Sunday, 22 February 2015

ഐശ്വര്യാറായും ഞാനും! - 2

ഒന്നാം ഭാഗം ദേ ഇവിടെ. 

ഞാൻ ചപ്പാത്തി ചിക്കൻ കറിയിൽ മുക്കി ആസ്വദിച്ച് കഴിച്ചു.
മേമ: " കൊച്ചു ഗോവിന്ദൻ മിടുക്കനല്ലേ? ഞാൻ കണ്ണനോട് എപ്പോഴും പറയും കൊച്ചൂനെ കണ്ടു പഠിക്കാൻ!" (ശോ! എന്റെ ഒരു കാര്യം!)
പാപ്പൻ: " ഞാൻ ദിവസവും എത്ര പിള്ളേരെ കാണുന്നു. പക്ഷേ, കൊച്ചോവീടെ പോലെ ഒരു കുട്ടി ങേ.... ഹേ!" (ശോ! വീണ്ടും എന്റെ ഒരു കാര്യം!)

BSNL ആ മെസ്സേജ് വോഡഫോണ്‍-ന് കൈമാറി. രണ്ടു ടവറുകളിലെയും ചുവന്ന ബൾബുകൾ അപകടം മണത്ത പോലെ മിന്നി.

അച്ഛൻ: "അവന് വല്യച്ഛന്റെ അതേ സ്വഭാവമാണെന്നാ അമ്മായിമാർ പറയാറ്".
കരുണാകരൻ വല്യച്ഛൻ ചപ്പാത്തിയോടൊപ്പം ബാല്യകാലസുഹൃത്തിന്റെ സ്മരണകൾ കൂടി അയവിറക്കി.
ജൂനൂസ് മൂന്നും എന്നെ അസൂയയോടെ നോക്കി.

വോഡഫോണ്‍ എന്റെ ഫോണിന്റെ ലൊക്കേഷൻ പരതി.

അമ്മ: "  രേവതിക്ക് ക്ലോസ് ഫ്രണ്ട് എന്ന് പറയാൻ ഒരാൾ പോലും ഇല്ല. മോന് എത്ര കൂട്ടുകാരാ ഒള്ളത്. ഒക്കെ നല്ല സൽസ്വഭാവികളും!" (പരമ കാരുണികനായ ദൈവമേ, എന്റെ അമ്മയുടെ അറിവില്ലായ്മ പൊറുക്കണേ... ആമേൻ!)

ഇതൊക്കെ കേട്ട് ഞാൻ വിനയകുനയനായി കോഴിക്കാൽ കടിച്ചു വലിച്ചു.
ടിങ് ടിങ് .............   ടിങ് ടിങ് .............
അപ്പോഴാണ്‌ വല്യച്ഛന്റെ അടുത്തിരുന്ന എന്റെ ഫോണിലേക്ക് ആ മെസ്സേജ്!

ആൾ ഫോണ്‍ കയ്യിലെടുത്തു. "അനുക്കുട്ടാ സോജൻ!".
"എന്റെ ക്ലോസ് ഫ്രണ്ടാ!" ഞാൻ പറഞ്ഞു.
തന്റെ നിരീക്ഷണം കൃത്യമായതിന്റെ സന്തോഷത്തിൽ അമ്മ രേവതിയെ നോക്കി. വല്യച്ഛൻ വായന തുടങ്ങി. മറ്റുള്ളവർ മാന്യതയോടെ നിശബ്ദത പാലിച്ചു.

"രമ്യാ നമ്പീശന് വലുത്,
മീരാ ജാസ്മിന് ചെറുത്..."
കർത്താവീശോമിശിഹായേ... പാഞ്ഞടുക്കുന്ന തീവണ്ടിക്ക് മുന്നിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയാതെ കരയുന്ന കുട്ടിയെ പോലെ ഞാൻ! തുടരണോ വേണ്ടയോ എന്ന രീതിയിൽ വല്യച്ഛൻ! ഒടുവിൽ തുടർന്നു...
"ഐശ്വര്യാ റായിക്ക് വലത്തേതു വലുത്
ഇടത്തേത് ചെറുത്,
കരിഷ്മാ കപൂറിന് രണ്ടും ചെറുത്."

നിശബ്ദത!

കയ്യിലിരുന്ന കോഴിക്കാൽ ഒരു മൂർഖൻ പാമ്പായി മാറിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. എങ്കിൽ അതിനൊരു ഫ്രഞ്ച് കിസ്സ്‌ കൊടുത്ത്, ഞാൻ SMS ഇല്ലാത്ത ലോകത്തേക്ക് റ്റാറ്റ പോയേനെ!

ഞാൻ നോക്കിയപ്പോൾ അമ്മ ചപ്പാത്തി നാലാക്കി എട്ടാക്കി പതിനാറാക്കി കീറിക്കൊണ്ടിരിക്കുന്നു. പാവം ചപ്പാത്തി!
ഫോണിലേക്ക് നോക്കി അന്തം വിട്ടിരിക്കുന്ന വല്യച്ഛൻ.
തല കുനിച്ച് പ്ലേറ്റിൽ പടം വരയ്ക്കുന്ന പാപ്പൻ.
അടുക്കളയിലേക്ക് സ്കൂട്ടായ മേമ!
താൻ ഈ നാട്ടുകാരനല്ല എന്ന ഭാവത്തിൽ നിർവികാരനായി അച്ഛൻ.

പിന്നെ ഭക്ഷണം കഴിയുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് (വിഴുങ്ങി എന്ന് പറയുന്നതാവും ശരി) ഞാൻ ഫോണ്‍ കയ്യിലെടുത്തു.

Remya Nambeeshanu valuth
Meera Jasminu cheruth
Aiswarya Rai-kk valathethu valuth
idatheth cheruth
Karishma Kapoorinu randum cheruth.

രമ്യാ നമ്പീശന് വലുത്,
മീരാ ജാസ്മിന് ചെറുത്...
ഐശ്വര്യാ റായിക്ക് വലത്തേതു വലുത്
ഇടത്തേത് ചെറുത്,
കരിഷ്മാ കപൂറിന് രണ്ടും ചെറുത്.

വല്യച്ഛന് തെറ്റിയിട്ടില്ല. എന്നാലും അദ്ദേഹം ഈ മംഗ്ലീഷ് ഇത്ര അനായാസം വായിച്ചതോർത്ത് ഞാൻ അത്ഭുതപ്പെട്ടു. 'നമ്മളേക്കാൾ മുമ്പ് എഞ്ചിനീയറിംഗ് ഒക്കെ പയറ്റി തെളിഞ്ഞതല്ലേ, അപ്പൊ ഇതൊക്കെ സാധിക്കും' എന്നോർത്ത് സമാധാനിച്ചു. പക്ഷേ എനിക്ക് ഒരു സംശയം. ഇപ്പൊ നിങ്ങൾക്ക് തോന്നുന്ന അതേ സംശയം. എന്നാലും ഐശ്വര്യാ റായിക്ക് മാത്രം എന്താ അങ്ങനെ?! താഴോട്ടു ഞെക്കിയപ്പോൾ മെസ്സേജ് തീർന്നിട്ടില്ല!
.
.
.
.
"Answer Me".

എന്നിട്ട് വേണം അത് വായിക്കുന്നവരുടെ മുന്നിലും നാണം കെടാൻ. നിനക്കുള്ളത് ഞാൻ നേരിട്ട് തരാമെടാ '#*&@ *$#'. ഇവനൊക്കെ മെസ്സേജ് ഫ്രീ കൊടുത്ത BSNL നെ ഞാൻ പ്രാകി.
.
.
.
.
"Thotto?"

തോറ്റോന്ന്! ഞാൻ തോറ്റ് തുന്നം പാടിപ്പാടി ഈ തിരോന്തോരത്ത്  അലഞ്ഞു നടക്കുകയാടാ പന്ന *&^% മോനേ!

.
.
.
.
"English Alphabet R!!!"

അതെ! ഇംഗ്ലീഷ് ആൽഫബെറ്റ് R ! പച്ചപ്പരമാർത്ഥം! Aiswarya യുടെ 'r' ചെറുത്. Rai യുടെ 'R' വലുത്. എല്ലാവരുടെയും ആറുകൾ അങ്ങനെ തന്നെ! അപ്പൊ അതായിരുന്നോ കാര്യം??!
സോജാ! നിന്നെ ഞാൻ സംശയിച്ചല്ലോടാ?! എന്നോട് ക്ഷമിയെടാ ക്ഷമി!!!

അങ്ങനെ ആ സംശയം തീർന്നു.

പക്ഷെ, വെറ്ററൻസിനെ വിളിച്ചു ചേർത്ത്, രമ്യയുടെ ആറ് മുന്നിലായതു കൊണ്ട് വലുതായി അമ്മേ, മീരയുടെ ആറ് ഉള്ളിലായത് കൊണ്ട് ചെറുതായി അച്ഛാ, കരിഷ്മയുടെയും കരീനയുടെയും ഒക്കെ രണ്ട്  ആറുകളും ചെറുതാണ് പാപ്പാ, നിങ്ങൾ ഉദ്ദേശിച്ച സാധനം അല്ല സോജൻ ഉദ്ദേശിച്ചത്" എന്ന് ഞാൻ എങ്ങനെ പറയും? അതുകൊണ്ട് പറഞ്ഞില്ല, ഇതുവരെയും!

Monday, 2 February 2015

അർദ്ധരാത്രിയിൽ ഭാവനയും ഞാനും കൂടി.... ഹോ! ഹോ!

ആദ്യ ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്കുക.
അവസാന ഭാഗം വായിക്കാൻ എവിടെയും ക്ലിക്കണ്ട. തുടർന്ന് വായിച്ചാൽ മതി!
"ഇങ്ക്വിലാബ് സിന്ദാബാദ്!"
"ഇങ്ക്വിലാബ് സിന്ദാബാദ്!"
അങ്ങനെ ആകെ മൊത്തം ടോട്ടൽ ആയി പറഞ്ഞാൽ സംഗതി കേറിയങ്ങ് ഉഷാറായി. മുസ്ലിം ലീഗ് വിദ്യാഭ്യാസം കയ്യടക്കി വച്ചിരിക്കുന്ന സമയത്ത് ഇങ്ങനെയൊരു അനാസ്ഥ ആരെങ്കിലും സഹിക്കുമോ? പടച്ചോനേ, അതും മലപ്പുറത്ത്‌ വച്ച്! പോരേ പൂരം! വഴിയിലൂടെ നടന്നു പോയവർ നടത്തമൊക്കെ മതിയാക്കി സമരക്കാരുടെ കൂടെ കൂടി. വണ്ടിയോടിച്ചു പോയവർ ഓട്ടം ഒക്കെ മതിയാക്കി പിന്നേം സമരക്കാരുടെ കൂടെ കൂടി. അധികൃതരുടെ അനാസ്ഥ മൂലം കുറേ പാവങ്ങൾ തങ്ങളുടെ നാട്ടിൽ വന്ന് വെള്ളവും വെളിച്ചവും ഇല്ലാതെ കഷ്ടപ്പെടുന്നത് ആർക്കെങ്കിലും സഹിക്കുമോ?പിന്നാലെ മറ്റു പാർട്ടിക്കാരും ലോക്കൽ ജനപ്രതിനിധികളും എത്തി.  എവിടുന്നോ കുറച്ച് പോലീസും എത്തി. ചുരുക്കി പറഞ്ഞാ ഒരു പത്തര ആയപ്പോഴേക്കും സ്ഥലം സംഘർഷഭരിതമായി. വൈകാതെ ആ സമരത്തിന്റെ കേന്ദ്രബിന്ദു തന്നെ ഞങ്ങൾ ആയിത്തീർന്നു. എല്ലാവരും കൂടി ഞങ്ങളെ റോഡിൽ നിരത്തിയിരുത്തി. എല്ലാവർക്കും യുവജനോത്സവത്തിന്റെ ഓരോ നോട്ടീസും തന്നു. എന്നിട്ട് മുന്നിൽ ഓരോ മെഴുകുതിരിയും കത്തിച്ചു വച്ച് പറഞ്ഞു. "തുടങ്ങിക്കോ കവിതയെഴുത്ത്!" കണ്ണുകളിൽ കൗതുകം നിറച്ച് ഞങ്ങൾ ഇരുന്നു. ഭയവും അനിശ്ചിതത്വവും നിറഞ്ഞ മുഖങ്ങളോടെ രക്ഷിതാക്കളും അധ്യാപകരും നിന്നു. ചുറ്റും പ്രതിഷേധം മുദ്രാവാക്യങ്ങളായി അലയടിച്ചു.
"ഇങ്ക്വിലാബ് സിന്ദാബാദ്!"
"ഇങ്ക്വിലാബ് സിന്ദാബാദ്!"

ഞാൻ പങ്കെടുത്ത ആദ്യത്തെ സമരം. റോഡ്‌ ഉപരോധം! അതും കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രതിഭാധനരായ വിദ്യാർത്ഥികളോടൊപ്പം. സംസ്ഥാന യുവജനോത്സവത്തിന്റെ സംഘാടകർക്കെതിരെ. ചുരുക്കി പറഞ്ഞാ സംസ്ഥാന സർക്കാരിനെതിരെ. പരിചയമില്ലാത്ത സ്ഥലം. പരിചയമില്ലാത്ത ആളുകൾ. അവരെല്ലാം ഉറക്കം കളഞ്ഞ് മുദ്രാവാക്യം വിളിക്കുന്നത് ഞങ്ങൾക്ക് വേണ്ടി. ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത് എത്ര ശരി. "ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങൾക്കായി എപ്പോഴും കാത്തു വക്കുന്നു." അന്ന് ഞാൻ മറ്റൊരു പാഠം കൂടി പഠിച്ചു. നീതി നിഷേധം നടക്കുന്നിടത്ത് അതിനെതിരായ ശബ്ദവും സ്വാഭാവികമായി ഉയർന്നു വരും. അവിടെ ഒരു സമരം സംഘടിപ്പിക്കാനോ വിജയിപ്പിക്കാനോ ഒരു ഇവെന്റ്റ് മാനെജ്മെന്റ് സ്ഥാപനത്തിന്റെയും സഹായം ആവശ്യമില്ല.

അന്ന് കേരളത്തിലെ ആദ്യ സമ്പൂർണ വാർത്താ ചാനലായ ഇന്ത്യാ വിഷന് ഏതാനും മാസങ്ങൾ മാത്രമാണ് പ്രായം. മറ്റ് വാർത്താ ചാനലുകളുടെ ജനനത്തെ കുറിച്ച് അവയുടെ അച്ഛനമ്മമാർ ഐ മീൻ മുതലാളിമാർ ഡിസ്കഷൻ തുടങ്ങിയിട്ട് പോലുമില്ല. പത്രങ്ങൾ എല്ലാം അഞ്ചാറു കിലോമീറ്റർ അകലെ മുഖ്യ വേദിയിലും. അതുകൊണ്ട് ആ സംഭവത്തിന്‌ മീഡിയ കവറേജ് കിട്ടിയില്ല. പക്ഷേ മാധ്യമ വെട്ടുകിളികളുടെ ശല്യമില്ലാതെ സമാധാനമായി സമരം ചെയ്യാൻ പറ്റി. ഇന്നാണെങ്കിൽ പതിനെട്ട് ചാനലുകളും കൂടി പതിനാലു പിള്ളേരെ ഭാഗം വച്ച് ഇന്റർവ്യൂ നടത്തി കൊന്നേനെ!

മിനിറ്റുകൾക്കകം സൈറണ്‍ മുഴക്കിക്കൊണ്ട് ഒന്നു രണ്ടു പോലീസ് ജീപ്പും ബീക്കണ്‍ ലൈറ്റ് തെളിച്ചു രണ്ടു കാറുകളും വന്നു നിന്നു. സമരക്കാർ കാറുകളെ വളഞ്ഞു. പോലീസ് സമരക്കാരെ നിയന്ത്രിക്കാൻ പാടുപെട്ടു. ഞങ്ങൾ പ്രതീകാത്മക കവിതയെഴുത്തൊക്കെ നിർത്തി സുരേഷ് ഗോപിയുടെ സിനിമ കാണുന്നത് പോലെ വായും പൊളിച്ചു നിന്നു! സംസ്ഥാന സ്കൂൾ യുവജനോത്സവം വലിയ സംഭവമാണെന്ന് പത്രത്തിൽ വായിച്ചിട്ടുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ. ഇത്ര സംഭവ ബഹുലമാണെന്ന് നോം സ്വപ്നേപി നിരീച്ചില്യ! കാറിൽ നിന്ന് ദാ ഇറങ്ങി വരുന്നു വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ്‌ ബഷീർ. കൂടെ മലപ്പുറം ജില്ലാ കലക്ടർ. പിന്നെ ഖദറിട്ടതും ഇടാത്തതും ആയ ചിലരും. ആനന്ദലബ്ധിക്കിനിയെന്തു വേണം?! കുമ്പിട്ടും ക്യൂ നിന്നും മടുത്തിട്ടും പലപ്പോഴും സാധാരണക്കാർക്ക് അപ്രാപ്യരായ മന്ത്രിയും കലക്ടറുമൊക്കെ ഇതാ ഞങ്ങളെ അന്വേഷിച്ച് ഇങ്ങോട്ട് വന്നിരിക്കുന്നു. അദ്ധ്യാപകരുമായും രക്ഷിതാക്കളുമായും  സമരക്കാരുമായും നടുറോഡിൽ നിന്ന് ചർച്ച നടത്തുന്നു. ക്ഷമ ചോദിക്കുന്നു. ഫോണ്‍ വിളിക്കുന്നു. ഞങ്ങളെ സംബന്ധിച്ച എല്ലാ പ്രശ്നങ്ങൾക്കും നിന്ന നിൽപിൽ പരിഹാരം ഉണ്ടാക്കുന്നു. ഒരു ജനപ്രതിനിധിയുടെ നയതന്ത്രം അന്നാദ്യമായി ഞാൻ നേരിൽ കണ്ടു. മത്സരം ഭംഗിയായി നടത്തി, ഓരോ കുട്ടിയേയും സുരക്ഷിതരായി വീട്ടിലെത്തിച്ചിട്ടേ തനിക്കിനി മറ്റെന്തും ഉള്ളൂ എന്ന് വരെ അദ്ദേഹം പറഞ്ഞു കളഞ്ഞു. അങ്ങനെ സമരക്കാരും ഹാപ്പി. മന്ത്രിയും ഹാപ്പി. പിള്ളേരും ഹാപ്പി. പിന്നെയെല്ലാം ചടപടെ ചടപടെ എന്നായിരുന്നു. ഒരു ലൈൻ ബസ്‌ ഞങ്ങൾക്കായി ചാർടർ ചെയ്തു വരുത്തി. ഞങ്ങളോടൊപ്പം മന്ത്രിയും കളക്ടറും ഒക്കെ ബസിൽ കയറി യാത്രയായി. ഇന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു. ഏതെങ്കിലും ഒരു മന്ത്രി ജില്ലാ കലക്ടറോടൊപ്പം രാത്രി പതിനൊന്നു മണിക്ക് ഒരു ചാർട്ടേഡ് ലൈൻ ബസ്സിൽ യാത്ര ചെയ്തിട്ടുണ്ടാകുമോ? അതും സാധാരണക്കാരുടെ കൂടെ?

ഈ വി.ഐ.പി പരിഗണന എന്നത് അനുഭവിച്ചു തന്നെ അറിയണം കേട്ടോ. ബസ്സിൽ നിന്നിറങ്ങി പോലിസ് സംരക്ഷണത്തിൽ നേരെ യുവജനോത്സവത്തിന്റെ  ഭക്ഷണശാലയിലേക്ക്. ടോക്കണ്‍ ഉള്ളവർക്ക് മാത്രം വരി നിന്ന് കയറാവുന്ന സംവിധാനമാണ് എല്ലാ ഭക്ഷണ ശാലയിലും നടപ്പാക്കുന്നത്. പക്ഷേ, അന്ന് ഞങ്ങളുടെ വരവും പ്രതീക്ഷിച്ച് ഭക്ഷണം ഒരുക്കി അധികൃതർ കാത്തു നിൽക്കുകയായിരുന്നു. ഇതാണ് മന്ത്രിയുമായും കലക്ടറുമായും ഒക്കെ ബന്ധം സ്ഥാപിച്ചാൽ ഉള്ള ഗുണം! ഞങ്ങളോടൊപ്പം ഊണ് കഴിക്കാനും മത്സരങ്ങൾക്ക് വേണ്ട ഒരുക്കങ്ങൾ നടത്താനും ശ്രീ. ഇ.ടി.മുഹമ്മദ്‌ ബഷീർ സന്മനസ്സ് കാണിച്ചു എന്ന് പ്രത്യേകം പറയട്ടെ. ഒടുവിൽ എല്ലാവരും കൂടി ഞങ്ങൾ കുട്ടികളെ കാറ്റും വെളിച്ചവും ഉള്ള ഒരു ക്ലാസ് മുറിയിൽ കൊണ്ട് പോയി ഇരുത്തി. രേഖകൾ പരിശോധിച്ചു. എഴുതാനുള്ള വെള്ളക്കടലാസ് തന്നു. ബോർഡിൽ വിഷയം എഴുതി.

"സർവം ന സഹതേ ധരാ"

ഞാൻ വാച്ചിൽ നോക്കി. സമയം അർദ്ധരാത്രി പന്ത്രണ്ട് മണി!
പ്രധാനവേദിയിൽ  നിന്നും മോഹിനിയാട്ട മത്സരത്തിന്റെ പക്കമേളം കേൾക്കാനുണ്ട്. ആ അസമയത്ത് ഉറക്കമൊഴിച്ച് മത്സരിക്കുന്നത് ഞങ്ങൾ മാത്രമല്ല എന്നെനിക്ക് മനസ്സിലായി. എന്നാലും കാണാതെ പഠിച്ച് അവതരിപ്പിക്കുന്ന മറ്റ് മത്സരയിനങ്ങൾ പോലെയാണോ ചിന്താശേഷിയുടെ ചിറകിലേറി ഭാവനയുടെ ചക്രവാളങ്ങൾ തേടുന്ന കവിതാ രചന?! ഞാൻ വീണ്ടും ബോർഡിലേക്ക് നോക്കി.

"സർവം ന സഹതേ ധരാ"   -   "ഭൂമിയോട് ചെയ്യുന്നതെല്ലാം ക്ഷമിച്ചു എന്ന് വരില്ല"

സുനാമി ദുരന്തം കഴിഞ്ഞ് അന്നേക്ക് 11 ദിവസം. ഇതിനേക്കാൾ കാലികപ്രസക്തമായ വിഷയം മറ്റെന്താണുള്ളത്. സർവംസഹയായ ഭൂമിക്ക് പോലും ചില നേരത്ത് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല എന്ന ഓർമ്മപ്പെടുത്തൽ.

കുറെയേറെ നടന്നതിന്റെ തളർച്ചയോ സമയം വൈകിയതിന്റെ ക്ഷീണമോ
ഒന്നും അല്ല, വല്ലാത്ത ഒരു ഊർജമാണ് എനിക്ക് അപ്പോൾ അനുഭവപ്പെട്ടത്. പുറത്ത് പ്രാർഥനയോടെ കാത്തു നിൽക്കുന്ന അമ്മയെയും അക്ഷര ലോകത്തേക്ക് കൈ പിടിച്ചു നടത്തിയ അധ്യാപകരെയും ഒക്കെ മനസ്സിൽ ധ്യാനിച്ച്‌ ഒരു കാച്ചങ്ങട് കാച്ചി! എല്ലാവരും സുനാമിയെ കൊന്നു കൊലവിളിക്കും എന്ന സാധ്യത മുന്നിൽ കണ്ട്, ആഗോളതാപനം, വനനശീകരണം തുടങ്ങിയ മനുഷ്യന്റെ ഉടായിപ്പ് പരിപാടികളെ നിശിതമായി വിമർശിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു എന്നത് മാത്രമാണ് ഞാൻ കഷ്ടപ്പെട്ട് ചെയ്ത ഒരേയൊരു കാര്യം. പിന്നെ, ഭൂമിയുടെ ക്ഷമയ്ക്കും ഒരതിരുണ്ട്. അത് കഴിഞ്ഞാൽ പ്രതികരണങ്ങൾ ഭയാനകമായിരിക്കും എന്നൊരു മുന്നറിയിപ്പും. അങ്ങനെ ഭാവനയുമായി ഞാൻ മൽപ്പിടുത്തം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അവൻ വന്നത്! ആര്? ജോസ് പ്രകാശിന്റെ കയ്യിൽ നിന്നും സീമയെ രക്ഷിക്കാൻ വന്ന ജയനെ പോലെ എന്റെ കയ്യിൽ നിന്നും ഭാവനയെ രക്ഷിക്കാൻ അവൻ വന്നു. ഉറക്കം!!! മന്ത്രിയുമായുള്ള സമരത്തിൽ ജയിച്ചെങ്കിലും ഉറക്കവുമായുള്ള ആ സംഘട്ടനത്തിൽ ഞാൻ തോറ്റു. ഉറക്കം എന്റെ ഭാവനയെ ബൈക്കിനു പിന്നിൽ ഇരുത്തി ദൂരേക്ക് കൊണ്ട് പോയത് ഞാൻ നിസ്സഹായനായി നോക്കി നിന്നു. സമയം ഒരു മണി. ഇനിയൊരു വരി എഴുതാൻ പോയിട്ട് ഉണർന്നിരിക്കാൻ പോലും വയ്യാത്ത വിധം ഞാൻ തളർന്നു. എഴുതാൻ രണ്ടു മണി വരെ സമയമുണ്ട്. സഹകവികൾ തകർത്ത് എഴുതുന്നുമുണ്ട്. പക്ഷേ ഭാവനയില്ലാത്ത ഒരു ലോകം എന്റെ കവി മനസ്സിന് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. അതുകൊണ്ട് സംഭവ ബഹുലമായ ആ ഉദ്യമത്തിന് തിരശീലയിട്ടു ഞാൻ എഴുന്നേറ്റു. കവിത ക്ലാസിലെ അധ്യാപകനെ ഏൽപ്പിച്ചു. എന്നിട്ട് ജീവിതത്തിന്റെ ആകസ്മികതകൾ ഓർത്ത് ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു...

 ശുഭം!

                                                                      *************************

"അതെന്ത് പരിപാടിയാ ആശാനേ? ഇത്രേം സംഭവ ബഹുലമായ ഒരു മത്സരം കഴിഞ്ഞിട്ട് റിസൾട്ട് പറയാതെ പോവാണോ?"

"അത് ന്യായമായ ചോദ്യം. എന്നാ പിന്നെ പറഞ്ഞേക്കാം."

                                                                      *************************

പിറ്റേന്ന് മത്സരഫലങ്ങൾ രേഖപ്പെടുത്തുന്ന വലിയ ബോർഡിൽ സംസ്കൃതം കവിതാ രചനയ്ക്ക് നേരെ ഇങ്ങനെ എഴുതപ്പെട്ടു.
ഒന്നാം സ്ഥാനം എ ഗ്രേഡ് - കൊച്ചു ഗോവിന്ദൻ.


ഇപ്പൊ ശരിക്കും ശുഭം!

Thursday, 15 January 2015

അർദ്ധരാത്രിയിൽ ഭാവനയും ഞാനും കൂടി.... ഹോ!


കോഴിക്കോടിന്റെ മണ്ണിൽ ഇന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിയുകയാണ്. കൃത്യം പത്തു വർഷം മുമ്പ് ഒരു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വച്ച് എനിക്കുണ്ടായ ഒരു അസാധാരണമായ അനുഭവമാണ് ഇത്.

                                                          ****************************

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ഘോഷയാത്ര കണ്ടിട്ടുണ്ടോ? കാണേണ്ട കാഴ്ചയാണ്. കുറെ വർഷങ്ങൾക്കിടയ്ക്ക് ഒരിക്കൽ, സ്വന്തം ജില്ലയിലേക്ക് വിരുന്നെത്തുന്ന കൗമാര കേരളത്തെ, ആ ജില്ലക്കാർ ഹൃദയപൂർവം സ്വീകരിക്കുന്ന കാഴ്ച. ഏഷ്യയിലെ ഏറ്റവും വലിയ കലാസംഗമത്തെ ഏറ്റവും മനോഹരമാക്കാൻ ഒരു നാട് മുഴുവൻ കൈ കോർക്കുന്ന നിമിഷങ്ങൾ...കലയും സാഹിത്യവും വർണങ്ങളും സ്വപ്നങ്ങളും നിറയുന്ന ഏഴു പകലിരവുകൾക്ക്, ആ ഘോഷയാത്രയോടെയാണ് തുടക്കമാവുന്നത്. പ്രധാനവേദിയിൽ നിന്നും കിലോമീറ്ററുകൾ ദൂരെയായിരിക്കും തുടക്കം. അവിടുന്ന് നിരനിരയായി കാഴ്ചകളുടെ ഒരു ഒഴുക്കാണ്... ആശംസകൾ അർപ്പിച്ചു കൊണ്ട് ആയിരക്കണക്കിന് സ്കൂൾ കുട്ടികൾ. അതുതന്നെ വിശേഷപ്പെട്ട കാഴ്ചയാണ്.  ഓരോ സ്കൂളുകളും ഒന്നിനൊന്നു മികച്ച രീതിയിലാണ് കുട്ടികളെ പങ്കെടുപ്പിക്കുന്നത്. വ്യത്യസ്തമായ വസ്ത്രങ്ങൾ, വർണക്കുടകൾ, തൊപ്പികൾ, പൂക്കൾ, ബലൂണുകൾ, ബാനറുകൾ, പ്ലക്കാഡുകൾ, റിബണുകൾ അങ്ങനെയങ്ങനെ വൈവിധ്യങ്ങളുടെ ഒരു നീണ്ട നിര. ഇതിനിടയിൽ വിവിധ കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, പ്ലോട്ടുകൾ തുടങ്ങി കണ്ണിമ ചിമ്മാതെ നോക്കാൻ, മനോഹരമായ കാഴ്ചകളുടെ, മണിക്കൂറുകൾ നീളുന്ന ഒരു പ്രവാഹമാണ് അത്.  എന്നിട്ടും ഇതൊന്നും ആസ്വദിക്കാൻ പറ്റുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങൾ! അതെന്താ? അതാണ്‌ കഥ.

2005 ൽ മലപ്പുറം ജില്ലയിലെ തിരൂരിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ഉദ്ഘാടനഘോഷയാത്ര നടക്കുകയാണ്. ഞങ്ങൾ, അതായത് ഞാനും അമ്മയും പിന്നെ എന്റെ മേൽനോട്ടത്തിനു തൃശൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ഒരു അധ്യാപകനും അതൊക്കെ ആസ്വദിച്ച് പ്രധാന വേദിയുടെ അരികിൽ അങ്ങനെ നിൽക്കുന്നു. സമയം ഏതാണ്ട് നാലരയായിക്കാണും. എന്റെ മത്സരം 7 മണിക്കാണ്. ഐറ്റം കവിത. ഈ ഐറ്റം ഡാൻസ് എന്ന് കേട്ടിട്ടുണ്ട്. എന്താ ഈ ഐറ്റം കവിത എന്ന് ചിന്തിക്കുന്നവർക്കായി ഞാൻ വിശദമാക്കട്ടെ. മത്സര ഇനം സംസ്കൃതം കവിതാ രചന. ശെടാ! ഇവൻ ഇതെപ്പോ കവിതയൊക്കെ എഴുതിത്തുടങ്ങി? അതും സംസ്കൃതത്തിൽ! അതറിയാൻ എന്റെ 'രണ്ടു മിനിറ്റിൽ എങ്ങനെ കവിതയെഴുതാം' എന്ന പോസ്റ്റ്‌ വായിച്ചാൽ മതി. അപ്പൊ പറഞ്ഞു വന്നത്, വണ്ടിയൊന്നും കിട്ടാനില്ല. എങ്ങനെ കിട്ടും? കിലോമീറ്ററുകളോളം നീളത്തിൽ റോഡ്‌ മൊത്തം കുട്ടികൾ കയ്യടക്കിയിരിക്കുകയല്ലേ. എന്നാലും ടെൻഷൻ ഇല്ല. ഒന്നാമത് ഏഴു മണി വരെ സമയം ഉണ്ട്. രണ്ടാമത് അഞ്ച് മണിക്ക് ഘോഷയാത്ര അവസാനിക്കും. മത്സരം നടക്കുന്ന വേദിയിലേക്ക് അഞ്ചാറു കിലോമീറ്റർ ദൂരമേയുള്ളൂ. ഒരു ഓട്ടോ പിടിച്ചാൽ അര മണിക്കൂർ കൊണ്ട് അങ്ങ് എത്താം.അങ്ങനെ അഞ്ച് മണിയായി. ഉദ്ഘാടന സമ്മേളനം തുടങ്ങി. മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള പ്രമുഖർ എത്തിയിട്ടുണ്ട്. പക്ഷേ, ഘോഷയാത്ര അവസാനിക്കുന്നില്ല! അതിങ്ങനെ വന്നു കൊണ്ടിരിക്കുകയാണ്. ആ വലിയ മൈതാനം ജനങ്ങളെക്കൊണ്ട് നിറഞ്ഞു തുടങ്ങി. വാഹന ഗതാഗതം പോയിട്ട് ഒരു വാഹനം പോലും റോട്ടിലൊന്നും ഇല്ല. "കുറച്ചു നടക്കാം. അപ്പോഴേക്കും ഇത് തീരുമായിരിക്കും" കൂടെയുള്ള ലത്തീഫ് മാഷിന്റെ നിർദേശം. അങ്ങനെ ഞങ്ങൾ നടപ്പ് തുടങ്ങി.

ഘോഷയാത്ര അറ്റം കാണാത്ത വിധം നീണ്ട് കിടക്കുന്നു. ആ തിരക്കിലൂടെ ഒരു കിലോമീറ്ററിൽ ഏറെ നടന്നു കാണും. സമയം അഞ്ചര കഴിഞ്ഞു. ഇപ്പൊ ചെറിയേ ഒരു ടെൻഷൻ ഉണ്ടോ എന്ന് ഒരു സംശയം. നടപ്പ് വേഗത്തിലാക്കി. പുതിയ പുതിയ കാഴ്ചകൾ വന്നു കൊണ്ടേയിരിക്കുന്നു.ഇപ്പൊ ആസ്വാദനം ഒന്നും ഇല്ല. മനുഷ്യനെ മെനക്കെടുത്തുന്ന ഈ പരിപാടി അവസാനിച്ചാൽ മതിയെന്നായി. എത്ര ദൂരം പിന്നിട്ടു എന്ന് തീർച്ചയില്ല. നാട്ടുകാരോട് വഴി ചോദിച്ചു ചോദിച്ചാണ് നടപ്പ്. അവസാനം ഘോഷയാത്രയുടെ വാൽ കടന്നു പോയപ്പോൾ ഒരു ആറരയായി. പിടിച്ചതിനേക്കാൾ വലുത് അളയിൽ എന്ന് പറഞ്ഞ പോലെയായി പിന്നത്തെ കഥ. അതാ ഒരായിരം വാഹനങ്ങൾ അണിനിരക്കുന്ന ഘടാഘടിയൻ ട്രാഫിക് ബ്ലോക്ക്‌. വണ്ടിയിൽ കയറി ബാക്കി ദൂരം പോകാം എന്നത് അതിമോഹമാണ് എന്ന് ചുരുക്കം. പക്ഷേ, പിന്മാറാൻ പറ്റില്ലല്ലോ. ഞാൻ കാരണം മത്സരം അഞ്ച് മിനിറ്റ് പോലും ലേറ്റ് ആകാൻ പാടില്ലെന്ന് എനിക്ക് നിർബന്ധം ഉണ്ട്. ഞാൻ ചെറുപ്പം മുതൽക്കേ ആദർശങ്ങൾ  മുറുകെ പിടിക്കുന്ന കൂട്ടത്തിലാണ്. ഹോ, തൊട്ടടുത്ത തൃശൂർ ജില്ലക്കാരന് വേണ്ടി തിരുവനന്തപുരത്ത് നിന്നും വന്ന കുട്ടി വെയിറ്റ് ചെയ്യുക എന്ന് വെച്ചാൽ! അണ്‍സഹിക്കബിൾ! അങ്ങനെ കവിതയെഴുതാൻ തലയിൽ ശേഖരിച്ച ഊർജം മുഴുവൻ കാലുകളിൽ ആവാഹിച്ചു കൊണ്ട് ഞാൻ നടന്നു. മലപ്പുറം മറ്റൊരു രാത്രിയെ കൂടി വരവേറ്റു. സമയം ഏഴര. അയാം ദ സോറി. എത്തിയിട്ടില്ല. ഇനി ഒരു കിലോമീറ്റർ കൂടി ഉണ്ട്. നമുക്ക് തോന്നുന്ന രീതിയിൽ വളച്ചൊടിക്കാൻ പാകത്തിനാണല്ലോ ദൈവം ഈ ആദർശങ്ങൾ ഒക്കെ സൃഷ്ടിച്ചിരിക്കുന്നത്. അത് കൊണ്ട്, വലിയ വലിയ ആൾക്കാർക്ക് വേണ്ടി മറ്റുള്ളവർ കാത്തിരിക്കുന്നത് അത്ര വലിയ കാര്യം ഒന്നും അല്ല എന്ന ആദർശം മുറുകെ പിടിച്ചു കൊണ്ട് ഞങ്ങൾ നടപ്പ് തുടർന്നു! കിതച്ചിട്ടാണോ തളർന്നിട്ടാണോ ടെൻഷൻ അടിച്ചിട്ടാണോ എന്നറിയില്ല അമ്മ, "ഹോ, അമ്മേ, ഹോവ് അയ്യോ" എന്നൊക്കെ പറയുന്നുണ്ട്. സാറും ഞാനും ശക്തിയായി ശ്വാസം എടുത്തു കൊണ്ട് ഹൊ! ഹു! ഹൊ! ഹു! എന്ന് മാത്രമേ പറയുന്നുള്ളൂ. രാവിലെ പതിനൊന്ന് മണിക്ക് ഭക്ഷണം കഴിച്ചതാണ്. നടപ്പിനിടയിൽ വാങ്ങിച്ചു കുടിച്ച കുപ്പി വെള്ളത്തിന്റെ പിൻബലത്തിലാണ് ഈ പ്രയാണം. ഒടുവിൽ ആ മുഹൂർത്തം സമാഗതമായി! നടന്ന് തളർന്ന് കുഴഞ്ഞ് അങ്ങനെ എട്ട് അഞ്ചിന് ഞങ്ങൾ മത്സരം നടക്കുന്ന സ്കൂളിൽ എത്തി. ഹാവൂ!

ഇരുട്ട്! നിശബ്ദത!
എന്ത് മനസ്സിലായി? ജന്മനാ കേഡിയായ എന്നെ കണ്ട് അവിടുത്തെ ആളുകളുടെ കണ്ണിൽ ഇരുട്ട് കയറി, തൊണ്ടയിലെ വെള്ളം വറ്റി എന്ന് വിചാരിച്ചോ? ഓ മൈ സില്ലി ഫാൻസ്‌!!! അങ്ങനെയൊക്കെ സംഭവിക്കേണ്ടതാണ്. പക്ഷേ, ഇരുട്ട് കയറിയത് എന്റെ കണ്ണിൽ തന്നെയാണ്. നിശബ്ദത! കൂരിരുട്ട്! അതായത്, മത്സരം നടക്കുന്ന സ്കൂളിലേക്ക് ഞങ്ങൾ പ്രവേശിക്കുമ്പോൾ അവിടെ മൊത്തം കൂരിരുട്ട്. ആരുടേയും ഒച്ചയും അനക്കവും ഒന്നും കേൾക്കാനില്ല. എന്താ കാരണം? എനിക്ക് സ്കൂൾ മാറിപ്പോയി എന്ന് നിങ്ങൾക്ക് തോന്നിയത് പോലെ ഞങ്ങൾക്കും തോന്നി. യുവജനോത്സവത്തിന്റെ മത്സരക്രമം നൽകിയിട്ടുള്ള നോട്ടീസിൽ വീണ്ടും നോക്കി. സ്കൂളിന്റെ പേരും, തിയതിയും ഒക്കെ ഓക്കെ. പിന്നെന്ത് പറ്റി? എന്ത് കുന്തമെങ്കിലും ആവട്ടെ. കിതപ്പ് മാറ്റാൻ അടുത്തുള്ള ഒരു മരത്തിന്റെ അരമതിലിൽ ഇരുന്നു. കുറച്ചു കഴിഞ്ഞ് കിതപ്പോക്കെ മാറിയപ്പോഴാണ്, കാര്യങ്ങളുടെ കിടപ്പൊക്കെ മനസ്സിലായത്. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചം വല്ലപ്പോഴും മതിലിനുള്ളിലേക്ക് കടന്നു വരുന്നുണ്ട്. സൂക്ഷിച്ചു നോക്കിയാൽ ചില മനുഷ്യരൂപങ്ങൾ കൂടി അടുത്തുണ്ടെന്നു മനസിലാകും. ക്രമേണ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. തിരുവനതപുരം മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിൽ നിന്നുള്ള കുട്ടികളും, അവരുടെ രക്ഷിതാക്കളും അധ്യാപകരും ആ പരിസരത്തുണ്ട്. അതിൽ ഉച്ചയ്ക്ക് എത്തിയവർ മുതൽ എനിക്ക് ശേഷം വന്നവർ വരെയുണ്ട്. പക്ഷേ, മത്സരം നടത്താനുള്ള ആളുകളോ, യുവജനോത്സവത്തിന്റെ ഒരു ബാനറോ, ഒരു മെഴുകുതിരി വെട്ടം പോലും സ്കൂളിൽ ഇല്ല. തിരക്കിനിടയിൽ, വേണ്ടപ്പെട്ടവർ ഇവിടെ മത്സരം ഉള്ള കാര്യം മറന്നു പോയി! ഒരു സംസ്ഥാന യുവജനോത്സവത്തിന്റെ ഫസ്റ്റ് ഇമ്പ്രെഷൻ! നല്ല ബെസ്റ്റ് ഇമ്പ്രെഷൻ!

പിന്നെ എന്ത് സംഭവിച്ചു? നമ്മളൊക്കെ ഒന്നുമില്ലെങ്കിലും മലയാളികളല്ലേ ഡ്യൂഡ്‌സ് ? വേറെ ആരെങ്കിലും പരിഹാരം ഉണ്ടാക്കും എന്ന് വിചാരിച്ച് എല്ലാവരും അങ്ങനെ തന്നെ ഇരുന്നു. ഇപ്പൊ ടെൻഷൻ ഒന്നും ഇല്ല കേട്ടോ. ഞാൻ എഴുതിയില്ലെങ്കിലും കുഴപ്പമില്ല. വേറെ ആരും എഴുതാതിരുന്നാ പോരെ? അല്ല പിന്നെ! ഊണൊക്കെ കഴിച്ച് വീടിന്റെ മുറ്റത്തിരുന്നു നാട്ടുവിശേഷങ്ങൾ പറയുന്ന പോലെ, ആ സ്കൂൾ മുറ്റത്തിരുന്നു നമ്മുടെ ലത്തീഫ് മാഷിനോട് സ്കൂൾ വിശേഷങ്ങളും നാട്ടു വിശേഷങ്ങളും ഒക്കെ പറഞ്ഞു. ഊണ് കഴിച്ചത് രാവിലെയാണ് എന്ന വ്യത്യാസം മാത്രം. സമയം ഒരു ഒമ്പതര ആയിക്കാണും.
ഞാൻ നോക്കുമ്പോ, ഗേറ്റിനു പുറത്ത് ഒരാൾക്കൂട്ടം. എന്ത് സംഭവിച്ചു കാണും? നമ്മളൊക്കെ ഒന്നുമില്ലെങ്കിലും വീണ്ടും മലയാളികളല്ലേ ഡ്യൂഡ്‌സ് ? ഒരാൾക്കൂട്ടം കണ്ടാൽ ഒരു കാര്യമില്ലെങ്കിലും ഒന്ന് എത്തി നോക്കണ്ടേ? അങ്ങനെ എത്തി നോക്കി എത്തി നോക്കി ആ ആൾക്കൂട്ടം അങ്ങ് വലുതായി. ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അതിനിടയിൽ നിന്നും ഒരു മുദ്രാ വാക്യം ഉയർന്നു.
" ഇങ്ക്വിലാബ് സിന്ദാബാദ്!"
അതേ, പെരുവഴിയിലായ കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രശ്നം പാർട്ടി (ഇടതു പക്ഷം) ഏറ്റെടുത്തിരിക്കുന്നു. മറ്റു നൂറു കണ്ഠങ്ങൾ അതേറ്റു വിളിച്ചു.
 " ഇങ്ക്വിലാബ് സിന്ദാബാദ്!"
സമയം രാത്രി പത്തു മണി. സ്ഥലം മലപ്പുറം ജില്ലയിലെ ഏതോ സ്ഥലം. ഐറ്റം കവിത. എപ്പോ?
മുദ്രാവാക്യം വിളി ഉച്ചസ്ഥായിയിൽ എത്തി.
" ഇങ്ക്വിലാബ് സിന്ദാബാദ്!"
" ഇങ്ക്വിലാബ് സിന്ദാബാദ്!"

(തുടരും...)

എല്ലാ അനുജന്മാർക്കും അനിയത്തിമാർക്കും വിജയാശംസകൾ...

അവസാന ഭാഗം ഇവിടെ.

Wednesday, 14 January 2015

ജയിക്കണോ തോല്ക്കണോ?


പെഷവാറിലെ സൈനിക സ്കൂൾ വീണ്ടും തുറന്നിരിക്കുന്നു. ചോരപ്പാടുകൾ പതിഞ്ഞ ചുവരുകളും, വെടിയുണ്ടകൾ തുളഞ്ഞ പഠനോപകരണങ്ങളും നവീകരിച്ച്, ഭീകരതയെ ഭയക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് അധ്യാപകരും വിദ്യാർഥികളും തിരിച്ചെത്തിയിരിക്കുന്നു. ലോകത്തെ നടുക്കുന്ന ഓരോ ഭീകരാക്രമണത്തിനു ശേഷവും ലോകം പഴയ നിലയിലേക്ക് അതിവേഗം തിരിച്ചു വരാറുണ്ട്. മുംബയിൽ ആയാലും ലണ്ടനിൽ ആയാലും അമേരിക്കയിൽ ആയാലും. പക്ഷേ, ഈ തിരിച്ചു വരവ് അതിനേക്കാൾ ഒക്കെ മഹത്തരവും ശ്രദ്ധേയവും ആണ്. കാരണം സ്വന്തം കൂട്ടുകാർ വെടിയേറ്റ്‌ ചോര ചിന്തി പിടഞ്ഞു വീഴുന്ന കാഴ്ചകൾ കണ്ട കൊച്ചു കുട്ടികളാണ് അതേ സ്കൂളിലേക്ക് വീണ്ടും എത്തിയിരിക്കുന്നത്. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നടക്കാൻ...


സ്വന്തം മക്കളെ പോലെ കരുതിയ വിദ്യാർഥികളുടെ ചോരയൊഴുകിയ ക്ലാസിലേക്ക് വീണ്ടും കടന്നു വരുന്ന അധ്യാപകർ...

മുപ്പത് സഹപാഠികളെ നഷ്ടപ്പെട്ടിട്ടും, വെടിയുണ്ടകൾ തറഞ്ഞ ഇരുകാലുകളുമായി അക്ഷരവെട്ടം തേടി  സ്കൂളിൽ എത്തിയ ഷാഹ് രുക്...

 തന്റെ കൂട്ടുകാരെ കൊന്നു തള്ളിയ ഭീകരരെ തോൽപ്പിക്കാൻ ഒരു സൈനികൻ ആവുമെന്ന് പ്രതിഞ്ഞ ചെയ്ത് മുഹമ്മദ്‌ സയിദ്...

പേടിച്ചരണ്ട മകനെ, ഭീകരതയ്ക്ക് എതിരെ പോരാടാൻ ധൈര്യം പകർന്ന്,  സ്കൂളിൽ തിരിച്ചെത്തിച്ച മൊഹമ്മദ്‌ സഹൂർ...

തന്റെ കുടുംബത്തോടൊപ്പം സ്കൂളിൽ എത്തി, കുട്ടികൾക്കും രക്ഷിതാക്കൾക്കും ധൈര്യം പകർന്ന പാക്കിസ്ഥാൻ സൈനിക മേധാവി റഹീൽ ഷരീഫ്...

മക്കളെ  സ്കൂളിൽ എത്തിച്ച് തിരിച്ചിറങ്ങുമ്പോൾ കണ്ണീരടക്കാൻ പാടുപെടുന്ന അമ്മമാർ...


പാക്കിസ്താന്റെ മാനവിക മുഖം വെളിപ്പെടുത്തിയ കാഴ്ചകളായിരുന്നു എങ്ങും.

കറാച്ചിയിലെ ഒരു വീട്ടമ്മ ഇന്സ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു. "അന്തരീക്ഷം നിശ്ചലമായത് പോലെ തോന്നുന്നു. കുഞ്ഞുങ്ങളെ സ്കൂളിൽ അയച്ച് ലക്ഷക്കണക്കിന്‌ അമ്മമാർ പ്രാർഥിച്ചു കൊണ്ടിരിക്കുന്നതിനാലാവാം..."

അമ്മമാരുടെ പ്രാർഥനയിൽ ഞാനും പങ്കു ചേരുന്നു. ശരീരത്തിനും മനസ്സിനും ഏറ്റ മുറിവുകൾ ഉണങ്ങാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. മതത്തിനും രാഷ്ട്രീയത്തിനും മുകളിൽ സ്നേഹവും മനുഷ്യത്വവും നിറയുന്ന ഒരു ഭാവിയിലേക്ക് നമുക്ക് ഒരുമിച്ച് യാത്ര തുടരാം. നൈമിഷികമായ ഭീതി പരത്താൻ മാത്രമേ ഭീകരർക്ക്‌ കഴിയൂ. മനുഷ്യന്റെ അപാരമായ ഇച്ഛാശക്തിയെ തോൽപ്പിക്കാൻ ഒരിക്കലും അവർക്ക് കഴിയില്ല. നിങ്ങൾ കാണിച്ച ധൈര്യവും ആത്മവിശ്വാസവും തന്നെ അതിനുള്ള തെളിവ്.

ഭീകരവാദത്തെ കുറിച്ചോ ലോകസമാധാനത്തെ കുറിച്ചോ ഉപന്യസിക്കാൻ ഞാൻ ആളല്ല. കുഞ്ഞുണ്ണി മാഷിന്റെ വരികൾ ഓർമ വരുന്നു.

"വലിയൊരു ലോകം മുഴുവൻ നന്നാവാൻ
ചെറിയൊരു സൂത്രം ചെവിയിലോതാം ഞാൻ
സ്വയം നന്നാവുക."

ആക്രമണത്തിൽ മരിച്ച സഹോദരന്റെ കബറിൽ പ്രാർഥിച്ച് , വെടിയുണ്ടയേറ്റ് തകർന്ന ഇടം കയ്യിൽ ബാൻഡേജ് ചുറ്റി, സഹപാഠികളെ  കൂട്ടക്കൊല നടത്തിയ സ്കൂളിലേക്ക് യാത്രയാവുന്ന അഹമദ് നവാസ്... നിസാരമായ പ്രശ്നങ്ങളിൽ പോലും മനസ്സ് തകരുന്ന ഒരു സമൂഹത്തിനു നേരെ നീ അദൃശ്യമായ ഒരു ഓർമ്മപ്പെടുത്തൽ നടത്തുന്നുണ്ട്. ജയിക്കണോ തോല്ക്കണോ എന്ന് തീരുമാനിക്കുന്നത് മറ്റാരുമല്ല. നമ്മൾ തന്നെയാണ്...


ലോകാ: സമസ്താ: സുഖിനോ ഭവന്തു.