Tuesday 12 January 2016

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടേ?

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടേ എന്ന് സുപ്രീം കോടതി ചോദിച്ചിരിക്കുന്നു. ഇനി കുറച്ച് ദിവസത്തേക്ക് മലയാളികൾക്ക് തല പുകയ്ക്കാനുള്ള വകുപ്പായി! കോടതിയുടെ ചോദ്യം ന്യായമാണ്. സ്ത്രീകളെ വിലക്കുന്നത് ലിംഗവിവേചനവും മൗലികാവകാശ ലംഘനവും ആണ്. വിശ്വാസികളുടെ ഭാഗത്തും ന്യായമുണ്ട്. ശബരിമല ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയും വളരെ പഴക്കമുള്ള ആചാരവും ആണ് സ്ത്രീകൾക്കുള്ള വിലക്ക്. പെട്ടന്ന് ഒരു ദിവസം ഇങ്ങനെയൊരു ചോദ്യം ഉയരുമ്പോൾ എതിർപ്പ് ഉണ്ടാവുന്നത് സ്വാഭാവികം. ആചാരങ്ങളിലേക്ക് കടക്കും മുമ്പ് ഒരു ചോദ്യം ചോദിക്കാം. എങ്ങനെയാണ് നിങ്ങൾ ഒരു ഹിന്ദു ആവുന്നത്? ക്രിസ്ത്യാനിയോ മുസ്ലീമോ ആവുന്നത്? അരയിൽ ചരട് കെട്ടുന്നത് കൊണ്ടോ, മാമോദീസ മുക്കുന്നത് കൊണ്ടോ, സുന്നത്ത് ചെയ്യുന്നത് കൊണ്ടോ ആണോ? എനിക്ക് തോന്നുന്നത് മറ്റൊന്നാണ്.

SSLC പരീക്ഷ എഴുതാൻ പോകുമ്പോൾ നാട്ടുകാരും വീട്ടുകാരും പറയും, "മോനെ, ഇതാണ് ജീവിതത്തിലെ ഏറ്റവും പ്രധാന വഴിത്തിരിവ്!". എൻട്രൻസ് പരീക്ഷക്ക് പോകുമ്പോഴും ഇതുതന്നെ പറയും. പിന്നെ, ജോലിക്കുള്ള ഇന്റർവ്യൂവിന് പോകുമ്പോഴും വിവാഹം കഴിക്കുമ്പോഴും പറയും, "മോനെ, ഇതാണ് ജീവിതത്തിലെ ഏറ്റവും പ്രധാന വഴിത്തിരിവ്!". ഇതെല്ലാം, ഒരു വ്യക്തി എന്ന നിലയിൽ നമുക്ക് ഇടപെടാവുന്നതും ഗതി നിയന്ത്രിക്കാവുന്നതുമായ കാര്യങ്ങളാണ്. എന്നാൽ, ഇതിനേക്കാൾ എത്രയോ മുമ്പ്, നമ്മൾ പിറവിയെടുക്കുന്ന നിമിഷത്തിൽ, നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവ് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഒരുപക്ഷേ അതിനും മുമ്പ്, അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞുജീവന്റെ തുടിപ്പ് തിരിച്ചറിയുന്ന നിമിഷം!!!

ആ നിമിഷത്തിൽ നമ്മളറിയാതെ, നമ്മുടെ സമ്മതമില്ലാതെ സമൂഹം നമുക്ക് മേൽ ചില ലേബലുകൾ പതിക്കുന്നുണ്ട്. ബോധം ഉറയ്ക്കുന്നതിനു മുമ്പ്, ഇനി പറിച്ചു മാറ്റാൻ ആവാത്ത വിധം ആ ലേബലുകൾ നമ്മുടെ ഭാഗമായിത്തീരുന്നു. എന്ന് വച്ചാൽ ഒരു ഹൈന്ദവ കുടുംബത്തിൽ ജനിക്കുന്ന കുട്ടി ഹിന്ദു ആയിത്തീരുന്നു. കൃസ്തീയ കുടുംബത്തിൽ ജനിച്ചാൽ ആ കുട്ടി ക്രിസ്ത്യാനിയും മുസ്ലീം കുടുംബത്തിൽ ജനിച്ചാൽ മുസ്ലീമും ആയി മാറുന്നു. അതായത്, ഭാവിയിൽ ആഘോഷങ്ങൾക്ക് പാൽപ്പായസം കഴിക്കണോ പത്തിരി കഴിക്കണോ എന്ന് നമ്മുടെ ജനനത്തിനും മുമ്പേ തീരുമാനിക്കപ്പെടുന്നു. യക്ഷിയെ പേടിക്കണോ സാത്താനെ പേടിക്കണോ, പോത്തിനെ ഒഴിവാക്കണോ പോർക്കിനെ ഒഴിവാക്കണോ എന്ന് തുടങ്ങി ഒരുപാടൊരുപാട് വേർതിരിവുകളിലേക്ക് ആണ് നാം ജനിച്ചു വീഴുന്നത്. പ്രവാചകനും യേശുദേവനും അയ്യപ്പസ്വാമിയും നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കുന്നത് ഇവരുടെ ഗുണദോഷങ്ങളുടെ പട്ടിക പഠിച്ച് ഏറ്റവും മികച്ചയാളെ തെരഞ്ഞെടുക്കുന്നത് കൊണ്ടല്ല. ഭ്രൂണമായിരിക്കുമ്പോൾ മുതൽ കേട്ട് തുടങ്ങുന്ന കുർബാനയും ബാങ്കുവിളിയും കീർത്തനങ്ങളും, ഭാവിയിലെ നമ്മുടെ വിശ്വാസപ്രമാണങ്ങളെ നിർണയിച്ചു കഴിഞ്ഞിരിക്കും...! അങ്ങനെ നമ്മൾ പോലുമറിയാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്ന സംഗതിയാണ് മതം.

ഇനി ആചാരങ്ങളുടെ കാര്യം. ഗുരുവായൂർ ക്ഷേത്രത്തിൽ മറക്കുട ചൂടി, അന്തർജനങ്ങൾ വന്നിരുന്നതിൽ നിന്നും ലെഗ്ഗിൻസും ചുരിദാറിന്റെ ടോപ്പും ധരിച്ച് 'ന്യൂജൻ ഗാൾസ്' ഗുരുവായൂരപ്പനെ കാണാനെത്തുന്ന കാലത്തിലേക്ക് ഏതാനും പതിറ്റാണ്ടുകളുടെ ദൂരമേ വേണ്ടി വന്നുള്ളൂ. അങ്ങിനെയെങ്കിൽ വിവിധ മതങ്ങളിലെ വിവിധങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും നൂറ്റാണ്ടുകളിലൂടെയും സഹസ്രാബ്ദങ്ങളിലൂടെയും എത്രയേറെ മാറ്റത്തിന് വിധേയമായിരിക്കും? ഒരുപാട് സംസ്കാരങ്ങളുടെയും അധിനിവേശങ്ങളുടെയും വളർച്ചക്കും തളർച്ചക്കും സാക്ഷിയായ ഇക്കാലത്തിനിടക്ക് ഗീതയും ഖുറാനും ബൈബിളും എത്രയോ കൈകളിലൂടെ പരിഷ്കരിക്കപ്പെട്ടിട്ടുണ്ടാകും? സ്വന്തം മതം എക്കാലവും സ്ഥായിയും സത്യവുമാണെന്ന് അതാത് വിശ്വാസികൾ പറഞ്ഞേക്കാം. അതവരുടെ വിശ്വാസവും അവകാശവുമാണ്. പക്ഷേ, മാറ്റം പ്രകൃതി നിയമമാണ്.

1500 കൊല്ലം മുമ്പ് ശബരിമലയിൽ സ്ത്രീകൾ പൂജ ചെയ്തില്ല എന്നതിന് തെളിവുണ്ടോ എന്ന് കോടതി ചോദിക്കുമ്പോൾ, മേൽപറഞ്ഞ  സാഹചര്യങ്ങൾ മുൻ നിർത്തിയാണ്  ശബരിമലയെ കുറിച്ചുള്ള പരാമർശം ശ്രദ്ധിക്കേണ്ടത്.


യുവറോണർ,
മതവിശ്വാസങ്ങളും ആചാരങ്ങളും യുക്തി കൊണ്ടോ നിയമം കൊണ്ടോ സാധൂകരിക്കാവുന്നതല്ല. അത് പല കാലഘട്ടങ്ങളിലൂടെയും ജീവിത രീതികളിലൂടെയും രൂപപ്പെട്ടു വരുന്നതാണ്. ശബരിമലയുടെ കാര്യത്തിൽ, നാൽപ്പത്തിയൊന്നു ദിവസത്തെ വ്രതവും ആർത്തവവും അനുബന്ധ ഗുലുമാലുകളും എല്ലാം ഇങ്ങനെ രൂപപ്പെട്ടവ തന്നെ. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലവും അങ്ങോട്ടേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും ഐതിഹ്യങ്ങളും ഒക്കെ നിബന്ധനകൾക്ക് കാരണമായിട്ടുണ്ട്. അതിന് മാറ്റം വേണമെങ്കിൽ ക്രമേണ അത് സംഭവിക്കുക തന്നെ ചെയ്യും. കാരണം, മാറ്റത്തെ ഉൾക്കൊള്ളുന്ന മതങ്ങൾ മാത്രമേ കാലത്തെ അതിജീവിക്കുകയുള്ളൂ. സ്ഥാപകനോ പെരുമാറ്റസംഹിതയോ ഇല്ലാതെ ഇക്കാലമത്രയും സചേതനമായി നിലകൊള്ളുന്ന ഹിന്ദുമതം തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. വിവിധ മതങ്ങളിൽ പണ്ടത്തെ ആചാരങ്ങൾ അല്ല ഇപ്പോൾ. ഇപ്പോഴത്തെ ആചാരങ്ങൾ ആയിരിക്കില്ല ഇനിയൊരു നൂറു കൊല്ലം കഴിഞ്ഞ്. അതുകൊണ്ട്, 1500 വർഷം മുമ്പ് പൂജ ചെയ്തോ ഇല്ലയോ എന്നതല്ല ഇപ്പോൾ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കണോ എന്നതിനുള്ള മാനദണ്ഡം. ആചാരങ്ങളിലെ മാറ്റം വിശ്വാസി സമൂഹം തീരുമാനിക്കുന്നതാണ് നല്ലത്. വിശ്വാസികൾ ഇക്കാര്യത്തിൽ രണ്ടു തട്ടിൽ ആണെന്നത് ശരിതന്നെ. പക്ഷേ, ജനനത്തിനും മുമ്പേ ജനങ്ങളിൽ അടിയുറച്ചു പോയ വിശ്വാസങ്ങളെ, ബാഹ്യമായ ഇടപെടൽ കൊണ്ട്, ഒരു സുപ്രഭാതത്തിൽ പറിച്ചെറിയുക പ്രയാസവും സാഹസവുമാണ്. വ്യാഖ്യാനങ്ങളുടെ മൂടുപടം അണിയിച്ച് എല്ലാ മതങ്ങളിലും കാലങ്ങളായി നിലനിൽക്കുന്ന ലിംഗവിവേചനം മാറ്റിയെടുക്കാൻ കോടതി ഇടപെടൽ മതിയാവുമെന്നു തോന്നുന്നില്ല. 


14 comments:

  1. കൊള്ളാം കൊച്ചു..

    ദേശം ,രാജ്യം , മതം ,വർഗ്ഗം മുതാലയ അടിസ്ഥാന
    തത്വസംഹിതകളണുസരിച്ച് ആയതിന്റേതായ ആചാര്യന്മാരാലും,
    പിൻഗാമികളാ‍ലും, നേതാക്കന്മാരലുമൊക്കെ ലോകത്തിലെ എല്ല്ലാം
    ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ നൂറ്റാണ്ടുകളിലൂടെ സഹസ്രാബ്ദങ്ങളിലൂടെ
    എത്രയേറെ മാറ്റത്തിന് വിധേയമായിരിക്കുന്ന ഒരു സംഗതി തന്നെയാണെന്നതിന്
    ഒരു സംശയവും ഇല്ല.

    അതുകൊണ്ട് ജന്മം കൊണ്ട് തന്നെ ഒരുവൻ വേർതിരിക്കപ്പെടുന്നു - ആ ചട്ടങ്ങളിലും ,
    ചുറ്റുവട്ടങ്ങളിലും മാത്രം പെട്ട് അവരുടെ ജന്മഫലവും അനുഭവിച്ച് തീർക്കുന്നു അല്ലേൽ തീർപ്പിക്കപ്പെടുന്നു...


    അതാണ് സത്യം ...അതുമാത്രം ...!

    ReplyDelete
    Replies
    1. മുരളി ചേട്ടൻ പറഞ്ഞത് പോലെ, രാജ്യവും ഭാഷയും മതവും എല്ലാം ചേർന്ന് നമ്മുടെ സ്വത്വം നേരത്തേ തന്നെ തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. അതിനനുസരിച്ച് ജീവിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ.

      Delete
  2. ശബരിമലയുമായി ബന്ധപെട്ട്‌ ഒരുപാട്‌ അനാവശ്യ വിശ്വാസങ്ങളുണ്ട്‌..പലതിനും ഒരു അടിസ്ഥാനവുമില്ല.മനസ്സിൽ കുറേ ചിന്താഗതികളുണ്ട്‌.പറയാൻ കഴിയുന്നില്ല.

    ReplyDelete
    Replies
    1. ആവശ്യങ്ങളും അനാവശ്യങ്ങളും ഒക്കെ ആപേക്ഷികമല്ലേ സുധീ.
      നമുക്ക് പറയാനുള്ളത് പറയുക. മറ്റുള്ളവർക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കുക. എന്നിട്ട് സ്വയം വിലയിരുത്തുക. സിമ്പിൾ!

      Delete
  3. ദൈവീക കാര്യങ്ങളില്‍ യുക്തിക്ക് പ്രസക്തി ഇല്ല.

    ReplyDelete
    Replies
    1. അദ്ദാണ്!
      മതവിശ്വാസങ്ങളും ആചാരങ്ങളും യുക്തി കൊണ്ടോ നിയമം കൊണ്ടോ സാധൂകരിക്കാവുന്നതല്ല. അത് പല കാലഘട്ടങ്ങളിലൂടെയും ജീവിത രീതികളിലൂടെയും രൂപപ്പെട്ടു വരുന്നതാണ്.

      Delete
  4. ശബരിമലയില്‍ സ്ത്രീകൾ കയറേണ്ടെന്നാണ് വിശ്വാസമെങ്കില്‍ അങ്ങനെ തന്നെ ആയ്ക്കോട്ടേന്നേ..
    സ്ത്രീകളെ വിലക്കിയിട്ടുള്ള അമ്പലങ്ങള്‍ വേറെയുമുണ്ട്. കൊട്ടിയൂരും രാജരാജേശ്വര ക്ഷേത്രവും എല്ലാം..
    മതാചാരങ്ങളെയും വിശ്വാസങ്ങളെയും യുക്തികൊണ്ട് സാധൂകരിക്കാനേ ആകില്ല.

    ReplyDelete
  5. യുക്തിയുക്തമായ ചിന്തകളും അഭിപ്രായങ്ങളും

    ReplyDelete
  6. യുക്തിയുക്തമായ ചിന്തകളും അഭിപ്രായങ്ങളും

    ReplyDelete

  7. " പ്രവാചകനും യേശുദേവനും അയ്യപ്പസ്വാമിയും നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കുന്നത് ഇവരുടെ ഗുണദോഷങ്ങളുടെ പട്ടിക പഠിച്ച് ഏറ്റവും മികച്ചയാളെ തെരഞ്ഞെടുക്കുന്നത് കൊണ്ടല്ല." , ഈ ഒരൊറ്റ തത്വ ചിന്ത മാത്രം മതി , ഇത് വരെ 'കൊച്ചു ഗോവിന്ദൻ' എന്ന താങ്കളെ , ഇനി മുതൽ 'വലിയ ഗോവിന്ദൻ' ആയി എനിക്ക് കാണാൻ !!!! എന്റെ ആശംസകൾ.

    ReplyDelete
  8. ലിംഗ സമത്വത്തിനു വേണ്ടിയുള്ള വാദം ഇവിടെ ശരിയല്ല. കാരണം ഇതൊക്കെ ഒരു വിശ്വാസം ആണ്. വീട്ടിൽ വിളക്ക് കൊളുത്തുന്നിടത്ത് ആർതവ സ്ത്രീ പ്രവേശിക്കരുത് എന്ന് പറയുന്നു. അത് സ്ത്രീ സമത്വത്തിനു എതിരാണോ? അങ്ങിനെ പലതും. അതിർ വരമ്പ്‌ കോടതികൾ തന്നെ നിശ്ചയിക്കണം.

    ReplyDelete
  9. മതാചാരങ്ങളെയും വിശ്വാസങ്ങളെയും യുക്തികൊണ്ട് സാധൂകരിക്കാനേ ആകില്ല,ശരിയാണ്. പക്ഷെ ചിലർ അവരുടെ മതം പറയുമ്പോൾ വിവാദവും, മറ്റുചിലർ പറയുമ്പോൾ അവരുടെ വിശ്വാസവും ആവുന്നതിന്റെ യുക്തി എനിക്കിപ്പോഴും മനസ്സിലായിട്ടില്ല......

    നന്ദി നല്ലൊരു ലേഖനത്തിന്....

    ReplyDelete
  10. "പക്ഷേ, മാറ്റം പ്രകൃതി നിയമമാണ്."
    അതാണ് സത്യം. എന്‍റെ ചെറുപ്പത്തില്‍ എന്നുവെച്ചാല്‍ ഒരു അമ്പതു വര്‍ഷം മുന്‍പ് ജാതി ഹിന്ദുക്കള്‍ ശബരിമലയെ അത്ര പരിഗണിച്ചിരുന്നില്ല. അവര്‍ക്ക് പ്രിയം ഗുരുവായൂരും ചോറ്റാനിക്കരയുമായിരുന്നു. അത് മാറി അയ്യപ്പന്‍ എല്ലാവരുടേതുമായി. മാറ്റങ്ങള്‍ അനിവാര്യമാണ്.അത് കോടതിയിലൂടെ ആവുന്നതിന് പക്ഷേ പിന്തുണയില്ല.

    ReplyDelete
  11. കാലങ്ങളായി തുടർന്ന് വരുന്ന ആചാരങ്ങളാണ് ശബരിമലയിലേത്. ഓരോ വിശ്വാസികളും ഈ ആചാരങ്ങളെ ആദരിക്കയും, അനുസരിക്കയും ചെയ്തു പോരുന്നു. ആ ഒരു വിശ്വാസത്തെ തകർത്ത് അവിടെ പ്രവേശനം നേടിയെടുക്കണമെന്ന് വിശ്വാസികളായ ആരും ആഗ്രഹിക്കില്ല. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ " എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കുക " എന്ന അവകാശവാദത്തോട് യോജിക്കാൻ കഴിയില്ല.

    ReplyDelete