക് മുന്നിൽ കൊച്ചു ഗോവിന്ദന്റെ പ്രണാമം.
അധ്യാപകദിന സ്പെഷ്യൽ

അഞ്ചാം ക്ലാസ്സിൽ ചേർക്കാൻ നേരം ഒന്നാം ഭാഷ ഏതു വേണമെന്ന് ക്ലെർക്ക്‌ അമ്മയോട് ചോദിച്ചപ്പോൾ, സംസ്കൃതം എന്ന് ചാടിക്കേറി പറഞ്ഞത് ഞാനാണ്. എന്തോ, സംസ്കൃതത്തോട് വല്ലാത്ത ഒരു അടുപ്പം തോന്നിയിരുന്നു എനിക്ക്. അങ്ങനെ സംസ്കൃതം പഠിക്കണം എന്നാ മോഹവുമായി ചെന്ന് കയറിയത് ഒരു കൂട്ടം സിംഹങ്ങളുടെ മുന്നിൽ. ശ്രീദേവി ടീച്ചർ, നരേന്ദ്രൻ മാഷ്, രമ ടീച്ചർ, പിന്നെ എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ രാജലക്ഷ്മി ടീച്ചർ. കേരളത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരായ സംസ്കൃത ഭാഷാധ്യാപകരിൽ ചിലർ. ഇവരുടെയെല്ലാം ശിക്ഷണത്തിൽ വളരാൻ കഴിഞ്ഞതിലും സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാൻ കഴിഞ്ഞതിലും ജഗദീശ്വരനോട് നന്ദി പറയുന്നു.

ഇനി കഥയിലേക്ക്..

ഏഴാം ക്ലാസ്സിലെ, ക്ലാസ്സ്‌ ലീഡർ തെരഞ്ഞെടുപ്പിൽ, മുഖ്യ എതിരാളി മോഹനകൃഷ്ണനോട് തോറ്റ് തല കുനിച്ചിരിക്കുന്ന ഒരു ഉച്ച സമയം. അല്ലെങ്കിലും, എലക്ഷന്റെ അന്ന് രാവിലെ ഒരു പാക്കറ്റ് മിഠായിയും കൊണ്ട് വന്നു പ്രലോഭിപ്പിച്ചാൽ, ഏതു ഏഴാം ക്ലാസ്സ്‌കാരനാണ് വീണുപോകാത്തത്? എന്നിട്ടും തോറ്റത് വെറും രണ്ടു വോട്ടിനാണ്. 17-15. ഏതെങ്കിലും ഒരുത്തൻ മാറ്റി കുത്തിയിരുന്നെങ്കിൽ തുല്യമാവുമായിരുന്ന സ്കോർ! പിന്നെയും ഉണ്ടായിരുന്നു സ്ഥാനാർഥികൾ. ലിബിൻ മത്തായി 9 വോട്ട്. നീതു മുരളി 5 വോട്ട്. ഇരുപതിലേറെ പെണ്‍കുട്ടികൾ ഉള്ള ക്ലാസ്സിൽ ഒരേയൊരു പെണ്‍ പ്രതിനിധിക്ക് കിട്ടിയത് വെറും 5 വോട്ട്. പ്രബുദ്ധതയാണോ? നെവെർ. മോഹനകൃഷ്ണന്റെ ഗ്ലാമറിലും എന്റെ വാചകമടിയിലും വീണുപോയ പെണ്‍മനസ്സിന്റെ ചാപല്യം! അഞ്ചിലും ആറിലും എതിരില്ലാതെയാണ് ഞാൻ ജയിച്ചത്. പഠിച്ച് പഠിച്ച് പിള്ളേർക്ക് വിവരം വെച്ചത് ഏഴാം ക്ലാസ്സിൽ എത്തിയപ്പോഴാണ്.
"കൊച്ചു ഗോവിന്ദനെ രാജലക്ഷ്മി ടീച്ചർ വിളിക്കുന്നു". ആരോ പറഞ്ഞു.

അഞ്ചാം ക്ലാസിലെ ഞങ്ങളുടെ ക്ലാസ് ടീച്ചർ. ഞങ്ങളുടെ സംസ്കൃതം അധ്യാപിക. പുതിയ സ്കൂളിന്റെ പരിഭ്രമങ്ങളിലേക്ക് കരഞ്ഞു കൊണ്ട് കടന്നു വന്ന ഒരു പത്തു വയസ്സുകാരനെ, കാലിടറാതെ, കൈ പിടിച്ചു നടത്തിയ എന്റെ പ്രിയപ്പെട്ട രാജലക്ഷ്മി ടീച്ചർ.
"തോറ്റു അല്ലേ?"
"അതെ"
"സാരമില്ല." ടീച്ചറുടെ കണ്ണിൽ വാത്സല്യം. "ഇക്കൊല്ലം അതിനേക്കാൾ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉണ്ട്. യുവജനോത്സവത്തിൽ പങ്കെടുക്കണം." കൂടൽമാണിക്യം ക്ഷേത്രത്തിൽ കതിനകൾ മുഴങ്ങി. ഉച്ചപ്പൂജ കഴിഞ്ഞ് നട തുറന്നിട്ടുണ്ടാകും. "രചനാമൽസരങ്ങൾക്ക് പേര് ഞാൻ കൊടുത്തോളാം. കൊച്ചു ഗോവിന്ദൻ വന്നെഴുതിയാൽ മാത്രം മതി."

പക്ഷേ പ്രശ്നം ഗുരുതരമാണ്. രചനാ മത്സരങ്ങൾ എന്ന് പറയുമ്പോൾ, കവിത, കഥ, ഉപന്യാസം മുതലായ ഇനങ്ങൾ ആണ് ടീച്ചർ ഉദ്ദേശിക്കുന്നത്. നാറാണത്ത് ഭ്രാന്തനും മാമ്പഴവും കുറച്ചു വരികൾ കാണാപ്പാഠം അറിയാം എന്നല്ലാതെ കവിതകൾ വായിച്ചോ, എഴുതിയോ ഒരു ഐഡിയയോ വോഡാഫോണോ  ഇല്ല. ഇതൊന്നും പോരാതെ സംസ്കൃതം കവിത എന്ന് പറയുമ്പോൾ...!
'വിട്ടു കള, പെട്ടത് പെട്ടു' എന്നോർത്ത് ഞാൻ ക്ലാസ്സിൽ തിരിച്ചെത്തി, മോഹനകൃഷ്ണൻ തന്ന മിഠായിയും കഴിച്ച് ക്ലാസിലെ കലപിലകളിലേക്ക് മടങ്ങി. പിന്നീട് ഏതോ ദിവസം യുവജനോത്സവത്തിന്റെ തീയതി അറിയിച്ചു കൊണ്ട് നോട്ടീസും വന്നു.

 അങ്ങനെയിരിക്കേ ഒരു ദിവസം എനിക്ക് കലശലായ പനി. എന്ത് അസുഖം വന്നാലും ക്ലാസ്സിൽ പോകാൻ നിർബന്ധം പിടിക്കുന്ന ഒരു പഠിപ്പിസ്റ്റ് ആയിരുന്നു ഞാൻ (അന്ന് അങ്ങനെയൊക്കെ സംഭവിച്ചു പോയി)! പക്ഷെ ഈ പനിയിൽ ഞാൻ ശരിക്കും തളർന്നു. രണ്ടു ദിവസം എഴുന്നേല്ക്കാൻ പോലും പറ്റിയില്ല. രണ്ടാമത്തെ ദിവസം വൈകീട്ട് പടിഞ്ഞാറേലെ സുശീല വല്യമ്മയുടെ വീട്ടിലേക്ക് ഒരു ഫോണ്‍കോൾ. അന്ന് ഞങ്ങളുടെ പരിസരത്ത് ലാൻഡ്‌ ഫോണ്‍ ഉള്ള ഒരേയൊരു വീട് അതാണ്‌. പരിസരത്തെ എല്ലാവരുടെയും കോണ്ടാക്റ്റ് നമ്പർ അവിടുത്തേതും. സ്കൂളിൽ നിന്നാണ്. കൊച്ചു ഗോവിന്ദൻ വരാത്തത് കൊണ്ട് രചനാ മത്സരങ്ങൾ നടത്തിയിട്ടില്ല. നാളെ എന്തായാലും വരാൻ പറയണം. ഇതാണ് കോളിന്റെ ഉള്ളടക്കം.

ഞാൻ ഞെട്ടിയില്ല! ഒരു തരം നിസ്സംഗതയാണ് തോന്നിയത്. ഞാൻ വന്നിട്ട് എന്ത് ചെയ്യാൻ എന്ന മനോഭാവം. പിറ്റേന്ന് പോയി. രാജലക്ഷ്മി ടീച്ചർ രോഗവിവരം തിരക്കി. എന്നിട്ട് ഒരു മുറി ചൂണ്ടി കാണിച്ചിട്ട് അവിടെ പോയി ഇരുന്നോളാൻ പറഞ്ഞു. സംസ്കൃതം കവിതാ രചനയാണ്. എന്റെ ക്ലാസ്സിലെയും മറ്റു ക്ലാസ്സുകളിലെയും കുട്ടിക്കവികൾ നേരത്തെ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. വിഷയം തന്നു.
സൂര്യോദയം!

സുന്ദര ദൃശ്യം സൂര്യോദയം!
അനുപമ ദൃശ്യം സൂര്യോദയം!
മോഹന ദൃശ്യം സൂര്യോദയം!
സുന്ദര ദൃശ്യം സൂര്യോദയം!

വരികൾ ഇപ്പോഴും കൃത്യമായി ഞാൻ ഓർക്കുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ കവിത. ഏറ്റവും വേഗത്തിൽ എഴുതി തീർത്ത കവിത. സൂര്യോദയം! എല്ലാം വളരെ പെട്ടെന്നായിരുന്നു. രണ്ടു മിനിറ്റിനുള്ളിൽ സംഗതി കഴിഞ്ഞു.   കാരണം മറ്റൊന്നുമല്ല. ഞാൻ കുറെ ഇരുന്നു ആലോചിച്ചാലും ഒരു ചുക്കും കുരുമുളകും ഭാവനയിൽ വിരിയില്ലെന്നു എനിക്ക് ഉറപ്പുണ്ടായിരുന്നു. പിന്നെ മിക്കവാറും മലയാളം പദങ്ങൾ സംസ്കൃതത്തിൽ നിന്ന് ഉത്ഭവിച്ചതായത് കൊണ്ട് എഴുതി വച്ച വാക്കുകൾ സംസ്കൃതമാവാൻ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി. അത്ര തന്നെ! അങ്ങനെ വെറും നാലേ നാല് വാക്കുകളിൽ നാല് വരികളും എഴുതി ഞാൻ ഇറങ്ങി.

 കഥയുടെ ബാക്കി ഇങ്ങനെ ചുരുക്കാം. ആ വർഷം ഇരിഞ്ഞാലക്കുട സബ്ജില്ലാ യുവജനോത്സത്തിൽ സംസ്കൃതം കവിതയ്ക്ക് ഒന്നാം സമ്മാനം. ജില്ലാ യുവജനോത്സവത്തിൽ ഒന്നാം സമ്മാനം. പിന്നീടങ്ങോട്ട് വിവിധ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ. പത്തില്‍ പഠിക്കുമ്പോൾ ഇരിഞ്ഞാലക്കുട സബ് ജില്ലാ യുവജനോത്സവത്തിൽ മലയാളം കവിതയ്ക്കും സംസ്കൃതം കവിതയ്ക്കും ഒരുമിച്ച് ഒന്നാം സ്ഥാനം. എന്തിനേറെ, 2005ൽ മലപ്പുറം ജില്ലയിലെ തിരൂരിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ സംസ്കൃതം കവിതയ്ക്കും ഉപന്യാസത്തിനും ഒന്നാം സ്ഥാനം. ഇതിന്റെയെല്ലാം തുടക്കം സുന്ദരദൃശ്യം സൂര്യോദയത്തിൽ നിന്നും.

അറിവും കഴിവുമുള്ള നിരവധി കുട്ടികൾക്കിടയിൽ നിന്നും കവിതയുടെ ഏ ബീ സീ ഡി അറിയാത്ത ഞാൻ എങ്ങനെ?
ഗുരുകൃപ എന്നാണുത്തരം.
പക്ഷേ, മുമ്പ് ഒരു വരി കവിത പോലും എഴുതാത്ത എനിക്ക് വേണ്ടി മത്സരങ്ങൾ മാറ്റി വയ്ക്കാൻ ടീച്ചറെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു? അതോർത്ത് ഞാൻ ഇന്നും  അത്ഭുതപ്പെട്ടുകൊണ്ടേയിരിക്കുന്നു...


Wednesday 27 August 2014

ഓർമപ്പുഴയിലെ ഓളങ്ങൾ...

 ചിലപ്പോൾ നാം പോലുമറിയാതെ ചുണ്ടിൽ  ഒരു നനുത്ത പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഓർമ്മകൾ കടന്നു വരും. എത്ര ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും കുറച്ചു നേരം നാം ആ നല്ല ഓർമകളിൽ ജീവിക്കും. ഓർമ്മകൾ ബാല്യത്തെ കുറിച്ചാണെങ്കിൽ കണ്ണിൽ ഒരു നഷ്ടബോധത്തിന്റെ നോവ്‌ കൂടി മിന്നിമറയും. എന്റെ മനസ്സിന്റെ തിരശീലയിൽ ബാല്യത്തിന്റെ വർണവളപ്പൊട്ടുകൾ കൊണ്ട് കോറിയിട്ട ചില കുഞ്ഞു ചിത്രങ്ങൾ... സംഗതിയോ, വൃത്തമോ, താളമോ ഇല്ലാത്ത, കുട്ടിക്കാലത്തിന്റെ, നിഷ്കളങ്കതയുടെ, സന്തോഷത്തിന്റെ ആ നല്ല നാളുകളുടെ ചില നോവോർമകൾ... ഓർമപ്പുഴയിലെ ഓളങ്ങൾ...

എത്താറുണ്ടെന്റെ ഹൃദയത്തിലൊരു കുഞ്ഞു-
പന്തായുരുണ്ടൊരുപാടോർമകൾ...
മറവിതൻ പച്ചപ്പട്ട ബാറ്റിനാ-
ലടിച്ചതിർത്തി കടത്താൻ ശ്രമിക്കവേ,
ഹൃദയത്തെ ക്ലീൻ ബൌൾഡാക്കു-
മൊരു നൂറു നോവോർമകൾ.

ജീവിതത്തോണിയും തുഴ-
ഞ്ഞൊരു കരയെത്തേടിയലയുമ്പോൾ,
പിന്നിലുപേക്ഷിച്ചിട്ടുമെന്നെ-
പ്പിരിയാതെ പിന്തുടരുമോർമകൾ...

മനസ്സിലൊരു ചുടുചോരച്ചാൽ  കീറി-
യൊഴുകാൻ കരുത്തുമായ്,
 ജീവിതച്ചില്ലലമാരയിലെയനുഭവശേഖരത്തിലു-
ണ്ടേറെയധ്യായങ്ങൾ പക്ഷേ,
 ഈരിഴത്തോർത്തിൽ കുരുക്കിയ മീനെപ്പോൽ
പിടയുന്നതെല്ലാമെൻ ബാല്യകാലത്തിന്റെ നന്മകൾ...


കാറ്റിലിറയത്തൊരു   നേർത്ത
ചാറ്റൽ മഴതൻ കുളിരു പടരവേ
ഓർമതൻ ഓടാമ്പൽ തുറന്നോടി പോകയാ-
ണൊരു കൊച്ചുകുട്ടിയെ പോലെൻ മനം.
ഈറൻ കാറ്റിലൊരിളം തിണ്ണയിൽ
കവിൾ  ചേർത്തപോൽ കണ്ണടച്ചു ഞാൻ...

 കണ്‍കോണിലിന്നും തിളക്കം തീർക്കുന്നതൊരു-
വിഷുപ്പുലരിയിലമ്മ നല്കിയ നാണയത്തുട്ടുകൾ...
കനവായ് തോന്നിയതൊരു പൂനിലാവിൽ
പാടത്തെ നെല്ലോലകൾ തീർക്കും അലകൾ...

 ഉള്ളിലുറങ്ങുമാ കുഞ്ഞുപൈതലിൻ
നൈർമല്യമൊരുമാത്ര വീണ്ടും നിറയ്ക്കുവാൻ
കലപിലകൂട്ടിക്കവിടിക-
ളൊരു നൂറു വർണഗോലികൾപ്പിന്നെ-
യത്തിയും കൊത്തങ്കല്ലുമൊരുപാട്
തീപ്പെട്ടിപ്പടങ്ങളുമെൻ വർണപ്പമ്പരവും...


 ഒരു മഴത്തുള്ളി പേറും കുളിരും പ്രതീക്ഷയും,
തൊടിയിലെപ്പൈക്കിടാവിൻ കരച്ചിലും,
നനവാർന്ന പുതുമണ്ണിൻ ഗന്ധവു-
മൊരു മയിൽപ്പീലിതൻ നിറമാർന്ന തുണ്ടും
തെളിനീരോർമ പേറും സ്ഫടിക-
പ്പാത്രത്തിൽ നിറയവേ,
ഓർമപ്പുഴയിലോളങ്ങൾ തീർക്കുവാൻ
ഇനിയുമെത്രയോ ബാല്യത്തുടിപ്പുകൾ...

ടയറുരുട്ടി നടന്ന വഴിയിലെ
പേരറിയാത്ത വേലിപ്പഴങ്ങളും
ഊയലാടിയ നാട്ടുമാങ്കൊമ്പും
ഏറുപന്തിന്റെ നോവുന്ന വീറും
നീന്തിത്തുടിച്ച പെരുമഴക്കാലവും
പൊങ്ങുചങ്ങാടവും കുട്ടിയും കോലും
കള്ളനും പോലീസുമെൻ കളിത്തോഴരും
കണ്ണുപൊത്തിക്കളിക്കുന്നു ചുറ്റും...

മകരമഞ്ഞിന്റെ കുളിരോലുമോർമകൾ
മനസ്സിലെപ്പോഴുമോഴുകിയെത്തീടവേ,
ഈറൻ കാറ്റിലൊരിളം തിണ്ണയിൽ
കവിൾ  ചേർത്തപോൽ കണ്ണടച്ചു ഞാൻ...

ഈ മരുഭൂവിലെ പുകയുന്ന കാറ്റിൽ 
വർത്തമാനത്തിന്റെ നേരിലേക്കുണരുവാൻ...

Monday 25 August 2014

കൊച്ചുഗോവിന്ദചരിതം


ഹരിശ്രീ ഗണപതയേ നമ: | അവിഘ്നമസ്തു |
ഇതൊരു കേഡിയുടെ കഥയാണ്. നാലാളെ തല്ലി പോലീസ് സ്റ്റേഷനിൽ കയറി സമ്പാദിച്ച ഇരട്ടപ്പേരല്ല. ജനിച്ചപ്പോൾ മുതൽ കേഡി ആയിത്തീർന്ന ഒരാളുടെ കഥ. ഒരു അഞ്ചടി നാലേ കാലിഞ്ച് പൊക്കം. ഒരു പത്ത് അമ്പത്തെട്ടു കിലോ തൂക്കം. മാൻപേടയെ പോലെ നീളമുള്ള കണ്ണുകൾ ഉണ്ടാവാൻ അമ്മ നീട്ടി ഉഴിഞ്ഞ് ഉഴിഞ്ഞ് കുഴിഞ്ഞു പോയ കണ്ണുകൾ.  പിന്നെ കാറ്റടിച്ചാലും  ഉറങ്ങി എഴുന്നേറ്റാലും കുളിച്ചാലും ഇല്ലെങ്കിലും ആരെയും കൂസാതെ സ്വന്തം ഇഷ്ടപ്രകാരം വളഞ്ഞും പിരിഞ്ഞും ഇരിക്കുന്ന തന്റേടിയായ തലമുടി. കണ്ടോ, മുടി പോലും കേഡിയെ പോലെയാണ് പെരുമാറ്റം. പറഞ്ഞു പറഞ്ഞു വന്നപ്പോൾ ദാ  കിടക്കുന്നു ഉമ്മറത്ത് കാലും നീട്ടി ഒരാൾ .
"ആരാ?"
"ചോദ്യം"
"ആര്?"
"ഡോ, അത് തന്നെയാ പച്ച മലയാളത്തിൽ പറഞ്ഞത്. ചോദ്യമാണെടാ ചോദ്യം!
ആരാണീ കേഡി?          Who is KD?          केडी कौन है?"
ശ്ശെടാ! ഇത് നല്ല ചോദ്യം! അത് ഞാൻ ആകുന്നു. That is ഞാൻ! केडी ഞാൻ है हूं ഹോ!
മുടി ചൂടിയും ചൂടാതെയും മന്നന്മാരും മന്നത്തികളും വാഴുന്ന  ഈ ബൂലോഗത്ത്, എന്റെ ആദ്യ പോസ്റ്റിൽ തന്നെ നാട്ടുകാരെയോ വീട്ടുകാരെയോ പ്രതിഷ്ഠിക്കാൻ ഞാൻ അത്ര വിശാലമനസ്കനോ പോങ്ങനോ ഒന്നും അല്ല ഹേ! നിങ്ങൾ അന്വേഷിച്ചു നടക്കുന്ന കേഡി ഇതെഴുതുന്ന ഞാൻ തന്നെയാണ്. സാക്ഷാൽ കൂനാക്കംപുള്ളി ഗോവിന്ദന്റെ കൊച്ചു മകനും കൂനാക്കംപുള്ളി ധർമന്റെ മകനും ആയ ഞാൻ!
"സ്ഥലം?"
"ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് എടക്കുളം എന്ന (കു)ഗ്രാമം!"
"ശരി. എന്താ ഉദ്ദേശം?"
"നിങ്ങളൊക്കെ എന്റെ പിതാശ്രീയെയും പിതാമഹനെയും വിളിക്കുന്നതിനു മുൻപ് കൊച്ചുഗോവിന്ദചരിതം പറയണം എന്നാണു ഉദ്ദേശം."
പറഞ്ഞിട്ട് വേഗം പൊക്കോണം എന്നും പറഞ്ഞു ചോദ്യം കാലും വലിച്ചെടുത്തു പോയി. എന്നാ പിന്നെ നമുക്ക് അകത്തേക്ക് കടക്കാം, എന്താ?

ജനിച്ചു തൊണ്ണൂറു ദിവസം ഒരു പേര് പോലും ഇല്ലാതെ കണ്ണും മിഴിച്ചു മലര്ന്നു കിടന്ന എന്റെ ചെവിയിലേക്ക് തളിര് വെറ്റില ചേർത്ത് പിടിച്ച് അച്ഛൻ വിളിച്ചു..." ഗോവിന്ദൻ, ഗോവിന്ദൻ, ഗോവിന്ദൻ". ന്യായം. തികച്ചും ന്യായം. മുത്തച്ഛന്റെ പേര് വിളിച്ച് ചടങ്ങ് നടത്തുന്നത് നാട്ടു നടപ്പാണ്. ഞാൻ ഒന്നും മിണ്ടാൻ പോയില്ല. ചുമ്മാ കിടന്നു പല്ലില്ലാത്ത മോണ  കാട്ടി നന്നായി ഒന്ന് ചിരിച്ചു. എന്റെ കുഴിഞ്ഞ കണ്ണുകൾ തിളങ്ങി. അതോടെ വീട്ടുകാരും നാട്ടുകാരും ഒന്നു തീരുമാനിച്ചു. ഇവന് ഇനി ടിപ്പിക്കൽ വിളിപ്പേരുകളായ കണ്ണൻ, കോപ്പൻ, ഉണ്ണി, കുഞ്ഞൻ, കുട്ടൻ മുതലാദി പേരുകളൊന്നും നഹി ചാഹിയേ! അവിടെയായിരുന്നു ടേണിംഗ് പോയിന്റ്‌! തെക്കേ വീട്ടിലെ സാഹിൽ കൊച്ചു ഭാസ്കരൻ  ആയില്ല. പടിഞ്ഞാറേലെ ശ്രീഹരി കൊച്ചു കുമാരൻ ആയില്ല. വടക്കേലെ വിവിൻ കൊച്ചു മാണി ആയില്ല. പക്ഷെ ഞാൻ ആയി! എന്ത്? എന്റെ നിഷ്കളങ്കമായ ചിരി കണ്ട് എല്ലാവരും ഉച്ചൈസ്തരം ഉദ്ഘോഷിച്ചു. എന്ന് വച്ചാൽ ആ ഉച്ച നേരത്ത് വിളിച്ചു കൂവി. " ഇനി മുതൽ ഇവൻ  കൊച്ചു ഗോവിന്ദൻ ആണ്. നമ്മുടെ സ്വന്തം കൊച്ചോവി!"



"What?!               എന്ത്?!                  क्या?!"
കുഛ് നഹീ! വ്യാകരണം ആണ് മാഷേ, വ്യാകരണം!
കൊച്ചു ഗോവിന്ദൻ ലോപിച്ച് കൊച്ചു ഗോവി ആയി. പിന്നെ അതും ലോപി ലോപി കൊച്ചോവി ആയി. ദാറ്റ്സ് ഓൾ! എന്ത് നല്ല കുഗ്രാമീണത്തനിമയുള്ള പേര്! കേട്ടവർ കേട്ടവർ കോൾമയിർ (അത് തന്നെ!) കൊണ്ടു! അവസാനം ഞാൻ വ്യാകരണം ഒക്കെ പഠിച്ച് A+ ഉം വാങ്ങി വന്നപ്പോഴേക്കും പേരിന്റെ കാര്യം ഗുദാ ഹവ! എടക്കുളത്ത് വന്ന് എന്റെ യഥാർത്ഥ പേരിൽ വീട് ചോദിച്ചാൽ എറണാകുളം ചൂണ്ടിക്കാണിക്കുന്ന അവസ്ഥയിലായി എന്റെ BIS Hallmark 916 പേര്! പക്ഷെ സന്ധിയും സമാസവും പ്രയാസവും സമാസമം വരാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നൊള്ളൂ!

എന്റെ അച്ഛമ്മ മാത്രം മരിക്കുന്നത് വരെ എന്നെ കൊച്ചേ  എന്നോ കൊച്ചു ഗോവിന്ദൻ എന്നോ മാത്രം വിളിച്ചു. പ്രിയതമന്റെ പേര് ലോപിപ്പിച്ചു കുളമാക്കാൻ തോന്നിയിട്ടുണ്ടാവില്ല പാവത്തിന്... മൂത്ത അമ്മായി എന്നെ കൊച്ചോവിന്നൻ എന്ന് വിളിച്ചു. ഓക്കേ, അഡ്ജസ്റ്റബിൾ! അമ്മായിയുടെ മകൾ അതായത് എന്റെ മുറപ്പെണ്ണ്, കൊച്ചു ഗോവി പരിഷ്കരിച്ച് കൊച്ചു ഗോപി എന്നാക്കി. പിന്നെ ഗോപി എന്ന് മാത്രം ആക്കി. ഗോവിന്ദന്റെ  കാര്യം ഗോപി!
രണ്ടാമത്തെ അമ്മായിയും മക്കളും എന്നെ വെറുതെ വിട്ടു. കൊച്ചു ഗോവിന്ദാ... എന്ന് നീട്ടി വിളിച്ചു. മൂന്നാമത്തെ അമ്മായിക്ക് ഞാൻ കുഞ്ഞുണ്ണിയും നാലാമത്തെ അമ്മായിക്ക് ഞാൻ കൊച്ചുണ്ണിയും ആയി. അങ്ങനെ പേര് വിളിയുടെ അന്ന് പായസവും കുടിച്ചു മടങ്ങിപ്പോയ കുഞ്ഞനും ഉണ്ണിയും ഒക്കെ ഫാൻസി ഡ്രെസ്സും ഇട്ടു മടങ്ങിയെത്തി!

അമ്മായിമാരുടെ വീടുകളിൽ അവധിക്കാലത്ത്‌ പാർക്കാൻ  ചെല്ലുമ്പോൾ അവരുടെ അയൽക്കാർക്ക് എന്നെ കൊച്ചോവിയെന്നും കുഞ്ഞുണ്ണിയെന്നും ഒക്കെ പരിചയപ്പെടുത്തി. പിന്നെ അവിടങ്ങളിലെ വ്യാകരണ മഞ്ജരിയുടെ സഹായത്തോടെ അന്നാട്ടുകാർ എന്നെ കൊച്ചാവയെന്നും കുഞ്ഞാവയെന്നും ഒക്കെ വിളിക്കാൻ തുടങ്ങി. പേര് വിളിയുടെ അന്നത്തെ പോലെ ഞാൻ പിന്നേം പല്ലിളിച്ചു ചിരിച്ചു. പിന്നെ വളർന്നു വളർന്നു എടക്കുളത്ത് സ്ഥലം പോര എന്ന് തോന്നിയപ്പോ വിധി എന്നെ ജനശതാബ്ദിയിൽ കയറ്റി  തിരോന്തോരത്ത് എത്തിച്ചു. നാല് വർഷം കഴിഞ്ഞ് ജെറ്റ് എയർവയ്സിൽ കയറ്റി ഷാർജയിലേക്ക് വിട്ടു. കഴിഞ്ഞ വെക്കേഷന് നാട്ടിൽ പോയപ്പോൾ ഇളയ അമ്മായിയുടെ വീടിനടുത്തുള്ള ഒരു വല്യമ്മയെ കണ്ടു. ഒക്കത്ത് ഒരു കുട്ടിയേയും എടുത്ത് നടന്നു വരികയാണ് കക്ഷി. എന്നെ കണ്ടപ്പോൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു, "ഇതെന്റെ മോൾടെ  മോളാ. മോന്റെ വിളിപ്പേര് തന്നെയാ ഇവൾക്കും". ഞാൻ കോൾ________ കൊണ്ടു. എന്നിട്ട് ചോദിച്ചു, " എന്താ വാവേടെ പേര്?"
"കുഞ്ഞാറ്റ!"
എന്റെ ഗോവിന്ദനപ്പൂപ്പാ!!! കൊച്ചു ഗോവിന്ദൻ എന്ന സ്റ്റൈലൻ പേരിനെ കുഞ്ഞാറ്റയാക്കിത്തീർത്ത വാമൊഴി വഴക്കത്തിന്റെ ശക്തിയെ ഞാൻ നമിച്ചു പോയി!
കൊച്ചുഗോവിന്ദചരിതം സമ്പൂർണ്ണം!
നിങ്ങളുടെ കൊച്ചു കൊച്ചു പ്രോത്സാഹനങ്ങളും വിമർശനങ്ങളും നിർദേശങ്ങളും എനിക്ക് ഏറെ വിലപ്പെട്ടതാണ്‌... തരില്ലേ?