Showing posts with label Memory. Show all posts
Showing posts with label Memory. Show all posts

Thursday, 16 April 2015

ആത്മഹത്യാ കുറിപ്പ്

"നമ്മക്ക് നമ്മടെ ഉസ്കൂള് വരെ ഒന്ന് പൂവാ?"ഏഴു വർഷങ്ങൾക്ക് മുമ്പ്, കുറച്ചു ആശ്വാസം തോന്നിയ ഒരു ദിവസം, രോഗശയ്യയിൽ കിടന്ന് എന്റെ ലക്ഷ്മി ആവശ്യപ്പെട്ടു. അന്ന് ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയായിരുന്നു. നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. മഞ്ഞണിഞ്ഞ പുലരിയിലെ മങ്ങിയ വെളിച്ചത്തിൽ ഞാൻ ലക്ഷ്മിയോടൊപ്പം നടന്നു. വാകപ്പൂക്കളും പേരറിയാത്ത മഞ്ഞപ്പൂക്കളും വഴി നീളെ വീണു കിടന്നിരുന്നു...

ഇത് എൻറെ ആത്മഹത്യാ കുറിപ്പാണ്. ഇത്രയും സമചിത്തതയോടെയും ശാന്തതയോടെയും ആത്മഹത്യ ചെയ്യാമെന്നും ആത്മഹത്യാ കുറിപ്പ് എഴുതാമെന്നും എനിക്ക് അറിയില്ലായിരുന്നു. അല്ലെങ്കിലും ആത്മഹത്യയെ എക്കാലവും എതിർത്തു പോന്നിരുന്ന ഒരാളായിരുന്നല്ലോ ഞാൻ. ആ ഞാനാണ് ഏതാനും നിമിഷങ്ങൾക്കകം മരണത്തെ പുൽകാൻ തയ്യാറെടുക്കുന്നത്. എവിടെയോ വായിച്ചിട്ടുണ്ട്, 'ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നമുക്കായി എപ്പോഴും കാത്തുവെക്കുന്നു' എന്ന്.
ജീവിതം എനിക്കായി കാത്തു വെച്ചത് ആത്മഹത്യയാണ്! ചിരി വരുന്നു. ഇപ്പോൾ ചിരിക്കുന്നത് ശരിയാണോ എന്നറിയില്ല. പക്ഷേ, ഇനി ശരിയിലും തെറ്റിലും ഒക്കെ എന്തിരിക്കുന്നു?

മരണത്തിനു മുമ്പുള്ള നിമിഷങ്ങൾ തിരിച്ചറിവിന്റെ കൂടി നിമിഷങ്ങൾ ആണ്. അല്ലെങ്കിൽ, നിത്യേന എന്നവണ്ണം ആത്മഹത്യാ വാർത്തകൾ കേട്ടിട്ടും ഉണ്ടാകാത്ത തിരിച്ചറിവ് ഇപ്പോൾ എനിക്ക് ഉണ്ടാവുമായിരുന്നില്ലല്ലോ. ജീവിതം നമുക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കാം, ഒരു പരിധി വരെയെങ്കിലും... ഇഷ്ടമുള്ള ജോലി ചെയ്യാം. ഇഷ്ടമുള്ള സ്ത്രീയെ വിവാഹം ചെയ്യാം. ഇഷ്ടമുള്ള രീതിയിൽ വീട് പണിയാം. അങ്ങനെയെന്തും... പക്ഷേ, ഇഷ്ടമുള്ള രീതിയിൽ മരിക്കാൻ ആർക്കും കഴിയില്ല. ഒരു രോഗം, ഒരു അപകടം, ഒരു നെഞ്ചു വേദന അല്ലെങ്കിൽ ഒരു വെള്ളക്കടുവ... മരണം 'കട്ട്‌' പറയുമ്പോൾ അഭിനയം നിർത്തി വേദിയിൽ നിന്നും മടങ്ങേണ്ട ഒരു നാടകശാലയല്ലേ ജീവിതം? 

നമ്മുടെ മരണത്തെ, നാടകത്തിലെ അപ്രതീക്ഷിത വഴിത്തിരിവായി കണക്കിലെടുത്ത് മറ്റുള്ളവർ നാടകം തുടർന്ന് കൊണ്ടേ ഇരിക്കുന്നു. ഒരിക്കലും അവസാനിക്കാത്ത ജീവിത മഹാനാടകം. സങ്കൽപ്പങ്ങൾക്കപ്പുറമുള്ള ക്ലൈമാക്സിലൂടെ ജീവിതനാടകത്തിനു തിരശീലയിടുന്ന മരണത്തെ, 'രംഗബോധമില്ലാത്ത കോമാളി' എന്ന് വിളിച്ചതാരാണ്? സ്വപ്‌നങ്ങൾ എല്ലാം പൂവണിഞ്ഞ്, മക്കളും പേരക്കുട്ടികളും അരികിലിരിക്കേ, നാമജപങ്ങളിൽ അലിഞ്ഞ് മരണത്തിൽ ലയിക്കുന്ന ആ പഴയ സ്വപ്നം താലോലിക്കുന്ന ഏതെങ്കിലും സ്വപ്നജീവിയായിരിക്കും. ഓ, ഞാൻ വിഷയത്തിൽ നിന്ന് മാറിപ്പോകുന്നു.

ഈ കുറിപ്പ് വായിക്കുന്ന ആർക്കെങ്കിലും സ്വന്തം മരണം എങ്ങനെ ആയിരിക്കും എന്ന് നിശ്ചയമുണ്ടോ? ഉണ്ടാവില്ല. കാരണം, അകാല മരണമാണെങ്കിൽ അതിൽ തീർച്ചയായും ഒരു ബാഹ്യഇടപെടൽ ഉണ്ടാകും. ഇനി സ്വാഭാവിക മരണമാണെങ്കിൽ തന്നെ എപ്പോ മരിക്കും, എവിടെ വച്ച് മരിക്കും എന്ന് വല്ല നിശ്ചയവും ഉണ്ടോ? ഇല്ല അല്ലേ? ആ തിരിച്ചറിവ് ഇപ്പോൾ മാത്രമാണ് എനിക്ക് ഉണ്ടായത്. സ്വന്തം മരണം എങ്ങനെ ആയിരിക്കും എന്ന് നിശ്ചയിക്കാനുള്ള അവകാശം ആത്മഹത്യ ചെയ്യുന്നവർക്ക് മാത്രം ഉള്ളതാണ്. ക്ഷമിക്കണം, എന്തൊക്കെയാണ് ഇവിടെ എഴുതിക്കൂട്ടുന്നത്? എന്തൊക്കെയോ... പക്ഷേ, ഒന്നറിയാം. ഞാൻ ഈ ഭൂമിയിൽ അവശേഷിപ്പിച്ചു പോകുന്ന അവസാന രേഖയാണിത്...

തൊടിയിലും പറമ്പിലും ഏറെ മരങ്ങൾ നട്ടിട്ടുണ്ടെങ്കിലും സ്കൂളിലേക്ക് ഉള്ള വഴിയുടെ ഇരുവശവും ഞങ്ങൾ നട്ട തണൽ മരങ്ങളായിരുന്നു ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടത്. ഞങ്ങളുടെ അധ്യാപക ജീവിതത്തോടൊപ്പം വളർന്ന മരങ്ങൾ. ഞങ്ങൾ വിരമിച്ചപ്പോൾ, മക്കളില്ലാത്ത ഞങ്ങൾക്ക് തണൽ വിരിച്ചത് ആ മരങ്ങളാണല്ലോ... ഒരു ആത്മഹത്യാ കുറിപ്പ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് ഈ വൃദ്ധന് നല്ല നിശ്ചയം പോരാ. മനസ്സിൽ തോന്നിയ കാര്യങ്ങൾ കുറിച്ച് വെക്കണം എന്ന് തോന്നി. ഇത് കണ്ടെത്തി വായിക്കുന്നവർ എന്നോട് പൊറുക്കുക. സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.

അന്ന്, സ്കൂളിനു മുന്നിലുള്ള ഞാവൽ മരത്തിന്റെ ചുവട്ടിൽ ഞങ്ങൾ ഇരുന്നു. പുലരിയിലെ ആദ്യ കിരണങ്ങൾ മഞ്ഞിനും മരങ്ങൾക്കും ഇടയിലൂടെ ഭൂമിയിലേക്ക് ഇറങ്ങി വരുന്ന കാഴ്ച കണ്ടപ്പോൾ ഏറെ മാസങ്ങൾക്ക് ശേഷം ഞാനെന്റെ ദുഃഖങ്ങൾ മറന്നു. അർബുദം അതിന്റെ അവസാനഘട്ടത്തിൽ ആയിരുന്നിട്ട് പോലും, ലക്ഷ്മി അന്ന് ഏറെ പ്രസന്നയായി കാണപ്പെട്ടു. ആ പ്രഭാതകിരണങ്ങളിൽ  ലക്ഷ്മിയുടെ മുഖം ഏറ്റം മനോഹരമായിരുന്നു. "ഒരു കാര്യം പറയാനാ ഇത്രടം വരെ വന്നത്. എനിക്ക് മരിക്കാൻ ഭയല്യ,ട്ടോ." ലക്ഷ്മി പറഞ്ഞു.  "മരിച്ചാലും ഞാൻ എങ്ങും പോവില്ല മാഷേ. ഈ ഞാവൽ മരത്തിൽ ഞാൻ ഇണ്ടാവും. എനിക്ക് എന്റെ ഉസ്കൂളും കുട്ടികളെയും എപ്പഴും കാണണം." ഞാൻ നിശബ്ദനായിരുന്നു. ലക്ഷ്മി തുടർന്നു "മാഷ്‌ വെഷമിക്കരുത്. സാധിക്കും ച്ചാ ഇവടെ വരെ വല്ലപ്പോഴും ഒന്ന് വരൂ." "ഉം" ഞാൻ മൂളിക്കേട്ടതേയുള്ളൂ. "പിന്നെ, മരുന്ന് മൊടങ്ങാണ്ട് കഴിക്കണം. പഞ്ചസാര കൊറച്ച്..." വിതുമ്പലിൽ ലക്ഷ്മിയുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. സഹധർമിണിയുടെ ആസന്നമരണത്തെ കുറിച്ച് ഞാൻ എന്താണ് പറയേണ്ടിയിരുന്നത്? അറിയില്ല...

ഒന്നും മിണ്ടാതെ കൈ കോർത്ത് ഏറെ നേരം ഞങ്ങൾ ഇരുന്നു.  വെയിലിനു ശക്തി കൂടിയപ്പോഴാണ് അവിടുന്ന് മടങ്ങിയത്. ആ വഴിയിലൂടെ ഞങ്ങൾ ഒരുമിച്ചുള്ള അവസാന യാത്രയായിരുന്നു അത്. ആ മരങ്ങൾ അന്നും ഞങ്ങൾക്ക് പതിവ് പോലെ തണൽ വിരിച്ചു. പിറ്റേ ഞായറാഴ്ച ലക്ഷ്മി മരിച്ചു.

ലക്ഷ്മിയുടെ മരണശേഷം ഒരു ദിവസം പോലും ഞാൻ ആ ഞാവൽ മരച്ചുവട്ടിൽ പോകാതെ ഇരുന്നിട്ടില്ല. കർക്കിടകത്തിലെ ഇരുളടഞ്ഞു മഴ തിമിർക്കുന്ന സായാഹ്നങ്ങളിൽ പോലും ഞാൻ എന്റെ ലക്ഷ്മിയുടെ അരികിലെത്തി. പല ദീർഘയാത്രകളും ഞാൻ ഒഴിവാക്കിയത്, അന്ന് തന്നെ തിരിച്ചെത്തിയില്ലെങ്കിൽ ലക്ഷ്മി എന്നെ കാത്തിരുന്ന് മുഷിയുമോ എന്ന് കരുതിയിട്ടാണ്. ഒരു വൃദ്ധന്റെ ഭ്രാന്തമായ പരികല്പനകളായി നിങ്ങൾക്ക് തോന്നിയേക്കാം... മറുപടിയില്ല...

ഈ താളിൽ അവിടവിടെയായി ചോരപ്പാടുകൾ പടർന്നത് ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത്. എന്റെ ഉള്ളം കൈ തനിയെ പൊട്ടി ചോര വന്നതാണ് കേട്ടോ. അമിത രക്തസമ്മർദം. ഇന്നലെയും ഇന്നും ഗുളിക കഴിച്ചില്ല. മന:പൂർവം  കഴിക്കാഞ്ഞതാണ്. മരിക്കാൻ തീരുമാനിച്ചവന് എന്ത് ഗുളിക? ഞാൻ വീണ്ടും വിഷയത്തിൽ നിന്ന് മാറിപ്പോയി അല്ലേ?
കടന്നു പോയ ഏഴു വർഷങ്ങൾ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് നേരത്തെ പറഞ്ഞ ആ ഭ്രാന്ത് തന്നെയാണ്. അതേ, ചില നേരങ്ങളിൽ ഭ്രാന്തും ജീവിക്കാൻ പ്രേരിപ്പിച്ചേക്കും.

പക്ഷേ, ഇന്ന് എന്റെ ഭ്രാന്ത് അവസാനിച്ചിരിക്കുന്നു. ഇനി എനിക്ക് മടങ്ങാം.

റോഡ്‌ വികസനത്തിന്റെ ഭാഗമായി എന്റെ അമ്പത്തിനാല് മക്കളെ വെട്ടിവീഴ്ത്തിയിരിക്കുന്നു. എന്റെ ലക്ഷ്മിയുടെ ആത്മാവുറങ്ങുന്ന ഞാവൽ മരം ഉൾപ്പടെ. ഞാനും ലക്ഷ്മിയും, വെള്ളവും സ്നേഹവും വാത്സല്യവും നൽകി വളർത്തിയ അമ്പത്തിനാല് തണൽ മരങ്ങൾ... വന്മരങ്ങൾ വെട്ടി വീഴ്ത്തി സൗധങ്ങൾ പണിത്, അതിന്റെ മട്ടുപ്പാവിൽ ഒരു മുളക് ചെടിയും നട്ട് പ്രകൃതി സ്നേഹം വിളമ്പുന്ന പ്രത്യയശാസ്ത്രം ഈ വൃദ്ധന് മനസ്സിലാവില്ല. ഏക്കറും സെന്റും ചുരുങ്ങി അഭിനവവാമനന്മാരെ പോലെ അടിക്കണക്കിൽ ഭൂമി അളക്കുന്ന നാട്ടിൽ എന്റെ സ്വപ്നങ്ങളിലെ മാമരങ്ങൾക്ക് പടർന്നു പന്തലിക്കാൻ എവിടെയാണ് ഇടം? അറിയില്ല...

വലിയ റോഡിലൂടെ അതിവേഗത്തിൽ പായുമ്പോൾ ആരെങ്കിലും ഓർക്കുമോ ഈ വൃദ്ധദമ്പതികളുടെ സ്വപ്നങ്ങളുടെ ശവപ്പറമ്പിലൂടെയാണ് നിങ്ങളുടെ യാത്രയെന്ന്? എനിക്കറിയാം, ഈ ചോദ്യത്തിന് തന്നെ പ്രസക്തിയില്ല.
കാരണം, മനുഷ്യവംശത്തിന്റെ അപാരമായ കുതിപ്പിനിടയിൽ ഞെരിഞ്ഞമർന്ന എത്രയെത്ര സ്വപ്‌നങ്ങൾ... അതിൽ ഏറ്റവും നിസാരമായവയുടെ കൂട്ടത്തിൽ ഇതും.

ആത്മസംഘർഷങ്ങളുടെ നെരിപ്പോട് കെട്ടടങ്ങിയിരിക്കുന്നു... നിർവികാരതയാണ്‌ തോന്നുന്നത്. ആരോടും പരാതിയില്ല. എന്റെ മരണം കൊണ്ട് ഞാൻ ബുദ്ധിമുട്ടിക്കുന്ന എല്ലാവരോടും മാപ്പ്.

ഇനി എന്റെ യാത്രയാണ്. കേട്ട് കേൾവി മാത്രമുള്ള മരണത്തിന്റെ ലോകത്തേക്ക്. ഭൂമിയിൽ വെച്ച് ഞാൻ ചെയ്ത നന്മ തിന്മകൾ ഇനിയുള്ള യാത്രയിൽ വഴി നിശ്ചയിക്കട്ടെ. ജീവിതത്തിന്റെ പരമമായ ലക്ഷ്യം കണ്ടെത്താനാവാതെ, ദൈവമേ, ഞാൻ ഭൂമിയിലെ യാത്ര ഇവിടെ അവസാനിപ്പിക്കുകയാണ്. എന്നോട് പൊറുക്കുക.
അവസാനമായി ഞാൻ ഒന്ന് പ്രാർഥിച്ചു കൊള്ളട്ടെ.

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.


Related Posts: മരണമെത്തുന്ന നേരത്ത് 

Sunday, 22 February 2015

ഐശ്വര്യാറായും ഞാനും! - 2

ഒന്നാം ഭാഗം ദേ ഇവിടെ. 

ഞാൻ ചപ്പാത്തി ചിക്കൻ കറിയിൽ മുക്കി ആസ്വദിച്ച് കഴിച്ചു.
മേമ: " കൊച്ചു ഗോവിന്ദൻ മിടുക്കനല്ലേ? ഞാൻ കണ്ണനോട് എപ്പോഴും പറയും കൊച്ചൂനെ കണ്ടു പഠിക്കാൻ!" (ശോ! എന്റെ ഒരു കാര്യം!)
പാപ്പൻ: " ഞാൻ ദിവസവും എത്ര പിള്ളേരെ കാണുന്നു. പക്ഷേ, കൊച്ചോവീടെ പോലെ ഒരു കുട്ടി ങേ.... ഹേ!" (ശോ! വീണ്ടും എന്റെ ഒരു കാര്യം!)

BSNL ആ മെസ്സേജ് വോഡഫോണ്‍-ന് കൈമാറി. രണ്ടു ടവറുകളിലെയും ചുവന്ന ബൾബുകൾ അപകടം മണത്ത പോലെ മിന്നി.

അച്ഛൻ: "അവന് വല്യച്ഛന്റെ അതേ സ്വഭാവമാണെന്നാ അമ്മായിമാർ പറയാറ്".
കരുണാകരൻ വല്യച്ഛൻ ചപ്പാത്തിയോടൊപ്പം ബാല്യകാലസുഹൃത്തിന്റെ സ്മരണകൾ കൂടി അയവിറക്കി.
ജൂനൂസ് മൂന്നും എന്നെ അസൂയയോടെ നോക്കി.

വോഡഫോണ്‍ എന്റെ ഫോണിന്റെ ലൊക്കേഷൻ പരതി.

അമ്മ: "  രേവതിക്ക് ക്ലോസ് ഫ്രണ്ട് എന്ന് പറയാൻ ഒരാൾ പോലും ഇല്ല. മോന് എത്ര കൂട്ടുകാരാ ഒള്ളത്. ഒക്കെ നല്ല സൽസ്വഭാവികളും!" (പരമ കാരുണികനായ ദൈവമേ, എന്റെ അമ്മയുടെ അറിവില്ലായ്മ പൊറുക്കണേ... ആമേൻ!)

ഇതൊക്കെ കേട്ട് ഞാൻ വിനയകുനയനായി കോഴിക്കാൽ കടിച്ചു വലിച്ചു.
ടിങ് ടിങ് .............   ടിങ് ടിങ് .............
അപ്പോഴാണ്‌ വല്യച്ഛന്റെ അടുത്തിരുന്ന എന്റെ ഫോണിലേക്ക് ആ മെസ്സേജ്!

ആൾ ഫോണ്‍ കയ്യിലെടുത്തു. "അനുക്കുട്ടാ സോജൻ!".
"എന്റെ ക്ലോസ് ഫ്രണ്ടാ!" ഞാൻ പറഞ്ഞു.
തന്റെ നിരീക്ഷണം കൃത്യമായതിന്റെ സന്തോഷത്തിൽ അമ്മ രേവതിയെ നോക്കി. വല്യച്ഛൻ വായന തുടങ്ങി. മറ്റുള്ളവർ മാന്യതയോടെ നിശബ്ദത പാലിച്ചു.

"രമ്യാ നമ്പീശന് വലുത്,
മീരാ ജാസ്മിന് ചെറുത്..."
കർത്താവീശോമിശിഹായേ... പാഞ്ഞടുക്കുന്ന തീവണ്ടിക്ക് മുന്നിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയാതെ കരയുന്ന കുട്ടിയെ പോലെ ഞാൻ! തുടരണോ വേണ്ടയോ എന്ന രീതിയിൽ വല്യച്ഛൻ! ഒടുവിൽ തുടർന്നു...
"ഐശ്വര്യാ റായിക്ക് വലത്തേതു വലുത്
ഇടത്തേത് ചെറുത്,
കരിഷ്മാ കപൂറിന് രണ്ടും ചെറുത്."

നിശബ്ദത!

കയ്യിലിരുന്ന കോഴിക്കാൽ ഒരു മൂർഖൻ പാമ്പായി മാറിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. എങ്കിൽ അതിനൊരു ഫ്രഞ്ച് കിസ്സ്‌ കൊടുത്ത്, ഞാൻ SMS ഇല്ലാത്ത ലോകത്തേക്ക് റ്റാറ്റ പോയേനെ!

ഞാൻ നോക്കിയപ്പോൾ അമ്മ ചപ്പാത്തി നാലാക്കി എട്ടാക്കി പതിനാറാക്കി കീറിക്കൊണ്ടിരിക്കുന്നു. പാവം ചപ്പാത്തി!
ഫോണിലേക്ക് നോക്കി അന്തം വിട്ടിരിക്കുന്ന വല്യച്ഛൻ.
തല കുനിച്ച് പ്ലേറ്റിൽ പടം വരയ്ക്കുന്ന പാപ്പൻ.
അടുക്കളയിലേക്ക് സ്കൂട്ടായ മേമ!
താൻ ഈ നാട്ടുകാരനല്ല എന്ന ഭാവത്തിൽ നിർവികാരനായി അച്ഛൻ.

പിന്നെ ഭക്ഷണം കഴിയുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് (വിഴുങ്ങി എന്ന് പറയുന്നതാവും ശരി) ഞാൻ ഫോണ്‍ കയ്യിലെടുത്തു.

Remya Nambeeshanu valuth
Meera Jasminu cheruth
Aiswarya Rai-kk valathethu valuth
idatheth cheruth
Karishma Kapoorinu randum cheruth.

രമ്യാ നമ്പീശന് വലുത്,
മീരാ ജാസ്മിന് ചെറുത്...
ഐശ്വര്യാ റായിക്ക് വലത്തേതു വലുത്
ഇടത്തേത് ചെറുത്,
കരിഷ്മാ കപൂറിന് രണ്ടും ചെറുത്.

വല്യച്ഛന് തെറ്റിയിട്ടില്ല. എന്നാലും അദ്ദേഹം ഈ മംഗ്ലീഷ് ഇത്ര അനായാസം വായിച്ചതോർത്ത് ഞാൻ അത്ഭുതപ്പെട്ടു. 'നമ്മളേക്കാൾ മുമ്പ് എഞ്ചിനീയറിംഗ് ഒക്കെ പയറ്റി തെളിഞ്ഞതല്ലേ, അപ്പൊ ഇതൊക്കെ സാധിക്കും' എന്നോർത്ത് സമാധാനിച്ചു. പക്ഷേ എനിക്ക് ഒരു സംശയം. ഇപ്പൊ നിങ്ങൾക്ക് തോന്നുന്ന അതേ സംശയം. എന്നാലും ഐശ്വര്യാ റായിക്ക് മാത്രം എന്താ അങ്ങനെ?! താഴോട്ടു ഞെക്കിയപ്പോൾ മെസ്സേജ് തീർന്നിട്ടില്ല!
.
.
.
.
"Answer Me".

എന്നിട്ട് വേണം അത് വായിക്കുന്നവരുടെ മുന്നിലും നാണം കെടാൻ. നിനക്കുള്ളത് ഞാൻ നേരിട്ട് തരാമെടാ '#*&@ *$#'. ഇവനൊക്കെ മെസ്സേജ് ഫ്രീ കൊടുത്ത BSNL നെ ഞാൻ പ്രാകി.
.
.
.
.
"Thotto?"

തോറ്റോന്ന്! ഞാൻ തോറ്റ് തുന്നം പാടിപ്പാടി ഈ തിരോന്തോരത്ത്  അലഞ്ഞു നടക്കുകയാടാ പന്ന *&^% മോനേ!

.
.
.
.
"English Alphabet R!!!"

അതെ! ഇംഗ്ലീഷ് ആൽഫബെറ്റ് R ! പച്ചപ്പരമാർത്ഥം! Aiswarya യുടെ 'r' ചെറുത്. Rai യുടെ 'R' വലുത്. എല്ലാവരുടെയും ആറുകൾ അങ്ങനെ തന്നെ! അപ്പൊ അതായിരുന്നോ കാര്യം??!
സോജാ! നിന്നെ ഞാൻ സംശയിച്ചല്ലോടാ?! എന്നോട് ക്ഷമിയെടാ ക്ഷമി!!!

അങ്ങനെ ആ സംശയം തീർന്നു.

പക്ഷെ, വെറ്ററൻസിനെ വിളിച്ചു ചേർത്ത്, രമ്യയുടെ ആറ് മുന്നിലായതു കൊണ്ട് വലുതായി അമ്മേ, മീരയുടെ ആറ് ഉള്ളിലായത് കൊണ്ട് ചെറുതായി അച്ഛാ, കരിഷ്മയുടെയും കരീനയുടെയും ഒക്കെ രണ്ട്  ആറുകളും ചെറുതാണ് പാപ്പാ, നിങ്ങൾ ഉദ്ദേശിച്ച സാധനം അല്ല സോജൻ ഉദ്ദേശിച്ചത്" എന്ന് ഞാൻ എങ്ങനെ പറയും? അതുകൊണ്ട് പറഞ്ഞില്ല, ഇതുവരെയും!

Thursday, 15 January 2015

അർദ്ധരാത്രിയിൽ ഭാവനയും ഞാനും കൂടി.... ഹോ!


കോഴിക്കോടിന്റെ മണ്ണിൽ ഇന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിയുകയാണ്. കൃത്യം പത്തു വർഷം മുമ്പ് ഒരു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വച്ച് എനിക്കുണ്ടായ ഒരു അസാധാരണമായ അനുഭവമാണ് ഇത്.

                                                          ****************************

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ഘോഷയാത്ര കണ്ടിട്ടുണ്ടോ? കാണേണ്ട കാഴ്ചയാണ്. കുറെ വർഷങ്ങൾക്കിടയ്ക്ക് ഒരിക്കൽ, സ്വന്തം ജില്ലയിലേക്ക് വിരുന്നെത്തുന്ന കൗമാര കേരളത്തെ, ആ ജില്ലക്കാർ ഹൃദയപൂർവം സ്വീകരിക്കുന്ന കാഴ്ച. ഏഷ്യയിലെ ഏറ്റവും വലിയ കലാസംഗമത്തെ ഏറ്റവും മനോഹരമാക്കാൻ ഒരു നാട് മുഴുവൻ കൈ കോർക്കുന്ന നിമിഷങ്ങൾ...കലയും സാഹിത്യവും വർണങ്ങളും സ്വപ്നങ്ങളും നിറയുന്ന ഏഴു പകലിരവുകൾക്ക്, ആ ഘോഷയാത്രയോടെയാണ് തുടക്കമാവുന്നത്. പ്രധാനവേദിയിൽ നിന്നും കിലോമീറ്ററുകൾ ദൂരെയായിരിക്കും തുടക്കം. അവിടുന്ന് നിരനിരയായി കാഴ്ചകളുടെ ഒരു ഒഴുക്കാണ്... ആശംസകൾ അർപ്പിച്ചു കൊണ്ട് ആയിരക്കണക്കിന് സ്കൂൾ കുട്ടികൾ. അതുതന്നെ വിശേഷപ്പെട്ട കാഴ്ചയാണ്.  ഓരോ സ്കൂളുകളും ഒന്നിനൊന്നു മികച്ച രീതിയിലാണ് കുട്ടികളെ പങ്കെടുപ്പിക്കുന്നത്. വ്യത്യസ്തമായ വസ്ത്രങ്ങൾ, വർണക്കുടകൾ, തൊപ്പികൾ, പൂക്കൾ, ബലൂണുകൾ, ബാനറുകൾ, പ്ലക്കാഡുകൾ, റിബണുകൾ അങ്ങനെയങ്ങനെ വൈവിധ്യങ്ങളുടെ ഒരു നീണ്ട നിര. ഇതിനിടയിൽ വിവിധ കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, പ്ലോട്ടുകൾ തുടങ്ങി കണ്ണിമ ചിമ്മാതെ നോക്കാൻ, മനോഹരമായ കാഴ്ചകളുടെ, മണിക്കൂറുകൾ നീളുന്ന ഒരു പ്രവാഹമാണ് അത്.  എന്നിട്ടും ഇതൊന്നും ആസ്വദിക്കാൻ പറ്റുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങൾ! അതെന്താ? അതാണ്‌ കഥ.

2005 ൽ മലപ്പുറം ജില്ലയിലെ തിരൂരിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ഉദ്ഘാടനഘോഷയാത്ര നടക്കുകയാണ്. ഞങ്ങൾ, അതായത് ഞാനും അമ്മയും പിന്നെ എന്റെ മേൽനോട്ടത്തിനു തൃശൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ഒരു അധ്യാപകനും അതൊക്കെ ആസ്വദിച്ച് പ്രധാന വേദിയുടെ അരികിൽ അങ്ങനെ നിൽക്കുന്നു. സമയം ഏതാണ്ട് നാലരയായിക്കാണും. എന്റെ മത്സരം 7 മണിക്കാണ്. ഐറ്റം കവിത. ഈ ഐറ്റം ഡാൻസ് എന്ന് കേട്ടിട്ടുണ്ട്. എന്താ ഈ ഐറ്റം കവിത എന്ന് ചിന്തിക്കുന്നവർക്കായി ഞാൻ വിശദമാക്കട്ടെ. മത്സര ഇനം സംസ്കൃതം കവിതാ രചന. ശെടാ! ഇവൻ ഇതെപ്പോ കവിതയൊക്കെ എഴുതിത്തുടങ്ങി? അതും സംസ്കൃതത്തിൽ! അതറിയാൻ എന്റെ 'രണ്ടു മിനിറ്റിൽ എങ്ങനെ കവിതയെഴുതാം' എന്ന പോസ്റ്റ്‌ വായിച്ചാൽ മതി. അപ്പൊ പറഞ്ഞു വന്നത്, വണ്ടിയൊന്നും കിട്ടാനില്ല. എങ്ങനെ കിട്ടും? കിലോമീറ്ററുകളോളം നീളത്തിൽ റോഡ്‌ മൊത്തം കുട്ടികൾ കയ്യടക്കിയിരിക്കുകയല്ലേ. എന്നാലും ടെൻഷൻ ഇല്ല. ഒന്നാമത് ഏഴു മണി വരെ സമയം ഉണ്ട്. രണ്ടാമത് അഞ്ച് മണിക്ക് ഘോഷയാത്ര അവസാനിക്കും. മത്സരം നടക്കുന്ന വേദിയിലേക്ക് അഞ്ചാറു കിലോമീറ്റർ ദൂരമേയുള്ളൂ. ഒരു ഓട്ടോ പിടിച്ചാൽ അര മണിക്കൂർ കൊണ്ട് അങ്ങ് എത്താം.അങ്ങനെ അഞ്ച് മണിയായി. ഉദ്ഘാടന സമ്മേളനം തുടങ്ങി. മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള പ്രമുഖർ എത്തിയിട്ടുണ്ട്. പക്ഷേ, ഘോഷയാത്ര അവസാനിക്കുന്നില്ല! അതിങ്ങനെ വന്നു കൊണ്ടിരിക്കുകയാണ്. ആ വലിയ മൈതാനം ജനങ്ങളെക്കൊണ്ട് നിറഞ്ഞു തുടങ്ങി. വാഹന ഗതാഗതം പോയിട്ട് ഒരു വാഹനം പോലും റോട്ടിലൊന്നും ഇല്ല. "കുറച്ചു നടക്കാം. അപ്പോഴേക്കും ഇത് തീരുമായിരിക്കും" കൂടെയുള്ള ലത്തീഫ് മാഷിന്റെ നിർദേശം. അങ്ങനെ ഞങ്ങൾ നടപ്പ് തുടങ്ങി.

ഘോഷയാത്ര അറ്റം കാണാത്ത വിധം നീണ്ട് കിടക്കുന്നു. ആ തിരക്കിലൂടെ ഒരു കിലോമീറ്ററിൽ ഏറെ നടന്നു കാണും. സമയം അഞ്ചര കഴിഞ്ഞു. ഇപ്പൊ ചെറിയേ ഒരു ടെൻഷൻ ഉണ്ടോ എന്ന് ഒരു സംശയം. നടപ്പ് വേഗത്തിലാക്കി. പുതിയ പുതിയ കാഴ്ചകൾ വന്നു കൊണ്ടേയിരിക്കുന്നു.ഇപ്പൊ ആസ്വാദനം ഒന്നും ഇല്ല. മനുഷ്യനെ മെനക്കെടുത്തുന്ന ഈ പരിപാടി അവസാനിച്ചാൽ മതിയെന്നായി. എത്ര ദൂരം പിന്നിട്ടു എന്ന് തീർച്ചയില്ല. നാട്ടുകാരോട് വഴി ചോദിച്ചു ചോദിച്ചാണ് നടപ്പ്. അവസാനം ഘോഷയാത്രയുടെ വാൽ കടന്നു പോയപ്പോൾ ഒരു ആറരയായി. പിടിച്ചതിനേക്കാൾ വലുത് അളയിൽ എന്ന് പറഞ്ഞ പോലെയായി പിന്നത്തെ കഥ. അതാ ഒരായിരം വാഹനങ്ങൾ അണിനിരക്കുന്ന ഘടാഘടിയൻ ട്രാഫിക് ബ്ലോക്ക്‌. വണ്ടിയിൽ കയറി ബാക്കി ദൂരം പോകാം എന്നത് അതിമോഹമാണ് എന്ന് ചുരുക്കം. പക്ഷേ, പിന്മാറാൻ പറ്റില്ലല്ലോ. ഞാൻ കാരണം മത്സരം അഞ്ച് മിനിറ്റ് പോലും ലേറ്റ് ആകാൻ പാടില്ലെന്ന് എനിക്ക് നിർബന്ധം ഉണ്ട്. ഞാൻ ചെറുപ്പം മുതൽക്കേ ആദർശങ്ങൾ  മുറുകെ പിടിക്കുന്ന കൂട്ടത്തിലാണ്. ഹോ, തൊട്ടടുത്ത തൃശൂർ ജില്ലക്കാരന് വേണ്ടി തിരുവനന്തപുരത്ത് നിന്നും വന്ന കുട്ടി വെയിറ്റ് ചെയ്യുക എന്ന് വെച്ചാൽ! അണ്‍സഹിക്കബിൾ! അങ്ങനെ കവിതയെഴുതാൻ തലയിൽ ശേഖരിച്ച ഊർജം മുഴുവൻ കാലുകളിൽ ആവാഹിച്ചു കൊണ്ട് ഞാൻ നടന്നു. മലപ്പുറം മറ്റൊരു രാത്രിയെ കൂടി വരവേറ്റു. സമയം ഏഴര. അയാം ദ സോറി. എത്തിയിട്ടില്ല. ഇനി ഒരു കിലോമീറ്റർ കൂടി ഉണ്ട്. നമുക്ക് തോന്നുന്ന രീതിയിൽ വളച്ചൊടിക്കാൻ പാകത്തിനാണല്ലോ ദൈവം ഈ ആദർശങ്ങൾ ഒക്കെ സൃഷ്ടിച്ചിരിക്കുന്നത്. അത് കൊണ്ട്, വലിയ വലിയ ആൾക്കാർക്ക് വേണ്ടി മറ്റുള്ളവർ കാത്തിരിക്കുന്നത് അത്ര വലിയ കാര്യം ഒന്നും അല്ല എന്ന ആദർശം മുറുകെ പിടിച്ചു കൊണ്ട് ഞങ്ങൾ നടപ്പ് തുടർന്നു! കിതച്ചിട്ടാണോ തളർന്നിട്ടാണോ ടെൻഷൻ അടിച്ചിട്ടാണോ എന്നറിയില്ല അമ്മ, "ഹോ, അമ്മേ, ഹോവ് അയ്യോ" എന്നൊക്കെ പറയുന്നുണ്ട്. സാറും ഞാനും ശക്തിയായി ശ്വാസം എടുത്തു കൊണ്ട് ഹൊ! ഹു! ഹൊ! ഹു! എന്ന് മാത്രമേ പറയുന്നുള്ളൂ. രാവിലെ പതിനൊന്ന് മണിക്ക് ഭക്ഷണം കഴിച്ചതാണ്. നടപ്പിനിടയിൽ വാങ്ങിച്ചു കുടിച്ച കുപ്പി വെള്ളത്തിന്റെ പിൻബലത്തിലാണ് ഈ പ്രയാണം. ഒടുവിൽ ആ മുഹൂർത്തം സമാഗതമായി! നടന്ന് തളർന്ന് കുഴഞ്ഞ് അങ്ങനെ എട്ട് അഞ്ചിന് ഞങ്ങൾ മത്സരം നടക്കുന്ന സ്കൂളിൽ എത്തി. ഹാവൂ!

ഇരുട്ട്! നിശബ്ദത!
എന്ത് മനസ്സിലായി? ജന്മനാ കേഡിയായ എന്നെ കണ്ട് അവിടുത്തെ ആളുകളുടെ കണ്ണിൽ ഇരുട്ട് കയറി, തൊണ്ടയിലെ വെള്ളം വറ്റി എന്ന് വിചാരിച്ചോ? ഓ മൈ സില്ലി ഫാൻസ്‌!!! അങ്ങനെയൊക്കെ സംഭവിക്കേണ്ടതാണ്. പക്ഷേ, ഇരുട്ട് കയറിയത് എന്റെ കണ്ണിൽ തന്നെയാണ്. നിശബ്ദത! കൂരിരുട്ട്! അതായത്, മത്സരം നടക്കുന്ന സ്കൂളിലേക്ക് ഞങ്ങൾ പ്രവേശിക്കുമ്പോൾ അവിടെ മൊത്തം കൂരിരുട്ട്. ആരുടേയും ഒച്ചയും അനക്കവും ഒന്നും കേൾക്കാനില്ല. എന്താ കാരണം? എനിക്ക് സ്കൂൾ മാറിപ്പോയി എന്ന് നിങ്ങൾക്ക് തോന്നിയത് പോലെ ഞങ്ങൾക്കും തോന്നി. യുവജനോത്സവത്തിന്റെ മത്സരക്രമം നൽകിയിട്ടുള്ള നോട്ടീസിൽ വീണ്ടും നോക്കി. സ്കൂളിന്റെ പേരും, തിയതിയും ഒക്കെ ഓക്കെ. പിന്നെന്ത് പറ്റി? എന്ത് കുന്തമെങ്കിലും ആവട്ടെ. കിതപ്പ് മാറ്റാൻ അടുത്തുള്ള ഒരു മരത്തിന്റെ അരമതിലിൽ ഇരുന്നു. കുറച്ചു കഴിഞ്ഞ് കിതപ്പോക്കെ മാറിയപ്പോഴാണ്, കാര്യങ്ങളുടെ കിടപ്പൊക്കെ മനസ്സിലായത്. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചം വല്ലപ്പോഴും മതിലിനുള്ളിലേക്ക് കടന്നു വരുന്നുണ്ട്. സൂക്ഷിച്ചു നോക്കിയാൽ ചില മനുഷ്യരൂപങ്ങൾ കൂടി അടുത്തുണ്ടെന്നു മനസിലാകും. ക്രമേണ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. തിരുവനതപുരം മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിൽ നിന്നുള്ള കുട്ടികളും, അവരുടെ രക്ഷിതാക്കളും അധ്യാപകരും ആ പരിസരത്തുണ്ട്. അതിൽ ഉച്ചയ്ക്ക് എത്തിയവർ മുതൽ എനിക്ക് ശേഷം വന്നവർ വരെയുണ്ട്. പക്ഷേ, മത്സരം നടത്താനുള്ള ആളുകളോ, യുവജനോത്സവത്തിന്റെ ഒരു ബാനറോ, ഒരു മെഴുകുതിരി വെട്ടം പോലും സ്കൂളിൽ ഇല്ല. തിരക്കിനിടയിൽ, വേണ്ടപ്പെട്ടവർ ഇവിടെ മത്സരം ഉള്ള കാര്യം മറന്നു പോയി! ഒരു സംസ്ഥാന യുവജനോത്സവത്തിന്റെ ഫസ്റ്റ് ഇമ്പ്രെഷൻ! നല്ല ബെസ്റ്റ് ഇമ്പ്രെഷൻ!

പിന്നെ എന്ത് സംഭവിച്ചു? നമ്മളൊക്കെ ഒന്നുമില്ലെങ്കിലും മലയാളികളല്ലേ ഡ്യൂഡ്‌സ് ? വേറെ ആരെങ്കിലും പരിഹാരം ഉണ്ടാക്കും എന്ന് വിചാരിച്ച് എല്ലാവരും അങ്ങനെ തന്നെ ഇരുന്നു. ഇപ്പൊ ടെൻഷൻ ഒന്നും ഇല്ല കേട്ടോ. ഞാൻ എഴുതിയില്ലെങ്കിലും കുഴപ്പമില്ല. വേറെ ആരും എഴുതാതിരുന്നാ പോരെ? അല്ല പിന്നെ! ഊണൊക്കെ കഴിച്ച് വീടിന്റെ മുറ്റത്തിരുന്നു നാട്ടുവിശേഷങ്ങൾ പറയുന്ന പോലെ, ആ സ്കൂൾ മുറ്റത്തിരുന്നു നമ്മുടെ ലത്തീഫ് മാഷിനോട് സ്കൂൾ വിശേഷങ്ങളും നാട്ടു വിശേഷങ്ങളും ഒക്കെ പറഞ്ഞു. ഊണ് കഴിച്ചത് രാവിലെയാണ് എന്ന വ്യത്യാസം മാത്രം. സമയം ഒരു ഒമ്പതര ആയിക്കാണും.
ഞാൻ നോക്കുമ്പോ, ഗേറ്റിനു പുറത്ത് ഒരാൾക്കൂട്ടം. എന്ത് സംഭവിച്ചു കാണും? നമ്മളൊക്കെ ഒന്നുമില്ലെങ്കിലും വീണ്ടും മലയാളികളല്ലേ ഡ്യൂഡ്‌സ് ? ഒരാൾക്കൂട്ടം കണ്ടാൽ ഒരു കാര്യമില്ലെങ്കിലും ഒന്ന് എത്തി നോക്കണ്ടേ? അങ്ങനെ എത്തി നോക്കി എത്തി നോക്കി ആ ആൾക്കൂട്ടം അങ്ങ് വലുതായി. ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അതിനിടയിൽ നിന്നും ഒരു മുദ്രാ വാക്യം ഉയർന്നു.
" ഇങ്ക്വിലാബ് സിന്ദാബാദ്!"
അതേ, പെരുവഴിയിലായ കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രശ്നം പാർട്ടി (ഇടതു പക്ഷം) ഏറ്റെടുത്തിരിക്കുന്നു. മറ്റു നൂറു കണ്ഠങ്ങൾ അതേറ്റു വിളിച്ചു.
 " ഇങ്ക്വിലാബ് സിന്ദാബാദ്!"
സമയം രാത്രി പത്തു മണി. സ്ഥലം മലപ്പുറം ജില്ലയിലെ ഏതോ സ്ഥലം. ഐറ്റം കവിത. എപ്പോ?
മുദ്രാവാക്യം വിളി ഉച്ചസ്ഥായിയിൽ എത്തി.
" ഇങ്ക്വിലാബ് സിന്ദാബാദ്!"
" ഇങ്ക്വിലാബ് സിന്ദാബാദ്!"

(തുടരും...)

എല്ലാ അനുജന്മാർക്കും അനിയത്തിമാർക്കും വിജയാശംസകൾ...

അവസാന ഭാഗം ഇവിടെ.

Wednesday, 3 December 2014

ഐശ്വര്യാ റായും ഞാനും!

  "കൊച്ചു ഗോവിന്ദൻ അല്ലെങ്കിലും മിടുക്കനല്ലേ!"
 "ഞാൻ ദിവസവും സ്കൂളിൽ എത്രയോ പിള്ളേരെ കാണുന്നു. പക്ഷെ ഗോവിന്ദന്റെ പോലെ ഒരു കുട്ടി, ങേ ....ഹേ!"

ഡോ, തനിക്ക് നാണമാവില്ലേ ഇങ്ങനെ സ്വയം പുകഴ്ത്താൻ? സ്വന്തം ബ്ലോഗാണെന്ന് കരുതി ഇങ്ങനെയൊക്കെ തട്ടി വിട്ടാൽ മറ്റുള്ളവർ കയറി വായിക്കുമോടോ?
വാലിഡ്‌ ക്വസ്റ്റ്യൻ. ബട്ട്‌ ഇതൊന്നും ഞാൻ പറഞ്ഞതല്ല മാഷേ. പാപ്പനും മേമയും ഒക്കെ പറയുന്നതല്ലേ?
ഏത് പാപ്പൻ? ഏത് മേമ?
 അനതർ വാലിഡ്‌ ക്വസ്റ്റ്യൻ. പ്ലോട്ട് എക്സ്പ്ളെയ്ൻ ചെയ്യാതിരുന്നതാണ് പ്രശ്നം. ഇന്നാ പിടിച്ചോ എടക്കുളം സിറ്റിയിൽ ഒന്നരയേക്കർ സ്ക്വയർ പ്ലോട്ട്...

 എന്റെ വല്യച്ഛന്റെയും അച്ഛന്റെയും  ബാല്യകാല സുഹൃത്തുക്കളാണ് കരുണാകരൻ വലിയച്ഛനും ചന്ദ്രശേഖരൻ പാപ്പനും. എന്റെ അച്ഛാച്ചൻ, അതായത്, സാക്ഷാൽ മിസ്റ്റർ ഗോവിന്ദൻ അവർകൾ, റെസിഡൻസ് വിസയിൽ പരലോകത്തേക്ക് യാത്രയായ കാലം. 1960s. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ഞങ്ങളുടെ കുടുംബത്തിലേക്ക് ഇല്ലായ്മകൾ പങ്കിടാൻ വന്നിരുന്ന രണ്ടു കുട്ടികൾ. പടിഞ്ഞാറേലെ കണക്കിയമ്മാമയുടെ അഞ്ചു മക്കളിൽ രണ്ടു പേർ. എന്റെ അച്ഛമ്മക്ക് ജനിക്കാതെ പോയ രണ്ടു മക്കൾ.
 മിസ്റ്റർ കരുണാകരൻ ആൻഡ്‌ മിസ്റ്റർ ചന്ദ്രശേഖരൻ.
പീച്ചി ഡാമിലേക്ക് വിനോദയാത്ര പോകാൻ പത്തു പൈസ എന്ന ഭീമമായ എസ്കഷൻ ഫീ ഇല്ലാതെ കരുണാകരൻ വല്യച്ഛൻ മാനം നോക്കി നടക്കുന്ന ആ പഞ്ഞക്കാലം...
അച്ഛനും പാപ്പനും ഒരേ മാവിലെറിഞ്ഞ്, ഒരുമിച്ചു ക്ലാസ്സ്‌ കട്ട്‌ ചെയ്ത്, ഒരുമിച്ചു ചീട്ട് കളിച്ച് നടന്ന ക്ലോസ് ഫ്രണ്ട്സ്. നോ ഹറി നോ വറി. 
കരുണാകരൻ വലിയച്ഛനും  എന്റെ സ്വന്തം വലിയച്ഛനും എഗയ്ൻ ക്ലോസ് ഫ്രണ്ട്സ്. ഇവർ ബുജികൾ ആയതു കൊണ്ട് 'കപ്പയിൽ കാർബോഹൈഡ്രേറ്റിന്റെ അളവ്', 'എടക്കുളത്തെ എങ്ങനെ പൂങ്കാവനമാക്കം' മുതലായ വിഷയങ്ങൾ ചർച്ച ചെയ്ത് നേരം കളഞ്ഞു എന്നാണു ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. എന്റെ വല്യച്ഛൻ ചെറുപ്പത്തിലേ ഒരു രോഗിയാവുകയും അദ്ദേഹത്തിന്റെ ഇരുപത്തിമൂന്നാം വയസ്സിൽ  മരിക്കുകയും ചെയ്തു. കാലം കരുണാകരൻ വല്യച്ഛനെ എഞ്ചിനീയറുടെ വേഷവും പാപ്പനെ അധ്യാപകന്റെ വേഷവും കെട്ടിച്ച് അനന്തപുരിയിൽ സർക്കാർ ഉദ്യോഗസ്ഥരാക്കി. അതേ കാലത്തിന്റെ കൊടുങ്കാറ്റിൽ പെട്ട് അച്ഛൻ അറബിക്കടലിനു മുകളിലൂടെ പറന്നു പറന്നു, ദുബായിലും എത്തി.
കാലം പിന്നെ കുറെ നാൾ കിടന്നുരുണ്ടു. അപ്പൊ ഞാനും എത്തി തിരുവനന്തപുരത്ത്. വിത്തൌട്ട് ഡൌട്ട്, എബവ് സെഡ് രണ്ടു പേരും എന്റെ ലോക്കൽ ഗാർഡിയൻസും ആയി.

അങ്ങനെയിരിക്കേയാണ് അച്ഛൻ ഒരു ഓണക്കാലത്ത് അവധിക്ക് നാട്ടിൽ വന്നത്. പത്രത്തിലും ടി വി യിലും മാത്രം കേട്ട് പരിചയമുള്ള ബാർട്ടണ്‍ഹില്ലിലെ ഘടാഘടിയൻ ഗവ: എഞ്ചിനീയറിംഗ് കോളേജ് നേരിട്ട് കാണാനും പ്രിൻസിയെയും HOD യെയും കണ്ട് മകന്റെ പെർഫോമൻസ് ഗ്രാഫ് ഒന്ന് ഡിസ്കസ്‌ ചെയ്യാനും അച്ഛൻ, അമ്മയെയും അനിയത്തിയെയും കൂട്ടി വണ്ടി കയറി.
അതാ അങ്ങോട്ട്‌ നോക്കൂ ---------------->>>> മലയം ഗവ: ഹൈസ്കൂളിൽ അധ്യാപകനായ പാപ്പനും, മേമയും രണ്ടു മക്കളും (കണ്ണനും മാളുവും) അടങ്ങുന്ന ഒരു കൊച്ചു കുടുംബം. അവിടേക്കാണ് അവരുടെ വരവ്. ഞാനും കരുണാകരൻ വല്യച്ചനും അവരെ പിക്ക് ചെയ്ത് മലയത്ത് എത്തി. ആ കൊച്ചു കുടുംബം ഞങ്ങളെ നിറഞ്ഞ സ്നേഹത്തോടെ സ്വാഗതം ചെയ്തു.

ഇതാണ് പ്ലോട്ട്. എങ്ങനെയുണ്ട്?
ഡോ, നല്ല ഫ്ലോയിൽ പോയിക്കൊണ്ടിരുന്ന കഥയ്ക്ക് സഡൻ ബ്രേക്ക്‌ ഇട്ടു പ്ലോട്ട് എങ്ങനെ ഉണ്ടെന്നു ചോദിക്കുന്ന താൻ എത്ര അരസികനാടോ?
അയാം ദ സോറി! ലെറ്റ്‌ മി കണ്ടിന്യൂ.
വണ്‍ മിനിറ്റ്. സാധാരണ ആംഗലേയം മിക്സ്‌ ചെയ്യാത്ത താൻ, ഇന്നെന്താ ഒരു മാതിരി ആക്കുന്ന തരത്തിൽ ഒരു ഇംഗ്ലീഷ്?
ബിക്കോസ് ഇറ്റ്‌ ഹാസ്‌ ആൻ ഇമ്പോർട്ടന്റ് റോൾ ഇൻ ദിസ്‌ സ്റ്റോറി.
ഈസ്‌ ഇറ്റ്‌? ദെൻ പ്രോസീഡ്.
ഷുവർ. താങ്ക് യൂ.

അസ്തമിക്കുന്ന ചിങ്ങ വെയിൽ മാനത്ത് സിന്ദൂരം ചാലിക്കുന്ന ഒരു സായം സന്ധ്യ. ഒത്തു ചേരലിന്റെ സന്തോഷം നിറഞ്ഞ അന്തരീക്ഷം. പണ്ട് കപ്പ പറിക്കാൻ പോയതിന്റെയും തെങ്ങിൽ കയറി തേങ്ങയിട്ടതിന്റെയും കഥകൾ അയവിറക്കുന്ന പുവർ വെറ്ററൻസ് ഒരു വശത്ത്. അന്നത്തെ സൂപ്പർ ഹിറ്റ്‌ സിനിമ ചോക്ലേറ്റിന്റെ വ്യാജ പ്രിന്റ്‌ കണ്ടു കൊണ്ടിരിക്കുന്ന ജൂനൂസ് മറു വശത്ത്. നേരം കുറേയായി. ഒടുവിൽ എല്ലാവരും അത്താഴം കഴിക്കാൻ ഇരുന്നു. നല്ല ചൂടുള്ള ചപ്പാത്തിയും ചിക്കൻ കറിയും. വിശേഷങ്ങൾ പറഞ്ഞ് പറഞ്ഞ് ഒടുവിൽ എന്റെ ഗുണഗണങ്ങളെ കുറിച്ചായി സംസാരം. അതിന്റെ പ്രസക്തഭാഗങ്ങളാണ് ഞാൻ ഏറ്റവും മുകളിൽ സംപ്രേഷണം ചെയ്തത്.

അങ്ങനെ ഞാൻ മൂന്നാമത്തെ ചപ്പാത്തിയിലേക്ക് രണ്ടാമത്തെ കോഴിക്കാൽ സെർവ് ചെയ്തു കൊണ്ടിരിക്കേ, അങ്ങ് ദൂരെ LMS ഹോസ്റ്റലിൽ, എന്റെ കൂട്ടുകാരൻ ഫോണിൽ വിരലൊന്നമർത്തി. എന്റെ സ്വഭാവ ഗുണത്തിന്റെ ശവപ്പെട്ടിയിൽ അടിക്കാനുള്ള തിളങ്ങുന്ന ആണിയുമായി, ഒരു എസ് എം എസ്, BSNL ടവർ അന്വേഷിച്ച് പറന്നു.
( തുടരും... )

ബാക്കി വായിക്കാൻ പ്ലീസ് ക്ലിക്ക് ഇവിടെ.

Sunday, 16 November 2014

"വാസ്സപ്പ് ഗുരുവായൂരപ്പൻ?!!!"

എന്നാലും എന്റെ ഗുരുവായൂരപ്പാ! അതൊരു ഒന്നൊന്നര കണിയായിരുന്നു കേട്ടോ!!! എന്നാലും എന്റെ സരിത ചേച്ചീ... അതൊരു ഒടുക്കത്തെ ഉത്തേജനം ആയിപ്പോയി!!!!!
                                                                                   **********************
സഹമുറിയന്മാർ എല്ലാവരും വിഷുവിന് സ്ഥലത്തുണ്ടാകാറാണ് പതിവ്. പക്ഷെ, ഇത്തവണ പലരും പല സ്ഥലത്തായിപ്പോയി. ഞാനും മധു ചേട്ടനും മാത്രം, വിഷുത്തലേന്നു മുഖത്തോടു മുഖം നോക്കിയിരുന്നു. ക്യാ കരേംഗേ?

"മിസ്റ്റർ ഗോവിന്ദൻ, ഓരോന്നിനും അതിന്റേതായ സമയം ഉണ്ടെന്ന ആപ്തവാക്യം താൻ കേട്ടിട്ടില്ലേ? ഏപ്രിലിൽ പറഞ്ഞാലേ വിഷുവിനു മാർക്കറ്റ്‌ ഉള്ളൂ. അണ്ടർസ്റ്റാന്റ്?"
"തോക്കിൽ കേറി വെടി വെക്കല്ലേ ചേട്ടാ. ഇത് ഒരു വിഷുക്കഥയല്ല. ഇത് ഒരു സ്മാർട്ട്‌ ഫോണിന്റെ കഥയാണ്. പിന്നെ ഗുരുവായൂരപ്പന്റെയും (നാണത്തോടെ) സരിതാ നായരുടെയും!"
"ഡോ, എന്നാപ്പിന്നെ (ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചു കൊണ്ട്)എന്റെ ബീപ്പി കൂട്ടാതെ വേഗം പറ"
"ചേട്ടാ, അത് ചേട്ടൻ വിചാരി..."
"വാചകം അടിക്കാതെ കാര്യം പറയടോ."
"ഇന്നാ പിടിച്ചോ..."

ആഘോഷങ്ങൾ എല്ലാം ഒത്തുചേരലിന്റെ സന്തോഷം നിറഞ്ഞതായിരിക്കണം. കാത്തിരിക്കാൻ ആരുമില്ലാതെ എന്ത് ഓണം? എന്ത് വിഷു? പക്ഷേ മറുവശത്ത്,പൊൻകണിയും കൈനീട്ടവും പടക്കം പൊട്ടിക്കലും സദ്യയും ഒക്കെ പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഒടുവിൽ തീരുമാനിച്ചു, രണ്ടു പേരല്ലേയുള്ളൂ, അതുകൊണ്ട് സദ്യ ഒഴിവാക്കാം. പടക്കം പൊട്ടിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയേ വേണ്ട. കൈനീട്ടം തരുന്നത് അവരവരുടെ ഇഷ്ടം. ബാക്കിയുള്ളത് കണിയാണ്. വിഷുക്കണി. ഏഴു തിരിയിട്ട നിലവിളക്കിന്റെ സ്വർണ്ണശോഭയിൽ, ഭഗവാന്റെ പുഞ്ചിരിക്കുന്ന തിരുമുഖം ദർശിക്കുന്ന ആ നിമിഷം! ഹാ! അത് വർണിച്ചു കുളമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് മാത്രമോ? ഓട്ടുരുളിയിൽ നിറഞ്ഞിരിക്കുന്ന കണിക്കൊന്ന പൂക്കൾ, കണിവെള്ളരി, രാമായണം, പച്ചരി, കസവുമുണ്ട്, വിവിധയിനം പഴങ്ങൾ അങ്ങനെയങ്ങനെ, സൗഭാഗ്യങ്ങളുടെ ആ മനോഹരമായ മേളനം! വർഷത്തിലൊരിക്കൽ വന്നണയുന്ന ആ നിമിഷം നാളെയാണ്, നാളെയാണ്, നാളെയാണ്! കണിയൊരുക്കണോ? ആകെ മൊത്തം ടൂ പീപ്പിൾ. എന്ത് ചെയ്യണം? യെസ് ഓർ നോ? കണ്‍ഫ്യൂഷൻ! നാളെ നേരം പുലരുമ്പോൾ ഉള്ള കണിയാണ് ഇനിയൊരു വർഷത്തെ ധന്യമാക്കേണ്ടത്. അതെങ്ങാൻ വേണ്ടാന്നു വെച്ചാൽ പിന്നെ ഒരു കൊല്ലം, അതോർത്ത് പശ്ചാത്തപിക്കേണ്ടി വരും.
അതുകൊണ്ട് തീരുമാനിച്ചു. എ ബിഗ്‌ യെസ്! ദ ഷോ മസ്റ്റ്‌ ഗോ ഓണ്‍! പിന്നല്ല!

അങ്ങനെ ഞാനും മധു ചേട്ടനും കൂടി മനാമയിലേക്ക് പുറപ്പെട്ടു.അവിടെ ചെന്നപ്പോഴേക്കും കണിക്കൊന്നയൊക്കെ വേറെ ആമ്പിള്ളേർ കൊണ്ട് പോയിരുന്നു. പോനാൽ പോകട്ടും പോടാ! ദാറ്റ്സ് ഓൾ. രണ്ടു പേർക്ക് കാണാൻ രണ്ട് ആപ്പിൾ തന്നെ ധാരാളം. എന്നിട്ടും ഞങ്ങൾ ഓറഞ്ചും മുന്തിരിയും പഴവും ഒരു കൊച്ചു വിളക്കും എണ്ണയും തിരിയും ചന്ദനത്തിരിയും ഒക്കെ വാങ്ങി ആർഭാടമാക്കി. പിന്നല്ല. കേഡിയോടാണോടാ നിന്റെ കളി?! അപ്പോഴുണ്ട് ഒരു സുന്ദരി മലയാളി പെണ്‍കൊടി എന്നെ തന്നെ നോക്കുന്നു. എന്തായിരിക്കും കാരണം?

എന്ത് കുന്തമെങ്കിലും ആവട്ടെ. വല്ലപ്പോഴും കിട്ടുന്ന ഒരു ചാൻസ് ആണ്. സ്വതവേ തുറന്നിരിക്കുന്ന വായ ഒന്ന് കൂടി തുറന്ന്, ഞാൻ നല്ല ഒന്നാന്തരം ഒരു ചിരി പാസാക്കി. അന്ന് പല്ല് തേച്ചതിന്റെ ഒരു പ്രത്യേക ആത്മവിശ്വാസവും ഉണ്ടെന്നു കൂട്ടിക്കോ! പക്ഷേ, ആ ചിരി അധികം നീണ്ടില്ല. ആ കുട്ടി അടുത്ത് നിന്ന ഒരാളെ വിളിച്ച് എന്നെ ചൂണ്ടി കാണിച്ചു. ചെവിയിലെന്തോ പറയുകയും ചെയ്തു. അയാൾ എന്റെ അരികിലേക്ക് നടന്നു തുടങ്ങിയപ്പോഴേ എനിക്ക് രണ്ടു കാര്യങ്ങൾ മനസ്സിലായി. അത് അവളുടെ ഭർത്താവാണെന്നും എന്റെ കാര്യം കട്ടപ്പൊകയാണെന്നും! "ജീവിതമാണ്. നാറ്റിക്കരുത്!" എന്ന പാലാരിവട്ടം ശശിയുടെ ഡയലോഗ് ഞാൻ ഉരുവിട്ട് പഠിച്ചു. അയാൾ ചോദിച്ചു, "തിരി തീർന്നു ചേട്ടാ. ഒരെണ്ണം തന്നാൽ ഉപകാരമായിരിക്കും."
ങേ! ചേട്ടാന്നോ? എന്നെയോ?  ഓഹോ! അപ്പൊ അതാണ്‌ കാര്യം. നാളെ പുലർച്ചെ വിളക്ക് തെളിയിക്കാൻ തിരിനൂൽ ഇല്ല. അവസാനത്തെ പാക്കെറ്റ് ആണ് എന്റെ കയ്യിൽ ഇരിക്കുന്നത്. പാത്തുമ്മായുടെ ആടിൽ ചാമ്പങ്ങാ നോക്കിയ പെമ്പിള്ളേർ തന്നെയാണ് നോക്കിയതെന്ന് തെറ്റിദ്ധരിച്ച ബഷീറിനെ പോലെ, തിരി നോക്കിയ സുന്ദരി എന്നെയാണ് നോക്കിയതെന്ന് ഞാനും  തെറ്റിദ്ധരിച്ചു. ഒടുവിൽ ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം സമ്മാനിച്ച പഴയ കാമുകനെ മനസ്സിൽ ധ്യാനിച്ച്‌, ഒരു തിരി ചോദിച്ച ആ കപ്പിൾസിനു  ഒരു കെട്ടു തിരിയും ഒരു സുന്ദരമായ വിഷുവും നേർന്നു ഞങ്ങൾ മടങ്ങി.

വിഷുപ്പുലരി. "കേഡീ , കണ്ണ് തുറക്കാതെ എഴുന്നേറ്റോളൂ." മധു ചേട്ടൻ വിളിച്ചുണർത്തി. ഞാൻ കണ്ണടച്ച് എഴുന്നേറ്റു. വിഷുക്കണിക്ക് മുന്നില് ഇരുന്നു. എന്നിട്ട് ആ വർഷത്തെ സമ്പദ് സമൃദ്ധമാക്കാനുള്ള കാഴ്ചകളിലേക്ക് മിഴി തുറന്നു. ഒരു കുഞ്ഞുവിളക്കിന്റെ സ്വർണ്ണവെളിച്ചത്തിൽ ഞാൻ കണ്ടു. അതാ മധു ചേട്ടന്റെ 15.6 ഇഞ്ച്‌ HP ലാപ്ടോപ്പ്! എന്റെ 13.1 ഇഞ്ച്‌ തോഷിബ ലാപ്ടോപ്പ്! വേറാർ യൂ കൃഷ്ണാ??? നമ്മുടെ കഥാ നായകൻ എങ്കെ? ഞാൻ കണ്ണ് തിരുമ്മി വീണ്ടും നോക്കി.
ആഹ് കണ്ടു. കക്ഷി കമ്പ്യൂട്ടറിനകത്ത് ഇരുന്നു ചിരിക്കുന്നു. ഒന്നിൽ സാക്ഷാൽ ഗുരുവായൂരപ്പൻ. മറ്റേതിൽ ഒരു പശുക്കുട്ടിയെ കെട്ടിപ്പിടിച്ചു നില്ക്കുന്ന ഗോപാലകൃഷ്ണൻ. പിന്നെ, തലേന്ന് വാങ്ങിയ ഫ്രൂട്ട്സ് ആൻഡ്‌ വെജിറ്റബിൾസ്, മധു ചേട്ടന്റെ സ്വർണമാല, ഒരു കൂമ്പാരം നാണയങ്ങൾ, പല രാജ്യങ്ങളുടെ കറൻസികൾ അങ്ങനെയങ്ങനെ ഭക്തിയും ടെക്നോളജിയും ഐശ്വര്യവും ഒക്കെ മിക്സ്‌ ചെയ്ത നല്ല ഒന്നാന്തരം കണി.

"ബട്ട്‌, മിസ്റ്റർ ഗോവിന്ദൻ, ഇതൊന്നും വലിയ പുതുമയുള്ള സംഭവം അല്ല കേട്ടോ. കേരളം വിട്ടാൽ ഒരു മാതിരി ടീംസ് ഒക്കെ ഇങ്ങനെ തന്നെയാ ചെയ്യുന്നത്. ഒള്ളത് കൊണ്ട് ഓണം പോലെ എന്നല്ലേ പ്രമാണം. മാത്രമല്ല, (കണ്ണിൽ നിരാശ) നേരത്തെ പറഞ്ഞ കക്ഷികളെയൊന്നും കണ്ടതുമില്ല."
"ചേട്ടാ, പ്ലീസ് നോ ആക്രാന്ത്. ഞാനൊന്ന് തുടർന്നോട്ടെ"

കേവലം നാല് എം.ബി ഇന്റേണൽ മെമ്മറിയും രണ്ട് ജീബി എക്സ്റ്റേണൽ മെമ്മറിയും ഫ്ലാഷ് ഇല്ലാത്ത രണ്ട് മെഗാ പിക്സെൽ ക്യാമറയും ഉള്ള ഒരു നോക്കിയ ഫോണ്‍ ആണ് 2010 മുതൽ എന്റെ സന്തതസഹചാരി. നോ വൈഫൈ, നോ ത്രീജി. നോ വാട്സാപ്പ്, നോ കുന്തം, നോ കുടച്ചക്രം. എന്നിട്ടും ഇതുവരെ എനിക്കൊരു സ്മാർട്ട്‌ ഫോണ്‍ വേണം എന്ന് തോന്നിയില്ല.
"ഇതൊരു രോഗം ആണോ ചേട്ടാ?"
"എനിക്കറിയാവുന്ന ഒരു രോഗം തനിക്ക് ഉണ്ട്. ഇതിനെ ഇംഗ്ലീഷിൽ 'കട്ടിംഗ് കൈ നോ തേക്കൽ ദ സാൾട്ട്' എന്നും  മലയാളത്തിൽ അറുത്ത കൈക്ക് ഉപ്പു തേക്കാത്ത പിശുക്കൻ എന്നും പറയും. പക്ഷേ, മൂവായിരം രൂപയ്ക്ക് വരെ സ്മാർട്ട്‌ ഫോണ്‍ കിട്ടുന്ന ഇക്കാലത്ത് തന്റെ രോഗം, അതാണെന്ന് തോന്നുന്നില്ല."
"എന്താണെങ്കിലും തുറന്നു പറഞ്ഞോളൂ ചേട്ടാ"
"ഡോ, താൻ ആദ്യം സരിതയുടെ കാര്യം പറ. എന്നിട്ട് ആലോചിക്കാം ബാക്കി.

ഒരു ദിവസം ഓഫീസിൽ ചെല്ലുമ്പോൾ ചൈനക്കാരൻ മൊതലാളി മൊബൈലും പിടിച്ച് എന്റെ അടുത്തേക്ക്  ഓടി വരുന്നു. എന്നിട്ട് ഒരു ചോദ്യം. "ഷിയങ്ങ് ജിങ്ങ് ഹ്വാ സരിതാ നായർ കിഷീ ഷുവാ ചും ചും!!!"
"!!!!!!!!!!!"
"മിസ്റ്റർ കേഡി, ഈസ്‌ സരിതാ നായർ ഫ്രം യുവർ പ്ലെയ്സ്?"
കഥയൊന്നും അറിയാത്ത ഞാൻ പറഞ്ഞു. "യെസ്. യെസ്. ഷീ ഈസ്‌ എ പബ്ലിക്‌ ഫിഗർ ഇൻ കേരള. വെരി ബോൾഡ് ആൻഡ്‌ വെരി ഓപ്പണ്‍!"
അങ്ങേര് എന്റെ തോളിൽ തട്ടി, "ലക്കി ഫെല്ലോ". 
"!!!!!!!!!!!"
വർക്ക്‌ ഷോപ്പിൽ ചെന്നപ്പോ ബംഗാളികളൊക്കെ ഓടി വരുന്നു. "ക്യാ ആപ്കോ സരിതാ നായർ കോ മാലൂം ഹേ?" 
"ഹാ ഭായ് ലോക്. മേരാ ഗാവ് വാലാ ഹേ!"
ബംഗാളികളുടെ കണ്ണിൽ അസൂയ. ഇങ്ങനെ ഒരു സംഭവം നടന്ന കാര്യം പോലും ഞാൻ അറിഞ്ഞില്ല എന്നത് അവർക്ക് അറിയില്ലല്ലോ!
മലയാളികളുടെ കാര്യം പിന്നെ പറയണോ? അന്ന്, മിസ്റ്റർ.അണ്ടനും അടകോടനും വരെ വീഡിയോ ഷെയർ ചെയ്തു ക്ഷീണിച്ചുറങ്ങിയ ആ രാത്രിയിൽ, ഞാൻ മാത്രം മറ്റേ സാധനം പോയ അണ്ണാന്റെ പോലെ ഉറക്കം വരാതെ കിടന്നു. ഉറങ്ങിയപ്പോൾ സ്മാർട്ട്‌ ഫോണ്‍ ഇല്ലാത്ത എന്നെ ആഗോള സ്മാർട്ട്‌ ലോകം കല്ലെറിഞ്ഞ് കൊല്ലുന്നത് സ്വപ്നം കണ്ട് ഞാൻ ഞെട്ടിയുണർന്നു. മനസ്സ് മുഴുവൻ മീരാ ജാസ്മിന്റെ ഡയലോഗ് ആയിരുന്നു. "കയ്യിലൊരു സ്മാർട്ട്‌ ഫോണ്‍ ഇല്ലാതെ എത്ര ഓണം ഉണ്ടട്ട് എന്താ കാര്യം?!!!" സാഗർ കോട്ടപ്പുറം പറഞ്ഞത് പോലെ, പിന്നീട് ഞാൻ സൂര്യോദയങ്ങൾ കണ്ടില്ല. പുൽമേടുകളിൽ മേയുന്ന ആട്ടിൻപറ്റങ്ങളെയോ മരുഭൂമിയിൽ അലയുന്ന ഒട്ടകങ്ങളെയോ കണ്ടില്ല. വഴിയരികിൽ തലയുയർത്തി നിൽക്കുന്ന ബുർജ് ഖലീഫയേയോ ജുമൈറ ബീച്ചിൽ സണ്‍ ബാത്ത് ചെയ്യുന്ന സുന്ദരിമാരേയോ കണ്ടില്ല!!!


ഒരേ ഒരു ചിന്ത.... ഒരു സ്മാർട്ട്‌ ഫോണ്‍ വാങ്ങണം! ഇതുവരെ സ്മാർട്ട്‌ ഫോണ്‍
ഇല്ലാതിരുന്നതിന്റെ ക്ഷീണം തീർക്കാൻ ഒരു മികച്ച ഫോണ്‍... ഒടുവിൽ എന്റെ സമയവും വന്നു. കഴിഞ്ഞയാഴ്ച ഞാനും വാങ്ങി ഒരു സ്മാർട്ട്‌ഫോണ്‍. ഒരു ചെറിയ ഐഫോണ്‍6, 64 ജീബി!!! പൊക്കം 5.44 ഇഞ്ച്‌, വണ്ണം 2.64 ഇഞ്ച്‌, കനം 0.27 ഇഞ്ച്‌.  നിറം സ്പേസ് ഗ്രേ. വളവും ചുളിവും ഒന്നും ഇല്ലാത്ത ഒരു ചുള്ളൻ!

"തനിക്ക് പൊങ്ങച്ചം വിളമ്പാൻ ആണോ ഈ ബ്ലോഗും തുറന്നു വച്ച് ഇരിക്കുന്നത്?"
"ചേട്ടാ അത് പിന്നെ... ഞാൻ..."
 "ഡോ, ഐ ഫോണ്‍ 6 ഇറങ്ങിയതിനു ശേഷം ഇതിനകം പത്തു മില്യണിൽ ഏറെ  ഐഫോണുകൾ വിറ്റഴിഞ്ഞു. അതിലൊരെണ്ണം താനും വാങ്ങി. അത്രയല്ലേയുള്ളൂ?"
"ചേട്ടാ, അങ്ങനെ പുച്ഛിക്കരുത്. ഈ 2014 നവംബർ വരെ ഒരു സ്മാർട്ട്‌ ഫോണ്‍ പോലും ഉപയോഗിക്കാതെ നേരെ ഐ ഫോണിലേക്ക് ചാടിയ എത്ര പേർ കാണും ഈ പത്തു മില്യണിൽ? 
നോ തേക്കൽ ദ സാൾട്ട് രോഗമുള്ള എത്ര പേർ കാണും ഈ പത്തു മില്യണിൽ?
ഫോണ്‍ കയ്യിൽ കിട്ടിയിട്ടും ഉപയോഗിക്കാൻ അറിയാത്ത എത്ര പേർ കാണും ഈ പത്തു മില്യണിൽ!!!?"
"ഡോ, താനെന്താ ആളെ കളിയാക്കുവാ? ഇതിലെവിടാടോ സരിതാ നായർ?"
"ഈ സരിതയാരാ ചേട്ടന്റെ അമ്മായീടെ മോളോ? ആരെങ്കിലും എവിടെയെങ്കിലും സരി... എന്ന് പറഞ്ഞു തുടങ്ങിയാൽ ചാടി വീണോളും. ഞാൻ ആദ്യമേ പറയാൻ വന്നതാ, ചേട്ടൻ വിചാരിക്കുന്ന പോലെ ഒന്നും ഇല്ലെന്ന്. അതിന് എന്നെ പറയാൻ സമ്മതിക്കേണ്ടേ? പിന്നെ, എന്തൊക്കെ പറഞ്ഞാലും എനിക്ക് മോട്ടിവേഷൻ തന്നത് അവരല്ലേ?"
"തേങ്ങാക്കൊല!"

വാൽക്കഷ്ണം:
ഐഫോണ്‍ ആനയാണ് കുതിരയാണ് എന്നൊക്കെ പറഞ്ഞ് എന്നെ പ്രലോഭിപ്പിച്ച നിഖിലിന് പ്രത്യേകം നന്ദി.
"രണ്ടു ലാപ്ടോപ് ഒരുമിച്ചു കണി കണ്ടപ്പോ എന്റെ ഗുരുവായൂരപ്പാ, ഇത് ഞാൻ ഒട്ടും നിരീച്ചില്യ ട്ടോ!
ബൈ ദ വേ, വാസ്സപ്പ് ഗുരുവായൂരപ്പൻ?!!!"

Monday, 15 September 2014

ബാർട്ടണ്‍കുന്നിലെ വിസ്മയം!

കേഡി പ്രകാരമുള്ള മുന്നറിയിപ്പ്: ഈ കഥയ്ക്ക് എന്റെ ഏതെങ്കിലും കൂട്ടുകാരന്റെ ജീവിതവുമായി വല്ല ബന്ധവും തോന്നുകയാണെങ്കിൽ അത് തികച്ചും സത്യമാവാനേ തരമുള്ളൂ!

ആറേഴു വർഷം മുമ്പാണ്. കൃത്യമായി പറഞ്ഞാൽ 2007 ഓഗസ്റ്റ്‌ മാസത്തിലെ മഴ മാറി നിന്ന ഒരു പുലരി. ഓട്ടോ പി എം ജി ജങ്ങ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു...
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കയറിതാണ് ആ മുത്തച്ഛനും കൊച്ചു മകനും. മലബാറിൽ നിന്നും ശ്രീ പദ്മനാഭന്റെ നാട്ടിൽ എഞ്ചിനീയറിംഗ് പഠിക്കാൻ വന്ന കുട്ടിയും, രക്ഷിതാവായി കൂടെ വന്ന മുത്തച്ഛനും. കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും രണ്ടാമത്തെ അല്ലോട്മെന്റിൽ ഹയർ ഓപ്ഷൻ കിട്ടി വന്നതാണ് അവർ. ഡ്രൈവറോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് വിടാൻ പറഞ്ഞു. തിരുവനന്തപുരം സിറ്റിയോട് ചേർന്ന് തന്നെയാണ് കോളേജ് എന്ന് അന്വേഷിച്ച് അറിഞ്ഞിരുന്നു. ഒരർത്ഥത്തിൽ സിറ്റിയുടെ ഉള്ളിൽ തന്നെ. പക്ഷെ നമ്മുടെ ഡ്രൈവർ അര മണിക്കൂറിൽ ഏറെയായി ഓട്ടം തുടങ്ങിയിട്ട്. സെക്രട്ടേറിയറ്റ് കണ്ടു, കേരള സർവകലാശാലയുടെ ആസ്ഥാനം കണ്ടു. പാളയം രക്തസാക്ഷി മണ്ഡപം കണ്ടു. മുസ്ലിം പള്ളിയും ക്രിസ്ത്യൻ പള്ളിയും കണ്ടു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം കണ്ടു, കേരള നിയമസഭ  കണ്ടു. പക്ഷേ കാണേണ്ടത് മാത്രം കണ്ടില്ല! പി.എം.ജി വഴി, പട്ടം, കേശവദാസപുരം അവിടുന്ന് ലെഫ്റ്റ് എടുത്ത് നേരെ ഉള്ളൂർ, അവിടുന്ന് റൈറ്റ് എടുത്ത് ശ്രീകാര്യം കടന്നു ചാവടിമുക്കിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കുറച്ചു ദൂരം ഓടി വണ്ടി നിന്നു.
"ഇതാണ് കോളേജ്". ഡ്രൈവർ പറഞ്ഞു. യാത്രക്കാർ ഇറങ്ങി. വിടർന്ന കണ്ണുകളോടെ നോക്കി. അതാ തലയെടുപ്പോടെ നില്ക്കുന്നു ഗവ. എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൻഹിൽ. കാറ്റാടി മരങ്ങൾ തണൽ വിരിക്കുന്ന വിശാലമായ ക്യാമ്പസ്‌. നീണ്ടു പരന്നു കിടക്കുന്ന കെട്ടിടങ്ങൾ. കണ്ണുകളിൽ സ്വപ്നം നിറച്ച് ഊർജ്ജസ്വലരായി നടന്നു നീങ്ങുന്ന നൂറു കണക്കിന് കുട്ടികൾ. നാളത്തെ നാടിനെ പണിതുയർത്തേണ്ടവർ.
പ്രഭാതസൂര്യന്റെ പൊൻകിരണങ്ങൾ ആ മുത്തച്ഛന്റെ പ്രതീക്ഷകളിൽ സ്വർണം കോരിയൊഴിച്ചു. തനിക്ക് കൈ വന്ന സൗഭാഗ്യം ഓർത്ത് ആ കൊച്ചുമകൻ അഭിമാനത്തോടെ തലയുയർത്തി. അപ്പോഴാണ്‌ ആ ബോർഡ് കണ്ടത്. "കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം"! അവൻ ഓട്ടോ ഡ്രൈവറോട് ചോദിച്ചു, "ഇത് തന്നെയല്ലേ, ബാർട്ടണ്‍ഹിൽ?"
"എന്തര് ഹില്ലാണാ പുല്ലാണാ എന്തോ? എഞ്ചിനീരിം കാളേജ് ഇത് തന്നേടേ!"  കൊക്കെത്ര കുളം കണ്ടതാ എന്ന ഭാവത്തിൽ ആ കൊക്ക് മറുപടി കൊടുത്തു.
എങ്കിലും ഒന്നുറപ്പിക്കാൻ അവൻ സെക്യൂരിറ്റിയുടെ അടുത്തേക്ക് നടന്നു. "ചേട്ടാ, ഈ ബാർട്ടണ്‍ഹിൽ?" കിണറ്റിൽ വീണ പൂച്ചയെ നോക്കുന്ന പോലെ സെക്യൂരിറ്റി ദയയോടെ ഒന്ന് നോക്കി. "വന്ന വഴി നേരെ തിരിച്ചു പോവുക. പി എം ജി യിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേരെ. ലോ കോളേജ് കഴിഞ്ഞു കുറച്ചു കൂടി പോയാൽ എത്തി." തിരിച്ചു പോകുമ്പോൾ ഓട്ടോക്കാരന്റെ മുഖം മ്ലാനമായിരുന്നു. താനറിയാത്ത ഏത് കോളേജ് ആണ് തിരുവനന്തപുരത്ത്?
ഓട്ടോ പി എം ജി. ജങ്ങ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു...

നേരത്തെ കണ്ട കോളേജിന്റെ സ്വപ്നങ്ങളിൽ ലയിച്ച് അവൻ ഇരുന്നു. കുട്ടിയുടെ സ്വപ്നങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം ഓർത്ത് കേരള നിയമസഭയ്ക്ക് തൊട്ടടുത്തുള്ള കോവിലിലെ ഹനുമാൻ ചിരിച്ചു! ഇടതു വശത്ത് വിജിലെൻസ് ഓഫീസറുടെ കാര്യാലയവും, വലത് വശത്ത് വികാസ് ഭവൻ ബസ്‌ ഡിപ്പോയും കടന്ന് വണ്ടി നീങ്ങി. റോട്ടിലെ തിരക്ക് കുറഞ്ഞു വന്നു. ഇപ്പോൾ  പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് നിലകൊള്ളുന്ന സ്ഥലം അന്ന് വെറും കാടായിരുന്നു. ലോ കോളേജ് കഴിഞ്ഞതോടെ റോഡ്‌ വിജനമായി. ഇരുവശത്തും ഓടിട്ടതും ഓലമേഞ്ഞതുമായ കുറച്ച് വീടുകൾ. വഴി തെറ്റിയോ എന്ന് മൂവരും സംശയിച്ചു. കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ കണ്ടു, ഇടത് വശത്തായി കുറച്ചു ദൂരെ ഒരു ബോർഡ്‌. "ഗവ. എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടണ്‍ഹിൽ". ഗേറ്റിനു മുന്നിൽ ഓട്ടോ നിന്നു. 'തള്ളേ! ഇതെന്തെര് കാളേജ്?' എന്ന് ഓട്ടോക്കാരൻ ആത്മഗതം ചെയ്തു.

പായൽ പറ്റി നിറം മങ്ങിയ ഒരു മതിൽ. നരച്ച പെയിന്റുമായി തുറന്നു കിടക്കുന്ന ഗേറ്റ്. കുറച്ചകലെ ഓടുമേഞ്ഞ ഒരു കെട്ടിടം. അതിനു മുന്നിൽ നിർത്തിയിട്ടിരിക്കുന്ന ഏതാനും ബൈക്കുകളും കാറുകളും. വലതു വശത്തുള്ള ബസ്‌ ഷെഡിനു സമീപം മയങ്ങുന്ന മൂന്ന് പട്ടികൾ. ഗേറ്റിനു അരികിലായി ഒരു മഞ്ചാടി മരം. 'ഓട്ടോക്കാരന് വഴി തെറ്റിയതാവണേ എന്റെ ഗുരുവായൂരപ്പാ' എന്ന പ്രാർഥനയോടെ കുട്ടി മുകളിലേക്ക് ഒന്ന് കൂടി നോക്കി. പക്ഷേ, അന്ന് ഗുരുവായൂരപ്പന് ജലദോഷമായിരുന്നു! മഞ്ഞ പ്രതലത്തിൽ എഴുതിയ കറുത്ത അക്ഷരങ്ങൾ, ഗോഡ് ഫാതറിലെ അഞ്ഞൂറാനെ പോലെ ഉറക്കെ വിളിച്ചു പറഞ്ഞു. കേറി വാടാ മക്കളേ... കേറി വാ! ഇത് തന്നെയാണ് 'GOVT. ENGINEERING COLLEGE BARTONHILL, TVPM.'
കുറച്ചു മുമ്പ് കണ്ട കാറ്റാടി മരങ്ങൾ യാഥാർത്ഥ്യത്തിന്റെ കൊടുങ്കാറ്റിൽ കടപുഴകി വീഴുന്നത് ആ കുട്ടി തിരിച്ചറിഞ്ഞു.അവർ ഉള്ളിലേക്ക് കടന്നു. ആ ഓടുപാകിയ കെട്ടിടം ആയിരുന്നു കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്‌. പ്രിനസിപാളും മറ്റു ഓഫീസ് ജീവനക്കാരും ലെക്ച്ചർമാരും ഇരിക്കുന്ന ഭരണസിരാകേന്ദ്രം! ആറടി നീളവും ആറടി വീതിയും ഉള്ള മുറികളിൽ (അത്ര തന്നെ ഉണ്ടോ ആവോ?!) ഇരിക്കുന്ന വകുപ്പ് തലവന്മാർ (HOD) .തകർന്ന സ്വപ്നങ്ങളുമായി കുട്ടിയും മുത്തച്ഛനും സെന്റിമെന്റലായി. പക്ഷേ, അഡ്മിഷന്റെ സമയത്ത് പ്രിന്സിയും മറ്റ് ഉദ്യോഗസ്ഥരും വളരെ പ്രതീക്ഷാ നിർഭരമായാണ് സംസാരിച്ചത്. അടിസ്ഥാന സൗകര്യങ്ങളിൽ ഉള്ള പരിമിതികൾ മറികടക്കുന്നത് അവിടുത്തെ വിദ്യാർഥികളുടെ കഴിവും പ്രയത്നവും കൊണ്ടാണെന്ന് പ്രിന്സി ഓർമിപ്പിച്ചു. പക്ഷേ, നമ്മുടെ കഥാനായകൻ,മോഹങ്ങളുടെ ചുടുകാട്ടിൽ ആത്മവിദ്യാലയമേ പാടി അലഞ്ഞു നടക്കുന്ന മൂഡിലായിരുന്നു. ഒരു വട്ടം കൂടി ഓർമ്മകൾ മേയുന്ന തിരുമുറ്റത്ത്എത്തിയത് പോലെയാണ് മുത്തച്ഛന് തോന്നിയത്. താൻ പഠിച്ചു വളർന്ന വിദ്യാലയത്തിന്റെ അതേ അന്തരീക്ഷം. ഓട് മേഞ്ഞ കെട്ടിടങ്ങൾ. നീണ്ട വരാന്തകൾ. മതിലിലെ ചുവരെഴുത്തുകൾ...
ബാർട്ടണ്‍ കുന്നിന്റെ പല തട്ടുകളിലായി ഓടിട്ട ക്ലാസ് മുറികൾ ചിതറിക്കിടന്നു. തലേന്ന് പെയ്ത മഴയിൽ വഴി നിറയെ ചെളി. ഇതുമായി താരതമ്യം ചെയ്യാൻ പറ്റിയ അവശനിലയിലുള്ള കോളേജുകൾ ഓർമകളുടെ താളുകളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നോർത്ത് കുട്ടി വീണ്ടും സെന്റിയായി.
അഡ്മിഷൻ കഴിഞ്ഞു. ഓട്ടോ കിട്ടാതെ അവർ പി. എം.ജി യിലേക്ക് നടന്നു. അപ്പോഴാണ്‌ മുത്തച്ഛന്റെ ആശ്വാസ ഡയലോഗുകൾ വരുന്നത്.

"മോനെ, ഓടുകൾക്ക് താഴെ പാകിയിരിക്കുന്ന പലകകൾ ശ്രദ്ധിച്ചോ? നല്ല തേക്കിന്റെ തടിയാ! ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത് വെറും തെങ്ങിന്റെ തടിയായിരുന്നു. മാത്രമല്ല ഓടായത് കൊണ്ട് മീനത്തിലും മേടത്തിലും ചൂടും കുറവായിരിക്കും. പിന്നെ, നാട്ടിലേക്ക് വരാൻ വളരെ എളുപ്പമല്ലേ?. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ ദാ അവിടെയല്ലേ." മുത്തച്ഛൻ മൂന്ന് കിലോമീറ്റർ ദൂരേക്ക് വിരൽ ചൂണ്ടി. അതിനാണല്ലോ മലബാറിൽ നിന്ന് ഇവിടെ വരെ വന്നത് എന്നോർത്ത് കുട്ടി നിശ്വസിച്ചു. "ഇനിയും ഒരു അല്ലോട്മെന്റ്റ് ബാക്കിയുണ്ടല്ലോ". മുത്തച്ഛൻ അവസാന അടവെടുത്തു. ഒടുവിൽ, കുട്ടിയെ ഹോസ്റ്റലിൽ ആക്കി മുത്തച്ഛൻ തിരിച്ച് യാത്രയായി. പക്ഷേ, കഷ്ടപ്പെട്ട് പഠിച്ചിട്ട്, തന്റെ കൊച്ചു മകൻ ഒടുവിൽ എത്തിപ്പെട്ടത് ഇവിടെയാണല്ലോ എന്നോർത്ത് ആ വൃദ്ധൻ വിഷമിച്ചു.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അടുത്ത അല്ലോട്മെന്റ്റ് വന്നു! നമ്മുടെ കഥാനായകന് കൊല്ലത്തെ T.K.M എഞ്ചിനീയറിംഗ് കോളേജിലേക്ക് പ്രൊമോഷൻ. കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക്! അവൻ മുത്തച്ഛനെ വിളിച്ചു. മുത്തച്ഛൻ പറഞ്ഞു "മോനെ, നിന്നെ എങ്ങനെ വിഷമിപ്പിക്കും എന്നോർത്ത് പറയാതിരുന്നതാ. ബാർട്ടണ്‍ഹിൽ ഒക്കെ ഒരു കോളേജ് ആണോ? പ്രിന്സിപലിന്റെ ആവേശം കണ്ടാൽ തോന്നും അത് വല്ല പാർലമെന്റും ആണെന്ന്. എന്തായിരുന്നു പുകഴ്ത്തൽ. ഇഷ്ടം പോലെ റാങ്ക്. പ്ലേസ്മെന്റ്. എന്റെ മോൻ അല്ലെങ്കിലും ഭാഗ്യവാനാ. നാലുവർഷം ആ കൂരയ്ക്കുള്ളിൽ കഴിയാൻ ഇട വന്നില്ലല്ലോ. ഒരു വണ്ടി പാർക്ക്‌ ചെയ്യാൻ സ്ഥലം ഉണ്ടോ അവിടെ? ഒരു നല്ല വാഷ്‌ റൂം ഉണ്ടോ? ഒരു പേന വാങ്ങാൻ സ്റ്റോർ ഉണ്ടോ? എന്റെ പ്രാർത്ഥന ദൈവം കേട്ടു."
ഇത്തവണ ഹനുമാന്റെ കൂടെ ശ്രീപദ്മനാഭനും ചിരിച്ചു!

അടുത്ത ദിവസം കുട്ടി ഞെട്ടി! മുത്തച്ഛൻ ഞെട്ടിട്ടി!
ബഹുമാനപ്പെട്ട സംസ്ഥാനസർക്കാർ ആ അല്ലോട്മെന്റ്റ് റദ്ദ് ചെയ്തു! ആത്മവിദ്യാലയമേ...! പുതിയ അല്ലോട്മെന്റിൽ നമ്മുടെ ശങ്കരൻ വീണ്ടും തെങ്ങിൽ തന്നെ! മുത്തച്ഛനോ? മൗനം വിദ്വാനു ഭൂഷണം!

***********                          ***********                          ***********                         **********
ഇന്ന് തിരുവനന്തപുരം നഗരത്തിലെ ഏറ്റവും തലയെടുപ്പുള്ള കെട്ടിടങ്ങളിൽ ഒന്നായി ബാർട്ടണ്‍ കുന്നിലെ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് നില
കൊള്ളുന്നു. രണ്ട് എലവേറ്റർ ഉൾപടെയുള്ള ആധുനിക സൗകര്യങ്ങളുമായി, ഏഴു നിലകളിൽ, അറിവിന്റെ വിശാലമായ ലോകം. പിന്നെ ഹോസ്റ്റൽ, ലാബുകൾ മുതലായ അനുബന്ധ കെട്ടിടങ്ങൾ വേറെയും.  2011ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം.എ.ബേബിയാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. (അന്ന് അദ്ദേഹം മുറിച്ച റിബണ്‍ എന്റെ വീട്ടിൽ ഭദ്രമായി ഇരിപ്പുണ്ട്!) ആ ബ്രാൻഡ്‌ ന്യൂ ബിൽഡിങ്ങിൽ കയറി താമസിക്കാൻ എനിക്കും എന്റെ സഹക്ലാസനായ നമ്മുടെ കഥാനായകനും ഭാഗ്യം ഉണ്ടായി. അന്നത്തെ ഞങ്ങളുടെ ആദ്യ ക്ലാസിന്റെ ഉദ്ഘാടനം ഇവിടെ കാണാം.
***********                          ***********                          ***********                 **********
അൽപം ചരിത്രം:
നഗരത്തിനുള്ളിൽ തന്നെ ഒരു എഞ്ചിനീയറിംഗ് കോളേജ് വേണം എന്ന തീരുമാനത്തിലാണ് കോളേജ് ഇവിടെ സ്ഥാപിതമായത്. നഗരത്തിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ. സ്വാഭാവികമായും സ്ഥലലഭ്യത ഒരു പ്രശ്നമായിരുന്നു. ഒടുവിൽ ബാർട്ടണ്‍ഹില്ലിലെ അടച്ചു പൂട്ടിയിരുന്ന ഗേൾസ് ഹൈസ്കൂൾ, കോളേജ് സ്ഥാപിക്കാൻ തിരഞ്ഞെടുത്തു. കേവലം ഏഴ് ഏക്കറിൽ താഴെ സ്ഥലത്ത് കോളേജ് പ്രവർത്തനം തുടങ്ങി. തുടക്കം മുതലേ, കേരളത്തിന്റെ നാനാ ഭാഗത്ത്‌ നിന്നും മിടുക്കരായ വിദ്യാർഥികളെ ആകർഷിക്കാൻ കോളെജിനു കഴിഞ്ഞു. കോളേജിന്റെ ഇല്ലായ്മകൾ പങ്കിടാൻ എത്തിയ കുട്ടികളെ മഞ്ചാടി മണികളും മഞ്ഞപ്പൂക്കളും പൊഴിച്ച് കോളേജ് വരവേറ്റു. കോളേജിന്റെ വലുപ്പക്കുറവ് ഒരിക്കലും സ്വപ്നങ്ങളുടെ വലിപ്പം കുറച്ചില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ കേരള സർവ കലാശാലയ്ക്ക് കീഴിലെ ഏറ്റവും മികച്ച കോളേജുകളിൽ ഒന്നായി ബാർട്ടണ്‍ഹിൽ മാറി.

 ഇന്ന്, ബാലാരിഷ്ടതകൾ പിന്നിട്ട് കോളേജ് കൗമാരത്തിലേക്ക് കടന്നിരിക്കുന്നു. എല്ലാ ഓട്ടോക്കാരും ആ കൗമാരക്കാരിയെ തിരിച്ചറിയുന്നു. മുത്തച്ഛനെയും, പഴയ ബാച്ചുകാരെയും ഓർമകളുടെ തിരുമുറ്റത്ത് എത്തിച്ച ആ ഓടിട്ട ക്ലാസ് മുറികൾ, കളിചിരികൾ നിലച്ച് ഏകാന്തമായി നിലകൊള്ളുന്നു. ഒരു കാര്യം കൂടി... പണി അറിയാവുന്ന ആരെങ്കിലും കേറി വിക്കിപീഡിയയിലെ ഈ പേജ് ഒന്ന് എഡിറ്റിയാൽ നന്നായിരിക്കും. എസ്പെഷലി ചിത്രങ്ങൾ.

അപ്പോ, നമ്മുടെ കഥാനായകൻ? അവൻ നല്ല നിലയിൽ പഠിച്ചു പാസ്സായി, നാവികനായി ലോകം ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അളിയാ, നേരം കിട്ടുമെങ്കിൽ മുത്തച്ഛനെ ഒന്ന് കൂടി കൊണ്ട് വാ. അദ്ദേഹവും ഒന്ന് ചിരിക്കട്ടെ...

Friday, 5 September 2014

രണ്ടു മിനുട്ടിൽ കവിത തയ്യാറാക്കുന്നതെങ്ങനെ?!

 നാം കണ്മുന്നിലുള്ളത് മാത്രം കാണുന്നു. എന്നാൽ നമ്മുടെ അധ്യാപകർ കാണുന്നത് നാളത്തെ നമ്മളെ തന്നെയാണ്. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എല്ലാ തെറ്റുകളും പൊറുക്കുക. അനുഗ്രഹിക്കുക. ജീവിതവഴികളിൽ അക്ഷരവെളിച്ചം പകർന്ന ഗുരുക്കൻമാർക്ക് മുന്നിൽ കൊച്ചു ഗോവിന്ദന്റെ പ്രണാമം.
അധ്യാപകദിന സ്പെഷ്യൽ

അഞ്ചാം ക്ലാസ്സിൽ ചേർക്കാൻ നേരം ഒന്നാം ഭാഷ ഏതു വേണമെന്ന് ക്ലെർക്ക്‌ അമ്മയോട് ചോദിച്ചപ്പോൾ, സംസ്കൃതം എന്ന് ചാടിക്കേറി പറഞ്ഞത് ഞാനാണ്. എന്തോ, സംസ്കൃതത്തോട് വല്ലാത്ത ഒരു അടുപ്പം തോന്നിയിരുന്നു എനിക്ക്. അങ്ങനെ സംസ്കൃതം പഠിക്കണം എന്നാ മോഹവുമായി ചെന്ന് കയറിയത് ഒരു കൂട്ടം സിംഹങ്ങളുടെ മുന്നിൽ. ശ്രീദേവി ടീച്ചർ, നരേന്ദ്രൻ മാഷ്, രമ ടീച്ചർ, പിന്നെ എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ രാജലക്ഷ്മി ടീച്ചർ. കേരളത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരായ സംസ്കൃത ഭാഷാധ്യാപകരിൽ ചിലർ. ഇവരുടെയെല്ലാം ശിക്ഷണത്തിൽ വളരാൻ കഴിഞ്ഞതിലും സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാൻ കഴിഞ്ഞതിലും ജഗദീശ്വരനോട് നന്ദി പറയുന്നു.

ഇനി കഥയിലേക്ക്..

ഏഴാം ക്ലാസ്സിലെ, ക്ലാസ്സ്‌ ലീഡർ തെരഞ്ഞെടുപ്പിൽ, മുഖ്യ എതിരാളി മോഹനകൃഷ്ണനോട് തോറ്റ് തല കുനിച്ചിരിക്കുന്ന ഒരു ഉച്ച സമയം. അല്ലെങ്കിലും, എലക്ഷന്റെ അന്ന് രാവിലെ ഒരു പാക്കറ്റ് മിഠായിയും കൊണ്ട് വന്നു പ്രലോഭിപ്പിച്ചാൽ, ഏതു ഏഴാം ക്ലാസ്സ്‌കാരനാണ് വീണുപോകാത്തത്? എന്നിട്ടും തോറ്റത് വെറും രണ്ടു വോട്ടിനാണ്. 17-15. ഏതെങ്കിലും ഒരുത്തൻ മാറ്റി കുത്തിയിരുന്നെങ്കിൽ തുല്യമാവുമായിരുന്ന സ്കോർ! പിന്നെയും ഉണ്ടായിരുന്നു സ്ഥാനാർഥികൾ. ലിബിൻ മത്തായി 9 വോട്ട്. നീതു മുരളി 5 വോട്ട്. ഇരുപതിലേറെ പെണ്‍കുട്ടികൾ ഉള്ള ക്ലാസ്സിൽ ഒരേയൊരു പെണ്‍ പ്രതിനിധിക്ക് കിട്ടിയത് വെറും 5 വോട്ട്. പ്രബുദ്ധതയാണോ? നെവെർ. മോഹനകൃഷ്ണന്റെ ഗ്ലാമറിലും എന്റെ വാചകമടിയിലും വീണുപോയ പെണ്‍മനസ്സിന്റെ ചാപല്യം! അഞ്ചിലും ആറിലും എതിരില്ലാതെയാണ് ഞാൻ ജയിച്ചത്. പഠിച്ച് പഠിച്ച് പിള്ളേർക്ക് വിവരം വെച്ചത് ഏഴാം ക്ലാസ്സിൽ എത്തിയപ്പോഴാണ്.
"കൊച്ചു ഗോവിന്ദനെ രാജലക്ഷ്മി ടീച്ചർ വിളിക്കുന്നു". ആരോ പറഞ്ഞു.

അഞ്ചാം ക്ലാസിലെ ഞങ്ങളുടെ ക്ലാസ് ടീച്ചർ. ഞങ്ങളുടെ സംസ്കൃതം അധ്യാപിക. പുതിയ സ്കൂളിന്റെ പരിഭ്രമങ്ങളിലേക്ക് കരഞ്ഞു കൊണ്ട് കടന്നു വന്ന ഒരു പത്തു വയസ്സുകാരനെ, കാലിടറാതെ, കൈ പിടിച്ചു നടത്തിയ എന്റെ പ്രിയപ്പെട്ട രാജലക്ഷ്മി ടീച്ചർ.
"തോറ്റു അല്ലേ?"
"അതെ"
"സാരമില്ല." ടീച്ചറുടെ കണ്ണിൽ വാത്സല്യം. "ഇക്കൊല്ലം അതിനേക്കാൾ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉണ്ട്. യുവജനോത്സവത്തിൽ പങ്കെടുക്കണം." കൂടൽമാണിക്യം ക്ഷേത്രത്തിൽ കതിനകൾ മുഴങ്ങി. ഉച്ചപ്പൂജ കഴിഞ്ഞ് നട തുറന്നിട്ടുണ്ടാകും. "രചനാമൽസരങ്ങൾക്ക് പേര് ഞാൻ കൊടുത്തോളാം. കൊച്ചു ഗോവിന്ദൻ വന്നെഴുതിയാൽ മാത്രം മതി."

പക്ഷേ പ്രശ്നം ഗുരുതരമാണ്. രചനാ മത്സരങ്ങൾ എന്ന് പറയുമ്പോൾ, കവിത, കഥ, ഉപന്യാസം മുതലായ ഇനങ്ങൾ ആണ് ടീച്ചർ ഉദ്ദേശിക്കുന്നത്. നാറാണത്ത് ഭ്രാന്തനും മാമ്പഴവും കുറച്ചു വരികൾ കാണാപ്പാഠം അറിയാം എന്നല്ലാതെ കവിതകൾ വായിച്ചോ, എഴുതിയോ ഒരു ഐഡിയയോ വോഡാഫോണോ  ഇല്ല. ഇതൊന്നും പോരാതെ സംസ്കൃതം കവിത എന്ന് പറയുമ്പോൾ...!
'വിട്ടു കള, പെട്ടത് പെട്ടു' എന്നോർത്ത് ഞാൻ ക്ലാസ്സിൽ തിരിച്ചെത്തി, മോഹനകൃഷ്ണൻ തന്ന മിഠായിയും കഴിച്ച് ക്ലാസിലെ കലപിലകളിലേക്ക് മടങ്ങി. പിന്നീട് ഏതോ ദിവസം യുവജനോത്സവത്തിന്റെ തീയതി അറിയിച്ചു കൊണ്ട് നോട്ടീസും വന്നു.

 അങ്ങനെയിരിക്കേ ഒരു ദിവസം എനിക്ക് കലശലായ പനി. എന്ത് അസുഖം വന്നാലും ക്ലാസ്സിൽ പോകാൻ നിർബന്ധം പിടിക്കുന്ന ഒരു പഠിപ്പിസ്റ്റ് ആയിരുന്നു ഞാൻ (അന്ന് അങ്ങനെയൊക്കെ സംഭവിച്ചു പോയി)! പക്ഷെ ഈ പനിയിൽ ഞാൻ ശരിക്കും തളർന്നു. രണ്ടു ദിവസം എഴുന്നേല്ക്കാൻ പോലും പറ്റിയില്ല. രണ്ടാമത്തെ ദിവസം വൈകീട്ട് പടിഞ്ഞാറേലെ സുശീല വല്യമ്മയുടെ വീട്ടിലേക്ക് ഒരു ഫോണ്‍കോൾ. അന്ന് ഞങ്ങളുടെ പരിസരത്ത് ലാൻഡ്‌ ഫോണ്‍ ഉള്ള ഒരേയൊരു വീട് അതാണ്‌. പരിസരത്തെ എല്ലാവരുടെയും കോണ്ടാക്റ്റ് നമ്പർ അവിടുത്തേതും. സ്കൂളിൽ നിന്നാണ്. കൊച്ചു ഗോവിന്ദൻ വരാത്തത് കൊണ്ട് രചനാ മത്സരങ്ങൾ നടത്തിയിട്ടില്ല. നാളെ എന്തായാലും വരാൻ പറയണം. ഇതാണ് കോളിന്റെ ഉള്ളടക്കം.

ഞാൻ ഞെട്ടിയില്ല! ഒരു തരം നിസ്സംഗതയാണ് തോന്നിയത്. ഞാൻ വന്നിട്ട് എന്ത് ചെയ്യാൻ എന്ന മനോഭാവം. പിറ്റേന്ന് പോയി. രാജലക്ഷ്മി ടീച്ചർ രോഗവിവരം തിരക്കി. എന്നിട്ട് ഒരു മുറി ചൂണ്ടി കാണിച്ചിട്ട് അവിടെ പോയി ഇരുന്നോളാൻ പറഞ്ഞു. സംസ്കൃതം കവിതാ രചനയാണ്. എന്റെ ക്ലാസ്സിലെയും മറ്റു ക്ലാസ്സുകളിലെയും കുട്ടിക്കവികൾ നേരത്തെ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. വിഷയം തന്നു.
സൂര്യോദയം!

സുന്ദര ദൃശ്യം സൂര്യോദയം!
അനുപമ ദൃശ്യം സൂര്യോദയം!
മോഹന ദൃശ്യം സൂര്യോദയം!
സുന്ദര ദൃശ്യം സൂര്യോദയം!

വരികൾ ഇപ്പോഴും കൃത്യമായി ഞാൻ ഓർക്കുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ കവിത. ഏറ്റവും വേഗത്തിൽ എഴുതി തീർത്ത കവിത. സൂര്യോദയം! എല്ലാം വളരെ പെട്ടെന്നായിരുന്നു. രണ്ടു മിനിറ്റിനുള്ളിൽ സംഗതി കഴിഞ്ഞു.   കാരണം മറ്റൊന്നുമല്ല. ഞാൻ കുറെ ഇരുന്നു ആലോചിച്ചാലും ഒരു ചുക്കും കുരുമുളകും ഭാവനയിൽ വിരിയില്ലെന്നു എനിക്ക് ഉറപ്പുണ്ടായിരുന്നു. പിന്നെ മിക്കവാറും മലയാളം പദങ്ങൾ സംസ്കൃതത്തിൽ നിന്ന് ഉത്ഭവിച്ചതായത് കൊണ്ട് എഴുതി വച്ച വാക്കുകൾ സംസ്കൃതമാവാൻ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി. അത്ര തന്നെ! അങ്ങനെ വെറും നാലേ നാല് വാക്കുകളിൽ നാല് വരികളും എഴുതി ഞാൻ ഇറങ്ങി.

 കഥയുടെ ബാക്കി ഇങ്ങനെ ചുരുക്കാം. ആ വർഷം ഇരിഞ്ഞാലക്കുട സബ്ജില്ലാ യുവജനോത്സത്തിൽ സംസ്കൃതം കവിതയ്ക്ക് ഒന്നാം സമ്മാനം. ജില്ലാ യുവജനോത്സവത്തിൽ ഒന്നാം സമ്മാനം. പിന്നീടങ്ങോട്ട് വിവിധ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ. പത്തില്‍ പഠിക്കുമ്പോൾ ഇരിഞ്ഞാലക്കുട സബ് ജില്ലാ യുവജനോത്സവത്തിൽ മലയാളം കവിതയ്ക്കും സംസ്കൃതം കവിതയ്ക്കും ഒരുമിച്ച് ഒന്നാം സ്ഥാനം. എന്തിനേറെ, 2005ൽ മലപ്പുറം ജില്ലയിലെ തിരൂരിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ സംസ്കൃതം കവിതയ്ക്കും ഉപന്യാസത്തിനും ഒന്നാം സ്ഥാനം. ഇതിന്റെയെല്ലാം തുടക്കം സുന്ദരദൃശ്യം സൂര്യോദയത്തിൽ നിന്നും.

അറിവും കഴിവുമുള്ള നിരവധി കുട്ടികൾക്കിടയിൽ നിന്നും കവിതയുടെ ഏ ബീ സീ ഡി അറിയാത്ത ഞാൻ എങ്ങനെ?
ഗുരുകൃപ എന്നാണുത്തരം.
പക്ഷേ, മുമ്പ് ഒരു വരി കവിത പോലും എഴുതാത്ത എനിക്ക് വേണ്ടി മത്സരങ്ങൾ മാറ്റി വയ്ക്കാൻ ടീച്ചറെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു? അതോർത്ത് ഞാൻ ഇന്നും  അത്ഭുതപ്പെട്ടുകൊണ്ടേയിരിക്കുന്നു...


Wednesday, 27 August 2014

ഓർമപ്പുഴയിലെ ഓളങ്ങൾ...

 ചിലപ്പോൾ നാം പോലുമറിയാതെ ചുണ്ടിൽ  ഒരു നനുത്ത പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഓർമ്മകൾ കടന്നു വരും. എത്ര ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും കുറച്ചു നേരം നാം ആ നല്ല ഓർമകളിൽ ജീവിക്കും. ഓർമ്മകൾ ബാല്യത്തെ കുറിച്ചാണെങ്കിൽ കണ്ണിൽ ഒരു നഷ്ടബോധത്തിന്റെ നോവ്‌ കൂടി മിന്നിമറയും. എന്റെ മനസ്സിന്റെ തിരശീലയിൽ ബാല്യത്തിന്റെ വർണവളപ്പൊട്ടുകൾ കൊണ്ട് കോറിയിട്ട ചില കുഞ്ഞു ചിത്രങ്ങൾ... സംഗതിയോ, വൃത്തമോ, താളമോ ഇല്ലാത്ത, കുട്ടിക്കാലത്തിന്റെ, നിഷ്കളങ്കതയുടെ, സന്തോഷത്തിന്റെ ആ നല്ല നാളുകളുടെ ചില നോവോർമകൾ... ഓർമപ്പുഴയിലെ ഓളങ്ങൾ...

എത്താറുണ്ടെന്റെ ഹൃദയത്തിലൊരു കുഞ്ഞു-
പന്തായുരുണ്ടൊരുപാടോർമകൾ...
മറവിതൻ പച്ചപ്പട്ട ബാറ്റിനാ-
ലടിച്ചതിർത്തി കടത്താൻ ശ്രമിക്കവേ,
ഹൃദയത്തെ ക്ലീൻ ബൌൾഡാക്കു-
മൊരു നൂറു നോവോർമകൾ.

ജീവിതത്തോണിയും തുഴ-
ഞ്ഞൊരു കരയെത്തേടിയലയുമ്പോൾ,
പിന്നിലുപേക്ഷിച്ചിട്ടുമെന്നെ-
പ്പിരിയാതെ പിന്തുടരുമോർമകൾ...

മനസ്സിലൊരു ചുടുചോരച്ചാൽ  കീറി-
യൊഴുകാൻ കരുത്തുമായ്,
 ജീവിതച്ചില്ലലമാരയിലെയനുഭവശേഖരത്തിലു-
ണ്ടേറെയധ്യായങ്ങൾ പക്ഷേ,
 ഈരിഴത്തോർത്തിൽ കുരുക്കിയ മീനെപ്പോൽ
പിടയുന്നതെല്ലാമെൻ ബാല്യകാലത്തിന്റെ നന്മകൾ...


കാറ്റിലിറയത്തൊരു   നേർത്ത
ചാറ്റൽ മഴതൻ കുളിരു പടരവേ
ഓർമതൻ ഓടാമ്പൽ തുറന്നോടി പോകയാ-
ണൊരു കൊച്ചുകുട്ടിയെ പോലെൻ മനം.
ഈറൻ കാറ്റിലൊരിളം തിണ്ണയിൽ
കവിൾ  ചേർത്തപോൽ കണ്ണടച്ചു ഞാൻ...

 കണ്‍കോണിലിന്നും തിളക്കം തീർക്കുന്നതൊരു-
വിഷുപ്പുലരിയിലമ്മ നല്കിയ നാണയത്തുട്ടുകൾ...
കനവായ് തോന്നിയതൊരു പൂനിലാവിൽ
പാടത്തെ നെല്ലോലകൾ തീർക്കും അലകൾ...

 ഉള്ളിലുറങ്ങുമാ കുഞ്ഞുപൈതലിൻ
നൈർമല്യമൊരുമാത്ര വീണ്ടും നിറയ്ക്കുവാൻ
കലപിലകൂട്ടിക്കവിടിക-
ളൊരു നൂറു വർണഗോലികൾപ്പിന്നെ-
യത്തിയും കൊത്തങ്കല്ലുമൊരുപാട്
തീപ്പെട്ടിപ്പടങ്ങളുമെൻ വർണപ്പമ്പരവും...


 ഒരു മഴത്തുള്ളി പേറും കുളിരും പ്രതീക്ഷയും,
തൊടിയിലെപ്പൈക്കിടാവിൻ കരച്ചിലും,
നനവാർന്ന പുതുമണ്ണിൻ ഗന്ധവു-
മൊരു മയിൽപ്പീലിതൻ നിറമാർന്ന തുണ്ടും
തെളിനീരോർമ പേറും സ്ഫടിക-
പ്പാത്രത്തിൽ നിറയവേ,
ഓർമപ്പുഴയിലോളങ്ങൾ തീർക്കുവാൻ
ഇനിയുമെത്രയോ ബാല്യത്തുടിപ്പുകൾ...

ടയറുരുട്ടി നടന്ന വഴിയിലെ
പേരറിയാത്ത വേലിപ്പഴങ്ങളും
ഊയലാടിയ നാട്ടുമാങ്കൊമ്പും
ഏറുപന്തിന്റെ നോവുന്ന വീറും
നീന്തിത്തുടിച്ച പെരുമഴക്കാലവും
പൊങ്ങുചങ്ങാടവും കുട്ടിയും കോലും
കള്ളനും പോലീസുമെൻ കളിത്തോഴരും
കണ്ണുപൊത്തിക്കളിക്കുന്നു ചുറ്റും...

മകരമഞ്ഞിന്റെ കുളിരോലുമോർമകൾ
മനസ്സിലെപ്പോഴുമോഴുകിയെത്തീടവേ,
ഈറൻ കാറ്റിലൊരിളം തിണ്ണയിൽ
കവിൾ  ചേർത്തപോൽ കണ്ണടച്ചു ഞാൻ...

ഈ മരുഭൂവിലെ പുകയുന്ന കാറ്റിൽ 
വർത്തമാനത്തിന്റെ നേരിലേക്കുണരുവാൻ...

Monday, 25 August 2014

കൊച്ചുഗോവിന്ദചരിതം


ഹരിശ്രീ ഗണപതയേ നമ: | അവിഘ്നമസ്തു |
ഇതൊരു കേഡിയുടെ കഥയാണ്. നാലാളെ തല്ലി പോലീസ് സ്റ്റേഷനിൽ കയറി സമ്പാദിച്ച ഇരട്ടപ്പേരല്ല. ജനിച്ചപ്പോൾ മുതൽ കേഡി ആയിത്തീർന്ന ഒരാളുടെ കഥ. ഒരു അഞ്ചടി നാലേ കാലിഞ്ച് പൊക്കം. ഒരു പത്ത് അമ്പത്തെട്ടു കിലോ തൂക്കം. മാൻപേടയെ പോലെ നീളമുള്ള കണ്ണുകൾ ഉണ്ടാവാൻ അമ്മ നീട്ടി ഉഴിഞ്ഞ് ഉഴിഞ്ഞ് കുഴിഞ്ഞു പോയ കണ്ണുകൾ.  പിന്നെ കാറ്റടിച്ചാലും  ഉറങ്ങി എഴുന്നേറ്റാലും കുളിച്ചാലും ഇല്ലെങ്കിലും ആരെയും കൂസാതെ സ്വന്തം ഇഷ്ടപ്രകാരം വളഞ്ഞും പിരിഞ്ഞും ഇരിക്കുന്ന തന്റേടിയായ തലമുടി. കണ്ടോ, മുടി പോലും കേഡിയെ പോലെയാണ് പെരുമാറ്റം. പറഞ്ഞു പറഞ്ഞു വന്നപ്പോൾ ദാ  കിടക്കുന്നു ഉമ്മറത്ത് കാലും നീട്ടി ഒരാൾ .
"ആരാ?"
"ചോദ്യം"
"ആര്?"
"ഡോ, അത് തന്നെയാ പച്ച മലയാളത്തിൽ പറഞ്ഞത്. ചോദ്യമാണെടാ ചോദ്യം!
ആരാണീ കേഡി?          Who is KD?          केडी कौन है?"
ശ്ശെടാ! ഇത് നല്ല ചോദ്യം! അത് ഞാൻ ആകുന്നു. That is ഞാൻ! केडी ഞാൻ है हूं ഹോ!
മുടി ചൂടിയും ചൂടാതെയും മന്നന്മാരും മന്നത്തികളും വാഴുന്ന  ഈ ബൂലോഗത്ത്, എന്റെ ആദ്യ പോസ്റ്റിൽ തന്നെ നാട്ടുകാരെയോ വീട്ടുകാരെയോ പ്രതിഷ്ഠിക്കാൻ ഞാൻ അത്ര വിശാലമനസ്കനോ പോങ്ങനോ ഒന്നും അല്ല ഹേ! നിങ്ങൾ അന്വേഷിച്ചു നടക്കുന്ന കേഡി ഇതെഴുതുന്ന ഞാൻ തന്നെയാണ്. സാക്ഷാൽ കൂനാക്കംപുള്ളി ഗോവിന്ദന്റെ കൊച്ചു മകനും കൂനാക്കംപുള്ളി ധർമന്റെ മകനും ആയ ഞാൻ!
"സ്ഥലം?"
"ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് എടക്കുളം എന്ന (കു)ഗ്രാമം!"
"ശരി. എന്താ ഉദ്ദേശം?"
"നിങ്ങളൊക്കെ എന്റെ പിതാശ്രീയെയും പിതാമഹനെയും വിളിക്കുന്നതിനു മുൻപ് കൊച്ചുഗോവിന്ദചരിതം പറയണം എന്നാണു ഉദ്ദേശം."
പറഞ്ഞിട്ട് വേഗം പൊക്കോണം എന്നും പറഞ്ഞു ചോദ്യം കാലും വലിച്ചെടുത്തു പോയി. എന്നാ പിന്നെ നമുക്ക് അകത്തേക്ക് കടക്കാം, എന്താ?

ജനിച്ചു തൊണ്ണൂറു ദിവസം ഒരു പേര് പോലും ഇല്ലാതെ കണ്ണും മിഴിച്ചു മലര്ന്നു കിടന്ന എന്റെ ചെവിയിലേക്ക് തളിര് വെറ്റില ചേർത്ത് പിടിച്ച് അച്ഛൻ വിളിച്ചു..." ഗോവിന്ദൻ, ഗോവിന്ദൻ, ഗോവിന്ദൻ". ന്യായം. തികച്ചും ന്യായം. മുത്തച്ഛന്റെ പേര് വിളിച്ച് ചടങ്ങ് നടത്തുന്നത് നാട്ടു നടപ്പാണ്. ഞാൻ ഒന്നും മിണ്ടാൻ പോയില്ല. ചുമ്മാ കിടന്നു പല്ലില്ലാത്ത മോണ  കാട്ടി നന്നായി ഒന്ന് ചിരിച്ചു. എന്റെ കുഴിഞ്ഞ കണ്ണുകൾ തിളങ്ങി. അതോടെ വീട്ടുകാരും നാട്ടുകാരും ഒന്നു തീരുമാനിച്ചു. ഇവന് ഇനി ടിപ്പിക്കൽ വിളിപ്പേരുകളായ കണ്ണൻ, കോപ്പൻ, ഉണ്ണി, കുഞ്ഞൻ, കുട്ടൻ മുതലാദി പേരുകളൊന്നും നഹി ചാഹിയേ! അവിടെയായിരുന്നു ടേണിംഗ് പോയിന്റ്‌! തെക്കേ വീട്ടിലെ സാഹിൽ കൊച്ചു ഭാസ്കരൻ  ആയില്ല. പടിഞ്ഞാറേലെ ശ്രീഹരി കൊച്ചു കുമാരൻ ആയില്ല. വടക്കേലെ വിവിൻ കൊച്ചു മാണി ആയില്ല. പക്ഷെ ഞാൻ ആയി! എന്ത്? എന്റെ നിഷ്കളങ്കമായ ചിരി കണ്ട് എല്ലാവരും ഉച്ചൈസ്തരം ഉദ്ഘോഷിച്ചു. എന്ന് വച്ചാൽ ആ ഉച്ച നേരത്ത് വിളിച്ചു കൂവി. " ഇനി മുതൽ ഇവൻ  കൊച്ചു ഗോവിന്ദൻ ആണ്. നമ്മുടെ സ്വന്തം കൊച്ചോവി!"



"What?!               എന്ത്?!                  क्या?!"
കുഛ് നഹീ! വ്യാകരണം ആണ് മാഷേ, വ്യാകരണം!
കൊച്ചു ഗോവിന്ദൻ ലോപിച്ച് കൊച്ചു ഗോവി ആയി. പിന്നെ അതും ലോപി ലോപി കൊച്ചോവി ആയി. ദാറ്റ്സ് ഓൾ! എന്ത് നല്ല കുഗ്രാമീണത്തനിമയുള്ള പേര്! കേട്ടവർ കേട്ടവർ കോൾമയിർ (അത് തന്നെ!) കൊണ്ടു! അവസാനം ഞാൻ വ്യാകരണം ഒക്കെ പഠിച്ച് A+ ഉം വാങ്ങി വന്നപ്പോഴേക്കും പേരിന്റെ കാര്യം ഗുദാ ഹവ! എടക്കുളത്ത് വന്ന് എന്റെ യഥാർത്ഥ പേരിൽ വീട് ചോദിച്ചാൽ എറണാകുളം ചൂണ്ടിക്കാണിക്കുന്ന അവസ്ഥയിലായി എന്റെ BIS Hallmark 916 പേര്! പക്ഷെ സന്ധിയും സമാസവും പ്രയാസവും സമാസമം വരാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നൊള്ളൂ!

എന്റെ അച്ഛമ്മ മാത്രം മരിക്കുന്നത് വരെ എന്നെ കൊച്ചേ  എന്നോ കൊച്ചു ഗോവിന്ദൻ എന്നോ മാത്രം വിളിച്ചു. പ്രിയതമന്റെ പേര് ലോപിപ്പിച്ചു കുളമാക്കാൻ തോന്നിയിട്ടുണ്ടാവില്ല പാവത്തിന്... മൂത്ത അമ്മായി എന്നെ കൊച്ചോവിന്നൻ എന്ന് വിളിച്ചു. ഓക്കേ, അഡ്ജസ്റ്റബിൾ! അമ്മായിയുടെ മകൾ അതായത് എന്റെ മുറപ്പെണ്ണ്, കൊച്ചു ഗോവി പരിഷ്കരിച്ച് കൊച്ചു ഗോപി എന്നാക്കി. പിന്നെ ഗോപി എന്ന് മാത്രം ആക്കി. ഗോവിന്ദന്റെ  കാര്യം ഗോപി!
രണ്ടാമത്തെ അമ്മായിയും മക്കളും എന്നെ വെറുതെ വിട്ടു. കൊച്ചു ഗോവിന്ദാ... എന്ന് നീട്ടി വിളിച്ചു. മൂന്നാമത്തെ അമ്മായിക്ക് ഞാൻ കുഞ്ഞുണ്ണിയും നാലാമത്തെ അമ്മായിക്ക് ഞാൻ കൊച്ചുണ്ണിയും ആയി. അങ്ങനെ പേര് വിളിയുടെ അന്ന് പായസവും കുടിച്ചു മടങ്ങിപ്പോയ കുഞ്ഞനും ഉണ്ണിയും ഒക്കെ ഫാൻസി ഡ്രെസ്സും ഇട്ടു മടങ്ങിയെത്തി!

അമ്മായിമാരുടെ വീടുകളിൽ അവധിക്കാലത്ത്‌ പാർക്കാൻ  ചെല്ലുമ്പോൾ അവരുടെ അയൽക്കാർക്ക് എന്നെ കൊച്ചോവിയെന്നും കുഞ്ഞുണ്ണിയെന്നും ഒക്കെ പരിചയപ്പെടുത്തി. പിന്നെ അവിടങ്ങളിലെ വ്യാകരണ മഞ്ജരിയുടെ സഹായത്തോടെ അന്നാട്ടുകാർ എന്നെ കൊച്ചാവയെന്നും കുഞ്ഞാവയെന്നും ഒക്കെ വിളിക്കാൻ തുടങ്ങി. പേര് വിളിയുടെ അന്നത്തെ പോലെ ഞാൻ പിന്നേം പല്ലിളിച്ചു ചിരിച്ചു. പിന്നെ വളർന്നു വളർന്നു എടക്കുളത്ത് സ്ഥലം പോര എന്ന് തോന്നിയപ്പോ വിധി എന്നെ ജനശതാബ്ദിയിൽ കയറ്റി  തിരോന്തോരത്ത് എത്തിച്ചു. നാല് വർഷം കഴിഞ്ഞ് ജെറ്റ് എയർവയ്സിൽ കയറ്റി ഷാർജയിലേക്ക് വിട്ടു. കഴിഞ്ഞ വെക്കേഷന് നാട്ടിൽ പോയപ്പോൾ ഇളയ അമ്മായിയുടെ വീടിനടുത്തുള്ള ഒരു വല്യമ്മയെ കണ്ടു. ഒക്കത്ത് ഒരു കുട്ടിയേയും എടുത്ത് നടന്നു വരികയാണ് കക്ഷി. എന്നെ കണ്ടപ്പോൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു, "ഇതെന്റെ മോൾടെ  മോളാ. മോന്റെ വിളിപ്പേര് തന്നെയാ ഇവൾക്കും". ഞാൻ കോൾ________ കൊണ്ടു. എന്നിട്ട് ചോദിച്ചു, " എന്താ വാവേടെ പേര്?"
"കുഞ്ഞാറ്റ!"
എന്റെ ഗോവിന്ദനപ്പൂപ്പാ!!! കൊച്ചു ഗോവിന്ദൻ എന്ന സ്റ്റൈലൻ പേരിനെ കുഞ്ഞാറ്റയാക്കിത്തീർത്ത വാമൊഴി വഴക്കത്തിന്റെ ശക്തിയെ ഞാൻ നമിച്ചു പോയി!
കൊച്ചുഗോവിന്ദചരിതം സമ്പൂർണ്ണം!
നിങ്ങളുടെ കൊച്ചു കൊച്ചു പ്രോത്സാഹനങ്ങളും വിമർശനങ്ങളും നിർദേശങ്ങളും എനിക്ക് ഏറെ വിലപ്പെട്ടതാണ്‌... തരില്ലേ?