Showing posts with label Ban. Show all posts
Showing posts with label Ban. Show all posts

Thursday, 11 December 2014

സദാചാര സംഹിത

1) പ്രണയത്തിൽ അകപ്പെടുന്നതിനു മുമ്പ് സിനിമയിലെ കഥാപാത്രങ്ങൾ നടക്കുന്നത് പോലെ പിള്ളേരെല്ലാം അടങ്ങി ഒതുങ്ങി ജീവിക്കണം. അഥവാ പ്രണയിച്ചാൽ തന്നെ, പെമ്പിള്ളേർ നന്ദനത്തിലെ ബാലാമണിയെപ്പോലെയും ആമ്പിള്ളേർ 'ഓം ശാന്തി ഓശാന'യിലെ ഗിരീശനെയും പോലെ പെരുമാറണം. അല്ലാതെ, ഫഹദ് ഫാസിലിനെ പോലെ 'തൊട്ടു നോക്കാമോ തൊട്ടാവാടി പെണ്ണേ' എന്നൊക്കെ പാടി നടന്നാൽ തല്ലിയോടിക്കും ഞങ്ങൾ, പറഞ്ഞേക്കാം.

2) രാമരാജ്യമായ അയോധ്യയിലും ഹനുമാന്റെ രാജ്യമായ കിഷ്കിന്ധയിലും പരസ്യ ചുംബനം നിരോധിച്ചിരുന്നതായി രേഖകൾ ഉണ്ട്. രാവണനെ കൊന്ന് ധർമം പുന:സ്ഥാപിച്ച ശേഷം ലങ്കയിലും പരസ്യ ചുംബനം നിരോധിച്ചിട്ടുണ്ട്. അതിനാൽ കേരളത്തിലും പരസ്യ ചുംബനം പാടില്ല.

3) ഒരുപാട് സാമൂഹിക പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ചുംബന സമരം നടത്തുന്നത് ശരിയല്ല. പക്ഷേ, അതേ സാമൂഹിക പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ചുംബന സമരത്തെ എതിർക്കുന്നത് വളരെ ശരിയാണ്.

4) സദാചാര സംഹിത വായിക്കാത്ത ഏതെങ്കിലും ഒരുത്തി സ്വന്തം സഹോദരനെ പരസ്യമായി ചുംബിച്ചാൽ, റേഷൻ കാർഡ് കാണിച്ചു ബന്ധം തെളിയിക്കാൻ സമയം കിട്ടി എന്ന് വരില്ല. ഉടനടി അടി. അതാണ്‌ പോളിസി.

5) ഹോട്ടൽ അടിച്ചു തകർത്തവരെ അറസ്റ്റ് ചെയ്ത സ്ഥിതിക്ക് സമരം അനാവശ്യമാണ്. ഭാവിയിൽ ഞങ്ങൾ പാർക്കുകളും മ്യൂസിയങ്ങളും ഒക്കെ അടിച്ചു തകർക്കുമ്പോൾ ഇനിയും അറസ്റ്റ് വരിക്കാൻ ഞങ്ങൾക്ക് മടിയില്ല. ഇതിലെവിടെയാണ് സമരത്തിന്‌ സ്കോപ്?

6) ചുംബന സമര ദിവസം ആ പരിസരത്ത് എത്തുന്ന ഭാര്യാ ഭർത്താക്കന്മാരെയും സഹോദരീ സഹോദരന്മാരെയും ഞങ്ങൾ ആക്രമിക്കുന്നതാണ്. അതിനു ലോക ഫേസ്ബുക്ക്‌ സദാചാര കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അടി കൊണ്ട് ചത്താൽ ഒരു കമ്മിറ്റിയും ഉത്തരവാദികൾ ആയിരിക്കില്ല.

7) ഉമ്മ വയ്ക്കുന്നത് ഉഭയ സമ്മത പ്രകാരമാണോ എന്നത് ഒരു വിഷയമേയല്ല. സദാചാര കമ്മിറ്റിയുടെ സമ്മത പ്രകാരമാണോ എന്നതാണ് വിഷയം.

8) സംസ്കാരം ഉള്ളവരാകാൻ വേദങ്ങൾ വായിക്കുകയോ, മഹാ വാക്യങ്ങൾ അറിയുകയോ വേണ്ട. ചുംബന സമരത്തെ എതിർക്കുന്നവർ സംസ്കാര സമ്പന്നരാണ് എന്ന് ചുംബന പുരാണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

9) പിഞ്ചു കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവർ ജാമ്യത്തിൽ ഇറങ്ങുമ്പോൾ അവരെ തല്ലിക്കൊല്ലുന്നത് സദാചാരത്തിന് നിരക്കുന്നതല്ല. പ്രതീകാത്മക ചുംബനത്തെ എതിർക്കുന്നതാണ് യഥാർത്ഥ സദാചാരം.



10) ചുംബനക്കാരെ പോലീസ് സഹായിക്കില്ല. മറ്റു പ്രതിഷേധങ്ങൾക്കൊക്കെ ബാരിക്കേഡുകൾ തുറന്നു കൊടുത്തും കല്ലുകൾ സംഭാവന നൽകിയും പോലീസ് സഹായിച്ച കാര്യം നന്ദിയോടെ ഓർക്കണം. ഗോവിന്ദചാമിക്ക് കഞ്ഞി കൊടുക്കണം, സരിതയ്ക്ക് സോപ്പ് വാങ്ങി കൊടുക്കണം. ആദി വാസികളെ തല്ലണം. ഹോ! പാവം പോലീസ്. :(

11) അമ്മയെ ചുംബിക്കാം വയറ്റിൽ ചുമന്ന നന്ദിയോടെ. പക്ഷേ, അമ്മയെയും മകനെയും തിരിച്ചറിയാത്ത ഏതെങ്കിലും സദാചാരി കേറി മേഞ്ഞിട്ട് പോയാൽ അത് അതിന്റെ സ്പിരിറ്റിൽ എടുക്കണം. അന്നേരം സമരം ചെയ്യാൻ അനുവദിക്കുന്നതല്ല.

12) നാലാൾ കാണ്‍കെ സ്നേഹം പ്രകടിപ്പിച്ച് പരിഷ്കാരികൾ ആവരുത്. സ്നേഹം അണ പൊട്ടിയൊഴുകിയാലും സദാചാരക്കാർ ഇല്ലെന്ന് ഉറപ്പു വരുത്തി വീട്ടിൽ കതകടച്ച് ഇരുന്ന് ചുംബിക്കുന്നതാണ് നട്ടെല്ലുള്ള മലയാളിയുടെ രീതി.

13) കാമുകിയുടെ വസ്ത്രം സ്ഥാനം മാറിയാൽ അത് നേരെയിടുന്നവനാണ് യഥാർത്ഥ കാമുകൻ. അല്ലാതെ ചുംബന സമരം നടത്തുന്നവൻ അല്ല. പക്ഷേ, ഏതെങ്കിലും സദാചാരക്കാരൻ ചതിച്ച പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ മറ്റ് സദാചാരക്കാർ കാണുന്നതിൽ തെറ്റില്ല. ആ പെണ്‍കുട്ടിയുടെ ഭാവി സദാചാരക്കാരെ ബാധിക്കുന്ന കാര്യം അല്ല.

14) സ്ത്രീകൾ അവരവർക്ക് യോജിച്ച വസ്ത്രം ധരിക്കരുത്. സദാചാരക്കാരന്  ഇഷ്ടപ്പെടുന്ന വസ്ത്രം വേണം ധരിക്കാൻ.

15) സദാചാരക്കാരനായി അഭിനയിക്കുകയും ചുംബന സമരത്തെ അനുകൂലിക്കുകയും ചെയ്ത മോഹൻലാൽ വെറും ആഭാസനും, ശ്രീമതി ശോഭന ഒരു ഉത്തമ കുടുംബിനിയും ആണ്. ബംഗ്ളൂർ ഡെയ്സ് നേരത്തെ ഇറക്കിയത് കൊണ്ട് അഞ്ജലി മേനോനെ വെറുതെ വിടുന്നു.

16) അടുത്ത മാസം മുതൽ അന്യ സംസ്ഥാന ഫേസ്ബുക്കന്മാരുടെ  നേതൃത്വത്തിൽ സദാചാര സംഘടനകൾ ആരംഭിക്കുന്നതാണ്. ജാംബവാൻ സേന, സേവിയർ സേന, ശരിയത്ത് സേന തുടങ്ങിയ പേരുകൾ പരിഗണനയിൽ ഉണ്ട്. ക്രമേണ ഇത് ലോകം മൊത്തം വ്യാപിപ്പിക്കും.

17) ആർഷ ഭാരത സംസ്കാരം ഉണ്ടായത് കേരളത്തിൽ ആണെന്ന് അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളിൽ പഠിപ്പിക്കും. ചുംബനം എന്നാൽ കാമം ആണെന്ന് എല്ലാ കുട്ടികളെയും ഉദ്ബോധിപ്പിക്കും.

18) ബോംബെ, ബംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ പരസ്യ ചുംബനം നിർത്തലാക്കാൻ ഹനുമാനോട് പ്രാർഥിക്കും.

19) ഭാവി തലമുറയെ സദാചാരം പഠിപ്പിക്കാൻ ഒരു ചാനൽ തുടങ്ങും.
ചാനലിന്റെ പേര്: KISS (കൊച്ചുഗോവിന്ദൻസ് ഇന്റർനാഷണൽ സദാചാര സംഹിത)

20) ഈ സദാചാര സംഹിത എഴുതി തയ്യാറാക്കിയ കൊച്ചു ഗോവിന്ദന്റെ ജന്മദിനം 'സദാചാര ദിന'മായി ആചരിക്കും.

നാട്ടിലെ സദാചാരക്കാരന് തോന്നുന്ന നിയമങ്ങൾ ഇതിൽ എഴുതി ചേർക്കാവുന്നതാണ്.


"സർവേ ഭവന്തു സുഖിനഃ 
സർവേ സന്തു നിരാമയഃ 
സർവേ ഭദ്രാണി പശ്യന്തു 
മാ കശ്ചിത് ദുഃഖഭാഗ്ഭവേത് "

എല്ലാ ആർഷഭാരതീയ സദാചാര സഹോദരങ്ങൾക്കും ഈയുള്ളവന്റെ കൂപ്പു കൈ. 
ആഞ്ജനേയാ.......!!!

Related Post : മൂന്ന് കുട്ടിക്കഥകൾ

Wednesday, 1 October 2014

ബാറുകളേ... നിങ്ങൾക്ക് വിട!

അങ്ങനെ, നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ബാറുകൾ അടച്ചു പൂട്ടുകയാണ്. യേശുദാസിന്റെ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം പോലും മലയാളിയുടെ ജീവിതത്തിൽ ഇല്ല എന്ന് പറയുന്നത് പോലെയായിരുന്നു ബാറുകളുടെ കാര്യവും. പത്ര വാർത്തകളുടെ രൂപത്തിൽ, മന്ത്രി പുങ്കന്മാരുടെ പ്രസ്താവനകളുടെ രൂപത്തിൽ, മിനിമം, ബാറിൽ നിന്നിറങ്ങിയ ഒരു സഹയാത്രികന്റെ രൂപത്തിലെങ്കിലും അവ നമ്മുടെ ജീവിതത്തിൽ ദിവസവും ഇടപെട്ടു. കാര്യം, ഞാൻ മദ്യപിക്കില്ലെങ്കിലും, ഐസ് ക്യൂബ്സ്  ഇട്ട ക്രിസ്റ്റൽ ഗ്ലാസ്സിലേക്ക്‌ രണ്ടു പെഗ്ഗ് ഷിവാസ് ഒഴിച്ച് അടിച്ച്, കൂട്ടുകാരുടെ കൂടെയിരുന്ന് വിശേഷങ്ങൾ പങ്കു വെക്കുന്നതിന്റെ ആ ഒരു സുഖം എനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ!!!
പക്ഷേ, മദ്യപാനം മൂലം തകരുന്ന കുടുംബങ്ങളിലെ വീട്ടമ്മമാർക്ക്, അതായത് നമ്മിൽ പലരുടെയും അമ്മമാർക്ക് താത്കാലികമായെങ്കിലും ആശ്വാസം നൽകുന്ന തീരുമാനം എന്ന നിലയിലാണ് ഞാൻ ഈ നീക്കത്തെ കാണുന്നത്.

മദ്യനിരോധനം എന്ന ആവശ്യം സമൂഹത്തിന്റെ പല കോണുകളിൽ നിന്നും കേട്ട് തുടങ്ങിയിട്ട് കാലമെത്രയോ ആയി. ഒടുവിൽ, പൂട്ടിയ നാനൂറ്റി ചില്വാനം ബാറുകൾ തുറക്കല്ലേ, തുറക്കല്ലേ എന്നു മാത്രമാണ് സുഗതകുമാരി ടീച്ചർ പോലും സുധീരൻ മാഷിനോട് ആവശ്യപ്പെട്ടത്. പക്ഷേ, ടീച്ചറെ അത്ഭുതപ്പെടുത്തിക്കൊണ്ട്, സുധീരനെയും ചെന്നിത്തലയെയും നിഷ്പ്രഭരാക്കിക്കൊണ്ട്, വെള്ളാപ്പള്ളിയെയും വെള്ളമടിക്കാരെയും കരയിച്ചു കൊണ്ട് ശ്രീ. ഉമ്മൻ ചാണ്ടി തുറുപ്പ് ഗുലാൻ ഇറക്കി പ്രഖ്യാപിച്ചു. "തുറന്നു വച്ചിരിക്കുന്ന മുന്നൂറ്റി ചില്വാനം ബാറുകൾ കൂടി പൂട്ടും. ബെവ്കോ ഔട്ട്‌ലെറ്റുകൾ ഘട്ടം ഘട്ടമായി പൂട്ടും. പത്തു വർഷത്തിനപ്പുറം, പഞ്ചനക്ഷത്ര ബാറുകൾ മാത്രമുള്ള കേരളം!" സെക്രട്ടേറിയറ്റിന് രണ്ടു ദിവസം അവധി കൊടുത്ത്, LDF ന്റെ ഉപരോധസമരം അവസാനിപ്പിച്ച ബുദ്ധിയെ, കടത്തി വെട്ടുന്ന ഒടുക്കത്തെ ബുദ്ധി! പിറ്റേന്നത്തെ മാതൃഭൂമിയിൽ സുഗതകുമാരി ടീച്ചർ ആദ്യം നന്ദി രേഖപ്പെടുത്തിയത് ഉമ്മൻ ചാണ്ടിക്കായിരുന്നു. സ്വാഭാവികമായും, കയ്യൊതുക്കത്തോടെയും ദീർഘ വീക്ഷണത്തോടെയും ചെയ്യേണ്ട ഈ നടപടി വിമർശനങ്ങളും നേരിട്ടു. പ്രത്യേകിച്ച് രണ്ട് ചോദ്യങ്ങൾ.
1) ബാറുകൾ പൂട്ടലാണോ മദ്യ നിരോധനത്തിനുള്ള മാർഗം? അതും ബെവ്കോ ഔട്ട്‌ലെറ്റുകൾ തുറന്നു വച്ചുകൊണ്ട്.
2) ബാറുകളെ ആശ്രയിച്ചു ഉപജീവനം നയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ എന്ത് ചെയ്യും? ബാറിലെ സപ്ലയർ മുതൽ ബാറിനു മുന്നിലെ കപ്പലണ്ടി കച്ചവടക്കാരാൻ വരെ?
മൂന്നാമത്, എന്റെ സ്വന്തം ചോദ്യം. ഈ കുടിയന്മാരുടെയൊക്കെ ഫാവി എന്താകും?

മദ്യനിരോധനത്തിന്റെ കാര്യത്തിൽ, അലക്ക് ഒഴിഞ്ഞിട്ട് കാശിക്ക് പോകാൻ നേരമില്ലാത്ത പോലെയായിരുന്നു, മാറി മാറി വന്ന സർക്കാരുകൾ. പ്രതിശീർഷ ഉപയോഗത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ നമ്പർ വണ്‍ സംസ്ഥാനം. വർഷാവർഷം കൂടുന്ന മദ്യവില്പന. 2012-'13 വർഷത്തിൽ 8100 കോടി രൂപ. 2013-'14 ൽ 8500 കോടി രൂപ. ഏറ്റവും കൂടുതൽ മദ്യ ഉപഭാഗം 21നും 40നും മദ്ധ്യേ പ്രായമുള്ള പുരുഷന്മാർക്കിടയിൽ. ഇവരെയൊക്കെ ബോധവൽക്കരിച്ച്, വരുമാന നഷ്ടത്തിന് ബദൽ മാർഗം കണ്ടെത്തി, പഴുതടച്ചുള്ള ഒരു മദ്യനിരോധനം, ഗണപതിക്കല്യാണം പോലെ നീളുകയേ ചെയ്യുമായിരുന്നുള്ളൂ. ഇതിപ്പോ, പെട്ടന്ന് ഒരു സുപ്രഭാതത്തിൽ, നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണുനീരിനും ജീവിതത്തിനും ഭരണകൂടം അറിഞ്ഞോ അറിയാതെയോ ശ്രദ്ധ കൊടുത്തിരിക്കുന്നു. അതുകൊണ്ട് തന്നെ, ഇതിനു പിന്നിലെ രാഷ്ട്രീയ അജണ്ടകൾ എന്ത് തന്നെ ആയിരുന്നാലും, ഈയടുത്ത കാലത്ത് സർക്കാർ സ്വീകരിച്ച ഏറ്റവും ധീരവും അഭിനന്ദനാർഹവുമായ നടപടിയാണ് ബാറുകൾ അടച്ചു പൂട്ടാനുള്ള തീരുമാനം.

മദ്യം വിഷമാണെന്നും ആ വിഷത്തിന്റെ പേര് എന്താണെന്നും വരെ എല്ലാവർക്കും അറിയാം. പക്ഷേ, ആ വിഷം കേരളത്തിൽ, ഇന്നത്തെ നിലയിൽ, ദേശ-മത-രാഷ്ട്രീയ-പ്രായ ഭേദമന്യേ വേരോടിത്തുടങ്ങിയിട്ട് ഏതാനും പതിറ്റാണ്ടുകളേ ആവുന്നുള്ളൂ. "ജീവിത പ്രശ്നങ്ങൾ ഓർത്തപ്പോ രണ്ടെണ്ണം വിട്ടതാ അളിയാ", "ജോലി ചെയ്ത് തളർന്നപ്പോ ഒന്ന് മിനുങ്ങിയതാ മോനെ" എന്ന മറുപടിയിൽ ഒതുങ്ങുന്നതല്ല ഇന്നത്തെ നമ്മുടെ മദ്യാസക്തിയുടെ വലുപ്പം. എല്ലാ നാടുകളിലും മദ്യം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പക്ഷെ, കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്ത്, ആയിരക്കണക്കിന് കോടി രൂപയുടെ ബിസിനസ് ആയി മദ്യവ്യവസായം മാറിയത്, നാം നേരിട്ട സാംസ്കാരിക അധ:പതനം കൊണ്ട് മാത്രമാണ്. അല്ലാതെ, എല്ലാ വർഷവും എണ്ണായിരം കോടിക്ക് കുടിച്ചു തീർക്കാൻ മാത്രം ജീവിതപ്രശ്നങ്ങളോ, ജോലിഭാരമോ നമ്മുടെ നാട്ടിൽ ഇല്ല. യു.പി യും ബീഹാറും പോലുള്ള സംസ്ഥാനങ്ങൾ നേരിടുന്ന ജന്മിത്തം, നിരക്ഷരത, കൂട്ടബലാത്സംഗങ്ങൾ, മാവോവാദം ഒക്കെ വച്ച് നോക്കുമ്പോൾ കേരളം അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്.

അമ്മയുടെ ശവമടക്കും, മകളുടെ പ്രസവവും, ഹർത്താലും ഭക്തിയും ആചാരങ്ങളും മഴയും വെയിലും എല്ലാമെല്ലാം മദ്യപിക്കാനുള്ള കാരണങ്ങളാക്കി മാറ്റിയ ദൈവത്തിന്റെ സ്വന്തം നാട്!  സാക്ഷരതയിലും ആത്മഹത്യാനിരക്കിലും ഒരുമിച്ച് ഒന്നാം സ്ഥാനം കയ്യടക്കുന്ന വിചിത്രമായ നാട്! മദ്യപാനം മൂലമുള്ള വാഹനാപകടങ്ങളും അക്രമങ്ങളും കൂടി വരുന്ന നാട്. ഒന്നോർത്തു നോക്കിയാൽ നിങ്ങൾക്ക് ചുറ്റും കാണാം മദ്യപിച്ചു കരൾ നശിച്ചു മരിച്ചവരെ, മദ്യപാനത്തിന്റെ പേരിൽ വിവാഹമോചനം തേടുന്നവരെ, മനോരോഗികളെ, കൈ വിറയ്ക്കുന്നവരെ, വീട്ടിലെ സമാധാനം നശിപ്പിക്കുന്നവരെ, കടക്കെണിയിൽ പെട്ടവരെ, വിഷാദരോഗികളെ, ആരോഗ്യം നശിച്ച യുവാക്കളെ... മദ്യനിരോധനം നമ്മുടെ അമ്മമാർ ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് തെറ്റ്? സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഉള്ള കുടിയന്മാർ, ഇവരിൽ ചിലരുടെ ഭർത്താക്കന്മാരോ സഹോദരന്മാരോ മക്കളോ ആണ്. അതിലൂടെ അപമാനിക്കപ്പെടുന്നത് വീട്ടിലിരിക്കുന്ന പാവം സ്ത്രീകൾ കൂടിയാണ്. മദ്യനിരോധനം നമ്മുടെ അമ്മമാർ ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് തെറ്റ്? ഗവണ്മെന്റ് മദ്യം നിരോധിച്ചാൽ, ഇന്നലെ വരെ കുടിച്ചിരുന്ന എല്ലാ ആണുങ്ങളും ഇന്ന് മുതൽ കുടി നിർത്തി മാന്യരായി വീട്ടിലെത്തും എന്ന പ്രതീക്ഷ മാത്രമാണ് തെറ്റ്!

ബാറുകൾ പൂട്ടാനുള്ള തീരുമാനം പുച്ഛത്തോടെയാണ് ഒരു വലിയ 'കുടിയ' വിഭാഗം വരവേറ്റത്. ഡിമാന്റ് ഉള്ള കാലത്തോളം സപ്ലൈ ഉണ്ടാകും എന്ന അടിസ്ഥാന പ്രമാണത്തിലുള്ള വിശ്വാസം. നാടനും വ്യാജനും വാറ്റും ഡ്യൂട്ടി ഫ്രീയും വച്ച് അഡ്ജസ്റ്റ് ചെയ്തോളാം എന്ന ആത്മവിശ്വാസം. ആര് വിചാരിച്ചാലും ഞങ്ങളെ തോല്പ്പിക്കാൻ ആവില്ല എന്ന വാശി. ആരോട്? സമൂഹത്തോടോ? കുടുംബത്തോടോ? ഹും! അല്ല, അവരെ പറഞ്ഞിട്ടും കാര്യമില്ല. തലേ ദിവസം വരെ ഫുള്ളടിച്ചു നടന്നവരോട് ഇന്ന് മുതൽ ഫ്രൂട്ടി കുടിച്ചാ മതി എന്ന് പറയുന്നത് ന്യായമാണോ? നെവെർ.
പക്ഷേ, ഒരുപാട് പ്രതീക്ഷകളുമായി വളരുന്ന ഒരു പുതിയ തലമുറയെ പ്രലോഭിപ്പിക്കരുത്. നിർബന്ധിക്കരുത്. മദ്യപാനത്തിലേക്ക് വലിച്ചിഴക്കരുത്. ആവശ്യമുള്ളവർ അത് അന്വേഷിച്ച് കണ്ടെത്തിക്കൊള്ളും.

മദ്യത്തിനു മനുഷ്യചരിത്രത്തോളം, അല്ലെങ്കിൽ ദൈവങ്ങളുടെ 'ചരിത്ര'ത്തോളം തന്നെ പഴക്കമുണ്ട്.പക്ഷേ, മദ്യനിരോധനത്തിന്റെ ചരിത്രം വളരെ ശോചനീയമാണ് (അതങ്ങനെയേ വരൂ. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത കുടിയന്മാരുടെ ശാപം!!!). പരാജയത്തിന്റെ കഥകളാണ് കൂടുതൽ. അതുകൊണ്ട് തന്നെ കേരളത്തിന്റെ ഈ പുതിയ നീക്കം വലിയ വാർത്താപ്രാധാന്യം നേടുകയും ചെയ്തു. ഇനിയത്തെ കാഴ്ചകൾ എന്തരാവുമൊ യെന്തോ? "നൂറ്റിക്കണക്കിന് സായ്പന്മാരുടെ തലകൾ അരിഞ്ഞു വീഴ്ത്തിയ എന്റെ ഖഡ്ഗമേ.... നിന്നോട് വിട!" എന്ന ജഗതി ശ്രീകുമാറിന്റെ ഡയലോഗ് ആണ് ഓർമ വരുന്നത്. "ആയിരമായിരം ദു:ഖങ്ങൾ, സ്വപ്‌നങ്ങൾ, ചർച്ചകൾ, കദനങ്ങൾ, സന്തോഷങ്ങൾ, ആഘോഷങ്ങൾ പങ്കിട്ട പ്രിയപ്പെട്ട ബാറുകളേ... നിങ്ങൾക്ക് വിട! വിട! വിട!" ബാറുകൾക്ക് മുന്നിൽ ഇഴഞ്ഞു നടന്ന പാമ്പുകളേ... നിങ്ങൾക്കും വിട! പുതിയ മാളങ്ങൾ കണ്ടെത്താൻ പ്രാർത്ഥന. ആശംസ. ശുഭം!

കുറിപ്പ്:
1) ഷിവാസ് എന്ന് എഴുതിയത് ഒരു ഗുമ്മിനു വേണ്ടി മാത്രമാണ്. ആ സ്ഥലത്ത് കല്യാണി ബിയർ മുതൽ മുകളിലോട്ട് എല്ലാം ഉൾപ്പെടും!
2) വിമർശന കൂരമ്പുകളെ എനിക്ക് പേടിയില്ല. വന്ദേ മാതരം!