Friday 31 December 2021

വാക്ക് 2021

 അങ്ങനെ 2021 ഉം കഴിഞ്ഞു. എത്ര പെട്ടെന്നാണ് വർഷങ്ങൾ ഇങ്ങനെ കടന്നു പോകുന്നത്. അൽ മജാസ് കോർണിഷിൽ നിന്ന് 2020 നോട് വിടപറഞ്ഞത് ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. ഒരു വർഷത്തിനിടയ്ക്ക് എന്തെന്തൊക്കെ കാര്യങ്ങൾ! മരണം താണ്ഡവമാടിയ കോവിഡിന്റെ രണ്ടാം തരംഗവും ന്യൂനമർദങ്ങൾ മതിവരാതെ പെയ്ത കാലവർഷവും പിന്നിട്ട് ലോകം ഒമിക്രോണിനെ വരവേൽക്കാൻ തയ്യാറായിക്കഴിഞ്ഞു...  ഇതിനിടെ ഓക്സിജനും ചികിത്സയും  കിട്ടാതെ എത്രയെത്ര സാധാരണ മനുഷ്യർ റോഡുകളിൽ മരിച്ചു വീണു. ചിതയിൽ ഒരു അഡ്മിഷൻ കിട്ടാൻ എത്രയെത്ര മൃതദേഹങ്ങൾ ശ്‌മശാനങ്ങൾക്ക് മുമ്പിൽ ക്യൂ കിടന്നു... ഗംഗയിലൂടെ മൃതദേഹങ്ങൾ എത്ര ഒഴുകിപ്പോയി! 

ഛെ! ഛേ! തെരഞ്ഞെടുപ്പിന് ശേഷം ഉറക്കമായിരുന്ന എന്റെയുള്ളിലെ അന്തം കമ്മി എഴുന്നേറ്റു കുറച്ചു നേരത്തേക്ക് കേന്ദ്ര സർക്കാരിനെ ചീത്ത വിളിക്കാൻ തുടങ്ങുമ്പോഴാണ് എനിക്ക് വിഷയം ഓർമ വന്നത്. ഇത് ആക്ഷേപ ഹാസ്യം എന്ന പേരിൽ ചളു അടിക്കാനുള്ള പോസ്റ്റല്ല. മലയാളക്കരയിൽ മറ്റാരും നടത്താത്ത ഒരു പ്രത്യേക അവാർഡിന്റെ വിളംബരമാണ്! അതെ, ഈ വർഷത്തെ വാക്കിനെ തെരഞ്ഞെടുക്കാനുള്ള സമയമായിരിക്കുന്നു.

Word of the Year തെരഞ്ഞെടുക്കുന്ന ഓക്സ്ഫോർഡിലെയും മെറിയം വെബ്സ്റ്ററിലെയും സായിപ്പന്മാർക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതിരുന്ന വർഷമായിരുന്നു ഇത്. കാരണം രണ്ടു പേരുടെയും വാക്ക് ഒന്ന് തന്നെ. Vaccine! ഓക്സ്ഫോർഡ് Vaccine പരിഷ്കരിച്ച് 'Vax' എന്നാക്കി എന്ന് മാത്രം. ഇതിനെ word of the year ആയി തെരഞ്ഞെടുക്കാൻ ശമ്പളം കൊടുത്ത് ആളെ വെക്കുകയൊന്നും വേണ്ട. ഏതു കുഞ്ഞിനോട് ചോദിച്ചാലും 2021 ൽ വാക്‌സിനെ കടത്തി വെട്ടുന്ന മറ്റൊരു ആംഗലേയ വാക്ക് കിട്ടില്ല. പക്ഷേ, മലയാളത്തിൽ അതല്ല അവസ്ഥ. 

എത്രയെത്ര വാക്കുകൾക്ക് പതിവിൽ കവിഞ്ഞ പ്രാധാന്യം കൈവന്ന വർഷമായിരുന്നു ഇത്. മരണം എന്ന വാക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് എത്രയോ മടങ്ങാണ് 2021ൽ ഉപയോഗിക്കപ്പെട്ടത്? വല്ല മഴക്കാല വാർത്തയിലും മിന്നിമറഞ്ഞിരുന്ന 'മിന്നൽ' എന്ന വാക്ക് മിന്നൽ മുരളിയുടെ റിലീസ് സംബന്ധിച്ച് എത്രയേറെ തവണ ആഗോള തലത്തിൽ ഉപയോഗിക്കപ്പെട്ടു! അതുപോലെ 'സംഖ്യ' എന്ന വാക്ക് നിയമസഭാ തെരഞ്ഞെടുപ്പിലും കോവിഡ് കണക്കിലും നിരന്തരമായി കടന്നു വന്നു. ആലോചിച്ചാൽ ഇനിയും ഏറെയുണ്ടാകും 2021ൽ സവിശേഷ പ്രാധാന്യം കൈവന്ന വാക്കുകൾ. അപ്പൊ എങ്ങനെയാണു ഒരു തെരഞ്ഞെടുപ്പ് നടത്തുക?

പ്രയോഗത്തിൽ പിന്നിലാണെങ്കിലും 2021നെ മൊത്തത്തിൽ പ്രതിഫലിപ്പിക്കുന്ന ഒരു വാക്കാണ് ഞാൻ ഈ വർഷത്തെ വാക്കായി തെരഞ്ഞെടുക്കുന്നത്. 

'പ്രതീക്ഷ'.



ഇതാണ് 2021 ലെ എന്റെ വാക്ക്. കാരണങ്ങളിലേക്ക് വരാം.

കോവിഡിനെ മറികടക്കാൻ രാഷ്ട്രീയപരവും ഭൗതികവുമായ എല്ലാ അതിരുകൾക്കുമപ്പുറം സമൂഹ വാക്‌സിനേഷന് വേണ്ടി ലോകം ഒന്നിച്ചതാണ്  2021 നൽകുന്ന വലിയ പ്രതീക്ഷ. റെക്കോർഡ് വേഗത്തിൽ ഗവേഷണങ്ങൾ നടത്തുകയും കണ്ടെത്തലുകൾ പരസ്പരം പങ്കുവെക്കുകയും ചെയ്തു കൊണ്ട് ശാസ്ത്രം മനുഷ്യരാശിയെ ഒരിക്കൽ കൂടി രക്ഷിച്ചു. ഡൊണാൾഡ് ട്രംപിനെ പടികടത്തിക്കൊണ്ട് അമേരിക്കൻ ജനത നൽകിയ സന്ദേശമാണ് 2021 ലെ മറ്റൊരു പ്രതീക്ഷ. ഇനി തിരിച്ചുകൊണ്ടു വരാൻ ആവാത്ത വിധം കാലാവസ്ഥ തകിടം മറിയുന്നതിനു മുമ്പ്, ഒരു അവസാന ശ്രമം എന്ന നിലയിൽ, ലോകം ഗ്ലാസ്ഗോയിൽ COP 26  ഉച്ചകോടി നടത്തിയതും ഈ വർഷം തന്നെ. രാഷ്ട്രീയനേതാക്കളും ശാസ്ത്രജ്ഞരും മറ്റ് നാനാ തുറകളിൽ പെട്ട പ്രഗത്ഭരും ഒത്തുചേർന്ന് നമ്മുടെയെല്ലാം ഭാവി നിർണയിക്കുന്ന തീരുമാനങ്ങളെടുത്തത് തീർച്ചയായും പ്രതീക്ഷാവഹമാണ്.

ഭരണകൂടം കിടങ്ങു കുഴിച്ചും കാറ് കയറ്റിയും പിന്തിരിപ്പിക്കാൻ നോക്കിയിട്ടും പിന്മാറാതെ ലക്ഷ്യം കൈവരിച്ച വടക്കേ ഇന്ത്യയിലെ സാധാരണ കർഷകരാണ് 2021 നൽകുന്ന മറ്റൊരു സുവർണ പ്രതീക്ഷ. അധികാരത്തിന്റെ ധാർഷ്ട്യത്തിനു മുമ്പിൽ വർഗസമരത്തിന്റെ വിയർപ്പും ചോരയും കൊണ്ടെഴുതിയ ചരിത്രമായിരുന്നു കാർഷിക നിയമങ്ങളുടെ പിൻവലിക്കൽ. ഇതിനെല്ലാമുപരി, സാമ്പത്തിക മാന്ദ്യത്തിലും നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയിലും അകപ്പെട്ടിട്ടും മുന്നോട്ടു പോകുന്ന മനുഷ്യരാശി തന്നെയാണ് 2021 നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷ.

പ്രതീക്ഷകളുടെ പൂക്കാലമാണ് പുതുവർഷം. എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!

Thursday 17 December 2020

സംഘബന്ധുക്കളേ... ഇതിലേ... ഇതിലേ...

എത്രയും പ്രിയപ്പെട്ട സംഘസഹോദരങ്ങളേ, നിങ്ങൾക്കെന്റെ ധ്വജമാപ്രാണം.

ജയ് ശ്രീറാം!


വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഇത് എഴുതുന്നത്. സംഗതി, കേരളത്തെ ഗുജറാത്ത് പോലെയും വാരാണസി പോലെയും ആക്കാനാണ് നമ്മുടെ പ്ലാനെങ്കിലും, അത് പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസിൽ ചെയ്ത പോലെ ചാടിത്തുള്ളി നടപ്പാക്കരുത്. കേന്ദ്രത്തിലെ ഒരു ജീ പറഞ്ഞ പോലെ, ഇത്തിരി ജനാധിപത്യം കൂടുതലുള്ള ആൾക്കാരാണ് ഇവിടത്തെ അലവലാതി മലയാളികൾ. മുനിസിപ്പാലിറ്റി ഓഫീസിൽ ശിവജിയങ്ങുന്നിന്റെ പടം തൂക്കിയാൽ, എടുത്തോണ്ട് പോടാ മലരേ എന്ന് ഒരു പേടിയും ഇല്ലാതെ പറയുന്ന കൂട്ടരാണ്. സുരേഷോബിയണ്ണൻ പറഞ്ഞ പോലെ ആയിരം പഞ്ചായത്തും പത്തിരുപത് കോർപറേഷനും ഒക്കെ പിടിച്ചടക്കിയിട്ട് നമ്മൾക്ക് ഇവന്മാരെയൊക്കെ കൂട്ടിയിട്ട് കത്തിക്കുകയോ വയറ്റിലൂടെ ശൂലം കേറ്റുകയോ ഒക്കെ ചെയ്യാമല്ലോ. അതുവരെ എല്ലാവരും ക്ഷമിക്കണം.

ദിതാണ് ഇന്ത്യൻ ഭരണഘടന എന്ന് പറയുന്ന സാധനം!

ആശിച്ചു മോഹിച്ചു വല്ലോടത്തും ഒരു ഭരണം കിട്ടുമ്പോ, ഭരണഘടനാ സ്ഥാപനത്തിന്റെ നെഞ്ചത്ത് തന്നെ മതഭ്രാന്ത് നാട്ടാൻ നമ്മൾക്ക് ഒരു കിരുകിരുപ്പ് ഒക്കെ തോന്നും. പക്ഷേ, ചെയ്യരുത്. കാരണം, ആ അംബേദ്കറും നെഹ്രുവും ഒക്കെക്കൂടി ഉണ്ടാക്കിയ ഭരണഘടന എന്ന സാധനത്തിൽ ഇന്ത്യ മതേതരമാണ് എന്ന് എഴുതി വച്ചിട്ടുണ്ട്. എന്നു വെച്ചാൽ മതമില്ലാത്ത രാജ്യം. അതുകാരണം, ഏതു അണ്ടനും അടകോടനും ഏതു മതത്തിലും വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ, നമ്മുടെ മതമാണ് ചക്കരമതം എന്നെങ്ങാൻ പറഞ്ഞു ചൊറിയാൻ ചെന്നാൽ കോടതിയും പോലീസും പിടിച്ചു ജയിലിലിടും. സംഗതി, ഹിന്ദു മതമാണ് ചക്കരമതം എന്ന് നമ്മൾക്കറിയാം. പക്ഷേ, മോദിജിയും അമിട്ട് ജീയും കൂടി ഭരണഘടനയുടെ സ്ഥാനത്ത് മനുസ്‌മൃതി എടുത്തു വെക്കുന്നതു വരെ നമ്മൾ ഒന്ന് ക്ഷമിച്ചേ പറ്റൂ.
എല്ലാ സംഘബന്ധുക്കളും മനുസ്‌മൃതി വാങ്ങണേ...


അതുവരെ കിരുകിരുപ്പൊക്കെ സഹിച്ച്, ഈ കമ്മികളൊക്കെ ചെയ്യുന്ന പോലെ ജാതിയും മതവും നോക്കാതെ നാട്ടുകാരോട് പെരുമാറണം. അല്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഇവിടത്തെ ബ്ലഡി ജനങ്ങൾ നമ്മളെ എടുത്ത് കുപ്പത്തൊട്ടിയിലിടും. അത് പാടില്ല. വേദനയോടെയാണെങ്കിലും മുസ്ലിങ്ങൾ സഹോദരന്മാരാണെന്നും ഫെമിനിച്ചികൾ സഹോദരിമാർ ആണെന്നും ഒക്കെ കാച്ചിയേക്കണം. എന്നാലേ എന്തെങ്കിലും നടക്കൂ. 

ഭൂരിപക്ഷം കിട്ടിയതിനു ശേഷം മാത്രമേ കാക്കയെ തട്ടി താഴെയിടാവൂ...


അതുകൊണ്ട്, ഈ ചരിത്രസന്ധിയിൽ എനിക്ക് നിങ്ങളോടൊന്നേ പറയാനുള്ളൂ. ഉള്ളിൽ പുളയ്ക്കുന്ന വർഗീയതയുണ്ടെങ്കിലും ഭയങ്കര മതേതരനാണെന്ന തോന്നൽ ഉണ്ടാക്കണം. ജയിച്ച ഉടനേ, ജയ് ശ്രീരാം എന്ന ബാനർ ഒക്കെ തൂക്കിയാൽ കള്ളി പൊളിയും മിത്രമേ! വർഷങ്ങളുടെ ശ്രമഫലമായി കേരളത്തിൽ ഒരു മൃദുഹിന്ദുത്വം വളർത്താൻ നമ്മൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തിൽ നമുക്കഭിമാനിക്കാവുന്നതാണ്. ഒരാളെ പട്ടി കടിച്ചാൽ, മുസ്ലിം വളർത്തിയ പട്ടി, ഹിന്ദു വളർത്തിയ കുട്ടിയെ കടിച്ചു എന്നൊക്കെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് നമ്മുടെ പരിശ്രമം കാരണമാണ്. ഇനിയും കുറച്ചു വർഷങ്ങൾ കൂടി വളരെ നൈസായി വേണം വർഗീയത കളിക്കാൻ. അതുകഴിഞ്ഞാൽ പിന്നെ പഞ്ചായത്തിലും വില്ലേജാപ്പീസിലും മൃഗാശുപത്രിയിലും ഒക്കെ ശിവജിയെയും ശ്രീരാമനെയും പ്രതിഷ്ഠിച്ച്  നമുക്ക് അർമാദിക്കാം!

ഈ സുദിനം അധികം ദൂരെയല്ല...!


ചമ്പൂർണ്ണ ചാച്ചരത, ആരോഗ്യം, വീട് എന്നൊക്കെ തള്ളിയിരുന്നവരെ കൊണ്ട് മതം, മതം, മതം എന്ന് മാത്രം പറയിപ്പിക്കുന്ന കാലം അത്ര വിദൂരമല്ല മിത്രമേ... അന്ന്, കമ്മികളെയും മൂരികളെയും കൊങ്ങികളെയും കാക്കമാരെയും അച്ചായന്മാരെയും ഒക്കെ തമ്മിൽ തല്ലിച്ച് നമുക്ക് രസിക്കണം. അതുവരെ ഒരു മയത്തിൽ മാത്രമേ കാര്യങ്ങൾ നീക്കാവൂ. ആവേശം പാടില്ല. കേരളത്തിൽ ഭൂരിപക്ഷം കിട്ടിയതിനു ശേഷം മാത്രമേ കേന്ദ്രനേതാക്കൾ പറയുന്ന പോലത്തെ ഡയലോഗ് അടിക്കാവൂ.

  • ഭരണഘടനയുടെ ആമുഖത്തിൽ നിന്നും മതേതരം എന്ന വാക്ക് നീക്കം ചെയ്യും: ആനന്ദ് കുമാർ ഹെഗ്‌ഡെ, കേന്ദ്ര മന്ത്രി.
  • ഗാന്ധിജിയുടെ ചിത്രമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം: അനിൽ വിജ്, ഹരിയാനയിലെ മന്ത്രി.
  • ജ്യോതിഷത്തിനു മുന്നിൽ ശാസ്ത്രം ഒരു കുള്ളനാണ്: രമേഷ് പൊഖ്‌റിയാൽ, ഉത്തരാഖണ്ഡ്‌ മുൻ മുഖ്യമന്ത്രി 
  • ശൂദ്രർക്ക് വിവരമില്ലാത്ത കൊണ്ടാണ് ശൂദ്രൻ എന്ന വിളി ഇഷ്ടമില്ലാത്തത്. ബ്രാഹ്മണർക്കും, ക്ഷത്രിയർക്കും ജാതിപ്പേര് വിളിച്ചാൽ ഒരു പ്രശ്നവും ഇല്ലല്ലോ? : ബിജെപി എംപി പ്രഗ്യ താക്കൂർ.

ഇത് കേരളമാണെന്ന് ചിന്തിക്കാതെ, "അടുത്ത ജന്മത്തിലെങ്കിലും ഒരു ബ്രാഹ്മണനായി ജനിച്ചാൽ മതിയായിരുന്നു" എന്ന് സുരേഷ്‌ ഗോപിയണ്ണനെ പോലുള്ളവർ തള്ളുന്നത് കൊണ്ടാണ് നമ്മൾ പച്ച പിടിക്കാത്തത് എന്ന് ഇനിയെങ്കിലും മനസിലാക്കണം. നമ്മൾ ചാണകങ്ങൾ ആണെങ്കിലും, ഭരണം പിടിക്കുന്നത് വരെ മതസൗഹാർദ ബിരിയാണി വിളമ്പണം എന്നാണ്, രാഹുൽ ഈശ്വറിനെ പോലെ, ശ്രീജിത്ത് പണിക്കാരെ പോലെ, ജയശങ്കറിന്റെ പോലെ ഈ കൊച്ചു ഗോവിന്ദനും പറയാനുള്ളത്.



Monday 14 December 2020

വാക്ക് 2020

 ഈ സഹസ്രാബ്ദം പിറന്നപ്പോൾ മുതൽ എല്ലാവരും കാത്തിരുന്ന ഒരു വർഷമായിരുന്നു 2020. പറക്കും കാറുകൾ മുതൽ അഭൗമമായ  ജീവിതാനുഭവങ്ങൾ വരെ രണ്ടായിരത്തി ഇരുപതിൽ ലഭ്യമാകുമെന്ന് പലരും പതിറ്റാണ്ടുകൾ മുമ്പേ പ്രവചിച്ചതാണ്. പക്ഷേ, കാത്ത് കാത്ത് ഒരു പുണ്യാളനെ കിട്ടീട്ട് ഈ ഗതിയായല്ലോ കർത്താവേ എന്ന് പ്രാഞ്ചിയേട്ടൻ ആത്മഗതം ചെയ്ത പോലെയായി കാര്യങ്ങൾ. കാത്തുകാത്തിരുന്ന് 2020 വന്നപ്പോൾ വിമാനങ്ങൾക്ക് പോലും പറക്കാൻ പറ്റാത്ത അവസ്ഥയായി! ഇക്കൊല്ലം ഏതാണ്ട് പകുതിയായപ്പോ മുതൽ 2020 എന്ന ഈ മാരണം എങ്ങനെയെങ്കിലും തീർന്നു കിട്ടിയാൽ മതി എന്നായി എല്ലാവർക്കും!

ലോകത്ത് വിചിത്രമായ എന്തെങ്കിലും സംഭവിച്ചാൽ പോലും നമ്മൾക്ക് അത്ഭുതം ഇല്ലാതായി മാറി! 2020 അല്ലേ? ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന അവസ്ഥയായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് ഓക്സ്ഫോഡിന്റെ ഈ വർഷത്തെ വേഡ് ഓഫ് ദി ഇയർ! ഒരു വർഷത്തിൽ പ്രത്യേക പ്രാധാന്യം കൈവന്ന വാക്കോ ,അല്ലെങ്കിൽ ആ വർഷത്തിൽ ലോകത്തിന്റെ പൊതുവിലുള്ള അവസ്ഥ സൂചിപ്പിക്കുന്ന ഒരു വാക്കോ ആയിരിക്കും ആ വർഷത്തെ വേഡ് ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കാറ് എന്ന് എന്നെ വായിക്കുന്ന നാലും മൂന്നും ഏഴു പേർക്കും അറിയാമല്ലോ. അങ്ങനെ ഓക്സ്ഫോർഡ് ഈ വർഷം തെരഞ്ഞെടുത്ത വാക്കാണ് "                        ". 

സൂക്ഷിച്ചു നോക്കീട്ട് കാര്യം ഇല്ല ഉണ്യേ! കാരണം, അങ്ങനെ ഒരു വാക്കില്ല. അഭൂതപൂർവമായ സംഭവങ്ങളും സാഹചര്യങ്ങളും കാരണം ഒരു പ്രത്യേക വാക്ക് മാത്രം തെരഞ്ഞെടുക്കാൻ പറ്റാതെ മുട്ടുമടക്കിയിരിക്കുകയാണ് ഓക്സ്ഫോർഡ്. 2020 അല്ലേ? അങ്ങനെയൊക്കെ സംഭവിക്കും! വിശദമായ വായനയ്ക്ക് ഇതാ ഓക്സ്ഫോഡിന്റെ ലിങ്ക് ഓഫ് ദി ലിങ്ക്. മറ്റ് പല സ്ഥാപനങ്ങളും വെബ്സൈറ്റുകളും Pandemic, Lockdown തുടങ്ങിയ വാക്കുകൾ വേഡ് ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തിട്ടുണ്ട്.

പക്ഷേ, ഓക്സ്ഫോഡ് വേ കൊച്ചു ഗോവിന്ദൻ റേ! എനിക്ക് അങ്ങനെ മുട്ടുമടക്കാൻ പറ്റില്ലല്ലോ! അതോണ്ട്, ഞാൻ എന്തായാലും 2020ലെ മലയാളം വാക്ക് അങ്ങ് തെരഞ്ഞെടുത്തു. 

"അനിശ്ചിതാവസ്ഥ " (Uncertainty)

അതാണെന്റെ 2020ലെ വാക്ക്.

2018 ൽ ഞാൻ ആർത്തവം എന്ന വാക്ക് തെരഞ്ഞെടുത്തപ്പോൾ അത് പൊതുവെ കേരളത്തെ മാത്രം ബാധിക്കുന്ന വാക്കായിരുന്നു. 2019 ൽ പൗരത്വം തെരഞ്ഞെടുത്തപ്പോൾ അത് ഇന്ത്യയിലെ മൊത്തത്തിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്തു കൊണ്ടായിരുന്നു.  പക്ഷേ, അനിശ്ചിതാവസ്ഥ എന്നത് ഇക്കൊല്ലം മുഴുവൻ ലോകത്തെ മൊത്തത്തിൽ പ്രതിഫലിപ്പിച്ച വാക്കാണ് എന്ന കാര്യത്തിൽ അശേഷം സംശയമില്ല. 

റേഷൻ കടയിൽ പോയാൽ പോലീസ് പിടിക്കുമോ എന്ന ലോക്കൽ അനിശ്ചിതാവസ്ഥ മുതൽ ലോകം എപ്പോ പഴയ പടിയാവും എന്ന ആഗോള അനിശ്ചിതാവസ്ഥ വരെ അടിമുടി അനിശ്ചിതാവസ്ഥ നിറഞ്ഞ ഒരു വർഷമായിരുന്നു 2020. വ്യോമയാന മേഖല എന്ന് ജീവൻ വയ്ക്കും? ദൂരെയുള്ള പ്രിയപ്പെട്ടവരെ എപ്പോ കാണാനാവും? നഷ്ടപ്പെട്ട തൊഴിലുകൾ എന്ന് തിരിച്ചു കിട്ടും? ഒളിംപിക്‌സും തീയേറ്ററും പൂരവും ഇനിയെന്ന് തുടങ്ങും എന്നു തുടങ്ങി ജീവിതത്തെ ബാധിക്കുന്ന വലുതും ചെറുതുമായ ഒട്ടുമിക്ക കാര്യങ്ങൾക്കും വ്യക്തമായ ഉത്തരമില്ലാത്ത ഒരു കാലഘട്ടം അടുത്തെങ്ങും ലോകം അഭിമുഖീകരിച്ചിട്ടില്ല. എന്തിനേറെ? പിഞ്ഞാണം മുട്ടലും ടോർച്ചടിക്കലും കഴിഞ്ഞ് നമ്മടെ മോഡിജീ കൊറോണയെ തുരത്താൻ അടുത്തത് എന്ത് ടാസ്ക് ആയിരിക്കും പറയുക എന്നറിയാതെ ജനകോടികൾ എത്ര രാത്രികളിൽ ഞെട്ടിയുണർന്നു! അതുകൊണ്ട്, അനിശ്ചിതാവസ്ഥ എന്ന വാക്കിന്റെ തെരഞ്ഞെടുപ്പ് പ്രസക്തമാണെന്ന് ഞാൻ കരുതുന്നു.

"ദുരന്തം", "അതിജീവനം", "മഹാമാരി", "മരണം" തുടങ്ങിയവയാണ് അവസാന റൗണ്ടിൽ എത്തിയ മറ്റു വാക്കുകൾ. ഇവയോരോന്നും 2020 നെ പ്രതിഫലിപ്പിക്കാൻ പറ്റിയ വാക്കുകൾ തന്നെയാണെന്നതിന് സംശയമില്ല. എല്ലാ വാക്കുകൾക്കും ആശംസകൾ! 

ഇതുവായിക്കുന്ന ഓരോരുത്തർക്കും ഓർമിക്കാൻ ഇഷ്ടമില്ലാത്ത നിരവധി കാര്യങ്ങൾ ഈ വർഷം സംഭവിച്ചിട്ടുണ്ടാകാനാണ് സാധ്യത. പലവിധ കാരണങ്ങളാൽ, അങ്ങേയറ്റം അനിശ്‌ചിതാവസ്ഥ നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് ഞാനും കടന്നു പോകുന്നത്. എങ്കിലും നമുക്കോരോരുത്തർക്കും പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും കൈവിടാതിരിക്കാം. മനുഷ്യരാശിയ്ക്ക് വേണ്ടി കോവിഡിനെതിരേ  മുൻനിരയിൽ പോരാടുന്നരെയും കാലിടറി വീണവരെയും ഓർത്തുകൊണ്ട് നമുക്ക് പുതുവർഷത്തെ വരവേൽക്കാം. 

എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു. ഒപ്പം ഒരു പ്രാർത്ഥനയും...

ഗോ കൊറോണ ഗോ! ഗോ കൊറോണ ഗോ!

Monday 1 June 2020

കൊച്ചൂസ് കൊലക്കറി ഷോ!

മുൻ‌കൂർ ജാമ്യം: മരിച്ചു പോയവരെയോ അവരുടെ കുടുംബാംഗങ്ങളെയോ യാതൊരു വിധത്തിലും അപമാനിക്കാനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെയുള്ള എന്തെങ്കിലും ചൂണ്ടിക്കാട്ടിയാൽ ഉടനടി തിരുത്തുന്നതായിരിക്കും. കൊലപാതകത്തെയോ അത്തരം മനസികാവസ്ഥയെയോ ഞാൻ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. റേറ്റിംഗ് കൂട്ടുക എന്ന ഒറ്റ ലക്‌ഷ്യം മാത്രം മുൻ നിർത്തി, മരണങ്ങളെ മാർക്കറ്റ് ചെയ്യുന്ന  ദൃശ്യമാധ്യമങ്ങളെ ഒന്ന് കളിയാക്കാൻ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ.
*******
സമർപ്പണം: ന്യൂജൻ കൊലപാതകങ്ങളെ വമ്പൻ വിനോദോപാധിയാക്കുന്ന വാർത്താമാധ്യമങ്ങൾക്കും യൂട്യൂബ് ചാനലുകൾക്കും മറ്റ് സോഷ്യൽ മീഡിയകൾക്കും...

*******
കൊച്ചൂസ് കൊലക്കറി ഷോയിലേക്ക് എല്ലാ മാന്യപ്രേക്ഷകർക്കും സ്വാഗതം.,

ലോക്ക്ഡൗൺ പ്രമാണിച്ച് വിവിധതരം വിഭവങ്ങൾ പരീക്ഷിക്കുന്നതിലും റെസിപ്പികൾ പങ്കു വെക്കുന്നതിലും എല്ലാവരും മത്സരമാണല്ലോ. ഡാൽഗോണ കോഫി മുതൽ ചിക്കൻ ഡിങ്കോഡാൾഫി വരെ നൂറായിരം വിഭവങ്ങൾ!!! അപ്പൊ പിന്നെ, ഞാൻ ചിക്കന്റെയോ മട്ടന്റെയോ പുതിയൊരു വിഭവവുമായി വന്നാൽ ഒരാളും മൈൻഡ് ചെയ്യാൻ പോകുന്നില്ല. അതുകൊണ്ട്, വളരെ വ്യത്യസ്തമായ ഒരു ഐറ്റവും ആയിട്ടാണ് ഞാൻ വന്നിരിക്കുന്നത്.
മൂന്ന് വ്യത്യസ്തമായ കൊലപാതകങ്ങളാണ് ഞാൻ നിങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്തുന്നത്. ഓരോ സമയത്തെ മൂഡനുസരിച്ച്, നിങ്ങൾക്ക് ഇത് ഓരോന്നും പരീക്ഷിച്ചു നോക്കാവുന്നതാണ്. സ്വന്തം അമ്മ, അച്ഛൻ, കെട്ടിയോൻ, കെട്ടിയോൾ, മകൻ, മകൾ, ബന്ധുക്കൾ തുടങ്ങി ഒരു പരിചയവും ഇല്ലാത്തവരെ വരെ കൊല്ലാൻ പറ്റുന്ന രസകരമായ ഇനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്റെ ഈ റെസിപ്പികൾ പരീക്ഷിക്കാൻ, കയ്യിൽ കിട്ടുന്ന ഒരാളെയെങ്കിലും നല്ല ക്രിയാത്മകമായി കൊല്ലാൻ ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഇതിൽ പറയുന്ന കൊലപാതക വിഭവങ്ങളിൽ കൂടുതലും നിങ്ങൾക്ക് വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്നതാണ്. അപ്പൊ നമുക്ക് തുടങ്ങാം.

എല്ലാത്തിലേക്കും കൂടി പൊതുവായി ആവശ്യമുള്ള സാധനങ്ങൾ:

1. ക്രൂരമായ മനസ്സ് (നന്നായി മൂത്തത്): ഒരെണ്ണം
2. നിഷ്കളങ്കമായ മുഖഭാവം: ഒന്ന്
3. സഹായികൾ (വിശ്വസിക്കാൻ കൊള്ളാവുന്നത്): രണ്ടോ മൂന്നോ
4. കരച്ചിൽ: ആവശ്യത്തിന്
ബാക്കി ചേരുവകളൊക്കെ വഴിയേ പറയാം.

ഒന്നാമത്തെ വിഭവം: കന്യാസ്ത്രീ കിണറ്റിലിട്ടത് 
കന്യാസ്ത്രീ മഠങ്ങളിലെ കിണറുകളിൽ തയ്യാറാക്കുന്ന പ്രത്യേക വിഭവമാണ് കന്യാസ്ത്രീ കിണറ്റിലിട്ടത്. പൊതുവേ കൃസ്തീയ പുരോഹിതന്മാരാണ് ഇത് തയ്യാറാക്കുന്നത്.

ആവശ്യമായ സാധനങ്ങൾ
1. കന്യാസ്ത്രീ മഠം: ഒന്ന്
2. കന്യാസ്ത്രീ (ഭക്തിയും ആദർശവും ഉള്ളത്): ഒന്ന്
3. കന്യാസ്ത്രീ (ചുറ്റിക്കളിയോട് കൂടിയത്): ഒന്ന്
4. പള്ളീലച്ചൻ: ഒന്നോ രണ്ടോ
5. ആഴമുള്ള കിണർ (വെള്ളത്തോട് കൂടിയത്): ഒന്ന്

ഉണ്ടാക്കുന്ന വിധം: ആദ്യം തന്നെ ചുറ്റിക്കളിയുള്ള കന്യാസ്ത്രീയെ പള്ളീലച്ചനുമായി നന്നായി ഇളക്കി യോജിപ്പിച്ച് കന്യാസ്ത്രീ മഠത്തിലെ ഒരു മുറിയിൽ മാറ്റി വെക്കുക. മുറിയുടെ ജനലോ വാതിലോ ചെറുതായി തുറന്നു വെക്കുന്നത് നന്നായിരിക്കും. ആ സമയത്ത് അതിലേ കടന്നു പോകുന്ന രണ്ടാമത്തെ ചേരുവ, മുറിയിലെ ചുറ്റിക്കളി നന്നായി മൂത്തു വരുന്നത് കണ്ടാൽ ഈ വിഭവം ഉണ്ടാക്കാൻ തുടങ്ങാവുന്നതാണ്. ഇതിന് ആകെ ഒരു ഘട്ടമേ ഉള്ളൂ. രണ്ടാമത്തെ ചേരുവയെ എടുത്ത് കിണറ്റിൽ ഇടുക. അതോടെ നെല്ലിക്ക ഉപ്പിലിട്ടത് സോറി കന്യാസ്ത്രീ കിണറ്റിലിട്ടത് തയ്യാർ. കിണറ്റിലിടുന്നതിനു മുമ്പ് കഴുത്തിൽ കയറു കൊണ്ട് മാരിനേറ്റ് ചെയ്യുകയോ അടിച്ചു പതം വരുത്തുകയോ ചെയ്യാം. അധികാരവും സ്വാധീനവും ഉപയോഗിച്ച് ഈ കൊലയെ നന്നായി അലങ്കരിക്കാവുന്നതാണ്. അവിടെയും ഇവിടെയും തട്ടാത്ത രീതിയിൽ കാലങ്ങളായി മാധ്യമങ്ങൾ ആസ്വദിക്കുന്ന ഒരു വിഭവം ആണ് ഇത്. പോലീസ് എങ്ങനെ അന്വേഷിച്ചാലും റെസിപ്പി കണ്ടു പിടിക്കാൻ പറ്റാത്ത വിഭവം കൂടിയാണ് കന്യാസ്ത്രീ കിണറ്റിലിട്ടത്.

രണ്ടാമത്തെ വിഭവം: ഡബിൾ കോബ്ര മസാല 
ജീവിത പങ്കാളികൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കുന്ന വിഭവമാണ്  കോബ്ര മസാല. സാധാരണയായി രാത്രിയിൽ, ഭർത്താക്കന്മാരാണ് ഈ വിഭവം പരീക്ഷിക്കുന്നതെങ്കിലും ധൈര്യവും താല്പര്യവുമുള്ള ഭാര്യമാർക്കും ഇത് പരീക്ഷിക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങൾ:
  • സ്ത്രീധനം: ധാരാളം
  • ഭാര്യ: ഒന്ന്
  • മൂർഖൻ പാമ്പ് (നല്ല വിഷമുള്ളത്): ഒന്നോ രണ്ടോ 
  • ലൈഫ് ഇൻഷുറൻസ് (ഭാര്യയുടെ പേരിൽ ഉള്ളത്): ഒന്ന്
  • ധൈര്യം: ആവശ്യത്തിന്
ആദ്യമായി, ഭാര്യയ്ക്ക് കിട്ടിയ സ്ത്രീധനം ഒക്കെ ചെറുതായി അടിച്ചുമാറ്റി സ്വന്തം ലോക്കറിലോട്ട് ചേർത്ത് നന്നായി വഴറ്റുക. അതോടൊപ്പം, മികച്ച കവറേജ് ഉറപ്പു തരുന്ന ഒരു പോളിസി ഭാര്യയുടെ പേരിൽ നന്നായി മിക്സ് ചെയ്ത് മാറ്റി വെക്കുക. രാത്രി ഭാര്യ ഉറങ്ങിയതിനു ശേഷം ചാക്കിലുള്ള മൂർഖൻ പാമ്പിനെ പുറത്തെടുത്ത് ക്രൂരതയിൽ മുക്കി ഭാര്യയുടെ കാലിൽ ആഞ്ഞു കൊത്തിക്കുക. വിഷം നന്നായി പിടിച്ചതിനു ശേഷം മൂർഖൻ പാമ്പിനെ തല്ലിക്കൊന്ന് മുറി അലങ്കരിക്കാവുന്നതാണ്. ഇപ്പോൾ നിങ്ങൾക്ക് മുന്നിൽ ഇരിക്കുന്നതാണ് കോബ്ര മസാല! ആദ്യ ശ്രമത്തിൽ കോബ്ര മസാല ശരിയായില്ലെങ്കിൽ ഒരു മാസത്തിനു ശേഷം വീണ്ടും ഈ വിഭവം തയ്യാറാക്കാവുന്നതാണ്. ഡബിൾ കോബ്ര മസാല തയ്യാറാക്കുന്ന ഷെഫിന് ഗവൺമെന്റ് ചെലവിൽ താമസവും ഭക്ഷണവും കിട്ടുന്നതായിരിക്കും.മാധ്യമങ്ങൾക്ക് ഏറെ ഇഷ്ടമുള്ള വിഭവമാണ് ഇത്. കുറേ നാൾ പുതുമ നശിക്കാതെ ഇരിക്കും എന്നതാണ് ഈ റെസിപ്പിയുടെ പ്രത്യേകത. ഇതിലെ ചേരുവകൾ കൂട്ടിക്കുഴച്ച് എക്സ്ക്ലൂസീവ് ഉണ്ടാക്കി നാലുനേരവും കൊറോണയോടൊപ്പം വിളമ്പാം.

മൂന്നാമത്തെ വിഭവം: സയനൈഡ് വൈൻ 
വളരെ കാലം കൊണ്ട് തയ്യാറാക്കുന്നതും ഏതു പ്രായത്തിലുള്ളവർക്കും കൊടുക്കാവുന്നതുമായ ഒരു പാനീയമാണ് സയനൈഡ് വൈൻ. കോഴിക്കോട് ജില്ലയിലെ കൂടത്തായി ഭാഗങ്ങളിൽ ഇത് ഒരു സവിശേഷവിഭവമാണ്. മധ്യവയസ്കരായ അമ്മായിമാർക്ക് പരീക്ഷിക്കാൻ പറ്റിയ വിഭവം ആണിത്.

ആവശ്യമായ സാധനങ്ങൾ
  • വിവിധ പ്രായത്തിലുള്ള ബന്ധുക്കൾ: ആറോ ഏഴോ 
  • ആഭരണം, സ്വത്ത്, അവിഹിതം: ആവശ്യത്തിന് 
  • അത്യാഗ്രഹം: ധാരാളം 
  • പൊട്ടാസ്യം സയനൈഡ്: ഒരു പൊതി 
ഉണ്ടാക്കുന്ന വിധം: ആദ്യമായി, ക്രൂരത നിറഞ്ഞ മനസിലേക്ക് ധാരാളം അത്യാഗ്രഹം ചേർത്ത് നന്നായി യോജിപ്പിക്കുക. എന്നിട്ട് ആ മനസ്സ് അനങ്ങാതെ കുറെ കാലം മൂടിപ്പൊതിഞ്ഞു വെക്കുക. വീഞ്ഞിനു വീര്യം കൂടാനാണ് ഇങ്ങനെ ചെയ്യുന്നത്. ഈ കാലയളവിൽ സഹായി വഴി കുറച്ചു പൊട്ടാസിയം സയനൈഡ് സംഘടിപ്പിക്കേണ്ടതാണ്. സയനൈഡ് എന്തിനാണെന്ന് സഹായി ചോദിച്ചാൽ എലിയെ പിടിക്കാനാണെന്നു പറഞ്ഞാൽ മതി. എലിയെപ്പിടിക്കാൻ മൂർഖൻ പാമ്പും സയനൈഡും ഒക്കെ സപ്ലൈ ചെയ്യുന്നവനാണ് യഥാർത്ഥ സഹായി. അങ്ങനെ മനസ്സ് നന്നായി മൂത്ത് വരുമ്പോൾ, ഒരല്പം സയനൈഡ് എടുത്ത് കുറച്ചു മട്ടൻ സൂപ്പിൽ കലക്കി സ്നേഹത്തിൽ ചാലിച്ച്  അമ്മായിഅമ്മയ്ക്ക് കൊടുക്കുക. അമ്മായിയമ്മയുടെ പടം ചില്ലിട്ട് ഭിത്തിയിൽ തൂക്കിയാൽ സയനൈഡ് വൈൻ റെഡിയായി എന്ന് മനസിലാക്കാം. ഇനി ഇത് മൂന്നാലു കൊല്ലം കൂടുമ്പോൾ ഓരോ തവണ എടുത്ത് അമ്മായിയച്ഛനും ഭർത്താവിനും അമ്മാവനും ബന്ധുവിനും ബന്ധുവിന്റെ മകൾക്കും ഒക്കെ കൊടുക്കാവുന്നതാണ്. ഓരോ മരണങ്ങളിലും കരച്ചിൽ ചേർത്ത് നന്നായി ഇളക്കണം. ഇടയ്ക്ക് ഒരു പുതിയ കല്യാണം ഒക്കെ കഴിച്ച് വൈൻ അലങ്കരിക്കാവുന്നതാണ്. കിട്ടാതെ പോയ സ്വത്തിന്റെയും സുഖത്തിന്റെയും പേരിൽ ശോകമാവാതെ ജയിലിൽ ജോളിയായിരിക്കാൻ സയനൈഡ് വൈനിന്റെ ഓർമ്മകൾ സഹായകരമായിരിക്കും.
*******
ഈ മൂന്നു വിഭവങ്ങളും നിങ്ങൾക്ക് വളരെ ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായെങ്കിൽ എന്റെ ബ്ലോഗ് ഒന്ന് ലൈക് ചെയ്യുക, ഷെയർ ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക. വേറെ ഏതെങ്കിലും വിഭവങ്ങളുടെ റെസിപ്പികൾ ആവശ്യമാണെങ്കിൽ കമന്റിൽ സൂചിപ്പിക്കാൻ മറക്കരുത്. അപ്പൊ പുതിയ വിഭവങ്ങളുമായി വീണ്ടും കാണാം. അതുവരെ എല്ലാവർക്കും നന്ദി നമസ്കാരം.