Tuesday 10 March 2020

ഉപമേഷു സമസ്തേഷു സഞ്ചാരിണീ ജയതേ!

വിശാലമനസ്കന്റെ 'കൊടകരപുരാണം' നാടൻ ഉപമകളുടെ ഒരു സൂപ്പർ മാർക്കറ്റാണ്. സേവ്യറേട്ടന്റെ വാൾ എന്ന പോസ്റ്റിലെ ഉപമ നോക്കാം.

"കാക്കമുട്ട സേവ്യറേട്ടന്‍ ഒരു സ്ഥിരം മദ്യപാനിയല്ല.

വല്ലപ്പോഴും. അതായത് കൊല്ലത്തില്‍ ഏറിയാ അഞ്ചോ ആറോ തവണ. അതും കാശ് ചിലവൊന്നുമില്ലാതെ കിട്ടിയാല്‍ മാത്രം. അങ്ങിനെ കിട്ടുമ്പോള്‍; ഇന്നത്‌, ഇത്ര, ഇന്ന സമയത്ത്‌ എന്നൊന്നുമില്ല. കൊമ്പില്‍ കളറടിച്ച പൊള്ളാച്ചി മാടുകള്‍ റോഡ് സൈഡിലെ തോട്ടീന്ന് വെള്ളം കുടിക്കണ പോലെയൊരു കുടിയാണ്‌." 


ആഹാ! ഇമ്മാതിരി അസാധ്യ അലക്കലക്കുന്നതു കൊണ്ടാണ് 'ഉപമാ വിശാലസ്യ' എന്ന് നമ്മൾ അഭിനന്ദിക്കുന്നത്! സേവ്യറേട്ടന്റെ കള്ളുകുടിയുടെ സ്റ്റൈലും തീവ്രതയും ഇതിനേക്കാൾ കുറഞ്ഞ വാക്കുകളിൽ എങ്ങനെയാണ് വിവരിക്കുക? ഉപമിക്കാനുള്ള കഴിവിന്റെ കാര്യത്തിൽ വിശാലമനസ്കനെ കഴിഞ്ഞിട്ടേ ബൂലോഗത്ത് വേറെ ആരും ഉള്ളൂ. ഉപമാ കാളിദാസസ്യ എന്ന പ്രശസ്തമായ പ്രയോഗത്തിന്റെ ബൂലോഗവൽക്കരണമാണ് ഉപമാ വിശാലസ്യ എന്നത്. ഉപമ എന്ന് കേട്ടാൽ ഉടനെ ഞാൻ രാജലക്ഷ്മി ടീച്ചറെ ഓർക്കും

അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോൾ രാജലക്ഷ്മി ടീച്ചർ ഒരു ദിവസം ക്‌ളാസിൽ കയറി വന്ന് മുന്നറിയിപ്പൊന്നും കൂടാതെ ഒരു പാട്ട് പാടി. 

"എന്തു ഭംഗി നിന്നെക്കാണാൻ എന്റെയോമലാളേ 
മകരസൂര്യനോമനിക്കും മഞ്ഞുതുള്ളി പോലെ..." 
ആദ്യമൊന്ന് അമ്പരന്നെങ്കിലും അടുത്തവരി ഞങ്ങടെ വക ഒരു കോറസായിരുന്നു...
"മുത്തുമാല ചാർത്തി നിൽക്കും മുല്ലവള്ളി പോലെ...!" ആ റെസ്പോൺസ് കണ്ട് ടീച്ചർ  പൊട്ടിച്ചിരിച്ചു, അതുകണ്ട് ഞങ്ങളും!

"മഞ്ഞുതുള്ളി പോലെ... മുല്ലവള്ളി പോലെ... ഒരു കാര്യത്തെ മറ്റെന്തെങ്കിലും പോലെ എന്ന് പറയുന്നതിനെയാണ് ഉപമ എന്ന് പറയുന്നത്. ഉപമയുടെ കാര്യത്തിൽ മഹാകവി കാളിദാസനെ വെല്ലാൻ മറ്റൊരു കവിയില്ല" ടീച്ചർ പറഞ്ഞു തന്നു. 

ആ പാട്ടും പൊട്ടിച്ചിരികളും ഇല്ലായിരുന്നെങ്കിൽ, മറ്റേതൊരു വ്യാകരണനിയമവും പോലെ ഉപമയും മറവിയിലായേനെ. പക്ഷേ, ടീച്ചർ ആളൊരു പുലിയാണ്! അല്ലെങ്കിൽ ഇത്രേം വർഷം കഴിഞ്ഞിട്ടും ഇനി പറയാൻ പോകുന്ന കാര്യങ്ങളൊക്കെ ഞാൻ ഓർത്തു വെച്ചത് എങ്ങനെയാണ്? അങ്ങനെ അന്ന് ഞാൻ ഉപമയേയും കാളിദാസനെയും  പരിചയപ്പെട്ടു. പിന്നീട് പലതവണ കാളിദാസന്റെ ഉപമകൾ വായിച്ച് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. അതിലേറ്റവും പ്രശസ്തമായ ഉപമയാണ് രഘുവംശം എന്ന മഹാകാവ്യത്തിലെ  ഇന്ദുമതീ സ്വയംവരം. 

സഞ്ചാരിണീ ദീപശിഖേവ രാത്രൗ 
യം യം വ്യതീയായ പതിംവരാ സാ 
നരേന്ദ്രമാർഗാട്ട ഇവ പ്രപേദേ 
വിവർണഭാവം സ സ ഭൂമിപാല|

നിരന്നിരിക്കുന്ന രാജാക്കന്മാരിൽ നിന്ന് വരനെ തിരഞ്ഞെടുക്കാൻ വരുന്ന ഇന്ദുമതിയെ, സഞ്ചരിക്കുന്ന ഒരു ദീപശിഖ പോലെയെന്നാണ് കാളിദാസൻ വിശേഷിപ്പിക്കുന്നത്. ഇന്ദുമതി കടന്നുപോകുമ്പോൾ രാജാക്കന്മാരുടെ മുഖം മങ്ങുന്നു. ഒരു ദീപശിഖയും പിടിച്ച് രാജവീഥിയിലൂടെ നടക്കുമ്പോൾ, പിന്നിടുന്ന കെട്ടിടങ്ങൾ ഇരുളിലാഴുന്ന പോലെ...! ആഹാ, എന്താ ഒരു ഇത്! ഈ ഉപമയെത്തുടർന്ന് മഹാകവി കാളിദാസൻ, ദീപശിഖാ കാളിദാസൻ എന്നും അറിയപ്പെടുന്നു.

പ്രാചീന ഭാരതീയ കവികളിൽ അഗ്രഗണ്യനായിരുന്നു കാളിദാസൻ. പുള്ളീടെ ഗുളുഗുഗ്ഗുളുഗുഗ്ഗുളു എന്ന സമസ്യയെ കുറിച്ച് ഞാൻ മുമ്പ് എഴുതിയത് ചിലരെങ്കിലും വായിച്ചിട്ടുണ്ടാവും. ഒരിക്കൽ, പ്രഗത്ഭരായ കവികളുടെ എണ്ണമെടുത്തപ്പോൾ കാളിദാസനെ ഒന്നാമതായി കണക്കാക്കി ചെറുവിരൽ മടക്കി. കാളിദാസന് തൊട്ടു താഴെ രണ്ടാം സ്ഥാനം നേടാൻ ഒരു കവിയ്ക്കും യോഗ്യതയില്ലായിരുന്നു. മോതിരവിരലിൽ എണ്ണാൻ പേരില്ലാത്തത് കൊണ്ട് നാമമില്ലാത്തവൾ എന്ന അർത്ഥത്തിൽ മോതിരവിരൽ 'അനാമിക' ആയിത്തീർന്നു എന്ന് പറയപ്പെടുന്നു. രണ്ടാം സ്ഥാനക്കാരൻ ഇല്ലാത്തതുകൊണ്ട് മോതിരവിരൽ മടക്കാൻ ആയില്ലെന്നും, അതുകൊണ്ട്, നമിക്കാത്തവൾ എന്ന അർത്ഥത്തിൽ അനാമിക എന്ന് മോതിരവിരലിനു പേര് ലഭിച്ചു എന്നും ഒരു കഥയുണ്ട്. 

അപ്പൊ, ഉപമാ കാളിദാസസ്യ എന്നതിൽ സംശയമില്ല. എന്നാൽ ആ പ്രയോഗം വന്നതെവിടെ നിന്നാണെന്നറിയാമോ?

ഉപമാ കാളിദാസസ്യ 
ഭാരവേരർത്ഥഗൗരവം 
ദണ്‍ഡിനഃ പദലാളിത്യം 
മാഘേ സന്തി ത്രയോഗുണാഃ

എന്നാണു ആ ശ്ലോകത്തിന്റെ മുഴുവൻ ഭാഗം.

ഉപമിക്കാനുള്ള കഴിവിന്റെ കാര്യത്തിൽ കാളിദാസൻ അഗ്രഗണ്യനായിരുന്ന പോലെ, ഉള്ളടക്കത്തിന്റെ പ്രാധാന്യത്തിൽ കിരാതാർജ്ജുനീയം എന്ന മഹാകാവ്യത്തിന്റെ രചയിതാവായ ഭാരവിയ്ക്കാണ് ഒന്നാം സ്ഥാനം.  കാവ്യാദർശം, ദശകുമാരചരിതം തുടങ്ങിയ കൃതികൾ രചിച്ച ദണ്ഡി എന്ന കവിയാണ് വാഗ്‌വിലാസത്തിൽ ഒന്നാമൻ. ഈ മൂന്നു ഗുണങ്ങളും മാഘനിൽ ഒന്നിക്കുന്നു! ഈ മൂന്നു ഗുണങ്ങളും ബാണഭട്ടനിൽ ഒന്നിക്കുന്നു എന്ന അർത്ഥത്തിൽ ബാണഭട്ടേരിദം ത്രയം എന്ന് മാറ്റിയ അവസാനവരിയും കണ്ടിട്ടുണ്ട്. പക്ഷേ, അനാമികയുടെ ഗതി തന്നെ ഈ ശ്ലോകത്തിനും വന്നു. ആദ്യ വരിയിലെ കാളിദാസനെ മാത്രം നമ്മളോർക്കുന്നു.

ഇതുപോലെ, അവസാനവരി മാത്രം ലോകപ്രശസ്തമായ ഒരു ശ്ലോകമുണ്ട്.
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!
നമ്മടെ സ്വന്തം കൂടപ്പിറപ്പിനെ പോലെ പരിചയമുള്ള ശ്ലോകമാണെങ്കിലും  ഇതിന്റെ മറ്റു വരികൾ ചോദിച്ചാൽ മിക്കവരും കൈമലർത്തും! ദിതാണ് ആ മുഴുവൻ ശ്ലോകം.

സ്വസ്തി പ്രജാഭ്യാം പരിപാലയന്താം 
ന്യായേന മാർഗേണ മഹീം മഹീശ 
ഗോബ്രാഹ്മണേഭ്യഃ സുഖമസ്തു നിത്യം 
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!

പ്രജകളേയും ഭൂമിയേയും ന്യായമായ മാർഗങ്ങളിലൂടെ പരിപാലിക്കുന്ന രാജാവിന് സുഖമായിരിക്കട്ടേ. ഗോക്കൾക്കും ബ്രഹ്മണർക്കും സുഖമായിരിക്കട്ടേ. സമസ്ത ലോകത്തിനും സുഖമായിരിക്കട്ടേ എന്നർത്ഥം.

അവസാന വരി മാത്രം കേട്ടാൽ അതീവ ഹൃദ്യമാണെങ്കിലും മുഴുവൻ ശ്ലോകവും എടുത്തു നോക്കിയാൽ ചാതുർവർണ്യത്തിന്റെ ചുവയുള്ള ഒരു ശ്ലോകമാണ് ഇത്. രാജാവിനും നാൽക്കാലികൾക്കും ബ്രാഹ്മണർക്കും സുഖം നേർന്നതിനു ശേഷം മാത്രമാണ് ബാക്കി ലോകത്തിനു സ്വസ്തി നേരുന്നുള്ളൂ. അതൊക്കെ എന്തുതന്നെ  ആയാലും "ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!" എന്ന ദർശനം ലോകോത്തരം തന്നെയാണ്. 

അങ്ങനെ, ഒറ്റവരി മാത്രം പ്രസിദ്ധമായ എത്രയോ ശ്ലോകങ്ങൾ! കാട്ടിലെ ഒറ്റയാന്മാരെ പോലെ അവർ കൂട്ടമൊക്കെ വിട്ട് സ്വയം ഒരു മേൽവിലാസം ഒക്കെ ഉണ്ടാക്കി വിലസി നടക്കുന്നു. ഇന്ത്യയുടെ വിവിധ  സേനാവിഭാഗങ്ങൾക്കും ഔദ്യോഗിക സ്ഥാപനങ്ങൾക്കും ഒക്കെ ഇതുപോലെ ഒറ്റവരിയുള്ള മുദ്രാവാക്യങ്ങൾ ഉണ്ട്. മിക്കവയും സംസ്കൃതത്തിലുള്ളതും വേദേതിഹാസങ്ങളിൽ നിന്ന് കടം കൊണ്ടവയുമാണ്. ഉദാഹരണത്തിന് ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യമായ "നഭസ്പൃശം ദീപ്തം" എന്നത് ഭഗവദ്ഗീതയിലെ  "നഭസ്പൃശം ദീപ്തമനേകവർണം..." എന്ന ശ്ലോകത്തിൽ നിന്നെടുത്തതാണ്. ആകാശം മുട്ടെ ജ്വലിക്കുന്നത് എന്നർത്ഥം. ഇന്ത്യൻ നേവി, എൽ ഐ സി, കേരളാപോലീസ് തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ള സ്ഥാപനങ്ങളുടെയും ആപ്തവാക്യങ്ങൾ ഒക്കെ ഇതുപോലെ, ഏതെങ്കിലും ഒരു ശ്ലോകത്തിന്റെ ഭാഗമാണ്. അതൊക്കെ കണ്ടുപിടിക്കുന്നതും വായിക്കുന്നതും നല്ല രസമുള്ള സംഗതിയാണ്. 

എന്നാൽ, ഒരു ശ്ലോകത്തിന്റെ ഭാഗമാണ് എന്നുപോലും ആരും ചിന്തിക്കാത്ത ഒരു വരിയുണ്ട്. ഒരുപക്ഷേ, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വരി. യഥാർത്ഥ ഒറ്റയാൻ വരി!

സത്യമേവ ജയതേ!

അതിന്റെ മുഴുവൻ ശ്ലോകം ഇങ്ങനെയാണ്. 
സത്യമേവ ജയതി നാനൃതം, സത്യേന പന്ഥാ...
അല്ലെങ്കി വേണ്ട. മുഴോനും പറഞ്ഞാൽ ഒരു ത്രില്ലില്ല! അപ്പൊ ശരി. നന്ദി നമസ്കാരം! 

50 comments:

  1. അറിയാത്ത പലതും പരിചയപ്പെടുത്തിയ വളരെ നല്ല കുറിപ്പ്. തുടക്കത്തിൽ മറ്റൊരാളുടേതായി പരിചയപ്പെടുത്തിയ ആ ഉപമ മാത്രം അസുഖകരമായി തോന്നി.ഒരു സ്ത്രീയുടെ ശരീരത്തെ ഒരു ഭക്ഷ്യ വസ്തുവിനോട് ഉപമിക്കുന്നതിനോട് എതിർപ്പുണ്ട്. ആ കടം കൊള്ളൽ ഒഴിച്ചാൽ post നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. നന്ദി. ആ വരികൾ കോട്ട് ചെയ്തപ്പോൾ എനിക്കും അങ്ങനെ തോന്നിയിരുന്നു. പിന്നെ, പാരലൽ കോളേജിൽ പഠിക്കുന്ന ഒരു കൗമാരക്കാരന്റെ കണ്ണിലൂടെ നോക്കുമ്പോൾ അത് വളരെ സ്വാഭാവികമായ ഒരു പ്രയോഗമാണല്ലോ എന്ന് വിചാരിച്ചു. എനിഹൗ, അത് മാറ്റി ഒട്ടിച്ചിട്ടുണ്ട്. പിന്നേം നന്ദി. സ്നേഹം.

      Delete
    2. പരിഗണിക്കാൻ മനസ്സ് കാണിച്ചതിൽ സന്തോഷം കേട്ടോ ☺️

      Delete
    3. കൊച്ചു,പറയാതെ വയ്യ,ഇരിക്കട്ടെ ഒരു കിടു സലാം രണ്ടാൾക്കും. രാജേശ്വരി ചൂണ്ടിക്കാണിച്ചത്,അത് ഉൾക്കൊണ്ട് തിരുത്തിയത് ഒരുപാട് സന്തോഷം തോന്നി.

      Delete
  2. ശ്ലോകങ്ങളുടെ വിവരണവും, അവതരണവും നന്നായിട്ടുണ്ട്.
    ആശംസകൾ

    ReplyDelete
  3. ഇപ്പോൾ കാളിദാസനെ കൂടുതൽ പരിചയമായി

    ReplyDelete
  4. കരാഗ്രേ വസതേ ലക്ഷ്മി
    കര മദ്ധ്യേ സരസ്വതി..

    പിന്നെ എന്തു പറയാൻ.
    നന്നായിരിക്കുന്നു.

    ReplyDelete
  5. അമ്പട വീരാ..!!
    കൊച്ചു ഗോവിന്ദാ... വിജ്ഞാനം വിളമ്പുന്ന പോസ്റ്റ്‌ ആണല്ലോ ഇത്തവണ.!!
    നിരീക്ഷണങ്ങൾ, അറിവിന്റെ ശേഖരണങ്ങൾ എല്ലാം നന്നായിട്ടുണ്ട് കേട്ടോ ...

    ഒറ്റയാൻ വരികളോട് നല്ല ഇഷ്ടമാണ്.!!!

    ആ ടീച്ചർ അധ്യാപനത്തിന്റെ കലയുള്ള ഒരാളാണ്.!!

    വിശാലമനസ്കനെ പറ്റി പറയേണ്ട കാര്യം ഇല്ലല്ലോ...

    ഒരൊറ്റ ചോദ്യം ബാക്കി.. തമാശ പോസ്റ്റ്‌ ഒന്നും ഇല്ലേ... ???

    ReplyDelete
    Replies
    1. വിലയേറിയ സമയം മെനക്കെടുത്തി നിങ്ങളൊക്കെ എന്നെ വായിക്കാൻ വരുമ്പോ വല്ലപ്പോഴെങ്കിലും ഉപകാരം ഉള്ള എന്തെങ്കിലും തരണ്ടേ?! അതോണ്ട് കൊറച്ചു വിജ്ഞാനം വിളമ്പാമെന്നു വിചാരിച്ചു. പിന്നെ, തമാശ. അതൊക്കെ വരും. നന്ദി, നമസ്കാർ!

      Delete
  6. ഗംഭീര പോസ്റ്റ്.. കാളീദാസന്റെ വേറെയും കുറേ കിടുക്കാച്ചി ഉപമക്കഥകൾ ഉണ്ട്. "കുസുമേ കുസുമോല്പത്തി" കേട്ടിട്ടുണ്ടോ?

    ReplyDelete
    Replies
    1. കുസുമേ കുസുമോല്പത്തി ഒരു സമസ്യയാണ്. പൂവിൽ പൂവ് വിടരുന്നു എന്നർത്ഥം.

      ഗുളുഗുഗ്ഗുളുഗുഗ്ഗുളു ഒക്കെ അവസാനവരിയിലെ സമസ്യയാണെങ്കിൽ കുസുമേ കുസുമോല്പത്തി ആദ്യവരിയിലെ സമസ്യയാണ്.

      കുസുമേ കുസുമോല്പത്തി
      ശ്രൂയതേ ന ച ദൃശ്യതേ
      ബാലേ തവ മുഖാംബുജേ
      നയനിന്ദീവരദ്വയം.

      പൂവിൽ പൂവ് വിരിയുന്നത് കാണുന്നുമില്ല കേൾക്കുന്നുമില്ല.. ബാലേ, നിന്റെ മുഖകമലത്തിൽ രണ്ട് കൺതാമരപ്പൂക്കളിരിക്കുന്നു.

      ഓർമകൾക്കെന്ത് സുഗന്ധം! നന്ദി.

      Delete
  7. പുതിയ അറിവുകൾ പകർന്ന് തന്നതിന് നന്ദി.

    ReplyDelete
  8. മാഷ് പറഞ്ഞതുപോലെ പുതിയ അറിവുകൾക്ക് നന്ദി..

    ReplyDelete
  9. മിസ്റ്റർ കൊച്ചു... വർഷങ്ങൾ മുൻപ് നിർത്ത്യേതാണ് പാഠപുസ്തകം വായിക്കുന്നത്. മത്യായിട്ട്. ദേ. ഇപ്പോ എന്നെക്കൊണ്ട് വായിപ്പിച്ചു. നന്ദി. പുതിയ അറിവുകൾക്ക്

    ReplyDelete
    Replies
    1. വീണ്ടാമതും വായിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം!

      Delete
  10. ഉം .. ഭാഷാപാണ്ഡിത്യം ബഹുകേമം ... നമ്മളിപ്പം ഈ കുറിപ്പിന് ന്താ പറയുക . ഒന്നും പറയണില്ല ... പറയാൻ വാക്കുകളില്ല . കൊച്ചുഗോവിന്ദൻകുട്ടിക്കു അഭിനന്ദനങ്ങൾ

    ReplyDelete


  11. കൊച്ചു ഗോവിന്ദൻ ആളൊരു ഭാഷ പണ്ഡിതൻ ആണല്ലേ !! ഒരുപാട് പുതിയ അറിവും , നല്ലൊരു വായനാ സുഖവും തന്ന ഒരു നല്ല പോസ്റ്റ് … എഴുത്തു ഇനിയും തുടരട്ടെ .. എന്റെ ആശംസകൾ.

    ReplyDelete
    Replies
    1. ഓർമയിലെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ കുറിച്ചു വച്ചു എന്ന് മാത്രം. ഇഷ്ടമായതിൽ സന്തോഷം. നന്ദി.

      Delete
  12. കൊച്ചോയിന്നാ!!!കട്ട ഇഷ്ടം ട്ടാ.ബ്ലോഗുകളിൽ ദുലഭമായി മാത്രം തടയുന്ന കണ്ടന്റ്.ഉപമകളുടെ ഘോഷയാത്ര,കണ്ട് കണ്ണ് വട്ടം വെച്ചു.ഇന്ദുമതിയെ ദീപശിഖയാക്കിയ കാളിദാസനെ കണ്ട് വാ പൊളിച്ചു...കൊച്ചൂ...നിങ്ങ സിംഗപുലിയാണ്..സലാം ട്ടാ.

    ReplyDelete
    Replies
    1. സലാം മാധവേട്ടാ. ഇഷ്ടം, തിരിച്ചും...

      Delete
  13. അവസാന വരി മാത്രം കേട്ടാൽ അതീവ ഹൃദ്യമാണെങ്കിലും മുഴുവൻ ശ്ലോകവും എടുത്തു നോക്കിയാൽ ചാതുർവർണ്യത്തിന്റെ ചുവയുള്ള ഒരു ശ്ലോകമാണ് ഇത്. രാജാവിനും നാൽക്കാലികൾക്കും ബ്രാഹ്മണർക്കും സുഖം നേർന്നതിനു ശേഷം മാത്രമാണ് ബാക്കി ലോകത്തിനു സ്വസ്തി നേരുന്നുള്ളൂ. അതൊക്കെ എന്തുതന്നെ ആയാലും "ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!" എന്ന ദർശനം ലോകോത്തരം തന്നെയാണ്.
    ഈ വസ്തുത പലപ്പോളായി ഞാനും ആലോചിക്കായ്കയില്ല.
    ഈ രചന ഒരുപാട് പുതിയ അറിവുകൾ തന്നു ഗോവിന്ദ്ജി.. ഞാനിതാ ശിഷ്യപ്പെട്ടിരിക്കുന്നു 🙏🙏🙏😊

    ReplyDelete
    Replies
    1. ശിഷ്യത്വം തരാൻ മാത്രം ഒന്നും ഞാൻ ആയിട്ടില്ല സൂര്യേ... തല്ക്കാലം ഈ ബൂലോഗത്തിലൂടെ നമുക്ക് ഒപ്പം നടക്കാം. നന്ദി.

      Delete
  14. ഹെവി സാധനം ആണല്ലോ. വിശാലനിൽ നിന്നു തുടങ്ങി എവിടെയൊക്കെ എത്തി... അഭിനന്ദനങ്ങൾ.!

    ReplyDelete
  15. അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നു. നന്ദി.

    ReplyDelete
  16. ഹെവി ഐറ്റം ആണല്ലോ ഭായ്..
    കുറെ പുതിയ കാര്യങ്ങൾ അറിഞ്ഞു..
    പല ശ്ലോകങ്ങളും പകുതി മാത്രം പ്രശസ്തമാകുന്നത് കൊണ്ട്,അതിന്റെ യഥാർത്ഥ അർത്ഥം തിരയുകയുമില്ല.
    രാജലക്ഷ്മി ടീച്ചറും കൊള്ളാം ട്ടോ

    ReplyDelete
    Replies
    1. നന്ദി. രാജലക്ഷ്മി ടീച്ചറെ പറ്റി ഞാൻ മുമ്പും എഴുതീട്ടുണ്ട്. ടീച്ചർ സൂപ്പറാ!

      Delete
  17. പ്രൗഢം.. ശ്രദ്ധിച്ചു വായിച്ചു.. വിശാമനസ്കന്റെ പ്രയോഗങ്ങൾ ഓർത്തോർത്തു എത്ര ചിരിച്ചിരിക്കുന്നു..പോസ്റ്റ്‌ ഒത്തിരി ഇഷ്ടം ആയി

    ReplyDelete
  18. ജ്ഞാനോദ്ദീപമായി മനോഹരമായി എഴുതിയിട്ട വരികൾ... ഞാൻ ഇതിനെ ഉപമിക്കേണ്ടതില്ലല്ലോ ല്ലേ.. അടിപൊളിയായിട്ടുണ്ട്..
    ഉള്ളിലെ ജ്ഞാനം പ്രകാശിക്കുന്നുണ്ട്..

    ReplyDelete
  19. സാഹിത്യത്തിലെ സൗന്ദര്യശാസ്ത്രത്തിലേത്
    പോലെ ഉപമയുടെ സൗന്ദര്യ ശാസ്ത്രം ഉപമങ്ങളുടെ
    അധിപനായിരുന്ന  കാളിദാസൻ മുതൽ മ്ടെ വിശാല
    മനസ്‌കൻ വരെയുള്ളവരെ ചൂണ്ടിക്കാട്ടിയുള്ള അതിമനോഹര 
    വിവരണങ്ങളാണ് കൊച്ചു ഇവിടെ കാഴ്ച്ച വെച്ചിരിക്കുന്നത് ....!
    ഒപ്പം പുകൾപ്പെട്ട ചില ഒറ്റവരി ശ്ലോകങ്ങളുടെ  പിന്നാംപുറ കാവ്യ
    ശകലങ്ങളും  വായനക്കാർക്ക് മനസ്സിലാക്കി തന്നിരിക്കുന്നു ....
    ബലേ ഭേഷ് ഭായ് ...

    ReplyDelete
  20. ഉപമ വിശാലത്തിൻറേത് തന്നെ.,...

    എന്തൊരു ലളിതം..... എന്തോരു വിനയം...
    കാളിദാസൻ എനിക്ക് പോരാ....
    കാരണം ഞാനും അത്ര പോരാ.....
    നമ്മടെ ലെവലിന് വിശ്വാസത്തിന്റെ ഇറച്ചി പൊടിയുടെ ഒരു ഗാംഭീര്യം കാളീടെ ചൂട്ടുകറ്റയ്ക്കോ ദീപശിഖയ്ക്കാ ഇല്ല ചേട്ടാ....

    എന്തായാലും കേഡി കമ്പനി പൊളിച്ചു തകർത്തു കിടുക്കി.....

    ReplyDelete
  21. ഒരുപാടു അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കാൻ ഉപകരിച്ചു. എത്രയോ വർഷങ്ങളായി വീണ്ടും വീണ്ടും വായിച്ചു ചിരിക്കുന്നതാണ് കൊടകര പുരാണത്തിലെ ഉപമകൾ. തുടക്കം വായിച്ചപ്പോൾ അതെല്ലാം ഒരിക്കൽക്കൂടി മനസ്സിൽവന്നു. സത്യത്തിൽ ആദ്യം ഉപയോഗിച്ചിരുന്ന 'തേക്കില' ഉപമയിൽ പോലും സ്ത്രീവിരുദ്ധമായോ സഭ്യേതരമായോ ഒന്നും ഉണ്ടെന്നോ വിശാലമനസ്കൻ അങ്ങനെ എന്തെങ്കിലും ഉദ്ദേശിച്ചെന്നോ എനിക്ക് അഭിപ്രായമില്ല. അതുപോട്ടെ പലർക്കും പല കാഴ്ചപ്പാടുകൾ ആകുമല്ലോ!

    "പദച്ഛേദോ പദാര്‍ത്തോക്തി വിഗ്രഹോ വാക്യയോജനാ
    ആക്ഷേപസ്യ സമാധാനം വ്യാഖ്യാനം പഞ്ച ലക്ഷണം." എന്നാണല്ലോ. ഈ യുക്തിയെ പൂർണ്ണമായും ഉപയോഗപ്പെടുത്താതെയാണ് പലരും പല വ്യാഖ്യാനങ്ങളിലും ചെന്നെത്തുന്നത് എന്ന് തോന്നാറുണ്ട്. അതുകൊണ്ടു ഒരേ കാര്യത്തിനു പല രീതിയിലുള്ള വ്യാഖ്യാനങ്ങൾ കാണാറുണ്ട്. വായിച്ചാലും അത് മുഴുവൻ ശരിയാണോ എന്ന് പറയാനുള്ള ജ്ഞാനം എനിക്കില്ലാത്തതുകൊണ്ട് എനിക്ക് ലോജിക്കലി ശരിയെന്നു തോന്നുന്ന വ്യാഖ്യാനത്തെ സ്വീകരിക്കാറാണ് പതിവ്. ഇത്രയും പറഞ്ഞത് ഈ പോസ്റ്റിലെ "ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"വിന്റെ വ്യാഖ്യാനത്തോട് ചെറിയൊരു അഭിപ്രായ വ്യത്യാസമുള്ളതുകൊണ്ടാണ്. ഒരുപക്ഷെ നേരത്തെ പറഞ്ഞതുപോലെ തികച്ചും വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ മുൻപ് വായിച്ചിട്ടുള്ളതുകൊണ്ടാകും. എന്തായാലും അതിനെപ്പറ്റി ഉപന്യസിക്കാൻ നിന്നാൽ കമന്റ് തന്നെ ഒരു പോസ്റ്റിന്റെ നീളമാകും അതുകൊണ്ട് ആ വഴി പോകുന്നില്ല :-)

    ഇനിയും ഇതുപോലെ വിജ്ഞാനപ്രദമായ പോസ്റ്റുകളുമായി വരൂ :-)

    ReplyDelete
    Replies
    1. ഇങ്ങനത്തെ ഒരു കമന്റ് മതി മഹേഷ്, ഞാൻ ചെലവഴിച്ച സമയത്തിന് ഒരർത്ഥമുണ്ടെന്നു തോന്നാൻ. നന്ദി.

      'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു'വിന്റെ രണ്ടു രീതിയിലുള്ള വ്യാഖ്യാനങ്ങളും ഞാനും കേട്ടിട്ടുണ്ട്. ഗോവിനെ നാൽക്കാലി എന്നും ബ്രാഹ്മണനെ "ബ്രഹ്മ: ജാനാതി ഇതി ബ്രാഹ്മണ:" എന്നോ ഒരു നല്ല പൗരൻ എന്നോ ഒക്കെ എടുത്താൽ ശ്ലോകം ക്ലീൻ ആണ്. എങ്കിലും സ്വസ്തി നേരുന്നതിന്റെ ഒരു ക്രമവും ശ്ലോകത്തിന്റെ കാലഘട്ടവും ഒക്കെ വെച്ച് നോക്കുമ്പോൾ എനിക്ക് കുറച്ചു കൂടി കൺവിൻസിങ് ആയി തോന്നിയത് എഴുതി എന്ന് മാത്രം. വായനയ്ക്കും വിശകലനത്തിനും നല്ല വാക്കുകൾക്കും ഒരിക്കൽ കൂടി നന്ദി.

      Delete
  22. കൊച്ചുഗോവിന്ദൻ..

    ആശ്ലേഷങ്ങൾ.

    ഞെട്ടിയല്ലോ. ഞാനിത്രയും പ്രതീക്ഷിച്ചില്ല.

    എതിരൻ കതിരൻ എന്നാ ബ്ലോഗറെ അറിയാമോ? അദ്ദേഹം ഇപ്പോൾ ഇമ്മാതിരി റൂട്ട് മാറ്റിപ്പിടിക്കലിൽ ആണ്.

    എന്തായാലും ഇഷ്ടം.

    ReplyDelete
    Replies
    1. ട്രാക്ക് മാറ്റിയിട്ടൊന്നും ഇല്ല ബ്രോ. ഓർമയിലുള്ള ചില കാര്യങ്ങൾ എഴുതി എന്ന് മാത്രം. ബൈ ദി വേ, എന്നെ ആദ്യമായിട്ടാണ് ഒരാൾ 'ആശ്ലേഷി'ക്കുന്നത്! നന്ദി സുധീ... ഒരായിരം നന്ദി!

      Delete
  23. ഗർ. എനിയ്ക്ക് മാത്രം മറുപടിയില്ല.

    ReplyDelete
  24. കിടു പോസ്റ്റ്.. ഇതുപോലെ കൊറേയെണ്ണം ഇനീം പോരട്ടെ.. 😍🤩

    ReplyDelete
    Replies
    1. നന്ദി, ഉട്ടോ! ഇനിയും വരൂ. ഞാനും ഇനിയും വരാം!

      Delete