Tuesday, 15 November 2016

ഡിങ്കാഷ്ടോത്തര ശതനാമാവലി

ദൈവപുത്രനും ദൈവവും സർവോപരി, സകല ദൈവങ്ങളുടെയും അച്ഛനുമായ ഡിങ്കന് സ്തുതിയായിരിക്കട്ടെ. (Cheese Be Upon Him - CBUH)

സൂർത്തുക്കളെ,
ശക്തരിൽ ശക്തനും എതിരാളിക്കൊരു പോരാളിയും അഖിലാണ്ഡമണ്ഡല കപ്പത്തോട്ടങ്ങളുടെയും അധിപനുമായ ഡിങ്കന്റെ നൂറ്റിയെട്ട് വിശുദ്ധനാമങ്ങൾ ഉൾപ്പെടുത്തി, ഡിങ്കാഷ്ടോത്തര ശതനാമാവലി എഴുതുവാനുള്ള മഹാഭാഗ്യം ഈ കൊച്ചുഗോവിന്ദന്  കൈവന്നിരിക്കുകയാണ്. ഡിങ്കന് സ്തോത്രം! ഡിങ്കലൂയ! ഡിങ്കലൂയ!



ഈ തിരുനാമങ്ങളിൽ ഡിങ്കന്റെ വിവിധ പേരുകൾ, സവിശേഷതകൾ, ഇഷ്ടാനിഷ്ടങ്ങൾ, അവതാരങ്ങൾ, പേഴ്‌സണാലിറ്റി, ആറ്റിട്യൂഡ്, വീരസാഹസങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ, പങ്കിലവാസനും എലിയുഗവരദനുമായ മുത്ത് ഡിങ്കന്റെ നാമങ്ങൾ എത്ര വാഴ്ത്തിയാലും തീരില്ലെന്ന് ഏവർക്കും അറിയാമല്ലോ. അതുകൊണ്ട്, ആർക്കുവേണമെങ്കിലും ഈ നാമാവലിയുടെ കൂടെ പുതിയ പേരുകൾ എഴുതിച്ചേർത്ത് ഡിങ്കന്റെ പ്രീതിക്ക് പാത്രമോ കലമോ ഒക്കെ ആകാവുന്നതാണ്. ദീർഘിപ്പിക്കുന്നില്ല, വലിയ ഒരു തപസ്യയുടെ ഫലം ലോകനന്മയ്ക്കായി ഞാൻ ഇതാ സമർപ്പിക്കുന്നു. അനുഗ്രഹിച്ചാലും!

മൂലമന്ത്രം 

ഡിങ്കായ ഡിങ്കഭദ്രായ ഡിങ്കചന്ദ്രായ വേധസേ |
മിട്ടുനാഥായ നാഥായ പങ്കിലാധിപതേ നമഃ (CBUH) ||

കൊച്ചുഗോവിന്ദകൃതം ശ്രീമദ് ഡിങ്കാഷ്ടോത്തരശതനാമാവലി 
  1. ഡിം ഡിങ്കായ നമഃ 
  2. ഡിം ഡിങ്കദേവായ നമഃ 
  3. ഡിം ദൈവപുത്രായ നമഃ 
  4. ഡിം ദൈവ അച്ഛായ നമഃ 
  5. ഡിം പരിശുദ്ധ ഡിങ്കായ നമഃ 
  6. ഡിം ഡിങ്കാഹു ഡിങ്കായ നമഃ 
  7. ഡിം ഡിങ്കൻ(സ) യ നമഃ 
  8. ഡിം മുത്ത് ഡിങ്കായ നമഃ 
  9. ഡിം മാഷാ ഡിങ്കായ നമഃ 
  10. ഡിം ഹെഡ്മാസ്റ്ററാ ഡിങ്കായ നമഃ 
  11. ഡിം പ്രിൻസിപ്പാളാ ഡിങ്കായ നമഃ 
  12. ഡിം ശ്രീഡിങ്കായ നമഃ
  13. ഡിം ഡിങ്കാത്മനേ നമഃ 
  14. ഡിം ശക്തായ നമഃ 
  15. ഡിം ശക്തരിൽ ശക്തായ നമഃ 
  16. ഡിം എതിരാളിക്കൊരു പോരാളിയായ നമഃ 
  17. ഡിം മിട്ടുമിത്രായ നമഃ 
  18. ഡിം മിട്ടേശായ നമഃ 
  19. ഡിം മിട്ടുരക്ഷകായ നമഃ 
  20. ഡിം മിട്ടുപ്രിയായ നമഃ 
  21. ഡിം മിട്ടുനാഥായ നമഃ 
  22. ഡിം മിട്ടുപൂജിതായ നമഃ 
  23. ഡിം പങ്കില രക്ഷകായ നമഃ 
  24. ഡിം പങ്കിലേന്ദ്രായ നമഃ 
  25. ഡിം പങ്കിലവാസായ നമഃ 
  26. ഡിം കാനനവാസായ നമഃ 
  27. ഡിം എലിയുഗവരദായ നമഃ 
  28. ഡിം പങ്കിലേശായ നമഃ 
  29. ഡിം പങ്കിലാധിപതേ നമഃ 
  30. ഡിം പങ്കില പുംഗവായ നമഃ 
  31. ഡിം മൃഗാധിപായ നമഃ 
  32. ഡിം മൃഗനാഥായ നമഃ 
  33. ഡിം എലിനാഥായ നമഃ 
  34. ഡിം മൂഷികേശായ നമഃ 
  35. ഡിം വിശുദ്ധ തൊരപ്പായ നമഃ 
  36. ഡിം മഹാതൊരപ്പായ നമഃ 
  37. ഡിം ചുണ്ടെലിരൂപായ നമഃ 
  38. ഡിം പെരുച്ചാഴി നാഥായ നമഃ 
  39. ഡിം എലിവിഷഹാരയേ നമഃ 
  40. ഡിം ഭൂഗർഭവാസായ നമഃ 
  41. ഡിം അണ്ടർവേൾഡ് കിങ്ങായ നമഃ 
  42. ഡിം അധോലോകാധിപതയേ നമഃ 
  43. ഡിം കപ്പ പ്രിയായ നമഃ 
  44. ഡിം കെഴങ്ങേശ്വരായ നമഃ 
  45. ഡിം കപ്പത്തോട്ടവാസായ നമഃ 
  46. ഡിം കരണ്ട് തീറ്റ വീരായ നമഃ 
  47. ഡിം തേങ്ങാപ്പൂൾ തത്പരായ നമഃ 
  48. ഡിം ഉണക്കമീൻ കൊതിയായ നമഃ 
  49. ഡിം ചക്ക പ്രിയായ നമഃ 
  50. ഡിം പത്തായവാസിനേ നമഃ 
  51. ഡിം നെല്ല് തീറ്റ പ്രിയായ നമഃ 
  52. ഡിം ജെറിനേ നമഃ 
  53. ഡിം ടോം പീഢകായ നമഃ 
  54. ഡിം മിക്കി മൗസായ നമഃ 
  55. ഡിം ഡിസ്‌നി പൂജിതായ നമഃ 
  56. ഡിം സ്റ്റുവർട്ട് ലിറ്റിലായ നമഃ 
  57. ഡിം പീതാംബരധരായ നമഃ 
  58. ഡിം റെഡ് അണ്ടർവെയർധരായ നമഃ 
  59. ഡിം അല്പവസ്ത്ര പ്രിയായ നമഃ 
  60. ഡിം രക്തവർണ ജെട്ടി പ്രിയായ നമഃ 
  61. ഡിം പാന്റ് വിരുദ്ധായ നമഃ 
  62. ഡിം ടൈറ്റ് ബനിയപ്രിയായ നമഃ 
  63. ഡിം കട്ട മസിലായ നമഃ 
  64. ഡിം രക്തവർണ ഷാൾധരായ നമഃ 
  65. ഡിം ബ്ലാക്ക് ബെൽറ്റ് വീരായ നമഃ 
  66. ഡിം ഷൂധരായ നമഃ 
  67. ഡിം ആനച്ചെവിയായ നമഃ 
  68. ഡിം ദീർഘമൂക്കായ നമഃ 
  69. ഡിം ഉണ്ടക്കണ്ണായ നമഃ 
  70. ഡിം കുഞ്ഞിക്കാലായ നമഃ 
  71. ഡിം നെഞ്ചത്തെ സ്റ്റാറായ നമഃ 
  72. ഡിം സൂപ്പർ സ്റ്റാറായ നമഃ 
  73. ഡിം ജനപ്രിയായ നമഃ 
  74. ഡിം സ്റ്റൈൽ മന്നായ നമഃ 
  75. ഡിം മെഗാസ്റ്റാറായ നമഃ 
  76. ഡിം യൂണിവേഴ്സൽ സ്റ്റാറായ നമഃ 
  77. ഡിം ദി കമ്പ്ലീറ്റ് ഗോഡായ നമഃ 
  78. ഡിം ഡിങ്കഭദ്രായ നമഃ 
  79. ഡിം ഡിങ്കചന്ദ്രായ നമഃ 
  80. ഡിം ഡിങ്കബുധായ നമഃ 
  81. ഡിം ഡിങ്കശുക്രായ നമഃ  
  82. ഡിം ഡിങ്കചൊവ്വായ നമഃ 
  83. ഡിം ഡിങ്കവ്യാഴായ നമഃ 
  84. ഡിം ഡിങ്കശനയെ നമഃ 
  85. ഡിം ഫ്ളയിങ് റാറ്റായ നമഃ 
  86. ഡിം ബാലമംഗളാധിപതയേ നമഃ 
  87. ഡിം കോമിക് പ്രിയായ നമഃ 
  88. ഡിം ട്രോൾ തത്പരായ നമഃ 
  89. ഡിം ന്യൂജൻ ഗോഡായ നമഃ 
  90. ഡിം വിമർശന പ്രിയായ നമഃ 
  91. ഡിം വിമർശന വിധേയായ നമഃ 
  92. ഡിം സഹിഷ്ണുതേശ്വരായ നമഃ 
  93. ഡിം നിരീശ്വരായ നമഃ 
  94. ഡിം ഡിങ്കോയിസ്റ്റ് രക്ഷകായ നമഃ 
  95. ഡിം കാലാനുസൃത മാറ്റപ്രിയായ നമഃ 
  96. ഡിം മൂഷിക സേനാധിപായ നമഃ 
  97. ഡിം റിയലിസ്റ്റിക് വചനപ്രിയായ നമഃ 
  98. ഡിം മതകോപ്രായ വിരുദ്ധായ നമഃ 
  99. ഡിം മധ്യസ്ഥ വിഹീനായ നമഃ 
  100. ഡിം കോമൺസെൻസേശ്വരായ നമഃ 
  101. ഡിം ടെക്നോളജീശായ നമഃ 
  102. ഡിം സോഷ്യൽമീഡിയ പ്രിയായ നമഃ 
  103. ഡിം ജനാധിപത്യ വിധേയായ നമഃ
  104. ഡിം ബേബിനാ രൂപീകൃതായ നമഃ 
  105. ഡിം സോമശേഖരേണ വിരചിതായ നമഃ  
  106. ഡിം ഏലിയനേന പരീക്ഷിതായ നമഃ 
  107. ഡിം അനീതി വിനാശകായ നമഃ 
  108. ഡിം സ്നേഹദൂത നാഥായ നമോ നമഃ 
ഇതി ശ്രീ ഡിങ്കാഷ്ടോത്തര ശതനാമാവലി സമാപ്തം 

ഫലശ്രുതി 


ഈ തിരുനാമങ്ങൾ ഉരുവിട്ടുകൊണ്ട് കപ്പത്തണ്ട് നട്ട് നന്നായി പരിചരിച്ചാൽ
ഏതാനും ആഴ്ചകൾക്കുള്ളിൽ നല്ല മുഴുത്ത കപ്പ വിളവെടുക്കാവുന്നതാണ്.
ഈ നാമങ്ങൾ പാരായണം ചെയ്യുന്ന വിദ്യാർത്ഥികൾ നന്നായി പഠിച്ചാൽ പരീക്ഷയിൽ മികച്ച വിജയം കൈവരുമെന്നതിൽ സംശയമില്ല. ഈ മന്ത്രങ്ങൾ ഉരുവിടുന്ന രോഗികൾ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി കഴിച്ചാൽ രോഗം മാറുന്നതാണ്. അതുപോലെ, ഡിങ്കാഷ്ടോത്തര ശതനാമാവലി വായിച്ച് സ്വന്തം ജോലികൾ ഭംഗിയായി ചെയ്യുന്നവരുടെ ജീവിതം വലിയ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ടു പോകുന്നതുമാണ്.

ജീവിതത്തിലെ എല്ലാ നല്ല വശങ്ങളുടെയും ക്രെഡിറ്റ് ഡിങ്കന്റെ നെഞ്ചത്തോട്ട് അഥവാ നക്ഷത്രാങ്കിതമായ ആ തിരുമാറിലേക്ക് ചാർത്തിക്കൊടുക്കാൻ മറക്കരുത്. അങ്ങനെയുള്ളവർ ചത്ത് പങ്കിലക്കാട്ടിൽ എത്തിക്കഴിയുമ്പോൾ അമ്പത് ശതമാനം ഡിസ്‌കൗണ്ടിൽ കപ്പയും ഉണക്കമീനും ലഭിക്കുമെന്ന കാര്യം ബാലമംഗളം പതിനൊന്നാം അധ്യായം ഏഴാം വാക്യത്തിൽ പറയുന്നുണ്ട്. എത്ര കഷ്ടപ്പെട്ടിട്ടും ജീവിതം കട്ടപ്പൊകയാണെങ്കിൽ അതെല്ലാം ഭഗവാൻ ഡിങ്കന്റെ പരീക്ഷണമായിക്കരുതി പിന്നേം പിന്നേം ഡിങ്കനെ പുകഴ്ത്തിക്കൊണ്ടിരിക്കേണ്ടതാണ്. കാരണം, സുഖിപ്പിക്കലും വാഴ്ത്തലും ഏത് ദൈവത്തിനാണ് ഇഷ്ടമല്ലാത്തത്! എനിഹൗ, പരിശുദ്ധ ഡിങ്കാത്മാവ് എല്ലാ ഭക്തജനങ്ങളെയും അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.
ശുഭം.

Wednesday, 19 October 2016

സംശയത്തിരമാലകൾ

പ്രിയപ്പെട്ട ഹിന്ദു ദൈവമേ,

കേരളത്തിലെ തൃശൂർ ജില്ലയിൽ താമസിക്കുന്ന ഒരു ഹിന്ദു യുവാവാണ് ഞാൻ. അടുത്തിടെ പത്രത്തിൽ കണ്ട വാർത്തകൾ എന്നിലുണ്ടാക്കിയ ഭീതിയാണ് ഈ കത്തിന് അടിസ്ഥാനം. കഴിഞ്ഞ വർഷം വടക്കേ ഇന്ത്യയിലെ ഒരു അമ്മാവനെ ബീഫ് കഴിച്ചതിന്റെ പേരിൽ ജനക്കൂട്ടം തല്ലിക്കൊന്ന കാര്യം അങ്ങ് മറന്നു കാണില്ലെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ ദിവസം കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പാളയത്ത് തളി ക്ഷേത്രത്തിനു സമീപം നോൺ വെജിറ്റേറിയൻ ഹോട്ടൽ തുടങ്ങുന്നതിനെതിരേ ഹിന്ദു ഐക്യവേദി നോട്ടീസ് പുറത്തിറക്കിയതും അങ്ങ് അറിഞ്ഞു കാണുമല്ലോ.


ക്ഷേത്രങ്ങളെയും പൂജാദ്രവ്യങ്ങൾ വിൽക്കുന്ന കടകളെയും ടി. ഹോട്ടൽ അശുദ്ധമാക്കും എന്നാണ് അവർ പറയുന്നത്. നിർഭാഗ്യവശാൽ എന്റെ വീടിനടുത്തും യാത്ര ചെയ്യുന്ന വഴിയിലും എല്ലാം നിറയെ ക്ഷേത്രങ്ങൾ ഉണ്ട്. വിഐപി ദൈവങ്ങളായ ശിവൻ, കൃഷ്ണൻ, ദേവി തുടങ്ങിയവർ മുതൽ ലോക്കൽ ദൈവങ്ങൾ ആയ മാടൻ, മറുത, മുത്തപ്പൻ, മുത്തി തുടങ്ങിയവർ വരെ ഇക്കൂട്ടത്തിലുണ്ട്.

ഞാനാണെങ്കിൽ ഭൂരിഭാഗം മലയാളി ഹിന്ദുക്കളെയും പോലെ നോൺ വെജ് കഴിക്കുന്നവനും ജീവിതാവശ്യങ്ങൾ നിറവേറ്റാൻ അമ്പലപരിസരത്തു കൂടി നിത്യേന യാത്ര ചെയ്യുന്നവനുമാണ്. ഇതൊന്നും പോരാതെ നല്ല കുരുമുളക് പൊടി ചേർത്ത് വരട്ടിയെടുത്ത ബീഫ് എന്റെ വീക്നെസ്സും ആണ്. ഇത് എന്റെ സ്വർഗ്ഗലോകത്തേക്ക് ഉള്ള പ്രവേശനം തടസപ്പെടുത്തുമോ? ക്ഷേത്രപരിസരത്തു നോൺവെജ് ഹോട്ടൽ തുടങ്ങിയാലോ നോൺ കഴിച്ചവർ അടുത്ത് കൂടെ പോയാലോ നിങ്ങൾ ദൈവങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? ഭാവിയിൽ ഒരു ബുൾസൈ കഴിക്കാൻ പോലും വിശ്വാസസംരക്ഷകരുടെ ഇണ്ടാസ് വേണ്ടി വരുമോ?

മറ്റ് മതസ്ഥർക്ക് എന്താണ് നോൺ വെജ് പ്രശ്നമല്ലാത്തത്? അവരൊക്കെ ചത്ത് കഴിയുമ്പോൾ അങ്ങയുടെ അടുക്കളയിൽ കിടന്ന് വെന്ത് പൊരിയുമോ? അതോ, അവരെയൊക്കെ അല്ലാഹുവും യേശുവും ഒക്കെ ജാമ്യത്തിൽ ഇറക്കിക്കൊണ്ട് പോകുമോ? ജാമ്യത്തിൽ ഇറക്കാൻ ആളില്ലാത്തവരെ പൊരിക്കാൻ അങ്ങ് ഏത് എണ്ണയാണ് ഉപയോഗിക്കുന്നത്? തീ കത്തിക്കുന്നത് വിറക് വെച്ചിട്ടാണോ അതോ ഗ്യാസ് ആണോ? ഈയിടെയായി ഭയങ്കര സംശയമാണ് സർ! ആത്മാവിനെ വറുക്കാനും പൊരിക്കാനും പറ്റില്ലെന്ന് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറഞ്ഞ സ്ഥിതിക്ക് മേല്പറഞ്ഞ കാര്യങ്ങൾ അങ്ങ് എങ്ങനെയാണ് ചെയ്യാറുള്ളത് എന്നും അറിയാൻ ആഗ്രഹമുണ്ട്.

ഞങ്ങൾ മനുഷ്യരുടെ മുതുമുതുമുത്തച്ഛന്മാരൊക്കെ കാട്ടിൽ അലഞ്ഞു തിരിയുന്ന കാലത്ത് മൃഗങ്ങളെ വേട്ടയാടി അവയുടെ പച്ചയിറച്ചിയാണ് ആഹാരമായി കഴിച്ചിരുന്നത് എന്ന് ചിലർ പറഞ്ഞു നടക്കുന്നുണ്ട്. ഇതൊന്നും പോരാതെ, ശിലായുഗത്തിലെ ആയുധങ്ങൾ പച്ചക്കറി അരിയാൻ ഉണ്ടാക്കിയതല്ലെന്നാണ് മറ്റ് ചിലർ പറയുന്നത്. അതുകൊണ്ട് നോൺ വെജ് കഴിക്കുന്നത് മനുഷ്യരുടെ സഹജപ്രകൃതിയാണത്രെ. ആണോ ദൈവമേ?


അതുപോലെ, അനുഗ്രഹം കൊടുപ്പിന്റെ അംഗീകൃത ഡീലറായ ഒരു സാമിയുടെ അടുത്ത് പോയി തിക്കിലും തിരക്കിലും പെട്ട് മരിച്ച കുറെ വടക്കേ ഇന്ത്യൻ ഹിന്ദു സഹോദരങ്ങളുടെ ആത്മാക്കൾ അവിടെ എത്തിക്കാണും എന്ന് കരുതുന്നു. അങ്ങനെ മരിച്ചാൽ പ്രത്യേക ഓഫർ വല്ലതും ഉണ്ടോ? അതോ എല്ലാവരെയും പോലെ കേസ് ഡയറി പരിശോധിച്ച് തന്നെയാണോ അവർക്കും അഡ്മിഷൻ കൊടുക്കുന്നത്? അതോ തിക്കും തിരക്കും ഇല്ലാതെ ജീവിക്കാൻ അവരെ വല്ല ആമയോ ഒച്ചോ ഒക്കെ ആക്കി മാറ്റി ഭൂമിയിലേക്ക് വീണ്ടും പറഞ്ഞു വിടുമോ? അങ്ങയുടെ പദ്ധതികൾ അപാരം തന്നെ! ഡിങ്ക ഡിങ്ക! സോറി! ദൈവമേ കാത്തു രക്ഷിക്കണേ!


ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് നിർത്തട്ടെ. ഈ ഭൂമിയിൽ ധാരാളം മതങ്ങളും ജീവിതരീതികളും ഒക്കെയുണ്ടെങ്കിലും നമ്മുടെ മതവും ജീവിതരീതിയുമാണ് സത്യവും ശ്രേഷ്ഠവും എന്ന് എല്ലാ മതമുതലാളിമാരും പറഞ്ഞു കേട്ടിട്ടുണ്ട്. സത്യത്തിൽ ഇതിൽ ഏത് മതമാണ് ശരിക്കും ശ്രേഷ്ഠം? നമ്മുടേത് തന്നെ ആയിരിക്കും അല്ലേ? നാട്ടിലെ പല മതപ്രഭാഷണങ്ങളിലും ഇക്കാര്യം പറയാറുണ്ടങ്കിലും നിർഭാഗ്യവശാൽ അത് പഠിപ്പിക്കുന്ന ദിവസം എനിക്ക് ക്‌ളാസിൽ പോകാൻ സാധിക്കാറില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ സംസാരസാഗരം എന്നിലുണ്ടാക്കുന്ന സംശയത്തിരമാലകൾക്ക് ഒരു പരിഹാരം ഉണ്ടാവാൻ കനിയണേ ദൈവമേ! പിന്നേം ഒരു കാര്യം കൂടി. ഒരു മതത്തിലും വിശ്വസിക്കാതെ ഒരു നല്ല മനുഷ്യനായി ജീവിച്ചു മരിച്ച ആളുടെ കേസ് ഏത് ദൈവത്തിന്റെ കോടതിയിലാണ് പരിഗണിക്കാറുള്ളത്?!

Monday, 12 September 2016

രക്തം രക്തത്തെ തിരിച്ചറിഞ്ഞു!

ഓണം വാമനന്റെ ഹാപ്പി ബർത്ത്ഡേ ആണെന്നാണ് ചിലർ പറയുന്നത്. വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലി തന്റെ രാജ്യം സന്ദർശിക്കാൻ വരുന്ന ദിവസമാണ് ഓണം എന്ന് മറ്റ് ചിലർ. ഓണം ഒരു കാർഷികോത്സവം ആണെന്ന് വേറെ ചിലർ. കഥകളിൽ വിശ്വസിക്കുന്നവർക്ക് ഇതിൽ ഏത് വേണമെങ്കിലും വിശ്വസിക്കാം. സത്യത്തിൽ എന്താണ് ഓണത്തിന്റെ ചരിത്രം? ഞാൻ പറഞ്ഞു തരാം.

ലോങ്ങ് ലോങ്ങ് എഗോ... എന്ന് വെച്ചാൽ വളരെ പണ്ട്...
കേരളം ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു മിസ്റ്റർ. മഹാബലി. ജനസമ്മതിയിൽ അച്ചുമാമനേക്കാൾ കേമനായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയെ ഉമ്മച്ചൻ എന്ന് വിളിക്കുന്ന പോലെ മഹാബലിയെ നാട്ടുകാരെല്ലാം മാവേലി എന്നാണ് വിളിച്ചിരുന്നത്.

അന്ന് ചിങ്ങമാസത്തിലെ തിരുവോണം ആയിരുന്നു. മാവേലി, പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞു ഒരു ഹോമം നടത്താൻ വട്ടം കൂട്ടുമ്പോൾ ആണ് ഒരു കൊച്ചു പയ്യൻ ഭിക്ഷ ചോദിച്ചു വന്നത്. അടിപൊളി! മാവേലിക്ക് സന്തോഷമായി.  സോഷ്യൽ മീഡിയ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് പ്രശസ്തി കിട്ടാനുള്ള ഒരു എളുപ്പ വഴിയായിരുന്നു ദാനശീലം. 'ഇന്ന് ഞാൻ പൊളിക്കും!' അദ്ദേഹം മനസ്സിൽ പറഞ്ഞു. 'ഇനി കുറച്ചു നാളത്തേക്ക് പ്രശസ്തിക്കുള്ള വകുപ്പായി!'

"മുനികുമാരാ! അങ്ങേക്ക് പ്രണാമം. അങ്ങയുടെ ആഗമനത്താൽ ഈ രാജ്യം ധന്യമായിരിക്കുന്നു" എന്ന ടിപ്പിക്കൽ സീരിയൽ ഡയലോഗ് അന്ന് നമ്മുടെ രാജാവിന് അറിയില്ലായിരുന്നു! അതുകൊണ്ട്, അദ്ദേഹം ചോദിച്ചു "നമസ്കാരം ഇണ്ട് ട്ടാ. ഇനിക്ക് അങ്ങട് മനസിലായില്യാ. നിന്നെ ഈ ഭാഗത്തൊന്നും മുമ്പ് കണ്ടട്ടില്യാല്ലാ?"

"ഞാൻ വാമനൻ.കെ. ഇവടെ വന്ന് ചോദിച്ചാൽ എന്തും കിട്ടും എന്ന് കേട്ടു." താൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്നും മഹാബലിക്ക് പണി കൊടുക്കാൻ വന്നതാണെന്നും ആ പയ്യൻ പറഞ്ഞില്ല. പകരം ഇങ്ങനെ പറഞ്ഞു. "കൊറച്ചു നാളായിട്ട് പൊറത്തായിരുന്നു. ഇവടെ ഇന്ന് കാലത്ത് ലാൻഡ് ചെയ്‌തുള്ളൂ. അച്ഛന്റെ പേര് ദേവലോകമനയ്ക്കൽ കശ്യപൻ നമ്പൂതിരി. അമ്മ അദിതി അന്തർജ്ജനം.

"പൊറത്ത്‌ ന്ന് പറയുമ്പോ... ഗൾഫാ യൂറോപ്പാ?" അടുത്ത് നിന്നിരുന്ന ശുക്രാചാര്യർ ഇടപെട്ടു.
"അതുക്കും മേലെ" എന്ന് പറയാൻ തോന്നിയെങ്കിലും ഡൌട്ട് തോന്നാതിരിക്കാൻ വാമനൻ പറഞ്ഞു "ഗൾഫിലാ. ദുബായിൽ. ദെയ്‌റ സിറ്റി സെന്ററിന്റെ അടുത്ത്."

"ചെക്കൻ ഗൾഫാ ട്ടാ. പൂത്ത കാശ് ഇണ്ടാവും കൈയില്." ശുക്രാചാര്യർ മാവേലിയുടെ ചെവിയിൽ പിറുപിറുത്തു. "ഇവനെ സഹായിക്കേണ്ട കാര്യം ഒന്നും ഇല്യ. വെറുതെ ഓരോന്ന് എടുത്ത് കൊടുത്ത് കുടുമ്മം വെളുപ്പിക്കരുത്."

പക്ഷേ, പയ്യനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ മാവേലി തീരുമാനിച്ചു കഴിഞ്ഞിരുന്നു. "നീയിപ്പോ എന്തിനാ വന്നേ?" മാവേലി ചോദിച്ചു "കമോണ്ട്രാ വാമനാ. എന്തുട്ട് വേണെങ്കിലും ചോദിച്ചോട്ടാ. നോ പ്രോബ്സ് ലിറ്റിൽ മാൻ!"

"എനിക്ക് മൂന്നടി മണ്ണ് വേണം" വാമനൻ ആവശ്യപ്പെട്ടു. "അത് മാത്രം മതി".

മാവേലി ചിരിച്ചു. "ദൂരെ ദൂരെയുള്ള ആ മലകളിലെ ഏലത്തോട്ടങ്ങൾ മുതൽ റബർ എസ്റ്റേറ്റ്, നെൽവയലുകൾ, തെങ്ങിൻ തോപ്പുകൾ, ക്വാറികൾ, തുടങ്ങി ഈ അറബിക്കടൽ വരെയുള്ള വിശാലമായ സ്ഥലം മുഴുവൻ എന്റെ സ്വന്തമാണ്. എവിടുന്നു വേണമെങ്കിലും അളന്നെടുത്തോ."

വാമനൻ ചുറ്റും ശ്രദ്ധയോടെ വീക്ഷിച്ചു. കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങൾ. വിളവെടുത്ത കൃഷിസ്ഥലങ്ങൾ. പണികഴിഞ്ഞു വന്ന്, രണ്ട് പെഗ്ഗടിച്ച് മാവേലിയെ കുറ്റം പറയുന്ന ആണുങ്ങൾ. അയലത്തെ വീട്ടിൽ പോയിരുന്നു മാവേലിയുടെ അടുക്കള രഹസ്യങ്ങൾ പങ്കിടുന്ന പെണ്ണുങ്ങൾ... ആവേശഭരിതനായ  വാമനൻ പെട്ടന്ന് കോംപ്ലാൻ ബോയേക്കാൾ വേഗത്തിൽ വളരാൻ തുടങ്ങി. വളർന്ന് വളർന്ന് ആകാശത്തോളം ഉയരത്തിൽ എത്തി. എന്നിട്ട് വലത് കാൽ ഉയർത്തി ആദ്യ ചുവടിൽ ഭൂമി മുഴുവൻ അളന്നു. രണ്ടാമത്തെ ചുവടിൽ ആകാശവും അളന്നു... മാവേലിക്ക് പണി കിട്ടാൻ പോകുന്നു എന്നറിഞ്ഞ ദേവന്മാർ പുഷ്പവൃഷ്ടി നടത്താൻ, പൂക്കൾ നിറച്ച കവറുകളുമായി വാമനന്റെ തലക്ക് മുകളിൽ റെഡിയായി നിന്നു. മാവേലിക്ക് പണി കിട്ടിയതോർത്ത് ശുക്രാചാര്യർ ഡെസ്പായി. വാമനൻ ചോദിച്ചു. "മിസ്റ്റർ മാവേലി, എനിക്ക് മൂന്നാമത്തെ ചുവട് വെക്കാൻ സ്ഥലമെവിടെ?".

മാവേലി പറഞ്ഞു "അതൊക്കെ നമുക്ക് ശരിയാക്കാം. അതിനു മുമ്പ് ഒരു കാര്യം. എന്റെ കേരളം ഒഴിച്ച് മറ്റു സ്ഥലങ്ങൾ അളക്കാൻ തന്നോടാര് പറഞ്ഞു? കർണാടകവും തമിഴ്നാടും തനിക്ക് തരാൻ അതൊന്നും എന്റപ്പൻ സമ്പാദിച്ച മൊതലല്ല. വ്യോമാതിർത്തിയും അങ്ങനെ തന്നെ. അണ്ടർസ്റ്റാൻഡ്?" വാമനൻ ഞെട്ടി. ശെടാ! ഇത് വല്യ ഇതായിപ്പോയല്ലോ! എന്നാലും മൂന്നാമത്തെ ചുവട് ബാക്കിയാണ്. അതുകൊണ്ട് മാവേലി പറഞ്ഞ കാര്യങ്ങൾ സമ്മതിച്ചു കൊടുക്കാം.

"ഓഹ്! അയാം സോറി മിസ്റ്റർ മാവേലി. എനിക്ക് താങ്കളുടെ കേരളവും ആകാശവും മാത്രം മതി. ബട്ട്, മൂന്നാമത്തെ ചുവട്?"
ലോകം മുഴുവൻ ആ മറുപടിക്കായി കാതോർത്തു. മൂന്നാമത്തെ ചുവട്?!

"എടോ വാമനാ. ഞാൻ ഈ മലയാളികൾടെ ഇടയിൽ കിടന്നു രാജ്യം ഭരിക്കാൻ തുടങ്ങിയിട്ട് കൊല്ലം കുറച്ചായി. ആ എന്നോട് മുട്ടാൻ വരുമ്പോ ദേവന്മാരുടെ ബുദ്ധിയൊന്നും പോരാ. നല്ല അസ്സൽ മലയാളി ബുദ്ധി തന്നെ വേണം. താൻ ഇടത്തേ കാൽ കുത്തി നിൽക്കുന്നതേ, ഇതുവരെ അളക്കാത്ത എന്റെ മണ്ണിലാ. താൻ ഒരു കാര്യം ചെയ്യ്. വലത്തേ കാൽ വെച്ച് അതും കൂടി അളന്ന് എടുത്തിട്ട് ഈ മലയാളികളെയും ഭരിച്ച് ഇവടെ തന്നെ കൂടിക്കോ. ഞാൻ പോണ്!"

അങ്ങനെ പറഞ്ഞു കൊണ്ട് മഹാബലി തമ്പുരാൻ കേരളത്തിൽ നിന്നും യാത്രയായി. അപ്രതീക്ഷിതമായി മലയാളികൾ ഒക്കെ വാമനന്റെ തലയിലുമായി. എത്ര നന്നായി ഭരിച്ചിട്ടും നാട്ടുകാരും പത്രക്കാരും കൂടി വാമനനെ വിമർശിച്ച് വിമർശിച്ച് ഒരു വഴിയ്ക്കാക്കി. പോരാത്തതിന് തൊട്ടതിനും പിടിച്ചതിനും എല്ലാം സമരവും. മലയാളികളെ കൊണ്ട് പൊറുതി മുട്ടിയ വാമനൻ ഒടുവിൽ ഒരു വലിയ പ്രളയം സൃഷ്ടിച്ച് കേരളത്തെ കടലിനടിയിലാക്കിയ ശേഷം സ്ഥലം വിട്ടു.

കഥയുടെ ബാക്കി ഇങ്ങനെയാണ്:-

പരശുരാമൻ മഴുവെറിഞ്ഞു കേരളം വീണ്ടെടുത്തു.
മലയാളികളുടെ ഇടയിൽ നിന്നും ബുദ്ധിപൂർവം രക്ഷപ്പെട്ട മഹാബലി, തമിഴ്നാട്, ഒറീസ, ആന്ധ്രാപ്രദേശ് വഴി ബംഗാളിൽ എത്തി ഒരു കല്യാണം ഒക്കെ കഴിച്ച് അവിടെ തന്നെ കൂടി.
മാവേലിയുടെ പിൻതലമുറക്കാരായ ബംഗാളികൾ കേരളത്തിലേക്ക് ഒഴുകിയെത്തി. അഥവാ, രക്തം രക്തത്തെ തിരിച്ചറിഞ്ഞു!
ഗൾഫുകാർ പൂത്ത കാശുകാർ ആണെന്ന് ശുക്രാചാര്യരെ പോലെ നാട്ടുകാർ എല്ലാവരും കരുതി തുടങ്ങി.
വാമനനും മാവേലിയും ബുദ്ധിപൂർവം രക്ഷപ്പെട്ടെങ്കിലും, വളച്ചൊടിച്ച കഥകൾ വിശ്വസിച്ച് മലയാളികൾ ഇപ്പോഴും ഓണം ആഘോഷിക്കുന്നു.

ആഘോഷങ്ങൾ തുടരട്ടെ. എല്ലാ മലയാളികൾക്കും ഓണാശംസകൾ.


Friday, 1 July 2016

പിണ്ണാക്കും ദൈവങ്ങളും തമ്മിൽ...

വൃന്ദാവനത്തിലൂടെ രാധയോടൊപ്പം പാട്ടും കളിയുമായി നടക്കുന്നതിനിടയിലാണ് ആ ഒച്ച കേട്ടത്. "ണേം... ണേം ... ണേം..." ചുറ്റും വല്ലാത്ത മുഴക്കം.  വല്ല രാക്ഷസന്മാരും ആണോ എന്നാലോചിച്ച്  കൃഷ്ണൻ ഒരു നിമിഷം ശ്രദ്ധാലുവായി. പിന്നെയും ചില ശബ്ദങ്ങൾ അടുത്ത് വരുന്നു. എവിടെ നിന്നോ, മുഖത്തേക്ക് പ്രകാശം പതിക്കുന്നുണ്ട്. ചൂട് കൂടി വരുന്നു. തനിക്ക് എന്താണ് സംഭവിക്കുന്നത്? രാധയേയും പിടിച്ച് കൃഷ്ണൻ കാളിന്ദിയുടെ കരയിലൂടെ ഓടി. കാൽ വഴുതിയതും വെള്ളത്തിലേക്ക് വീണതും രാധ കൈവിട്ടു പോയതും എല്ലാം പെട്ടന്നായിരുന്നു...
രാധേ... ധേ... ധേ... ഗുരുവായൂരപ്പൻ ഞെട്ടിയുണർന്നു!

നിർമാല്യം കഴിഞ്ഞ് മേൽശാന്തി വാകച്ചാർത്ത് തുടങ്ങിയിരിക്കുന്നു. നട തുറന്നതിന്റെ ശബ്ദ കോലാഹലമായിരുന്നു ഇത്ര നേരം കേട്ടത്. മനോഹരമായ ഒരു സ്വപ്നം പകുതിയിൽ അവസാനിച്ചതിന്റെ നിരാശയോടെ അദ്ദേഹം വേഗം സിസ്റ്റം ഓണ്‍ ചെയ്തു. പരാതിയും പരിവേദനവും നന്ദിയും പ്രകടിപ്പിക്കാൻ വരിയിൽ നിൽക്കുന്ന ആയിരങ്ങളെ നോക്കി ഗുരുവായൂരപ്പൻ കർമനിരതനായി. റിക്വസ്റ്റുകൾ ഇടതടവില്ലാതെ വന്നുകൊണ്ടേയിരുന്നു.


"ഗുരുവായൂരപ്പാ, എന്റെ മോൻ പത്താം ക്ലാസ് പാസാകണേ!" എന്ന മോഡലിൽ  ഉള്ള അപേക്ഷയൊക്കെ ഈയിടെ റിജക്റ്റ് ചെയ്യുകയാണ് പതിവ്. തന്നെ മൈൻഡ് ചെയ്യാതെ തലതെറിച്ചു നടക്കുന്ന പിള്ളേരെ തോൽപ്പിക്കാൻ നോക്കിയിട്ട് പോലും ആ അബ്ദുറബ്ബ് സമ്മതിക്കുന്നില്ല. അപ്പഴാണ് പാസാകാൻ ഒരു റിക്വസ്റ്റ്! പുതിയ മന്ത്രി വന്ന സ്ഥിതിക്ക് ഇനി ചെലപ്പോ ആഗ്രഹങ്ങൾ ഒക്കെ നടക്കുമായിരിക്കും! സിസ്റ്റം ഓൺ ആയപ്പോഴേക്കും ആവശ്യങ്ങളുടെയും സഹായ അഭ്യർത്ഥനകളുടെയും പ്രവാഹമായിരുന്നു. കല്യാണം, പാലുകാച്ചൽ, പാലുകാച്ചൽ, കല്യാണം, കടം, രോഗം, പരീക്ഷ, ജോലി, ഐശ്വര്യം, സമാധാനം, ഐഫോണ്‍, ഇലക്ഷൻ റിസൾട്ട്, ലൈക്‌, കമന്റ് തുടങ്ങി വൈവിധ്യമാർന്ന ആവശ്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് ഗുരുവായൂരപ്പൻ സിസ്റ്റത്തിൽ സേവ് ചെയ്തു. എന്തിനേറെ, ആത്മസാക്ഷാത്കാരം, മോക്ഷം തുടങ്ങിയ ഘടാഘടിയൻ റിക്വസ്റ്റുകൾ വരെ ധാരാളമായി കിട്ടി.

ഓരോന്നിനും നേരെ ആവശ്യക്കാരന്റെ പേര്, അഡ്രെസ്സ്, ഭണ്ടാരത്തിൽ നിക്ഷേപിച്ച തുക, വഴിപാടുകളുടെ എണ്ണം, വലിപ്പം ഒക്കെ രേഖപ്പെടുത്തി. അതുപോലെ, തുലാഭാരം നടത്തുമ്പോൾ തട്ടുകൾ ലെവലാണോ എന്നും ഇടക്കിടക്ക് ചെക്ക്‌ ചെയ്തു. ഉഷഃപൂജക്ക് നടയടച്ചപ്പോഴേക്കും ഗുരുവായൂരപ്പന്റെ തല പെരുത്തു. അമ്പലത്തിലെ ഡ്യൂട്ടി മാത്രമാണെങ്കിൽ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. ഇതിപ്പോ അങ്ങനെയാണോ? അട്ടപ്പാടി മുതൽ അമേരിക്ക വരെയുള്ള സ്ഥലങ്ങളിൽ നിന്നും വിളിയോട് വിളിയല്ലേ. നേരമില്ലാത്ത നേരത്ത് വിളിച്ചവരുടെ അടുത്ത് ഒന്ന് ഓടിയെത്തിയാലോ? പലപ്പോഴും ഒരു കാര്യവും ഉണ്ടാവില്ല. പലരും വെറുതെ ഇരിക്കുമ്പോ ഇങ്ങനെ വിളിച്ചു കൊണ്ടേയിരിക്കും ഗുരുവായൂരപ്പാ ഗുരുവായൂരപ്പാന്ന്. സ്വയം കൂട്ടിയാൽ കൂടാത്ത എന്തെങ്കിലും കാര്യം സാധിക്കാൻ അപ്രോച്ച് ചെയ്യേണ്ട ഒരു സംഭവമാണ് ദൈവം എന്ന് ഇവരൊക്കെ ഇനി എന്ന് പഠിക്കുമോ ആവോ?!

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഗുരുവായൂരപ്പനോട് സിമ്പതി തോന്നേണ്ട കാര്യം ഒന്നും ഇല്ല കേട്ടോ. അതിന്റെ കാരണം അറിയണമെങ്കിൽ മറ്റ് ചിലരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കണം.

ലോകത്ത് ഏറ്റവും കൂടുതൽ ജോലി ഭാരം ഉള്ളത് ശ്രീ.യേശുവിനാണ്. കാരണം, ലോകത്ത് ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള ബ്ലോഗ്ഗർ, സോറി, ദൈവം അദ്ദേഹമാണ്. മാത്രമല്ല, ഇക്കണ്ട ക്രിസ്ത്യാനികൾക്കെല്ലാം ആകപ്പാടെ ആശ്രയിക്കാൻ അദ്ദേഹം മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ പിതാവും പരിശുദ്ധാത്മാവും ഒന്നും ഈ വക അൽകുൽത്ത് കാര്യങ്ങളിൽ ഇടപെടാറില്ല. ഒക്കെ യേശുവിന്റെ ഷോൾഡറിൽ  ആണ്. എന്തൊക്കെ ശ്രദ്ധിക്കണം പാവത്തിന്. "കർത്താവേ, അമ്മായി അമ്മക്ക് എന്റെ ഫിഷ്‌ മോളി ഇഷ്ടമാകണേ" എന്ന മരുമകളുടെ പ്രാർത്ഥന മുതൽ "ആറ്റം ബോംബ്‌ നന്നായി പൊട്ടണേ" എന്ന അമേരിക്കൻ പ്രസിടന്റിന്റെ പ്രാർത്ഥന വരെ കേൾക്കണം. പുണ്യാളന്മാരുടെയും പുണ്യാളത്തിമാരുടെയും റെക്കമന്റേഷനും കൊണ്ട് വരുന്നവർക്ക് പ്രത്യേക പരിഗണന കൊടുക്കണം. അതും പോരാഞ്ഞിട്ട്, കൂടുതൽ മെഴുകുതിരി കത്തിക്കുന്നവർക്ക് കൂടുതൽ റിസൾട്ട് കൊടുക്കണം, ധ്യാനത്തിന് പോകുന്നവർക്ക് രോഗശാന്തി കൊടുക്കണം, കാര്യം സാധിച്ചിട്ട് നേർച്ച തരാത്തവർക്ക് നല്ല മുട്ടൻ പണി കൊടുക്കണം അങ്ങനെയങ്ങനെ നൂറായിരം കാര്യങ്ങൾ.

ഇതിനൊക്കെ പുറമേ വേണം ലോകത്തുള്ള എല്ലാ കുരിശിലും പോയി തൂങ്ങിക്കിടന്ന് സാന്നിധ്യം അറിയിക്കാൻ. കാരണം, വിശ്വാസികളായ പാവം കുഞ്ഞാടുകളെ പേടിപ്പിക്കാൻ ഓരോരോ അലവലാതി പ്രേതങ്ങൾ എപ്പഴാ കേറി വരാന്നു പറയാൻ പറ്റില്ലല്ലോ. ഓണ്‍ ദ സ്പോട്ടിൽ കുരിശ് പൊക്കി കാണിക്കുമ്പോ പ്രേതം ഓടിപ്പോയില്ലെങ്കിൽ അതിന്റെ നാണക്കേട്‌  യേശുവിനാണ്. "രണ്ടായിരത്തി ചില്വാനം കൊല്ലം മുമ്പ് വരെ എന്ത് സുഖമായിരുന്നു" എന്ന് പുള്ളി ഇടയ്ക്കിടെ ആത്മഗതം ചെയ്യാറുണ്ടത്രേ, പാവം!

ഏതാണ്ട് ഇതേ പ്രശ്നങ്ങൾ തന്നെയാണ് ശ്രീ. അള്ളാഹുവിനും. ഫോളോവേഴ്സിന്റെ എണ്ണം അൽപം കുറവാണ് എന്ന് മാത്രം. ബാക്കിയൊക്കെ ഓൾമോസ്റ്റ്‌ സെയിം. യേശുവിന് ആഴ്ചയിൽ ഒരിക്കൽ പള്ളിയിൽ പോകുന്നവരുടെ ഡാറ്റാ എന്ട്രിയാണ് പ്രധാന പ്രശ്നമെങ്കിൽ, അള്ളാഹുവിന് ദിവസവും അഞ്ച് നേരം നിസ്കരിക്കുന്നവരുടെ ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യണം എന്നതാണ് ഒരു ചെറിയ വ്യത്യാസം. ബട്ട്‌, കേരളം വളരുന്തോറും അദ്ദേഹത്തിന് ജോലി ഭാരം കൂടി വരികയാണ് കേട്ടോ. നിലവിളക്ക് കത്തിക്കുന്നവരുടെ  ലിസ്റ്റ്, സൂര്യനമസ്കാരം ചെയ്യുന്നവരുടെ ലിസ്റ്റ്, കുറി തൊടുന്നവരുടെ ലിസ്റ്റ് തുടങ്ങിയവ ഉണ്ടാക്കി ഓവർടൈം ഡ്യൂട്ടി ചെയ്താണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇതൊക്കെ ചെയ്യുന്നവരെ നരകത്തിൽ ഇട്ട് പൊരിച്ചില്ലെങ്കിൽ അതിന്റെ നാണക്കേട്‌ സോഷ്യൽ മീഡിയയിൽ മതം വിളമ്പുന്നവർക്കാണ്.

നിലവിളക്ക് കത്തിച്ച ശ്രീ. എ.പി.ജെ അബ്ദുൾ കലാമിന്റെ അക്കോമഡേഷൻ സ്വർഗത്തിൽ വേണോ നരകത്തിൽ വേണോ എന്നാലോചിച്ച് എത്ര രാത്രികളിൽ തല പെരുത്തിരിക്കുന്നു. സിറിയയിലും ഇറാഖിലും ഒക്കെ സ്ഥിതി ഇതിനേക്കാൾ കോമ്പ്ലിക്കേറ്റ് ആണ്. ആത്മാർഥതയോടെയുള്ള ദൈവവിളി കേട്ട് ചെന്ന് നോക്കുമ്പോ കാണാം, കൊല്ലുന്നവനും ചാവുന്നവനും കൂടി ദൈവത്തെ വിളിക്കുന്നത്?! ക്യാ കരേഗാ? ഈ പൊല്ലാപ്പുകൾക്കിടയിൽ  കൂട്ടുകാരനായ യേശുവിനെ പോലെ കല്ലിലും മരത്തിലും ഒന്നും പോയി ചോരയൊലിപ്പിച്ച് നില്ക്കേണ്ട എന്ന ഒരു അഡ്വാന്റേജ് മാത്രമാണ് ഒരു ആശ്വാസം. എങ്കിലും ഹിന്ദു ദൈവങ്ങളെ കാണുമ്പോൾ അസൂയ തോന്നിപ്പോകും!

സെക്രട്ടേറിയറ്റിൽ  സർക്കാർ ജോലി കിട്ടിയ പോലെ ജീവിതം ആസ്വദിക്കുന്ന ഹിന്ദു ദൈവങ്ങൾ ആണ് ഏറ്റവും ഭാഗ്യം ചെയ്ത ദൈവങ്ങൾ! ലക്സിന്റെ പരസ്യത്തിൽ കാണുന്ന പോലെ, ദിവസവും പാലും വെള്ളത്തിൽ കുളി. മലബാർ ഗോൾഡിന്റെ പരസ്യത്തിലെ പോലെ പളപളാ മിന്നുന്ന ആഭരണങ്ങൾ. നെയ്യ്, പഴം, അവില്, മലര്, പായസം തുടങ്ങി വിഭവ സമൃദ്ധമായ ഭക്ഷണം. എണ്ണത്തിൽ വളരെ കുറവുള്ള ഹിന്ദുക്കളുടെ പ്രോബ്ലംസ് സോൾവ്‌ ചെയ്യാൻ മുപ്പത്തി മുക്കോടി ദൈവങ്ങളും! അതാണ്‌ നേരത്തെ പറഞ്ഞത് സിമ്പതി തോന്നേണ്ട കാര്യം ഇല്ലാന്ന്.

ഏതെങ്കിലും ഭക്തൻ "എന്റെ ഗുരുവായൂരപ്പാ" എന്ന് വിളിച്ചാൽ ഗുരുവായൂരപ്പൻ മാത്രം അറ്റൻഡ് ചെയ്‌താൽ മതി. ബാക്കിയുള്ളവരൊക്കെ ഫ്രീ. അല്ലെങ്കിലും ഗുരുവായൂരപ്പാ എന്ന് വിളിക്കുമ്പോൾ ശ്രീപദ്മനാഭൻ തല കടത്തുന്നത് ശരിയാണോ? ഓരോ ഫയലും അതാത് ഡിപ്പാർട്ട്മെന്റ് വേണം അറ്റൻഡ് ചെയ്യാൻ. സർക്കാർ കാര്യം മുറ പോലെ എന്നാണല്ലോ?

പിന്നെയും ഉണ്ട് ഗുണങ്ങൾ. മക്കയിലും വത്തിക്കാനിലും ലക്ഷങ്ങൾ തടിച്ചു കൂടുന്ന അവസരത്തിൽ പ്രാർഥനയുടെ തള്ളിക്കയറ്റം കൊണ്ട് ശ്രീ. യേശുവിന്റെയും ശ്രീ. അല്ലാഹുവിന്റെയും ഒക്കെ സിസ്റ്റം ഹാങ്ങ്‌ ആവാൻ സാധ്യതയുണ്ട്. പക്ഷേ, ഗുരുവായൂരോ ശബരിമലയിലോ തിരുപ്പതിയിലോ ഒന്നും സിസ്റ്റം ഹാങ്ങ്‌ ആവുന്ന പ്രശ്നമേയില്ല. എന്താ കാരണം? അച്ചായന്മാരും കാക്കമാരും ഒക്കെ നിരന്ന് നിന്ന് പ്രാർത്ഥിക്കുമ്പോൾ ബുദ്ധിമാന്മാരായ ഹിന്ദുക്കൾ ക്യൂവിൽ നിന്നാണ് പ്രാർത്ഥിക്കുന്നത്. അപ്പൊ ഓരോരുത്തരുടെയും പ്രാർത്ഥന ശ്രദ്ധയോടെ അറ്റൻഡ് ചെയ്യാനും പറ്റും സിസ്റ്റം ഹാങ്ങ്‌ ആവുകയും ഇല്ല! പിന്നെ, ഹിന്ദുക്കൾ തോന്നുമ്പോ അമ്പലത്തിൽ പോവും എന്നല്ലാതെ ദിവസവും ആഴ്ചയിലും ഒക്കെ പോയി ബുദ്ധിമുട്ടിക്കുകയൊന്നും ഇല്ല. ചുരുക്കി പറഞ്ഞാ, ഭക്തന്മാർ ഹാപ്പി ദൈവങ്ങൾ ഡബിൾ ഹാപ്പി!

പറയാനാണെങ്കിൽ അങ്ങനെയങ്ങനെ കുറേ കാര്യങ്ങൾ ഉണ്ട്. ഇക്കണ്ട വിശുദ്ധ പുസ്തകങ്ങൾ മുഴുവൻ വിചാരിച്ചിട്ടും ദൈവങ്ങളുടെ കാര്യം വിവരിച്ചു തീർക്കാൻ പറ്റുന്നില്ല. അപ്പൊ പിന്നെ ഈ 'കൊച്ചു' ഗോവിന്ദൻ എങ്ങനെ പറഞ്ഞു തീർക്കാനാണ്? അതുകൊണ്ട് ഡിങ്കനെ പോലുള്ള ന്യൂജെൻ ദൈവങ്ങളുടെ പ്രോപ്പർട്ടീസ് വിവരിക്കാൻ മുതിരുന്നില്ല. "പ്രപഞ്ചസൃഷ്ടിക്ക് മുമ്പ് ഡിങ്കൻ ആ ചുവന്ന ജെട്ടി തുന്നുകയായിരുന്നു" (വിശുദ്ധ ബാലമംഗളം 22:55) എന്നു മാത്രം തത്കാലം മനസിലാക്കുക.

ചുരുക്കി പറഞ്ഞാൽ നാനാവിധത്തിലുള്ള ദൈവങ്ങളുടെ ഒരു സൂപ്പർ മാർക്കറ്റ്‌ തന്നെയാണ് നമ്മുടെ ഈ ഭൂമി. ഓരോ ദൈവങ്ങളെയും പ്രീതിപ്പെടുത്താൻ ഉള്ള രീതികളും വെവ്വേറെ. ചത്തതിനു ശേഷം ദൈവങ്ങൾ ആത്മാക്കളെ കൈകാര്യം ചെയ്യുന്നത് പോലും പല തരത്തിലാണ്. എന്നാ പിന്നെ, ഏറ്റവും ചുരുങ്ങിയ ചെലവിൽ മികച്ച ഓഫർ തരുന്ന ദൈവത്തെ അങ്ങ് തെരഞ്ഞെടുത്താ പോരെ? ങേ ഹേ! ജനിച്ച മതത്തിൽ തുടരാനും അതിനെ ന്യായീകരിച്ച് കാലം കഴിച്ചു കൂട്ടാനുമാണ് കുട്ടിക്കാലം മുതൽക്കേ സമൂഹം നമ്മളെ പഠിപ്പിച്ചു വെച്ചിരിക്കുന്നത്. അതായത്, സൂപ്പർ മാർക്കറ്റിൽ കയറുന്നതൊക്കെ കൊള്ളാം. വാങ്ങേണ്ട സാധനം എന്താണെന്ന് നീ ജനിക്കുന്നതിനു മുന്നേ ഞങ്ങൾ തീരുമാനിച്ചു വെച്ചിട്ടുണ്ടെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്ന അവസ്ഥ! എന്നാപ്പിന്നെ, കടയിൽ കയറാതിരുന്നാൽ പോരേ? അതും സമ്മതിക്കില്ല! ഇനീപ്പോ ഈ വ്യവസ്ഥിതിയൊക്കെ മാറ്റാൻ ശ്രമിച്ച് വെറുതെ കലിപ്പാകുന്നതിലും നല്ലത് ഇങ്ങനെയങ്ങു പോകുന്നതല്ലേ ല്ലേ ല്ലേ?!


തല്കാലം ഇവിടെ നിർത്തുന്നു. ഇത്രയും സമയം ചെലവഴിച്ചത് ദൈവങ്ങൾക്ക് വേണ്ടിയാണല്ലോ എന്ന് ആലോചിക്കുമ്പോ ഒരു ആശ്വാസം. ഹിന്ദു ദൈവങ്ങളെ സെക്രട്ടേറിയറ്റിലെ അഴിമതിക്കാരോട് ഉപമിച്ചു എന്ന് വ്യാഖാനിച്ച്‌ ഏതെങ്കിലും ഹിന്ദുവും, മറ്റ് ദൈവങ്ങളെ അവഹേളിച്ചു എന്ന് പറഞ്ഞ് മറ്റ് മതക്കാരും ദൈവങ്ങളെ മൊത്തത്തിൽ അപമാനിച്ചു എന്ന് പറഞ്ഞ് ദൈവങ്ങളും പണി തന്നില്ലെങ്കിൽ വീണ്ടും കാണാം. അതുവരെ എല്ലാവരെയും അതാത് ഡിപ്പാർട്ട്മെന്റിലെ ദൈവങ്ങൾ കാത്ത് രക്ഷിക്കട്ടെ.

എന്നാലും ഒരു സംശയം ഇപ്പോഴും ബാക്കിയാണ്. ഈ തേങ്ങയിൽ വെള്ളം നിറയ്ക്കുന്നതും ഈന്തപ്പഴത്തിൽ കുരു നിറയ്ക്കുന്നതും കൊപ്രയെ പിണ്ണാക്ക് ആക്കി മാറ്റുന്നതും ഇതിൽ ഏത് ദൈവമാണോ ആവോ?!