Thursday, 31 March 2016

ലോകം ഇങ്ങനാണ് ബ്രോ...

"കൂടെയുണ്ടായിരുന്ന നിരവധി പേർ പട്ടിണി കിടന്നു മരിച്ചു. ബാക്കിയുള്ളവർ ഭക്ഷണം കഴിച്ചിട്ട് ആഴ്ചകളായി. എവിടുന്ന് കിട്ടാനാണ്‌? ഈ പ്രേതഭൂമിയിലേക്ക് എവിടുന്ന് ഭക്ഷണമെത്താനാണ്? ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ ട്രക്കുകൾക്ക് അതിർത്തി കടക്കണമെങ്കിൽ പോലും ഗവണ്മെന്റിന്റെയും പ്രതിപക്ഷത്തിന്റെയും തീവ്രവാദികളുടെയും അനുവാദം വേണം. വന്നാൽ തന്നെ ഇവിടെ ശേഷിക്കുന്ന ജനതയുടെ പത്ത് ശതമാനത്തിന് ആശ്വാസം പകരാൻ പോലും അതിനാവില്ല." അയാളുടെ എല്ലുകൾ മെലിഞ്ഞ ശരീരത്തിൽ എഴുന്നു നിന്നു. കണ്ണുകൾ കുഴിഞ്ഞും മുഖം വിളർത്തും കാണപ്പെട്ടു. "ബോംബ്‌ വീണ് കരിയാത്ത ചില മരങ്ങൾ ബാക്കിയുണ്ട്. അതിന്റെ ഇല പറിച്ചെടുത്ത് വെള്ളത്തിലിട്ട് ഞങ്ങൾ തിളപ്പിച്ച്‌ കുടിക്കും. ചിലപ്പോൾ, വെന്തളിഞ്ഞ ഇലകളും കഴിക്കും."
 യുദ്ധത്തിനും പട്ടിണിക്കും കെടുത്താൻ പറ്റാത്ത പ്രതീക്ഷയുടെ തിരിനാളം അയാളുടെ കണ്ണിൽ അപ്പോഴും അവശേഷിച്ചു. "എന്നെങ്കിലും എല്ലാം ശരിയാകും."
"വിവരങ്ങൾ പങ്കു വെച്ചതിന് വളരെ നന്ദി."
സിറിയയിലെ മദായ ഗ്രാമത്തിൽ നിന്നും ബി.ബി.സി ക്ക് വേണ്ടി ജാനെറ്റ് ഡോസ്‌.

******************

"ഇവിടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മാതൃരാജ്യം ഇല്ല. അവരോട് രാജ്യത്തിന്റെ പേര് ചോദിച്ചാൽ ദബാബ് എന്നാണ് പറയുക. വീടും വിലാസവും നഷ്ടപ്പെട്ട് അലയുന്ന ഇവിടുത്തെ ഓരോ മനുഷ്യ ജീവിക്കും ഈ ലോകത്ത് ജീവിക്കാൻ നിങ്ങളുടെ അത്ര തന്നെ അവകാശമുണ്ട്." അയാൾ തുടർന്നു. "പക്ഷേ, ലോകം ഞങ്ങളെ വിളിക്കുന്നത് അഭയാർഥികൾ എന്നാണ്. അടിസ്ഥാനസൗകര്യങ്ങളോ പൗരാവകാശങ്ങളോ ഇല്ലാതെ ഇവിടെ ജീവിതം തള്ളിനീക്കുന്ന ഓരോ മനുഷ്യന്റെയും പരമപ്രധാനമായ ആവശ്യം അതിജീവനം മാത്രമാണ്. ജീവിതത്തിന് നിറവും സുഗന്ധവും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും വളരെ പെട്ടന്ന് ഈ അവസ്ഥയിൽ എത്തിച്ചേരുന്നവരുടെ വികാരം മനസിലാക്കാൻ ചാനലുകാരുടെ ഒരു ഉപകരണത്തിനും സാധ്യമല്ല."
യുദ്ധത്തിനും പട്ടിണിക്കും കെടുത്താൻ പറ്റാത്ത പ്രതീക്ഷയുടെ തിരിനാളം അയാളുടെ കണ്ണിൽ അപ്പോഴും അവശേഷിച്ചു. "എന്നെങ്കിലും എല്ലാം ശരിയാകും."
"വിവരങ്ങൾ പങ്കു വെച്ചതിന് വളരെ നന്ദി."
മൂന്നര ലക്ഷത്തോളം അഭയാർഥികൾ അധിവസിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പ്‌ ആയ, കെനിയയിലെ ദദാബിൽ നിന്നും പ്രാറ്റ് വിൻസർ, പ്രസ്‌ ടീവി.

******************

"രക്തം മരവിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ശ്വാസം എടുക്കാൻ പോലും പറ്റാതെ ഞാൻ വിഷമിച്ചു. കൂടെയുള്ളവർ, അഭയാർഥികൾക്ക് വേണ്ടിയൊരുക്കിയ റെയിൽവേ സ്റ്റേഷനിലെ ക്ലിനിക്കിൽ എത്തിച്ച് ഓക്സിജൻ നല്കിയത് കൊണ്ട് രക്ഷപ്പെട്ടു. അധികം വൈകാതെ അടുത്ത രോഗി എത്തിയപ്പോൾ എനിക്ക്, പുറത്തെ മരവിക്കുന്ന തണുപ്പിലേക്ക് തിരിച്ചിറങ്ങേണ്ടി വന്നു. സത്യത്തിൽ ഞാൻ ഭാഗ്യവാനാണ്. താപനില പൂജ്യത്തിന് താഴെ പോവുന്ന ഈ മഞ്ഞുകാലത്ത് ഒരു ചെറിയ ബോട്ടിൽ കര തേടിയലയുന്ന എത്രയോ അഭയാർഥികളുണ്ട്. ഹൈപോ തെർമിയ മൂലം ഗ്രീസിലെ തെരുവുകളിൽ മരിക്കുന്ന എത്രയോ ജനങ്ങളുണ്ട്‌?"
യുദ്ധത്തിനും പട്ടിണിക്കും കെടുത്താൻ പറ്റാത്ത പ്രതീക്ഷയുടെ തിരിനാളം അയാളുടെ കണ്ണിൽ അപ്പോഴും അവശേഷിച്ചു. "എന്നെങ്കിലും എല്ലാം ശരിയാകും."
"വിവരങ്ങൾ പങ്കു വെച്ചതിന് വളരെ നന്ദി."
ആയിരക്കണക്കിന് അഭയാർഥികൾ  തീരമണയുന്ന ഗ്രീസിലെ കോസ് ദ്വീപിൽ നിന്നും യാനി ബെക്രകിസ്, റോയിറ്റേഴ്സ്.

******************

"വലത്തേ കാൽ ഒടിഞ്ഞു തൂങ്ങി. ഇടത്തേ കാലിൽ ലോഹക്കഷ്ണങ്ങൾ തുളച്ചു കയറി. വേദന കാരണം കണ്ണിൽ ഇരുട്ട് നിറഞ്ഞു. അധികം വൈകാതെ രക്ഷാപ്രവർത്തകർ എന്നെ കണ്ടെത്തിയത് കൊണ്ട് മാത്രം രക്തം വാർന്ന്, ഞാൻ മരിച്ചില്ല." വേദന കാരണം അയാളൊന്നു ഞരങ്ങി. പിന്നെ തുടർന്നു. "ഡോക്ടറുടെ പക്കൽ അവശേഷിച്ചിരുന്നത് ഏതാനും ശസ്ത്രക്രിയാ ഉപകരണങ്ങളും കുറച്ചു പഞ്ഞി കഷണങ്ങളും തുണികളും മാത്രമായിരുന്നു. മറ്റു മാർഗങ്ങൾ ഇല്ലാത്തത് കൊണ്ട് എന്റെ പച്ച മാംസത്തിലേക്ക് ഒടിഞ്ഞു തൂങ്ങിയ അസ്ഥികൾ തിരികെ കയറ്റുന്നത് എനിക്ക് പൂർണ ബോധത്തോടെ കണ്ടു നിൽക്കേണ്ടി വന്നു. മയക്കാനോ മരവിപ്പിക്കാനോ ഇവിടെ മരുന്നില്ല. പക്ഷേ, തക്ക സമയത്ത് ചികിത്സ കിട്ടാതെ അണുബാധയേറ്റും രക്തം വാർന്നും മരിച്ചവരെ കുറിച്ചോർക്കുമ്പോൾ ഞാൻ ഭാഗ്യവാനാണ്. വലിയ വലിയ രാജ്യങ്ങളിൽ കലാപത്തിലോ അക്രമത്തിലോ ഒരാൾ മരിക്കുന്നത് പോലും വലിയ സാമൂഹിക പ്രശ്നമാണെന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. ഇവിടെ മരിക്കുന്ന ഓരോരുത്തരും സ്ഥിതിവിവരക്കണക്കുകൾ തിരുത്താൻ മാത്രമേ ഉപകരിക്കുന്നുള്ളൂ..."
യുദ്ധത്തിനും പട്ടിണിക്കും കെടുത്താൻ പറ്റാത്ത പ്രതീക്ഷയുടെ തിരിനാളം അയാളുടെ കണ്ണിൽ അപ്പോഴും അവശേഷിച്ചു. "എന്നെങ്കിലും എല്ലാം ശരിയാകും."
"വിവരങ്ങൾ പങ്കു വെച്ചതിന് വളരെ നന്ദി."
ലിബിയയിലെ മുർസൂകിൽ നിന്നും ഫാത്തിമ ഷാകിർ, അൽ ജസീറ.

******************

"ജോലി സ്ഥലത്തെ ബോസിന്റെ ശകാരം നിങ്ങളെ അലട്ടുകയാണോ? 
ജാതകദോഷം കാരണം വിവാഹം മുടങ്ങി നിരാശനായ ആളാണോ നിങ്ങൾ? 
ലിംഗത്തിന്റെ വലുപ്പക്കുറവു നിങ്ങളെ തീരാദുരിതത്തിൽ ആഴ്ത്തിയോ?
കാറ് വാങ്ങാനുള്ള സാമ്പത്തിക തടസ്സം നിങ്ങളുടെ സമാധാനം കെടുത്തുകയാണോ?
സഹപ്രവർത്തകന് കിട്ടിയ പ്രമോഷൻ താങ്കളെ അസ്വസ്ഥനാക്കിയോ?
ഇതൊന്നുമല്ലാതെ കൂടോത്രം, ഒടിവിദ്യ, കുതികാൽ വെട്ട്, മൂലക്കുരു, സ്തനസൗന്ദര്യക്കുറവ്, സ്തനസൗന്ദര്യക്കൂടുതൽ തുടങ്ങി നൂറു കണക്കിന് ജീവിതപ്രശ്നങ്ങളിൽ ഏതെങ്കിലും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത...
പ്രശസ്തരായ ജ്യോതിഷ/ ആഭിചാര/ വാസ്തു/ ഫെങ്ങ്ഷുയി/ താന്ത്രിക/ മാന്ത്രിക വിദഗ്ധരുടെ സഹായത്തോടെ ലൈംഗിക ഉത്തേജനം, മദ്യപാനം, പെണ്ണുപിടി, കൈവിഷം, രോമവളർച്ച തുടങ്ങി സാമ്പത്തികം, മാനസികം, രാഷ്ട്രീയം, ആരോഗ്യം വരെയുള്ള എല്ലാ ജീവിത പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം.
വലംപിരി ശംഖ്, വശ്യവരാഹി, മാന്ത്രിക ഏലസ്സ്, നാഗമാണിക്യം തുടങ്ങിയ പോപ്പുലർ മാന്ത്രിക ഐറ്റങ്ങൾ മുതൽ നൂറ്റൊന്നു ദിവസം പങ്കിലക്കാട്ടിൽ പൂജിച്ച  'ഡിങ്ക' ജട്ടികൾ വരെ ഒരു കുടക്കീഴിൽ അണിനിരത്തുന്നു. നേരിൽ ബന്ധപ്പെടാൻ താല്പര്യം ഇല്ലാത്തവർക്ക് ഫോണിലൂടെയും ബന്ധപ്പെടാവുന്നതാണ്. കൺസൾട്ടേഷൻ ഫീസ്‌ കേവലം 4999/- രൂപ മാത്രം."

ഇന്ത്യയിലെ കേരളത്തിൽ നിന്നും ലോകനന്മക്ക് വേണ്ടി മാധ്യമഡാഷുകൾ...

Tuesday, 12 January 2016

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടേ?

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടേ എന്ന് സുപ്രീം കോടതി ചോദിച്ചിരിക്കുന്നു. ഇനി കുറച്ച് ദിവസത്തേക്ക് മലയാളികൾക്ക് തല പുകയ്ക്കാനുള്ള വകുപ്പായി! കോടതിയുടെ ചോദ്യം ന്യായമാണ്. സ്ത്രീകളെ വിലക്കുന്നത് ലിംഗവിവേചനവും മൗലികാവകാശ ലംഘനവും ആണ്. വിശ്വാസികളുടെ ഭാഗത്തും ന്യായമുണ്ട്. ശബരിമല ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയും വളരെ പഴക്കമുള്ള ആചാരവും ആണ് സ്ത്രീകൾക്കുള്ള വിലക്ക്. പെട്ടന്ന് ഒരു ദിവസം ഇങ്ങനെയൊരു ചോദ്യം ഉയരുമ്പോൾ എതിർപ്പ് ഉണ്ടാവുന്നത് സ്വാഭാവികം. ആചാരങ്ങളിലേക്ക് കടക്കും മുമ്പ് ഒരു ചോദ്യം ചോദിക്കാം. എങ്ങനെയാണ് നിങ്ങൾ ഒരു ഹിന്ദു ആവുന്നത്? ക്രിസ്ത്യാനിയോ മുസ്ലീമോ ആവുന്നത്? അരയിൽ ചരട് കെട്ടുന്നത് കൊണ്ടോ, മാമോദീസ മുക്കുന്നത് കൊണ്ടോ, സുന്നത്ത് ചെയ്യുന്നത് കൊണ്ടോ ആണോ? എനിക്ക് തോന്നുന്നത് മറ്റൊന്നാണ്.

SSLC പരീക്ഷ എഴുതാൻ പോകുമ്പോൾ നാട്ടുകാരും വീട്ടുകാരും പറയും, "മോനെ, ഇതാണ് ജീവിതത്തിലെ ഏറ്റവും പ്രധാന വഴിത്തിരിവ്!". എൻട്രൻസ് പരീക്ഷക്ക് പോകുമ്പോഴും ഇതുതന്നെ പറയും. പിന്നെ, ജോലിക്കുള്ള ഇന്റർവ്യൂവിന് പോകുമ്പോഴും വിവാഹം കഴിക്കുമ്പോഴും പറയും, "മോനെ, ഇതാണ് ജീവിതത്തിലെ ഏറ്റവും പ്രധാന വഴിത്തിരിവ്!". ഇതെല്ലാം, ഒരു വ്യക്തി എന്ന നിലയിൽ നമുക്ക് ഇടപെടാവുന്നതും ഗതി നിയന്ത്രിക്കാവുന്നതുമായ കാര്യങ്ങളാണ്. എന്നാൽ, ഇതിനേക്കാൾ എത്രയോ മുമ്പ്, നമ്മൾ പിറവിയെടുക്കുന്ന നിമിഷത്തിൽ, നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവ് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഒരുപക്ഷേ അതിനും മുമ്പ്, അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞുജീവന്റെ തുടിപ്പ് തിരിച്ചറിയുന്ന നിമിഷം!!!

ആ നിമിഷത്തിൽ നമ്മളറിയാതെ, നമ്മുടെ സമ്മതമില്ലാതെ സമൂഹം നമുക്ക് മേൽ ചില ലേബലുകൾ പതിക്കുന്നുണ്ട്. ബോധം ഉറയ്ക്കുന്നതിനു മുമ്പ്, ഇനി പറിച്ചു മാറ്റാൻ ആവാത്ത വിധം ആ ലേബലുകൾ നമ്മുടെ ഭാഗമായിത്തീരുന്നു. എന്ന് വച്ചാൽ ഒരു ഹൈന്ദവ കുടുംബത്തിൽ ജനിക്കുന്ന കുട്ടി ഹിന്ദു ആയിത്തീരുന്നു. കൃസ്തീയ കുടുംബത്തിൽ ജനിച്ചാൽ ആ കുട്ടി ക്രിസ്ത്യാനിയും മുസ്ലീം കുടുംബത്തിൽ ജനിച്ചാൽ മുസ്ലീമും ആയി മാറുന്നു. അതായത്, ഭാവിയിൽ ആഘോഷങ്ങൾക്ക് പാൽപ്പായസം കഴിക്കണോ പത്തിരി കഴിക്കണോ എന്ന് നമ്മുടെ ജനനത്തിനും മുമ്പേ തീരുമാനിക്കപ്പെടുന്നു. യക്ഷിയെ പേടിക്കണോ സാത്താനെ പേടിക്കണോ, പോത്തിനെ ഒഴിവാക്കണോ പോർക്കിനെ ഒഴിവാക്കണോ എന്ന് തുടങ്ങി ഒരുപാടൊരുപാട് വേർതിരിവുകളിലേക്ക് ആണ് നാം ജനിച്ചു വീഴുന്നത്. പ്രവാചകനും യേശുദേവനും അയ്യപ്പസ്വാമിയും നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കുന്നത് ഇവരുടെ ഗുണദോഷങ്ങളുടെ പട്ടിക പഠിച്ച് ഏറ്റവും മികച്ചയാളെ തെരഞ്ഞെടുക്കുന്നത് കൊണ്ടല്ല. ഭ്രൂണമായിരിക്കുമ്പോൾ മുതൽ കേട്ട് തുടങ്ങുന്ന കുർബാനയും ബാങ്കുവിളിയും കീർത്തനങ്ങളും, ഭാവിയിലെ നമ്മുടെ വിശ്വാസപ്രമാണങ്ങളെ നിർണയിച്ചു കഴിഞ്ഞിരിക്കും...! അങ്ങനെ നമ്മൾ പോലുമറിയാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്ന സംഗതിയാണ് മതം.

ഇനി ആചാരങ്ങളുടെ കാര്യം. ഗുരുവായൂർ ക്ഷേത്രത്തിൽ മറക്കുട ചൂടി, അന്തർജനങ്ങൾ വന്നിരുന്നതിൽ നിന്നും ലെഗ്ഗിൻസും ചുരിദാറിന്റെ ടോപ്പും ധരിച്ച് 'ന്യൂജൻ ഗാൾസ്' ഗുരുവായൂരപ്പനെ കാണാനെത്തുന്ന കാലത്തിലേക്ക് ഏതാനും പതിറ്റാണ്ടുകളുടെ ദൂരമേ വേണ്ടി വന്നുള്ളൂ. അങ്ങിനെയെങ്കിൽ വിവിധ മതങ്ങളിലെ വിവിധങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും നൂറ്റാണ്ടുകളിലൂടെയും സഹസ്രാബ്ദങ്ങളിലൂടെയും എത്രയേറെ മാറ്റത്തിന് വിധേയമായിരിക്കും? ഒരുപാട് സംസ്കാരങ്ങളുടെയും അധിനിവേശങ്ങളുടെയും വളർച്ചക്കും തളർച്ചക്കും സാക്ഷിയായ ഇക്കാലത്തിനിടക്ക് ഗീതയും ഖുറാനും ബൈബിളും എത്രയോ കൈകളിലൂടെ പരിഷ്കരിക്കപ്പെട്ടിട്ടുണ്ടാകും? സ്വന്തം മതം എക്കാലവും സ്ഥായിയും സത്യവുമാണെന്ന് അതാത് വിശ്വാസികൾ പറഞ്ഞേക്കാം. അതവരുടെ വിശ്വാസവും അവകാശവുമാണ്. പക്ഷേ, മാറ്റം പ്രകൃതി നിയമമാണ്.

1500 കൊല്ലം മുമ്പ് ശബരിമലയിൽ സ്ത്രീകൾ പൂജ ചെയ്തില്ല എന്നതിന് തെളിവുണ്ടോ എന്ന് കോടതി ചോദിക്കുമ്പോൾ, മേൽപറഞ്ഞ  സാഹചര്യങ്ങൾ മുൻ നിർത്തിയാണ്  ശബരിമലയെ കുറിച്ചുള്ള പരാമർശം ശ്രദ്ധിക്കേണ്ടത്.


യുവറോണർ,
മതവിശ്വാസങ്ങളും ആചാരങ്ങളും യുക്തി കൊണ്ടോ നിയമം കൊണ്ടോ സാധൂകരിക്കാവുന്നതല്ല. അത് പല കാലഘട്ടങ്ങളിലൂടെയും ജീവിത രീതികളിലൂടെയും രൂപപ്പെട്ടു വരുന്നതാണ്. ശബരിമലയുടെ കാര്യത്തിൽ, നാൽപ്പത്തിയൊന്നു ദിവസത്തെ വ്രതവും ആർത്തവവും അനുബന്ധ ഗുലുമാലുകളും എല്ലാം ഇങ്ങനെ രൂപപ്പെട്ടവ തന്നെ. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലവും അങ്ങോട്ടേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും ഐതിഹ്യങ്ങളും ഒക്കെ നിബന്ധനകൾക്ക് കാരണമായിട്ടുണ്ട്. അതിന് മാറ്റം വേണമെങ്കിൽ ക്രമേണ അത് സംഭവിക്കുക തന്നെ ചെയ്യും. കാരണം, മാറ്റത്തെ ഉൾക്കൊള്ളുന്ന മതങ്ങൾ മാത്രമേ കാലത്തെ അതിജീവിക്കുകയുള്ളൂ. സ്ഥാപകനോ പെരുമാറ്റസംഹിതയോ ഇല്ലാതെ ഇക്കാലമത്രയും സചേതനമായി നിലകൊള്ളുന്ന ഹിന്ദുമതം തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. വിവിധ മതങ്ങളിൽ പണ്ടത്തെ ആചാരങ്ങൾ അല്ല ഇപ്പോൾ. ഇപ്പോഴത്തെ ആചാരങ്ങൾ ആയിരിക്കില്ല ഇനിയൊരു നൂറു കൊല്ലം കഴിഞ്ഞ്. അതുകൊണ്ട്, 1500 വർഷം മുമ്പ് പൂജ ചെയ്തോ ഇല്ലയോ എന്നതല്ല ഇപ്പോൾ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കണോ എന്നതിനുള്ള മാനദണ്ഡം. ആചാരങ്ങളിലെ മാറ്റം വിശ്വാസി സമൂഹം തീരുമാനിക്കുന്നതാണ് നല്ലത്. വിശ്വാസികൾ ഇക്കാര്യത്തിൽ രണ്ടു തട്ടിൽ ആണെന്നത് ശരിതന്നെ. പക്ഷേ, ജനനത്തിനും മുമ്പേ ജനങ്ങളിൽ അടിയുറച്ചു പോയ വിശ്വാസങ്ങളെ, ബാഹ്യമായ ഇടപെടൽ കൊണ്ട്, ഒരു സുപ്രഭാതത്തിൽ പറിച്ചെറിയുക പ്രയാസവും സാഹസവുമാണ്. വ്യാഖ്യാനങ്ങളുടെ മൂടുപടം അണിയിച്ച് എല്ലാ മതങ്ങളിലും കാലങ്ങളായി നിലനിൽക്കുന്ന ലിംഗവിവേചനം മാറ്റിയെടുക്കാൻ കോടതി ഇടപെടൽ മതിയാവുമെന്നു തോന്നുന്നില്ല. 


Thursday, 31 December 2015

നമ്മ വീണ്ടും പൊളിക്കും ബ്രോസ്!

ഉമ്മൻ ചാണ്ടിയും അച്ചുമാമനുമുണ്ട്.
പിണറായിയും വെള്ളാപ്പള്ളിയുമുണ്ട്.
ട്രോളിക്കളിക്കാൻ തിരുവഞ്ചൂരുണ്ട്.
കമ്മി-കൊങ്ങി-സങ്കി-സുടാപ്പി
അനുയായികൾ ധാരാളമുണ്ട്!
നിയമസഭാ തെരഞ്ഞെടുപ്പ്
പടിവാതിലിൽ നിന്നെത്തി നോക്കുന്നുണ്ട്.

വീണു മരിക്കാൻ ഓടകളും കുഴൽക്കിണറുകളും
ശവത്തിൽ കുത്താൻ
മദമിളകിയ മതനേതാക്കളും
പോസ്റ്റ്‌മോർടം ചെയ്യാൻ വേണുവും നികേഷും ഉണ്ട്.

മാലിന്യവും പേപ്പട്ടിയും കൊതുകും
വേണ്ടുവോളമുണ്ട്.
കൊല്ലാനും കൊല്ലിക്കാനും
പശുക്കളും പന്നികളുമുണ്ട്.
കയ്യേറി നികത്താൻ പുഴകളും
ഇടിച്ചു നിരത്താൻ കുന്നുകളും
ഇഷ്ടം പോലെ ബാക്കിയുണ്ട്.

വടക്ക് വടക്ക് ഒരു ദേശത്ത്
ഒരു മോദിയങ്കിളും ഒരു മദാമ്മയും
അവർക്ക് സ്തംഭിപ്പിച്ച് കളിക്കാൻ
ഒരു പാർലമെന്റും ഉണ്ട്.

സൽമാനും ലാലുവും ജയലളിതയും
സുരക്ഷിതരായി പുറത്തും
ഗോവിന്ദച്ചാമിയും നിഷാമും
സുരക്ഷിതരായി അകത്തും ഉണ്ട്.

ഇതൊന്നും പോരെങ്കിൽ,
അങ്ങു ദൂരെ അന്താരാഷ്ട്രത്തിൽ
ഐ എസ് തീവ്രവാദികളും അഭയാർത്ഥികളും
സാമ്പത്തികമാന്ദ്യവും ഉണ്ട്.
അമേരിക്കക്ക് പുതിയ പ്രസിഡന്റും
ബ്രസീലിൽ ഒളിമ്പിക്സും വരുന്നുണ്ട്.
പിന്നെ,
പ്രതീക്ഷയുടെ പൂക്കാലം സമ്മാനിച്ച്
ബിജുവിന്റെ സീഡിയും...!

എന്നു വെച്ചാൽ നമ്മൾ,
അതായത് പ്രബുദ്ധരായ മലയാളികൾ
2016 ഉം പൊളിക്കും!

എല്ലാ ബ്രോസിനും സിസ്സിനും ബഡ്‌ഡീസിനും
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!

Tuesday, 22 December 2015

ഓക്സ്ഫോഡ്+സോഷ്യൽ മീഡിയ=അണ്ടകടാഹം!

മലയാളം ബ്ലോഗെഴുത്തുകാരെ കമന്റുകളിലൂടെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്ന വ്യക്തി ആര് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. അജിത്‌ കുമാർ. 'എന്ന് സ്വന്തം' എന്ന ബ്ലോഗിലൂടെ 'മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ?" എന്ന് നമ്മളെ ഓർമപ്പെടുത്തുന്ന അജിത്തേട്ടന്റെ ഈ പോസ്റ്റിലൂടെയാണ് മലയാളത്തിന്റെ ആധികാരിക ശബ്ദകോശമായ ശബ്ദതാരാവലിക്ക് ഒരു ഡിജിറ്റൽ പതിപ്പ് അണിയറയിൽ  തയ്യാറാവുന്ന വിവരം ഞാൻ ആദ്യമായി അറിയുന്നത്. പിന്നീട് മാതൃഭൂമി വാരാന്തപ്പതിപ്പിൽ, ഈ സംരംഭത്തിന് ചുക്കാൻ പിടിച്ച വിശ്വപ്രഭ എന്ന വിശ്വനാഥൻ പ്രഭാകരൻ സാറിനെയും അദ്ദേഹത്തിന്റെ പ്രയത്നങ്ങളെയും കുറിച്ച് വായിക്കാൻ ഇടയായി. ഭൂഗോളത്തിന്റെ പല കോണുകളിലും ഇരുന്ന് വിശ്വപ്രഭ സാറിന്റെ നേതൃത്വത്തിൽ ഈ വലിയ സംരംഭത്തിൽ പങ്കാളികളായ എല്ലാവരോടും ഓരോ ഭാഷാസ്നേഹിയും കടപ്പെട്ടിരിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. വർഷാവർഷം ഭാഷാപോഷണത്തിന് കോടികൾ പൊടിക്കുന്ന അധികാരവൃന്ദം ഇത്തരം നിസ്വാർത്ഥസേവനങ്ങളെ കണ്ടു പഠിക്കുന്നത് നന്നായിരിക്കും. ഫേസ്ബുക്കിലെ ഒരു സ്വകാര്യ കൂട്ടായ്മ മലയാളികൾക്ക് ഒരു വലിയ പദസഞ്ചയം തയ്യാറാക്കുമ്പോൾ മറ്റൊരിടത്ത് സോഷ്യൽ മീഡിയ, ഡിക്ഷണറി സങ്കൽപ്പത്തെ തന്നെ കീഴ്മേൽ മറിച്ചിരിക്കുന്നു. പക്ഷേ, സരിതയുടെ സാരിത്തുമ്പിലും ചാണ്ടിയുടെ സീഡിത്തുണ്ടിലും അഭിരമിക്കുന്നതിനിടയിൽ ആ ചെറിയ 'വലിയ' വാർത്ത പലരും അറിയാതെ പോയി. പ്രശസ്തമായ ഓക്സ്ഫോഡ് ഡിക്ഷണറിയുടെ 'WORD OF THE YEAR-2015' (ഈ വർഷത്തെ വാക്ക്)-നെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

 ഒരായിരം വാക്കുകൾക്ക് പറയാവുന്നതിലേറെ കാര്യങ്ങൾ ഒരു ചിത്രത്തിന് പറയാൻ കഴിയും എന്ന് നമ്മളെല്ലാം കേട്ടിട്ടുണ്ട്. എങ്കിലും ഒരു വാക്കിനെ ചിത്രമാക്കാനോ ഒരു ചിത്രത്തെ വാക്ക് ആക്കി മാറ്റാനോ ആർക്കും കഴിഞ്ഞിട്ടില്ല. വാക്ക് എന്നും വാക്കായും ചിത്രം എന്നും ചിത്രമായും തുടർന്നു പോന്നു. എന്നാൽ ഇനി മുതൽ അങ്ങനെയല്ല! ആംഗലേയ ഭാഷാലോകത്തെ അതികായരായ ഓക്സ്ഫോഡ്, ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രത്തിന് വാക്കിന്റെ പദവി നൽകിയിരിക്കുന്നു.



നമ്മൾ വാട്സാപ്പിലും ഫേസ്ബുക്കിലും ഒക്കെ പുട്ടിന് പീര പോലെ ചേർക്കുന്ന, സന്തോഷക്കണ്ണീർ പൊഴിക്കുന്ന ഇമോജിയാണ് 2015 ലെ വാക്കായി ഓക്സ്ഫോഡ് തെരഞ്ഞെടുത്തിരിക്കുന്നത് 😂😂😂!

ഈ തെരഞ്ഞെടുപ്പിന് പിന്നിലെ കാരണവും ഓക്സ്ഫോഡ് വ്യക്തമാക്കുന്നുണ്ട്. തൊണ്ണൂറുകൾ മുതൽ ഇമോജികൾ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അവയുടെ ഉപയോഗത്തിൽ ഒരു കുതിച്ചു ചാട്ടം പ്രകടമായത് 2015ൽ ആണത്രേ. ഇമോജികളുടെ കൂട്ടത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇമോജിയാണ് 😂. 2015 ന്റെ ആകെ മൊത്തത്തിലുള്ള അവസ്ഥ (ethos, mood and preoccupation ) ഈ ഇമോജിയിൽ  😂ൽ പ്രതിഫലിക്കുന്നുണ്ട് എന്ന് കൂടി ഓക്സ്ഫോഡ് കണ്ടെത്തിയിരിക്കുന്നു! മൊബൈൽ സാങ്കേതികതയുടെ വ്യാപാരത്തിൽ മുൻനിരക്കാരായ Swiftkey യുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഗ്രാഫ് സഹിതമുള്ള വിശദമായ വിവരണം ഓക്സ്ഫോഡിന്റെ ഒഫിഷ്യൽ ബ്ലോഗിൽ വായിക്കാം

ആദ്യവായനയിൽ സന്തോഷവും കൗതുകവും ജനിപ്പിക്കുന്ന വാർത്തയാണെങ്കിലും വളരെ ഗൗരവമേറിയതും വലിയ മാനങ്ങൾ ഉള്ളതുമായ ഒരു തെരഞ്ഞെടുപ്പാണ് ഓക്സ്ഫോഡ് നടത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയുടെ സ്വാധീനം ഒരു പദകോശത്തിന്റെ  അടിസ്ഥാന സങ്കൽപ്പങ്ങളെ തന്നെ മാറ്റിയെഴുതിരിക്കുന്നു എന്നത് വിപ്ലവകരവും സമാനതകൾ ഇല്ലാത്തതുമാണ്. ഓക്സ്ഫോഡ് ഡിക്ഷണറിയുടെ  പുതിയ പതിപ്പിൽ ഈ ഇമോജി  😂 ഉൾപ്പെടുത്തുമോ? അക്ഷരമാലാ ക്രമത്തിൽ ചിരിച്ചു കൊണ്ട് കരയുന്ന ഈ 😂ന് എവിടെയാണ് സ്ഥാനം തുടങ്ങി നിരവധി സംശയങ്ങൾ പലയിടത്ത് നിന്നും ഉയരുന്നുണ്ട്. എന്തൊക്കെയായാലും ഈ തെരഞ്ഞെടുപ്പിലൂടെ ഭാഷാചരിത്രത്തിലെ  ഒരു പുതിയ അധ്യായത്തിനാണ് ഓക്സ്ഫോഡ് തുടക്കം കുറിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. WORD OF THE YEAR പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റിനു താഴെ വന്നിരിക്കുന്ന ഇരുന്നൂറിൽ പരം പ്രതികരണങ്ങൾ രസകരവും ഈ തെരഞ്ഞെടുപ്പിന്റെ വിവിധവശങ്ങൾ ചർച്ച ചെയ്യുന്നവയും കൂടിയാണ് കേട്ടോ. അതുപോലെ, വിവിധ ഇമോജികളെ കുറിച്ചുള്ള നമ്മുടെ അറിവ് പരിശോധിക്കുന്ന പ്രശ്നോത്തരിയും ഓക്സ്ഫോഡിന്റെ ബ്ലോഗ് പോസ്റ്റിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഈ തെരഞ്ഞെടുപ്പിലൂടെ ഒരു കാര്യം അനുമാനിക്കാം.ഒന്നുകിൽ മാറ്റത്തിന്റെ കാറ്റ് തിരിച്ചറിഞ്ഞ് അവർ മുമ്പേ പറന്നിരിക്കുന്നു അല്ലെങ്കിൽ അവർ സ്വന്തം ശവപ്പെട്ടിയിൽ ആണിയടിച്ചിരിക്കുന്നു എന്ന്. ഒരു രഹസ്യം കൂടി പങ്കുവെച്ച് കൊണ്ട് നിർത്താം.

വരും വർഷങ്ങളിൽ പെയിന്റിങ്ങും ഫോട്ടോസും ഒക്കെ വാക്കിന്റെ പദവി കയ്യടക്കിയേക്കാം. എന്ന് വെച്ചാൽ, ഉളുപ്പില്ലായ്മ എന്ന പദത്തിന്റെ സ്ഥാനത്ത് ഉമ്മൻ ചാണ്ടിയുടെ പടം വരുന്ന കാലം വിദൂരമല്ല എന്ന് ചുരുക്കം. അതുകൊണ്ട്, സ്വന്തം സൃഷ്ടികൾ അന്താരാഷ്‌ട്ര ഡിക്ഷണറികളിൽ പ്രത്യക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്നവർ ഇന്ന് തന്നെ അതിനുള്ള പ്രയത്നം തുടങ്ങിക്കൊള്ളൂ എന്ന് മാത്രമേ പറയാനുള്ളൂ. ഞാൻ ഓൾറെഡി തുടങ്ങി കേട്ടോ. അതെ, ഞാനൊരു സാഹിത്യകാരനും ഫോട്ടോഗ്രാഫറും മാത്രമല്ല ഒരു ചിത്രകാരനും കൂടിയാണ് എന്ന ഞെട്ടിക്കുന്ന സത്യം ഇവിടെ വെളിപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. അതിന്റെ തെളിവാണ് താഴെ കൊടുത്തിരിക്കുന്നത്. ചിത്രത്തിന്റെ പേര് - അണ്ടകടാഹം വേർഷൻ 2. (ആദ്യത്തെ അണ്ടകടാഹം, 'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു' എന്ന സിനിമയിൽ മുകേഷേട്ടൻ വരച്ചിട്ടുണ്ട്.)


ആസ്വാദനം എളുപ്പമാക്കുന്നതിനു വേണ്ടി ചില ബിംബങ്ങളെ വിശദീകരിക്കാം.
  • ചതുരത്തിലുള്ള പരമ്പരാഗത ഫ്രെയിം സങ്കൽപ്പങ്ങളെ പാടേ നിരാകരിക്കുന്ന ഈ ചിത്രം വലതു ഭാഗത്ത് മുകളിലായി അതിരുകൾ ഭേദിക്കുന്നു. അതായത് അദ്വൈതത്തിന്റെ പ്രതീകവൽക്കരണം. 
  • വിവിധ വർണങ്ങൾ സമ്മേളിക്കുന്ന പശ്ചാത്തലം മാക്രോസ്കോപിക് ലെവലിൽ ഈ പ്രപഞ്ചത്തെയും ചക്രവാളങ്ങളെയും സൂചിപ്പിക്കുന്നു. മൈക്രോസ്കോപിക് തലത്തിൽ ആ വർണസങ്കലനങ്ങൾ  ആന്തരികചോദനകളുടെ ബഹിർസ്ഫുരണമായി പരിണമിക്കുന്നു.
  • ഒന്ന് നേരെയും മറ്റേത് ചരിഞ്ഞും ഇരിക്കുന്ന രണ്ടു കണ്ണുകൾ കണ്ടില്ലേ? അത്, വ്യത്യസ്ത വീക്ഷണകോണുകളെ പ്രോത്സാഹിപ്പിക്കുന്നു. അതായത് സഹിഷ്ണുത. മനസ്സിലാവുന്നുണ്ടല്ലോ അല്ലേ?! 
  • കണ്ണിനെ സീഡിയായും മൂക്കിനെ സോളാർ കമ്മീഷനായും സങ്കല്പ്പിച്ചാൽ ചിത്രം ആനുകാലിക കേരളത്തിനു നേരെ പിടിച്ച കണ്ണാടിയാവുന്നു. അങ്ങനെ വരുമ്പോൾ ആ പുഞ്ചിരിക്കുന്ന ചുണ്ടുകൾ നാണംകെട്ട മാധ്യമങ്ങളുടെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? 
കൂടുതൽ വിശദീകരിച്ചാൽ നിങ്ങളുടെ ആസ്വാദനത്തെ അത് ബാധിക്കും. ഇത്രയും പറഞ്ഞതിലൂടെ തന്നെ എന്റെ ചിത്രരചനാപാടവത്തെ കുറിച്ച് എല്ലാവർക്കും ഏകദേശം മനസ്സിലായി എന്ന് കരുതുന്നു. ഈ ചിത്രത്തിൽ അവിടവിടെയായി ഒളിപ്പിച്ചു വെച്ചിരിക്കുന്ന അതിജീവനം, ആഗോളതാപനം, അഭയാർത്ഥി പ്രശ്നം, അഴിമതി, സദാചാരം തുടങ്ങിയ വിഷയങ്ങൾ നിങ്ങൾ കണ്ടെത്തും എന്ന് പ്രതീക്ഷിക്കുന്നു. ഈ ചിത്രത്തിന്റെ ആത്മാവിനെ സ്വാംശീകരിക്കാൻ കഴിയാത്ത പലരും ഞാൻ ചിത്രകലയെ മാനഭംഗം ചെയ്തു എന്നൊക്കെ ആക്ഷേപിക്കാൻ ഇടയുണ്ട്. സത്യത്തിൽ, ചീന്തിയെറിയപ്പെടുന്ന വ്രണിതഹൃദയങ്ങളുടെ നഗ്നമായ ആവിഷ്കാരം കൂടിയാണ് ഇത് എന്ന് മനസിലാക്കുക. അതോടൊപ്പം, പ്രതീക്ഷയുടെ വർണം നിരാശയുടെ ഇടയിൽ നിന്ന് എത്തിനോക്കുന്നത് എല്ലാവരും ശ്രദ്ധിക്കുമല്ലോ?

ഏവർക്കും അണ്ടകടാഹം പോലെ അർത്ഥപൂർണവും വർണാഭവുമായ പുതുവർഷം നേരുന്നു. നന്ദി.😂😂😂