Monday, 12 September 2016

രക്തം രക്തത്തെ തിരിച്ചറിഞ്ഞു!

ഓണം വാമനന്റെ ഹാപ്പി ബർത്ത്ഡേ ആണെന്നാണ് ചിലർ പറയുന്നത്. വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലി തന്റെ രാജ്യം സന്ദർശിക്കാൻ വരുന്ന ദിവസമാണ് ഓണം എന്ന് മറ്റ് ചിലർ. ഓണം ഒരു കാർഷികോത്സവം ആണെന്ന് വേറെ ചിലർ. കഥകളിൽ വിശ്വസിക്കുന്നവർക്ക് ഇതിൽ ഏത് വേണമെങ്കിലും വിശ്വസിക്കാം. സത്യത്തിൽ എന്താണ് ഓണത്തിന്റെ ചരിത്രം? ഞാൻ പറഞ്ഞു തരാം.

ലോങ്ങ് ലോങ്ങ് എഗോ... എന്ന് വെച്ചാൽ വളരെ പണ്ട്...
കേരളം ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു മിസ്റ്റർ. മഹാബലി. ജനസമ്മതിയിൽ അച്ചുമാമനേക്കാൾ കേമനായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയെ ഉമ്മച്ചൻ എന്ന് വിളിക്കുന്ന പോലെ മഹാബലിയെ നാട്ടുകാരെല്ലാം മാവേലി എന്നാണ് വിളിച്ചിരുന്നത്.

അന്ന് ചിങ്ങമാസത്തിലെ തിരുവോണം ആയിരുന്നു. മാവേലി, പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞു ഒരു ഹോമം നടത്താൻ വട്ടം കൂട്ടുമ്പോൾ ആണ് ഒരു കൊച്ചു പയ്യൻ ഭിക്ഷ ചോദിച്ചു വന്നത്. അടിപൊളി! മാവേലിക്ക് സന്തോഷമായി.  സോഷ്യൽ മീഡിയ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് പ്രശസ്തി കിട്ടാനുള്ള ഒരു എളുപ്പ വഴിയായിരുന്നു ദാനശീലം. 'ഇന്ന് ഞാൻ പൊളിക്കും!' അദ്ദേഹം മനസ്സിൽ പറഞ്ഞു. 'ഇനി കുറച്ചു നാളത്തേക്ക് പ്രശസ്തിക്കുള്ള വകുപ്പായി!'

"മുനികുമാരാ! അങ്ങേക്ക് പ്രണാമം. അങ്ങയുടെ ആഗമനത്താൽ ഈ രാജ്യം ധന്യമായിരിക്കുന്നു" എന്ന ടിപ്പിക്കൽ സീരിയൽ ഡയലോഗ് അന്ന് നമ്മുടെ രാജാവിന് അറിയില്ലായിരുന്നു! അതുകൊണ്ട്, അദ്ദേഹം ചോദിച്ചു "നമസ്കാരം ഇണ്ട് ട്ടാ. ഇനിക്ക് അങ്ങട് മനസിലായില്യാ. നിന്നെ ഈ ഭാഗത്തൊന്നും മുമ്പ് കണ്ടട്ടില്യാല്ലാ?"

"ഞാൻ വാമനൻ.കെ. ഇവടെ വന്ന് ചോദിച്ചാൽ എന്തും കിട്ടും എന്ന് കേട്ടു." താൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്നും മഹാബലിക്ക് പണി കൊടുക്കാൻ വന്നതാണെന്നും ആ പയ്യൻ പറഞ്ഞില്ല. പകരം ഇങ്ങനെ പറഞ്ഞു. "കൊറച്ചു നാളായിട്ട് പൊറത്തായിരുന്നു. ഇവടെ ഇന്ന് കാലത്ത് ലാൻഡ് ചെയ്‌തുള്ളൂ. അച്ഛന്റെ പേര് ദേവലോകമനയ്ക്കൽ കശ്യപൻ നമ്പൂതിരി. അമ്മ അദിതി അന്തർജ്ജനം.

"പൊറത്ത്‌ ന്ന് പറയുമ്പോ... ഗൾഫാ യൂറോപ്പാ?" അടുത്ത് നിന്നിരുന്ന ശുക്രാചാര്യർ ഇടപെട്ടു.
"അതുക്കും മേലെ" എന്ന് പറയാൻ തോന്നിയെങ്കിലും ഡൌട്ട് തോന്നാതിരിക്കാൻ വാമനൻ പറഞ്ഞു "ഗൾഫിലാ. ദുബായിൽ. ദെയ്‌റ സിറ്റി സെന്ററിന്റെ അടുത്ത്."

"ചെക്കൻ ഗൾഫാ ട്ടാ. പൂത്ത കാശ് ഇണ്ടാവും കൈയില്." ശുക്രാചാര്യർ മാവേലിയുടെ ചെവിയിൽ പിറുപിറുത്തു. "ഇവനെ സഹായിക്കേണ്ട കാര്യം ഒന്നും ഇല്യ. വെറുതെ ഓരോന്ന് എടുത്ത് കൊടുത്ത് കുടുമ്മം വെളുപ്പിക്കരുത്."

പക്ഷേ, പയ്യനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ മാവേലി തീരുമാനിച്ചു കഴിഞ്ഞിരുന്നു. "നീയിപ്പോ എന്തിനാ വന്നേ?" മാവേലി ചോദിച്ചു "കമോണ്ട്രാ വാമനാ. എന്തുട്ട് വേണെങ്കിലും ചോദിച്ചോട്ടാ. നോ പ്രോബ്സ് ലിറ്റിൽ മാൻ!"

"എനിക്ക് മൂന്നടി മണ്ണ് വേണം" വാമനൻ ആവശ്യപ്പെട്ടു. "അത് മാത്രം മതി".

മാവേലി ചിരിച്ചു. "ദൂരെ ദൂരെയുള്ള ആ മലകളിലെ ഏലത്തോട്ടങ്ങൾ മുതൽ റബർ എസ്റ്റേറ്റ്, നെൽവയലുകൾ, തെങ്ങിൻ തോപ്പുകൾ, ക്വാറികൾ, തുടങ്ങി ഈ അറബിക്കടൽ വരെയുള്ള വിശാലമായ സ്ഥലം മുഴുവൻ എന്റെ സ്വന്തമാണ്. എവിടുന്നു വേണമെങ്കിലും അളന്നെടുത്തോ."

വാമനൻ ചുറ്റും ശ്രദ്ധയോടെ വീക്ഷിച്ചു. കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങൾ. വിളവെടുത്ത കൃഷിസ്ഥലങ്ങൾ. പണികഴിഞ്ഞു വന്ന്, രണ്ട് പെഗ്ഗടിച്ച് മാവേലിയെ കുറ്റം പറയുന്ന ആണുങ്ങൾ. അയലത്തെ വീട്ടിൽ പോയിരുന്നു മാവേലിയുടെ അടുക്കള രഹസ്യങ്ങൾ പങ്കിടുന്ന പെണ്ണുങ്ങൾ... ആവേശഭരിതനായ  വാമനൻ പെട്ടന്ന് കോംപ്ലാൻ ബോയേക്കാൾ വേഗത്തിൽ വളരാൻ തുടങ്ങി. വളർന്ന് വളർന്ന് ആകാശത്തോളം ഉയരത്തിൽ എത്തി. എന്നിട്ട് വലത് കാൽ ഉയർത്തി ആദ്യ ചുവടിൽ ഭൂമി മുഴുവൻ അളന്നു. രണ്ടാമത്തെ ചുവടിൽ ആകാശവും അളന്നു... മാവേലിക്ക് പണി കിട്ടാൻ പോകുന്നു എന്നറിഞ്ഞ ദേവന്മാർ പുഷ്പവൃഷ്ടി നടത്താൻ, പൂക്കൾ നിറച്ച കവറുകളുമായി വാമനന്റെ തലക്ക് മുകളിൽ റെഡിയായി നിന്നു. മാവേലിക്ക് പണി കിട്ടിയതോർത്ത് ശുക്രാചാര്യർ ഡെസ്പായി. വാമനൻ ചോദിച്ചു. "മിസ്റ്റർ മാവേലി, എനിക്ക് മൂന്നാമത്തെ ചുവട് വെക്കാൻ സ്ഥലമെവിടെ?".

മാവേലി പറഞ്ഞു "അതൊക്കെ നമുക്ക് ശരിയാക്കാം. അതിനു മുമ്പ് ഒരു കാര്യം. എന്റെ കേരളം ഒഴിച്ച് മറ്റു സ്ഥലങ്ങൾ അളക്കാൻ തന്നോടാര് പറഞ്ഞു? കർണാടകവും തമിഴ്നാടും തനിക്ക് തരാൻ അതൊന്നും എന്റപ്പൻ സമ്പാദിച്ച മൊതലല്ല. വ്യോമാതിർത്തിയും അങ്ങനെ തന്നെ. അണ്ടർസ്റ്റാൻഡ്?" വാമനൻ ഞെട്ടി. ശെടാ! ഇത് വല്യ ഇതായിപ്പോയല്ലോ! എന്നാലും മൂന്നാമത്തെ ചുവട് ബാക്കിയാണ്. അതുകൊണ്ട് മാവേലി പറഞ്ഞ കാര്യങ്ങൾ സമ്മതിച്ചു കൊടുക്കാം.

"ഓഹ്! അയാം സോറി മിസ്റ്റർ മാവേലി. എനിക്ക് താങ്കളുടെ കേരളവും ആകാശവും മാത്രം മതി. ബട്ട്, മൂന്നാമത്തെ ചുവട്?"
ലോകം മുഴുവൻ ആ മറുപടിക്കായി കാതോർത്തു. മൂന്നാമത്തെ ചുവട്?!

"എടോ വാമനാ. ഞാൻ ഈ മലയാളികൾടെ ഇടയിൽ കിടന്നു രാജ്യം ഭരിക്കാൻ തുടങ്ങിയിട്ട് കൊല്ലം കുറച്ചായി. ആ എന്നോട് മുട്ടാൻ വരുമ്പോ ദേവന്മാരുടെ ബുദ്ധിയൊന്നും പോരാ. നല്ല അസ്സൽ മലയാളി ബുദ്ധി തന്നെ വേണം. താൻ ഇടത്തേ കാൽ കുത്തി നിൽക്കുന്നതേ, ഇതുവരെ അളക്കാത്ത എന്റെ മണ്ണിലാ. താൻ ഒരു കാര്യം ചെയ്യ്. വലത്തേ കാൽ വെച്ച് അതും കൂടി അളന്ന് എടുത്തിട്ട് ഈ മലയാളികളെയും ഭരിച്ച് ഇവടെ തന്നെ കൂടിക്കോ. ഞാൻ പോണ്!"

അങ്ങനെ പറഞ്ഞു കൊണ്ട് മഹാബലി തമ്പുരാൻ കേരളത്തിൽ നിന്നും യാത്രയായി. അപ്രതീക്ഷിതമായി മലയാളികൾ ഒക്കെ വാമനന്റെ തലയിലുമായി. എത്ര നന്നായി ഭരിച്ചിട്ടും നാട്ടുകാരും പത്രക്കാരും കൂടി വാമനനെ വിമർശിച്ച് വിമർശിച്ച് ഒരു വഴിയ്ക്കാക്കി. പോരാത്തതിന് തൊട്ടതിനും പിടിച്ചതിനും എല്ലാം സമരവും. മലയാളികളെ കൊണ്ട് പൊറുതി മുട്ടിയ വാമനൻ ഒടുവിൽ ഒരു വലിയ പ്രളയം സൃഷ്ടിച്ച് കേരളത്തെ കടലിനടിയിലാക്കിയ ശേഷം സ്ഥലം വിട്ടു.

കഥയുടെ ബാക്കി ഇങ്ങനെയാണ്:-

പരശുരാമൻ മഴുവെറിഞ്ഞു കേരളം വീണ്ടെടുത്തു.
മലയാളികളുടെ ഇടയിൽ നിന്നും ബുദ്ധിപൂർവം രക്ഷപ്പെട്ട മഹാബലി, തമിഴ്നാട്, ഒറീസ, ആന്ധ്രാപ്രദേശ് വഴി ബംഗാളിൽ എത്തി ഒരു കല്യാണം ഒക്കെ കഴിച്ച് അവിടെ തന്നെ കൂടി.
മാവേലിയുടെ പിൻതലമുറക്കാരായ ബംഗാളികൾ കേരളത്തിലേക്ക് ഒഴുകിയെത്തി. അഥവാ, രക്തം രക്തത്തെ തിരിച്ചറിഞ്ഞു!
ഗൾഫുകാർ പൂത്ത കാശുകാർ ആണെന്ന് ശുക്രാചാര്യരെ പോലെ നാട്ടുകാർ എല്ലാവരും കരുതി തുടങ്ങി.
വാമനനും മാവേലിയും ബുദ്ധിപൂർവം രക്ഷപ്പെട്ടെങ്കിലും, വളച്ചൊടിച്ച കഥകൾ വിശ്വസിച്ച് മലയാളികൾ ഇപ്പോഴും ഓണം ആഘോഷിക്കുന്നു.

ആഘോഷങ്ങൾ തുടരട്ടെ. എല്ലാ മലയാളികൾക്കും ഓണാശംസകൾ.


Friday, 1 July 2016

പിണ്ണാക്കും ദൈവങ്ങളും തമ്മിൽ...

വൃന്ദാവനത്തിലൂടെ രാധയോടൊപ്പം പാട്ടും കളിയുമായി നടക്കുന്നതിനിടയിലാണ് ആ ഒച്ച കേട്ടത്. "ണേം... ണേം ... ണേം..." ചുറ്റും വല്ലാത്ത മുഴക്കം.  വല്ല രാക്ഷസന്മാരും ആണോ എന്നാലോചിച്ച്  കൃഷ്ണൻ ഒരു നിമിഷം ശ്രദ്ധാലുവായി. പിന്നെയും ചില ശബ്ദങ്ങൾ അടുത്ത് വരുന്നു. എവിടെ നിന്നോ, മുഖത്തേക്ക് പ്രകാശം പതിക്കുന്നുണ്ട്. ചൂട് കൂടി വരുന്നു. തനിക്ക് എന്താണ് സംഭവിക്കുന്നത്? രാധയേയും പിടിച്ച് കൃഷ്ണൻ കാളിന്ദിയുടെ കരയിലൂടെ ഓടി. കാൽ വഴുതിയതും വെള്ളത്തിലേക്ക് വീണതും രാധ കൈവിട്ടു പോയതും എല്ലാം പെട്ടന്നായിരുന്നു...
രാധേ... ധേ... ധേ... ഗുരുവായൂരപ്പൻ ഞെട്ടിയുണർന്നു!

നിർമാല്യം കഴിഞ്ഞ് മേൽശാന്തി വാകച്ചാർത്ത് തുടങ്ങിയിരിക്കുന്നു. നട തുറന്നതിന്റെ ശബ്ദ കോലാഹലമായിരുന്നു ഇത്ര നേരം കേട്ടത്. മനോഹരമായ ഒരു സ്വപ്നം പകുതിയിൽ അവസാനിച്ചതിന്റെ നിരാശയോടെ അദ്ദേഹം വേഗം സിസ്റ്റം ഓണ്‍ ചെയ്തു. പരാതിയും പരിവേദനവും നന്ദിയും പ്രകടിപ്പിക്കാൻ വരിയിൽ നിൽക്കുന്ന ആയിരങ്ങളെ നോക്കി ഗുരുവായൂരപ്പൻ കർമനിരതനായി. റിക്വസ്റ്റുകൾ ഇടതടവില്ലാതെ വന്നുകൊണ്ടേയിരുന്നു.


"ഗുരുവായൂരപ്പാ, എന്റെ മോൻ പത്താം ക്ലാസ് പാസാകണേ!" എന്ന മോഡലിൽ  ഉള്ള അപേക്ഷയൊക്കെ ഈയിടെ റിജക്റ്റ് ചെയ്യുകയാണ് പതിവ്. തന്നെ മൈൻഡ് ചെയ്യാതെ തലതെറിച്ചു നടക്കുന്ന പിള്ളേരെ തോൽപ്പിക്കാൻ നോക്കിയിട്ട് പോലും ആ അബ്ദുറബ്ബ് സമ്മതിക്കുന്നില്ല. അപ്പഴാണ് പാസാകാൻ ഒരു റിക്വസ്റ്റ്! പുതിയ മന്ത്രി വന്ന സ്ഥിതിക്ക് ഇനി ചെലപ്പോ ആഗ്രഹങ്ങൾ ഒക്കെ നടക്കുമായിരിക്കും! സിസ്റ്റം ഓൺ ആയപ്പോഴേക്കും ആവശ്യങ്ങളുടെയും സഹായ അഭ്യർത്ഥനകളുടെയും പ്രവാഹമായിരുന്നു. കല്യാണം, പാലുകാച്ചൽ, പാലുകാച്ചൽ, കല്യാണം, കടം, രോഗം, പരീക്ഷ, ജോലി, ഐശ്വര്യം, സമാധാനം, ഐഫോണ്‍, ഇലക്ഷൻ റിസൾട്ട്, ലൈക്‌, കമന്റ് തുടങ്ങി വൈവിധ്യമാർന്ന ആവശ്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് ഗുരുവായൂരപ്പൻ സിസ്റ്റത്തിൽ സേവ് ചെയ്തു. എന്തിനേറെ, ആത്മസാക്ഷാത്കാരം, മോക്ഷം തുടങ്ങിയ ഘടാഘടിയൻ റിക്വസ്റ്റുകൾ വരെ ധാരാളമായി കിട്ടി.

ഓരോന്നിനും നേരെ ആവശ്യക്കാരന്റെ പേര്, അഡ്രെസ്സ്, ഭണ്ടാരത്തിൽ നിക്ഷേപിച്ച തുക, വഴിപാടുകളുടെ എണ്ണം, വലിപ്പം ഒക്കെ രേഖപ്പെടുത്തി. അതുപോലെ, തുലാഭാരം നടത്തുമ്പോൾ തട്ടുകൾ ലെവലാണോ എന്നും ഇടക്കിടക്ക് ചെക്ക്‌ ചെയ്തു. ഉഷഃപൂജക്ക് നടയടച്ചപ്പോഴേക്കും ഗുരുവായൂരപ്പന്റെ തല പെരുത്തു. അമ്പലത്തിലെ ഡ്യൂട്ടി മാത്രമാണെങ്കിൽ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. ഇതിപ്പോ അങ്ങനെയാണോ? അട്ടപ്പാടി മുതൽ അമേരിക്ക വരെയുള്ള സ്ഥലങ്ങളിൽ നിന്നും വിളിയോട് വിളിയല്ലേ. നേരമില്ലാത്ത നേരത്ത് വിളിച്ചവരുടെ അടുത്ത് ഒന്ന് ഓടിയെത്തിയാലോ? പലപ്പോഴും ഒരു കാര്യവും ഉണ്ടാവില്ല. പലരും വെറുതെ ഇരിക്കുമ്പോ ഇങ്ങനെ വിളിച്ചു കൊണ്ടേയിരിക്കും ഗുരുവായൂരപ്പാ ഗുരുവായൂരപ്പാന്ന്. സ്വയം കൂട്ടിയാൽ കൂടാത്ത എന്തെങ്കിലും കാര്യം സാധിക്കാൻ അപ്രോച്ച് ചെയ്യേണ്ട ഒരു സംഭവമാണ് ദൈവം എന്ന് ഇവരൊക്കെ ഇനി എന്ന് പഠിക്കുമോ ആവോ?!

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഗുരുവായൂരപ്പനോട് സിമ്പതി തോന്നേണ്ട കാര്യം ഒന്നും ഇല്ല കേട്ടോ. അതിന്റെ കാരണം അറിയണമെങ്കിൽ മറ്റ് ചിലരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കണം.

ലോകത്ത് ഏറ്റവും കൂടുതൽ ജോലി ഭാരം ഉള്ളത് ശ്രീ.യേശുവിനാണ്. കാരണം, ലോകത്ത് ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള ബ്ലോഗ്ഗർ, സോറി, ദൈവം അദ്ദേഹമാണ്. മാത്രമല്ല, ഇക്കണ്ട ക്രിസ്ത്യാനികൾക്കെല്ലാം ആകപ്പാടെ ആശ്രയിക്കാൻ അദ്ദേഹം മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ പിതാവും പരിശുദ്ധാത്മാവും ഒന്നും ഈ വക അൽകുൽത്ത് കാര്യങ്ങളിൽ ഇടപെടാറില്ല. ഒക്കെ യേശുവിന്റെ ഷോൾഡറിൽ  ആണ്. എന്തൊക്കെ ശ്രദ്ധിക്കണം പാവത്തിന്. "കർത്താവേ, അമ്മായി അമ്മക്ക് എന്റെ ഫിഷ്‌ മോളി ഇഷ്ടമാകണേ" എന്ന മരുമകളുടെ പ്രാർത്ഥന മുതൽ "ആറ്റം ബോംബ്‌ നന്നായി പൊട്ടണേ" എന്ന അമേരിക്കൻ പ്രസിടന്റിന്റെ പ്രാർത്ഥന വരെ കേൾക്കണം. പുണ്യാളന്മാരുടെയും പുണ്യാളത്തിമാരുടെയും റെക്കമന്റേഷനും കൊണ്ട് വരുന്നവർക്ക് പ്രത്യേക പരിഗണന കൊടുക്കണം. അതും പോരാഞ്ഞിട്ട്, കൂടുതൽ മെഴുകുതിരി കത്തിക്കുന്നവർക്ക് കൂടുതൽ റിസൾട്ട് കൊടുക്കണം, ധ്യാനത്തിന് പോകുന്നവർക്ക് രോഗശാന്തി കൊടുക്കണം, കാര്യം സാധിച്ചിട്ട് നേർച്ച തരാത്തവർക്ക് നല്ല മുട്ടൻ പണി കൊടുക്കണം അങ്ങനെയങ്ങനെ നൂറായിരം കാര്യങ്ങൾ.

ഇതിനൊക്കെ പുറമേ വേണം ലോകത്തുള്ള എല്ലാ കുരിശിലും പോയി തൂങ്ങിക്കിടന്ന് സാന്നിധ്യം അറിയിക്കാൻ. കാരണം, വിശ്വാസികളായ പാവം കുഞ്ഞാടുകളെ പേടിപ്പിക്കാൻ ഓരോരോ അലവലാതി പ്രേതങ്ങൾ എപ്പഴാ കേറി വരാന്നു പറയാൻ പറ്റില്ലല്ലോ. ഓണ്‍ ദ സ്പോട്ടിൽ കുരിശ് പൊക്കി കാണിക്കുമ്പോ പ്രേതം ഓടിപ്പോയില്ലെങ്കിൽ അതിന്റെ നാണക്കേട്‌  യേശുവിനാണ്. "രണ്ടായിരത്തി ചില്വാനം കൊല്ലം മുമ്പ് വരെ എന്ത് സുഖമായിരുന്നു" എന്ന് പുള്ളി ഇടയ്ക്കിടെ ആത്മഗതം ചെയ്യാറുണ്ടത്രേ, പാവം!

ഏതാണ്ട് ഇതേ പ്രശ്നങ്ങൾ തന്നെയാണ് ശ്രീ. അള്ളാഹുവിനും. ഫോളോവേഴ്സിന്റെ എണ്ണം അൽപം കുറവാണ് എന്ന് മാത്രം. ബാക്കിയൊക്കെ ഓൾമോസ്റ്റ്‌ സെയിം. യേശുവിന് ആഴ്ചയിൽ ഒരിക്കൽ പള്ളിയിൽ പോകുന്നവരുടെ ഡാറ്റാ എന്ട്രിയാണ് പ്രധാന പ്രശ്നമെങ്കിൽ, അള്ളാഹുവിന് ദിവസവും അഞ്ച് നേരം നിസ്കരിക്കുന്നവരുടെ ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യണം എന്നതാണ് ഒരു ചെറിയ വ്യത്യാസം. ബട്ട്‌, കേരളം വളരുന്തോറും അദ്ദേഹത്തിന് ജോലി ഭാരം കൂടി വരികയാണ് കേട്ടോ. നിലവിളക്ക് കത്തിക്കുന്നവരുടെ  ലിസ്റ്റ്, സൂര്യനമസ്കാരം ചെയ്യുന്നവരുടെ ലിസ്റ്റ്, കുറി തൊടുന്നവരുടെ ലിസ്റ്റ് തുടങ്ങിയവ ഉണ്ടാക്കി ഓവർടൈം ഡ്യൂട്ടി ചെയ്താണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇതൊക്കെ ചെയ്യുന്നവരെ നരകത്തിൽ ഇട്ട് പൊരിച്ചില്ലെങ്കിൽ അതിന്റെ നാണക്കേട്‌ സോഷ്യൽ മീഡിയയിൽ മതം വിളമ്പുന്നവർക്കാണ്.

നിലവിളക്ക് കത്തിച്ച ശ്രീ. എ.പി.ജെ അബ്ദുൾ കലാമിന്റെ അക്കോമഡേഷൻ സ്വർഗത്തിൽ വേണോ നരകത്തിൽ വേണോ എന്നാലോചിച്ച് എത്ര രാത്രികളിൽ തല പെരുത്തിരിക്കുന്നു. സിറിയയിലും ഇറാഖിലും ഒക്കെ സ്ഥിതി ഇതിനേക്കാൾ കോമ്പ്ലിക്കേറ്റ് ആണ്. ആത്മാർഥതയോടെയുള്ള ദൈവവിളി കേട്ട് ചെന്ന് നോക്കുമ്പോ കാണാം, കൊല്ലുന്നവനും ചാവുന്നവനും കൂടി ദൈവത്തെ വിളിക്കുന്നത്?! ക്യാ കരേഗാ? ഈ പൊല്ലാപ്പുകൾക്കിടയിൽ  കൂട്ടുകാരനായ യേശുവിനെ പോലെ കല്ലിലും മരത്തിലും ഒന്നും പോയി ചോരയൊലിപ്പിച്ച് നില്ക്കേണ്ട എന്ന ഒരു അഡ്വാന്റേജ് മാത്രമാണ് ഒരു ആശ്വാസം. എങ്കിലും ഹിന്ദു ദൈവങ്ങളെ കാണുമ്പോൾ അസൂയ തോന്നിപ്പോകും!

സെക്രട്ടേറിയറ്റിൽ  സർക്കാർ ജോലി കിട്ടിയ പോലെ ജീവിതം ആസ്വദിക്കുന്ന ഹിന്ദു ദൈവങ്ങൾ ആണ് ഏറ്റവും ഭാഗ്യം ചെയ്ത ദൈവങ്ങൾ! ലക്സിന്റെ പരസ്യത്തിൽ കാണുന്ന പോലെ, ദിവസവും പാലും വെള്ളത്തിൽ കുളി. മലബാർ ഗോൾഡിന്റെ പരസ്യത്തിലെ പോലെ പളപളാ മിന്നുന്ന ആഭരണങ്ങൾ. നെയ്യ്, പഴം, അവില്, മലര്, പായസം തുടങ്ങി വിഭവ സമൃദ്ധമായ ഭക്ഷണം. എണ്ണത്തിൽ വളരെ കുറവുള്ള ഹിന്ദുക്കളുടെ പ്രോബ്ലംസ് സോൾവ്‌ ചെയ്യാൻ മുപ്പത്തി മുക്കോടി ദൈവങ്ങളും! അതാണ്‌ നേരത്തെ പറഞ്ഞത് സിമ്പതി തോന്നേണ്ട കാര്യം ഇല്ലാന്ന്.

ഏതെങ്കിലും ഭക്തൻ "എന്റെ ഗുരുവായൂരപ്പാ" എന്ന് വിളിച്ചാൽ ഗുരുവായൂരപ്പൻ മാത്രം അറ്റൻഡ് ചെയ്‌താൽ മതി. ബാക്കിയുള്ളവരൊക്കെ ഫ്രീ. അല്ലെങ്കിലും ഗുരുവായൂരപ്പാ എന്ന് വിളിക്കുമ്പോൾ ശ്രീപദ്മനാഭൻ തല കടത്തുന്നത് ശരിയാണോ? ഓരോ ഫയലും അതാത് ഡിപ്പാർട്ട്മെന്റ് വേണം അറ്റൻഡ് ചെയ്യാൻ. സർക്കാർ കാര്യം മുറ പോലെ എന്നാണല്ലോ?

പിന്നെയും ഉണ്ട് ഗുണങ്ങൾ. മക്കയിലും വത്തിക്കാനിലും ലക്ഷങ്ങൾ തടിച്ചു കൂടുന്ന അവസരത്തിൽ പ്രാർഥനയുടെ തള്ളിക്കയറ്റം കൊണ്ട് ശ്രീ. യേശുവിന്റെയും ശ്രീ. അല്ലാഹുവിന്റെയും ഒക്കെ സിസ്റ്റം ഹാങ്ങ്‌ ആവാൻ സാധ്യതയുണ്ട്. പക്ഷേ, ഗുരുവായൂരോ ശബരിമലയിലോ തിരുപ്പതിയിലോ ഒന്നും സിസ്റ്റം ഹാങ്ങ്‌ ആവുന്ന പ്രശ്നമേയില്ല. എന്താ കാരണം? അച്ചായന്മാരും കാക്കമാരും ഒക്കെ നിരന്ന് നിന്ന് പ്രാർത്ഥിക്കുമ്പോൾ ബുദ്ധിമാന്മാരായ ഹിന്ദുക്കൾ ക്യൂവിൽ നിന്നാണ് പ്രാർത്ഥിക്കുന്നത്. അപ്പൊ ഓരോരുത്തരുടെയും പ്രാർത്ഥന ശ്രദ്ധയോടെ അറ്റൻഡ് ചെയ്യാനും പറ്റും സിസ്റ്റം ഹാങ്ങ്‌ ആവുകയും ഇല്ല! പിന്നെ, ഹിന്ദുക്കൾ തോന്നുമ്പോ അമ്പലത്തിൽ പോവും എന്നല്ലാതെ ദിവസവും ആഴ്ചയിലും ഒക്കെ പോയി ബുദ്ധിമുട്ടിക്കുകയൊന്നും ഇല്ല. ചുരുക്കി പറഞ്ഞാ, ഭക്തന്മാർ ഹാപ്പി ദൈവങ്ങൾ ഡബിൾ ഹാപ്പി!

പറയാനാണെങ്കിൽ അങ്ങനെയങ്ങനെ കുറേ കാര്യങ്ങൾ ഉണ്ട്. ഇക്കണ്ട വിശുദ്ധ പുസ്തകങ്ങൾ മുഴുവൻ വിചാരിച്ചിട്ടും ദൈവങ്ങളുടെ കാര്യം വിവരിച്ചു തീർക്കാൻ പറ്റുന്നില്ല. അപ്പൊ പിന്നെ ഈ 'കൊച്ചു' ഗോവിന്ദൻ എങ്ങനെ പറഞ്ഞു തീർക്കാനാണ്? അതുകൊണ്ട് ഡിങ്കനെ പോലുള്ള ന്യൂജെൻ ദൈവങ്ങളുടെ പ്രോപ്പർട്ടീസ് വിവരിക്കാൻ മുതിരുന്നില്ല. "പ്രപഞ്ചസൃഷ്ടിക്ക് മുമ്പ് ഡിങ്കൻ ആ ചുവന്ന ജെട്ടി തുന്നുകയായിരുന്നു" (വിശുദ്ധ ബാലമംഗളം 22:55) എന്നു മാത്രം തത്കാലം മനസിലാക്കുക.

ചുരുക്കി പറഞ്ഞാൽ നാനാവിധത്തിലുള്ള ദൈവങ്ങളുടെ ഒരു സൂപ്പർ മാർക്കറ്റ്‌ തന്നെയാണ് നമ്മുടെ ഈ ഭൂമി. ഓരോ ദൈവങ്ങളെയും പ്രീതിപ്പെടുത്താൻ ഉള്ള രീതികളും വെവ്വേറെ. ചത്തതിനു ശേഷം ദൈവങ്ങൾ ആത്മാക്കളെ കൈകാര്യം ചെയ്യുന്നത് പോലും പല തരത്തിലാണ്. എന്നാ പിന്നെ, ഏറ്റവും ചുരുങ്ങിയ ചെലവിൽ മികച്ച ഓഫർ തരുന്ന ദൈവത്തെ അങ്ങ് തെരഞ്ഞെടുത്താ പോരെ? ങേ ഹേ! ജനിച്ച മതത്തിൽ തുടരാനും അതിനെ ന്യായീകരിച്ച് കാലം കഴിച്ചു കൂട്ടാനുമാണ് കുട്ടിക്കാലം മുതൽക്കേ സമൂഹം നമ്മളെ പഠിപ്പിച്ചു വെച്ചിരിക്കുന്നത്. അതായത്, സൂപ്പർ മാർക്കറ്റിൽ കയറുന്നതൊക്കെ കൊള്ളാം. വാങ്ങേണ്ട സാധനം എന്താണെന്ന് നീ ജനിക്കുന്നതിനു മുന്നേ ഞങ്ങൾ തീരുമാനിച്ചു വെച്ചിട്ടുണ്ടെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്ന അവസ്ഥ! എന്നാപ്പിന്നെ, കടയിൽ കയറാതിരുന്നാൽ പോരേ? അതും സമ്മതിക്കില്ല! ഇനീപ്പോ ഈ വ്യവസ്ഥിതിയൊക്കെ മാറ്റാൻ ശ്രമിച്ച് വെറുതെ കലിപ്പാകുന്നതിലും നല്ലത് ഇങ്ങനെയങ്ങു പോകുന്നതല്ലേ ല്ലേ ല്ലേ?!


തല്കാലം ഇവിടെ നിർത്തുന്നു. ഇത്രയും സമയം ചെലവഴിച്ചത് ദൈവങ്ങൾക്ക് വേണ്ടിയാണല്ലോ എന്ന് ആലോചിക്കുമ്പോ ഒരു ആശ്വാസം. ഹിന്ദു ദൈവങ്ങളെ സെക്രട്ടേറിയറ്റിലെ അഴിമതിക്കാരോട് ഉപമിച്ചു എന്ന് വ്യാഖാനിച്ച്‌ ഏതെങ്കിലും ഹിന്ദുവും, മറ്റ് ദൈവങ്ങളെ അവഹേളിച്ചു എന്ന് പറഞ്ഞ് മറ്റ് മതക്കാരും ദൈവങ്ങളെ മൊത്തത്തിൽ അപമാനിച്ചു എന്ന് പറഞ്ഞ് ദൈവങ്ങളും പണി തന്നില്ലെങ്കിൽ വീണ്ടും കാണാം. അതുവരെ എല്ലാവരെയും അതാത് ഡിപ്പാർട്ട്മെന്റിലെ ദൈവങ്ങൾ കാത്ത് രക്ഷിക്കട്ടെ.

എന്നാലും ഒരു സംശയം ഇപ്പോഴും ബാക്കിയാണ്. ഈ തേങ്ങയിൽ വെള്ളം നിറയ്ക്കുന്നതും ഈന്തപ്പഴത്തിൽ കുരു നിറയ്ക്കുന്നതും കൊപ്രയെ പിണ്ണാക്ക് ആക്കി മാറ്റുന്നതും ഇതിൽ ഏത് ദൈവമാണോ ആവോ?!

Wednesday, 1 June 2016

ബോംബുണ്ടോ ബ്രോ ഒരു ചായയെടുക്കാൻ?

ഇത്, തീവ്രവാദത്തിന്റെ ചോര മണക്കുന്ന കഥയാണ്. ലോലമനസ്കർ ദയവായി മാറി നിൽക്കുക. ഈ കഥയിലെ സംഭാഷണങ്ങൾ എല്ലാം അറബിയിലാണെങ്കിലും, എനിക്കും നിങ്ങൾക്കും അറബി അറിയാത്തത് കൊണ്ട് മലയാളത്തിൽ തർജമിക്കുന്നു.

************

അൽ കിലാവിയും ആത്മസുഹൃത്ത് മിസാവനീയും ബസ്സ്റ്റോപ്പിൽ എത്തുമ്പോൾ സിറിയയിലെ വിശാലമായ മരുഭൂമിയിൽ ഇരുൾ പരക്കാൻ തുടങ്ങുകയായിരുന്നു. "സുഹൃത്തേ, ബസ് വരാൻ ഇനിയും സമയമുണ്ട്. അതിനു മുമ്പ്, ഓരോ ചായ കുടിച്ചാലോ?" ബസ്  സ്റ്റോപ്പിന് അടുത്തുള്ള കണാരേട്ടന്റെ ചായക്കടയിലേക്ക് നടക്കുമ്പോൾ മിസാവനി ചോദിച്ചു. "എന്നാപ്പിന്നെ ഓരോ പരിപ്പ് വടയും കൂടി ആയിക്കോട്ടെ". അൽ കിലാവി പ്രതിവചിച്ചു.

സിറിയയിലെ ഐഎസ് തീവ്രവാദ സംഘടനയിലെ രണ്ടു ചുണക്കുട്ടികളാണ് കിലുവും മിസുവും. ചോര കണ്ട് അറപ്പ് മാറിയവർ. പക്ഷേ, അമേരിക്കയുടെ ആക്രമണത്തിൽ ഐഎസിന്റെ ട്രഷറി തകർന്നപ്പോൾ സംഘടന പ്രതിസന്ധിയിലായി. അതോടെ ജീവനക്കാരുടെ ശമ്പളം കമ്പനി പകുതിയാക്കി വെട്ടിക്കുറച്ചു. അങ്ങനെയാണ് കിലുവും മിസുവും വേറെ തീവ്രവാദ സംഘടനയിൽ ജോലി അന്വേഷിച്ചു തുടങ്ങിയത്.

 കണാരേട്ടനോട്‌ രണ്ട് ചായ ഓഡർ ചെയ്യുന്നതിനിടയിൽ അൽ കിലാവി സംഭാഷണം തുടർന്നു. "ചോരേടേം ബോംബിന്റേം എടെക്കെടന്ന് ജോലി ചെയ്യാൻ ഇപ്പോകിട്ടുന്ന ശമ്പളം തന്നെ കുറവാ. അതിന്റെടേല് ഒള്ള ശമ്പളം പകുത്യാക്കാന്നു പറഞ്ഞാലോ?"
"പിന്നല്ല." മിസാവനിയും ഏറ്റു പിടിച്ചു. "സ്വന്തം ആവശ്യത്തിനു തന്നെ പണം തികയുന്നില്ല. അതിന്റെ കൂടെ നാലഞ്ച് അടിമപ്പെണ്ണുങ്ങളെയും കൂടി എങ്ങനെ നോക്കാനാ?"

"എന്താ കിലൂ, ജോലി മാറുന്നതിന്റെ ടെൻഷൻ വല്ലതും ഉണ്ടോ?" കണാരേട്ടൻ ചായയും കൊണ്ട് വന്നു.
"ഏയ്‌. ടെൻഷൻ ഒന്നും ഇല്ല. അൽഖ്വയിദയിൽ ജോലി ചെയ്യുക എന്നത് ഏത് തീവ്രവാദിയുടെയും സ്വപ്നം അല്ലേ കണാരേട്ടാ."
ലോകം ഭയക്കുന്ന ഭീകരവാദിയെ കിലു എന്ന് വിളിക്കാൻ സ്വാതന്ത്ര്യമുള്ള ചുരുക്കം ചിലരിൽ ഒരാളാണ് കണാരേട്ടൻ. ഇന്ത്യയുടെ തെക്ക് ഭാഗത്ത് എവിടെയോ ആണ് വീട്. വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽ എത്തിയ ആളാണ്‌. യുദ്ധം കാരണം സിറിയക്കാരൊക്കെ യൂറോപ്പിലേക്ക് പോയപ്പോ, ബിസിനസ്സിന്റെ സ്കോപ് മനസ്സിലാക്കി മൂപ്പർ സിറിയൻ മരുഭൂമിയിലെ ഐഎസ് തീവ്രവാദ കേന്ദ്രത്തിനടുത്ത് ഒരു ചായക്കട തുടങ്ങി. അവിടത്തെ ചായയും പരിപ്പ് വടയും തീവ്രവാദികളുടെ ഇടയിൽ പെട്ടന്ന് തന്നെ ഹിറ്റായി. ഇപ്പൊ, നിന്ന് തിരിയാൻ സമയമില്ല. ഇത് കൂടാതെ, യെമനിലും അഫ്ഗാനിലും ഇറാക്കിലും കണാരേട്ടന് കടകളുണ്ട്. അവിടുത്തെ തീവ്രവാദികളുമായി അങ്ങേർക്ക് അടുത്ത ബന്ധമാണ്. അങ്ങനെയാണ് അഫ്ഗാനിലെ അൽ ഖ്വയിദയിൽ കിലുവിനും മിസുവിനും കണാരേട്ടൻ ജോലി ശരിയാക്കിയത്. ഇതുപോലെ പലരും കണാരേട്ടന്റെ കാരുണ്യത്തിൽ രക്ഷപ്പെട്ടിട്ടുണ്ട്. വെറുതെയല്ല കേട്ടോ. ഓരോ റിക്രൂട്ട്മെന്റിനും അയ്യായിരം ഡോളർ ഫീസ്‌ കൊടുക്കണം. എന്നാലും അവരുടെ ഒക്കെ രഹസ്യ സന്ദേശങ്ങളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ വായിച്ച് കിലുവും മിസുവും അസൂയപ്പെട്ടിട്ടുണ്ട്. ദിവസേന ഇഷ്ടം പോലെ മനുഷ്യരെ കൊല്ലാൻ പറ്റുമത്രേ! കഴുത്തറുത്ത് കൊല്ലുമ്പോൾ ചീറ്റുന്ന പച്ചച്ചോരയുടെ ഗന്ധം അവർക്ക് വളരെ ഇഷ്ടമാണ്. അതുപോലെ പച്ചക്ക് ചുട്ടു കൊല്ലുമ്പോൾ ഉണ്ടാകുന്ന കരിഞ്ഞ മാംസത്തിന്റെ ഗന്ധവും...

"എവടെപ്പോയാലും പണി ചെയ്യാനൊള്ള മനസ്സ് ഇണ്ടായാ മതി. ആത്മവിശ്വാസാ ഏറ്റോം വലുത്." മുകളിലേക്ക് നോക്കി ഒന്ന് പ്രാർത്ഥിച്ച ശേഷം അങ്ങേര് തുടർന്നു. "പത്തറന്നൂറ് കൊല്ലം മുന്ന് ജോസപ്പേട്ടൻ അമേരിക്കക്ക് പോയപ്പോ എന്തുട്ടാ ഇണ്ടായേ കയ്യില്? ആത്മവിശ്വാസം മാത്രം. എന്നിട്ടെന്താ? കൊളംബസ് ചേട്ടൻ അമേരിക്കേല് ചെന്ന് എറങ്ങീപ്പൊ ചായ കൊടുത്ത് സ്വീകരിക്കാൻ ഭാഗ്യം ണ്ടായീലേ? അത് മനസ്സില് വെച്ചോ."
ചരിത്രം ഒന്നും അറിയില്ലെങ്കിലും കണാരേട്ടൻ പറഞ്ഞത് രണ്ടു പേരും ശ്രദ്ധയോടെ കേട്ടു. ദൂരെ നിന്നും പൊടിപറത്തി ബസ് വരുന്നത് കണ്ടപ്പോ അൽ കിലാവിയും മിസാഉലും എഴുന്നേറ്റു. കണാരേട്ടനും പുറത്തേക്ക് ഇറങ്ങി വന്നു. "ഡാ ബാബ്വേ, എന്തൊക്കിണ്ട് വിശേഷം?" ബാബു ആ ബസിന്റെ ഡ്രൈവർ ആണ്. ബാബൂന്റെ അനിയൻ ബിനോയ്‌ കണ്ടക്ടറും. രണ്ടു പേരും കണാരേട്ടന്റെ നാട്ടുകാർ തന്നെ. "എന്തുട്ട് വിശേഷം കണാരേട്ടാ? ഇപ്പൊ തന്നെ വീട്ടിലിക്ക് വിളിച്ച് വെച്ചൊള്ളൂ. നാട്ടില് ജീവിക്കാൻ പറ്റാത്ത അവസ്ഥ്യാ." രണ്ടു യൂഎസ് യുദ്ധവിമാനങ്ങൾ ദൂരേക്കൂടി പറന്നു പോയി. "എവടെ നോക്കിയാലും അഴിമതീം പീഢനോം വെലക്കയറ്റോം തന്നെ."
കണാരേട്ടന്റെ നാടിനെ കുറിച്ചോർത്ത് അൽ കിലാവിക്ക് സങ്കടം തോന്നി. "നിങ്ങടെ നാട് നന്നാവാൻ ഞാൻ പ്രാർഥിക്കാം".

"അതൊന്നും നന്നാവാൻ പോണില്ല" കണാരേട്ടൻ ആത്മഗതിച്ചു.
"ഞാൻ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ? ബാബു യെമൻ അതിർത്തി വരെ കൊണ്ട് വിടും. അവിടെ നമ്മടെ ചായക്കടയിൽ താമസിച്ച് നാളെ വൈകീട്ട് അഫ്ഗാൻ ഫ്ലൈറ്റിൽ പുറപ്പെടണം. കള്ള പാസ്പോർട്ടും വിസയും ഒക്കെ എന്റെ മോൻ സുമേഷ് റെഡിയാക്കിയിട്ടുണ്ട്. ആയുധങ്ങൾ ഒക്കെ പുതിയ സ്ഥലത്ത് ജോയിൻ ചെയ്യുമ്പോ കിട്ടും."
"കണാരേട്ടാ, കുറച്ചു ദിവസത്തേക്ക് എന്റെ ബോസ് ഇത് അറിയരുത്. യെമനിൽ പോയി രണ്ടു ബോംബ്‌ പൊട്ടിച്ചിട്ട് വരാം എന്ന് പറഞ്ഞാണ് ഇറങ്ങിയത്. കമ്പനി മാറിയതറിഞ്ഞാൽ ചെലപ്പോ ഇഷ്ടപ്പെടില്ല."
"അതൊക്കെ ഞാൻ വേണ്ട പോലെ ചെയ്തോളാം മക്കളേ. ഞാൻ എത്ര തവണ ഈ ഇടപാട് നടത്തിയിരിക്കുന്നു. എത്തിയ വിവരത്തിന് എനിക്കും ഇവിടെയുള്ള അടുത്ത കൂട്ടുകാർക്കും സന്ദേശം അയക്കണം."

യെമനിൽ പൊട്ടിക്കാനുള്ള ബോംബും തോക്കും ഒക്കെ അവർ കണാരേട്ടന് കൈമാറി. വഴിയിൽ അമേരിക്കൻ സേന വണ്ടി പരിശോധിച്ചാൽ തന്നെ ചമ്മിപ്പോകും. കാരണം കിലുവും മിസുവും ഇപ്പോൾ കാഴ്ചയിൽ സിറിയൻ അഭയാർഥികളാണ്. കണാരേട്ടനെ ആലിംഗനം ചെയ്ത് ഇരുവരും ബസിൽ കയറി. ബസ് പൊടി പറത്തി ദൂരെ ദൂരെ അപ്രത്യക്ഷമായി. രണ്ടു പേരെ സഹായിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കണാരേട്ടൻ ഡോളറിനെ ഇന്ത്യൻ രൂപയിലേക്ക് മാറ്റാൻ മനസ്സിൽ കണക്ക് കൂട്ടി 5000 x 2 x 66.83 = ...

*********************

നേരം പുലർന്നു. യെമൻ അതിർത്തിയിൽ വണ്ടി എത്തിയപ്പോൾ ബാബു രണ്ടു പേരെയും ഉണർത്തി. "ദാ, ആ ഗ്യാപ്പിലൂടെ നൂണ്ട് കടന്നോളൂ. ഈ ഭാഗത്ത് ചെക്കിങ്ങ് ഒന്നും ഇല്ല. ഒരു മുന്നൂറു മീറ്റർ നേരെ നടന്നാൽ 'കണാരൻസ് ടീഷോപ്' എന്ന ബോർഡ് കാണാം. അവിടെ ചെന്നിട്ട് "ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ" എന്ന് ചോദിക്കണം. അപ്പൊ അവർ "തീപ്പെട്ടിയുണ്ടോ സഖാവേ ഒരു ബീഡിയെടുക്കാൻ" എന്ന് പറയും. അപ്പൊ നിങ്ങൾ പറയണം "രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ" എന്ന്. അതാണ്‌ നമ്മുടെ കോഡ് ഭാഷ. 
ബാബുവിന് നന്ദി പറഞ്ഞ് കിലുവും മിസുവും ഇറങ്ങി നടന്നു. ചായക്കടയിൽ ആകെ രണ്ടോ മൂന്നോ പേരെ ഉണ്ടായിരുന്നുള്ളൂ. അവർ കടക്കാരനോട് ചോദിച്ചു. "കണാരേട്ടന്റെ മോൻ സുമേഷ് ആണോ?"
"അതെ"
"ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ"
"തീപ്പെട്ടിയുണ്ടോ സഖാവേ ഒരു ബീഡിയെടുക്കാൻ"
"രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ".
സുമേഷ് ചിരിച്ചു. "വരൂ. അകത്തേക്ക് ഇരിക്കാം".
അകത്ത് അവരെ കാത്ത് റഷ്യൻ പട്ടാളക്കാർ ഇരിക്കുന്ന കാര്യം ആ തീവ്രവാദികൾക്ക് അറിയുമായിരുന്നില്ല.

*********************

കഥയുടെ ബാക്കി പല ലോകഭാഷകളിലാണ്. എനിക്കും നിങ്ങൾക്കും അതൊന്നും അറിയാത്തത് കൊണ്ട് മലയാളത്തിൽ തർജമിക്കുന്നു.

"ഹലോ."
"ഹലോ മിസ്റ്റർ കണാരൻ. ഇത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആണ്."
"നമസ്കാരം സർ. എന്തൊക്കെയുണ്ട് വിശേഷം."
"നല്ല വിശേഷം മി. കണാരൻ. ഞാൻ താങ്കൾക്ക് നന്ദി പറയാൻ ആണ് വിളിച്ചത്. കിലുവും മിസുവും ഉൾപ്പടെ മുപ്പതാമത്തെ തീവ്രവാദിയെ ആണ് താങ്കൾ പിടിച്ചിരിക്കുന്നത്. അതും ഒരു നിരപരാധിയെ പോലും മുറിവേൽപ്പിക്കാതെ. താങ്കൾ ആളൊരു കിടിലൻ തന്നെ!"
"നന്ദി സർ. പിടിച്ചവൻമാരുടെ പേരിൽ കൂട്ടുകാർക്ക് നല്ല സന്ദേശങ്ങൾ അയക്കാൻ ടീമിനോട് പറയണം. ഒബാമ ലൈനിൽ ഉണ്ട്. ഞാൻ വിളിക്കാം സർ."

"ഹലോ."
"ഒബാമയാണ് കണാരാ. നമ്മളെയൊക്കെ മറന്നോ?!"
"എന്താ ബ്രോ അങ്ങനെ പറയുന്നത്? ഇവിടെ കുറച്ച് തിരക്കായിരുന്നു."
"ഞാൻ തമാശിച്ചതാടോ. അഫ്ഗാനിൽ നിന്ന് താങ്കൾ പിടിച്ചു തന്ന നാൽപ്പത്തേഴു ഭീകരവാദികൾക്ക് പകരം തനിക്ക് എന്താടോ വേണ്ടത്?"
"ഒന്നും വേണ്ടടോ. സിറിയയിലെ ചായക്കടക്ക് താഴെയുള്ള രഹസ്യ ഹൈവേയുടെ അറ്റകുറ്റപ്പണി ഒന്നു നടത്തി തരണം. പിന്നെ കടയുള്ള ഭാഗത്ത് ബോംബൊന്നും ഇട്ടേക്കല്ലേ!"
"ഹഹ. തന്റെയൊരു കാര്യം! ഒക്കെ ഞാൻ ഏറ്റു."
"ഒരു കോൾ വരുന്നുണ്ട് ഡ്യൂഡ്. ഞാൻ വിളിക്കാം."


"കെ. നരേയ്ൻ സ്പീകിംഗ് മോഡിജി"
"എല്ലാം ഓക്കെ അല്ലേ ബേഠാ"
"എവരിതിംഗ് ആൾറൈറ്റ് സർ."
"ഗുഡ്. ഞാൻ അഞ്ചാമതും യൂറോപ്പിലേക്ക് പോകുന്നു. ഒരു മാസം കഴിഞ്ഞിട്ടേ വരൂ. അതുവരെ ടേക്ക് കെയർ ബേഠാ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മെർകലിനെയൊ കാമറൂണിനെയോ വിളിച്ചാൽ മതി. ഞാൻ ആ ഭാഗത്ത് എവിടെയെങ്കിലും ഉണ്ടാകും."
"ജീ സാബ്. ജയ് ഹിന്ദ്‌."
"ജയ് ഹിന്ദ്‌." 

Wednesday, 4 May 2016

സീസണൽ ബോധോദയങ്ങൾ

ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ അവതരിപ്പിച്ച പ്രശസ്തമായ ആശയമാണ് സീസണൽ ഭക്തി. ശബരിമലക്ക് പോയി വന്ന് മാല അഴിച്ചു വെച്ചാൽ പിന്നെ യാതൊരു മടിയുമില്ലാതെ ഭൗതിക സുഖങ്ങളിലേക്കുള്ള മടക്കം. മാല ഇടുമ്പോൾ പ്യുവർ വെജ്. അല്ലാത്തപ്പോൾ കടിച്ചു പറിക്കാൻ ഇറച്ചിയോ മീനോ നിർബന്ധം. മാല ഇടുമ്പോൾ ദിവസവും ക്ഷേത്ര ദർശനം. അല്ലെങ്കിൽ വല്ലപ്പോഴും അമ്പലത്തിന്റെ ഭാഗത്ത് കൂടെ പോയാലായി. മാല ഇടുമ്പോഴും ഇടാത്തപ്പോഴും ജീവിതക്രമങ്ങളിൽ ഉണ്ടാകുന്ന വൈരുദ്ധ്യങ്ങളുടെ ലിസ്റ്റ് നിറയ്ക്കാൻ അധികമൊന്നും ബുദ്ധിമുട്ടേണ്ടി വരില്ല.  ഇങ്ങനെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നത് ഭഗവാനെ പറ്റിക്കലല്ലേ എന്ന ക്രൂരമായ ചോദ്യം ദിപ്പുറത്ത്. അതല്ലാതെ എക്കാലവും സ്വാമിയായി കഴിയുന്നത് പ്രാക്ടിക്കലാണോ എന്ന സിമ്പിൾ വാദം ദപ്പുറത്ത്. ക്യാ കരൂം?



നമ്മൾ സ്വയം പറ്റിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ് ലളിതമായ ഉത്തരം. ഇതിൽ നിന്നും ദൈവങ്ങളെ മാത്രം മാറ്റി നിർത്തേണ്ട കാര്യമില്ല. സീസണൽ ബോധോദയങ്ങളുടെ വക്താക്കളായി മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത് എന്നാണ് പറഞ്ഞു വരുന്നത്. ചില ഉദാഹരണങ്ങളിലേക്ക് വരാം.

2011 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് പാർവതി പുത്തനാറിന്റെ കൈവഴിയായ കനാലിലേക്ക് സ്കൂൾ വാൻ മറിഞ്ഞ് പിഞ്ചു കുഞ്ഞുങ്ങൾ മരിച്ച കാര്യം കേരളമൊട്ടാകെ വലിയ വാർത്തയായിരുന്നു. റോഡിനു സമാന്തരമായി, ഭിത്തിയോ കാൽവരികളോ ഇല്ലാത്ത കനാലും വാനിന്റെ അമിത വേഗതയുമാണ് അപകടത്തിന് കാരണമായത്. അന്ന് രാഷ്ട്രീയക്കാരും നമ്മളും ഒഴുക്കിയ മുതലക്കണ്ണീർ ബാഷ്പമായി മുകളിലെത്തി മഴയായി പല തവണ പെയ്തിറങ്ങി. മറ്റൊരു കാലവർഷം അടുത്തെത്തി നിൽക്കെ, സുരക്ഷയില്ലാത്ത ജലാശയങ്ങൾക്കരികിലൂടെ വേഗ നിയന്ത്രണം ഒന്നുമില്ലാതെ, കുതിച്ചു പായാൻ തയ്യാറായി നിൽക്കുന്ന വാനുകൾ കണ്ടെത്താൻ ആർക്കും പ്രയാസമുണ്ടാകില്ല. എവിടെപ്പോയി അന്ന് നുരഞ്ഞു പൊന്തിയ ആത്മരോഷം? ആ ദുരന്തസീസൺ കഴിഞ്ഞപ്പോൾ അതങ്ങ് പോയി. അത്ര തന്നെ.

2015 ഓഗസ്റ്റിൽ വൈപ്പിനിൽ നിന്നും കൊച്ചിയിലേക്ക് വന്ന പാസഞ്ചർ ബോട്ടിൽ മറ്റൊരു ബോട്ട് ഇടിച്ച് ഏതാനും ആളുകൾ മരിച്ചു. അന്നും നമ്മൾ പതിവ് പോലെ നടുക്കം രേഖപ്പെടുത്തുകയും ഇനി ഇതാവർത്തിക്കാൻ പാടില്ലെന്ന് അലമുറയിടുകയും ചെയ്തു. പിന്നെ, അടുത്ത അപകട സീസണിൽ വീണ്ടും പുറത്തെടുക്കാൻ വേണ്ടി നമ്മൾ ആ അലമുറയെ നാലാക്കി മടക്കി പോക്കറ്റിലിട്ടു. സ്രാങ്കുമാരുടെ ജാഗ്രതയും അനുഭവവും കൈമുതലാക്കി കൊച്ചിക്കായലിൽ ഇന്നും തേരാപാരാ ബോട്ടുകൾ ഒഴുകുന്നു. അല്ലാതെ അപകടത്തിൽ നിന്നും നാം പഠിച്ച് നടപ്പിലാക്കിയത് വട്ടപ്പൂജ്യം.

2012 ഓഗസ്റ്റിൽ കണ്ണൂരിലെ ചാലയിൽ LPG കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞ് വൻ തീപിടുത്തവും മരണങ്ങളും ഉണ്ടായി. പതിവ് പോലെ ഞെട്ടലിൽ അൽപം ദുഃഖം ചേർത്ത് നമ്മൾ മുഖപുസ്തകത്തിൽ വിളമ്പി. മേമ്പൊടിയായി ചില നിർദേശങ്ങളും വിതറി. അന്നത്തെ അപകട സാഹചര്യങ്ങളിൽ നിന്ന് നമ്മുടെ പാതകളോ ലോറികളോ എത്ര മാത്രം പരിഷ്കരിക്കപ്പെട്ടു? അത് അന്വേഷിക്കേണ്ടത് നമ്മുടെ ഡിപാർട്ട്‌മെന്റ് അല്ല. അത്ര തന്നെ.

ഉദാഹരണങ്ങൾക്ക് പഞ്ഞമില്ലാത്ത വിധം നമ്മുടെ നാട്ടിൽ വെടിക്കെട്ട് അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. പുറ്റിങ്ങൽ ക്ഷേത്രത്തിലെ അപകടത്തിന് ശേഷം ഈ രംഗത്തെ സുരക്ഷയെ കുറിച്ച് ഒട്ടേറെ മികച്ച ലേഖനങ്ങളും ചർച്ചകളും നടക്കുകയും ചെയ്തു. പക്ഷേ, അപകടങ്ങളുടെ ഒരു ശൃംഖല തന്നെ മുന്നിലുണ്ടായിട്ടും നമ്മുടെ നാട്ടിലെ ദേവാലയങ്ങൾ എന്ത് പഠിച്ചു എന്നൊരു ചോദ്യമുണ്ട്. വെടിക്കെട്ട് നടക്കുന്ന എത്ര ക്ഷേത്രങ്ങളിൽ ഫയർ എഞ്ചിൻ പോയിട്ട് ഒരു കുഞ്ഞു ഫയർ എക്സ്റ്റിന്ഗ്വിഷർ എങ്കിലും ഉണ്ട്? ഒരു ഫസ്റ്റ് എയ്ഡ് ബോക്സ്‌? എന്തിനേറെ? ദേവാലയങ്ങളിലെ ഉത്സവ കമ്മിറ്റി മീറ്റിങ്ങുകളിൽ, അപകടമുണ്ടായാൽ കൈക്കൊള്ളേണ്ട പ്രവർത്തനങ്ങളെ കുറിച്ച് (Contingency Planning) ചർച്ച നടന്നതായി എത്ര പേർക്കറിയാം?



പ്രകൃതിക്ഷോഭങ്ങൾ പോലെ,  തടയാൻ കഴിയാത്ത നിരവധി അപകട സാധ്യതകൾ ഉള്ളപ്പോൾ, തടയാൻ കഴിയുന്ന അപകടങ്ങൾ പരമാവധി കുറയ്ക്കുവാൻ നമ്മൾ ബോധപൂർവം ശ്രമിക്കുക തന്നെ വേണം. വർഷം തോറും ഫണ്ട് ലാപ്സാക്കി കളയുന്ന നിരവധി സ്വയംഭരണ സ്ഥാപനങ്ങൾ ഉള്ള നാടാണ് നമ്മുടെത്. ഓരോ പഞ്ചായത്തിലും അപകടം സംഭവിക്കാൻ ഇടയുള്ള സ്ഥലങ്ങളെ പറ്റിയോ സംഭവങ്ങളെ പറ്റിയോ ചർച്ച നടത്തുകയും അതൊഴിവാക്കാൻ ഉള്ള മുന്നൊരുക്കങ്ങളെ കുറിച്ച് ഒരു മാർഗരേഖ തയ്യാറാക്കുകയും ചെയ്യുന്നത് പലർക്കും ഒരു ആഡംബരമായി തോന്നാം. പക്ഷേ, നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ ജീവിതം ചെലവഴിക്കുന്ന സ്ഥലത്ത് സുരക്ഷയൊരുക്കുന്നതിനെ കുറിച്ച് തീർച്ചയായും ചിന്തിക്കേണ്ടതുണ്ട്. അത് ചെയ്യാതിരിക്കുന്നതാണ് ആഡംബരം. ഭാഗ്യം തുണയ്ക്കും എന്ന ആഡംബരവിശ്വാസം.

കാട്ടിലും റോട്ടിലും കടലിലും മലയിലും ഉണ്ടാകുന്ന ദുരന്തങ്ങൾ കേൾക്കുമ്പോൾ അത് ഒഴിവാക്കണം എന്ന ബോധോദയം ഓരോരുത്തരിലും ഉണ്ടാകുന്നുണ്ട്. ഇപ്പോഴത്തെ വരൾച്ചയുടെ കാഠിന്യമാണു് ബോധപ്പട്ടികയിൽ അവസാനത്തേത്. പക്ഷേ നിർഭാഗ്യവശാൽ അത്തരം ബോധങ്ങളുടെ ആയുസ്സ് കുറവാണെന്ന് മാത്രം. ഉറുമ്പ് ചത്താൽ തവള ചാവുന്നത് വരെയും തവള ചത്താൽ പാമ്പ്‌ ചാവുന്നത് വരെയും മാത്രം വാർത്തകൾ നിലനില്ക്കുന്ന നാട്ടിൽ സീസണൽ ബോധോദയങ്ങൾ ഒരു തെറ്റല്ല. പക്ഷേ, നമ്മുടെ സുരക്ഷ നമ്മുടെ നിയന്ത്രണത്തിൽ ഉള്ളതല്ല എന്ന് തിരിച്ചറിയുകയും അത് ഉറപ്പു വരുത്തേണ്ടവർ അത് ചെയ്യുന്നില്ല എന്ന് മനസിലാക്കുകയും ചെയ്തിട്ടും ഒരു സമൂഹം ഉറക്കം നടിക്കുന്നത് ആപൽക്കരമാണ്. സാമൂഹിക മാറ്റങ്ങൾക്ക് വേണ്ടി ഇറങ്ങിത്തിരിച്ച് അത് നേടിയെടുക്കുന്നത് വരെ നിലകൊണ്ട നിരവധി പേരെ വിസ്മരിച്ചു കൊണ്ടല്ല ഇത് പറയുന്നത്. ആവശ്യങ്ങൾക്ക് വേണ്ടി ജാഗ്രതയോടെ നിലകൊണ്ടിരുന്ന ഒരു സമൂഹത്തിൽ നിന്നും ഇപ്പോൾ നമ്മൾ എത്തിനിൽക്കുന്ന അകലം വല്ലപ്പോഴും ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും എന്ന് മാത്രം.