Showing posts with label English. Show all posts
Showing posts with label English. Show all posts

Saturday, 13 June 2015

ജുറാസ്സിക് വേൾഡ് 3D

 സാധാരണക്കാർ, സിനിമ കണ്ടാൽ മാത്രം മതിയെന്നും റിവ്യൂ എഴുതുന്ന കാര്യം, തലയിൽ കിഡ്നിയുള്ള പുലികൾ നോക്കിക്കോളും എന്നും സുഹാസിനി ആന്റി പറഞ്ഞിട്ട് അധിക നാളായില്ല. എന്ന് വച്ച് നമ്മൾക്ക് വെറുതെ ഇരിക്കാൻ പറ്റുമോ? തലയിൽ വല്ല കുന്തവും ഉണ്ടായിട്ടാണോ നമ്മൾ കഥ, കവിത, ലേഖനം തുടങ്ങിയ ലേബലുകൾ ഒട്ടിച്ച് ഓരോ ഐറ്റംസ് പടച്ചു വിടുന്നത്?! ഒരു വിശ്വാസത്തിന്റെ പുറത്ത് അടിച്ചു വിടുന്നു. വഴി തെറ്റിയെത്തുന്ന ചില പാവങ്ങൾ അതൊക്കെ വായിച്ച് കണ്ണും തള്ളി ഡെസ്പടിച്ച് സ്കൂട്ടാവുന്നു. അത്ര തന്നെ. അപ്പൊപ്പിന്നെ റിവ്യൂവിനെ മാത്രം ഒഴിവാക്കിയാൽ അതിന് സങ്കടമാവില്ലേ? സുഹാസിനി ആന്റി എന്തൊക്കെ പറഞ്ഞാലും റിവ്യൂവിനെ സങ്കടപ്പെടുത്താൻ എനിക്കാവില്ല. ഈ കൊച്ചു ഗോവിന്ദന്റേത് ഒരു കൊച്ചു മനസ്സാണ് അമ്മായീ, കൊച്ചു മനസ്സാണ്. കഥയും കവിതയും അനുഭവങ്ങളും  നിരൂപണങ്ങളും ഒക്കെ നിറഞ്ഞ ഒരു സമത്വസുന്ദരമായ ഒരു ബ്ലോഗ്‌ ആണ് ഈ കേഡിയുടെ സ്വപ്നം. അതുകൊണ്ട് ഇത്തവണ ഞാൻ അവതരിപ്പിക്കുന്ന ഐറ്റത്തിന്റെ പേരാണ്... കേഡീസ് റിവ്യൂ ഓഫ് ജുറാസ്സിക് വേൾഡ് 3D!!! (പ്രത്യേക ഓഫർ : കഥ മുഴുവൻ പറഞ്ഞ് രസം കളയുന്നതല്ല. അത് കൊണ്ട് ധൈര്യമായി വായിക്കാം!)

 22 വർഷങ്ങൾക്ക് മുമ്പ് സ്റ്റീവൻ സ്പീൽബെർഗ് ലോകത്തിന് സമാനിച്ച ഒരു ദൃശ്യവിസ്മയമായിരുന്നു ജുറാസിക് പാർക്ക് എന്ന സയൻസ് ഫിക്ഷൻ സിനിമ. അന്ന് സുരക്ഷാ കവചം ഭേദിച്ച് 'ടൈറാനോസോറസ് റെക്സ്‌' എന്ന ഭീമാകാരനായ ദിനോസർ ജുറാസിക് പാർക്ക്‌ എന്ന തീം പാർക്കിൽ നടത്തിയ വിളയാട്ടം ഇന്നും നമ്മളാരും മറന്നിട്ടില്ല. അതിനെ പിന്തുടർന്ന് പിന്നീട് രണ്ട് സിനിമകൾ കൂടി പുറത്തിറങ്ങി. ജുറാസിക്‌ പാർക്ക്‌ സീരീസിലെ നാലാമത്തെ സിനിമയാണ്, യൂണിവേഴ്സൽ പിക്ചേഴ്സിന്റെ ബാനറിൽ കോളിൻ ട്രെവറോ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം ലോകമാകെ റിലീസ് ചെയ്ത ജുറാസിക് വേൾഡ്. ഒറ്റ വരിയിൽ പറഞ്ഞാൽ മനുഷ്യന്റെ നിയന്ത്രണത്തിൽ നിന്ന് രക്ഷപ്പെടുന്ന ഒരു ഭയങ്കര ദിനോസറും അതിനെ വരുതിയിൽ ആക്കാൻ ഉള്ള ശ്രമങ്ങളും ആണ് ഈ സിനിമ. അതിൽ പതിവ് പോലെ കുറച്ച് പ്രണയവും സെന്റിമെൻസും പണക്കൊതിയും സസ്പെന്സും ഒക്കെ ചേർത്തിരിക്കുന്നു. പക്ഷേ, അത് 3D യിൽ, കയ്യൊതുക്കത്തോടെ ചെയ്തിരിക്കുന്നു എന്നത് കൊണ്ടാണ് ഈ സിനിമ മികച്ച താവുന്നത്.

സീരീസിലെ നാലാമത്തെ സിനിമയാണെങ്കിലും ആദ്യസിനിമയുടെ തുടർച്ചയായിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. അന്ന് അടച്ചു പൂട്ടിയ 'ഐല നുബ്ലാർ' എന്ന ദ്വീപ്‌ സ്വപ്നസദൃശമായ രീതിയിൽ നവീകരിച്ച് സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. പാർക്കിന്റെ ഓപറേഷൻസ് മാനേജർ ആയ ക്ലെയറിനെ (ബ്രിസ് ഹോവാർഡ്) കാണാനും പാർക്കിലെ കാഴ്ചകൾ ആസ്വദിക്കാനുമായി ക്ലെയറിന്റെ അനന്തരവന്മാരായ സാക് മിച്ചലും ഗ്രേ മിച്ചലും യാത്ര തിരിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. ദ്വീപിലേക്കുള്ള യാത്രയും അവിടുത്തെ ആകർഷണങ്ങളും ഒക്കെ നമുക്ക് മുന്നിൽ ത്രിമാന ദൃശ്യങ്ങളായി  ഇതൾ വിരിയുന്നതും ഇവരിലൂടെ തന്നെയാണ്. അന്നേ ദിവസം ഔദ്യോഗിക കാര്യങ്ങളാൽ തിരക്കിലായിപ്പോയ ക്ലെയർ, കുട്ടികളുടെ മേല്നോട്ടം സഹപ്രവർത്തകയായ സാറയെ ഏൽപ്പിക്കുന്നു. കുഞ്ഞു ദിനോസറകളുടെ പുറത്ത് സവാരി ചെയ്യുന്ന കുട്ടികളും വെള്ളത്തിൽ താമസിക്കുന്ന മോസസോറസ് എന്ന വമ്പൻ ദിനോസറിന്റെ ഇരപിടിത്തവും പാർക്കിലൂടെ മെട്രോ റെയിലിലുള്ള യാത്രയും ഗൈറോസ്ഫിയർ എന്ന ഗോളാകൃതിയിലുള്ള വാഹനവും ഒക്കെ പുതിയ കാഴ്ചകളാണ് നമുക്ക് സമ്മാനിക്കുന്നത്. അതുപോലെ കഥാനായകനായ ഓവെൻ ഗ്രാഡി (ക്രിസ് പ്രാറ്റ്), വെലോസിറാപ്റ്റർ എന്ന ചെറിയ ദിനോസറുകളെ പരിശീലിപ്പിക്കുന്നതും അബദ്ധത്തിൽ അവയുടെ കൂട്ടിലേക്ക് വീണ ഒരു ജോലിക്കാരനെ രക്ഷപ്പെടുത്തുന്നതും തുടക്കത്തിലെ രസകരമായ കാഴ്ചകളാണ്. കുട്ടികളോടൊപ്പം നിൽക്കാത്തതിൽ നായികക്ക് കുറ്റബോധം തോന്നുന്ന രംഗവും ഉണ്ട്.


ഇതിനിടെ, കോർപ്പറേറ്റുകളുടെ താത്പര്യത്തിന് വഴങ്ങി, ജനിതക മാറ്റം വരുത്തിയ, ബുദ്ധിയും കരുത്തുമേറിയ 'ഇൻഡോമിനസ് റെക്സ്‌' എന്ന ദിനോസർ അണിയറയിൽ ഉള്ള കാര്യം ക്ലെയർ സംസാരത്തിനിടെ വെളിപ്പെടുത്തുമ്പോൾ ആണ് പ്രധാന കഥാപാത്രത്തിന്റെ സൂചന ആദ്യമായി നമ്മൾക്ക് കിട്ടുന്നത്. പിന്നീട് ജുറാസിക് വേൾഡിന്റെ CEO ആയ സൈമണ്‍ മസ്രണിയുടെ (ഇർഫാൻ ഖാൻ) കൂടെ ക്ലെയർ, ഇന്ഡോമിനസ് റെക്സിന്റെ വാസസ്ഥലം സന്ദർശിക്കുകയും സൈമണ്‍ന്റെ  ആവശ്യപ്രകാരം ആ നിർമിതിയുടെ ബലം ഉറപ്പ് വരുത്താൻ ഓവെൻ ഗ്രാഡിയെ വിളിച്ചു വരുത്തുകയും ചെയ്യുന്നു. (ഓവന്റെ നഷ്ട പ്രണയിനി കൂടിയാണ് ക്ലയർ!). ശരീരതാപനില തിരിച്ചറിഞ്ഞ് ഉറവിടം വ്യക്തമാക്കുന്ന സംവിധാനത്തിലൂടെ ദിനോസറിനെ തിരയുന്ന ജീവനക്കാർ ആ കൃത്രിമ വനത്തിനുള്ളിൽ ദിനോസർ ഇല്ലെന്ന് മനസ്സിലാക്കുന്നു. ഇവിടെ നിന്നാണ് നമ്മൾ കാത്തിരുന്ന കഥ തുടങ്ങുന്നത്!

ആ കൂറ്റൻ ചുറ്റുമതിലിൽ മുകളറ്റം വരെ വലിയ നഖക്ഷതങ്ങൾ കാണുന്നതോടെ ദിനോസർ രക്ഷപ്പെട്ടതായി ക്ലയറും ഓവനും ഊഹിക്കുന്നു. ഈ വിവരം പറയാൻ ക്ലയർ ജുറാസിക് വേൾഡിന്റെ കണ്ട്രോൾ സെന്ററിലേക്ക് ഫോണ്‍ വിളിക്കുന്ന സമയത്ത് രണ്ട് ജീവനക്കാരും ഓവനും കൂടി മതിലിലെ പാടുകൾ നിരീക്ഷിക്കാൻ സെക്യൂരിറ്റി ഗേറ്റ് തുറന്ന് അകത്തേക്ക് കയറുന്നു. എന്നാൽ ദിനോസറിന്റെ ശരീരത്തിൽ ഘടിപ്പിച്ച ഇലക്ട്രോണിക് ചിപ്പിന്റെ സ്ഥാനം വച്ച്, ദിനോസർ അവിടെത്തന്നെയുണ്ടെന്ന വിവരമാണ് നായികക്ക് മറുപടിയായി കിട്ടിയത്. അതായത് നായകനും ദിനോസറും ഒരേ സമയം ഒരു കൂട്ടിൽ! അപ്പോൾ ആ കാട് മൊത്തം ഉലച്ചു കൊണ്ട് ദിനോസർ രംഗപ്രവേശം ചെയ്യുന്ന ദൃശ്യം ശരിക്കും ത്രസിപ്പിക്കും കേട്ടോ. ഓവനും മറ്റുള്ളവരും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും സെക്യൂരിറ്റി ഗേറ്റ് അടയുന്നതിന് മുമ്പ് അത് തകർത്തെറിഞ്ഞു കൊണ്ട് ഇൻഡോമിനസ് റെക്സ്‌ പുറത്തെത്തുകയും ചെയ്യുന്നതോടെ മനുഷ്യനും മൃഗവും തമ്മിലുള്ള അതിജീവനത്തിന്റെ പുതിയ യുദ്ധം തുടങ്ങുകയായി...


ഒരു ദ്വീപ്‌, ഇരുപതിനായിരത്തിൽ ഏറെ സഞ്ചാരികൾ, നൂറു കണക്കിന് കോടി ഡോളറിന്റെ നിക്ഷേപം, നിരവധി കോർപ്പറേറ്റ് താൽപ്പര്യങ്ങൾ, തന്നിഷ്ടക്കാരനായ സേഫ്ടി ഓഫീസർ, അപകടകാരികളായ മറ്റ് ദിനോസർ വർഗങ്ങൾ, കാട്ടിലകപ്പെട്ട രണ്ട് കുട്ടികൾ, അവരെ തേടി കാട്ടിലേക്ക് തിരിക്കുന്ന നായികാനായകന്മാർ, പരിശീലിപ്പിച്ചെങ്കിലും ഇണങ്ങാത്ത നാല് വെലോസിറാപ്ടറുകൾ, രക്തദാഹിയായ ഒരു കൂറ്റൻ ദിനോസർ... പിന്നീടങ്ങോട്ട് ശ്വാസം പിടിച്ചു മാത്രം കാണാൻ കഴിയുന്ന ദൃശ്യങ്ങളാണ് സിനിമയിൽ ഉള്ളത്. അതിനിടെ നൊസ്റ്റാൽജിയ ഉണർത്തി പഴയ ജുറാസിക് പാർക്കിലെ കെട്ടിടങ്ങളും അവശിഷ്ടങ്ങളും കടന്നു വരുന്നുമുണ്ട്. ശരീരതാപനില ചുറ്റുപാടുകൾക്കൊപ്പം ക്രമീകരിക്കാനും ശരീരത്തിലെ ഇലക്ട്രോണിക് ചിപ്പ് ചീന്തിയെറിയാനും തക്ക ബുദ്ധിയുള്ള ജീവിയാണ് 'ഇൻഡോമിനസ് റെക്സ്‌' എന്ന് കഥ പുരോഗമിക്കുമ്പോൾ നമ്മൾ മനസ്സിലാക്കുന്നു. വെലോസിറാപ്ടറുകളെയും കൂട്ടി നായകൻ ദിനോസർ വേട്ടക്ക് പോകുന്നതും അതിന്റെ അനന്തര ഫലവും ഒക്കെ സിനിമയുടെ ഹൈലൈറ്റ് ആണ്. അതിജീവനത്തിന്റെയും ആക്രമണത്തിന്റെയും കുറെ നിമിഷങ്ങൾക്കൊടുവിൽ മികച്ച ഒരു ക്ലൈമാക്സോടെ ചിത്രം അവസാനിക്കുന്നു.

ജുറാസിക് പാർക്കിലെ പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കി 3D ഉൾപ്പെടുത്തി സിനിമക്ക് പുതുമ സമ്മാനിക്കാൻ ഉള്ള ശ്രമം വിജയിച്ചു എന്ന് വേണം പറയാൻ. നായകനായ ക്രിസ് പ്രാറ്റ് നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്നു. മറ്റുള്ളവർ തരക്കേടില്ലാതെ തങ്ങളുടെ വേഷം കൈകാര്യം ചെയ്തു എന്നേ പറയാനുള്ളൂ. ദിനോസറിന്റെ പ്രത്യേകതകൾ ഉൾപ്പടെ, തിരക്കഥയിലെ അശാസ്ത്രീയത ഇതിനകം പലയിടത്തും ചൂണ്ടിക്കാണിക്കപ്പെട്ടുവെങ്കിലും ഇതൊരു സൈ-ഫൈ മൂവിയാണ്, ഡോക്യുമെന്ററി അല്ല എന്ന മറുപടിയിലൂടെ സംവിധായകൻ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു! പിന്നെ, ആദ്യം പറഞ്ഞ ആന്റിയെ പേടിച്ച്, ശബ്ദ മിശ്രണം, രംഗസജ്ജീകരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മിണ്ടുന്നില്ല :)

ജുറാസിക് പാർക്കിനോട് തോന്നിയ ആ ഒരു ഇഷ്ടം ജുറാസിക് വേൾഡിനോട്‌ തോന്നില്ല എന്നത് സത്യമാണ്. ഫസ്റ്റ് ഇമ്പ്രഷൻ ഈസ്‌ ദ ബെസ്റ്റ് ഇമ്പ്രഷൻ എന്നാണല്ലോ! എങ്കിലും ജുറാസിക് വേൾഡ് നിങ്ങളെ പിടിച്ചിരുത്തും എന്നതിൽ സംശയമില്ല.

P.S : ജുറാസ്സിക് വേൾഡിനെ കുറിച്ച്  മുരളി ചേട്ടൻ (ബിലാത്തിപ്പട്ടണം / മുരളീ മുകുന്ദൻ ) എഴുതിയ ഒന്നാന്തരം റിവ്യൂ ഇവിടെ വായിക്കാം.

You may also like: 
                               ചതിക്കല്ലേ മൊതലാളീ...!
                               ആൽബട്രോസിനെ കൊന്നിട്ടുണ്ടോ?
                               ബാർട്ടണ്‍കുന്നിലെ വിസ്മയം